നിര്‍ഭയ ബലാത്സംഗ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റു വസ്തുക്കളും ഉപയോഗിച്ചാണ് ഡമ്മി നിര്‍മിച്ചത്. തിഹാര്‍ ജയില്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ആരാച്ചാരല്ല ഡമ്മികളെ തൂക്കിലേറ്റിയതെന്നും ജയിലിലെ ഉദ്യോഗസ്ഥനാണ് കൃത്യം നിര്‍വഹിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. കേസിലെ പ്രതികളെ ഈ മാസം 22-ന് രാവിലെ ഏഴ് മണിക്കാണ് തൂക്കിലേറ്റുക.
വൈക്കത്ത് പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ ഗർഭിണിയായതറിഞ്ഞ് മൂന്നംഗകുടുബം ആത്മഹത്യ ചെയ്തു. മകളെ പീഡിപ്പിച്ച യുവാവിനെതിരെ ഇന്നലെ പരാതി നല്‍കിയ മാതാപിതാക്കള്‍ രാത്രിയാണ് ജീവനൊടുക്കിയത്. മാതാപിതാക്കള്‍ ആത്മഹത്യചെയ്തത് അറിഞ്ഞ് മകളും ജീവനൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ജിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു
പതിനേഴുകാരിയായ കുട്ടിക്ക് ശാരീരികാസ്വാഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഒന്നരമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ വെളളൂര്‍ പൊലീസ് ജിഷ്ണുദാസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനുശേഷം രാത്രിയാണ്് വീട്ടിലെ കിടപ്പുമുറിയില്‍ മാതാപിതാക്കള്‍ തൂങ്ങിമരിച്ചത്. പുലര്‍ച്ചെ ഇതു കണ്ട പെണ്‍കുട്ടി പിറവത്തുളള സഹോദരിയെ അറിയിച്ച ശേഷം ജീവനൊടുക്കി
പെണ്‍കുട്ടി പഠിച്ചിരുന്ന സ്കൂളിലെ മുന്‍ വിദ്യാര്‍ഥിയാണ് പിടിയിലായ ജിഷ്ണുദാസ്. പെണ്‍കുട്ടിയെ വീട്ടില്‍ വച്ച് രാത്രി ഒട്ടേറെ തവണ പീഡിപ്പിച്ചതായി ജിഷ്ണുദാസ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാനുളള മരുന്നും നല്‍കി. ഈ വിവരമറിയാതെയാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ശാരീരികാസ്വാഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയത്.
കളിയിക്കാവിളയിൽ എഎസ്ഐ വിൽസനെ വെടിവെച്ചു കൊന്ന സംഭവത്തിൽ നാലുപേർ പിടിയില്‍. ഇവരിലൊരാൾ വെടിവെപ്പിൽ നേരിട്ട് പങ്കെടുത്തയാളാണെന്ന് പൊലീസ് പറഞ്ഞു. തെന്മലയിൽ വെച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. പിടിയിലായവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കൊല നടന്ന ശേഷം പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊല്ലം റൂറൽ പൊലീസും തമിഴ്നാട് ക്യു ബ്രാഞ്ചും ചേർന്നാണു സംഘത്തെ പിടികൂടിയത്.
നെയ്യാറ്റിൻകരയിൽ നിന്നാണ് ഈ സംഘം വെടിവെപ്പിനായി എത്തിയത്. പ്രതികൾ കേരളത്തിലാണുള്ളതെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന ഓപ്പറേഷനിലാണ് പ്രതികളെ പൊലീസ് പിടികൂടിയിരിക്കുന്നത്. പാലരുവിയിലെത്തിയ സംഘം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയി. കുളിച്ച ശേഷം തിരികെ വാഹനത്തിൽ കയറി ജങ്ഷനിലേക്ക് വരികയായിരുന്നു. ഇവിടെവെച്ച് പൊലീസ് സംയുക്തമായ നീക്കത്തിലൂടെ പിടികൂടുകയായിരുന്നു. പിടിയിലായവരെ തമിഴ്നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
ഗർഭിണിയായ ഭാര്യയെ പിഞ്ചു കുഞ്ഞിന്റെ മുന്നിൽ ഭർത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഭർത്താവ് അറസ്റ്റിലായി. മുന്നൂ വയസ്സുള്ള മകൻ സംഭവം കണ്ടു വാവിട്ടു നിലവിളിച്ചെങ്കിലും മാതാപിതാക്കളുടെ വഴക്കിനിടെ പരിസരവാസികൾ കേട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞ് ഭർത്താവ് തന്നെ ബന്ധുവിനെ വിളിച്ചു വിവരം പറഞ്ഞ ശേഷമാണ് പൊലീസ് എത്തുന്നതും സംഭവം പുറത്തറിയുന്നതും. കാഞ്ഞിരംകുളം നെടിയകാല ചാവടി കല്ലുതട്ടു വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഷൈനി(25)യാണു കൊല്ലപ്പെട്ടത് ഭർത്താവ് നിധീഷ്(33) അറസ്റ്റിലായി.
ഇന്നലെ രാവിലെ മുതൽ ഇരുവരും തമ്മിൽ വഴക്കായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മർദനമേറ്റ ഷൈനി ബോധരഹിതയായി . ബോധം തിരിച്ചുകിട്ടിയപ്പോൾ സംസാരിക്കാൻ ശ്രമിക്കവെ പ്രകോപിതനായ നിധീഷ് കാലിൽ തോർത്തുപയോഗിച്ച് കെട്ടി വായിൽ തുണി തിരുകി കഴുത്തു ഞെരിക്കുകയായിരുന്നു.
നിധീഷിന്റെ ബന്ധു അറിയിച്ചതിനെത്തുടർന്ന് കാഞ്ഞിരംകുളം എസ്ഐ: ബിനു ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വീടിനുള്ളിൽ നിന്നു പ്രതിയെ പിടികൂടി. സംഭവമറിഞ്ഞ് ഷൈനിയുടെ ബന്ധുക്കൾ എത്തി ബഹളം വച്ചത് സ്ഥലത്തു സംഘർഷാവസ്ഥ സൃഷ്ടിച്ചു.
തുടർന്ന് കൂടുതൽ പൊലീസ് എത്തിയാണ് നിയന്ത്രിച്ചത്. ആർഡിഒ: മോഹനന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.കൊലപാതകത്തിനു കാരണം ഷൈനിയെപ്പറ്റിയുള്ള പ്രതിയുടെ സംശയമാണെന്നു പൊലീസ്. ഗൾഫിൽ ജോലിയുണ്ടായിരുന്ന നിധീഷ് മൂന്നു മാസം മുൻപാണു മടങ്ങിയെത്തിയതും തുടർന്ന് ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതും.. സംശയത്തെത്തുടർന്നു വഴക്കു പതിവായതോടെ വിവാഹബന്ധം വേർപിരിയാമെന്നു വരെ ചർച്ചയായതാണെന്നും പൊലീസ് പറഞ്ഞു..
കുറ്റിക്കോലിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശി തേരു കുന്നത്ത് വീട്ടിൽ സുധീഷ് (30), ഭാര്യ തമിഴ്നാട് പുത്തൂര്‍ സ്വദേശി ഇസക്കിറാണിയെന്ന രേഷ്മ (25) എന്നിവരാണു മരിച്ചത്. 8 മാസം മുൻപാണ് ഇവർ വിവാഹിതരായത്. സുധീഷ് തൂങ്ങി മരിച്ച നിലയിലും രേഷ്മയുടെ മൃതദേഹം കഴുത്തിൽ കയർ സഹിതം നിലത്തു കിടക്കുന്ന നിലയിലുമാണ്.
കൂലിപ്പണിക്കാരനാണ് സുധീഷ്. കുടുംബാംഗങ്ങൾ തമ്മിൽ ആലോചിച്ചു നടത്തിയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിനു ശേഷം കുറ്റിക്കോൽ വേട്ടക്കൊരു മകൻ ക്ഷേത്രത്തിനു സമീപത്തുള്ള വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. വീടിന്റെ കുളിമുറിയിലാണു മൃതദേഹങ്ങൾ കണ്ടത്. സുധീഷിന്റെ സുഹൃത്ത് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
ടിക്കറ്റില്‍ വന്ന ആശയക്കുഴപ്പത്തിന്റെ പേരില്‍ ഇറാനിലെ എയര്‍പോര്‍ട്ടില്‍ ഭര്‍ത്താവ് കുടുങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്ന ഭാര്യ ഉക്രെയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനത്തില്‍ യാത്ര തുടര്‍ന്നു. താന്‍ എത്തിക്കൊള്ളാമെന്ന് ഉറപ്പ് നല്‍കിയാണ് ഭര്‍ത്താവ് ഭാര്യയെ വിമാനത്തില്‍ യാത്രയാക്കിയത്. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കകം അവര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു. ഇറാനില്‍ തകര്‍ന്ന വിമാനം അവരുടെ വ്യോമവേധ മിസൈല്‍ സിസ്റ്റം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന ആരോപണം ശക്തമാകുന്നതി
നിടെയാണ് ഈ കഥ പുറത്തുവരുന്നത്.
ഭാര്യ റോജാ അസാദിയാനോട് യാത്ര പറയുമ്പോള്‍ അത് അവസാനത്തേതാകുമെന്ന് ഭര്‍ത്താവ് മൊഹ്‌സെന്‍ അഹ്മദിപോര്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ല. തങ്ങളുടെ കുടുംബക്കാരെ സന്ദര്‍ശിക്കാന്‍ എത്തിയ ശേഷം കാനഡ ഒട്ടാവയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഈ ദമ്പതികള്‍. എന്നാല്‍ ടെഹ്‌റാനിലെ വിമാനത്താവളത്തില്‍ യാത്രക്കായി എത്തിയപ്പോള്‍ മൊഹ്‌സെന്റെ ടിക്കറ്റിന്റെ കാലാവധി കഴിഞ്ഞെന്ന് അധികൃതര്‍ അറിയിച്ചു. വീട്ടിലേക്ക് ഒരുമിച്ച് മടങ്ങാന്‍ ഇരുന്നതാണെങ്കിലും ഭാര്യയോട് വിമാനത്തില്‍ യാത്ര തുടരാന്‍ മൊഹ്‌സെന്‍ പറഞ്ഞു.
താന്‍ മറ്റൊരു വിമാനത്തില്‍ കയറി പിന്നാലെ എത്തിക്കൊള്ളാമെന്നും ഭര്‍ത്താവ് അഫിയിച്ചു. ഇതനുസരിച്ച് റോജ വിമാനത്തില്‍ കയറി യാത്ര തുടങ്ങിയെങ്കിലും മിനിറ്റുകള്‍ക്കകം വിമാനം തീഗോളമായി നിലത്ത് പതിച്ചു. ടെര്‍മിനലില്‍ നില്‍ക്കുമ്പോഴാണ് മൊഹ്‌സെന്‍ ദുരന്തവാര്‍ത്ത അറിയുന്നത്. വിമാനം കിട്ടാതെ പോയ ഇദ്ദേഹം മാത്രം ഭാഗ്യത്തിന് അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ 63 കാനഡക്കാരില്‍ തന്റെ ഭാര്യയും ഉള്‍പ്പെട്ടതിന്റെ ദുഃഖത്തിലാണ് മൊഹ്‌സെന്‍.
ഇറാന്റെ രണ്ട് മിസൈലുകളാണ് യാത്രാവിമാനം വീഴ്ത്തിയതെന്ന് യുഎസ്, കാനഡ, യുകെ ഇന്റലിജന്‍സുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണം കെട്ടുകഥയാണെന്ന് പറഞ്ഞ് ഇറാന്‍ തള്ളുകയാണ്. 82 ഇറാന്‍കാരും, 63 കാനഡക്കാര്‍, 11 ഉക്രെയിന്‍, 10 സ്‌നീഡന്‍, 4 അഫ്ഗാന്‍, 3 ജര്‍മ്മന്‍, 3 ബ്രിട്ടീഷ് പൗരന്‍മാരും ദുരന്തത്തില്‍ കൊല്ലപ്പെട്ടു.
രാജ്യ മനസാക്ഷിയെ ഞെട്ടിച്ച ഡൽഹി കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കാൻ ഡൽഹിയിലെ പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചതോടെ കേസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. മീററ്റിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ സിന്ദി റാം എന്ന പവൻ ജല്ലാദും ഈ ദിവസത്തിനായി കാത്തിരിക്കുകയാണ്, കാരണം മറ്റൊന്നാണെങ്കിലും.
ഉത്തർപ്രദേശിലെ രണ്ട് തൂക്കിക്കൊല്ലക്കാരിൽ ഒരാളാണ് പവൻ (52). 23 കാരിയെ ബലാത്സംഗത്തിനിരയാക്കിയ മുകേഷ് സിംഗ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നിവരെ തൂക്കിക്കൊല്ലാൻ ഏൽപ്പിച്ചിരിക്കുന്നത് അദ്ദേഹത്തെയാണ്.
“നാല് പ്രതികളെ തൂക്കിക്കൊല്ലുന്നതിലൂടെ എനിക്ക് ലഭിക്കുന്ന പണം ഉപയോഗിച്ച് എന്റെ അഞ്ച് പെൺമക്കളിൽ ഏറ്റവും ഇളയവളുടെ വിവാഹം നടത്താൻ കഴിയും. ഓരോ തൂക്കിക്കൊല്ലലിനും സർക്കാർ 25,000 രൂപ (ഔദ്യോഗിക സ്ഥിരീകരണം ഇല്ല) നൽകും. അതിനാൽ, എനിക്ക് ഒരു ലക്ഷം രൂപ (നാല് കുറ്റവാളികൾ) ലഭിക്കും, ആ തുക ഉപയോഗിച്ച് എനിക്ക് എന്റെ മകളെ വിവാഹം കഴിച്ചയയ്ക്കാൻ മാത്രമല്ല, വായ്പ തിരിച്ചടയ്ക്കാനും കഴിയും,” പവൻ പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരായ സത്വന്ത് സിംഗ്, കെഹർ സിംഗ് എന്നിവരെ തൂക്കിലേറ്റിയത് പവന്റെ പിതാവ് പിതാവ് മമ്മു സിങും മുത്തച്ഛൻ കല്ലു ജല്ലദുമായിരുന്നു. 1989 ജനുവരി 6 ന് തിഹാർ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്.
ഏഴ് മക്കളുടെ പിതാവായ പവൻ, ഇതോടകം നാല് പെൺമക്കളെ വിവാഹം കഴിച്ചയച്ചു. “അവൾ എന്റെ അവസാന ഉത്തരവാദിത്തമാണ്. വധശിക്ഷയെ കുറിച്ച് എനിക്ക് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും, മീററ്റിലെ ജയിൽ ഉദ്യോഗസ്ഥർ എന്നോട് മാനസികമായും ശാരീരികമായും ഒരുങ്ങിയിരിക്കാൻ ഇതിനകം പറഞ്ഞിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
ജയിലിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്താൻ പവനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മീററ്റ് ജയിൽ സൂപ്രണ്ട് ബി ഡി സിങ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. എല്ലാ ദിവസവും ഞങ്ങൾ അദ്ദേഹത്തിന്റെ വൈദ്യപരിശോധന നടത്തുന്നുണ്ട്. വധശിക്ഷയ്ക്കായി തിഹാറിലേക്ക് അയയ്ക്കാൻ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹവും ലഖ്‌നൗവിലെ മറ്റൊരാളും മാത്രമാണ് സംസ്ഥാനത്തെ രണ്ട് ഔദ്യോഗിക ആരാച്ചാർമാർ. ഇക്കുറി ആരാച്ചാർ യുപിയിൽ നിന്നായിരിക്കുമെന്ന് ഞങ്ങൾക്ക് അറിഞ്ഞു. അതിനാൽ ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു. സംസ്ഥാന സർക്കാരിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കുമ്പോൾ ഞങ്ങൾ പവനെ ഡൽഹിയിലേക്ക് അയയ്ക്കും,” സിങ് പറഞ്ഞു.
കൊല്ലത്ത് അധ്യാപികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തുറയില്‍കുന്ന് എസ്‌എന്‍ യുപി സ്‌കൂളിലെ അധ്യാപിക സുഖലതയാണ് മരിച്ചത്. കരുനാഗപ്പള്ളി തൊടിയൂരിലാണ് സംഭവം.സ്ഥലത്ത് പോലിസും ഫോറന്‍സിക് വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അടുക്കളയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. അടുക്കളയില്‍ തീപിടിത്തം നടന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നില്ല. ഗ്യാസ് സിലിണ്ടറുകളും സുരക്ഷിതമായ നിലയിലായിരുന്നു
കൊച്ചി ∙ ഇറിഡിയം അടങ്ങിയ റൈസ് പുള്ളർ നാസയ്ക്ക് വിറ്റ് കോടീശ്വരനാകാമെന്നു വിശ്വസിപ്പിച്ച് 80 ലക്ഷം രൂപയിലധികം തട്ടിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. ബെംഗളൂരു ബൻജാര ലേ ഔട്ടിൽ താമസിക്കുന്ന ജേക്കബ് അരുമൈരാജ് (55) ആണ് പിടിയിലായത്. വാഷിങ്ടൻ കേന്ദ്രമായ ഗ്ലോബൽ സ്പേസ് മെറ്റൽസ് എന്ന സ്ഥാപനത്തിലെ മെറ്റലർജിസ്റ്റ് ആണെന്നും ഭാഭാ അറ്റോമിക് റിസർച് സെന്ററിന്റെ അംഗീകാരം ഉണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
വർഷങ്ങളായി രാജ്യത്ത് പലരിൽ നിന്നും ഇയാൾ ഈ രീതിയിൽ പണം തട്ടിയതായി പൊലീസ് പറഞ്ഞു. ക്രൈം മാസികയുടെ ഉടമ നന്ദകുമാറിന് റൈസ്പുള്ളർ നൽകാമെന്നു പറഞ്ഞ് 80 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
2016 ലാണ് ഇടനിലക്കാർ വഴി, നന്ദകുമാറിന് റൈസ് പുള്ളർ നൽകാമെന്ന് പറഞ്ഞ് ആദ്യം കബളിപ്പിച്ചത്. കോയമ്പത്തൂരിലെ ഒരു വീട്ടിൽ കോടികൾ വില വരുന്ന, ആണവ ശേഷിയുള്ള ഇറിഡിയം റൈസ് പുള്ളറുണ്ടെന്നും അത് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭിച്ചാൽ സർക്കാരിന്റെ സഹായത്തോടെ നാസയ്ക്കു വിൽക്കാമെന്നുമായിരുന്നു വാഗ്ദാനം. ഇടനിലക്കാർ ഇത് പരിശോധിക്കാൻ നന്ദകുമാറുമായി സ്ഥലത്തെത്തി അവിടേക്ക് ജേക്കബിനെ വിളിച്ചു വരുത്തുകയായിരുന്നു.
സ്ഥലത്തെത്തിയ ജേക്കബ് റൈസ് പുള്ളർ പരിശോധിക്കാൻ ആന്റി റേഡിയേഷൻ കിറ്റ് വേണമെന്നും അതുമായി വരാമെന്നും ടെസ്റ്റ് ചെയ്യാനായി 25 ലക്ഷം രൂപ വേണമെന്നും പറഞ്ഞ് ആഗ്യ ഗഡു തുക സ്വന്തമാക്കി. പരിശോധിച്ച് സർട്ടിഫിക്കറ്റ് കിട്ടിയാൽ നാസയ്ക്കു ഒരു ലക്ഷം കോടി രൂപയ്ക്കു വിൽക്കാമെന്നാണ് വിശ്വസിപ്പിച്ചത്. എന്നാൽ പരിശോധനയ്ക്കു ശേഷം ആ റൈസ് പുള്ളറിന് പവർ ഇല്ലെന്നു പറഞ്ഞു വീണ്ടും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ റൈസ് പുള്ളർ കാണിക്കാനായി കൊണ്ടു പോയി. ഓരോ തവണയും പരിശോധനാ ചാർജായി വൻതുക കൈക്കലാക്കി.
തട്ടിപ്പിന് വീടിന്റെ ഉടമസ്ഥർ ഉൾപ്പെടെ പലരും കൂട്ടുനിന്നതായി പൊലീസ് കണ്ടെത്തി. ഒടുവിൽ തട്ടിപ്പ് മനസ്സിലായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. എറണാകുളത്ത് ഒരു പഴയ വീട്ടിൽ റൈസ് പുള്ളർ ഉണ്ടെന്നും അതു പരിശോധിച്ചു സർട്ടിഫിക്കറ്റ് തന്നാൽ 25 ലക്ഷം രൂപ തരാമെന്നും പറഞ്ഞ് പൊലീസ് വിരിച്ച വലയിൽ ഇയാൾ വീഴുകയായിരുന്നു. ഇതു വിശ്വസിച്ച് പ്രതി ബെംഗളൂരുവിൽനിന്ന് എറണാകുളത്ത് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാളിൽനിന്നു വ്യാജ തിരിച്ചറിയൽ കാർഡുകളും ആന്റി റേഡിയേഷൻ കിറ്റ് ആണെന്ന് പറഞ്ഞു കൊണ്ടുവന്ന, ഫയർ സർവീസുകാർ ഉപയോഗിക്കുന്ന മേൽവസ്ത്രവും കണ്ടെത്തി. ഇയാളുടെ കൂട്ടാളികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. തീവ്ര വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ള ഋഷികേഷ് ദേവ്ദികര്‍ ആണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ കതരാസില്‍നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര ഔറംഗബാദ് സ്വദേശിയാണ് ഇയാള്‍.
കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഋഷികേഷ് ദേവ്ദികറിനെ പിടികൂടിയത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് ഋഷികേശെന്നാണ് പോലീസ് നിലപാട്. കൊലയാളികള്‍ക്ക് പരിശീലനവും തോക്കുകളും എത്തിച്ചുനല്‍കിയത് ഇയാളാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നത്. ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.
19പേര്‍ക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഈ അറസ്റ്റോടെ 18 പേര്‍ പിടിയിലായി. ഋഷികേശിനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പ്രത്യേക അന്വേഷണസംഘം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവില്‍ വസതിക്കു മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഘ്പരിവാറിന്‍റെ നിശിത വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്. സനാതന്‍ സന്‍സ്ത എന്ന ഹിന്ദുത്വ സംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണ സംഘത്തിന്റെ നിലപാട്. അമോല്‍ കാലെ, വിരേന്ദ്ര താവാഡെ എന്നിവരാണ് പ്രധാന പ്രതികള്‍. ധാഭോല്‍ക്കര്‍, പന്‍സാരെ എന്നിവരുടെ വധത്തിന് പിന്നിലും സനാതന്‍ സന്‍സ്തയാണെന്നാണ് വിവരം.