ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 27 കാരനായ ജാമി പിയേഴ്സൻ ആത്മഹത്യ ചെയ്ത സംഭവം ആശുപത്രി ജീവനക്കാരുടെ വീഴ്ചയാണെന്ന് കോടതി വിധിച്ചു . 2024 ഓഗസ്റ്റ് 17-ന് ശക്തമായ വേദന സംഹാരി ഗുളികകൾ കഴിച്ചശേഷം അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം നാല് മണിക്കൂറിനുള്ളിൽ മാനസികാരോഗ്യ വിദഗ്ധരെ കാണേണ്ടതായിരുന്നു. എന്നാൽ കുറഞ്ഞ അപകടസാധ്യതയുള്ള ആൾ എന്ന് കണക്കാക്കിയതിനാൽ 22 മണിക്കൂർ കഴിഞ്ഞിട്ടും ചികിത്സ ലഭിക്കാതെ, ആശുപത്രിയിലെ ടോയ്ലെറ്റിൽ ജാമി ജീവൻ ഉടുക്കുകയായിരുന്നു.
എന്റെ മകൻ മാനസികമായി വളരെ ദുര്ബലനായിരുന്നുവെന്നും സഹായം ചോദിച്ചിട്ടും ആശുപത്രി ജീവനക്കാർ അവനെ അവഗണിച്ചുവെന്നും ജാമിയുടെ അമ്മ ജ്യൂലി നോവ്ക്സ് പറഞ്ഞു . പല അവസരങ്ങളിലും ചികിത്സയ്ക്കുള്ള ശ്രമം ഉണ്ടായില്ലെന്നും സമയബന്ധിത നിരീക്ഷണങ്ങളും രേഖപ്പെടുത്തലുകളും നടന്നില്ലെന്നും കൊറോണർ കോടതിയിൽ വ്യക്തമാക്കി. ബ്ലാക്ക്പൂൾ സംഭവത്തിലെ വീഴ്ചകൾക്ക് എൻഎച്ച്എസ് ട്രസ്റ്റ് അധികൃതർ ഖേദം പ്രകടിപ്പിച്ചു. നാം കൂടുതൽ മെച്ചപ്പെടുത്തലുകൾ നടപ്പാക്കിയിട്ടുണ്ടെന്നും എന്നാൽ ഇപ്പോഴും പല കാര്യങ്ങളിലും ശക്തിപ്പെടുത്തൽ ആവശ്യമാണെന്നും ബ്ലാക്ക്പൂൾ വിക്ടോറിയ മേധാവി മാഗി ഓൾഡ്ഹാം പറഞ്ഞു.
ഈ കേസിനൊപ്പം എൻഎച്ച്എസിലെ നീണ്ട കാത്തിരിപ്പും വീണ്ടും ചർച്ചാവിഷയമാകുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2025-ൽ 17 ലക്ഷത്തിലധികം ആളുകൾ കമ്മ്യൂണിറ്റി മാനസികാരോഗ്യ പരിചരണത്തിനായി കാത്തിരിക്കുകയാണ്. അതിൽ 48,000-ഓളം പേർ രണ്ടു വർഷത്തിലേറെയായി ചികിത്സ ആരംഭിക്കാനായി കാത്തിരിക്കുകയാണ്. മാനസികാരോഗ്യത്തിനുള്ള കാത്തിരിപ്പ് ശരീരാരോഗ്യ ചികിത്സകളേക്കാൾ ഇരട്ടിയാണ് . എങ്കിലും 2023-24 കാലയളവിൽ 37.9 ലക്ഷം പേർക്ക് എൻഎച്ച്എസ് മാനസികാരോഗ്യ സേവനങ്ങൾ വഴി ചികിത്സ ലഭിച്ചിട്ടുണ്ട്.
Leave a Reply