ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടനിലെ റോഡുകളിൽ 2030ഓടെ ഡീസൽ കാറുകളെ മറികടന്ന് ബാറ്ററി ഇലക്ട്രിക് കാറുകൾ ആധിപത്യം നേടുമെന്ന പുതിയ പഠന റിപ്പോർട്ട് പുറത്തു വന്നു . ഇതിൻ പ്രകാരം ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാകുന്നതിനാൽ ഡീസൽ വാഹനങ്ങളുടെ എണ്ണം സ്ഥിരമായി കുറയുകയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലണ്ടനിലെ അൾട്രാ ലോ എമിഷൻ സോൺ (ULEZ) ഉൾപ്പെടെയുള്ള കടുത്ത മലിനീകരണ നിയന്ത്രണങ്ങളാണ് ഡീസൽ വാഹനങ്ങളുടെ ആവശ്യകത കുറയുന്നതിൻ്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം പഠിക്കുന്ന ‘ന്യൂ ഓട്ടോമോട്ടീവ്’ എന്ന തിങ്ക് ടാങ്ക് നടത്തിയ വിശകലനമനുസരിച്ച്, കഴിഞ്ഞ വർഷം ജൂണിൽ ഗ്രേറ്റ് ബ്രിട്ടനിലെ ഡീസൽ കാറുകളുടെ എണ്ണം 99 ലക്ഷം ആയി കുറഞ്ഞു. ഇത് ഏറ്റവും ഉയർന്ന നിലയായിരുന്ന 1.24 കോടി ഡീസൽ വാഹനങ്ങളിൽ നിന്ന് 21 ശതമാനത്തിന്റെ ഇടിവാണ്. മറുവശത്ത്, ഇലക്ട്രിക് കാറുകളുടെ വിൽപ്പന ശക്തമായി തുടരുകയാണ്. നിർമാതാക്കൾ പ്രതീക്ഷിച്ചതിനെക്കാൾ വളർച്ചയുടെ വേഗം കുറവായിരുന്നാലും, ഇലക്ട്രിക് വാഹന വിപണി സ്ഥിരമായി മുന്നേറുന്നുവെന്നാണ് റിപ്പോർട്ട്.

ഡീസൽ വാഹനങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്ന യുകെയിലെ ആദ്യ നഗരമായി ലണ്ടൻ മാറുമെന്ന് പഠനം പ്രവചിക്കുന്നു. കർശനമായ പരിസ്ഥിതി നയങ്ങളും മലിനീകരണ നിയന്ത്രണങ്ങളും പൊതുജനാരോഗ്യ ചിന്തകളും ഇതിന് പിന്നിലുണ്ട്. ഇതോടെ യുകെയിലെ ഗതാഗത മേഖല വലിയ മാറ്റത്തിന്റെ ഘട്ടത്തിലേക്കാണ് കടക്കുന്നത് . ഭാവിയിൽ കുറഞ്ഞ കാർബൺ പുറന്തള്ളലുള്ള വാഹനങ്ങളായിരിക്കും റോഡുകളിൽ കൂടുതലായി കാണപ്പെടുക എന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.











Leave a Reply