Crime

ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥലം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് സംഭവ സ്ഥലം ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ഹൈദരാബാദിൽ ഇന്നലെ രാത്രി തെളിവെടുപ്പിനെത്തിച്ച് കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലായിരുന്നു പ്രതികള്‍ കൊല്ലപ്പെട്ടത്.

തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് പറയുന്നു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംയവും ആരോപണവും ഉയരുന്ന സാഹചര്യത്തിലാണ് പൊലീസ് സംഘം പരിശോധന നടത്തുന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് ജീവനോടെ തീയിട്ട് കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.

തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.

പൊലീസ് നടപടിയെ സംശയിച്ച് ഇതോടകംതന്നെ പ്രതികരണങ്ങള്‍ വന്നുതുടങ്ങി. ഏറ്റുമുട്ടല്‍ നടക്കാന്‍ സാധ്യതയില്ലെന്നും ഇത് പൊലീസിന്‍റെ നാടകമാണെന്നുമാണ് ആരോപണം. രാജ്യം മുഴുവന്‍ വിവാദമായ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ട സംഭവം അതീവ ഗൗരവ സംഭവമായതിനാലാണ്. അതിരാവിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള സംഘം പ്രദേശത്ത് സന്ദര്‍ശനത്തിനെത്തിയിരിക്കുന്നത്.

ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ കൊന്ന വിവരം പുറത്തുവന്നതോടെ പൊലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. തെലുങ്കാനയില്‍ ഇത് രണ്ടാം തവണയാണ് സമാനമായ സംഭവം നടക്കുന്നത്. 2008 രണ്ട് പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച മൂന്ന് പേരെയാണ് അന്ന് പൊലീസ് വെടി വെച്ചു കൊന്നത്. ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത് എങ്കിലും ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്നാണ് ആരോപണം. അന്നത്തെ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത് ഇപ്പോഴത്തെ സൈബറാബാദ് കമ്മീഷണർ വി സി സജ്ജനാര്‍ ( അദ്ദേഹത്തിന്‍റെ അധികാരപരിധിയിലാണ് ദിശ സംഭവവും നടന്നത്) ആണ് എന്നതും ശ്രദ്ധേയമാണ്. വി സി സജ്ജനാര്‍ വാറംഗൽ എസ്പി ആയിരിക്കെയാണ് ആസിഡ് ആക്രമണത്തിലെ പ്രതികളെ വെടിവെച്ച് കൊന്നത് .

26കാരി കൊല്ലപ്പെട്ടതിന് ശേഷം പ്രതികള്‍ക്കെതിരെ ജനരോഷം ആളി കത്തുകയായിരുന്നു. ക്രൂരമായ കൊലപാതകം നടന്ന അതേ സ്ഥലത്ത് വെച്ച് തന്നെയാണ് ഇന്ന് പ്രതികള്‍ കൊല്ലപ്പെട്ടത്. 2008 ലും കുറ്റകൃത്യം നടന്ന സ്ഥലത്ത് വെച്ച് തന്നെയാണ് കൊലപാതകം നടന്നത്. തെളിവെടുപ്പിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു എന്നും ഇതിനെ തുടര്‍ന്ന് ഉണ്ടായ വെടിവെപ്പില്‍ പ്രതികള്‍ കൊല്ലപ്പെട്ടു എന്നുമാണ് അന്നും ഇന്നും പൊലീസിന്‍റെ ഭാഷ്യം.

2008-ല്‍ അവസാന വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനികളായ സ്വപ്നികയും പ്രണിതയും കോളേജിലേക്ക് പോകുന്ന വഴിയാണ് ആസിഡ് ആക്രമികള്‍ ഇവരുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. പ്രേമ നൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. മുഖ്യ പ്രതിയായ ശ്രീനിവാസിന്റെ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വിദ്വേഷം ആണ് ആസിഡ് ആക്രമണത്തിലേക്ക് നയിച്ചത്. ശ്രീനിവാസനും സുഹൃത്തുക്കളായ ബി സഞ്ജയ്, പി ഹരികൃഷ്ണന്‍ എന്നിവരും ചേര്‍ന്ന് പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് ദിശ കേസിലെ പ്രതികൾ. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികള്‍ തോക്കുപിടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്നാണ് പൊലീസ് പറയുന്നത്. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ മാസം കാണാതായ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലം ക്ലാപ്പന സ്വദേശി മോഹന്‍ റോയി (48)യുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം രാവിലെ മിന അബ്‍ദുല്ലയില്‍ കണ്ടെത്തിയത്.

മൂന്ന് വര്‍ഷമായി കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹത്തെ നവംബര്‍ 25 മുതല്‍ കാണാനില്ലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു മൃതദേഹം. സമീപത്തുനിന്ന് അദ്ദേഹത്തിന്റെ പഴ്‍സ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകള്‍ക്ക് ശേഷമായിരിക്കും മൃതദേഹം വിട്ടുനല്‍കുക.

കൊച്ചിയില്‍ ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ഒരാള്‍ ആത്മഹത്യ ചെയ്തു. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി രാജേഷ് പൈ ആണ് മരിച്ചത്. ആത്മഹത്യാ കുറിപ്പ് കോടതി മുറിയിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് ഇയാള്‍ ചാടിയത്. കളളക്കേസില്‍ കുടുക്കി ഭൂമി തട്ടിയെടുത്തുവെന്നാണ് ആത്മഹത്യാക്കുറിപ്പ്.

ഹൈക്കോടതി അഭിഭാഷകനായ സഹോദരനെ കാണാന്‍ എത്തിയതാണ് ഇദ്ദേഹം എന്നാണ് പ്രാഥമിക വിവരം. കോടതിയുടെ നടുമുറ്റത്ത് ഓട് പാകിയ നിലത്താണ് ഇയാള്‍ വീണത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.

ടെലിവിഷന്‍ പരമ്പര അല്‍ഫോന്‍സാമ്മയിലെ അല്‍ഫോന്‍സാമ്മയെ ആരും മറക്കില്ല. ഒട്ടേറെ നല്ല വേഷങ്ങള്‍ കാഴ്ചവെച്ച നടി അശ്വതി വീട്ടമ്മമാരുടെ ഇഷ്ടതാരമാണ്. നടിക്കെതിരെ ഇപ്പോള്‍ തട്ടിപ്പ് കേസാണ് ആരോപിക്കുന്നത്. യുഎഇയില്‍ യാത്രാ വിലക്ക് നേരിടുന്ന താരം ഇപ്പോള്‍ മുങ്ങി നടക്കുന്നുവെന്നാണ് വിവരം.

രശ്മി എന്ന യുവതിയാണ് തന്നെയും ബര്‍ത്താവ് രാജേഷ് ബാബുവിനെയും നടി പറ്റിച്ചെന്നുള്ള ആരോപണം ഉന്നയിച്ചത്. നടിയുടെ ഭര്‍ത്താവ് ജെറിന്‍ ബാബുവും സുഹൃത്തായ രാജേഷും ചേര്‍ന്ന് യുഎഇയില്‍ കമ്പനി നടത്തിയിരുന്നു. തങ്ങളുടെ കയ്യിലുണ്ടായിരുന്ന മുഴുവന്‍ തുകയും ഇവരുടെ കമ്പനിയിലേക്ക് നിക്ഷേപിച്ചു. കമ്പനി നടി അശ്വതിയുടെ പേരിലാണ്. കമ്പനി മുന്നോട്ടു പോയപ്പോള്‍ നടി രാജേഷിനെ കമ്പനിയില്‍ നിന്ന് ഒഴിവാക്കാന്‍ നോക്കി.

പക്ഷെ പണം തിരികെ നല്‍കാന്‍ അവര്‍ ഉദ്ദേശിച്ചില്ല. ഇതേതുടര്‍ന്നാണ് തന്റെ ഭര്‍ത്താവ് അജ്മാന്‍ കോടതിയെ സമീപിച്ചതെന്ന് രശ്മി പറയുന്നു. കോടതി വിധി രാജേഷിന് അനുകൂലമായി. നടിയോട് തുക തിരികെ നല്‍കാന്‍ അജ്മാന്‍ കോടതി പറഞ്ഞു. തുക അടയ്ക്കാത്തതിനെതുടര്‍ന്ന് നടിക്ക് യാത്രാ വിലക്കും വന്നു. എന്നാല്‍, നടി ഇപ്പോള്‍ ഇതൊന്നും വകവയ്ക്കാതെ മുങ്ങി നടക്കുകയാണ്. എവിടെയാണെന്നു പോലും അറിയില്ല.

ഏഴു ലക്ഷത്തോളം രൂപയാണ് നല്‍കേണ്ടത്. വിധി വന്നിട്ട് രണ്ടുവര്‍ഷമായി. പണം ഇതുവരെ തിരികെ നല്‍കിയിട്ടില്ല. നടിക്ക് നിലവില്‍ അറസ്റ്റ് വാറണ്ടുമുണ്ട്.

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്ന് തീകൊളുത്തിയതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് യുപിയിലെ ഉന്നാവില്‍നിന്ന് മറ്റൊരു ദുരന്തവാര്‍ത്ത. കൂട്ടബലാ‍ല്‍സംഗത്തിനിരയായി പരാതി നല്‍കിയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ തട്ടിക്കൊണ്ടുപോയി തീകൊളുത്തി. എണ്‍പതുശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അതീവഗുരുതരാവ്ഥയിലാണ്. തീകൊളുത്തുന്നതിന് മുന്‍പ് വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി സംശയിക്കുന്നുണ്ട്. മൂന്നുപേരെ അറസ്റ്റുചെയ്തു.

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ സനൽ കുമാർ പിടിയില്‍. ഒമ്പതാം പ്രതി പത്തനംതിട്ട വെട്ടിപ്രം‌ സനില്‍ കുമാറാണ് പിടിയിലായത്. പാലായിൽ സ്വകര്യ സ്ഥാപത്തില്‍ സെക്യൂരിറ്റി ജോലി നോക്കുകയായിരുന്നു. ജനുവരി പത്തിനകം പ്രതിയെ ഹാജരാക്കണമെന്ന് കോടതി ജാമ്യക്കാരോട് നിര്‍ദേശിച്ചിരുന്നു.

ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഒൻപതാം പ്രതിയുടെ ജാമ്യക്കാരെ കോടതി വിളിച്ചുവരുത്തിയിരുന്നു. അടുത്തമാസം പത്താം തീയതിക്കുള്ളിൽ പ്രതിയെ കണ്ടെത്തി ഹാജരാക്കാൻ നിർദേശിച്ചു. അല്ലാത്തപക്ഷം പിഴയായി ഒരു ലക്ഷത്തി അറുപതിനായിരം രൂപ കോടതിയിൽ കെട്ടിവയ്ക്കേണ്ടി വരുമെന്നും ജാമ്യക്കാരെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് വീണ്ടും അടുത്ത 11ന് പരിഗണിക്കും.

കൊറിയൻ ചലച്ചിത്ര ലോകത്ത് നിന്ന് വീണ്ടുമൊരു ദു:ഖ വാര്‍ത്ത. കൊറിയൻ നടൻ ച ഇൻ ഹയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ട്. 27 വയസ്സായിരുന്നു. ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമല്ല.

കൊറിയൻ വിനോദ വ്യവസായത്തില്‍ വലിയ ആശങ്കകള്‍ക്കാണ് ഇത്തരം വാര്‍ത്തകള്‍ കാരണമാകുന്നത്. യുവതാരങ്ങള്‍ മാനസികമായി ദുര്‍ബലരാകുന്നുവെന്ന വിലയിരുത്തലാണ് വരുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കൊറിയൻ പോപ് ഗായകൻ ഗൂ ഹരയെ മരിച്ചനിയില്‍ കണ്ടെത്തിയിരുന്നു. 28 വയസു മാത്രമായിരുന്നു പ്രായം. കൊറിയൻ പോപ് താരം സുള്ളിയെയും അടുത്തിടെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. 25 വയസ്സാണ് പ്രായം. ദ ബാങ്കര്‍, ലൌവ് വിത്ത് ഫ്ലോസ് തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ നടനാണ് ച ഇൻ ഹ.

ബലാത്സംഗ കേസ് പ്രതിയായ ആള്‍ദൈവം നിത്യാനന്ദ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യ വിട്ടതായി സൂചന. മധ്യ ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിന് സമീപമുള്ള ദ്വീപിനെ സ്വന്തം രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ. ഈ ദ്വീപ് നിത്യാനന്ദ വാങ്ങിയതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ കൈലാസ എന്നാണ് രാജ്യത്തിന് പേരിട്ടിരിക്കുന്നത്. പാസ്‌പോര്‍ട്ട് ഒക്കെയുണ്ട് ഈ രാജ്യത്തിന്. രാജ്യത്തിന്റെ വെബ്‌സൈറ്റും തുടങ്ങിയിരിക്കുന്നു. ലോകത്തെ ഏറ്റവും മഹത്തായ ഹിന്ദുരാജ്യം എന്നാണ് നിത്യാനന്ദ പുതിയ രാജ്യത്തെക്കുറിച്ച് അവകാശപ്പെടുന്നത്. കര്‍ണാടകയിലെ ബലാത്സംഗ കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.

അതിര്‍ത്തികളില്ലാത്ത രാജ്യമാണ് കൈലാസ എന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വസ്തു അപഹരിക്കപ്പെട്ട, പറിച്ചുമാറ്റപ്പെട്ട ഹിന്ദുക്കള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഇടമാണ് കൈലാസ എന്ന് വെബ്‌സൈറ്റില്‍ പറയുന്നു. സ്വന്തം രാജ്യങ്ങളില്‍ ഹിന്ദുവിശ്വാസപ്രകാരം ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താനീ രാജ്യം ഉണ്ടാക്കിയിരിക്കുന്നത് എന്ന് നിത്യാനന്ദ അവകാശപ്പെടുന്നു. പാസ്‌പോര്‍ട്ടിന്റെ മാതൃക വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്. ക്ഷേത്ര കേന്ദ്രീകൃതമായ ഒരു ആവാസ വ്യവസ്ഥ, ‘മൂന്നാം കണ്ണിന് പിന്നിലെ സയന്‍സ്’, യോഗ, ധ്യാനം, ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം ഇതെല്ലാമാണ് കൈലാസയുടെ പ്രത്യേകതകള്‍. സൗജന്യ ചികിത്സ, സൗജന്യ വിദ്യാഭ്യാസം, സൗജന്യ ഭക്ഷണം തുടങ്ങിയവ കൈലാസ വാഗ്ദാനം ചെയ്യുന്നു. kailas.org എന്നാണ് വെബ് സൈറ്റ് അഡ്രസ്. തന്റെ രാജ്യത്തെ പൗരന്മാരാകാനും രാജ്യം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ചിലവുകള്‍ക്ക് പണം സംഭാവന ചെയ്യാനും നിത്യാനന്ദ ആവശ്യപ്പെടുന്നു.

തമിഴ്‌നാട് സ്വദേശിയായ രാജശേഖരന്‍ ആണ് നിത്യാനന്ദ എന്ന് പേരുമായി ആള്‍ദൈവമായി മാറിയത്. 2000ല്‍ ബംഗളൂരുവില്‍ ആശ്രമം തുടങ്ങിയതോടെയാണ് നിത്യാനന്ദ ശ്രദ്ധ നേടിത്തുടങ്ങിയത്. ഓഷോ രജനീഷിന്റെ പ്രഭാഷണങ്ങള്‍ കടമെടുത്തുകൊണ്ടുള്ള സംസാരമായിരുന്നു നിത്യാനന്ദയുടേത്. ഒരു നടിയുമൊത്തുള്ള സ്വകാര്യ വീഡിയോ പ്രചരിച്ചതോടെ നിത്യാനന്ദ വിവാദ കഥാപാത്രമായി. പിന്നീട് ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അഹമ്മദാബാദിന് സമീപമുള്ള ആശ്രമത്തിലെ പെണ്‍കുട്ടികളെ നിത്യാനന്ദ ലൈംഗിക പീഡനത്തിന് ഇരകളാക്കുന്നതായി ആരോപണമുയര്‍ന്നു. അതേസമയം നിത്യാനന്ദ ഇന്ത്യയിലില്ല എന്നാണ് ഗുജറാത്ത് പൊലീസ് കോടതിയെ അറിയിച്ചത്.

2018ല്‍ ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേയ്ക്ക് കടന്നു എന്നാണ് പൊലീസിന്റെ അനുമാനം. അതേസമയം പാസ്‌പോര്‍ട്ട് ഇല്ലാതെയാണ് നിത്യാനന്ദ ഇന്ത്യ വിട്ടിരിക്കുന്നത് എന്നാണ് സൂചന. 2018 സെപ്റ്റംബറില്‍ നിത്യാനന്ദയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞിരുന്നു. പാസ്‌പോര്‍ട്ടില്ലാതെ ഇതെങ്ങനെ സാധിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. പുതുക്കാനുള്ള നിത്യാനന്ദയുടെ അപേക്ഷ, ക്രിമിനല്‍ കേസുള്ള പശ്ചാത്തലത്തില്‍ പൊലീസ് തള്ളിയിരുന്നു. എല്ലാത്തരത്തിലുമുള്ള നിയമവിരുദ്ധ പ്രവൃത്തികളുടേയും കേന്ദ്രമാണ് ബംഗളൂരുവിലെ നിത്യാനന്ദയുടെ ആശ്രമമെന്ന് ആരോപിക്കപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി നിത്യാനന്ദയെ ആരും കണ്ടിട്ടില്ല എന്നാണ് ആസ്ഥാന ആശ്രമത്തെ ഒരു ജീവനക്കാരന്‍ പറഞ്ഞ്.

കോയമ്പത്തൂർ മേട്ടുപാളയത്ത് 17 പേരുടെ മരണത്തിന് കാരണമായത് ജാതി മതിൽ എന്ന് ആരോപണം. ഉയർന്ന ജാതിയിൽപെട്ട ശിവ സുബ്രമണ്യൻ തൊട്ടടുത്തുള്ള ദളിത് കോളനിക്കാരെ വേർതിരിക്കാൻ നിർമിച്ച മതിലാണ് കനത്ത മഴയിൽ തകർന്നു വീണത്. അതിനിടെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കുറ്റം ചുമത്തപെട്ട ശിവ സുബ്രമണ്യൻ അറസ്റ്റിലായി

കനത്ത മഴയിൽ ആണ് മേട്ടുപാളയം നാടുർ ഗ്രാമത്തിൽ എട്ടടി ഉയരവും ഇരുപതടി നീളവുമുള്ള കരിങ്കൽ മതിൽ ഇടിഞ്ഞു വീണു ദുരന്തമുണ്ടായത്. ചെരിഞ്ഞ പ്രദേശത്ത് ഏറ്റവും മുകളിലെ കോൺക്രീറ്റ് വീടിന്റെ ചുറ്റുമതിലാണ് താഴെയുള്ള വീടുകൾക്ക് മുകളിലേക്ക് ഇടിഞ്ഞു വീണ് 17 പേർ മരിച്ചത്. ശിവ സുബ്രമണ്യൻ എന്ന തുണിക്കട ഉടമയുടേതാണ് മതിൽ. വീടിന് അടുത്തുള്ള ദളിത് കുടുംബങ്ങൾ പുരയിടത്തിൽ കയറാതിരിക്കാൻ വേണ്ടിയാണ് ഇയാൾ കൂറ്റൻ മതിൽ പണിതത്. നഗരസഭയിൽ നിന്ന് പെർമിറ്റ് പോലും എടുക്കാതെയുള്ള നിർമാണത്തിനെതിരെ 8 വർഷം മുമ്പ് ദളിത് കോളനിയിലെ 300 കുടുംബങ്ങൾ പരാതി നൽകിയിരുന്നങ്കിലും കാര്യം ഉണ്ടായില്ല.

കഴിഞ്ഞ ദിവസം ചെയ്ത കനത്ത മഴയിൽ മതിൽ ഇടിഞ്ഞതോടെ ശിവ സുബ്രമണ്യത്തിനതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവും ശക്തമാണ്. മദ്രാസ് ഹൈക്കോടതിക്കു മുന്നിൽ ഇതേ ആവശ്യം ഉന്നയിച്ച് അഭിഭാഷകർ പ്രതിഷേധിച്ചു.

എസ്.സി/എസ്ടി പീ‍ഡന നിരോധന നിയമത്തിലെ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ ദിവസം ശിവ സുബ്രമണ്യത്തെ അറസ്റ്റ് ചെയ്യാതെ മൃതദേഹങ്ങൾ ഏറ്റെടുക്കാതെ കോയമ്പത്തൂർ മെഡിക്കൽ കോളജിനു മുന്നിൽ റോഡ് ഉപരോധിച്ചവർക്കു നേരെ പൊലിസ് ലാത്തി ചാർജ് നടത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved