ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആപ്പിൾ ഉപയോക്താക്കളുടെ ഡാറ്റ ആവശ്യപ്പട്ടുകൊണ്ടുള്ള യുകെ സർക്കാരിൻെറ നീക്കത്തിന് പിന്നാലെ ഉയർന്ന തലത്തിലുള്ള ഡാറ്റാ സുരക്ഷാ ഫീച്ചറായ അഡ്വാൻസ്ഡ് ഡാറ്റ പ്രൊട്ടക്ഷൻ (എഡിപി) യുകെ ഉപയോക്താക്കളിൽ നിന്ന് നീക്കം ചെയ്യാനൊരുങ്ങി ആപ്പിൾ. അഡ്വാൻസ്ഡ് ഡാറ്റ പ്രൊട്ടക്ഷൻ (എഡിപി) വഴി അക്കൗണ്ട് ഉടമകൾക്ക് മാത്രമേ അവർ ഓൺലൈനിൽ സംഭരിച്ചിരിക്കുന്ന ഫോട്ടോകളും ഡോക്യുമെൻ്റുകളും ആക്‌സസ് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ കമ്പനിക്ക് പോലും കാണാൻ സാധിക്കാത്ത ഈ ഡാറ്റകൾ ആക്‌സസ് ചെയ്യാനുള്ള അവകാശം ഈ മാസം ആദ്യം യുകെ സർക്കാർ ആവശ്യപ്പെട്ടിരുന്നു.
സർക്കാർ വിവരങ്ങൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യുകെയിൽ അഡ്വാൻസ്ഡ് ഡാറ്റ പ്രൊട്ടക്ഷൻ എന്ന ഫീച്ചർ നീക്കം ചെയ്യാൻ കമ്പനി തീരുമാനിച്ചത്. നേരത്തെ സ്റ്റാൻഡേർഡ് എൻക്രിപ്ഷനോടുകൂടിയ ഡാറ്റ ആപ്പിളിന് ആക്സസ് ചെയ്യാൻ സാധിക്കുമായിരുന്നു. വാറണ്ട് ഉണ്ടെങ്കിൽ ഈ വിവരങ്ങൾ നിയമപാലകരുമായി പങ്കിടാനും കഴിയും. യുകെ ഉപയോക്താക്കൾക്ക് സുരക്ഷാ ഫീച്ചർ ഇനി ലഭ്യമാകില്ലെന്നതിൽ ആപ്പിൾ കടുത്ത നിരാശ പ്രകടിപ്പിച്ചു. തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ഒരിക്കലും ഒരു പിൻവാതിൽ നയം സ്വീകരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.
എൻക്രിപ്റ്റഡ് ഡാറ്റ ഒരു നിർദ്ദിഷ്‌ട കീ ഉപയോഗിച്ച് മാത്രം ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു സുരക്ഷിത കോഡാണ്. ആപ്പിളിൻ്റെ അഡ്വാൻസ്ഡ് ഡാറ്റ പ്രൊട്ടക്ഷൻ (എഡിപി) ഒരു ഓപ്റ്റ്-ഇൻ സേവനമാണ്, ഇവ പ്രവർത്തനക്ഷമമാക്കാൻ ഉപയോക്താക്കൾ സൈൻ അപ്പ് ചെയ്യണം. എന്നാൽ വെളിയാഴ്ച മുതൽ യുകെയിലുടനീളം ഈ സേവനം നീക്കം ചെയ്യും. നിലവിലുള്ള ഉപയോക്താക്കളുടെ ആക്‌സസ് പിന്നീടൊരു തീയതിയിൽ പ്രവർത്തനരഹിതമാക്കും. 2022 ഡിസംബറിൽ ബ്രിട്ടീഷ് ആപ്പിൾ ഉപഭോക്താക്കൾക്ക് എ.ഡി.പി ലഭ്യമായതിന് ശേഷം എത്ര പേർ എഡിപിയിൽ സൈൻ അപ്പ് ചെയ്തുവെന്ന വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല.
Leave a Reply