നാല് മാസം പ്രായമുള്ള കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയതിന് ശേഷം കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊച്ചി പാലാരിവട്ടത്താണ് സംഭവം. കൊട്ടാരക്കര സ്വദേശി ഉദയ(30)യെയും കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.
പതിമുന്നുകാരി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അയിര കൃഷ്ണവിലാസം ബംഗ്ലാവിൽ സൗമ്യയുടെ മകൾ അഞ്ജനയാണ് വ്യാഴാഴ്ച രാത്രി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചത്. പിന്നിൽ നിന്നെത്തിയ രണ്ടുപേർ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്ന് കുട്ടി പറഞ്ഞിരുന്നതായി മെഡിക്കൽകോളജിലെ ഡോക്ടർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്.
ആരോ അടിച്ചുവീഴ്ത്തി മണ്ണെണ്ണ ദേഹത്തൊഴിച്ചതായി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി പറഞ്ഞതായും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ആശുപത്രിയിൽ മരണമൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റ് എത്തിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സുചന. മരണമൊഴി മജിസ്ട്രേറ്റ് പൊലീസിന് കൈമാറിയിട്ടില്ല.
പഠിക്കാതെ ബുക്കിൽ നോക്കിയിരുന്ന് ഉറങ്ങുന്നത് കണ്ട് വഴക്കു പറഞ്ഞതിലുള്ള ദുഃഖമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയിരിക്കുന്ന വിശദികരണം. മരണം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിനൊപ്പം നാട്ടുകാർ നൽകിയ എതിർവിവരങ്ങളും ചേർത്തുള്ള അന്വേഷണമാണ് നടത്തുന്നത്. സംഭവത്തിന് ദൃക്സാക്ഷികളില്ലാത്തതിനാൽ തെളിവുകൾ പരമാവധി ശേഖരിച്ച് മുന്നോട്ട് പോകാനാണ് പൊലീസ് തിരുമാനം.
കുട്ടി മണ്ണെണ്ണ എടുത്തുവെന്ന് സംശയിക്കുന്ന ക്യാൻ വെള്ളിയാഴ്ച രാവിലെ ഫൊറൻസിക് സംഘം പരിശോധനയ്ക്കെത്തിയപ്പോൾ കണ്ടില്ല. പക്ഷേ അത് വൈകിട്ട് പൊലീസെത്തിയപ്പോൾ അടുക്കളയിൽ ഉണ്ടായിരുന്നത് സംശയത്തിനിടയാക്കിയിട്ടുണ്ട്. മണ്ണെണ്ണ എടുത്ത ശേഷം പുറത്തേക്കുള്ള വാതിൽപ്പടിയിലുണ്ടായിരുന്ന ക്യാൻ കുട്ടിയുടെ ദേഹത്തെ തീഅണച്ച ശേഷം വീട്ടിനകത്തേക്ക് കൊണ്ടുവരുമ്പോൾ തട്ടാതിരിക്കാൻ മാതാവ് എടുത്ത് അടുക്കളയിലെ സ്ലാബിൻെറ അടിയിൽ വയ്ക്കുകയായിരുന്നെന്നാണ് വീട്ടുകാരുടെ മൊഴി.
ഫോറൻസിക് സംഘം അരിച്ചുപൊറുക്കിയിട്ടും ഇങ്ങനെ ഒരു ക്യാൻ അടുക്കളയിൽ ഇല്ലായിരുന്നതായും സൂചനകളുണ്ട്. മാതാവിന്റെ ക്രുരമർദനത്തിന് കുട്ടി പലപ്പോഴും ഇരയായിട്ടുള്ളതാണ് ആത്മഹത്യയെന്ന പൊലീസ് വാദം നാട്ടുകാർ എതിർക്കുന്നതിന് കാരണം. ഒന്നരവർഷം മുമ്പ് പെൺകുട്ടി നാട് വിട്ട് പോകുന്നതിനായി പാറശാല റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തതോടെ ഉപദ്രവവിവരം പുറത്തായിരുന്നു.
ആദ്യഭർത്താവിന്റെ ആത്മഹത്യയ്ക്ക് ശേഷം നാല് വർഷം മുമ്പാണ് അധ്യാപികയായ സൗമ്യയെ അയിര സ്വദേശി വിവാഹം ചെയ്തത്. പീന്നിട് ഇവർക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. തൊടുപുഴ സംഭവത്തിൻെറ പശ്ചാത്തലത്തിൽ പരിസരവാസികൾ നൽകിയ വിവരങ്ങളും വീട്ടുകാരുടെ മൊഴിയും വിശദമായി പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമായിരിക്കും നടത്തുന്നതെന്ന് പൊഴിയൂർ സിഐ അറിയിച്ചു.
എറണാകുളം നെട്ടൂരില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. നെട്ടൂര്‍ സ്വദേശി ബിനിയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ആന്റണി പനങ്ങാട് പൊലീസിന് മുന്നില്‍ കീഴടങ്ങി. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കുടുംബവഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവാഹമോചനത്തിനായുള്ള കേസ് കുടുംബക്കോടതിയില്‍ നിലനില്‍ക്കുന്നതിനിടെയാണ് കൊലപാതകം.
വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം പ്രാദേശിക നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പൊന്ന്യം പുല്ലോടിയിലെ അശ്വന്ത്, കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ അശ്വന്ത് നേരിട്ട് പങ്കെടുക്കുകയും സോജിത്ത് സഹായങ്ങൾ ചെയ്ത് നല്‍കുകയുമാണ് ചെയ്തത്. സംഭവദിവസം അശ്വന്താണ് ബൈക്ക് ഓടിച്ചിരുന്നത്. ഈ ബൈക്കും പൊലീസ് കണ്ടെടുത്തു.
ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് രണ്ടു പേർ ഒളിവിലാണ്. ഈ മാസം പതിനെട്ടിന് രാത്രിയിലാണ് നസീറിനെതിരെ വധശ്രമം നടന്നത്. സുഹൃത്തിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് പോകുംവഴി തലശേരി കായ്യത്ത് റോഡിൽവച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വ്യക്തമാക്കിയിരുന്നു
യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ട സംഭവം കൊലപാതകം. സംഭവത്തിൽ ഒരു മാസത്തിന് ശേഷം അയൽവാസിയായ യുവാവ് പിടിയിൽ. പരവൂര്‍ കലയ്‌ക്കോട് വരമ്പിത്തുവിള വീട്ടില്‍ അശോകന്റെ (35) മരണമാണു കൊലപാതകമാണെന്നു തെളിഞ്ഞത്. വരമ്പിത്തുവിള മണികണ്ഠനെയാണ് (27) പരവൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. അശോകന്റെ മൃതദേഹം ഒരു മാസം മുന്‍പാണു പരവൂര്‍ മേല്‍പ്പാലത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ കണ്ടത്.
മരണത്തില്‍ സംശയമുണ്ടെന്നു കാണിച്ച് മരണപ്പെട്ട അശോകന്റെ അമ്മ ഓമന പരാതി നല്‍കിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു സത്യം പുറത്ത് വന്നതും പ്രതി കുടുങ്ങുന്നതും. കഴിഞ്ഞ ഏപ്രില്‍ 17നാണു സംഭവം. അന്ന് അശോകനും മണികണ്ഠനും മറ്റൊരു സുഹൃത്തും കൂടി മദ്യപിച്ചു. ഇടയ്ക്കു മദ്യത്തിനൊപ്പം കഴിക്കാന്‍ എന്തെങ്കിലും വാങ്ങാനായി മണികണ്ഠനും സുഹൃത്തും കൂടി പോയി. മടങ്ങിവന്നപ്പോള്‍ സ്ഥലത്ത് അശോകനെയും കണ്ടില്ല, ബാക്കി മദ്യവും കണ്ടില്ല.
സുഹൃത്ത് വീട്ടിലേക്കു മടങ്ങിയെങ്കിലും മണികണ്ഠന്‍ അശോകനെ പിന്തുടര്‍ന്നു പോയി. പരവൂര്‍ മേല്‍പ്പാലത്തിനടുത്തുവച്ച് അശോകനെ കണ്ടപ്പോള്‍ ഇരുവരും തമ്മില്‍ ഉന്തുംതള്ളുമായി. മണികണ്ഠന്‍ പിടിച്ചുതള്ളിയപ്പോള്‍ അശോകന്‍ അതുവഴി വന്ന ട്രെയിനടിയില്‍പ്പെട്ടു തല്‍ക്ഷണം മരിക്കുകയായിരുന്നു എന്നും പറവൂര്‍ പോലീസ് പറഞ്ഞു
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേര്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ ചാത്താരി ഭാഗത്താണ് സംഭവം. പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കഞ്ചാവ് വലിപ്പിക്കുകയായിരുന്നു.ചാത്താരി ഭാഗത്ത് ഫ്‌ളാറ്റില്‍ താമസിക്കുന്ന 19കാരന്‍ ഷാരൂഖ് ഖാന്‍, 22കാരന്‍ ജിബിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് റിമാന്‍ഡ്‍ ചെയ്‍തു. രണ്ട് ദിവസം മുന്‍പാണ് തൃപ്പൂണിത്തുറ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായത്. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്‍തിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ചു വിളിച്ചുകൊണ്ട് പോകുകയും എറണാകുളത്ത് മറൈന്‍ഡ്രൈവില്‍ വച്ച് കഞ്ചാവ് വലിപ്പിക്കുകയുമായിരുന്നു.
ഇരുവരും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ മറന്നുവച്ചിരുന്നു. ഇത് കിട്ടിയ ഓട്ടോറിക്ഷ ഡ്രൈവര്‍ ഫോണ്‍ പോലീസിനെ ഏല്‍പ്പിച്ചതും പ്രതികളെ തിരിച്ചറിയാന്‍ എളുപ്പമായി. പലയിടങ്ങളിലും കറങ്ങി നടന്ന ശേഷം എറണാകുളത്ത് മറൈന്‍ ഡ്രൈവ് ഭാഗത്തിരുത്തിയാണ് യുവാക്കള്‍ പെണ്‍കുട്ടിയെക്കൊണ്ട് കഞ്ചാവ് ബീഡി വലിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. എറണാകുളം സെന്‍ട്രല്‍ പോലീസും തൃപ്പൂണിത്തുറ പോലീസും ഇതു സംബന്ധിച്ച് പ്രത്യേകം കേസുകള്‍ എടുത്തിട്ടുണ്ട്.
സ്വകാര്യ വിമാനം പറത്തുന്നതിനിടെ ഓട്ടോ പൈലറ്റ് മോഡില്‍ ഇട്ടശേഷം പതിനഞ്ചുകാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അമേരിക്കന്‍ കോടീശ്വരന് അഞ്ചു വര്‍ഷം തടവു ശിക്ഷ ലഭിച്ചേക്കും. ന്യൂജഴ്‌സി സ്വദേശിയായ സ്റ്റീഫന്‍ ബ്രാഡ്‌ലി മെല്‍ (53) കുറ്റസമ്മതം നടത്തി. കുട്ടികളുടെ അശ്‌ളീല വിഡിയോ പ്രചരിപ്പിച്ചുവെന്ന കുറ്റവും ഇയാള്‍ക്കെതിരെയുണ്ട്.
വിമാനം പറത്തുന്നതു പഠിപ്പിക്കാന്‍ ഒപ്പം കൂട്ടിയ പതിനഞ്ചുകാരിയുമായാണ് സ്റ്റീഫന്‍ സ്വകാര്യവിമാനത്തില്‍ വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. കുട്ടിയുടെ അമ്മയാണ് വിമാനം പറത്തുന്നതു പഠിക്കാന്‍ പെണ്‍കുട്ടിയെ സ്റ്റീഫനൊപ്പം വിട്ടത്. മുമ്പും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിന് സ്റ്റീഫന്‍ പിടിയിലായിട്ടുണ്ട്. മൂന്നു കുട്ടികളുടെ പിതാവാണ് സ്റ്റീഫന്‍.
മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഏഴു വയസുകാരൻ മുഹമ്മദ് ഡാനിഷിന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഗുരുതര പിഴവ് സംഭവിച്ചത്. മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനായിരുന്നു ഇന്നലെ രാവിലെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാൽ ഡാനിഷിന് ശസ്ത്രക്രിയ നടത്തിയത് വയറിനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മാതാപിതാക്കൾ ഇക്കാര്യം അറിയിച്ചപ്പോഴാണ് ഡോക്ടർമാർക്ക് പിഴവ് മനസിലായത്.ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് ശസ്ത്രക്കിയക്കായി മണ്ണാർക്കാട് സ്വദേശിയായ ധനുഷിനെയും ഇതേസമയം ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവരുടെ പേരുകൾ തമ്മിൽ മാറിപ്പോവുകയും ധനുഷിന് വയറിൽ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ ഡാനിഷിന് നടത്തിയെന്നുമാണ് സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിചിത്രമായ വിശദീകരണം. മാതാപിതാക്കൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയതോടെയാണ് സംഭവം പുറത്ത് വരുന്നത്. ഡോക്ടർമാർക്ക് പറ്റിയ അബദ്ധം പരിശോധിക്കുമെന്ന് സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.ഇതേ തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്യാൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു.
സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു.കഴിഞ്ഞ ദിവസമാണ് മൂക്കിലെ ദശമാറ്റാൻ ശസ്ത്രക്രിയയ്ക്ക് എത്തിയ ഏഴുവയസ്സുകാരന് ഹെർണിയക്കുള്ള ശസ്ത്രക്രിയ നടത്തിയത്. യാതൊരു പരിശോധനയും നടത്താതെ രക്ഷിതാവിന്റെ സമ്മതംപോലുമില്ലാതെ ശസ്ത്രക്രിയ നടത്തിയതിൽ കുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. പിന്നീട് വീണ്ടും തിയേറ്ററിലേക്ക് കയറ്റുകയും കുട്ടിയുടെ മൂക്കിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. രണ്ട് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിൽ തുടരുന്ന കുട്ടിയുടെ നില തൃപ്തികരമാണ്.
വ്യാജ അഭിഭാഷകൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ എംജെ വിനോദിനെ നെയ്യാറ്റിൻകരയിലെ വക്കീൽ ഓഫീസിലും വീട്ടിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. അഭിഭാഷകനെന്ന നിലയില്‍ കേസുകളെടുത്ത് നിരവധിപ്പേരിൽ നിന്നും ഇയാളിൽ പണം തട്ടിയതിൻറെ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു.
പത്താം ക്ലാസുവരെ മാത്രം പഠിച്ചിട്ടുള്ള എംജെ വിനോദ് ബംഗളൂരുവിലെ ഒരു സർവ്വകലാശാലയിൽ നിന്നും നിയമബിരുദം നേടിയെന്ന വ്യാജ സർട്ടിഫിക്കറ്റ് അഭിഭാഷകനായി പ്രവർത്തിച്ചിരുന്നത്. നെയ്യാറ്റിൻകര കോടതി പരിസരത്തായിരുന്ന വിനോദിൻറെ ഓഫീസ്. ഒരു സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകൻ നടത്തിയ അന്വേഷത്തിലാണ് അഭിഭാഷകൻ ചമഞ്ഞ് വിനോദ് നടത്തുന്ന തട്ടിപ്പ് വ്യക്തമായത്.
അറസ്റ്റ് ചെയ്ത വിനോദിനെ വീണ്ടും കസ്റ്റഡയിൽ വാങ്ങിയാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. നെയ്യാറ്റിൻകരയിലെ ഓഫീസിലും വീട്ടിലും കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. വർഷങ്ങളായി നെയ്യാറ്റികര കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വിനോദിൻറെ കൈവശം 400 ലധികം കേസുകളുടെ രേഖകള്‍ പൊലീസിന് ലഭിച്ചു. ബാർ കൗണ്‍സിലിന്‍റെ അന്വേഷണത്തിലും വിനോദിന്‍റെ രേഖകള്‍ വ്യാജമണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
നടന്‍ സിദ്ദിഖ് അപമര്യാദയായി പെരുമാറിയതിന്റെ അനുഭവം വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത്. മുന്‍പ് ഡബ്ല്യുസിസിയ്‌ക്കെതിരേ, കെപിഎസി ലളിതയ്‌ക്കൊപ്പം സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയ്‌ക്കൊപ്പമാണ് രേവതിയുടെ പോസ്റ്റ്.
തിരുവനന്തപുരം നിള തീയേറ്ററില്‍ രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖില്‍ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവം തന്നെ വലിയ മാനസികപ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്നും രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്
‘ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോള്‍ (അഭിപ്രായം പറയുന്നതില്‍ നിന്നും) എന്നെ തടഞ്ഞുനിര്‍ത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററില്‍ 2016ല്‍ നടന്ന ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂവിനിടെ നടന്‍ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു.
വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സില്‍ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്.
അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവള്‍ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്ന് ചിന്തിക്കുകയാണ്. നിങ്ങളുടെ മകള്‍ക്ക് സമാനമായ അനുഭവമുണ്ടായാല്‍ നിങ്ങള്‍ എന്തുചെയ്യും സിദ്ദിഖ്? ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്‌ക്കെതിരേ വിരല്‍ ചൂണ്ടാനാവുന്നത്? നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്ക്. ഉളുപ്പുണ്ടോ? ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്‍മാരെക്കുറിച്ച് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു’, രേവതി സമ്പത്തിന്റെ കുറിപ്പ് അവസാനിക്കുന്നു.