കായംകുളത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ. കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെരിങ്ങാല സ്വദേശി അക്ഷയ ആർ മധുവിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്തു.
പോസ്റ്റ്മോർട്ടത്തിന് മുന്നോടിയായുള്ള കോവിഡ് പരിശോധനാഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം കണക്കാക്കിയാണ് കായംകുളം പെരങ്ങാല സ്വദേശിനി അക്ഷയയുടെ മൃതദേഹം കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെ കോവിഡ് പരിശോധനാഫലം ലഭ്യമായി. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഏറ്റുവങ്ങാനായി എത്തിയ ബന്ധുക്കളാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടതെന്ന് സഹോദരൻ അജയ് പറഞ്ഞു .
മൃതദേഹം മോശമായെന്ന് കണ്ടതിനെ തുടർന്ന് മോർച്ചറി ജീവനക്കാരൻ മാറിക്കളഞ്ഞതായി ബന്ധുക്കൾ ആരോപിക്കുന്നു. പൊലിസ് എത്തുന്നത് വരെ മൂന്നു മണിക്കൂറോളം മൃതദേഹം നിലത്തു തന്നെയിട്ടു.
ശീതീകരണിയുടെ കംപ്രസറുകൾ ഊരിമാറ്റിയ നിലയിലായിരുന്നുവെന്നും ഉണ്ടായിരുന്ന ഒന്ന് പ്രവർത്തനരഹിതം ആയിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തെ സംബന്ധിച്ച് കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രി അധികൃതർ ഒരു വിശദീകരണവും നൽകാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
വിയ്യൂര്‍ ജയിലിനുകീഴിലുള്ള അമ്പളിക്കല കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍വെച്ച് തന്റെ ഭര്‍ത്താവിന് നേരിടേണ്ടിവന്നത് പൊലീസുകാരുടെ കൊടിയ മര്‍ദ്ദനമെന്ന് കസ്റ്റഡില്‍ മരിച്ച കഞ്ചാവ് കേസ് പ്രതി ഷമീറിന്റെ ഭാര്യ സുമയ്യ. ഷമീറിനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ കണ്ടാല്‍ തിരിച്ചറിയാമെന്നും തന്റെ കണ്‍മുന്നില്‍വെച്ചാണ് പൊലീസ് ക്രൂര മര്‍ദ്ദനം അഴിച്ചുവിട്ടതെന്നും സുമയ്യ മാധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവുകേസില്‍ ഷമീറിനൊപ്പം അറസ്റ്റിലായിരുന്ന സുമയ്യ വിയ്യൂരില്‍ നിന്ന് ജാമ്യം ലഭിച്ചശേഷം പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
‘പൊലീസുകാര്‍ കൂട്ടംചേര്‍ന്ന ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചു. അവശനായ ഷമീറിനെ കെട്ടിടത്തില്‍ നിന്നും ചാടാന്‍ പൊലീസുകാര്‍ നിര്‍ബന്ധിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വീണുമരിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അവരുടെ പദ്ധതി’. സുമയ്യ പറയുന്നു. തന്റെ ഭര്‍ത്താവ് ഒരു അപസ്മാര രോഗിയാമെന്നും ഇനി മര്‍ദ്ദിക്കരുതേയെന്നും പൊലീസിനോട് അപേക്ഷിച്ചിട്ടും ക്രൂര മര്‍ദ്ദനം തുടരുകയായിരുന്നുവെന്ന് സുമയ്യ പറയുന്നു.
താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ്ണ നഗ്നരാക്കി നിര്‍ത്തി. ഇതിനെ കൂട്ടുപ്രതിയായ ജാഫര്‍ എതിര്‍ത്തപ്പോള്‍ ജാഫറിനുനേരെയും ക്രൂരമര്‍ദ്ദനമുണ്ടായെന്ന് സമുയ്യ വെളിപ്പെടുത്തി. പൊലീസിനെക്കൊണ്ട് റിമാന്‍ഡ് ചെയ്യിക്കുമല്ലേ എന്ന് ആക്രോശിച്ച് മര്‍ദ്ദിച്ചതായും സുമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
‘ചായ കൊണ്ടുവരുന്ന ജഗ്ഗ് കൊണ്ടും പൊലീസുകാര്‍ ഷമീറിനെ മര്‍ദ്ദിച്ചു. രാത്രി ഒമ്പത് മണി മുതല്‍ 12 മണി വരെ തല്ലിച്ചതയ്ക്കുകയായിരുന്നു. അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്നായിരുന്നു മര്‍ദ്ദനം. അവിടെ മദ്യപാനവും ഉണ്ടായിരുന്നു. ഷമീറിനെ പാര്‍പ്പിച്ചിരുന്ന മുറിയുടെ എതിര്‍വശത്തായിരുന്നു എന്റെ മുറി. അതുകൊണ്ട് എല്ലാം വ്യക്തമായി കാണാമായിരുന്നു’. സുമയ്യ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ തനിക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ ഔദ്യോഗിക, സ്വകാര്യ ജീവിതങ്ങള്‍ തകര്‍ത്തതായി ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. എല്ലാവര്‍ക്ക് മുന്നിലും വെറുക്കപ്പെട്ടവനായി. ഹോട്ടലുകളില്‍ മുറി കിട്ടുന്നില്ല. പരിചയമുള്ള വ്യക്തിയെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് പരിയപ്പെടുത്തുക മാത്രമാണ് ചെയ്തത്.
അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന ആരോപണം ശരിയല്ല. 100 മണിക്കൂറിലധികം ഇതുവരെ ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടുണ്ട്. കേസ് വ്യക്തമാക്കാതെയാണ് കസ്റ്റംസ് ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കിയത്. കാര്‍ഗോ വിട്ടുകിട്ടാന്‍ കസ്റ്റംസിനെ വിളിച്ചെന്ന ആരോപണം ശരിയല്ലെന്നും തനിക്ക് പങ്കില്ലാത്ത കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഏജൻസികൾ തന്നെ ചോദ്യം ചെയ്യുന്നതെന്നും എം ശിവശങ്കര്‍ പറയുന്നു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് 600 മണിക്കൂറോളം യാത്ര ചെയ്യേണ്ടി വന്നു. ഈ യാത്രകൾ ആരോഗ്യത്തെ ബാധിച്ചു.
സിനിമയെ വെല്ലുന്നൊരു മോഷണ കഥ. ഹരിപ്പാട് കരുവാറ്റ സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ മുഖ്യപ്രതിയായ തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പറക്കാണി മേക്കുംകരയില്‍ ആല്‍ബിന്‍ രാജിനെ (36) തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പോലീസ് ശരിക്കും ഞെട്ടിത്തരിച്ചു.
കരുവാറ്റ സഹകരണ ബാങ്കില്‍ നിന്നും നാലേമുക്കാല്‍ കിലോഗ്രാം സ്വര്‍ണ്ണമാണ് ആല്‍ബിന്‍ മോഷ്ടിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചായിരുന്നു ബാങ്ക് കവര്‍ച്ച. 63.75 പവന്‍ സ്വര്‍ണമാണ് അല്‍ബിന്‍ കുഴിച്ചിട്ടത്. വീടിനടുത്തു തന്നെ പ്ലാസ്റ്റിക് കൂടുകളിലായാണ് സ്വര്‍ണം കുഴിച്ചിട്ടിരുന്നത്. സുഹൃത്ത് ഷൈബുവിന് കൈകളില്‍ സ്വര്‍ണ്ണം വാരിക്കോരി നല്‍കുകയും ചെയ്തു.
ആല്‍ബിനെ കൊണ്ടുവന്ന് കഴിഞ്ഞ് ദിവസമാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കോയമ്പത്തൂരില്‍ നിന്നാണ് പ്രതിയെ പോലീസ് പൊക്കിയത്. പിടികൂടുമ്പോള്‍ 1.85 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തിരുന്നു. മോഷണ മുതലെല്ലാം കരുതി വെച്ച് ആല്‍ബിന്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.
ഒരു ഏക്കറോളം സ്ഥലത്ത് ആല്‍ബിന്‍ ഇരുനില വീട് ഇതിനകം തന്നെ സ്വന്തമാക്കിയിരുന്നു. പണമിടപാടു സ്ഥാപനത്തില്‍ സ്വര്‍ണം ആദ്യം പണയം വയ്ക്കുകയും പിന്നീട് വില്‍ക്കുകയുമായിരുന്നു സ്വര്‍ണ്ണം. ഉരുക്കിയ നിലയിലാണ് സ്വര്‍ണം സ്ഥാപനത്തില്‍ നിന്നു കണ്ടെത്തിയത്.
രണ്ടാം പ്രതി ചെട്ടികുളങ്ങര കണ്ണംമംഗലം കൈപ്പള്ളില്‍ ഷൈബു (അപ്പുണ്ണി) തിരുവനന്തപുരത്തു സ്വര്‍ണക്കടകളില്‍ വിറ്റ 1.1 കിലോഗ്രാം സ്വര്‍ണം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. മൂന്നാം പ്രതി കാട്ടാക്കട വാഴച്ചാല്‍ വാവോട് തമ്പിക്കോണം മേലേപ്ലാവിള ഷിബു (43) കാട്ടാക്കടയിലെ പണമിടപാടു സ്ഥാപനത്തില്‍ വിറ്റ 10 പവന്‍ സ്വര്‍ണവും വീട്ടില്‍ സൂക്ഷിച്ച 2 പവന്‍ ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ഷൈബുവിന് 1.5 കിലോഗ്രാമിലേറെ സ്വര്‍ണം നല്‍കിയെന്നാണ് ആല്‍ബിന്റെ മൊഴി. 1.5 കിലോഗ്രാം സ്വര്‍ണം തൂക്കി നല്‍കിയപ്പോള്‍ കൂടുതല്‍ വേണമെന്നു ഷൈബു തര്‍ക്കിച്ചെന്നും അപ്പോള്‍ ഒരു കൈ നിറയെ സ്വര്‍ണാഭരണങ്ങള്‍ കൂടി നല്‍കിയെന്നുമാണ് ആല്‍ബിന്‍ പറയുന്നത്.
4.83 കിലോഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. ബാക്കി സ്വര്‍ണം കണ്ടെത്താന്‍ ആല്‍ബിനെയും ഷൈബുവിനെയും കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കുന്നു. അന്വേഷണം കൂടുതല്‍ ശക്തമാക്കും.
പഞ്ചാബില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹത്തിന് തീ കൊളുത്തി. തണ്ടയിലെ ജലാല്‍പുര്‍ ഗ്രാമത്തിലെ പ്രതികളുടൈ വീട്ടില്‍നിന്നാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
ഗ്രാമത്തില്‍ താമസിക്കുന്ന ഒരു കുടിയേറ്റ തൊഴിലാളിയുടെ മകളാണ് പെണ്‍കുട്ടി. സംഭവത്തില്‍ ഗുര്‍പ്രീത് സിംഗ്, മുത്തച്ഛന്‍ സുര്‍ജിത് സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തെന്ന് പോലീസ് അറിയിച്ചു. കൊലപാതകം, ബലാത്സംഗം എന്നിവയ്ക്ക് പുറമേ പോക്സോയും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
ഗുര്‍പ്രീത് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയതായും അവിടെവെച്ച് ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പെണ്‍കുട്ടി മരിച്ചതോടെ ഗുര്‍പ്രീതും സുര്‍ജിത്തും ചേര്‍ന്ന് മൃതദേഹം കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കാരശ്ശേരി മരഞ്ചാട്ടിയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അധ്യാപികയുടേത് ആത്മഹത്യ തന്നെയെന്ന് പോലീസ്. കാറില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരഞ്ചാട്ടി പാലത്തോട്ടത്തില്‍ ബിജുവിന്റെ ഭാര്യയും മരഞ്ചാട്ടി സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയുമായ ദീപ്തിയെ (40) ആണ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍, മാനസിക സമ്മര്‍ദം മൂലം ആത്മഹത്യചെയ്യുന്നുവെന്നാണ് എഴുതിയിരിക്കുന്നത്. സംഭവത്തില്‍ വിരലടയാള വിദഗ്ധരും ഫോറെന്‍സിക് സംഘവും പരിശോധന നടത്തുകയാണ്. മരഞ്ചാട്ടി തോട്ടുമുക്കം റോഡില്‍ കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ചുണ്ടത്തുംപൊയിലിന് സമീപം ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. കാറില്‍നിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ദീപ്തിയെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ദീപ്തിയുടെ വീട്ടില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള പറമ്പിലാണ് കാര്‍ കണ്ടെത്തിയത്. ഡ്രൈവിങ്സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ടനിലയിലായിരുന്നു ദീപ്തിയുടെ മൃതദേഹം കണ്ടെത്തിയത്. കാറിന്റെ പിന്‍സീറ്റും ഡോര്‍പാഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളും കത്തിനശിച്ചിട്ടുണ്ട്. അതേസമയം, കാറിനകത്തുനിന്ന് മണ്ണെണ്ണയുടെ കുപ്പിയും തീപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്.
തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. ഏഴ് തൊഴിലാളികളാണ് വെന്തുമരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിരുദനഗറിന് സമീപമുള്ള രാജലക്ഷ്മി ഫയര്‍വര്‍ക്ക്‌സിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു. കൂടുതല്‍ തൊഴിലാളികള്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്.
കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ കൊവിഡ് രോഗികളെ പരിചരിക്കുന്നതില്‍ ആശുപത്രിയുടെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായെന്ന് വെളിപ്പെടുത്തിയ ഡോ നജ്മയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ എല്‍ഡിഎഫ് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് വ്യാപക സൈബര്‍ ആക്രമണം. വനിതാ ഡോക്ടര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപവും ബോഡി ഷെയ്മിംഗും വെര്‍ബര്‍ റേപ്പും നിറഞ്ഞ വിദ്വേഷ കമന്റുകളും പോസ്റ്റുകളുമാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമായി നിന്നുകൊണ്ടായിരുന്നില്ല തന്റെ വെളിപ്പെടുത്തല്‍ എന്ന് ഡോ നജ്മ മാധ്യമങ്ങള്‍ക്കുമുന്നില്‍ ആവര്‍ത്തിച്ചിരുന്നെങ്കിലും ഇവര്‍ ചില സംഘടനകള്‍ക്കുവേണ്ടി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങളും ഫേസ്ബുക്ക് കേന്ദ്രീകരിച്ച് ശക്തമാകുന്നുണ്ട്. ഇത്തരം വ്യാജപ്രചരണത്തിനെതിരെ ഡോക്ടര്‍ നജ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ദേശാഭിമാനി ദിനപ്പത്രവും സിഐടിയു കളമശ്ശേരിയും തനിക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നതായി ഡോ നജ്മ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. നജ്മയ്‌ക്കെതിരെ പ്രൊഫഷണല്‍ യോഗ്യതകളെചോദ്യം ചെയ്യുന്ന തരത്തിലും സ്ത്രീതത്വത്തെ അപമാനിക്കുന്ന തരത്തിലുമാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് സൈബര്‍ ആക്രമണം നടക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വ്യക്തിയധിക്ഷേപത്തിനെതിരെ കടുത്ത നടപടിയാക്കായുള്ള നിയമഭേദഗതിയ്ക്ക് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ വനനിതാ ഡോക്ടര്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവമെന്നതും ശ്രദ്ധേയമാണ്.
നല്ല കാര്യങ്ങളള്‍ സംഭവിക്കുമ്പോള്‍ ആഘോഷിക്കുന്നവര്‍ തെറ്റ് വരുമ്പോള്‍ അത് തുറന്നുപറയാന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം ഡോ നജ്മ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ ചോദിച്ചിരുന്നു. അത് സംഭവിക്കാത്തതുകൊണ്ടല്ലേ തനിക്ക് നാളെയുണ്ടാകുന്ന നെഗറ്റീവ് അറ്റ്‌മോസ്ഫിയറില്‍ ജോലി ചെയ്യേണ്ടിവരുന്നതെന്നും അവര്‍ ചോദിച്ചു. സഹപ്രവര്‍ത്തകരുടെ പിന്തുണ തനിക്ക് ലഭിക്കുന്നുണ്ട്. ഡ്യൂട്ടിക്ക് കയറണം എന്ന് സഹപ്രവര്‍ത്തകര്‍ തന്നോട് പറയുന്നുണ്ടെന്നും ഡോ.നജ്മ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാവാത്തത് കേസിന്റെ വിചാരണ വൈകിക്കാന്‍ സാധ്യത. വിചാരണ കോടതിയ്‌ക്കെതിരെ പ്രോസിക്യൂട്ടര്‍ രംഗത്തെത്തുകയും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ ഇതില്‍ തീരുമാനം വൈകാനുള്ള സാധ്യതയാണ് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കേസില്‍ സാക്ഷി വിസ്താരം ഏറെക്കുറെ പൂര്‍ത്തിയായി വരികയാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ ഹാജരായിരുന്നില്ല. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറാണ് എന്തെങ്കിലും നടപടി സ്വീകരിക്കേണ്ടത് എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇത് സംബന്ധിച്ച് ഒന്നും പ്രതികരിക്കാനില്ല എന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടര്‍ (ഡിജിപി)യുടെ പ്രതികരണം. ഇതോടെ കേസിന്റെ വിചാരണ സംബന്ധിച്ച അനിശ്ചിതത്വം ഏറിയിരിക്കുകയാണ്.
പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഈ കോടതി മുമ്പാകെ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ല, കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണ്. നീതിന്യായ വ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനമെന്നും പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ്, നീതിപൂര്‍വ്വമായ വിചാരണ കേസില്‍ ഉറപ്പാക്കണമെന്നും നീതിക്ക് വേണ്ടി നിലനില്‍ക്കേണ്ടത് പ്രോസിക്യൂഷന്റെ കടമയാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നും അദ്ദേഹം അപേക്ഷിച്ചു. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണ്. അപേക്ഷ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറുടെ ഓഫീസ് വഴി റിട്ട് ഹര്‍ജി ആയി ഹൈക്കോടതിയില്‍ എത്തിയ ശേഷമാണ് ഹൈക്കോടതി ഇത് പരിഗണിക്കുക. ഇതിന് കാലതാമസം എടുത്തേക്കാമെന്നാണ് അഭിഭാഷകരുടെ പക്ഷം. അങ്ങനെ വന്നാല്‍ വിചാരണ നീണ്ടു പോയേക്കാനുള്ള സാധ്യതയും കേസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അഭിഭാഷകര്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം സുപ്രീം കോടതി നീട്ടി നല്‍കിയിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ കത്ത് പരിഗണിച്ചായിരുന്നു സുപ്രീം കോടതി ഇതിന് അനുമതി നല്‍കിയത്. അതേസമയം കേസിലെ പ്രധാന സാക്ഷിയുള്‍പ്പെടെ മൊഴി മാറ്റിയതോടെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നടന്‍ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എണ്‍പതോളം സാക്ഷികളുടെ വിസ്താരം ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് കേസിന്റെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി നിലച്ച സ്ഥിതിയിലാണെന്നും കേസുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ പറയുന്നു.
കോടതി നടപടികളില്‍ വിയോജിപ്പുണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍ രാജി വച്ച് പോവുകയോ സര്‍ക്കാര്‍ അദ്ദേഹത്തെ പിരിച്ച് വിട്ട് പകരം ആളെ നിയമിക്കുകയോ ആണ് വേണ്ടതെന്ന് മുതിര്‍ന്ന അിഭാഷകനും പൊതുപ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെടുന്നു. ഇരയ്ക്ക് വേണ്ടി ഹാജരാവുന്ന പ്രോസിക്യൂട്ടര്‍ കേസിന്റെ വിചാരണ തടസ്സപ്പെടുത്തുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണ്. കോടതിയുടെ വിശ്വാസ്യതയെയാണ് അദ്ദേഹം ചോദ്യം ചെയ്തിരിക്കുന്നത്. പദവിയില്‍ തുടര്‍ന്ന് കൊണ്ട് കോടതിയില്‍ ഹാജരാവാതിരിക്കുക എന്നത് ഗുരുതരമായ കൃത്യവിലേപമാണ്. കേസില്‍ ഹാജരായി വിചാരണ പൂര്‍ത്തിയാക്കുക എന്നത് പ്രോസിക്യൂട്ടറുടെ ധാര്‍മ്മികതയും ജോലിയും നിയമപരമായ ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇരയ്ക്ക് വേണ്ടി സര്‍ക്കാര്‍ നിയമിച്ചയാളാണ് പ്രോസിക്യൂട്ടര്‍. സമയബന്ധിതമായി തീര്‍ക്കേണ്ട കേസാണിത്. സാധാരണ ഗതിയില്‍ കോടതി നടപടികളില്‍ വിശ്വാസ്യതയില്ലാതെ പ്രതിഭാഗമാണ് കോടതിയില്‍ ഹാജരാവാതെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ ഇത് ചെയ്യുന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. ഒരു പക്ഷേ കേസിന്റെ സ്വാഭാവികമായ അന്ത്യമായിക്കൂടി ഇതിനെ കണക്കാക്കാം. ഇന്‍-ക്യാമറിയിലാണ് വിചാരണ എന്നതിനാല്‍ കോടതിക്കുള്ളില്‍ നടക്കുന്നത് എന്തെന്ന് അറിയില്ല. എന്നാല്‍ പുറത്ത് വരുന്ന സൂചനകളനുസരിച്ച് പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത കുറവാണ്. അതിനാല്‍ പ്രോസിക്യൂട്ടര്‍ കേസില്‍ ഹാജരാവാത്തതിനെ ഒരു മുന്‍കൂര്‍ ജാമ്യമായിക്കൂടി കണക്കാക്കാം. കേസില്‍ ജയിക്കാം തോല്‍ക്കാം. എന്നാല്‍ ഹാജരാവാതെ വിചാരണ തടസ്സപ്പെടുത്തുന്നത് ധാര്‍മ്മികമായി ശരിയല്ല. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടത്. അദ്ദേഹത്തെ മാറ്റി മറ്റൊരാളെ നിയമിക്കുകയാണ് ചെയ്യേണ്ടത്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുക്കേണ്ടത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണെന്ന് നിയമ വകുപ്പ് മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. പ്രോസിക്യൂട്ടര്‍ക്ക് കോടതിയില്‍ ഹാജരാവാന്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ തടസ്സങ്ങളോ ഉണ്ടെങ്കില്‍ അദ്ദേഹം ഇക്കാര്യം ഡിജിപിയെയാണ് അറിയിക്കേണ്ടത്. ഡിജിപിയാണ് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടതെന്നും ഇതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ‘ഒന്നും പറയാനില്ല’ എന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സി. ശ്രീധരന്‍ നായരുടെ പ്രതികരണം.
ടിക് ടോക്കിലൂടെ ശ്രദ്ധേയനായ അമൽ ജയരാജിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലായിലെ രാമപുരം നാഗത്തുങ്കൽ ജയരാജിന്റെ മകനാണ് പത്തൊമ്പതുകാരനായ അമൽ. വീട്ടിലെ കിടപ്പുമുറിയിലാണ് അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും ആയിരക്കണക്കിന് ഫോളോവേഴ്സ് ആണ് അമൽ ജയരാജിനുള്ളത്. അതേസമയം, ഇയാളുടെ മരണത്തിന് കാരണമെന്താണ് എന്നതിൽ അവ്യക്തത തുടരുകയാണ്. അതേസമയം, അമൽ ഉപയോഗിച്ച ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അശ്വിൻ ആണ് അമലിന്റെ ഏകസഹോദരൻ.
ഈ വർഷം ജൂൺ 29ന് ടിക് – ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ ആയിരുന്നു ടിക് – ടോക് ഉൾപ്പെടെയുള്ള ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ പ്രഖ്യാപനം നടത്തിയത്.
ചെറുപ്പക്കാർക്കിടയിൽ ഏറെ ജനപ്രീതിയാർജ്ജിച്ച ടിക് ടോക്കിന് ഇന്ത്യയിൽ നിരവധി ഉപയോക്താക്കളായിരുന്നു ഉള്ളത്. ചൈന, അമേരിക്ക എന്നിവിടങ്ങളിലും ടിക് ടോക്കിന് വൻ ജനപ്രീതിയാണുള്ളത്. 2020ന്റെ ആദ്യ പാദത്തിൽ ടിക്ടോക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ 150 കോടിയിലെത്തുകയും പിന്നീട് 200 കോടി എന്ന നേട്ടത്തിലേക്കും ടിക് ടോക്ക് വളരെ വേഗമെത്തുകയും ചെയ്തിരുന്നു. 61 കോടിയിലേറെ ആയിരുന്നു ഇന്ത്യയിൽ ടിക് ടോക്കിന്‍റെ ഡൌൺലോഡ്.
കൊറോണ വൈറസ് മഹാമാരി കാലത്ത് ടിക് ടോക്കിന്റെ ജനപ്രീതി വർദ്ധിച്ചെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലോക്ക്ഡൌൺ കാലത്ത് ആളുകൾ ടിക് ടോക്കിനെ ഏറ്റവും രസകരമായ ആപ്പായി കണ്ടതായും വിലയിരുത്തിയിരുന്നു. എന്നാൽ, അതിർത്തിയിൽ പ്രശ്നങ്ങൾ വഷളായപ്പോൾ ടിക്-ടോക്കിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു.