ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാമിലെ ബിൻ തൊഴിലാളികൾ ഡിസംബർ വരെ പണിമുടക്ക് തുടർന്നേക്കാം. യുണൈറ്റ് യൂണിയൻ അംഗങ്ങളിൽ 97% പേരും ശമ്പള, തൊഴിൽ പ്രശ്‌നങ്ങൾക്കെതിരായ വ്യാവസായിക നടപടി നീട്ടുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്‌തതിന്‌ പിന്നാലെയാണ് ഈ നീക്കം. പണിമുടക്ക് അനിശ്ചിത കാലത്തേയ്ക്ക് നീണ്ടുപോകുമെന്നും എത്രയും പെട്ടന്ന് തന്നെ മെച്ചപ്പെട്ട ശമ്പളം നൽകണമെന്നും യുണൈറ്റിന്റെ ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം, ബർമിംഗ്ഹാം സിറ്റി കൗൺസിലിനോട് ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബർമിംഗ്ഹാം സിറ്റി കൗൺസിൽ യുണൈറ്റ് യൂണിയൻെറ മുമ്പോട്ട് വച്ചിരിക്കുന്ന ഏറ്റവും പുതിയ ശമ്പള, തൊഴിൽ ഓഫർ അംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷാരോൺ ഗ്രഹാം, രേഖാമൂലമുള്ള നിർദ്ദേശം വൈകിപ്പിച്ചതിന് കൗൺസിലിനെ വിമർശിക്കുകയാണ് ചെയ്‌തത്‌. ഓഫർ ആഴ്ചകൾ വൈകിയാണ് മുന്നോട്ട് വച്ചതെന്നും മെയ് മാസത്തിൽ അക്കാസ് ചർച്ചകളിൽ ചർച്ച ചെയ്ത കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഷാരോൺ ഗ്രഹാം പറയുന്നു. കഴിഞ്ഞ ആഴ്ച, കരാറിൽ വെള്ളം ചേർത്തതായി ഗ്രഹാം ആരോപിച്ചു. എന്നാൽ ലേബർ പാർട്ടി നടത്തുന്ന കൗൺസിൽ ഈ ആരോപണം നിഷേധിച്ചു.

താമസക്കാർക്ക് മികച്ച സേവനം നൽകുന്നതിനായി ബിൻ സർവീസ് പരിവർത്തനം ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കൗൺസിൽ പറയുന്നു. യുണൈറ്റിന്റെ പ്രതികരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്നും അധികൃതർ പറയുന്നു. ജനുവരിയിൽ ആരംഭിച്ച ബർമിംഗ്ഹാം ബിൻ തൊഴിലാളികളുടെ ദീർഘകാല സമരം, ജോലി വെട്ടിക്കുറയ്ക്കലിനെയും ശമ്പളത്തെയും ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മാർച്ച് മുതൽ അനിശ്ചിതകാല സമ്പൂർണ പണിമുടക്കിലേയ്ക്ക് നീങ്ങുകയായിരുന്നു. വേസ്റ്റ് റീസൈക്ലിംഗ് ആൻഡ് കളക്ഷൻ ഓഫീസർ തസ്തികകൾ നീക്കം ചെയ്യാനും താൽക്കാലിക ജീവനക്കാരെ നിയമിക്കാനുമുള്ള കൗൺസിലിന്റെ തീരുമാനത്തെ ചൊല്ലിയാണ് സംഘർഷം തുടങ്ങിയത്. ഇത് നടപ്പിലാക്കിയാൽ ഏകദേശം 170 തൊഴിലാളികൾക്ക് പ്രതിവർഷം 8,000 പൗണ്ട് വരെ നഷ്ടമാകുമെന്ന് യൂണൈറ്റ് ആരോപിച്ചു.