Crime

കാറിലേക്കു ബസ് പാഞ്ഞുകയറി നാലു പേർ മരിച്ചു. വൈക്കം ചേരുംചുവടിലാണ് സംഭവം. കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണു മരിച്ചത്. മൃതദേഹം വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ ആറോടെയാണ് അപകടമുണ്ടായത്.

ഉദയംപേരൂർ പത്താം മയിൽ മനയ്ക്കപ്പടി വിശ്വനാഥൻ ഭാര്യ ഗിരിജ, മകൻ സൂരജ്, വിശ്വനാഥന്റെ അനിയന്റെ ഭാര്യ അജിത എന്നിവരാണ് മരിച്ചത്. രാവിലെ ചേർത്തല വേളോർവട്ടം ക്ഷേത്രത്തിലേയ്ക്ക് പോകുന്നതിനിടെ ആണ് അപകടം.

കാറിനു മുകളിലൂടെ ബസ് കയറിയിറങ്ങി തൊട്ടടുത്തുള്ള മതിലിൽ ഇടിച്ചാണ് നിന്നത്. അമിത വേഗമാണ് അപകട കാരണമെന്നാണ് സൂചന. വൈക്കം ഭാഗത്തേക്ക് വന്നിരുന്ന ബസ് ഇടറോഡിൽ നിന്നു കയറിവന്ന കാറിൽ ഇടിക്കുകയായിരുന്നു. വൈക്കം– എറണാകുളം റൂട്ടിലോടുന്ന ബസ്സാണ് ഇടിച്ചത്.മൂന്നുറോഡുകള്‍ ചേരുന്ന ജംക്‌ഷനിലാണ് അപകടം. ഇടറോഡില്‍ നിന്ന് പ്രധാനറോഡിലേക്ക് കയറിയ കാര്‍ ബസിന് മുന്നില്‍പ്പെടുകയായിരുന്നു.

ഇരു വാഹനങ്ങളും വേഗത്തിൽ വന്നതാണ് ഇത്തരത്തിൽ വലിയ ആഘാതമുണ്ടാകാൻ കാരണമെന്നാണ് വിവരം. ഇടറോഡിൽ നിന്ന് കയറിവന്ന കാർ അതേവേഗത്തിൽ റോഡിലേക്ക് കയറുന്നതാണ് കാണുന്നത്.

എതിർദിശയിൽ നിന്നു വന്ന ബസ്സും വേഗത്തിലായിരുന്നു. ബസ് കാറിനു മുകളിലൂടെ ഇടിച്ചുകയറി മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. വൈക്കം ഭാഗത്തേക്കു വന്ന ലിറ്റിൽ റാണിയെന്ന ബസ് ചെരിഞ്ചോട് പാലം ഇറങ്ങിയ ശേഷം മെയിൻ റോഡിലേക്കു കയറുന്ന ഇടവഴിയിൽ‌ നിന്നെത്തിയ കാറിലാണ് ഇടിച്ചത്.

ഇടവഴിയിൽ നിന്നു മെയിൻറോഡിലോക്ക് കയറുമ്പോൾ കാർ മറ്റു വാഹനങ്ങൾ വരുന്നുണ്ടോയെന്ന് നോക്കുകയോ ബ്രേക്ക് ചവിട്ടി കയറുകയോ ചെയ്യുന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നു.ഒരു കുടുംബത്തിലെ നാലു പേരാണ് മരിച്ചത്. ഉദയംപേരൂർ പത്താം മൈൽ മനയ്ക്കപ്പടി വിശ്വനാഥൻ, ഭാര്യ ഗിരിജ, മകൻ സൂരജ്, വിശ്വനാഥന്റെ അനിയന്റെ ഭാര്യ അജിത എന്നിവർ സംഭവ സ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു.

അനുപമ എസ് ബട്ട്,  മലയാളം യുകെ ന്യൂസ് ടീം

റഷ്യ, ചൈന, നോർത്ത് കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പം, അമേരിക്കയ്ക്ക് നേരെ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളിൽ മുഖ്യപങ്കുവഹിക്കുന്ന ഒരു രാജ്യമാണ് ഇറാൻ. അമേരിക്കയുടെ ദേശീയ സ്ഥാപനങ്ങളെ പലപ്പോഴും ഇറാൻ നോട്ടമിട്ടിരുന്നു. ഇറാൻ ഹാക്കർമാർ എപ്പോഴും അമേരിക്കയെ നേരിടുന്നതിൽ ശ്രദ്ധാലുക്കളായിരുന്നു. വിവരങ്ങൾ ചോർത്തുക എന്നത് പലപ്പോഴും ഒരു സാധാരണ സംഭവമായി മാറിയിരിന്നു. എന്നാൽ ഖാസിം സുലൈമാനിയുടെ വധത്തിനുശേഷം സ്ഥിതിഗതികൾ വഷളായി കൊണ്ടിരിക്കുകയാണ്. അമേരിക്കയ്ക്ക് നേരെ എന്തു തരത്തിലുള്ള ആക്രമണവും അഴിച്ചുവിടാൻ ഇറാൻ സന്നദ്ധമാണെന്ന് പ്രതിരോധമന്ത്രി അറിയിച്ചിരുന്നു.

യുദ്ധത്തേക്കാൾ ഉപരി സൈബർ ആക്രമണങ്ങളാണ് ഇറാൻ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ ഹാക്കർമാർ അമേരിക്കയുടെ ശക്തി കേന്ദ്രങ്ങൾ ആക്രമിക്കാൻ ആരംഭിക്കുകയാണ്. യുഎസ് സൈബർ സെക്യൂരിറ്റി അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുൻപ് 2012 ൽ ഷാമൂൺ എന്ന വൈറസ് ഇറാന്റെ സൃഷ്ടിയായിരുന്നു എന്ന അഭ്യൂഹങ്ങളും അന്ന് ഉണ്ടായിരുന്നു.

ഇറാനു നേരെയും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. അമേരിക്കയും ഇസ്രയേലും ഒരുമിച്ച് ചേർന്ന് നിർമ്മിച്ച സ്റ്റാസ്നെറ്റ് എന്ന വൈറസ് ഇറാന്റെ ആണവ പദ്ധതിയെ സാരമായി ബാധിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇറാന്റെ ഭാഗത്തുനിന്നും സൈബർ ആക്രമണങ്ങൾ ഉണ്ടാകുമെന്ന കരുതലിലാണ് യുഎസ്. ഖാസിം സുലൈമാന്റെ വധത്തിന് ഇറാന്റെ ഭാഗത്തുനിന്ന് വേണ്ടതായ പ്രതികാരനടപടികൾ ഉണ്ടാകുമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി അറിയിച്ചത്.

അഖിൽ മുരളി

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെഴുതി മലയാള കവിതയെ പുതു വഴികളിലേക് നയിച്ച
മഹാവ്യക്തിത്വo ശ്രീ അച്യുതൻ നമ്പൂതിരിക്ക്  ഈ വർഷത്തെ ജ്ഞാനപീഠപുരസ്‌കാരം.
മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരമാണിത്.  കവി ജി ശങ്കരക്കുറുപ്പാണ് ആദ്യമായി പുരസ്‌കാരം ഏറ്റുവാങ്ങുന്നത്.

മലയാള കവിതയിലെ കാല്പ്നിക വസന്തത്തിന്റെ നീലചവി മങ്ങിത്തുടങ്ങിയ കാലഘട്ടത്തിലാണ് ആധുനികത ഇവിടെ ഉദയം ചെയ്യുന്നത്. ആധുനിക മലയാളകവികളുടെ കൂട്ടത്തിൽ ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിധ്യം കൊണ്ടും ആവിഷ്കരണത്തിലുള്ള ലാളിത്യം കൊണ്ടും ഉന്നതശീർഷനായി നില്ക്കുന്ന കവിയാണ്‌ അക്കിത്തം അച്യുതൻ നമ്പൂതിരി.
1926 മാർച്ച് 18-നു കേരളത്തിലെ പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.

ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു.പതിറ്റാണ്ടുകൾ പിന്നിട്ട കാവ്യസപര്യയിൽ വജ്രസൂക്ഷ്മമായ മനുഷ്യസ്നേഹത്തെ വിട്ടുവീഴ്ചയില്ലാതെ പാലിച്ചു പോന്ന പ്രകാശ സ്രോതസ്സാണ് അക്കിത്തം എന്ന വെളിച്ചം . ഇടശ്ശേരി പകർന്നു കൊടുത്ത കവിതയുടെ ബാലപാoങ്ങളിൽ നിന്ന് അക്കിത്തം പ്രധാനമായി ഗ്രഹിച്ചത് ‘ ജന്മന ഏതു മനുഷ്യനും നല്ലവനാണ് ‘ എന്ന ജീവവാക്യമാണ്….

“വെളിച്ചം ദുഃഖ മാണുണ്ണി തമസ്സല്ലോ സുഖപ്രദം” എന്ന പ്രശസ്തമായ വരികൾ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. അരനൂറ്റാണ്ടി ലേറെയായി രചിച്ചു കൊണ്ടിരിക്കുന്ന ഈ “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന്റെ” രചനകൾ ഇനിയും കാലാ കാലങ്ങൾ ആയി നിലനില്ക്കും..
കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46-ഓളം കൃതികൾ രചിച്ചിട്ടുണ്ട് അക്കിത്തം.

 

 

അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.
തിരുവല്ലാ മാൿഫാസ്റ്റ് കോളേജിൽ എംസിഎ അവസാന വർഷ വിദ്യാർത്ഥി. അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ്‌ അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.

പത്തനാപുരം ∙ സിനിമാ നടിയാകാനൊരുങ്ങുന്ന കാമുകിയുടെ ‘സുരക്ഷ’ ഉറപ്പാക്കാൻ തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടു പോയ കാമുകനും സുഹൃത്തുക്കളും ക്ലൈമാക്സിൽ പൊലീസ് പിടിയിൽ. ഏപ്രിലിൽ തുടങ്ങാനിരിക്കുന്ന സിനിമയിലേക്ക് അടൂർ സ്വദേശിയായ യുവതിയെ തിരഞ്ഞെടുത്തതോടെയാണ്, വർഷങ്ങളെടുത്ത് എഴുതിത്തയാറാക്കിയ തിരക്കഥയെ വെല്ലുന്ന സംഭവങ്ങളുടെ തുടക്കം.

പത്തനാപുരം സ്വദേശിയായ യുവാവാണു തിരക്കഥാകൃത്ത്. യുവതിക്കു സിനിമയിൽ വേഷം ഉറച്ചതോടെ തിരക്കഥാകൃത്തിന്റെ സുഹൃത്ത് യുവതിയെ സ്ഥിരമായി ഫോണിൽ വിളിക്കാൻ തുടങ്ങി. സംസാരം ഇടയ്ക്ക് അതിരുകടന്നു. കാമുകനായ അടൂർ സ്വദേശിയോടു യുവതി വിവരം പറഞ്ഞു. ഇതോടെ തിരക്കഥാകൃത്ത് വ്യാജനാണോയെന്ന സംശയത്തിൽ അന്വേഷണങ്ങൾ നടത്തി.

തുടർന്നാണു സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്യാൻ കാമുകനും രണ്ടു സുഹൃത്തുക്കളും ചേർന്നു തീരുമാനിച്ചത്. കാമുകി സിനിമാനടിയായാൽ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന പേടിയും ‘കഥാനായകനെ’ കടുംകൈയ്ക്കു പ്രേരിപ്പിച്ചതായി പൊലീസ് പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് ആറിനു മൂവർ സംഘം തിരക്കഥാകൃത്തിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണത്തിനൊടുവിൽ ഇയാളെ കണ്ടെത്തിയ സംഘം കാറിൽ പിടിച്ചുകയറ്റി അടൂർ ഭാഗത്തേക്കു കൊണ്ടുപോയി. സംഭവം അറിഞ്ഞ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. കൊല്ലം റൂറൽ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തിൽ സൈബർ സെൽ വഴിയുള്ള അന്വേഷണത്തെത്തുടർന്ന് രാത്രി ഒൻപതിന് അടൂർ ഹൈസ്കൂൾ ജംക്‌ഷനിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തു. 3 പേരെയും റിമാൻഡ് ചെയ്തു.

ഡല്‍ഹി ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികൾക്കു നേരെ ഞായറാഴ്ച നടന്ന മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ മലയാളികളിൽ ഇഎംഎസിന്റെ കൊച്ചുമകനും. ഇഎംഎസിന്റെ കൊച്ചുമകൻ പ്രഫ. അമീത് പരമേശ്വരനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന് പുറമെ മലയാളി വിദ്യാർത്ഥികളായ നിഖിൽ മാത്യു, ഐശ്വര്യ പ്രതാപ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അതേസമയം, ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെഎൻയു യുണിയൻ ചെയർമാൻ ഐഷി ഘോഷിനെ എയിംസിലേക്ക് മാറ്റി. സര്‍വകലാശാലയിലെ സെന്‍റര്‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ. സുചിത്ര സെൻ തുടങ്ങിയവർക്കും തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. എബിവിപി സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ജെഎൻയു യൂണിയൻ പ്രതിനിധികളുടെ ആരോപണം.

മുഖം മറച്ചവർ ഇരുമ്പുകമ്പികളും വടിവാളും മറ്റ് മാരകായുധങ്ങളുമായി വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയും ഹോസ്റ്റൽ മുറികളും മറ്റും അടിച്ചു തകർക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നു. അക്രമികൾക്ക് പൊലീസും ഒത്താശ ചെയ്തതായി ആരോപണമുണ്ട്. അക്രമി സംഘത്തിൽ മുഖം മറച്ച് ആയുധങ്ങളുമായി എത്തിയ സംഘത്തിൽ പെൺകുട്ടികളുമുണ്ടായിരുന്നു.

ക്യാംപസിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെ നടന്ന ആക്രമണം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. മൂന്ന് മണിക്കൂറോളമാണ് ക്യാപസിൽ ആക്രമണം അരങ്ങേറിയത്. അക്രമത്തിന് എതിരെ വ്യാപക പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയർന്നിട്ടുള്ളത്.

അതിനിടെ സംഭവത്തില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമനും എസ് ജയശങ്കറും പ്രതിഷേധിച്ചു. അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ ഉത്തരവിട്ടു.രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സര്‍വകലാശാലയിൽ നടന്ന അക്രമ സംഭവങ്ങള്‍ ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ എയിംസ് ആശുപത്രിയിൽ നേരിട്ടെത്തി പ്രിയങ്ക ഗാന്ധി, സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവര്‍ കണ്ടു. ഡി രാജ അടക്കമുള്ള ഇടതുനേതാക്കൾ ജെഎൻയുവിലെത്തി വിദ്യാര്‍ത്ഥികളെ കാണുകയും ചെയ്തു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അധ്യാപകര്‍ വിസിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊന്നു. കൊലയ്ക്കുശേഷം സ്വയം കഴുത്തറത്ത കാമുകന്‍ ആശുപത്രിയിൽ മരിച്ചു. കാരക്കോണം സ്വദേശി അഷിതയും (21) കാരക്കോണം സ്വദേശി അനുവും ആണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം.

കാരക്കോണത്തു ഓട്ടോറിക്ഷ ഡ്രൈവറായ അനു എന്നയാളാണ് കൃത്യം നടത്തിയത്. സമീപവാസിയായ ഇയാൾ അഷിതയുടെ വീട്ടിലെത്തുമ്പോൾ വല്യമ്മ മാത്രമാണ് ഉണ്ടായിരുന്നത്. അനു പെട്ടെന്ന് വീട്ടിനകത്തേക്കു കയറി കതകടച്ചു. പിന്നെ കേൾക്കുന്നത് അഷിതയുടെ കരച്ചിലാണ്. വാതിൽ തുറന്നു നോക്കുമ്പോൾ നാട്ടുകാർ കണ്ടത് ഇരുവരുടേയും കഴുത്തറത്ത നിലയിലാണ്.

രണ്ടു പേരേയും കാരക്കോണം ആശുപത്രിയിലേക്കു കൊണ്ടു പോയി. അഷിത ആശുപത്രിയിലെത്തും മുൻപു തന്നെ മരിച്ചു. അനു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു.

പ്രവാസിയുടെ കാറിടിച്ച് കുഞ്ഞിനും അമ്മയ്ക്കും പരിക്കേറ്റു. സംഭവസമയം നാട്ടുകാര്‍ ഓടികൂടി ഇവരെ അതേ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് വിടാന്‍ പറയുകയായിരുന്നു. എന്നാല്‍ ആശുപത്രിയെത്തുന്നതിനുമുന്‍പ് പ്രവാസി ഇവരെ കാറില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം.

പോലീസില്‍ പരാതിപ്പെട്ടിട്ടും ഒന്നും ചെയ്തില്ലെന്ന് ഇവര്‍ പറയുന്നു. കുഞ്ഞിന്റെ മുഖത്ത് കാര്യമായ പരിക്കേറ്റിരുന്നു. അമ്മയ്ക്ക് കാലിനാണ് പരിക്കേറ്റത്. പ്രവാസിയായ സജി മാത്യുവാണ് അനീതി കാണിച്ചത്. കൊട്ടാരക്കര സ്വദേശിയാണ് സജി മാത്യു. സംഭവം ചാനലിലൂടെ പുറത്തുവന്നതോടെ പോലീസ് കാര്യമായ അന്വേഷണം നടത്തി. ഭാര്യയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രവാസിയായ താന്‍ തിരുവനന്തപുരത്ത് സ്വകാര്യ ആവശ്യത്തിന് വന്നതാണെന്ന് ഇയാള്‍ പറയുന്നു.

കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ശ്രീകാര്യത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയെയും കുഞ്ഞിനെയും സജി മാത്യുവിന്റെ കാര്‍ ഇടിച്ചിടുകയായിരുന്നു. വീണ കുഞ്ഞിന്റെ മുഖം മുഴുവന്‍ റോഡില്‍ ഉരഞ്ഞ് പൊട്ടി.വീണ് കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ച യുവതിയെ കണ്ട സജി മാത്യു വണ്ടിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതേസമയം, അത് വഴി എത്തിയ രണ്ട് ബൈക്കുകാര്‍ കാര്‍ തടഞ്ഞു നിര്‍ത്തി. ചോരയൊലിച്ച് റോഡില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെയും അമ്മയെയും കാറിലേക്ക് കയറ്റി. ഇവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചേ തീരൂ എന്ന് യുവാക്കള്‍ കാറിലുണ്ടായിരുന്ന സജി മാത്യുവിനോട് നിര്‍ബന്ധിച്ചു.

ഈ നിര്‍ബന്ധം മൂലം രക്ഷപ്പെടാന്‍ ഒരു നിവൃത്തിയുമില്ലാതെയായപ്പോഴാണ് സജി മാത്യു ഇവരെ ആശുപത്രിയില്‍ കൊണ്ടാക്കാന്‍ തയ്യാറായത്. എന്നാല്‍ പോകുന്നതിനിടെ, വഴിയ്ക്ക് വച്ച് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന കുഞ്ഞിനെയും എടുത്ത് ഇരിക്കുകയായിരുന്ന യുവതിയോട് ഇത്രയൊക്കെയേ എന്നെക്കൊണ്ട് പറ്റൂ, വേണമെങ്കില്‍ ഇപ്പോള്‍ ഇവിടെ ഇറങ്ങിക്കോളാന്‍ സജി മാത്യു പറയുകയായിരുന്നു. വേറെ നിവൃത്തിയില്ലാതെ യുവതി ഇറങ്ങി. അപ്പോള്‍ വന്ന് നിന്ന ഒരു ഓട്ടോയില്‍ കയറി കിംസ് ആശുപത്രിയില്‍ പോകുകയായിരുന്നു.

ബിഹാറിൽ കൗമാരക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേരിൽ രണ്ടുപേർക്ക് ഹിന്ദു സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ്. ഹിന്ദു പുത്ര സംഘതൻ അംഗമായ നാഗേഷ് സമ്രത് (23), ഹിന്ദു സമാജ് സംഘതൻ അംഗമായ വികാസ് കുമാർ (21) എന്നിവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായും ദേശീയ പൗരത്വ രജിസ്റ്ററിനെതിരായും രാഷ്ട്രീയ ജനതാദൾ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ത്രിവർണ പതാകയും കയ്യിൽ പിടിച്ച് പങ്കെടുത്ത ആമിർ ഹൻസ്‌ല (18)യെയാണ് 10 ദിവസങ്ങൾക്കുശേഷം ഡിസംബർ 31 ന് മരിച്ചനിലയിൽ കണ്ടെത്തിയത്. പുൽവാരി ഷരീഫ് പ്രദേശത്തെ ബാഗ് സ്റ്റിച്ചിങ് യൂണിറ്റിലെ ജോലിക്കാരനായിരുന്നു ആമിർ.

”അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ബലപ്രയോഗം നടത്തിയപ്പോൾ അമീർ ഹൻസ്‌ല അവിടെനിന്നു പോകാൻ ശ്രമിച്ചതായി ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഘട് ഗാലി പ്രദേശത്തെ ചില ആൺകുട്ടികൾ പിന്നീട് ആമിറിനെ പിടിച്ചുവച്ചു. ആമിറിനെ കൊല്ലാൻ ഇഷ്ടികകളും മറ്റ് മൂർച്ചയുളള വസ്തുക്കളും ഉപയോഗിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയിൽ പരുക്കുകളും ശരീരത്തിൽ രണ്ട് മുറിവുകളുടെ അടയാളങ്ങളും ഉണ്ടായിരുന്നു” ഫുൽവാരി ഷരീഫി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ റാഫിഖർ റഹ്മാൻ  പറഞ്ഞു.

”ഡിസംബർ 21 ന് സൈക്കിളിലാണ് ഹൻസ്‌ല ജോലിക്കു പോയത്. പക്ഷേ അന്നു ബന്ദായതിനാൽ സ്റ്റിച്ചിങ് യൂണിറ്റ് തുറന്നില്ല. തുടർന്ന് ഹൻസ്‌ല ആർജെഡിയുടെ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. ത്രിവർണ പതാകയും കയ്യിൽ പിടിച്ചു പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഹൻസ്‌ലയുടെ വീഡിയോ ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. രാവിലെ 11.45 നാണ് കുടുംബം ഹൻസ്‌ലയുമായി അവസാനം സംസാരിച്ചത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആകുന്നതിനു മുൻപുളള അവസാന ലൊക്കേഷൻ ഫുൽവാരി ഷരീഫ് ബ്ലോക്ക് ഓഫീസിന് അടുത്താണ്. ഈ പ്രദേശത്തുനിന്നാണ് അഴുകിയ നിലയിൽ ഹൻസ്‌ലയുടെ മൃതദേഹം കണ്ടെത്തിയത്,” റഹ്മാൻ പറഞ്ഞു.

പ്രതിഷേധത്തിൽ ആദ്യമായാണ് തന്റെ മകൻ പങ്കെടുത്തതെന്ന് ഹൻസ്‌ലയുടെ പിതാവ് സൊഹൈൽ അഹമ്മദ്  പറഞ്ഞു. ”അവൻ ചെയ്ത തെറ്റ് എന്താണ്? അവൻ കയ്യിൽ ത്രിവർണ പതാക പിടിച്ചിരുന്നു,” അദ്ദേഹം പറഞ്ഞു. 10-ാ ക്ലാസിനുശേഷം പഠനം നിർത്തിയ ഹൻസ്‌ല സ്റ്റിച്ചിങ് യൂണിറ്റിൽ ജോലി ചെയ്യാൻ തുടങ്ങിയതായി കുടുംബം പറഞ്ഞു.

”എന്റെ ആറു മക്കളിൽ നാലാമത്തെ മകനാണ് ആമിർ. മൂത്ത മകൻ മദ്രസാധ്യാപകനാണ്. മറ്റു നാലുപേർ പഠിക്കുന്നു. എനിക്കെന്റെ മകനെ നഷ്ടമായി. മറ്റൊരാൾക്കും ഇത് സംഭവിക്കരുത്,” പിതാവ് പറഞ്ഞു.

കഴിഞ്ഞ മേയ് മാസത്തിൽ ഓഫീസുകളുടെയും അതിലെ ഭാരവാഹികളുടെയും വിവരങ്ങൾ ശേഖരിക്കാൻ ബിഹാർ പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് ആവശ്യപ്പെട്ട 19 സംഘടനകളിൽ ഹിന്ദു പുത്ര സംഘതനും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഹൻസ്‌ലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദീപക് മഹട്ടോ, ഛോട്ടു മഹട്ടോ, സനോജ് മഹട്ടോ, റായിസ് പസ്വാൻ എന്നിവർ അറിയപ്പെടുന്ന കുറ്റവാളികളാണെന്ന് പൊലീസ് വ്യക്തമാക്കി.

ദീപക്, ഛോട്ടു, സനോജ് എന്നിവരിൽനിന്നാണ് ഹൻസ്‌ലയുടെ മൃതദേഹം കിടന്നിരുന്ന സ്ഥലത്തെക്കുറിച്ചുളള വിവരങ്ങൾ ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. ആർ‌ജെഡിയുടെ പ്രതിഷേധത്തിനു മുൻപായി ഫെയ്സ്ബുക്ക് ലൈവ് വീഡിയോകളിലൂടെ പ്രതിഷേധക്കാർക്കെതിരെ അക്രമം നടത്താൻ പദ്ധതിയിട്ടതിൽ സാമ്രാട്ടിന്റെയും കുമാറിന്റെയും പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആലപ്പുഴ: സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്.പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.

ദുരൂഹസാഹചര്യത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ കെഡിഎച്ച്പി ചെണ്ടുവര എസ്റ്റേറ്റിനുള്ളിലെ വീടിനുള്ളിലാണ് പന്ത്രണ്ടുവയസ്സുകാരനായ സിദ്ധാർഥിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.

തേയിലത്തോട്ടത്തിലെ പണി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ ദീപയാണ് സിദ്ധാർഥിനെ വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. പിന്നീട് അയല്‍വാസികളെ വിളിച്ചുവരുത്തി കുട്ടിയെ താഴെയിറക്കി. തുടർന്ന് കുട്ടിയെ ചെണ്ടുവരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചെണ്ടുവര എസ്‌റ്റേറ്റിലെ സൂപ്പര്‍വൈസറായ രാജയുടെയും തൊഴിലാളിയായ ദീപയുടെയും മകനാണ് സിദ്ധാര്‍ഥ്. ഏക സഹോദരി മൂന്നാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൂന്നാറില്‍ നിന്നും ഏറെ അകലെയുള്ള ചെണ്ടുവര എസ്റ്റേറ്റില്‍ മികച്ച ആശുപത്രിയോ ഫ്രീസര്‍ സൗകര്യങ്ങളോ ഇല്ലാത്തതു കാരണം ബുധനാഴ്ച രാവിലെയോടെയാണ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അടിമാലിയില്‍ എത്തിച്ചത്.

പ്രാഥമിക നിഗമനത്തില്‍ കുട്ടിയുടെ മരണം കൊലപാതകമായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.കുട്ടിയുടെ തുടയുടെ ഭാഗത്തും തോളിലും കണ്ട പാടുകളാണ് സംശ‌യത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

 

Copyright © . All rights reserved