ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗുരുതര ആരോപണങ്ങൾ നേരിട്ട് യുകെയിലെ പ്രമുഖ ആശുപത്രിയായ ആഡൻബ്രൂക്ക് ആശുപത്രി. ജനുവരിയിൽ ശസ്ത്രക്രിയകളിൽ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട സർജൻ കുൽദീപ് സ്റ്റോഹറിനെ കുറിച്ചുള്ള ആശങ്കകൾ മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ആശുപത്രി ഇപ്പോൾ ആരോപണം നേരിട്ടിരിക്കുന്നത്. 800 രോഗികളുടെ പരിചരണം ആശുപത്രി ഇപ്പോൾ അവലോകനം ചെയ്യുന്നുണ്ടെങ്കിലും, വിവിധ വാർത്താ ഏജൻസികൾ നടത്തിയ സംയുക്ത അന്വേഷണത്തിൽ 2016 ൽ തന്നെ അധികൃതർ കുൽദീപ് സ്റ്റോഹറിൽ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞതായി കണ്ടെത്തി.
കുൽദീപ് നടത്തിയ ശസ്ത്രക്രിയകൾ കാരണം ചില കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചതായി ആശുപത്രിയിൽ ജോലിചെയ്യുന്ന ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു. കുൽദീപിൻെറ ചികിത്സയിലുള്ള പിഴവുകൾ നേരത്തെ തിരിച്ചറിഞ്ഞിട്ടും വേണ്ട നടപടി ആശുപത്രി അധികൃതർ എടുക്കാതിരുന്നത് കൂടുതൽ പ്രശ്‌നങ്ങളിലേയ്ക്ക് വഴി വച്ചു. ശസ്ത്രക്രിയാ വിദഗ്ദ്ധയായിട്ടും കാർ അപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ കൈയിലെ ഒടിവ് കുൽദീപിന് തിരിച്ചറിയാൻ സാധിക്കാഞ്ഞത് മൂലം പരിക്കേറ്റ കുട്ടി 11 ദിവസം ഒടിഞ്ഞ കൈയുമായി നടക്കേണ്ട വന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്.
2015-ൽ തന്നെ മിസ് സ്റ്റോഹറിന്റെ ക്ലിനിക്കൽ രീതികളെ കുറിച്ചുള്ള ആശങ്കകൾ ഉയർന്നു വന്നിരുന്നു. 2018-ൽ തൻെറ മകൻെറ സർജറി സമയം കുൽദീപ് മോശമായി പെരുമാറിയെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. ഉയർന്ന നിലവാരമുള്ള പരിചരണം നൽകാനാണ് താൻ എപ്പോഴും ലക്ഷ്യമിടുന്നതെന്നും നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും കുൽദീപ് സ്റ്റോഹർ പ്രതികരിച്ചു. സംഭവത്തിൽ ശരിയായ നടപടി സ്വീകരിക്കാൻ സാധിച്ചില്ലെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സൂസൻ ബ്രോസ്റ്റർ പറഞ്ഞു.
Leave a Reply