Crime

ബാലഭാസ്കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന പ്രകാശന്‍ തമ്പിയെ ഇന്ന് ചോദ്യം ചെയ്യും. അപകടത്തിന് മുന്‍പുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചതിലടക്കം നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.

ബാലഭാസ്കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററും സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ പ്രകാശന്‍ തമ്പിയുടെ ഇടപെടല്‍ മരണത്തില്‍ ദുരൂഹതയുണര്‍ത്തുന്നൂവെന്നാണ് പിതാവ് അടക്കമുള്ളവരുടെ പ്രധാന പരാതി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സംശയകരമായ ഇടപെടലുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ആ സാഹചര്യത്തിലാണ് സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി തേടിയത്. അനുമതി ലഭിച്ചതോടെ ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘം ഇന്ന് രാവിലെ ജയിലിലെത്തി ചോദ്യം ചെയ്യും.

പ്രകാശന്‍ തമ്പിയുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമായതിന് പിന്നാലെ സംശയമുണര്‍ത്തുന്ന ഇടപെടലുകളുടെ പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കിയിട്ടുണ്ട്. അപകടത്തിന് മുന്‍പ് ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിച്ച കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചതെന്തിനെന്നതാണ് പ്രധാന സംശയം.

അപകടസ്ഥലത്തെ ദുരൂഹതകളേക്കുറിച്ച് കലാഭവന്‍ സോബി അറിയിച്ചപ്പോള്‍ മോശമായി പെരുമാറിയതും സംശയകരമാണ്. അപകടവിവരം ഏറ്റവും ആദ്യം അറിഞ്ഞ് സ്ഥലത്തെത്തിയ സാഹചര്യവും വ്യക്തമാക്കണം. മരണം നടന്ന് എട്ട് മാസമായിട്ടും ബാലഭാസ്കറിന്റെ മൊബൈല്‍ കുടുംബത്തിന് നല്‍കാത്തത് എന്തുകൊണ്ട്? കൂടാതെ കുടുംബം സംശയമുനയില്‍ നിര്‍ത്തുന്ന പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായി തമ്പിക്ക് സാമ്പത്തിക ഇടപാടുകളുളളതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം ബാലഭാസ്കറിനെ മറയാക്കി സ്വര്‍ണകടത്തിയോയെന്നതിലടക്കം നിര്‍ണായക വിവരങ്ങളാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.

ബാലഭാസ്കറിന് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ അസമില്‍ ഒളിവിലെന്ന് ക്രൈംബ്രാഞ്ച്. മരണത്തിനിടയാക്കിയ യാത്രയില്‍ അര്‍ജുന്‍ വാഹനം ഓടിച്ചത് അമിതവേഗത്തിലെന്നതിന്റെ തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചു. ആരോപണ വിധേയരായ പാലക്കാട് പൂന്തോട്ടം കുടുംബത്തിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ പ്രകാശന്‍ തമ്പിയും വിഷ്ണുവുമായി സാമ്പത്തിക ഇടപാടുണ്ടെന്നും കണ്ടെത്തല്‍. ഇവരുടെ മകനും നാട്ടിലില്ലെന്നാണ് അന്വേഷണത്തില്‍ സൂചന ലഭിച്ചത്.

ബാലഭാസ്കറിന്റെ മരണത്തില്‍ തുടക്കം മുതലുള്ള സംശയത്തിന്റെ പ്രധാനകാരണം വാഹനം ഓടിച്ചത് ആരാണെന്നതാണ്. തൃശൂര്‍ സ്വദേശി അര്‍ജുനെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും ഏതാനും സാക്ഷികളും മൊഴി നല്‍കിയെങ്കിലും ബാലഭാസ്കറാണെന്നായിരുന്നു അര്‍ജുന്റെ മൊഴി. ഇത് കളവെന്ന നിഗമനത്തില്‍ വീണ്ടും ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് സംഘം തൃശൂരിലെത്തിയതോടെയാണ് അര്‍ജുന്‍ കേരളം വിട്ട് അസമിലാണെന്ന സൂചന ലഭിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റയാള്‍ ദൂരയാത്രക്ക് പോയതില്‍ ദുരൂഹതയെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം മരണത്തിനിടയാക്കിയത് അമിതവേഗത്തില്‍ അശ്രദ്ധമായുള്ള ഡ്രൈവിങാണെന്ന തെളിവും ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘം കണ്ടെടുത്തു. രാത്രി 1.8ന് ചാലക്കുടി പിന്നിട്ട സംഘം 230 കിലോമീറ്റര്‍ കടന്ന് പള്ളിപ്പുറത്തെത്തി അപകടത്തില്‍പെടാനെടുത്തത് വെറും രണ്ട് മണിക്കൂര്‍ 40 മിനിറ്റാണ്. അമിതവേഗത്തിന് ചാലക്കുടിയിലെ ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്.

തൃശൂരില്‍ നിന്ന് യാത്ര പുറപ്പെടുമ്പോള്‍ അര്‍ജുനായിരുന്നു ഡ്രൈവറെന്ന് സാക്ഷിമൊഴികളും ലഭിച്ചു. ഇതോടെ അത്യാവശ്യങ്ങളൊന്നുമില്ലാതിരുന്നിട്ടും എന്തിനാണ് അമിതവേഗമെന്ന ചോദ്യവും അര്‍ജുനന്റെ തിരോധാനത്തോടെ ദുരൂഹത കൂട്ടുന്നു. കൂടാതെ ബാലഭാസ്കര്‍ അമിത അടുപ്പം പുലര്‍ത്തിയിരുന്ന പാലക്കാട്ടെ പൂന്തോട്ടം കുടുംബത്തിന് ബാലഭാസ്കറിനെക്കൂടാതെ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ പ്രകാശന്‍ തമ്പിയടക്കമുള്ളവരുമായും ലക്ഷങ്ങളുടെ ഇടപാടുണ്ടായിരുന്നു. ഇവരുടെ മകന്‍ ജിഷ്ണുവും നാട്ടിലില്ല. ഹിമാലയത്തില്‍ പോയെന്നാണ് മൊഴിയെങ്കിലും അര്‍ജുനനും ജിഷ്ണവും ഒരുമിച്ചാണോയെന്നും അന്വേഷിക്കുന്നുണ്ട്.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ യാത്രയില്‍ വാഹനം ഓടിച്ചത് അമിത വേഗതയിലെന്ന് കണ്ടെത്തല്‍. തൃശൂരില്‍ നിന്ന് പുറപ്പെടുമ്പോള്‍ വാഹനം ഓടിച്ചത് അര്‍ജുനാണ്. രാത്രി 1 മണിക്ക് ചാലക്കുടിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ വാഹനം പതിഞ്ഞിട്ടുണ്ട്. ഇത് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കൊല്ലത്ത് വെച്ച് ബാലഭാസ്കര്‍ ജ്യൂസ് കുടിച്ചതിന് ശേഷം വാഹനം ഓടിച്ചെന്നാണ് അര്ജുന്‍ മൊഴി നല്‍കിയിരുന്നത്.

അതേസമയം അര്‍ജുന്‍ അസമിലേക്ക് പോയെന്നാണ് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. പരുക്കേറ്റ ഇദ്ദേഹം അന്വേഷണം നടക്കുന്നതിനിടെ ഇത്രയും ദൂരം യാത്ര ചെയ്തതില്‍ ക്രൈംബ്രാഞ്ച് ദുരൂഹത സംശയിക്കുന്നുണ്ട്. അപകടം നടക്കുമ്പോള്‍ ബാലഭാസ്കറാണ് കാര്‍ ഓടിച്ചതെന്നാണ് അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ ഡ്രൈവിംങ് സീറ്റില്‍ ഇരുന്ന് അപകടം നടന്നാല്‍ പറ്റുന്ന സമാനമായ പരുക്കാണ് അര്‍ജുന് ഉളളത്. കാല്‍പാദത്തിനും ഇടുപ്പെല്ലിനും പറ്റിയ പരുക്ക് നല്‍കുന്ന സൂചന ഇതാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ താനല്ല കാര്‍ ഓടിച്ചതെന്ന മൊഴിയില്‍ അര്‍ജുന്‍ ഉറച്ച് നില്‍ക്കുകയാണ്.

ദുരൂഹതകള്‍ അകറ്റാന്‍ ബാലഭാസ്കറിന്റെ അപകടം ഉണ്ടായ കാര്‍യാത്ര പുനരാവിഷ്‌കരിക്കാനും ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുണ്ട്. തൃശൂര്‍ മുതല്‍ പള്ളിപ്പുറം വരെയാണ് യാത്രയ്ക്ക് ക്രൈംബ്രാഞ്ച് തയാറാകുന്നത്. ഇതിനു മുമ്പായി ബാലഭാസ്‌ക്കറും കുടുംബവും യാത്രചെയ്തു തുടങ്ങിയ വടക്കുംനാഥ ക്ഷേത്രത്തില്‍ കൈംബ്രാഞ്ച് സംഘം എത്തി തെളിവുകള്‍ ശേഖരിച്ചു. കൂടാതെ പാലക്കാട് ആയൂര്‍വേദ ആശുപത്രിയിലും ബാലഭാസ്‌ക്കര്‍ സാമ്പത്തിക ഇടപാട് നടത്തി എന്ന് പറയപ്പെടുന്ന ലതയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

അന്വേഷണത്തില്‍ ഇതുവരെ വരുത്തിയ വീഴ്ചകള്‍മൂലം ആരാണ് കാര്‍ ഓടിച്ചിരുന്നത് എന്നതുപോലും കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് കണ്ടെത്തിയാല്‍ ബാക്കി കാര്യങ്ങളെല്ലാം കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ബാലഭാസ്‌കറിന്റെ അച്ഛന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കൊപ്പം കഴിഞ്ഞദിവസം ബന്ധുക്കളുടെ മൊഴികളില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയങ്ങളും അടിവരയിട്ടാകും അന്വേഷണം.

ഇതുമായി ബന്ധപ്പെട്ട് അപകടസ്ഥലം ക്രൈംബ്രാഞ്ച് സംഘം വീണ്ടും സന്ദര്‍ശിക്കും. കാര്‍ ഇടിച്ച ശബ്ദവും ബഹളവും കേട്ട് ആദ്യം ഓടിയെത്തിയ സമീപവാസികളെയും വഴിയാത്രക്കാരെയും കണ്ട് വിശദമായ മൊഴിയെടുക്കും. ഇവിടങ്ങളില്‍ നിന്നും കൂടുതല്‍ തെളിവുകളും വിവരങ്ങളും ലഭ്യമായില്ലെങ്കില്‍ ബാലുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമുള്ള കാര്യങ്ങളും അന്വേഷിക്കും. ബാലുവിനെയും കുടുംബത്തെയും മെഡിക്കല്‍ കോളേജില്‍ ആദ്യം ചികിത്സിച്ച ഡോക്ടര്‍മാര്‍, പരിചരിച്ച നഴ്‌സുമാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍, പിന്നീട് വിദഗ്ധ ചികിത്സക്കെത്തിച്ച സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ എന്നിവരെ കണ്ട് പരിക്കുകളുടെ സ്വഭാവവും അതുണ്ടാകാനുള്ള സാധ്യതകളും പുനഃപരിശോധിക്കും.

രണ്ടരവയസ് മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം കണ്ണുകൾ ചൂഴ്ന്നെടുത്തു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബത്തോടുള്ള വൈരാഗ്യമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം 31–നാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ മാതാപിതാക്കൾ പരാതി നൽകിയത്. ഇന്നലെ സമീപത്തുള്ള സ്ഥലത്ത്‍ വച്ച് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലും കൈകള്‍ ഒടിഞ്ഞ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ കുട്ടിയെ ബലാൽസംഗത്തിനിരയാക്കിയിട്ടില്ല. കഴുത്ത് ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. അന്വേഷണസംഘം വിശദീകരിക്കുന്നു.

കുട്ടിയുടെ കുടുംബത്തിന്റെ അയൽവാസിയായ സാഹിദ് എന്നയാളാണ് പ്രതികളിലൊരാൾ. ഇവരുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് കരുതുന്നത്.

ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത സംഘത്തലവൻ തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദ് അബ്ദുല്ല (40) അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നു സൈന്യം റിപ്പോർട്ടു ചെയ്തതോടെ, റാഷിദിനൊപ്പം ഐഎസ് കേന്ദ്രത്തിലായിരുന്ന ഭാര്യ സോണിയ എന്ന ആയിഷയ്ക്കും മകൾ സാറയ്ക്കും എന്തു സംഭവിച്ചുവെന്നതിൽ ആശങ്ക.

ഈ മേഖലയിൽ ആദ്യമായി ഐഎസിൽ ചേർന്ന അബ്ദുൽ റാഷിദിനൊപ്പം 3 വർഷം മുൻപാണ് ഭാര്യയും കുട്ടിയും വീട് വിട്ടിറങ്ങിയത്. എറണാകുളം സ്വദേശിനിയായ സോണിയ സെബാസ്റ്റ്യനെ റാഷിദ് പ്രണയിക്കുകയും പിന്നീട് മതം മാറ്റി വിവാഹം ചെയ്യുകയുമായിരുന്നു. റാഷിദ് പഠിച്ചതും വളർന്നതും ഒമാനിലാണ്. എൻജിനീയറിങ് പഠനത്തിനു കോട്ടയം പാലായിൽ എത്തിയപ്പോഴാണ് സോണിയ സെബാസ്റ്റ്യനുമായി റാഷിദ് പരിചയത്തിലാകുന്നത്.

പഠനം പൂർത്തിയാക്കിയ ശേഷം റാഷിദ് തിരികെ വിദേശത്ത് ജോലി തേടിപ്പോയി. സോണിയ ബെംഗളൂരുവിൽ എംബിഎ പഠനത്തിലുമായി. പിന്നീട് സോണിയ ഇസ്‌ലാം മതം സ്വീകരിച്ച് ആയിഷയായി. തുടർന്നു റാഷിദ് നിക്കാഹ് ചെയ്തു. ബിഹാർ സ്വദേശിനിയായ യാസ്മിൻ അഹമ്മദും റാഷിദിന്റെ ഭാര്യയാണെന്നു പറയുന്നുണ്ട്.

റാഷിദ് കൊല്ലപ്പെട്ടുവെന്ന വാർത്ത വീട്ടുകാർ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഭാര്യക്കും കുട്ടിക്കും എന്തു സംഭവിച്ചുവെന്നു പറയാനും കഴിയുന്നില്ല. തൃക്കരിപ്പൂർ, പടന്ന, പാലക്കാട് എന്നിവിടങ്ങളിൽ നിന്നു റാഷിദ് ഐഎസ് കേന്ദ്രത്തിലേക്കു നയിച്ച മറ്റുള്ളവരുടെയും സ്ഥിതി വ്യത്യസ്തമല്ല. ശ്രീലങ്കയിലും യമനിലും ഒടുവിൽ അഫ്ഗാനിസ്ഥാനിലും എത്തിയവരിൽ പാലക്കാടും ഇവിടെ നിന്നുമായി 6 കുടുബങ്ങളുണ്ട്. പടന്നയിലെ ഡോക്ടർമാരായ ദമ്പതികൾ ഉൾപ്പെടെയാണിത്.

ബാലഭാസ്കറിന്റെയും മകളുടെയും ജീവൻ കവർന്ന കാറപകടത്തിൽ വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആണെന്ന നിഗമനത്തിലേയ്ക്ക് ക്രൈംബ്രാഞ്ച്. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ നാട്ടുകാരും കെഎസ്ആർടിസി ഡ്രൈവറും അടക്കമുള്ളവർ, കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ ആണെന്നാണു മൊഴി നൽകിയതെങ്കിലും ബാലഭാസ്കറിനെ അപ്പോൾത്തന്നെ തിരിച്ചറിയാൻ കഴിയുന്ന നന്ദു എന്ന സാക്ഷിയുടെ മൊഴി കൂടുതൽ വിശ്വസനീയമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി നൽകിയ മൊഴിയനുസരിച്ചും കാർ ഓടിച്ചിരുന്നത് അർജുനാണ്.

അർജുൻ കാറോടിച്ചുവെന്നും മുന്നിലെ ഇടത്തേ സീറ്റിൽ കുഞ്ഞിനൊപ്പം താൻ ഇരുന്നു എന്നുമാണ് ലക്ഷ്മിയുടെ മൊഴി. ബാലഭാസ്കർ പിന്നിലെ സീറ്റിൽ ഉറങ്ങുകയായിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് നന്ദുവിന്റെയും മൊഴി. അപകടം നടക്കുമ്പോൾ വിമാനത്താവളത്തിൽ നിന്നു ബന്ധുക്കളെ കൂട്ടി മടങ്ങുകയായിരുന്നു നന്ദു. രക്ഷാപ്രവർത്തനത്തിലും ഇയാൾ പങ്കാളിയായി. കാർ ഓടിച്ചിരുന്നതാരെന്നു വ്യക്തമാക്കുന്ന 2 നിർണായക തെളിവുകൾക്കായി കാക്കുകയാണ് അന്വേഷണസംഘം. ഒന്ന്, ബാലഭാസ്കറും കുടുംബവും അവസാന യാത്രയ്ക്കിടെ കൊല്ലത്തെ ഷോപ്പിൽ നിന്നു ജ്യൂസ് കുടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ.

എതിർവശത്തെ ഷോപ്പിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും 15 ദിവസത്തേയ്ക്കു മാത്രമേ ഇതിൽ ദൃശ്യങ്ങളുണ്ടാകൂ. ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘം ഇതു ശേഖരിച്ചിരുന്നില്ല. സിസിടിവിയുടെ ഹാർഡ് ഡിസ്കിൽ നിന്ന് പഴയ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കാറിലെ ഓരോ സീറ്റിൽ നിന്നും ശേഖരിച്ച രക്ത സാംപിളുകളുടെ പരിശോധനാ ഫലമാണ് രണ്ടാമത്തെ തെളിവ്. ഡ്രൈവിങ് സീറ്റിൽ‌ നിന്നുള്ള രക്തക്കറ ആരുടേതെന്നു കണ്ടെത്തിയാൽ കാറോടിച്ചത് ആരെന്നും വ്യക്തമാകും

കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ തന്നെയെന്ന് ആദ്യം അപകടസ്ഥലത്തെത്തിയ സമീപവാസി ദേവദാസൻ. സംഭവദിവസം രാവിലെ നടക്കാനിറങ്ങുമ്പോഴാണ് വാഹനമിടിക്കുന്ന ശബ്ദം കേട്ടത്. ഓടിയെത്തിയപ്പോൾ വീട്ടിൽ നിന്ന് 10 മീറ്റർ മാത്രം അടുത്തുള്ള റോഡരികിലെ മഹാഗണി മരത്തിൽ വാഹനം ഇടിച്ചു നിൽക്കുകയായിരുന്നു. പരിസരത്ത് പുക പടർന്നു. ആദ്യം ഒന്നും കാണാനായില്ല. 10 മിനിറ്റിനുള്ളിൽ ഹൈവേ പൊലീസ് എത്തി. ഇടിയിൽ തകർന്നതിനാൽ മുന്നിലെ വാതിൽ തുറക്കാനായില്ല. വീട്ടിൽ നിന്ന് പാരയെടുത്ത് കുത്തിയാണ് പിറകിലെ വാതിൽ തുറന്നത്. ബാലഭാസ്കറിനെ പിന്നിലെ സീറ്റിലൂടെയാണ് പുറത്തെടുത്തതെന്നും ദേവദാസൻ പറഞ്ഞു.

കൂടുതൽ തെളിവ് ശേഖരണത്തിന് ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. ഇതിനായി ഡിവൈ.എസ്.പി K. ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘം തൃശൂരിലേക്ക് പുറപ്പെട്ടു. സെപ്തംബർ 25 ന് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ പൂജക്ക് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോളായിരുന്നു മരണത്തിനിടയാക്കിയ അപകടമുണ്ടായത്. അതിനാൽ ക്ഷേത്രത്തിലെത്തി പൂജാ വിവരങ്ങളും അവിടെ നടന്ന കാര്യങ്ങരും അന്വേഷിക്കും. ഇവർ താമസിച്ച ഹോട്ടലലും പരിശോധിക്കും. അപകട സമയത്ത് കൂടെയുണ്ടായിരുന്ന ഡ്രൈവർ അർജുൻ തൃശൂർ സ്വദേശിയാണ്. അർജുന്റെ മൊഴിയുമെടുക്കും. വാഹനം ഓടിച്ചത് ആരാണന്നതിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് അർജുനും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമിയും നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. നാളെ പാലക്കാട് പൂന്തോട്ടം ആയൂർവേദാശ്രമം ഉടമകളുടെ മൊഴിയുമെടുക്കും

 

കൊല്ലം അഞ്ചലില്‍ കാറിടിച്ച് അ‍ഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരം. ‌ഏറം ഗവ. എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. ഒന്നാം ക്ലാസിൽ ആദ്യമായി പോയ കുട്ടികള്‍ക്കാണ് പരുക്കേറ്റത്. അമിത വേഗതയിൽ എത്തിയ കാർ ഇവരെ ഇടിക്കുകയായിരുന്നു. രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. .അപകടത്തിൽപെട്ടത് ഏറം ഗവണ്മെന്റ് സ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിന് 200 മീ അകലെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ കുട്ടികളെ തിരുവനതപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി

ഭാര്യയെ തീവച്ചു കൊല്ലാൻ ശ്രമച്ചതിനെത്തുടർന്നു ബംഗാൾ സ്വദേശിയായ യുവാവ് പൊലീസ് പിടിയിൽ. ഗുരുതരമായി പൊള്ളലേറ്റ മുഹസിമ ഹാത്തുണിനെ (21) മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ജൗഹീറുൽ ഇസ്‌ലാമിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. മുഹസിമക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4.30നാണ് സംഭവം. പെരുന്നാളായിട്ടും വീട്ടിൽ ഭക്ഷണം ഇല്ലായിരുന്നു. വെറുംകയ്യോടെ വീട്ടിലെത്തിയ ജൗഹീറുലും മുഹസിമയും ഇതേ ചൊല്ലി തർക്കം തുടങ്ങി. വീട്ടിൽ കൊണ്ടുചെന്നാക്കാൻ മുഹസിമ ആവശ്യപ്പെട്ടു. മുഹസിമയുടെ കൈവശമുള്ള പണം ജൗഹീറുൽ ചോദിച്ചെങ്കിലും നൽകിയില്ല. പ്രകോപിതനായ ജൗഹിറുൽ സ്റ്റൗവിൽ ഒഴിക്കാൻ സൂക്ഷിച്ച ഡീസൽ മുഹസിമയുടെ മുഖത്തും ദേഹത്തും ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. മൂന്നു വർഷം മുന്‍പായിരുന്നു കെട്ടിട നിർമ്മാണ തൊഴിലാളിയായ ജൗഹീറുലിന്റെയും മുഹസിമയുടെയും വിവാഹം. രണ്ടു വയസായ ആൺകുഞ്ഞുണ്ട്. കരുളായി റോഡിൽ വാടക ക്വാർട്ടേഴ്‌സിലാണ് താമസം. ‌‌‌‌

പൊള്ളലേറ്റ് മരണവെപ്രാളവുമായി മുറ്റത്തു കൂടി ഓടിയ മുഹസിമയെ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. വീട്ടിൽ തടഞ്ഞുവച്ച ജൗഹീറുലിനെ എസ്ഐ കെ.കെ.ജയചന്ദ്രൻ എത്തി കസ്റ്റഡിയിലെടുത്തു. നിസാര പരുക്കുള്ള ജൗഹീറുലിന് ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി. കുട്ടി വനിതാ പൊലീസുകാരുടെ സംരക്ഷണത്തിലാണ്. വ്യാഴാഴ്ച ശിശുക്ഷേമ സമിതി മുൻപാകെ ഹാജരാക്കും.

ഫ്രാൻസിന്റെ വടക്കൻ പ്രവിശ്യയിലെ പാതയോരത്തു ചാക്കിൽ‍ കെട്ടിയ നിലയിൽ കണ്ടെത്തിയ അഴുകിയ ജഡം ഇന്ത്യക്കാരന്റേതെന്നു തിരിച്ചറിഞ്ഞതായി ഫ്രഞ്ച് പൊലീസ്. ശാസ്ത്രീയ തെളിവുകളോ ദൃക്സാക്ഷികളോ അല്ല മ‍ൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്, പോക്കറ്റിലുണ്ടായിരുന്ന സിഗരറ്റ് ലൈറ്ററാണ്. ഡിഎൻഎയും വിരളടയാളവും തോറ്റിടത്തു കേസിലേക്കു വെളിച്ചം പകർന്ന ലെറ്ററിനു നന്ദി പറയുകയാണു ഫ്രഞ്ച് പൊലീസ്.

ലൈറ്റർ വെളിച്ചം വീശിയതു കൊല്ലപ്പെട്ടയാളുടെ മുഖത്തേക്കു മാത്രമല്ല, കൊലപാതകി എന്നു സംശയിക്കുന്ന ആളിലേക്കു കൂടിയാണ്. കഴിഞ്ഞ ഒക്ടോബറിൽ ബോർബർഗിൽ ചവറുകൂന വൃത്തിയാക്കുന്നതിനിടെ മെഷീൻ ഓപ്പറേറ്റാണ് അഴുകിയനിലയിൽ ചാക്കിൽ കെട്ടിയ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാത്തവിധം ജീർണിച്ച നിലയിലായിരുന്നു. നാടോ വീടോ മരണകാരണമോ കണ്ടെത്താൻ സഹായിക്കുന്ന രേഖകളോ മൊബൈൽ ഫോണോ മൃതദേഹത്തിനരികിൽ നിന്ന് കണ്ടെത്താനായില്ല.

എന്തെങ്കിലും തുമ്പു ലഭിക്കാനായി ഡിഎൻഎയും വിരലടയാളവും പരിശോധിച്ചു. അതും പരാജയപ്പെട്ടു. എന്നാൽ കൊല്ലപ്പെട്ടയാളുടെ പോക്കറ്റിലുണ്ടായിരുന്ന ലൈറ്റർ അന്വേഷണത്തിൽ വഴിത്തിരിവായി. ‘ക്രോഗ് കഫെ’ എന്ന് ലൈറ്ററിനു മുകളിൽ രേഖപ്പെടുത്തിയിരുന്നു. െബൽജിയത്തിലും നെതര്‍ലൻഡിലും പബ്ബുകളെ പൊതുവായി വിളിക്കുന്ന പേരാണിത്. അന്വേഷണം അങ്ങനെ ബെൽജിയത്തിലേക്കു തിരിഞ്ഞു.

കഴിഞ്ഞ ജൂൺ മുതൽ ബെൽജിയത്തിൽ താമസമാക്കിയ ഇന്ത്യക്കാരനായ 42 വയസ്സുകാരൻ ദർശൻ സിങ്ങിനെ കാണാതായിരുന്നു. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു ബെൽജിയം പൊലീസ്. അന്വേഷണത്തിനിടയിൽ ഡച്ച് അതിർത്തിക്കടുത്തുള്ള ഇയാളുടെ വീടിനു സമീപം ഇത്തരമൊരു പബ്ബ് ഉണ്ടെന്നു കണ്ടെത്തി. കാണാതായ വ്യക്തിയുടെ ടൂത്ത് ബ്രഷിൽ നിന്ന് ശേഖരിച്ച ഡിഎൻഎ സാംപിൾ, കൊല്ലപ്പെട്ട ദർശൻ സിങ്ങിന്റേതാണെന്നു സ്ഥിരീകരിച്ചു.

ആളെ തിരിച്ചറിഞ്ഞതോടെ ബെൽജിയം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ മാർച്ചിൽ സിങ്ങിനെ കൊലപ്പെടുത്തി എന്നു സംശയിച്ചു ചോദ്യം ചെയ്ത മറ്റൊരു ഇന്ത്യക്കാരനിലേക്കാണ് അന്വേഷണമെത്തിയത്. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകവുമായി ബന്ധപ്പെട്ടു സുപ്രധാന വിവരങ്ങൾ ലഭിക്കാനുണ്ടെന്നു പൊലീസ് അറിയിച്ചു. ഫ്രഞ്ച് അധികൃതർ കേസ് ബെൽജിയം പൊലീസിനു കൈമാറി.

സംഗീതജ്ഞന്‍ ബാലഭാസ്കറിന്റെ അപകടമരണമല്ലെന്ന് കലാഭവന്‍ സോബി ജോര്‍ജ്. ക്രൈംബ്രാഞ്ചിന് മൊഴിനല്‍കിയശേഷം തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു സോബി. അന്വേഷണത്തില്‍ വഴിത്തിരിവാകുന്ന മൊഴി ക്രൈംബ്രാഞ്ചിന് നല്‍കിയിട്ടുണ്ട്.

അപകടസ്ഥലത്ത് ദുരൂഹസാഹചര്യത്തല്‍ കണ്ടവരെ ഇനിയും തിരിച്ചറിയാനാകുമെന്നും സോബി പറഞ്ഞു. സോബിയുടെ മൊഴിയുടെ നിജസ്ഥിതി പരിശോധിച്ച ശേഷം തുടരന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

അതേസമയം ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടില്‍ സുഹൃത്തുക്കള്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം തുടരുന്നതോടെ ബാലഭാസ്കറിന്റെ ബാങ്ക് അക്കൗണ്ടുകളടക്കം പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഓരോ പ്രോഗ്രാമിനും ലഭിച്ചിരുന്ന പ്രതിഫലവും സമ്പാദ്യവും ഒത്തുനോക്കും.

വിവിധയിടങ്ങളിലെ നിക്ഷേപവും പരിശോധിച്ച് പണം മറ്റാരെങ്കിലും കൈക്കലാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ മുതല്‍ പാലക്കാട് പൂന്തോട്ടം ആയുര്‍വേദാശ്രമം അധികൃതരുടെയും ഡ്രൈവര്‍ അര്‍ജുന്റെയും മൊഴിയെടുക്കും.

Copyright © . All rights reserved