ന്യൂസ് ഡെസ്ക്, മലയാളം യുകെ
241 യാത്രക്കാരുടെ മരണത്തിന് ഇടയായ എയർ ഇന്ത്യ വിമാന അപകടത്തിൽ രക്ഷപെട്ട് ഒരു ബ്രിട്ടീഷ് യാത്രക്കാരൻ. ലണ്ടനിലേക്ക് പോയ ബോയിംഗ് 787 വിമാനത്തിന്റെ 11A സീറ്റിൽ ആയിരുന്നു വിശ്വഷ് കുമാർ രമേശ് ഇരുന്നത്. വിമാനം അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന് ഏതാനും മിനിറ്റുകൾക്കകം തകർന്ന് വീഴുകയായിരുന്നു. വിമാനാപകടത്തിൽ രക്ഷപെട്ട ഒരേയൊരു ആളായ വിശ്വഷ് കുമാറിൻെറ സഹോദരനും അപകടത്തിൽ ജീവൻ നഷ്ടമായി. താൻ എങ്ങനെ രക്ഷപെട്ടെന്ന് അറിയില്ലെന്ന് വിശ്വഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
വിമാനാപകടത്തിൽ 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷുകാരും ഉൾപ്പെടെ മറ്റ് എല്ലാ യാത്രക്കാരും ജീവനക്കാരും മരിച്ചതായി എയർ ഇന്ത്യ അറിയിച്ചു. മുഖത്ത് പരിക്കുകൾ ഉണ്ടെന്നും ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണെന്നും വിശ്വഷ് കുമാറിൻെറ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ നിന്ന് രക്ഷപെട്ടതിന് പിന്നാലെ തൻെറ സഹോദരനെ വിശ്വഷ് കുമാർ തിരഞ്ഞെങ്കിലും കണ്ടെത്താൻ ആയില്ല. സോഷ്യൽ മീഡിയ ദൃശ്യങ്ങളിൽ അപകടസ്ഥലത്ത് നിന്ന് വിശ്വഷ് കുമാർ ആംബുലൻസിലേക്ക് നടക്കുന്നത് കാണാം.
ആഭ്യന്തര മന്ത്രി അമിത് ഷാ വിശ്വഷ് കുമാർ രമേശിനെ ആശുപത്രിയിൽ സന്ദർശിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിൽ ട്രെയിനി ഡോക്ടർമാർ ഉപയോഗിക്കുന്ന താമസസ്ഥലത്തേയ്ക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. സംഭവത്തിൽ എത്രപേർക്ക് ജീവൻ നഷ്ടമായെന്നത് ഇനിയും വ്യക്തമല്ല. വിമാനത്തിൽ 169 ഇന്ത്യക്കാരും, 53 ബ്രിട്ടീഷ് പൗരന്മാരും, 7 പോർച്ചുഗീസ് പൗരന്മാരും, ഒരു കനേഡിയൻ പൗരനും ഉൾപ്പെട്ടിരുന്നു. ആകെ യാത്രക്കാരിൽ 104 പുരുഷന്മാരും 112 സ്ത്രീകളും 12 കുട്ടികളും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
Leave a Reply