സംസ്ഥാന ജൂണിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നിർത്തിവച്ചു. വോളണ്ടിയറായിരുന്ന വിദ്യാർഥിയുടെ തലയിൽ ഹാമർ വീണ് പരിക്കേറ്റതിനെ തുടർന്നാണ് ചാന്പ്യൻഷിപ്പ് നിർത്തിവച്ചത്. പരിക്കേറ്റ വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുകയാണ്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി അഫീൽ ജോണ്സനാ(16)ണു പരിക്കേറ്റത്. അഫീലിനെ പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.
മേലുകാവ് ചെവ്വൂർ കുറിഞ്ഞംകുളം ജോർജ് ജോണ്‍സന്റെ മകനാണ് അഫീൽ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ഉച്ചയോടെ ഹാമർ ത്രോ മത്സരം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒരുവിഭാഗം കായികാധ്യാപകർ സംസ്ഥാന വ്യാപകമായി നിസഹകരണം നടത്തുന്നതിനിടെയാണു പാലായിൽ ജൂണിയർ അത്ലറ്റിക് മീറ്റ് നടക്കുന്നത്. അധ്യാപകരുടെ കുറവിനെത്തുടർന്നു വിദ്യാർഥികളെ ഡ്യൂട്ടിക്കു നിയോഗിക്കുകയായിരുന്നു. ജാവലിൻ മത്സര വോളണ്ടിയറായിരുന്ന അഫീൽ ജാവലിൻ എടുക്കാനായി ഗ്രൗണ്ടിലേക്കു നീങ്ങവേ മൂന്നു കിലോ തൂക്കമുള്ള ഹാമർ തലയിൽ വന്നു പതിക്കുകയായിരുന്നു.
അടുത്തടുത്താണ് ഇരു മത്സരവും നടന്നിരുന്നത്. മത്സരങ്ങളുടെ അപകടസാധ്യതകൾക്കനുസരിച്ചു ക്രമീകരണം ഏർപ്പെടുത്താത്തതാണ് ദുരന്തത്തിൽ കലാശിച്ചതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരേ പാലാ പോലീസ് കേസെടുത്തു. കുറ്റകരമായ അനാസ്ഥയും അശ്രദ്ധയുംമൂലം അപകടമുണ്ടായതിന് 338-ാം വകുപ്പ് പ്രകാരമാണ് കേസ്.
പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ ആരംഭിച്ച ജൂനിയര്‍ അത് ലറ്റിക്ക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്ക് പരിക്ക്. പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഈരാറ്റുപേട്ട ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് ജോണ്‍സണ്‍ ജോര്‍ജ്ജിന്റെ മകന്‍ അഫീല്‍ ജോണ്‍സനാണ് പരുക്കേറ്റത്.
തലയില്‍ ഹാമര്‍ കൊണ്ട് പരുക്കേറ്റ വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ജാവലിന്‍ എടുത്തുമാറ്റാന്‍ പോകുമ്പോഴാണ് ഹാമര്‍ ത്രോബോള്‍ തലയില്‍ വീണത്. അതേസമയം, കുട്ടി അശ്രദ്ധമായി നിന്നതിനാലാണ് അപകടം നടന്നതെന്ന് അത് ലറ്റിക്ക് മീറ്റ് അസോസിയേഷൻ വിശദീകരിച്ചു.
ഹാമർ എറിയുന്നത് ശ്രദ്ധിക്കാതെ ജാവലിന്‍ എടുക്കാനായി ഫീൽഡിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥി ഇപ്പോള്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ്. സംഭവത്തില്‍ പോലീസും അന്വേഷണം ആരംഭിച്ചു
വര്‍ക്കല എസ്.ആര്‍. മെഡിക്കല്‍കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയെ അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥ മര്‍ദ്ദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്‍ മൊബൈലില്‍ ചിത്രം പകര്‍ത്തുന്നത് തടഞ്ഞ വിദ്യാര്‍ഥിനിക്കാണ് അടികൊണ്ടത്. വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് കോളജ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.ആര്‍ മെഡിക്കല്‍ കോളജിലെ എം. ബി.ബി.എസ് സപ്്ളിമെന്‍ററി പരീക്ഷാ ഫലം തടഞ്ഞുവെക്കാന്‍ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചു.
എസ്.ആര്‍ മെഡിക്കല്‍ കോളജിലെ പരീക്ഷാ ഫലം ആരോഗ്യസര്‍വകലാശാല തടഞ്ഞതിനെ കുറിച്ച് സംസാരിച്ച് കൊണ്ടിരുന്ന വിദ്യാര്‍ഥിനിയുടെ ചിത്രം സുരക്ഷാ ഉദ്യോഗസ്ഥന്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്. ദൃശ്യം പകര്‍ത്താനാവില്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റിഫ് ഉദ്യോഗസ്ഥ രംഗത്തെത്തി.
വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മര്‍ദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും എസ്.ആര്‍ മെഡിക്കല്‍കോളജിലെ അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥക്കും സെക്യൂരിറ്റി ഉദ്യോഗസ്ഥനും എതിരെ പൊലീസ് കേസെടുത്തു.
കോപ്പിയടികണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.ആര്‍ മെഡിക്കല്‍ കോളജിലെ എം. ബി.ബി.എസ്. സപ്്ളിമെന്‍ററി പരീക്ഷാ ഫലം തടഞ്ഞുവെക്കാന്‍ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചു. ഇനി കോളജില്‍ പരീക്ഷാകേന്ദ്രം അനുവദിക്കേണ്ടെന്നും സര്‍വകലാശാലയുടെ ഭരണ സമിതി തീരുമാനമെടുത്തു. എന്നാല്‍ കോളജിലെ പ്രശ്നങ്ങളിലില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
കോളജിനെക്കുറിച്ച് വിദ്യാര്‍ഥികളുന്നയിക്കുന്ന പരാതികള്‍ ശരിയാണെന്ന് മെഡിക്കല്‍ കൗണ്‍സിലും വിജിലന്‍സും കണ്ടെത്തിയിരുന്നു.
കോഴിക്കോട് കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹമരണത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തില്‍. ആറുപേരുടെയും മരണം നടന്ന സ്ഥലങ്ങളില്‍ വനിതയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇവരെ സഹായിച്ചവരാണ് ബന്ധു ഉള്‍പ്പെടെയുള്ള മറ്റ് രണ്ടുപേര്‍. സ്വത്ത് സ്വന്തമാക്കുന്നതിനൊപ്പം വ്യക്തിവൈരാഗ്യവും കൊലപാതക സാധ്യതയിലേക്കെത്തിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
നിരീക്ഷണത്തിലുള്ള വനിതയുടെ മൊഴി ആറുതവണ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പറഞ്ഞ കാര്യങ്ങളില്‍ കാര്യമായ വൈരുദ്ധ്യമുണ്ട്. ചില ചോദ്യങ്ങള്‍ക്കും അന്വേഷണസംഘത്തിന്റെ സംശയങ്ങള്‍ക്കും മറുപടി നല്‍കാനായില്ല.
ഇവരുടെ ഉറ്റ ബന്ധുവും സയനൈഡ് ഉള്‍പ്പെടെ കൈമാറിയ മറ്റൊരാളുമാണ് നിരീക്ഷണത്തിലുള്ളത്. മൂന്ന് മാസത്തിനിടെ അന്വേഷണസംഘം ശേഖരിച്ച തെളിവുകളില്‍ ദുരൂഹമരണങ്ങളില്‍ വനിതയുടെ പങ്ക് വ്യക്തമാണ്. സ്വത്തും പണവും കൈക്കലാക്കുക എന്ന ലക്ഷ്യത്തിനൊപ്പം വ്യക്തി വൈരാഗ്യവും സംശയങ്ങളും കൊലപാതക സാധ്യതയിലേക്കെത്തിച്ചെന്നാണ് നിഗമനം. ആറുപേരുടെയും മരണമുണ്ടായ സമയത്തോ സ്ഥലത്തോ വനിതയുടെ സാന്നിധ്യമുണ്ടായിരുന്നു. നാട്ടുകാരും ജനപ്രതിനിധികളും നല്‍കിയിരിക്കുന്ന മൊഴികളും ഈ നിഗമനത്തെ ശരിവയ്ക്കുന്നതാണ്.
ഓരോ മരണത്തിനും വര്‍ഷങ്ങളുടെ ഇടവേള വരുത്തിയത് ബോധപൂര്‍വമായിരുന്നു. നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും വനിത ഒഴിഞ്ഞുമാറി. വേഗത്തിലുള്ള മരണം. ആറുപേരുടെയും മരണത്തിലെ സമാനത. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കാനുള്ള വ്യഗ്രത ഇക്കാര്യങ്ങളെല്ലാം സംശയം കൂട്ടി. നിരീക്ഷണത്തിലുള്ള മൂന്നുപേരുടെയും ഫോണ്‍വിളിയുടെ വിശദാംശങ്ങളുള്‍പ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് പാരമ്പര്യമായി ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്നുവെന്ന് പ്രചരിപ്പിച്ചതിന് പിന്നിലും വ്യക്തമായ ആസൂത്രണമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
താമരശ്ശേരി കൂടത്തായിയിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉൾപ്പെടെയുള്ള 6 പേരുടെ മരണവും കൊലപാതകമെന്ന നിഗമനത്തിൽ അന്വേഷണസംഘം.പതിനേഴ് വർഷങ്ങളായി അടക്കം ചെയ്തിരിക്കുന്ന ദുരൂഹതകൾക്കാണ് കൂടത്തായിയിൽ ഉത്തരം കിട്ടേണ്ടത്. 2002 ഓഗസ്റ്റ് 22ന് സംഭവിച്ച ആദ്യമരണത്തിൽ തുടങ്ങി തുടർച്ചയായി ആറ് മരണങ്ങൾ. ആറും അടുത്ത ബന്ധുക്കള്‍. സയനൈഡ് ഉള്ളിൽച്ചെന്നാണു മരണമെന്നാണു സംശയം. മരിച്ചവരുടെ ഉറ്റബന്ധുവായ യുവതിയാണു മുഖ്യപ്രതിയെന്ന നിഗമനത്തിലാണു പൊലീസ്. ഇവർക്കു സയനൈഡ് എത്തിച്ചുകൊടുത്ത യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടങ്ങി. മരിച്ചവരുടെ ബന്ധുവായ ഇയാൾ നേരത്തേ ജ്വല്ലറി ജീവനക്കാരനായിരുന്നു.
മരിച്ച 6 പേരെയും സംസ്കരിച്ച കല്ലറകൾ തുറന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ഇന്നലെ പൊലീസും ഫൊറൻസിക് വിദഗ്ധരും ശേഖരിച്ചു. ഇവ കണ്ണൂരിലെ റീജനൽ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഡിഎൻഎ പരിശോധനയും വിഷത്തിന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള ശാസ്ത്രീയ പരിശോധനയുമാണ് നടത്തുക. പരിശോധനഫലം വരുന്നതോടെ മരണകാരണം സംബന്ധിച്ച വ്യക്തത ലഭിക്കും.
2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ 6 പേർ സമാന സാഹചര്യത്തിൽ മരിച്ചത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (57), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം.മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു മരിച്ചത്.
ഭക്ഷണം കഴിച്ചതിനു ശേഷം കുഴഞ്ഞുവീണ് വായിൽ നിന്നു നുരയും പതയും വന്നായിരുന്നു 6 പേരുടെയും മരണം. ഇതിൽ റോയ് തോമസിന്റെ മൃതദേഹം മാത്രമാണു പോസ്റ്റ്മോർട്ടം ചെയ്തത്. ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു.
റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലിരുന്നവര്‍ പറഞ്ഞിരുന്നെങ്കിലും ചിലര്‍ സംശയം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്തുവെന്നായിരുന്നു അന്ന് പോലീസിന്റെ നിഗമനം. സിലിയുടെ ഭര്‍ത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യയെ വിവാഹം കഴിക്കുകയായിരുന്നു.
ടോം തോമസിന്റെ സ്വത്തുക്കൾ മകൻ റോയ് തോമസിന്റെ മരണശേഷം റോയിയുടെ ഭാര്യ ജോളിയുടെ പേരിലേക്കു മാറ്റിയതിനെതിരെ ടോം തോമസിന്റെ മറ്റു രണ്ടു മക്കൾ പരാതി നൽകിയിരുന്നു. ടോം തോമസ് മരണത്തിനു മുൻപേ എഴുതിവച്ച ഒസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്വത്തു കൈമാറ്റം എന്നായിരുന്നു വാദമെങ്കിലും ഒസ്യത്ത് സംശയകരം എന്ന പരാതി ഉയർന്നതോടെ സ്വത്തു കൈമാറ്റം റദ്ദാക്കി.
ഇതിനു പിന്നാലെയാണു ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകൻ അമേരിക്കയിലുള്ള റോജോ തോമസ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് ഡിവെഎസ്പി ആർ.ഹരിദാസൻ അന്വേഷണ ഉദ്യോഗസ്ഥനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആറു മരണങ്ങളുടെയും ദുരൂഹതകൾ ചുരുളഴിഞ്ഞത്.
മരിച്ചവരുടെ ഉറ്റബന്ധുവായ യുവതിയിലേക്കാണ് ഇപ്പോൾ അന്വേഷണം നീളുന്നത്. ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്. അന്വേഷണം യുവതിയിലേക്ക് നീണ്ടതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത്. പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയർന്നു.
മരണം നടന്ന സ്ഥലങ്ങളിലെല്ലാം മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയുടെ സാന്നിധ്യമുണ്ടായിരുന്നു. കോഴിക്കോട് എൻഐടിയിൽ അധ്യാപികയാണെന്ന ഇവരുടെ വാദം തെറ്റാണെന്ന് അന്വേഷണസംഘം കണ്ടെത്തി. മരണങ്ങളുമായി ബന്ധപ്പെട്ട ഇവരുടെ മൊഴികളിലും വൈരുധ്യമുണ്ട്. വിവിധ ഘട്ടങ്ങളിൽ ഇവരെ സഹായിച്ചവരെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റിലേക്കു നീങ്ങാനാണു അന്വേഷണസംഘത്തിന്റെ തീരുമാനം.
ഐഎസ്ആർഒ ശാസ്ത്രജ്ഞനെ അപ്പാർട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. മലയാളിയായ എസ്.സുരേഷ് കുമാറിന്റെ (56) കൊലപാതകത്തിൽ ഹൈദരാബാദ് സ്വദേശിയും ലാബ് ടെക്‌നീഷ്യനുമായ ജെ.ശ്രീനിവാസിനെ(39) പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും സ്വവർഗ അനുരാഗികളായിരുന്നുവെന്നും ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ അഞ്ജനി കുമാർ പറഞ്ഞു. സ്വവർഗ്ഗരതിക്കു ശേഷം 50,000 രൂപ നൽകാത്തതിൽ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
കൊലപാതകത്തിനുള്ള വിവരങ്ങൾ തേടി ഓൺലൈനിൽ നിന്ന് പ്രതി വിവരങ്ങൾ ശേഖരിച്ചതായും പൊലീസ് പറഞ്ഞു. ഈമാസം ഒന്നിനാണ് ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിലെ മുതിർന്ന ശാസ്ത്രജ്ഞനായ എസ്.സുരേഷ് കൊല്ലപ്പെട്ടത്. ഫ്ലാറ്റിനുള്ളിൽ തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അരിവാൾ ഉപയോഗിച്ച് ശ്രീനിവാസിനറെ തലയിൽ പരുക്കേൽപ്പിച്ചാണ് കൊല നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
അമീർപേട്ടിലെ അന്നപൂർണ അപ്പാർട്മെന്റിൽ ഒറ്റയ്ക്കായിരുന്നു താമസം. ജോലിക്ക് എത്താത്തിനെത്തുടർന്ന് സഹപ്രവർത്തകർ സുരേഷിന്റെ ചെന്നൈയിലുള്ള ഭാര്യയെ ഫോണിൽ വിവരം അറിയിച്ചു. പിന്നീട് പൊലീസെത്തി പരിശോധിച്ചപ്പോഴാണു മരിച്ചകിടക്കുന്നത് കണ്ടെത്തിയത്. 20 വർഷമായി സുരേഷ് ഹൈദരാബാദിലാണു താമസം. സുരേഷ് കുമാറിന്റെ രണ്ട് സ്വർണ മോതിരങ്ങളും സെൽഫോണും പ്രതി ജോലി ചെയ്തു വന്ന വിജയാ ഡയഗ്നോസ്റ്റിക് സെന്ററിൽ നിന്ന് കണ്ടെടുത്തു.
പാലക്കാട് ആലത്തൂരില്‍ പുരുഷന്റെയും സ്ത്രീയുടെയും ജഡം കാണപ്പെട്ടു. ഇരുവരും തൂങ്ങിമരിച്ച നിലയില്‍ തിരിച്ചറിയാനാകാത്ത വിധമായിരുന്നു മൃതദേഹങ്ങള്‍. ആലത്തൂര്‍ എരിമയൂരിലെ സ്വകാര്യഭൂമിയിലാണ് സ്ത്രീയുടെയും പുരുഷന്റയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. അസഹ്യമായ ദുര്‍ഗന്ധം പ്രദേശത്ത് ഉണ്ടായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ജഡം കണ്ടെത്തിയത്. രണ്ടു മാസത്തേോളം പഴക്കമുണ്ടാകാം. ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
ഇരുവരും മരത്തില്‍ തൂങ്ങിമരിച്ചനിലയിലാണ് കാണപ്പെട്ടത്. സ്ത്രീയുടെ വസ്ത്രമാണ് ഇരുവരുടെയും കഴുത്തില്‍ മുറുക്കിയിരിക്കുന്നത്. പ്രദേശത്തു നിന്ന് ആരെയും കാണാതാവുകയോ പരാതിയുളള കേസുകളോ ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ ലഭിച്ച വിവരം.
ഏകദേശം നാല്‍പതു വയസ് പ്രായമുളളവരാണ് മരിച്ചതെന്നാണ് തോന്നുന്നത്. ശാസ്ത്രീയ അന്വേഷണ സംഘവും ആലത്തൂര്‍ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ചവരെക്കുറിച്ചുളള വിവരവും തുടര്‍ അന്വേഷണവും ഉണ്ടായാല്‍ മാത്രമേ മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനാകു.
തലയിലൊളിപ്പിച്ച് കൊണ്ടുവന്ന സ്വർണ്ണവുമായി മലപ്പുറം സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. ഷാര്‍ജയില്‍ നിന്നും വന്ന നൗഷാദാണ് പിടിയിലായത്.
തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്, അതിനുമുകളില്‍ വിഗ് വെച്ച് സ്വർണ്ണം കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഒന്നേകാല്‍ കിലോ സ്വര്‍ണ്ണമാണ് നൗഷാദ് ഷാര്‍ജയില്‍ നിന്നും കടത്തികൊണ്ടുവന്നത്.
ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാവിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് കോടികളുടെ സ്വർണം. 4700 കോടി രൂപയുടെ സ്വർണമാണ് ഹൈകൗ മേഖലാ സെക്രട്ടറിയായ സാങ് ക്വിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്. ഏതാനും നാളുകളായി സാങ് ക്വിയ്ക്ക് നേരെ അഴിമതിയാരോപണമുണ്ടായിരുന്നു. ഇതേ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സാങ് ക്വിയുടെ വസതിയിൽ നടത്തിയ റെയ്ഡിലാണ് സ്വർണം കണ്ടെത്തിയത്.
ഏകദേശം 1350 കിലോ സ്വർണം കണ്ടെടുത്തു.ഇവയുടെ വില ഏകദേശം 4700 കോടി രൂപയാണ്. സ്വർണകട്ടികളായാണ് സൂക്ഷിച്ചിരുന്നത്. ഇതോടൊപ്പം സാങ് ക്വി കൈക്കൂലിയായി വാങ്ങിയ 2.63 ലക്ഷം രൂപക്ക് തുല്യമായ ചൈനീസ് യുവാനും കണ്ടെടുത്തു. ഇതോടൊപ്പം സാങ് ക്വിയുടെ പേരിലുള്ള നിരവധി ആഡംബര വില്ലകളുടെ രേഖകളും റെയ്ഡിൽ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.
മേയറുടെ അധികാര പദവിയിലുള്ള വ്യക്തിയാണ് സാങ് ക്വി. ഇതോടൊപ്പം ഹൈനാൻ പ്രവിശ്യയുടെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കൂടിയാണ്. റെയ്ഡിൽ അനധികൃത സമ്പാദ്യം കണ്ടെത്തിയതോടെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും അധികാരം സ്ഥാനങ്ങളിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥർ സ്വർണ്ണക്കട്ടികൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വീഡിയോ കടപ്പാട് : ഡൈലിമെയിൽ
കോഴിക്കോട് കൂടത്തായി കൂട്ടമരണത്തില്‍ കൊലപാതക സാധ്യത തള്ളാതെ റൂറല്‍ എസ്പി. എല്ലാവരും മരണത്തിന് മുന്‍പ് ഒരേപോലുള്ള ഭക്ഷണം കഴിച്ചിരുന്നു. കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ശാസ്ത്രീയഫലങ്ങള്‍ അന്വേഷണത്തെ കൂടുതല്‍ സഹായിക്കുമെന്നും എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു.
കല്ലറകള്‍ തുറന്നു പരിശോധന നടത്തിയ ശേഷമാണ് പൊലീസ് ഇക്കാര്യം സൂചിപ്പിച്ചത്. മരിച്ച റോയിയുടെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണമാണ് സമാനമായി മരിച്ച മറ്റ് ആറു പേരിലേക്കും അന്വേഷണം എത്തിച്ചത്.
ഭക്ഷണത്തിലൂടെ വിഷം അകത്തുചെന്നതാണോ മരണകാരണമെന്ന് പരിശോധിക്കാനാണ് കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ചത്. ഇതിന്റെ ഫോറന്‍സിക് പരിശോധനാഫലം വരുന്നതോടെ കൂടുതല്‍ വ്യക്തത വരുമെന്നും പൊലീസ് പറഞ്ഞു. മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആറുപേരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെയും കൂടത്തായി ലൂര്‍ദ് മാതാ പള്ളിയിലെയും കല്ലറകളാണ് ഇന്ന് തുറന്നു പരിശോധിച്ചത്. സിലിയുടെയും രണ്ടുവയസ്സു പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ അടക്കിയ കല്ലറയാണ് ആദ്യം തുറന്നത്. പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ആറു മരണങ്ങളില്‍ ഏറ്റവും അവസാനം നടന്ന മരണങ്ങളായതുകൊണ്ടാണ് ഇവരുടെ കല്ലറകള്‍ ആദ്യം തുറന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു. കൂടത്തായി ലൂര്‍ദ് മാതാ പള്ളിയില്‍ നാലുപേരുടെ മൃതദേഹം സംസ്‌കരിച്ച രണ്ടുകല്ലറകളും തുറന്ന് പരിശോധിച്ചു.’
വര്‍ഷങ്ങളുടെ ഇടവേളയില്‍ നടന്ന മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ക്രൈംബ്രാഞ്ചിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ( 2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68), എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്ത്.
2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടര്‍ന്ന് 2016ല്‍ സിലിയും മരിച്ചു. മരിച്ച റോയിയുടെ ഭാര്യയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ആദ്യഭാര്യയായിരുന്നു സിലി. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത ചിലര്‍ കര്‍ശന നിരീക്ഷണത്തിലാണ്. ഒരു പ്രാദേശിക നേതാവും ഇതില്‍ ഉള്‍പ്പെടും. പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണായിരുന്നു മിക്കവരുടെയും മരണം.
ടോം തോമസിന്റെ സ്വത്തുക്കള്‍ വ്യാജ ഒസ്യത്തിന്റെ സഹായത്തോടെ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മരണം സംബന്ധിച്ച സംശയങ്ങള്‍ ഉണ്ടായത്. തുടര്‍ന്നാണ് അമേരിക്കയിലുള്ള ഇവരുടെ മകന്‍ റോജോ പരാതി നല്‍കിയത്. റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരുന്നു.