കൊല്ലം അഞ്ചലില്‍ കാറിടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരം. ഏറം ഗവ. എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. ഒന്നാം ക്ലാസിൽ ആദ്യമായി പോയ കുട്ടികള്‍ക്കാണ് പരുക്കേറ്റത്. അമിത വേഗതയിൽ എത്തിയ കാർ ഇവരെ ഇടിക്കുകയായിരുന്നു. രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. .അപകടത്തിൽപെട്ടത് ഏറം ഗവണ്മെന്റ് സ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിന് 200 മീ അകലെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ കുട്ടികളെ തിരുവനതപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി
ഭാര്യയെ തീവച്ചു കൊല്ലാൻ ശ്രമച്ചതിനെത്തുടർന്നു ബംഗാൾ സ്വദേശിയായ യുവാവ് പൊലീസ് പിടിയിൽ. ഗുരുതരമായി പൊള്ളലേറ്റ മുഹസിമ ഹാത്തുണിനെ (21) മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ജൗഹീറുൽ ഇസ്‌ലാമിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. മുഹസിമക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4.30നാണ് സംഭവം. പെരുന്നാളായിട്ടും വീട്ടിൽ ഭക്ഷണം ഇല്ലായിരുന്നു. വെറുംകയ്യോടെ വീട്ടിലെത്തിയ ജൗഹീറുലും മുഹസിമയും ഇതേ ചൊല്ലി തർക്കം തുടങ്ങി. വീട്ടിൽ കൊണ്ടുചെന്നാക്കാൻ മുഹസിമ ആവശ്യപ്പെട്ടു. മുഹസിമയുടെ കൈവശമുള്ള പണം ജൗഹീറുൽ ചോദിച്ചെങ്കിലും നൽകിയില്ല. പ്രകോപിതനായ ജൗഹിറുൽ സ്റ്റൗവിൽ ഒഴിക്കാൻ സൂക്ഷിച്ച ഡീസൽ മുഹസിമയുടെ മുഖത്തും ദേഹത്തും ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. മൂന്നു വർഷം മുന്‍പായിരുന്നു കെട്ടിട നിർമ്മാണ തൊഴിലാളിയായ ജൗഹീറുലിന്റെയും മുഹസിമയുടെയും വിവാഹം. രണ്ടു വയസായ ആൺകുഞ്ഞുണ്ട്. കരുളായി റോഡിൽ വാടക ക്വാർട്ടേഴ്‌സിലാണ് താമസം.
പൊള്ളലേറ്റ് മരണവെപ്രാളവുമായി മുറ്റത്തു കൂടി ഓടിയ മുഹസിമയെ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. വീട്ടിൽ തടഞ്ഞുവച്ച ജൗഹീറുലിനെ എസ്ഐ കെ.കെ.ജയചന്ദ്രൻ എത്തി കസ്റ്റഡിയിലെടുത്തു. നിസാര പരുക്കുള്ള ജൗഹീറുലിന് ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി. കുട്ടി വനിതാ പൊലീസുകാരുടെ സംരക്ഷണത്തിലാണ്. വ്യാഴാഴ്ച ശിശുക്ഷേമ സമിതി മുൻപാകെ ഹാജരാക്കും.
ഫ്രാൻസിന്റെ വടക്കൻ പ്രവിശ്യയിലെ പാതയോരത്തു ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ അഴുകിയ ജഡം ഇന്ത്യക്കാരന്റേതെന്നു തിരിച്ചറിഞ്ഞതായി ഫ്രഞ്ച് പൊലീസ്. ശാസ്ത്രീയ തെളിവുകളോ ദൃക്സാക്ഷികളോ അല്ല മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്, പോക്കറ്റിലുണ്ടായിരുന്ന സിഗരറ്റ് ലൈറ്ററാണ്. ഡിഎൻഎയും വിരളടയാളവും തോറ്റിടത്തു കേസിലേക്കു വെളിച്ചം പകർന്ന ലെറ്ററിനു നന്ദി പറയുകയാണു ഫ്രഞ്ച് പൊലീസ്.
ലൈറ്റർ വെളിച്ചം വീശിയതു കൊല്ലപ്പെട്ടയാളുടെ മുഖത്തേക്കു മാത്രമല്ല, കൊലപാതകി എന്നു സംശയിക്കുന്ന ആളിലേക്കു കൂടിയാണ്. കഴിഞ്ഞ ഒക്ടോബറിൽ ബോർബർഗിൽ ചവറുകൂന വൃത്തിയാക്കുന്നതിനിടെ മെഷീൻ ഓപ്പറേറ്റാണ് അഴുകിയനിലയിൽ ചാക്കിൽ കെട്ടിയ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാത്തവിധം ജീർണിച്ച നിലയിലായിരുന്നു. നാടോ വീടോ മരണകാരണമോ കണ്ടെത്താൻ സഹായിക്കുന്ന രേഖകളോ മൊബൈൽ ഫോണോ മൃതദേഹത്തിനരികിൽ നിന്ന് കണ്ടെത്താനായില്ല.
എന്തെങ്കിലും തുമ്പു ലഭിക്കാനായി ഡിഎൻഎയും വിരലടയാളവും പരിശോധിച്ചു. അതും പരാജയപ്പെട്ടു. എന്നാൽ കൊല്ലപ്പെട്ടയാളുടെ പോക്കറ്റിലുണ്ടായിരുന്ന ലൈറ്റർ അന്വേഷണത്തിൽ വഴിത്തിരിവായി. ‘ക്രോഗ് കഫെ’ എന്ന് ലൈറ്ററിനു മുകളിൽ രേഖപ്പെടുത്തിയിരുന്നു. െബൽജിയത്തിലും നെതര്‍ലൻഡിലും പബ്ബുകളെ പൊതുവായി വിളിക്കുന്ന പേരാണിത്. അന്വേഷണം അങ്ങനെ ബെൽജിയത്തിലേക്കു തിരിഞ്ഞു.
കഴിഞ്ഞ ജൂൺ മുതൽ ബെൽജിയത്തിൽ താമസമാക്കിയ ഇന്ത്യക്കാരനായ 42 വയസ്സുകാരൻ ദർശൻ സിങ്ങിനെ കാണാതായിരുന്നു. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു ബെൽജിയം പൊലീസ്. അന്വേഷണത്തിനിടയിൽ ഡച്ച് അതിർത്തിക്കടുത്തുള്ള ഇയാളുടെ വീടിനു സമീപം ഇത്തരമൊരു പബ്ബ് ഉണ്ടെന്നു കണ്ടെത്തി. കാണാതായ വ്യക്തിയുടെ ടൂത്ത് ബ്രഷിൽ നിന്ന് ശേഖരിച്ച ഡിഎൻഎ സാംപിൾ, കൊല്ലപ്പെട്ട ദർശൻ സിങ്ങിന്റേതാണെന്നു സ്ഥിരീകരിച്ചു.
ആളെ തിരിച്ചറിഞ്ഞതോടെ ബെൽജിയം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ മാർച്ചിൽ സിങ്ങിനെ കൊലപ്പെടുത്തി എന്നു സംശയിച്ചു ചോദ്യം ചെയ്ത മറ്റൊരു ഇന്ത്യക്കാരനിലേക്കാണ് അന്വേഷണമെത്തിയത്. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകവുമായി ബന്ധപ്പെട്ടു സുപ്രധാന വിവരങ്ങൾ ലഭിക്കാനുണ്ടെന്നു പൊലീസ് അറിയിച്ചു. ഫ്രഞ്ച് അധികൃതർ കേസ് ബെൽജിയം പൊലീസിനു കൈമാറി.
സംഗീതജ്ഞന്‍ ബാലഭാസ്കറിന്റെ അപകടമരണമല്ലെന്ന് കലാഭവന്‍ സോബി ജോര്‍ജ്. ക്രൈംബ്രാഞ്ചിന് മൊഴിനല്‍കിയശേഷം തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു സോബി. അന്വേഷണത്തില്‍ വഴിത്തിരിവാകുന്ന മൊഴി ക്രൈംബ്രാഞ്ചിന് നല്‍കിയിട്ടുണ്ട്.
അപകടസ്ഥലത്ത് ദുരൂഹസാഹചര്യത്തല്‍ കണ്ടവരെ ഇനിയും തിരിച്ചറിയാനാകുമെന്നും സോബി പറഞ്ഞു. സോബിയുടെ മൊഴിയുടെ നിജസ്ഥിതി പരിശോധിച്ച ശേഷം തുടരന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
അതേസമയം ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടില്‍ സുഹൃത്തുക്കള്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം തുടരുന്നതോടെ ബാലഭാസ്കറിന്റെ ബാങ്ക് അക്കൗണ്ടുകളടക്കം പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഓരോ പ്രോഗ്രാമിനും ലഭിച്ചിരുന്ന പ്രതിഫലവും സമ്പാദ്യവും ഒത്തുനോക്കും.
വിവിധയിടങ്ങളിലെ നിക്ഷേപവും പരിശോധിച്ച് പണം മറ്റാരെങ്കിലും കൈക്കലാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ മുതല്‍ പാലക്കാട് പൂന്തോട്ടം ആയുര്‍വേദാശ്രമം അധികൃതരുടെയും ഡ്രൈവര്‍ അര്‍ജുന്റെയും മൊഴിയെടുക്കും.
കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച എച്ച് വണ്‍ എന്‍ വണ്‍ രോഗിക്ക് ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തിൽ അത്യാഹിതവിഭാഗത്തിലെ ആശയവിനിമയത്തില്‍ പിഴവുണ്ടായെന്നാണ് പ്രാഥമികാന്വേഷണത്തില്‍ ബോധ്യമായതെന്ന് കോട്ടയം മെഡിക്കല്‍കോളജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാര്‍. രോഗി എത്തിയത് അത്യാഹിതവിഭാഗത്തിലെ പി.ആര്‍.ഒ ഡോക്ടര്‍മാരെ അറിയിച്ചില്ല.
രോഗിയുടെ ബന്ധുക്കള്‍ പി.ആര്‍.ഒയോട് വെന്റിലേറ്റര്‍ സൗകര്യമുളള ICU ബെഡാണ് അന്വേഷിച്ചത്. വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് പി.ആര്‍.ഒ അന്വേഷിച്ച് മറുപടി നല്‍കി. ഇതിനിടെ രോഗിയെ മെഡിക്കല്‍ കോളജില്‍ നിന്ന് കൊണ്ടുപോയെന്നും ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കുമെന്നും ഡോ.ടി.കെ.ജയകുമാര്‍ പറഞ്ഞു.
ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസ് ആണ് മരിച്ചത്. മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കാതിരുന്ന രോഗിയെ ബന്ധുക്കള്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ കൊണ്ടുപോയെങ്കിലും അവരും കയ്യൊഴിഞ്ഞു. കടുത്ത പനിയും ശ്വാസതടസവുമുളള അറുപത്തിരണ്ടുകാരനായ തോമസ് ജേക്കബിനെ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയില്‍ നിന്ന് രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്.
നീണ്ട ആംബുലന്‍സ് യാത്രയ്ക്കുശേഷം ഉച്ചയ്ക്ക് 2.10ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും രോഗിയുടെ നില അതീവഗുരുതരമായി . അടിയന്തരമായി വെന്റിലേറ്റര്‍ സഹായം വേണ്ട സ്ഥിതി. എന്നാല്‍ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് അറിയിച്ച അധികൃതര്‍ രോഗിയെ ആംബുലന്‍സില്‍ എത്തി പരിശോധിക്കാനോ അഡ്മിറ്റ് ചെയ്യാനോ തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു
തുടര്‍ന്ന് മെഡിക്കല്‍ കോളജിന് സമീപത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും അവരും രോഗിയെ സ്വീകരിച്ചില്ല. ഡിസ്ചാര്‍ജ് റിപ്പോര്‍ട്ട് വായിച്ച് മെഡിക്കല്‍ കോളജിലേക്ക് തന്നെ കൊണ്ടുപോകാന്‍ പറഞ്ഞു. നാലുമണിക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിരിച്ചെത്തിയെങ്കിലും ആശുപത്രി മുറ്റത്ത് ആംബുലന്‍സില്‍ ജേക്കബ് തോമസ് അന്ത്യശ്വാസം വലിച്ചു.
രോഗി മരിച്ചിട്ടും മെഡിക്കല്‍ കോളജ് അധികൃതരില്‍ നിന്ന് ക്രൂരമായ പെരുമാറ്റമുണ്ടായെന്നും ഒപ്പമുണ്ടായിരുന്ന മകള്‍ ആരോപിച്ചു. മരണം സ്ഥിരീകരിക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയാറായില്ലെന്നാണ് ആരോപണം.
ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് പ്രധിഷേധം ഉയർന്നതോടെ ആണ് ഡോക്ടര്‍മാര്‍ ആംബുലന്‍സിലെത്തി മരണം സ്ഥിരീകരിക്കാന്‍ തയാറായത്. തുടര്‍ന്ന് അഞ്ചരയോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതിനിടെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രംഗതെത്തി.
ഉച്ചകഴിഞ്ഞുള്ള സമയത്ത് സ്‌ത്രീകള്‍ തനിച്ചുള്ള വീടുകളില്‍ കടന്നുചെന്ന് സ്‌ത്രീകളെ കൊലപ്പെടുത്തിയ ശേഷം അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന കൊടുംകുറ്റവാളി പൊലീസിന്റെ പിടിയില്‍. 42കാരന്‍ ആയ ഖമറുസ്‌മാന്‍ സര്‍ക്കാര്‍ ആണ് പശ്ചിമബംഗാളിലെ ബുര്‍ദ്വാനില്‍ നിന്നും പോലീസിന്റെ പിടിയിലായത്. പുതുല്‍ മാജി എന്ന സ്‌ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഖമറുസ്‌മാന്‍ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.2013 മുതല്‍ നടന്ന നിരവധി കൊലപാതകങ്ങളില്‍ ഇയാള്‍ പ്രതിയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ചെറുകിട വ്യാപാരിയാണ് ഖമറുസ്‌മാന്‍.നന്നായി വേഷം ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഇയാള്‍ ഇലക്‌ട്രിസിറ്റി മീറ്റര്‍ റീഡിങ് നോക്കാനെന്ന വ്യാജേന സ്‌ത്രീകള്‍ തനിച്ചുള്ള വീടുകളില്‍ കടന്നു ചെല്ലും.കയ്യില്‍ കരുതിയിരിക്കുന്ന സൈക്കിള്‍ ചെയിനോ ഇരുമ്പ് വടിയോ ഉപയോഗിച്ച് വീട്ടുകാരിയെ കൊലപ്പെടുത്തും. തുടര്‍ന്ന് ലൈംഗികബന്ധത്തിലേര്‍പ്പെടും. വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള വസ്‌തുക്കള്‍ മോഷ്ടിച്ച ശേഷം രക്ഷപ്പെടാറുണ്ടെങ്കിലും മോഷണമല്ല ഇയാളുടെ പ്രാഥമികലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
മധ്യവസ്യകരായ സ്‌ത്രീകളെയാണ് ഇയാള്‍ ഉന്നം വയ്‌ക്കുക. കൊലപ്പെടുത്തിയ ചില സ്‌ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ ഇയാള്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ് ഖമറുസ്‌മാന്‍.
നിപ വൈറസ് രോഗ ബാധയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയ സംഭവത്തില്‍ പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി സിറ്റി പോലീസ് ആണ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തത്. സന്തോഷ് അറക്കല്‍, മുസ്തഫ മുത്തു, അബു സല എന്നിവര്‍ക്കെതിരെയാണ് കേസ്.
ഇവര്‍ ഫേസ്ബുക്ക് വഴി വ്യാജ പ്രചരണം നടത്തിയെന്ന് പോലീസ് കണ്ടെത്തി. വ്യാജ പ്രചാരണങ്ങള്‍ നടത്തി വരുന്നവരെക്കുറിച്ചള്ള പോലീസ് അന്വേഷണം തുടരുകയാണ്. ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവരുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം നിപ ബാധിച്ചപ്പോഴും ഇത്തരത്തില്‍ ഫെയ്‌സ്ബുക്കിലൂടെ വ്യാജപ്രചരണം ശക്തമായിരുന്നു. അന്ന് 25 പേര്‍്‌ക്കെതിരെയാണ് കേസെടുത്തത്. 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തവണയും സമാനമായ സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചിട്ടുണ്ട്.
ഒഡീഷയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മകളെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി പെരുമ്പാവൂരില്‍ പിടിയില്‍. ഒരുമാസം മുമ്പാണ് ഇയാള്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം മകളെ ബലാത്സംഘം ചെയ്ത ഒളിവില്‍ പോയത്. ഒഡീൽ സ്വദേശി ബിജയകുമാര്‍ ബെഹ്റയാണ് പിടിയിലായത്. കേരള ഒഡീഷ പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലാവുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിന് ജയിലിലായിരുന്നു പ്രതി. ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷം സുഹൃത്തിനോടൊപ്പം വീണ്ടും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് ക്രൂര കൊലപാതകവും പീഡനവും നടത്തിയത്. പെണ്‍കുട്ടിയുടെ വീട്ടലെത്തിയ ബിജയകുമാര്‍ കുട്ടിയെയും അമ്മയെയും ആളൊഴിഞ്ഞ കുന്നിലേക്ക് പിടിച്ചുകൊണ്ടുപോയി കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു.
ഇത് അമ്മ നിരസിച്ചതോടെ അമ്മയുടെ മുന്നിലിട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തടയാന്‍ ശ്രമിച്ച അമ്മയെ ബിജയകുമാറും സുഹൃത്ത് ബിക്കിയും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ കുന്നിന്‍മുകളില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. വിക്കിയെ പിടികൂടി ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ബിജയകുമാര്‍ കേരളത്തിലുണ്ടെന്ന് വിവരം കിട്ടിയത്. തുടര്‍ന്ന് കേരള പൊലീസിന്‍റെ സഹായത്തോടെ ഒഡീഷ പൊലീസ് പെരുമ്പാവൂരിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.
മകനെ ബലമായി ഫാനിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ അച്ഛൻ പിടിയിൽ. മകൾ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ബെംഗളൂരിലാണ് സംഭവം. 12 വയസുള്ള മകനെയാണ് സുരേഷ് ബാബു എന്ന പിതാവ് ബലമായി സീലിങ് ഫാനിൽ കെട്ടിത്തൂക്കി കൊന്നത്. മകനെ കൊന്ന് ഭാര്യ ആത്മഹത്യ ചെയ്തുവെന്നാണ് ഇയാൾ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ മകൾ പകർത്തിയ ദൃശ്യങ്ങൾ കിട്ടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഞായറാഴ്ചയാണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങനെ:
മഹാരാഷ്ട്ര-ഗുജറാത്ത് അതിർത്തിയിലുള്ള സുരേഷ് ബാബുവും ഭാര്യ ഗീതയും തൊഴിലന്വേഷിച്ചാണ് ബെംഗളൂരിൽ എത്തിയത്. ഏതാനും വീടുകളിൽ പാചകക്കാരിയായി ഗീതയ്ക്ക് ജോലി ലഭിച്ചു. ഇതിനോടൊപ്പം ഇവർ ഒരു ചിട്ടികമ്പനി നടത്തി വരുന്നുണ്ടായിരുന്നു. അഞ്ച് ലക്ഷത്തോളം കട ബാധ്യത വന്നതിനെത്തുടർന്ന് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ഒരുങ്ങുകയായിരുന്നുവെന്നാണ് സുരേഷ് ബാബു പറയുന്നത്. മകനെ കെട്ടിത്തൂക്കുന്നത് കണ്ട് മകൾ മറാത്തി ഭാഷയിൽ നിലവിളിച്ചു. അനിയനെ കൊല്ലരുതെന്ന് അച്ഛനോട് കേണപേക്ഷിക്കുന്നതും വിഡിയോയിൽ കാണാം. അപ്പോഴേക്കും അമ്മ ഗീത വന്ന് ഫോൺ തട്ടിയെടുത്തതോടെ വിഡിയോ മുറിഞ്ഞു. ബഹളത്തിന്റെയിടയിൽ ഗീത ആത്മഹത്യ ചെയ്തെന്നാണ് ഇയാൾ പറയുന്നത്. മകൾ നിലവിളിക്കാൻ തുടങ്ങിയതോടെ താൻ ദൗത്യത്തിൽ നിന്നും പിൻമാറുകയായിരുന്നു. അർധരാത്രി രണ്ട് മണിയോടെയാണ് സംഭവങ്ങൾ അരങ്ങേറുന്നത്. മകളുടെ നിലവിളികേട്ട് എത്തിയ അയൽവാസികൾ കാണുന്നത് തൂങ്ങി നിൽക്കുന്ന ഗീതയേയും മകനെയുമാണ്. ഇവർ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി സുരേഷ് ബാബുവിന്റെ സഹോദരി വിജയ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗിയായ യുവാവിനെ ആശുപത്രിക്കിടക്കയില്‍ ഡോക്ടര്‍ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്ത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നീല ഷര്‍ട്ട് ധരിച്ചെത്തിയ റസിഡന്‍റ് ഡോക്ടറാണ് രോഗിയെ മര്‍ദ്ദിക്കുന്നത്. ഇയാള്‍ മാസ്ക് ധരിച്ചിട്ടുണ്ട്.
ആദ്യം ബെഡിന് പുറത്ത്നിന്ന് മര്‍ദ്ദിക്കുന്നത് രോഗി തടയുമ്പോള്‍ ഡോക്ടര്‍ ബെഡില്‍ കയറിനിന്ന് അടിയ്ക്കുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്. ഡോക്ടറെ പിടിച്ചുമാറ്റാനോ തടയാനോ കണ്ടുനില്‍ക്കുന്നവര്‍ ശ്രമിക്കുന്നില്ല. പിന്നീട് മറ്റ് ഡോക്ടര്‍മാരെത്തിയാണ് ഇയാളെ പിന്തിരിപ്പിക്കുന്നത്. ജയ്പൂരിലെ സവായി മാന്‍സിങ് മെഡിക്കല്‍ കോളജിലാണ് സംഭവം.
വീഡിയോ വൈറലായതോടെ ആരോഗ്യമന്ത്രി രഘു ശര്‍മ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍, മര്‍ദ്ദിക്കാനുള്ള കാരണം വീഡിയോയില്‍ വ്യക്തമല്ല.
#WATCH: A resident doctor beat up a patient in Sawai Man Singh (SMS) Medical College in Jaipur, Rajasthan, yesterday. Raghu Sharma, Medical & Health Minister of Rajasthan says,’ We have asked for a report on the video as to what really happened.’ pic.twitter.com/9mU97nwif2
— ANI (@ANI) June 3, 2019