Crime

കുറ്റിക്കോലിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശി തേരു കുന്നത്ത് വീട്ടിൽ സുധീഷ് (30), ഭാര്യ തമിഴ്നാട് പുത്തൂര്‍ സ്വദേശി ഇസക്കിറാണിയെന്ന രേഷ്മ (25) എന്നിവരാണു മരിച്ചത്. 8 മാസം മുൻപാണ് ഇവർ വിവാഹിതരായത്. സുധീഷ് തൂങ്ങി മരിച്ച നിലയിലും രേഷ്മയുടെ മൃതദേഹം കഴുത്തിൽ കയർ സഹിതം നിലത്തു കിടക്കുന്ന നിലയിലുമാണ്.

കൂലിപ്പണിക്കാരനാണ് സുധീഷ്. കുടുംബാംഗങ്ങൾ തമ്മിൽ ആലോചിച്ചു നടത്തിയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിനു ശേഷം കുറ്റിക്കോൽ വേട്ടക്കൊരു മകൻ ക്ഷേത്രത്തിനു സമീപത്തുള്ള വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. വീടിന്റെ കുളിമുറിയിലാണു മൃതദേഹങ്ങൾ കണ്ടത്. സുധീഷിന്റെ സുഹൃത്ത് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

ടിക്കറ്റില്‍ വന്ന ആശയക്കുഴപ്പത്തിന്റെ പേരില്‍ ഇറാനിലെ എയര്‍പോര്‍ട്ടില്‍ ഭര്‍ത്താവ് കുടുങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്ന ഭാര്യ ഉക്രെയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനത്തില്‍ യാത്ര തുടര്‍ന്നു. താന്‍ എത്തിക്കൊള്ളാമെന്ന് ഉറപ്പ് നല്‍കിയാണ് ഭര്‍ത്താവ് ഭാര്യയെ വിമാനത്തില്‍ യാത്രയാക്കിയത്. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കകം അവര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു. ഇറാനില്‍ തകര്‍ന്ന വിമാനം അവരുടെ വ്യോമവേധ മിസൈല്‍ സിസ്റ്റം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന ആരോപണം ശക്തമാകുന്നതി
നിടെയാണ് ഈ കഥ പുറത്തുവരുന്നത്.

ഭാര്യ റോജാ അസാദിയാനോട് യാത്ര പറയുമ്പോള്‍ അത് അവസാനത്തേതാകുമെന്ന് ഭര്‍ത്താവ് മൊഹ്‌സെന്‍ അഹ്മദിപോര്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ല. തങ്ങളുടെ കുടുംബക്കാരെ സന്ദര്‍ശിക്കാന്‍ എത്തിയ ശേഷം കാനഡ ഒട്ടാവയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഈ ദമ്പതികള്‍. എന്നാല്‍ ടെഹ്‌റാനിലെ വിമാനത്താവളത്തില്‍ യാത്രക്കായി എത്തിയപ്പോള്‍ മൊഹ്‌സെന്റെ ടിക്കറ്റിന്റെ കാലാവധി കഴിഞ്ഞെന്ന് അധികൃതര്‍ അറിയിച്ചു. വീട്ടിലേക്ക് ഒരുമിച്ച് മടങ്ങാന്‍ ഇരുന്നതാണെങ്കിലും ഭാര്യയോട് വിമാനത്തില്‍ യാത്ര തുടരാന്‍ മൊഹ്‌സെന്‍ പറഞ്ഞു.

താന്‍ മറ്റൊരു വിമാനത്തില്‍ കയറി പിന്നാലെ എത്തിക്കൊള്ളാമെന്നും ഭര്‍ത്താവ് അഫിയിച്ചു. ഇതനുസരിച്ച് റോജ വിമാനത്തില്‍ കയറി യാത്ര തുടങ്ങിയെങ്കിലും മിനിറ്റുകള്‍ക്കകം വിമാനം തീഗോളമായി നിലത്ത് പതിച്ചു. ടെര്‍മിനലില്‍ നില്‍ക്കുമ്പോഴാണ് മൊഹ്‌സെന്‍ ദുരന്തവാര്‍ത്ത അറിയുന്നത്. വിമാനം കിട്ടാതെ പോയ ഇദ്ദേഹം മാത്രം ഭാഗ്യത്തിന് അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ 63 കാനഡക്കാരില്‍ തന്റെ ഭാര്യയും ഉള്‍പ്പെട്ടതിന്റെ ദുഃഖത്തിലാണ് മൊഹ്‌സെന്‍.

ഇറാന്റെ രണ്ട് മിസൈലുകളാണ് യാത്രാവിമാനം വീഴ്ത്തിയതെന്ന് യുഎസ്, കാനഡ, യുകെ ഇന്റലിജന്‍സുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണം കെട്ടുകഥയാണെന്ന് പറഞ്ഞ് ഇറാന്‍ തള്ളുകയാണ്. 82 ഇറാന്‍കാരും, 63 കാനഡക്കാര്‍, 11 ഉക്രെയിന്‍, 10 സ്‌നീഡന്‍, 4 അഫ്ഗാന്‍, 3 ജര്‍മ്മന്‍, 3 ബ്രിട്ടീഷ് പൗരന്‍മാരും ദുരന്തത്തില്‍ കൊല്ലപ്പെട്ടു.

രാജ്യ മനസാക്ഷിയെ ഞെട്ടിച്ച ഡൽഹി കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കാൻ ഡൽഹിയിലെ പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചതോടെ കേസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. മീററ്റിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ സിന്ദി റാം എന്ന പവൻ ജല്ലാദും ഈ ദിവസത്തിനായി കാത്തിരിക്കുകയാണ്, കാരണം മറ്റൊന്നാണെങ്കിലും.

ഉത്തർപ്രദേശിലെ രണ്ട് തൂക്കിക്കൊല്ലക്കാരിൽ ഒരാളാണ് പവൻ (52). 23 കാരിയെ ബലാത്സംഗത്തിനിരയാക്കിയ മുകേഷ് സിംഗ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നിവരെ തൂക്കിക്കൊല്ലാൻ ഏൽപ്പിച്ചിരിക്കുന്നത് അദ്ദേഹത്തെയാണ്.
“നാല് പ്രതികളെ തൂക്കിക്കൊല്ലുന്നതിലൂടെ എനിക്ക് ലഭിക്കുന്ന പണം ഉപയോഗിച്ച് എന്റെ അഞ്ച് പെൺമക്കളിൽ ഏറ്റവും ഇളയവളുടെ വിവാഹം നടത്താൻ കഴിയും. ഓരോ തൂക്കിക്കൊല്ലലിനും സർക്കാർ 25,000 രൂപ (ഔദ്യോഗിക സ്ഥിരീകരണം ഇല്ല) നൽകും. അതിനാൽ, എനിക്ക് ഒരു ലക്ഷം രൂപ (നാല് കുറ്റവാളികൾ) ലഭിക്കും, ആ തുക ഉപയോഗിച്ച് എനിക്ക് എന്റെ മകളെ വിവാഹം കഴിച്ചയയ്ക്കാൻ മാത്രമല്ല, വായ്പ തിരിച്ചടയ്ക്കാനും കഴിയും,” പവൻ പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരായ സത്വന്ത് സിംഗ്, കെഹർ സിംഗ് എന്നിവരെ തൂക്കിലേറ്റിയത് പവന്റെ പിതാവ് പിതാവ് മമ്മു സിങും മുത്തച്ഛൻ കല്ലു ജല്ലദുമായിരുന്നു. 1989 ജനുവരി 6 ന് തിഹാർ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്.

ഏഴ് മക്കളുടെ പിതാവായ പവൻ, ഇതോടകം നാല് പെൺമക്കളെ വിവാഹം കഴിച്ചയച്ചു. “അവൾ എന്റെ അവസാന ഉത്തരവാദിത്തമാണ്. വധശിക്ഷയെ കുറിച്ച് എനിക്ക് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും, മീററ്റിലെ ജയിൽ ഉദ്യോഗസ്ഥർ എന്നോട് മാനസികമായും ശാരീരികമായും ഒരുങ്ങിയിരിക്കാൻ ഇതിനകം പറഞ്ഞിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

ജയിലിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്താൻ പവനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മീററ്റ് ജയിൽ സൂപ്രണ്ട് ബി ഡി സിങ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. എല്ലാ ദിവസവും ഞങ്ങൾ അദ്ദേഹത്തിന്റെ വൈദ്യപരിശോധന നടത്തുന്നുണ്ട്. വധശിക്ഷയ്ക്കായി തിഹാറിലേക്ക് അയയ്ക്കാൻ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹവും ലഖ്‌നൗവിലെ മറ്റൊരാളും മാത്രമാണ് സംസ്ഥാനത്തെ രണ്ട് ഔദ്യോഗിക ആരാച്ചാർമാർ. ഇക്കുറി ആരാച്ചാർ യുപിയിൽ നിന്നായിരിക്കുമെന്ന് ഞങ്ങൾക്ക് അറിഞ്ഞു. അതിനാൽ ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു. സംസ്ഥാന സർക്കാരിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കുമ്പോൾ ഞങ്ങൾ പവനെ ഡൽഹിയിലേക്ക് അയയ്ക്കും,” സിങ് പറഞ്ഞു.

കൊല്ലത്ത് അധ്യാപികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തുറയില്‍കുന്ന് എസ്‌എന്‍ യുപി സ്‌കൂളിലെ അധ്യാപിക സുഖലതയാണ് മരിച്ചത്. കരുനാഗപ്പള്ളി തൊടിയൂരിലാണ് സംഭവം.സ്ഥലത്ത് പോലിസും ഫോറന്‍സിക് വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അടുക്കളയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. അടുക്കളയില്‍ തീപിടിത്തം നടന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നില്ല. ഗ്യാസ് സിലിണ്ടറുകളും സുരക്ഷിതമായ നിലയിലായിരുന്നു

കൊച്ചി ∙ ഇറിഡിയം അടങ്ങിയ റൈസ് പുള്ളർ നാസയ്ക്ക് വിറ്റ് കോടീശ്വരനാകാമെന്നു വിശ്വസിപ്പിച്ച് 80 ലക്ഷം രൂപയിലധികം തട്ടിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. ബെംഗളൂരു ബൻജാര ലേ ഔട്ടിൽ താമസിക്കുന്ന ജേക്കബ് അരുമൈരാജ് (55) ആണ് പിടിയിലായത്. വാഷിങ്ടൻ കേന്ദ്രമായ ഗ്ലോബൽ സ്പേസ് മെറ്റൽസ് എന്ന സ്ഥാപനത്തിലെ മെറ്റലർജിസ്റ്റ് ആണെന്നും ഭാഭാ അറ്റോമിക് റിസർച് സെന്ററിന്റെ അംഗീകാരം ഉണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.

വർഷങ്ങളായി രാജ്യത്ത് പലരിൽ നിന്നും ഇയാൾ ഈ രീതിയിൽ പണം തട്ടിയതായി പൊലീസ് പറഞ്ഞു. ക്രൈം മാസികയുടെ ഉടമ നന്ദകുമാറിന് റൈസ്പുള്ളർ നൽകാമെന്നു പറഞ്ഞ് 80 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

2016 ലാണ് ഇടനിലക്കാർ വഴി, നന്ദകുമാറിന് റൈസ് പുള്ളർ നൽകാമെന്ന് പറഞ്ഞ് ആദ്യം കബളിപ്പിച്ചത്. കോയമ്പത്തൂരിലെ ഒരു വീട്ടിൽ കോടികൾ വില വരുന്ന, ആണവ ശേഷിയുള്ള ഇറിഡിയം റൈസ് പുള്ളറുണ്ടെന്നും അത് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭിച്ചാൽ സർക്കാരിന്റെ സഹായത്തോടെ നാസയ്ക്കു വിൽക്കാമെന്നുമായിരുന്നു വാഗ്ദാനം. ഇടനിലക്കാർ ഇത് പരിശോധിക്കാൻ നന്ദകുമാറുമായി സ്ഥലത്തെത്തി അവിടേക്ക് ജേക്കബിനെ വിളിച്ചു വരുത്തുകയായിരുന്നു.

സ്ഥലത്തെത്തിയ ജേക്കബ് റൈസ് പുള്ളർ പരിശോധിക്കാൻ ആന്റി റേഡിയേഷൻ കിറ്റ് വേണമെന്നും അതുമായി വരാമെന്നും ടെസ്റ്റ്‌ ചെയ്യാനായി 25 ലക്ഷം രൂപ വേണമെന്നും പറഞ്ഞ് ആഗ്യ ഗഡു തുക സ്വന്തമാക്കി. പരിശോധിച്ച് സർട്ടിഫിക്കറ്റ് കിട്ടിയാൽ നാസയ്ക്കു ഒരു ലക്ഷം കോടി രൂപയ്ക്കു വിൽക്കാമെന്നാണ് വിശ്വസിപ്പിച്ചത്. എന്നാൽ പരിശോധനയ്ക്കു ശേഷം ആ റൈസ് പുള്ളറിന് പവർ ഇല്ലെന്നു പറഞ്ഞു വീണ്ടും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ റൈസ് പുള്ളർ കാണിക്കാനായി കൊണ്ടു പോയി. ഓരോ തവണയും പരിശോധനാ ചാർജായി വൻതുക കൈക്കലാക്കി.

തട്ടിപ്പിന് വീടിന്റെ ഉടമസ്ഥർ ഉൾപ്പെടെ പലരും കൂട്ടുനിന്നതായി പൊലീസ് കണ്ടെത്തി. ഒടുവിൽ തട്ടിപ്പ് മനസ്സിലായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. എറണാകുളത്ത് ഒരു പഴയ വീട്ടിൽ റൈസ് പുള്ളർ ഉണ്ടെന്നും അതു പരിശോധിച്ചു സർട്ടിഫിക്കറ്റ് തന്നാൽ 25 ലക്ഷം രൂപ തരാമെന്നും പറഞ്ഞ് പൊലീസ് വിരിച്ച വലയിൽ ഇയാൾ വീഴുകയായിരുന്നു. ഇതു വിശ്വസിച്ച് പ്രതി ബെംഗളൂരുവിൽനിന്ന് എറണാകുളത്ത് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാളിൽനിന്നു വ്യാജ തിരിച്ചറിയൽ കാർഡുകളും ആന്റി റേഡിയേഷൻ കിറ്റ് ആണെന്ന് പറഞ്ഞു കൊണ്ടുവന്ന, ഫയർ സർവീസുകാർ ഉപയോഗിക്കുന്ന മേൽവസ്ത്രവും കണ്ടെത്തി. ഇയാളുടെ കൂട്ടാളികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. തീവ്ര വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ള ഋഷികേഷ് ദേവ്ദികര്‍ ആണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ കതരാസില്‍നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര ഔറംഗബാദ് സ്വദേശിയാണ് ഇയാള്‍.

കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഋഷികേഷ് ദേവ്ദികറിനെ പിടികൂടിയത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് ഋഷികേശെന്നാണ് പോലീസ് നിലപാട്. കൊലയാളികള്‍ക്ക് പരിശീലനവും തോക്കുകളും എത്തിച്ചുനല്‍കിയത് ഇയാളാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നത്. ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

19പേര്‍ക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഈ അറസ്റ്റോടെ 18 പേര്‍ പിടിയിലായി. ഋഷികേശിനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പ്രത്യേക അന്വേഷണസംഘം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവില്‍ വസതിക്കു മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഘ്പരിവാറിന്‍റെ നിശിത വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്. സനാതന്‍ സന്‍സ്ത എന്ന ഹിന്ദുത്വ സംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണ സംഘത്തിന്റെ നിലപാട്. അമോല്‍ കാലെ, വിരേന്ദ്ര താവാഡെ എന്നിവരാണ് പ്രധാന പ്രതികള്‍. ധാഭോല്‍ക്കര്‍, പന്‍സാരെ എന്നിവരുടെ വധത്തിന് പിന്നിലും സനാതന്‍ സന്‍സ്തയാണെന്നാണ് വിവരം.

കൊല്ലപ്പെട്ട പ്ലസ് ടു വിദ്യാർഥിനി ഇവ ആന്റണിക്കു വീട്ടുകാരുടെയും സഹപാഠികളുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സ്കൂളിലേക്ക് യാത്ര പറഞ്ഞ് പോയ ഇവയുടെ മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചപ്പോൾ കരളലിയുന്ന കാഴ്ചകളായിരുന്നു. മൃതദേഹം ആംബുലൻസിൽ നിന്ന് വീട്ടിലേക്ക് എത്തിച്ചപ്പോൾ പുറത്തേക്ക് ഇറങ്ങിവന്ന അമ്മ യോഗിതയുടെ സങ്കടം കൂടിനിന്നവരെയും കരയിച്ചു.

രാവിലെ മുതൽ റോഡിൽ കാത്തുനിന്ന അച്ഛൻ ആന്റണി, മകളുടെ അനക്കമില്ലാത്ത ശരീരം മുറ്റത്തെ വെള്ളവിരിയിലേക്ക് വച്ചപ്പോൾ തളർച്ചയോടെ സുഹൃത്തിന്റെ ചുമലിലേക്ക് ചാഞ്ഞു. ‘പ്ലസ് ടുവിനു ശേഷം കാനഡയിൽ പോയി പഠിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. അതൊന്നും നടന്നില്ലല്ലോ, അതിനുമുൻപ് എന്റെ മോളെ അവൻ കൊന്നുകളഞ്ഞില്ലേ’ ആന്റണി വിലപിച്ചു. അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആയില്ല.

യാത്ര പറയാൻ സഹപാഠികളും അധ്യാപകരും സുഹൃത്തുക്കളും സമീപവാസികളും ബന്ധുക്കളും വീട്ടിലെത്തിയിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് നാലോടെയാണ് മൃതദേഹം കലൂരിലെ വാടക വീട്ടിലെത്തിച്ചത്. അരമണിക്കൂറോളം വീട്ടിൽ പൊതുദർശനത്തിന് വച്ചു. രാത്രിയോടെ ചേർത്തല ചേന്നവേലി സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കാരം നടത്തി. മാതാവ് യോഗിതയുടെ വീടാണ് ചേന്നവേലിയിൽ.

കേസിലെ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ സഫർ ഷായെ (25) കോടതി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു കേസ്. കലൂർ ഈസ്റ്റ് കട്ടാക്കര റോഡിൽ വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ തുറവുർ ചെറുനാട വീട്ടിൽ ആന്റണിയുടെ (എസ്. വിനോദ്) മകൾ ഇവ ആന്റണി (ഗോപിക–17) ചൊവ്വാഴ്ചയാണു കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിനെ തുടർന്നു കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സഫർഷായുടെ മൊഴി. ഇരുവരും തമ്മിൽ സൗഹൃദമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ‌

കൊച്ചിയിലെ സ്കൂളിൽ നിന്നു ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടോടെ ക്ലാസ് കഴിഞ്ഞിറങ്ങിയ ശേഷം കാണാതായ ഇവയുടെ മൃതദേഹം അർധരാത്രി പൊലീസ് വരട്ടുപാറയിൽ കണ്ടെത്തി. അതിരപ്പിള്ളി വരെ പോയിവരാമെന്നു പറഞ്ഞാണ് ഇവയെ താൻ കാറിൽ കയറ്റിയതെന്നു സഫർഷാ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ഈവയുടെ ദേഹത്തേറ്റ ആഴമുള്ള 3 മുറിവുകളാണു മരണത്തിനിടയാക്കിയതെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. നെഞ്ചിലും കഴുത്തിലും ഇടതു ചെവിക്കു സമീപത്തുമാണ് ഈ മുറിവുകൾ. കാറിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോട്ടത്തിൽ തള്ളിയെന്നാണു പൊലീസ് നിഗമനം.

തൊടുപുഴ വെങ്ങല്ലൂരിൽ അര്‍ധരാത്രി കാമുകിയായ വീട്ടമ്മയെ കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. തൊടുപുഴ അച്ചന്‍കവല സിയാദ് കോക്കറാണ് മരിച്ചത്. പ്രതിയായ യുവതിയുടെ പിതാവ് സിദ്ദിഖ് ഒളിവിലാണ്. ഇന്നലെ രാത്രി 12നായിരുന്നു സംഭവം. വിവാഹിതയായ യുവതിയുമായി നേരത്തെ തന്നെ ബന്ധം പുലര്‍ത്തിയിരുന്ന സിയാദ് ഇന്നലെ രാത്രിയില്‍ വീട്ടിലെത്തിയപ്പോൾ സിദ്ദിഖ് സിയാദിനെ കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ സിയാദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച സിയാദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്

സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനായ മാർത്താണ്ഡം സ്വദേശി വിൻസന്‍റാണ് മരിച്ചത്. കൊലക്കേസ് പ്രതിയായ രാജ് കുമാറാണ് വെടിവച്ചതെന്നാണ് പ്രാഥമിക നിഗമനം.

രാത്രി 9.40 ഓടെ TN-57-AW-155 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘം വില്‍സണിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ മര്‍ക്കറ്റ് റോഡ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്നു വില്‍സണ്‍. നാലു പ്രാവശ്യം വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ വിൽസനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ബൈക്കിലെത്തിയ രണ്ട് പേർ ചെക്ക് പോസ്റ്റിന് അകത്തേക്ക് വരുന്നതും വെടിയുതിർത്ത ശേഷം തിരികെ ഓടി പോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

പ്രതികള്‍ കേരളത്തിലേക്ക് കടന്നരിക്കാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട് പൊലീസും കേരള പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു. അക്രമിസംഘം എത്തിയ വാഹനത്തിന്‍റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് അറിയിച്ചു. വില്‍സണിന്റെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യവിമാനക്കമ്പനി ഉടമയും മലയാളിയുമായ തഖിയുദ്ദീന്‍ വാഹിദിനെ കൊന്നകേസിലെ മുഖ്യപ്രതി അറസ്റ്റില്‍. അധോലോക നേതാവ് ഇജാസ് ലക്ഡാവാലയെ ബിഹാറിലെ പട്നയില്‍നിന്നാണ് പിടികൂടിയത്. രണ്ടുപതിറ്റാണ്ടിലേറയായി വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു.

മുംബൈ അധോലോകത്തെ അടക്കിഭരിച്ച ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും വലംകൈ. പിന്നീട് ഇരുവരുമായും തെറ്റിപ്പിരിഞ്ഞ് സ്വന്തം അധോലോക സാമ്രാജ്യം. രാജ്യദ്രോഹവും കൊലപാതകങ്ങളുമടക്കം നൂറോളം കേസുകള്‍. ഇന്റര്‍പോളിന്റെ റെഡ്കോര്‍ണര്‍ നോട്ടീസിനെപോലും നോക്കുക്കുത്തിയാക്കി വിദേശത്ത് വിലസിയ ലക്ഡാവാലയെ കൂടുക്കിയത് കഴിഞ്ഞദിവസം അറസ്റ്റിലായ മകളുടെ മൊഴി. ബിഹാറിലെ പട്നയില്‍ ഇയാള്‍ എത്തുമെന്ന നിര്‍ണായക വിവരം ലഭിച്ചതോടെ മുംബൈ പൊലീസ് വലവിരിച്ചു.

ഈസ്റ്റ്–വെസ്റ്റ് എയര്‍ലൈന്‍സ് ഉടമയും മലയാളിയുമായ തഖിയുദ്ദീന്‍ വാഹിദിനെ 1995 നവംബര്‍ 13നാണ് മുംബൈയിലെ ഓഫീസിന് മുന്നില്‍ വെടിവെച്ചു കൊന്നത്. തഖിയുദ്ദീന്റെ മരണത്തിനുപിന്നാലെ സാമ്പത്തിക ബാധ്യതയെതുടര്‍ന്ന് ഈസ്റ്റ്–വെസ്റ്റ് എയര്‍ലൈന്‍സ് അടച്ചുപൂട്ടി. പ്രമുഖ ഹോട്ടൽ വ്യവസായി ഫരീദ് ഖാന്‍ ഉള്‍പ്പടെ വ്യവസായ–സിനിമ രംഗത്തെ നിരവധി കൊലപാതകള്‍ക്ക് പിന്നില്‍ ലക്ഡാവാലയുടെ കൈകളായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഈമാസം 21വരെ റിമാന്‍ഡ് ചെയ്തു.

Copyright © . All rights reserved