Association

ഉണ്ണികൃഷ്ണൻ ബാലൻ

നാഷണല്‍ സെക്രട്ടറി ദിനേഷ് വെള്ളാപ്പള്ളി, സെക്രട്ടേറിയറ്റ് അംഗം അഡ്വ. ദിലീപ് കുമാർ എന്നിവരാണ് സമീക്ഷയെ പ്രതിനിധീകരിച്ച് ലോകകേരള സഭയില്‍ പങ്കെടുത്തത്. മൂന്ന് ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളില്‍ പങ്കെടുത്ത പ്രതിനിധികള്‍ യൂറോപ്പിലേക്ക് കുടിയേറുന്ന മലയാളി വിദ്യാർത്ഥികളും തൊഴിലന്വേഷകരും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു. യുകെയിലേക്ക് വരുന്നവരെ ബോധവത്കരിക്കുന്നതിനും കൃത്യമായ വിവരങ്ങള്‍ ധരിപ്പിക്കുന്നതിനും നോർക്ക മുൻകൈ എടുക്കണമെന്ന് പൊതുചർച്ചയില്‍ അഡ്വ. ദിലീപ് കുമാർ അഭിപ്രായപ്പെട്ടു. പ്രമുഖ മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് പ്രതിവർഷം യുകെയിലേക്ക് മാത്രം 5,000 കോടി രൂപയുടെ റിക്രൂട്ട്മെന്‍റ്, വിവിധ ഏജൻസികള്‍ നടത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്‍റെ വികസനത്തിന് പ്രയോജനപ്പെടുത്താവുന്ന തുക വ്യാജ ഏജസികള്‍ തട്ടിയെടുക്കുകയാണെന്നും അഡ്വ. ദിലീപ് കുമാർ പറഞ്ഞു. റിക്രൂട്ട്മെന്‍റ് ഏജൻസികളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പ്രസംഗത്തില്‍ ഉറപ്പ് നല്‍കി.

കുടിയേറ്റത്തിലെ ദുർബല കണ്ണികളും സുരക്ഷയും’ എന്ന വിഷയത്തെ അധികരിച്ച് നടന്ന സെഷനില്‍, മറുനാട്ടിലെ മലയാളികള്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ മറനീക്കി പുറത്തുവന്നു. യുകെയിലെത്തി ചതിക്കപ്പെടുന്നതില്‍ ഏറെയും വിദ്യാർത്ഥികളും കെയർ വിസയില്‍ വരുന്നവരുമാണെന്ന് സമീക്ഷ പ്രതിനിധികള്‍ പറഞ്ഞു. 15 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ മുടക്കിയാണ് പലരും നാടുവിടുന്നത്. ഏജന്‍റുമാർ ഇവരെ കൂടുതല്‍ കമ്മീഷൻ കിട്ടുന്ന, നിലവാരമില്ലാത്ത യൂണിവേഴ്സിറ്റികളിലേക്ക് പറഞ്ഞയക്കുന്നു. ഒടുവില്‍ ഫീസ് അടയ്ക്കാനും പാർട്ട്ടൈം ജോലി തരപ്പെടുത്താനുമാവാതെ വഴിമുട്ടി നില്‍ക്കുന്ന നിരവധി പേരുണ്ട്. ഇവരില്‍ പലരുടെയും മാനസികനില തെറ്റിയതായും ചിലർ ആത്മഹത്യ ചെയ്തതായും സമീക്ഷ ഭാരവാഹികള്‍ അനുഭവങ്ങള്‍ നിരത്തി വെളിപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് സെഷനില്‍ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ ആരാഞ്ഞു. സെക്കന്‍ററി, ഹയർസെക്കന്‍ററി തലത്തില്‍ ഒരു വിദേശ ഭാഷ സിലബസില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ അനിവാര്യത പ്രതിനിധികള്‍ ബോധ്യപ്പെടുത്തി. നേഴ്സിംഗ് പഠനത്തോടൊപ്പവും വിദേശ ഭാഷ പഠനം സാധ്യമാക്കണമെന്നും അവർ നിർദേശിച്ചു. എസ്എസ്എല്‍സി കഴിയുന്നതോടെ അഭിരുചിക്ക് അനുസരിച്ച പ്രൊഫഷണല്‍ കോഴ്സുകള്‍ തിരഞ്ഞെടുക്കാൻ പറ്റുന്ന തരത്തിലേക്ക് കരിക്കുലം പുതുക്കണമെന്ന അഭിപ്രായം യോഗത്തില്‍ ഉയർന്നു. മലയാളം മിഷൻ സംഘടിപ്പിച്ച സെമിനാറിലും സമീക്ഷ ഭാരവാഹികള്‍ പങ്കെടുത്തു.

103 രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളാണ് ലോകകേരള സഭയുടെ നാലാം എഡിഷനില്‍ പങ്കെടുത്തത്. കേരള വികസനത്തിനുള്ള ക്രിയാത്മകമായ നിർദേശങ്ങള്‍ ചർച്ചകളില്‍ പങ്കെടുത്തവർ മുന്നോട്ടുവച്ചു. ആഗോള മലയാളി പ്രവാസികളുടെ സമ്മേളനമായ ലോകകേരള സഭയില്‍ രണ്ടാം തവണയാണ് സമീക്ഷയുടെ പ്രതിനിധിയായി അഡ്വ. ദിലീപ് കുമാർ പങ്കെടുക്കുന്നത്. ദിനേഷ് വെള്ളാപ്പള്ളി ആദ്യമായാണ് സഭയുടെ ഭാഗമായത്.

യുകെ നിവാസികളെ ആവേശഭരിതരാക്കാന്‍ ഓള്‍ യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും സൗത്ത്‌ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (സൈമ) ജൂലൈ 21-ന്‌ നടത്തപ്പെടും എന്ന്‌ സൈമ ഭാരവാഹികള്‍ പ്രഖ്യാപിച്ചു. സൗത്ത്‌ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (സൈമ), യുകെയിലെ മലയാളി സമൂഹത്തിൻെറ സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‌ പ്രതിജ്ഞാബദ്ധമാണ്‌. വിവിധ പരിപാടികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും, സൈമ അതിൻെറ അംഗങ്ങള്‍ക്കിടയില്‍ കമ്മ്യൂണിറ്റി, പിന്തുണ, സാംസ്കാരിക അഭിമാനം എന്നിവ വളര്‍ത്തുന്നു. വടംവലി മത്സരം: തീയതി: ജൂലൈ 21-ന്‌ 10 :30 മുതല്‍ മൂർ പാർക്ക് അവന്യൂ, പ്രെസ്റ്റൺ PR1 6AS വച്ചു നടത്തപ്പെടുന്നു .

പ്രവേശന ഫീസ്‌: ഒരു ടീമിന്‌ £150. ഒന്നാം സമ്മാനം: 1000 പൗണ്ട്‌ + ഒരു പൂവന്‍ കോഴി, രണ്ടാം സമ്മാനം: £500, മൂന്നാം സമ്മാനം: ഒരു പഴക്കുല ഈ ആവേശകരമായ മത്സരത്തില്‍ പങ്കെടുക്കുന്നതിനും ആകര്‍ഷകമായ സമ്മാനങ്ങള്‍ക്കുമായി മത്സരിക്കുന്നതിനും യുകെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വടംവലി ടീമുകളെ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും വടംവലി മത്സരത്തിനായി നിങ്ങളുടെ ടീമിനെ രജിസ്റ്റര്‍ ചെയ്യുന്നതിനും ദയവായി സൈമ പ്രസിഡൻറ്റ്‌ സന്തോഷ്‌ ചാക്കോ 07540999313 സൈമ എക്സിക്യൂട്ടിവ്‌ കമ്മിറ്റി അംഗങ്ങളായ നിഖില്‍ ജോയ്‌ 07767183616, മുരളി നാരായണ്ണന്‍ -07400185670 എന്നിവരെ ബന്ധപ്പെടുക.

യുകെയില്‍ ഉടനീളമുള്ള മലയാളി കമ്മ്യൂണിറ്റികളെ ആവേശഭരിതരാക്കാനും, പരമ്പരാഗത കായിക വിനോദങ്ങള്‍, സാംസ്കാരിക ആഘോഷങ്ങള്‍ എന്നിവയില്‍ യുകെയില്‍ ജനിച്ചു വളരുന്ന വരും തലമുറയില്‍ നമ്മുടെ സമ്പന്നമായ പാരമ്പര്യം വളര്‍ത്താനും, അവരുടെ അറിവും അഭിനിവേശവം സമൂഹത്തോടുള്ള പ്രതിബദ്ധതക്കായി തിരിക്കാനും ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടന്നതായി സൈമ പ്രസിഡൻറ്റ്‌ സന്തോഷ്‌ ചാക്കോ അഭിപ്രായപെട്ടു . സൈമ ഓണം ആഘോഷങ്ങളും സ്പോര്‍ട്സ്‌ ഫെസ്റ്റും : യുകെയിലെ എല്ലാ മലയാളികള്‍ക്കും സൗജന്യ പ്രവേശനം! തീയതി: സെപ്റ്റംബര്‍ 14, 2024 സമയം: രാവിലെ 10 മണി മുതല്‍ സ്ഥലം: ഗ്രിംസാർഗ് വില്ലേജ് ഹാൾ, പ്രെസ്റ്റൺ PR2 5JS 24 ഇനങ്ങളുള്ള പരമ്പരാഗത ഓണസദ്യ, ചെണ്ടമേളം, വര്‍ണ്ണാഭമായ നൃത്തങ്ങള്‍, മറ്റ്‌ സാംസ്കാരിക കലാ കായിക മത്സരങ്ങള്‍, ഈഷ്മളമായ ഓണാഘോഷങ്ങളും എല്ലാവര്‍ക്കും വാഗ്ദാനം ചെയ്യുന്നു.

എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന വൈവിധ്യമാര്‍ന്ന പരമ്പരാഗത ഓണം കായിക വിനോദങ്ങളും പരിപാടിയില്‍ അവതരിപ്പിക്കും. പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും ഒരുപോലെ രസകരവും സൗഹൃദവും സാംസ്കാരിക ആഘോഷവും നിറഞ്ഞ ഒരു ദിവസം ആസ്വദിക്കാം. “ഈ പ്രത്യേക അവസരത്തിനായി സമൂഹത്തെ ഒരുമിച്ച്‌ കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്‌. മനോഹരമായ നിറങ്ങളും സ്വാദിഷ്ടമായ വിരുന്നുകളും ഓണത്തിന്‍റെ ആഹ്ലാദകരമായ ആഘോഷങ്ങളും ആളുകളെ ഒന്നിപ്പിക്കാനും നമ്മുടെ ബന്ധങ്ങളുടെ ഈഷ്മളത പങ്കിടാനുമുള്ള ഒരു മികച്ച മാർഗമാണ്‌ എന്ന്‌ ശ്രീ സന്തോഷ്‌ ചാക്കോ പറഞ്ഞു.

മലയാളികളുടെ സാംസ്കാരിക പൈതൃകം ഐക്യവും ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള വിനോദത്തിനും ആഘോഷങ്ങള്‍ക്കും സൈമയോടൊപ്പം ചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നു എന്നും, ഏവരുടെയും പങ്കാളിത്തവും പിന്തുണയും ഈ ഉദ്യമത്തിൻെറ വിജയത്തിനായി ആവശ്യമാണെന്നും സൈമ പ്രസിഡന്റും കമ്മിറ്റ അംഗങ്ങളും പറഞ്ഞു.

യു കെയിലെ സ്കോട്ട് ലൻഡ് പ്രദേശത്തുള്ള അംഗങ്ങളുടെ ആവശ്യപ്രകാരം സ്കോട്ട്‌ ലൻഡിലെ വിവിധപ്രദേശങ്ങളിൽ താമസിക്കുന്ന ഗുരു വിശ്വാസികളെ ചേർത്തു നിർത്തിക്കൊണ്ട് സ്കോട്ട് ലൻഡിൽ പുതിയ യൂണിറ്റിന് രൂപം നൽകി.

ജൂൺ 15ന് ഗ്ലാസ്കോയിൽ സേവനം യു കെ യുടെ വനിതാ വിഭാഗം കൺവീനർ ശ്രീമതി കല ജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സേവനം യു കെയുടെ കുടുംബ യൂണിറ്റ് കൺവീനർ ശ്രീ ഗണേഷ് ശിവൻ ഉത്ഘാടനം ചെയ്തു . പ്രസ്തുത യോഗത്തിൽ വച്ചു പുതിയ സേവനം സ്കോട്ട് ലൻഡ് യൂണിറ്റ് പ്രസിഡന്റ്‌ ആയി ജീമോൻ കൃഷ്ണൻകുട്ടി സെക്രട്ടറിയായി രഞ്ജിത് ഭാസ്‌ക്കർ, വനിത പ്രധിനിധിയായി ശ്രീമതി സുരേഖ ജീമോൻ, ട്രഷറർ ആയി ശരത് ശിവദാസ്. സ്ട്രിലിംഗ് ഏരിയ കോർഡിനേറ്ററായി രാജേഷ് കെ രാജും ഡുണ്ടീ ഏരിയ കോർഡിനേറ്റർ ആയി സജു കെ മോഹനനെയും ഐകകണ്ഠേന തെരഞ്ഞെടുത്തു. യോഗത്തിൽ ഉദീപ് ഗോപിനാഥ് സ്വാഗതവും സുരേഖ ജീമോൻ നന്ദിയും രേഖപ്പെടുത്തി.

ബാത്ത് മലയാളി കമ്യൂണിറ്റി ലൈവ് മ്യൂസിക്കല്‍ നൈറ്റ് ബാത്തിനെ മൊത്തം പ്രകമ്പനം കൊള്ളിച്ച മനോഹരമായ സായാഹ്നമാണ് സമ്മാനിച്ചത്. കുറച്ചുകാലമായി സജീവമല്ലാതിരുന്ന അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയൊരു തിരിച്ചുവരവ് തന്നെയായിരുന്നു മെഗാ മ്യൂസിക്കല്‍ പ്രോഗ്രാം. ഡോ വാണി ജയറാമിന്റെയും സംഘത്തിന്റെയും പാട്ടും ഡാന്‍സും വേദിയില്‍ വലിയ ആവേശമാണ് കൊണ്ടുവന്നത്. 350 ഓളം പേര്‍ കാണികളായി എത്തിയ ഷോയില്‍ ഓരോ നിമിഷവും ആഘോഷത്തിന്റെതായി മാറി.

യുക്മ ദേശീയവക്താവ് അഡ്വ എബി സെബാസ്റ്റിയന്‍ മുഖ്യ അതിഥിയായിരുന്നു. യുക്മയും ബാത്ത് മലയാളി കമ്യൂണിറ്റിയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് അഡ്വ .എബി സെബാസ്റ്റ്യൻ ഓര്‍മ്മിപ്പിച്ചു.
യുക്മ തുടങ്ങുമ്പോള്‍ കലാമേള ആദ്യം ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന സമയത്ത് മുന്നോട്ട് വന്നത് ബാത്ത് മലയാളി കമ്യൂണിറ്റി ആയിരുന്നു. ദേവലാല്‍ സഹദേവന്റെ നേതൃത്വത്തിലുള്ള ബാത്ത് മലയാളി ആയിരുന്നു യുക്മ കലാമേളയ്ക്ക് അന്ന് ചുക്കാന്‍ പിടിച്ചതെന്നും അഡ്വ. എബി സെബാസ്റ്റ്യന്‍ പറഞ്ഞു.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ്വൈസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു. ബാത്തില്‍ എത്തിയ പുതിയ ആള്‍ക്കാര്‍ക്കും പഴയ ആള്‍ക്കാര്‍ക്കും ഒരുമിച്ച് അണിനിരക്കാനുള്ള വേദിയായി ഈ ഷോ മാറി. പ്രവാസ ജീവിതത്തില്‍ ഒരു കുടുംബമെന്ന തോന്നലുണ്ടാക്കാനും ഒറ്റക്കെട്ടായി മുന്നോട്ട് പോകാനും കൂട്ടായി ശ്രമിക്കുകയാണ് ബാത്ത് മലയാളി കമ്യൂണിറ്റി. ഒരു മനോഹരമായ നൈറ്റ് ഷോ സമ്മാനിച്ചു കൊണ്ടാണ് അസോസിയേഷന്‍ പ്രവര്‍ത്തനം വീണ്ടും സജീവമാക്കിയിരിക്കുന്നത് .

മട്ടാഞ്ചേരി കിച്ചന്‍ ആയിരുന്നു രുചികരമായ ഭക്ഷണം ഒരുക്കിയിരുന്നത്. ജിജി ലൂക്കോസ് ലൈറ്റ് ആന്‍ഡ് സൗണ്ട് നിര്‍വ്വഹിച്ചു. അഞ്ച് മണിയ്ക്ക് ആരംഭിച്ച പരിപാടി പത്തു മണിയോടെ അവസാനിച്ചു. പ്രസിഡന്റ് വിന്‍സന്റ് പറശ്ശേരി, സെക്രട്ടറി വിനോദ് കുമാര്‍,മറ്റ് കമ്മറ്റി അംഗങ്ങളായ ഷിബി ഡെന്നി, ജോയ് മാത്യു,ജിനി ജോയ്, സുമിത് മോഹന്‍, ടെസി തോമസ്, രശ്മി സുമിത് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഈ പരിപാടിയുടെ വിജയത്തിന് പിന്നില്‍. ഒരുപിടി നല്ല നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് മികച്ചൊരു തുടക്കമായി ലൈവ് ഷോ മാറി. ഇനിയും കൂട്ടായ്മയിലൂടെ നല്ല സൗഹൃദങ്ങള്‍ സൃഷ്ടിക്കാന്‍ ആദ്യ ചവിട്ടുപടിയായി ബാത്തിലെ ഈ മെഗാ ഷോ.

രാജ്യസഭ തെരഞ്ഞെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഇടതുമുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയും സിപിഐ നേതാവ് പിപി സുനീറും യുഡിഎഫിന് ലഭിച്ച ഒരു സീറ്റില്‍ നിന്ന് മുസ്ലീം ലീഗ് സ്ഥാനാര്‍ഥി ഹാരിസ് ബീരാനുമാണ് രാജ്യസഭാ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടത്.

പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം കഴിഞ്ഞും മൂന്ന് ഒഴിവുകളിലേക്ക് മൂന്നു പേര്‍ മാത്രം അവശേഷിച്ച സാഹചര്യത്തിലാണ് ഇവരെ വിജയികളായി പ്രഖ്യാപിച്ചത്. 25നാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. രാജ്യസഭയില്‍ കേരളത്തില്‍നിന്ന് ആകെ ഒന്‍പത് എംപിമാരാണുള്ളത്.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായ ജോസ് കെ മാണി കേരളാ യൂത്ത് ഫ്രണ്ടിലൂടെയാണു മുഖ്യാധാര രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചിട്ടുണ്ട്. കോട്ടയം ലോക്‌സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പൊന്നാനി സ്വദേശിയായ സുനീര്‍ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്. നിലവില്‍ ഹൗസിങ് ബോര്‍ഡ് വൈസ് ചെയര്‍മാനാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ച സുനീര്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ നിന്നും മത്സരിച്ചു.

സുപ്രീം കോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡന്റുമായ ഹാരിസ് ബീരാനാണ് പൗരത്വനിയമ ഭേദഗതി ഉള്‍പ്പെടെ മുസ്ലീംലീഗ് നടത്തിയ നിയമപോരാട്ടങ്ങള്‍ ഏകോപിപ്പിക്കുന്നത്. എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍ സുപ്രീം കോടതി അഭിഭാഷകനാണ്. 2011 മുതല്‍ ഡല്‍ഹി കെഎംസിസിയുടെ പ്രസിഡന്റാണ്. ലോയേഴ്സ് ഫോറം ദേശീയ കണ്‍വീനറും ലീഗ് ഭരണഘടനാ സമിതി അംഗവുമാണ്.

മഴവിൽ സംഗീതം എന്ന കലാ മാമാങ്കം ബേൺമോത്തിൽ ആവേശോജ്വലമായി കൊടിയിറങ്ങി. പഞ്ചേന്ദ്രിയങ്ങൾക്കും ആനന്ദദായകമായ ഒരു വൈകുന്നേരത്തിനാണ് യുകെ മലയാളികൾ ശനിയാഴ്ച സാക്ഷികളായത്.

നയനാനന്ദകരമായ ചടുലനൃത്തങ്ങൾ, ശ്രവണോത്സുകമായ ഗാനമാലകൾ, ഘ്രാണ-രസനേന്ദ്രിയങ്ങളെ ഉണർത്തുന്ന രുചിയൂറും വിഭവങ്ങൾ, ത്വഗിന്ദ്രിയമുണർത്തുന്ന ആഘോഷങ്ങളുടെ രോമാഞ്ചങ്ങൾ.

സംഘാടകരും, വിവിധ കലാപരിപാടികളിൽ ഭാഗഭാക്കായവരും ഗംഭീരമായ ഒരു സംഗീത നൃത്ത്യ സന്ധ്യ കാണികൾക്കായി കാഴ്ച വച്ചു. എഴുപതിൽ പരം കലാകാരന്മാരുടെ പ്രകടനമാണ് അന്നേ ദിവസം നടന്നത്.

പ്രഗത്ഭരായ സൗണ്ട് ലൈറ്റ് എഞ്ചിനീയർമാർ ഒരുക്കിയ വർണ്ണാഭമായ കാഴ്ചകളും ആവേശോജ്വലമായ ശബ്ദവിസ്മയങ്ങളും മോടി കൂട്ടി.

കളർ മീഡിയ ( വെൽസ് ചാക്കോ) ബീറ്റ്സ് യുകെ ഡിജിറ്റൽ വേൾഡ് ( ബിനു നോർത്താംപ്ടൺ ) എന്നിവരാണ് നൂതന സാങ്കേതിക പിന്തുണയോടെ പരിപാടികൾ ഗംഭീരമാക്കിയ ടെക്‌നിക്കൽ ടീം.

എ ആർ ഫോട്ടോഗ്രഫി, ടൈം ലെസ്സ് സ്റ്റുഡിയോ, എന്നിവരടങ്ങുന്ന പരിചയ സമ്പന്നരും കാര്യക്ഷമവുമായ ഫോട്ടോഗ്രഫി ടീം. വീഡിയോഗ്രാഫിയിൽ നിപുണരായ റോസ് ഡിജിറ്റൽ വിഷനാണ് ദൃശ്യങ്ങൾ പകർത്തി പ്രേക്ഷകരിലേക്ക് എത്തിച്ചത്.

ഡിസൈനേജ് അഡ്വർടൈസിങ്, ഫ്ളിക്സ് ബ്രാൻഡിംഗ്, എ ആർ എന്റർടൈൻമെന്റ്, ആർ കെ ഡിസൈനേഴ്സ് എന്നിവരാണ് ഈ വർഷത്തെ വ്യത്യസ്തമായും രസകരമായും പോസ്റ്ററുകൾ തയ്യാറാക്കിയവർ.


യൂ കെ യിൽ നിരവധി വേദികളിൽ പരിചയ സമ്പന്നരായ അവതാരകാരായ ആർ ജെ ബ്രൈറ്റ്, പപ്പൻ, ജോൺ, ജിഷ്മ എന്നിവർ അണിനിരക്കുന്ന അവതാരകനിര കാണികളെ ഉന്മേഷത്തിൽ നിറച്ചു. അനീഷ് ജോര്‍ജ്ജ്, ടെസ്‌മോള്‍ ജോര്‍ജ്, ഷിനു സിറിയ്ക്ക്, ഡാന്റോ പോള്‍, സുനില്‍ രവീന്ദ്രന്‍, എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മറ്റിയാണ് എല്ലാ വർഷവും ഈ അവിസ്മരണീയമായ സംഗീത സായാഹ്നം നമുക്കായി ഒരുക്കിയത്.

അന്നേ ദിവസം കേബ്രിഡ്ജ് മേയർ ബഹുമാന്യനായ ശ്രീ ബൈജു തിട്ടാല വിശിഷ്ട അഥിതിയായി സാന്നിധ്യം കൊണ്ട് നമ്മോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തെ ആദരിച്ചതോടൊപ്പം ജീവകാരുണ്യ പ്രവർത്തങ്ങളിൽ സ്തുത്യർഹമായ സേവനം ചെയ്യുന്ന ടോണി ചെറിയാൻ, നഴ്സിംഗ് പഠന റിക്രൂട്ട്മെന്റ് മേഖലയിലെ മികവിന് ആർഷ സെബാസ്റ്റ്യൻ എന്നിവരെയും പ്രേത്യേകാൽ ആദരിക്കുക ഉണ്ടായി. കവൻട്രി ആസ്ഥാനമായ ലൈഫ് ലൈൻ പ്രോട്ടക്ട് ലിമിറ്റഡ് ആണ് മുഖ്യ സ്പോൺസർ. അവരുടെ വിവിധ സേവങ്ങൾക്കുള്ള വിശദമായ വിവരങ്ങളും നൽകാൻ അന്നേ ദിവസം അതിന്റെ അധികൃതർ സന്നിഹിതരായിരുന്നു.

യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാര്‍ നയിക്കുന്ന വോക്സ് ഏഞ്ചല മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ്ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടും എല്‍ഇഡി സ്‌ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു കത്തികയറി.

 

അതോടൊപ്പം തന്നെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും നയന മനോഹരങ്ങളായ നൃത്തരൂപങ്ങളും വിവിധ കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേർന്നപ്പോൾ യുകെ മലയാളികളുടെ ഓര്‍മ്മയില്‍ എന്നും തങ്ങി നില്‍ക്കുന്ന കലാസായാഹ്നമാണ് മഴവില്‍ സംഗീതം തയ്യാറാക്കിയത്. പരിപാടിയുടെ കഴിഞ്ഞ പത്തു വർഷത്തെ ഉജ്വല വിജയം ഈ വർഷവും പ്രൗഡഗംഭീരമായി ആവർത്തിച്ചു.

ജൂൺ മാസം 15 ന് ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ), ലിവർപൂൾ ലിമ ഒരുക്കിയ അറിവിന്റെ മണിചെപ്പ് തുറന്ന “ചോദിക്കൂ.. പറയാം” എന്ന അവെർനെസ്സ് പ്രോഗാം മേഴ്‌സിസൈഡിലെ മലയാളി സമൂഹത്തിൽ ജനശ്രദ്ധ പിടിച്ചു പറ്റി. മേഴ്‌സിസൈഡിൽ പുതിയതായി എത്തിയവരും, വർഷങ്ങളായി താമസിക്കുന്നവർക്കും പുതിയ അറിവൂകൾ ലഭിക്കുന്നതിന് ഉതകുന്ന വിഷയങ്ങൾ ആയിരുന്നു ക്ലാസ്സുകൾ എടുക്കാൻ വന്നിരുന്നവർ തിരഞ്ഞെടുതിരുന്നത്.

യുകെയിൽ ജീവിക്കുന്ന നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട യുകെയിലെ വിവിധ നിയമങ്ങൾ, പോലിസ്.
ക്രൈം, പണിഷ്‌മെൻറ്& കോടതി, ഹേറ്റ് ക്രൈം, യുകെയിലെ വിദ്യഭ്യാസം, സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി അഡ്മിഷൻ, യുകെ യിലെ ഡ്രൈവിങ്, റോഡ് നിയമങ്ങൾ,ഡിബിഎസ്.,യുകെയിലെ വിവിധങ്ങളായ ടാക്സുകൾ & ടാക്സ് റിട്ടെൺ,മോർഗേജ്‌,വിവിധ ലോൺ. കൂടാതെ തൊഴിലാളി യൂണിയൻ എന്നിവയെ കുറിച്ഛ് ഈ രംഗത്തെ വിദ്ധഗ്തർ ക്ലാസുകൾ എടുത്തു. കൂടാതെ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് അപ്പോൾ തന്നെ മറുപടിയും ക്ലാസുകൾ എടുത്തവർ നൽകി.

പുതിയതായി മേഴ്‌സിസൈഡിലേക്ക് കുടിയേറിയവർക്ക് പരസ്പരം പരിചയപ്പെടാനും, അവരുടെ നിരവധി സംശയങ്ങൾ ദൂരികരിക്കുവാനും, അവരെ ലിമ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനും വേണ്ടിയായിരുന്നു ലിവർപൂൾ മലയാളി അസോസിയേഷൻ ലിമ ഒരുക്കുന്ന “ചോദിക്കു.. പറയാം “എന്ന പ്രോഗ്രം ഒരുക്കിയത്. കുടിയേറ്റത്തിന്റെ ആദ്യഘട്ടം എന്നത് വളരെ കഷ്ടപ്പാട് നിറഞ്ഞതാണ് ഈ സമയത്തു കുടിയേറി വരുന്നവർക്ക് ഒരു കൈത്താങ്ങാകുന്നതിനു വേണ്ടിയും ആണ് സേവനത്തിന്റെ 24 വർഷങ്ങൾ പിന്നിടുന്ന ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത് .

മുൻ വർഷങ്ങളിൽ പുതിയതായി ലിവർപൂളിൽ എത്തുന്നവർക്കായി ലിമ സംഘടിപ്പിച്ച മീറ്റ് ആൻറ് ട്രീറ്റ്‌ പരിപാടിയുടെ തുടർച്ച ആയിരുന്നു ഈ പ്രോഗാം. ലിവർ പൂളിലെ വിസ്റ്റൺ ടൗൺ ഹാളിൽ ജൂൺ 15 നായിരുന്നു ഈ പ്രോഗ്രാം നടത്തപ്പെട്ടത്. ഈ പ്രോഗ്രാമിന് പ്രവേശനം തികച്ചും സൗജന്യം ആയിരുന്നു. അറിവിന്റെ മണിചെപ്പ് തുറക്കുന്ന ഈ ഇൻഫർമേറ്റീവ് ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നവർക്ക് ഒരു നഷ്ടം തന്നെ ആയിരുന്നു എന്നാണ് പങ്കെടുത്തവർ എല്ലാം അഭിപ്രായപ്പെട്ടത്. പ്രോഗ്രാമിൽ പങ്കെടുത്ത ഏവർക്കും ലിമ കുടുബത്തിന്റെ നന്ദി .

യുകെയിലെ ശ്രദ്ധേയമായ ബാത്ത് കമ്യൂണിറ്റി 22 വര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ബാത്ത് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ലൈവ് മ്യൂസിക്കല്‍ നൈറ്റ് ജൂണ്‍ 16 ഞായറാഴ്ച സാല്‍ഫോര്‍ഡ് ഹാളില്‍ നടത്തുന്നു.വൈകീട്ട് നാലു മണി മുതല്‍ 9 മണിവരെയാണ് മെഗാ മ്യൂസിക്കല്‍ ഇവന്റ് നടത്തുന്നത്. ഏവരും ഒരുമിച്ച് ചേരുന്ന ഒരു മനോഹരമായ സായാഹ്നം ഒരുക്കുകയാണ് ബാത്ത് കമ്യൂണിറ്റി ലക്ഷ്യമിടുന്നത്.

യുക്മ ദേശീവ വക്താവ് അഡ്വ എബി സെബാസ്റ്റ്യനാണ് പരിപാടിയുടെ മുഖ്യ അതിഥി. ഡോ വാണി ജയറാമിന്റെയും ടീമിന്റെയും മികച്ചൊരു പ്രോഗ്രാമാണ് വേദിയില്‍ അണിയിച്ചൊരുക്കുന്നത്.

ബാത്തിനും ബാത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള മലയാളി ബിസിനസ് ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ് പരിപാടി നടപ്പാക്കുന്നത്. പ്രവാസികള്‍ക്ക് ഒരു കുടുംബമെന്ന തോന്നലുണ്ടാക്കാനും പ്രവാസികള്‍ ഒറ്റക്കെട്ടായി ജീവിക്കാനും ഇത്തരം കൂട്ടായ്മകള്‍ അനിവാര്യമെന്ന വിലയിരുത്തലാണ് ബാത്ത് മലയാളി കമ്യൂണിറ്റിക്കുള്ളത്. പ്രസിഡന്റ് വിന്‍സന്റ് പറശ്ശേരി, സെക്രട്ടറി വിനോദ് കുമാര്‍,മറ്റ് കമ്മറ്റി അംഗങ്ങളായ ഷിബി ഡെന്നി, ജോയ് മാത്യു,ജിനി ജോയ്, സുമിത് മോഹന്‍, ടെസി തോമസ്, രശ്മി സുമിത് എന്നിവര്‍ പരിപാടികള്‍ക്കായി വലിയ മുന്നൊരുക്കങ്ങളാണ് നടത്തിയത്.

മെഗാ മ്യൂസിക് ഇവന്റിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ബാത്ത് മലയാളി കമ്യൂണിറ്റി നേതൃത്വം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ; 07756982592

യൂറോപ്പിലെ ഏറ്റവും വലിയ ഗുരുദേവ പ്രസ്ഥാനമായ സേവനം യു കെ യുടെ പുതിയ ഒരു യുണിറ്റിനു കവൻട്രിയിൽ തുടക്കം കുറിച്ചു. ശിവഗിരി ആശ്രമം യു കെ യുടെ അടുത്തുള്ള പ്രദേശമായ കവൻട്രിയിൽ താമസിക്കുന്ന സേവനം യു കെ യുടെ അംഗങ്ങളുടെ ദീർഘകാലമായ അഭിലാഷമാണ് കവൻട്രി യുണിറ്റ് രൂപീകരിച്ചതിലൂടെ സഫലമായത്.

സേവനം യുകെ യുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെ യുടെ പദ്ധതികൾക്ക് പിന്തുണനൽകുവാനും യുണിറ്റ് തീരുമാനമെടുത്തു.

സേവനം യു കെ കൺവീനർ ശ്രീ സജീഷ് ദാമോദരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെയർമാൻ ശ്രീ ബൈജു പാലയ്ക്കൽ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ച യൂണിറ്റിന്റെ പ്രസിഡന്റായി ശ്രീ ദിനേശ് കക്കാലക്കുടിയിൽ , സെക്രട്ടറിയായി ശ്രീ മുകേഷ് മോഹൻ , ട്രഷററായി ശ്രീമതി ഐശ്വര്യ മുകേഷ് വനിതാ കോർഡിനേറ്ററായി ശ്രീമതി സൗമ്യ അനീഷിനെയും തെരഞ്ഞെടുത്തു. യോഗത്തിൽ ശ്രീ സിറിൽ കുണ്ടൂർ മുഖ്യ പ്രഭാഷണം നടത്തി. സേവനം യു കെ കുടുംബ യൂണിറ്റ് കോർഡിനേറ്റർ ശ്രീ ഗണേഷ് ശിവൻ, ഗുരുമിത്ര കൺവീനർ ശ്രീമതി കല ജയൻ സേവനം യു കെ ട്രഷറർ ശ്രീ അനിൽകുമാർ രാഘവൻ, ശ്രീ പ്രമോദ് കുമരകം, ശ്രീ രാജേഷ് വടക്കേടം തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ ശ്രീമതി സൗമ്യ അനീഷ് സ്വാഗതവും മുകേഷ് മോഹൻ നന്ദിയും രേഖപ്പെടുത്തി.

സ്റ്റീവനേജ്: യു കെ യിലെ പ്രഥമ ‘പ്ലാൻഡ് സിറ്റി’യായ സ്റ്റീവനേജിന്റെ പ്രൗഢ ഗംഭീര ദിനാഘോഷം കേരളപ്പെരുമയുടെയും ആഘോഷമായി. കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്ന പവലിയൻ സന്ദർശിക്കുന്നതിന് നിരവധിയാളുകളാണ് എത്തിയത്. കേരളത്തിന്റെ തനതു കലാരൂപങ്ങൾ, ആയോധന കലകൾ, വിഭവങ്ങൾ, തൃശ്ശൂർ പൂരം, ടൂറിസം, മൂന്നാർ അടക്കം വർണ്ണ ചിത്രങ്ങൾക്കൊണ്ടു സമ്പന്നമായ സർഗം പവലിയൻ കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്നതായി.

ബോസ് ലൂക്കോസ്, സോയ്‌മോൻ, മാത്യൂസ്, ആദർശ് പീതാംബരൻ, റ്റിജു മാത്യു, ഷിജി കുര്യാക്കോട്, ബേസിൽ റെജി, ഷൈനി ജോ, ടെസ്സി ജെയിംസ്,ഷോണിത്, എമ്മാ സോയിമോൻ എന്നിവരോടൊപ്പം കുട്ടികളായ ആദ്യ അദർശ്, അദ്വ്യത ആദർശ് എന്നിവരുടെ ശ്രവണ സുന്ദരവും, താളാൽമകവുമായ ശിങ്കാരിമേളം സ്റ്റീവനേജ് ‘മെയിൻ അരീന’യിൽ ഒത്തു കൂടിയ നൂറു കണക്കിന് കാണികൾ ഏറെ കയ്യടികളോടെയാണ് സ്വീകരിച്ചത്.

ചെണ്ടമേളം ആസ്വദിക്കുകയും, തുടർന്ന് ആവേശം ഉൾക്കൊണ്ട സ്റ്റീവനേജ് മേയർ, കൗൺസിലർ ജിം ബ്രൗൺ പവലിയൻ സന്ദർശിക്കുകയും ചെണ്ട വാങ്ങി മിനിറ്റുകളോളം താളാല്മകമായിത്തന്നെ കൊട്ടി ആനന്ദിക്കുകയും ചെയ്തു. പവലിയനിൽ അലങ്കരിച്ചിരുന്ന ഓരോ ഫോട്ടോയും ചോദിച്ചറിയുകയും, തന്റെ ശ്രീലങ്കൻ യാത്രയുടെ സമാനമായ അനുസ്മരണം പങ്കിടുകയും ചെയ്തു.

ടെസ്സി ജെയിംസ്, ആതിര ഹരിദാസ്, അനഘ ശോഭാ വർഗ്ഗീസ്, ശാരിക കീലോത്‌ എന്നിവരുടെ വശ്യസുന്ദരവും, ചടുലവുമായ ക്‌ളാസ്സിക്കൽ ഡാൻസ് വേദിയെ ആകർഷകമാക്കി. നിറകയ്യടിയോടെയാണ് കാണികൾ കേരള നൃത്തത്തെ സ്വീകരിച്ചത്.

അപ്പച്ചൻ കണ്ണഞ്ചിറ,ഹരിദാസ് തങ്കപ്പൻ, നന്ദു കൃഷ്ണൻ, ജെയിംസ് മുണ്ടാട്ട്, പ്രവീൺകുമാർ തോട്ടത്തിൽ, നീരജ ഷോണിത്, ചിന്തു, സഹാന, വിത്സി പ്രിൻസൺ അടക്കം സർഗ്ഗം കമ്മിറ്റി ലീഡേഴ്‌സ് നേതൃത്വം നൽകി.

‘സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ’ സംഘാടകരുടെ പ്രത്യേക പ്രശംസകൾ ഏറ്റുവാങ്ങി. ‘സർഗം കേരളാ പവിലിയൻ’ സന്ദർശകർക്ക് പാനീയങ്ങളും സ്നാക്‌സും വിതരണവും ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved