ന്യൂസ് ഡെസ്ക്, മലയാളം യുകെ

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ ആയുധശേഖര കേന്ദ്രത്തിന് നേരെ ബ്രിട്ടനും ഫ്രാൻസും സംയുക്ത സൈനികാക്രമണം നടത്തി. ശനിയാഴ്ച വൈകിട്ട് സിറിയയുടെ മധ്യഭാഗത്തെ പാൽമിറ നഗരത്തിന് സമീപമുള്ള മലനിരകളിലെ ഭൂഗർഭ കേന്ദ്രമാണ് ലക്ഷ്യമിട്ടത് എന്ന് യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വൻ ആയുധശേഖരം ഇവിടെ ഉണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഗൈഡഡ് ബോംബുകളാണ് ആക്രമണത്തിൽ വിനിയോഗിച്ചത്. വോയേജർ റിഫ്യൂവലിംഗ് ടാങ്കറിന്റെ പിന്തുണയോടെയായിരുന്നു ആക്രമണം. ലക്ഷ്യം വിജയകരമായി തകർത്തതായി പ്രാഥമിക വിലയിരുത്തൽ സൂചിപ്പിക്കുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആയുധങ്ങളും സ്ഫോടകവസ്തുക്കളും സൂക്ഷിച്ചിരുന്ന കേന്ദ്രമാണിതെന്നും, ആക്രമണം നടന്ന പ്രദേശത്ത് സാധാരണ പൗരന്മാർ ഇല്ലായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഐഎസ് വീണ്ടും ശക്തിപ്രാപിക്കാനുള്ള ശ്രമങ്ങൾ തടയുന്നതിനാണ് ഈ ആക്രമണമെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു. ഭീകരവാദം പൂർണ്ണമായി ഇല്ലാതാക്കാൻ സഖ്യരാജ്യങ്ങളോടൊപ്പം യുകെ ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ജീവിതരീതിയെ ഭീഷണിപ്പെടുത്തുന്ന അപകടകരമായ ഭീകരരെ ഇല്ലാതാക്കാൻ സൈന്യം നടത്തുന്ന ദൗത്യത്തിന് നന്ദി അറിയിക്കുന്നതായും ഹീലി പറഞ്ഞു. 2019ൽ ഐഎസ് തകർന്നെങ്കിലും സംഘടന വീണ്ടും ഉയർന്നു വരാനുള്ള സാധ്യത തടയാൻ പാശ്ചാത്യ രാജ്യങ്ങൾ സിറിയയിൽ നിരീക്ഷണ പട്രോളുകൾ തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.