Crime

തൃശൂര്‍ മുണ്ടൂരില്‍ ബൈക്കില്‍ പോയ രണ്ടു യുവാക്കളെ പിക്കപ്പ് വാന്‍ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു. കഞ്ചാവ് വില്‍പന എക്സൈസിന് ഒറ്റിക്കൊടുത്തതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് പറഞ്ഞു.

തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയായ ശ്യാമും വരടിയം സ്വദേശി ക്രിസ്റ്റിയും ബൈക്കില്‍ പോകുമ്പോള്‍ ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. പിക്കപ്പ് വാനില്‍ എത്തിയ എതിരാളികള്‍ ഇവരുടെ ബൈക്ക് ഇടിച്ചു വീഴ്ത്തി. പിന്നാലെ, വെട്ടിപരുക്കേല്‍പിച്ചു. ഇവരെ, സുഹൃത്തുക്കള്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടവരുടെ മറ്റൊരു സുഹൃത്ത് ശംഭു എന്ന പ്രസാദിനെയും വണ്ടിയിടിപ്പിച്ച് ഗുരുതരമായി പരുക്കേല്‍പിച്ചിട്ടുണ്ട്.

ഈ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊലപാതകത്തിന് ഉപയോഗിച്ച പിക്കപ്പ് വാന്‍ കണ്ടെത്തിയിട്ടില്ല. വെട്ടിക്കൊന്ന സ്ഥലത്തു നിന്ന് വടിവാള്‍ കണ്ടെടുത്തു. ശംഭു, സിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍സംഘങ്ങള്‍ തമ്മില്‍ പരസ്പരം കുടിപ്പകയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സിജോയിയുടെ അനുനായിയെ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു. കഞ്ചാവ് വില്‍പന ഒറ്റിക്കൊടുത്തത് ശംഭുവിന്‍റെ സംഘമാണെന്ന് സിജോയിയും തിരിച്ചറിഞ്ഞു. ക്രിമിനല്‍സംഘങ്ങളുടെ തേര്‍വാഴ്ച നാട്ടില്‍ സമാധാന അന്തരീക്ഷം തകര്‍ത്തിട്ടുണ്ട്.

സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി അന്വേഷണം തുടങ്ങി. കൊലയാളി സംഘത്തെ പിടികൂടാന്‍ സിറ്റി ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു. കൊലയാളി സംഘം കേരളം വിട്ടെന്നാണ് സൂചന. തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

പാറശാലയിൽ യുവാവിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി സുഹൃത്തിന്റെ പുരയിടത്തിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളേറുന്നു. ആറയൂർ ആർകെവി ഭവനിൽ വിനു(41)ൻെറ മൃതദേഹം ചൊവ്വ വൈകിട്ടാണ് കടമ്പാട്ടുവിളയിലുള്ള സുഹൃത്ത് ഷാജിയുടെ വാഴത്തോട്ടത്തിൽ കാണപ്പെട്ടത്. ഷാജിയുടെ പിതാവ് വിമുക്തഭടനായിരുന്ന കൃഷ്ണനെ അഞ്ച് വർഷം മുമ്പ് കാണാതായിരുന്നു. പിതാവുമായി ഷാജിക്ക് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതിനാൽ ഈ തിരോധാനത്തിൽ നേരത്തെ തന്നെ ഒട്ടേറെ അഭ്യുഹങ്ങളുയർന്നിരുന്നു

ഇത് ജനങ്ങളുടെ മനസ്സിൽ നിലനിൽക്കെയാണ് വിനുവിന്റെ വധം ഞായറാഴ്ച വിനു കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. കൊലപ്പെടുത്തി രണ്ടു ദിവസത്തിനു ശേഷവും മൃതദേഹം മറവ് ചെയ്തിരുന്നില്ല. വെള്ളിയാഴ്ച ആറയുരിലെ റേഷൻകടയിൽ നിന്ന് ഒരു ബാരൽ മണ്ണെണ്ണ മോഷണം പോയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കത്തിച്ചുകളയാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണോ ഈ മോഷണമെന്നു സംശയിക്കുന്നുണ്ട്.

മാസങ്ങൾക്ക് മുമ്പ് ഷാജിയെ പരശുവയ്ക്കലിന് സമീപമുള്ള ഗുണ്ടാസംഘം പിടികൂടി ചാക്കിൽകെട്ടി മർദിച്ചു. ഷാജിയെ മരിച്ചെന്ന് കരുതി ഇടിച്ചക്കപ്ളാമുടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. വിനുവാണ് ഷാജിയെ ഗുണ്ടാസംഘത്തിൻെറ പക്കലെത്തിച്ചതെന്നും, ഇതിലുള്ള വൈരാഗ്യമാകാം കൊപ‍ാതകമെന്ന സാധ്യതയും പെ‍ാലീസ് പരിശോധിക്കുന്നുണ്ട്

ലോറി ഡ്രൈവറായിരുന്ന വിനുവിനെ ഞായർ മുതൽ കാണാനില്ലായിരുന്നു. ഞായർ രാവിലെ ഷാജിയുടെ വീട്ടിൽ മദ്യപിക്കാനെത്തിയവരുടെ കൂട്ടത്തിൽ വിനുവിനെ കണ്ടിരുന്നതായി പരിസരവാസികൾ മെ‍ാഴി നല്കി. കെ‍ാലപാതകം ഞായറാഴ്ച നടന്നെങ്കിലും തിങ്കൾ രാവിലെ വരെ ഷാജിയുംകൂട്ടാളികളും വീടിന് സമീപത്തുണ്ടായിരുന്നു. സംഭവദിവസം അകരത്ത് വിള സ്വദേശിയായ വിനയകുമാറിനെ വീട്ടിലേക്ക് വിളിപ്പിച്ച് ശുചിമുറിയുടെ സ്‌ലാബ് മാറ്റാൻ അവശ്യപ്പെട്ടതാണ് കെ‍ാലപാതക വിവരം പുറത്താക്കിയത്.

വീട്ടിലെത്തിപ്പോൾ രക്തത്തിൽ കുളിച്ച ഒരാൾ കമിഴ്ന്ന് കിടക്കുന്നത് കണ്ട് ഒ‍ാടി രക്ഷപ്പെടാൻ ശ്രമിച്ച വിനയകുമാറിനെ ഷാജിയും സംഘവും പിടികൂടി ചുറ്റിക കെ‍ാണ്ട് ക്രൂരമായി മർദിച്ചു. നിലവിളി കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് വിട്ടയച്ചത്. ഷാജിയുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ട് വിവരങ്ങൾ നൽകിയ വിനയകുമാർ പെ‍ാലീസ് കസ്റ്റഡിയിലാണ്. ഷാജിയോടെ‍ാപ്പം വീട്ടിലുണ്ടായിരുന്ന പ്രദേശവാസികളായ മൂന്നു പേരും ഒളിവിലാണ്. വിനുവിൻെറ മൃതദേഹം ഇന്നലെ ഉച്ചയോടെ സംസ്കരിച്ചു

359 പേര്‍ കൊല്ലപ്പെട്ട സ്ഫോടനപരമ്പരയുടെ സൂത്രധാരന് ഇന്ത്യയിലും അനുയായികള്‍. എൻെഎഎയ്ക്ക് ആക്രമണ സൂചന കിട്ടിയത് ഐഎസ് കേസ് പ്രതികളില്‍ നിന്നാണെന്നാണ് വിവരം. കോയമ്പത്തൂരില്‍ ജയിലിലാണ് ഈ ഏഴുപ്രതികള്‍ ഇപ്പോൾ. കേരളത്തിലുള്‍പ്പെടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഹാഷിം ലക്ഷ്യമിട്ടു. സ്ഫോടനം നടത്തിയത് മുഹമ്മദ് സഹറന്‍ മേധാവിയായ നാഷണല്‍ തൗഹീദ് ജമാഅത്താണ്.

എന്‍ഐഎ ഈ വിഭാഗത്തിന് മേല്‍ ശക്തമായ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പുതിയ വിവരം പുറത്തുവരുന്നത്. കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കേസിന്റെ ഭാഗമായി തിരുവനന്തപുരത്തും റെയ്ഡ് നടന്നിരുന്നു.

ഇതിനിടെ, ശ്രീലങ്കയില്‍ വീണ്ടും സ്ഫോടന‌മുണ്ടായി. കൊളംബോയില്‍ നിന്ന് 40 കിലോമീറ്ററര്‍ അകലെ പുഗോഡയിലാണ് സ്ഫോടനം. കോടതിക്കു സമീപം ഒഴിഞ്ഞ പറമ്പിലാണ് സ്ഫോടനം.

അതേസമയം കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവയ്ക്കാന്‍ മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാന്‍ഡോ, ഇന്‍സ്പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദര എന്നിവരോടാണ് രാജി ആവശ്യപ്പെട്ടത്. ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചിട്ടും പ്രതികരിക്കാത്തതിനാണ് നടപടി.

മുന്‍കരുതലെടുക്കുന്നതില്‍ പരാജയപ്പെട്ടതിന് സര്‍ക്കാര്‍ മാപ്പുപറഞ്ഞതിനു പിന്നാലെയാണ് സുരക്ഷാസേനയുടെ തലപ്പത്ത് അഴിച്ചുപണി. അതേസമയം ശ്രീലങ്കയില്‍ സ്ഫോടനപരമ്പര നടത്തിയ ഒന്‍പത് ചാവേറുകളില്‍ എട്ടുപേരെ തിരിച്ചറിഞ്ഞു. ഒരു വനിതയടക്കം മുഴുവന്‍ ചാവേറുകളും സ്വദേശികളാണെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

നാടിനെ നടുക്കിയ കെവിന്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചു. കേസിലെ പ്രധാന സാക്ഷി അനീഷ് സെബാസ്റ്റ്യന്‍റെ വിസ്താരത്തോടെയാണ് വിചാരണ ആരംഭിച്ചത്. കേസിലെ ഒന്നാംപ്രതി സാനു ചാക്കോ ഉള്‍പ്പെടെ ഏഴ് പ്രതികളെ അനീഷ് തിരിച്ചറിഞ്ഞു, മൂന്ന് സാക്ഷികളെ തിരിച്ചറിയാനായില്ല.

കൊലപാതകം നടന്ന് പതിനൊന്നാം മാസമാണ് കെവിന്‍ കേസില്‍ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ പി. ജോസഫ് തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും ദുരഭിമാനവും മൂലം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോ പിതാവ് ചാക്കോ ഉള്‍പ്പെടെ പതിനാല് പേരാണ് കേസിലെ പ്രതികള്‍. പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ച് 14 പ്രതികൾക്കുമേല്‍ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്.

വിചാരണയുടെ ആദ്യ ദിനം തന്നെ കോടതിയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. ഒരേ ബ്രാന്‍ഡിലുള്ള വെള്ളഷര്‍ട്ടും മുണ്ടും അണിഞ്ഞാണ് കേസിലെ പതിനാല് പ്രതികളും വിചാരണയ്ക്കെത്തിയത്. പതിനൊന്ന് മണിയോടെ കോടതി നടപടികള്‍ ആരംഭിച്ചു. കേസിലെ പ്രധാന സാക്ഷി അനീഷ് സെബാസ്റ്റ്യനെയാണ് ആദ്യ ദിനം വിസ്തരിച്ചത്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ അനീഷ് കോടതിയില്‍ ആവര്‍ത്തിച്ചു. നീനുവിന്റെ സഹോദരൻ ഷാനു ചോക്കോ ഉൾപ്പടെ 11 പ്രതികളാണ് കെവിനെ തട്ടിക്കൊണ്ടുപോയതെന്ന് അനീഷ് മൊഴി നല്‍കി.

കാറിൽ വച്ച് നീനുവിന്റെ സഹോദരൻ ഷാനു, സഹോദരി നീനുവിനെ വിട്ടുകിട്ടാൻ വേണ്ടി ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുമായി വിലപേശിയെന്ന മൊഴിയും ആവർത്തിച്ചു. കാറിൽ വച്ച് ഇവർ തന്നെ മർദ്ദിക്കുകയും കഴുത്തിൽ വാൾ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അനീഷ് പറഞ്ഞു. എന്നാൽ കഴുത്തിൽ വാൾ വച്ച പ്രതിയെ തിരിച്ചറിയാൻ അനീഷിന് കഴിഞ്ഞില്ല. പ്രതികളെ തിരിച്ചറിയുന്ന സമയം നാടകീയ രംഗങ്ങൾക്കും സാക്ഷ്യം വഹിച്ചു. സാക്ഷിക്കൂട്ടിൽ നിന്ന് പ്രതികളെ തിരിച്ചറിയാ‍ൻ കഴിയാതിരുന്നതോടെ കോടതിയുടെ നിർദേശ പ്രകാരം അനീഷ് പ്രതിക്കൂടിനു മുന്നിൽ എത്തി ഒരോരുത്തരെയും തിരിച്ചറിയാൻ ശ്രമിച്ചു.

ആദ്യം ചാക്കോയെ തിരിച്ചറിയാനെത്തിയത്. എന്നാൽ മൂന്ന് അവസരം നൽകിയിട്ടും ചാക്കോയെ കൃത്യമായി തിരിച്ചറിയാൻ അനീഷിനായില്ല. സാക്ഷിക്കൊപ്പം പ്രതികളുടെ അടുത്ത് സ്പെഷ്യൽ പ്രോസിക്യൂട്ടർ എത്തിയപ്പോൾ പ്രതിഭാഗം അഭിഭാഷകർ പ്രതിഷേധവുമായെത്തി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ ചൂണ്ടികാട്ടിയതായും പ്രതിഭാഗം ആരോപിച്ചു. ഒടുവില്‍ പ്രോസിക്യൂട്ടറെയും പൊലീസ് ഉദ്യോഗസ്ഥരെയും മാറ്റി നിര്‍ത്തി കോടതി ജീവനക്കാരുടെ സാന്നിധ്യത്തിൽ നടപടികള്‍ തുടര്‍ന്നു. ഒരേ തരത്തിൽ വസ്ത്രം ധരിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതുമൂലമാണ് 3 പ്രതികളെ തിരിച്ചറിയാൻ കഴിയാതിരുന്നതെന്ന് പ്രോസിക്യുഷൻ വാദിച്ചു.

പ്രോസിക്യൂഷൻ മൊഴി രേഖപ്പെടുത്തലിനു ശേഷം പ്രതിഭാഗം ക്രോസ് വിസ്താരം തുടങ്ങി. അനീഷ് പൊലീസിന് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യങ്ങളാണ് പ്രതിഭാഗം ചൂണ്ടികാട്ടിയത്. ഇതോടെ കോടതി സമയം കഴിഞ്ഞും വിചാരണ നീണ്ടു. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച കോടതി നടപടികള്‍ വൈകിട്ട് ആറിനാണ് അവസാനിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും ഒന്നാം പ്രതി ഷാനു ചാക്കോയും തമ്മിൽ നടത്തിയ ഫോൺ സന്ദേശവും കോടതിയിൽ കേൾപ്പിച്ചു. കെവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നതും എഎസ്ഐ ടി.എം. ബിജു വേണ്ടത് ചെയ്യാമെന്ന് മറുപടി നൽകുന്നതുമായ രണ്ട് ഫോൺ സന്ദേശങ്ങളാണ് പ്രത്യേക പ്രോജക്ടർ സ്ഥാപിച്ച് കോടതി മുറിയിൽ കേൾപിച്ചത്. ഈ ശബ്ദ സന്ദേശങ്ങൾ സാക്ഷിയായ അനീഷ് തിരിച്ചറിഞ്ഞു. വേനലവധി ഒഴിവാക്കി ജൂണ്‍ ആറ് വരെ വിചാരണ തുടര്‍ച്ചയായി നടത്താനാണ് കോടതി തീരുമാനം. കേസില്‍ 186 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്.

അങ്കമാലി കറുകുറ്റിയില്‍ പതിനൊന്നുകാരി അമ്മവീട്ടില്‍ വച്ച് മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് മരണം സംബന്ധിച്ചുള്ള ചുരുളഴിഞ്ഞത്. മാനക്കേട് ഭയന്ന് വീട്ടുകാര്‍ സംഭവം മറച്ചുവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച വൈകിട്ടാണ് തൃശൂര്‍ കോടാലി സ്വദേശിനിയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുളിമുറിയില്‍ തെന്നിവീണ് മരണം സംഭവിച്ചതാണെന്നാണ് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാല്‍ മൃതദേഹം പരിശോധിക്കുന്നതിനിടെ കഴുത്തിന് പിന്നില്‍ കയര്‍ മുറുകിയ പാട് കണ്ട ഡോക്ടര്‍മാര്‍ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തി. മാതാപിതാക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തെങ്കിലും മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കുട്ടിയുടെ മരണം കഴുത്തില്‍ കയര്‍ മുറുകിയാണെന്ന് വ്യക്തമായി.

ഇതോടെ ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യുകയും കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കള്‍ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. കുട്ടി കുറച്ചുദിവസമായി ചില മാനസിക പ്രശ്നങ്ങള്‍ കാണിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മാനക്കേട് ഭയന്നാണ് ആത്മഹത്യയാണെന്ന വിവരം മറച്ചുവച്ചതെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത നീക്കം

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകൻ രോഹിത് ശേഖര്‍ തിവാരിയെ കൊലപാതകത്തിൽ അദ്ദേഹത്തിന്റെ ഭാര്യ അപൂർവ അറസ്റ്റിലായി. വലിയ വിവാദമായ കേസിലെ പ്രതി ഭാര്യയാണെന്ന കണ്ടെത്തൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് തെക്കന്‍ ഡല്‍ഹിയിലെ വീട്ടില്‍നിന്നാണ് രോഹിതിന്റെ ഭാര്യ അപൂര്‍വയെ അറസ്റ്റ് ചെയ്തത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
വിവാഹബന്ധത്തിലെ പൊരുത്തക്കേടുകളെത്തുടര്‍ന്ന് താന്‍ തന്നെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് അപൂര്‍വ സമ്മതിച്ചതായും പൊലീസ് പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഡല്‍ഹിയെ ഞെട്ടിച്ച കൊലപാതകം നടക്കുന്നത്. രാത്രി മുറിയില്‍ കടന്നുചെന്ന അപൂര്‍വ സ്വന്തം കൈ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൃത്യം നടത്തിയതത്രേ. മദ്യലഹരിയിലായിരുന്നതിനാല്‍ രോഹിതിന് ഭാര്യയുടെ ആക്രമണം ചെറുക്കാനായില്ല. ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്കു ശേഷം ശാരീരികമായി രോഹിത് ദുര്‍ബലനുമായിരുന്നു. ഒന്നരമണിക്കൂറിനുള്ളിലാണ് സംഭവങ്ങളെല്ലാം നടന്നത്.
കൊലപാതക വിവരം പുറത്തറിഞ്ഞതിനുശേഷം ക്രൈംബ്രാഞ്ച് അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കങ്ങളും അപൂര്‍വ നടത്തിയിരുന്നു.

അപൂര്‍വയും രണ്ടു വീട്ടുജോലിക്കാരും പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇവരെ നിരന്തരമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊലപാതകം നടക്കുമ്പോൾ അപൂര്‍വയ്ക്കു പുറമെ രോഹിതിന്റെ ഇരട്ടസഹോദരന്‍ സിദ്ധാര്‍ഥും മുന്നു വീട്ടുജോലിക്കാരും വീട്ടിലുണ്ടായിരുന്നു. പുറത്തുനിന്ന് ഒരാള്‍ വന്ന് കൃത്യം നടത്താനുള്ള സാധ്യത തുടക്കത്തില്‍ത്തന്നെ പൊലീസ് തള്ളിക്കളഞ്ഞിരുന്നു. വീട്ടിലുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചതും.

അഭിഭാഷകനായ രോഹിത് 2015 മുതല്‍ രണ്ടുവര്‍ഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഉപദേശകനായി ജോലി ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ തിവാരി മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു താമസവും. രോഹിത് തന്റെ മകനാണെന്ന് തിവാരി തുടക്കത്തില്‍ സമ്മതിച്ചിരുന്നില്ല. രോഹിത് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് പിതൃത്വം തെളിയിച്ചത്. ഉജ്ജ്വലയാണ് രോഹിതിന്റെ അമ്മ. പിതൃത്വക്കേസ് തെളിഞ്ഞതിനുശേഷം 2012 ലാണ് തിവാരി ഉജ്ജ്വലയെ വിവാഹം ചെയ്തത്.

തൃശൂര്‍ മുണ്ടൂരില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേരെ വെട്ടിക്കൊന്നു. തൃശൂര്‍ വരടിയം സ്വദേശികളായ ശ്യാം, ക്രിസ്റ്റി എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ബൈക്കില്‍ ടിപ്പര്‍ ഇടിപ്പിച്ച് വീഴ്ത്തിയശേഷമായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാസംഘമെന്ന് നിഗമനം. കഞ്ചാവ് വില്‍പനയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.

നിറ പുഞ്ചിരിയുമായി ആകാശത്തേക്ക് കൈകളുയർത്തി അവർ. ഈസ്റ്റർ ദിനത്തിലെ കുർബാനയ്ക്കായുള്ള തയാറെടുപ്പിലായിരുന്നു അവർ. ഈ ചിത്രം ബട്ടിക്കലോവയിലെ സയൻ ചർച്ചിലെ സൺഡേ സ്‌കൂൾ സെഷനിൽ നിന്നുള്ളതാണ്. ആ ഈസ്റ്റർ മാസിലേക്ക് കടന്നുവന്ന ഒരു അക്രമി ട്രിഗർ ചെയ്ത ബോംബ് അവരെയെല്ലാം നൂറുകഷ്ണങ്ങളായി ചിതറിത്തെറിപ്പിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ ചിത്രം പകർത്തിയത്.

സൺ‌ഡേ സ്‌കൂൾ വിട്ട്, പള്ളിമുറ്റത്ത് ഓടിക്കളിച്ചുകൊണ്ടിരിക്കെയായിരുന്നു നാടിനെ ഞെട്ടിച്ച ആ സ്ഫോടനം. സ്‌ഫോടനത്തിൽ ഈ പള്ളിയില്‍ മാത്രം 28 പേർ മരിച്ചു. നിരവധിപേർക്ക് ഗുരുതരമായ പര‌ുക്കുകൾ പറ്റി. മരിച്ചതിൽ പാതിയും ഈ ഫോട്ടോയിൽ ചിരിച്ചു കൊണ്ട് നിന്ന കുട്ടികൾ തന്നെ. രാവിലെ ഒമ്പതുമണിയോടെ കുർബാന തുടങ്ങി. അൾത്താരയ്ക്കു നേരെ തിരിഞ്ഞു നിന്ന് കുർബാന നടത്തുകയായിരുന്ന ഫാദർ തിരു കുമരൻ. എന്തോ പൊട്ടിത്തെറിക്കുന്ന ഒരു ഉഗ്രശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന തന്റെ ഇടവകാംഗങ്ങളെയാണ്.

പള്ളിക്കുപുറത്ത് സംശയാസ്പദമായ രീതിയിൽ കണ്ട ഒരാൾ ഈസ്റ്റർ കുർബാന എപ്പോൾ തുടങ്ങുമെന്ന് ചോദിച്ചിരുന്നതായി രക്ഷപ്പെട്ടവരിൽ ചിലർ ഓർത്തെടുത്തു. സയൻ ചർച്ചിന്റെ പാസ്റ്റർ തിരു കുമരൻ തന്റെ ഉയിർപ്പുതിരുനാൾ കുർബാനയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. ഇടയ്ക്കെപ്പോഴോ അൾത്താരവിട്ട് പുറത്തുവന്നപ്പോൾ പള്ളിക്കു വെളിയിൽ നിൽക്കുന്ന ഒരാളെ കണ്ടിരുന്നത്രെ. അടുത്തുള്ള ഒഡ്ഡംവാടി പട്ടണത്തിലാണ് വീടെന്നും പള്ളി സന്ദർശിക്കാൻ വന്നതാണെന്നുമാണ് ആ അപരിചിതൻ ഫാദറിനോട് പറഞ്ഞത്. ഈസ്റ്റർ മാസ് എപ്പോഴാണ് തുടങ്ങുന്നത് എന്നായിരുന്നു അയാൾക്ക് അറിയേണ്ടിയിരുന്നത്. തുടർന്ന് ഫാദർ തന്നെയാണ് അയാളെ പള്ളിയ്ക്കുള്ളിലേക്ക് ക്ഷണിച്ചത്.

രാവിലെ ഒമ്പതുമണിയോടെ കുർബാന തുടങ്ങി. അൾത്താരയ്ക്കു നേരെ തിരിഞ്ഞു നിന്ന് കുർബാന നടത്തുകയായിരുന്ന ഫാദർ തിരു കുമരൻ. എന്തോ പൊട്ടിത്തെറിക്കുന്ന ഒരു ഉഗ്രശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന തന്റെ ഇടവകാംഗങ്ങളെയാണ്.

ഞങ്ങളുടെ പള്ളിയിൽ പല വിശ്വാസക്കാരും വരാറുണ്ട്. കുർബാന കൂടാറുണ്ട്. ഞങ്ങൾ അങ്ങനെ വേർതിരിച്ചു കാണാറില്ല. ആര് വന്നാലും ഞങ്ങൾ സന്തോഷത്തോടെ കൂടെക്കൂട്ടാറാണ് പതിവ്. അയാളെക്കണ്ടപ്പോഴും എനിക്ക് പന്തികേടൊന്നും തോന്നിയില്ല. അതാണ് ഞാൻ അകത്തേക്ക് വരാൻ ക്ഷണിച്ചത്. പക്ഷേ, അയാൾ അപ്പോൾ എന്റെ കൂടെ വന്നില്ല. അയാളുടെ ഒരു സ്നേഹിതൻ വരാനുണ്ടെന്നും അയാളെ കണ്ടാലുടൻ പോകുമെന്നുമായിരുന്നു അയാൾ പറഞ്ഞത്.

അയാളുടെ തോളിൽ ഒരു വലിയ ബാഗുണ്ടായിരുന്നു. കയ്യില്‍ മറ്റൊരു ബാഗുണ്ടായിരുന്നു. അയാൾ അകത്തേക്ക് വരാൻ വിസമ്മതിച്ചു.. പിന്നെ ഞാൻ നിർബന്ധിക്കാൻ നിന്നില്ല. ഡെയ്‍ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അയാൾ അകത്തേക്ക് വരാൻ വിസമ്മതിച്ചു കൊണ്ട് അവിടെത്തന്നെ നിന്നപ്പോൾ ചിലർക്ക് സംശയം തോന്നി. അവർ അയാളോട് ചോദ്യങ്ങൾ ചോദിച്ചു തുടങ്ങുന്നത് കണ്ടുകൊണ്ടാണ് ഫാദർ കുർബാനയ്ക്കായി അകത്തേക്ക് ചെല്ലുന്നത്.
എന്തായാലും അകത്തു ചെന്ന് പത്തുമിനിറ്റിനകം സ്ഫോടനം നടന്നു കഴിഞ്ഞിരുന്നു. സ്ഫോടനത്തിലൂടെ പരമാവധി ആളുകളുടെ ജീവൻ അപഹരിക്കാൻ വേണ്ടിയാണ് അയാൾ കുർബാന തുടങ്ങാൻ കാത്തു നിന്നത്. എല്ലാ ഇടവകാംഗങ്ങളും ഹാളിനുള്ളിൽ കയറിയ ശേഷം അകത്തുവന്ന് ബോംബ് പൊട്ടിക്കാനായിരുന്നു അയാളുടെ ഉദ്ദേശ്യം. എന്നാൽ പുറത്തുവച്ചു തന്നെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ പിന്നെ ഒന്നും നോക്കാതെ അവിടെ വെച്ച് തന്നെ ബോംബ് പൊട്ടിക്കുകയായിരുന്നു. ബോംബ് അകത്തുവെച്ച് പൊട്ടുന്നതിനു പകരം പ്രെയർ ഹാളിലേക്കുള്ള പ്രവേശനകവാടത്തിന് അടുത്ത് വെച്ച് പൊട്ടിയതുകൊണ്ടാണ് മരിച്ചവരുടെ എണ്ണം ഇത്രയും കുറഞ്ഞത്. ഇല്ലെങ്കിൽ ഇതിന്റെ അഞ്ചിരട്ടിയെങ്കിലും ആളുകൾ മരണപ്പെട്ടേനെ.

അവധിക്കാലം ആഘോഷിക്കാൻ ശ്രീലങ്കയിലേക്ക് പുറപ്പെട്ട ഡാനിഷ് ശതകോടീശ്വരനായ ആൻഡേഴ്സ് ഹോൾഷ് പോൾസണ് നഷ്ടപ്പെട്ടത് മൂന്ന് മക്കളെ. നാല് മക്കളിൽ മൂന്ന് പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ഭൂപ്രഭുക്കന്മാരിൽ ഒരാളാണ് പോള്‍സൺ.

”എന്റെ കാലശേഷം എന്റെ നാലുമക്കൾ സ്കോട്‌ലാൻഡിനെ വീണ്ടും പച്ചപ്പു നിറഞ്ഞതാക്കും”- ശ്രീലങ്കയിലേക്ക് പുറപ്പെടുംമുൻപ് പോൾസൺ മാധ്യമങ്ങളോട് പറഞ്ഞതാണിത്. ജന്മനാട് ഡെന്മാർക്ക് ആണെങ്കിലും അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങൾ സ്കോട്‍ലാന്‍ഡിലാണ്.

2,20,000 ഏക്കർ ഭൂമിയാണ് പോൾസണ് സ്വന്തമായുണ്ടായിരുന്നത്. 200 വർഷം കൊണ്ട് ഈ ഭൂമിയിൽ റീ–വൈൽഡിങ് പ്രൊജക്ട് നടപ്പിലാക്കാനായിരുന്നു പദ്ധതി. അഞ്ചര ബില്യൺ പൗണ്ടിലധികമാണ് അദ്ദേഹത്തിന്റെ ആസ്തി. സ്കോട്‌ലാൻഡിൽ ആദ്യ കാലങ്ങളിൽ ഉണ്ടായിരുന്ന, എന്നാൽ മനുഷ്യരുടെ ഇടപെടൽ കൊണ്ട് നാമാവശേഷമായ കാടുകളും അരുവികളും തണ്ണീർത്തടങ്ങളും പുനസ്ഥാപിക്കും എന്നും തന്റെ കാലശേഷം തങ്ങളുടെ മക്കൾ ഏറ്റെടുക്കും എന്നും പോൾസൺ പറഞ്ഞിരുന്നു.

തന്റെ സമ്പാദ്യം നാലുമക്കൾക്കുമായി വീതിച്ചുനൽകാനായിരുന്നു പോൾസന്റെ പദ്ധതി. എന്നാൽ വിധി മറ്റൊന്നായിരുന്നു. നാലുമക്കളിൽ മൂന്നുപേരെയും അപ്രതീക്ഷിതമായി മരണം തട്ടിയെടുത്തു. അൽമ, ആസ്ട്രിഡ്, ആഗ്നസ്, ആൽഫ്രെഡ് എന്നിങ്ങനെ നാല് മക്കളാണ് പോൾസണ്. ഇവരിൽ ആരൊക്കെയാണ് മരിച്ചതെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വടക്കന്‍ പറവൂര്‍ കെടാമംഗലത്ത് അമ്മയെ കൊലപ്പെടുത്തിയത് മകന്‍ തന്നെയെന്ന് തെളിഞ്ഞു. കെടാംമംഗലം സ്വദേശി കാഞ്ചനവല്ലിയുടെ മൃതദേഹമാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്. മദ്യലഹരിയില്‍ അമ്മയുമായുണ്ടായ തര്‍ക്കത്തിനിടെ കൊലപാതകം നടന്നെന്നാണ് മൊഴി.

കെടാമംഗലം സ്വദേശിനി കുറുപ്പശേരിയില്‍ കാഞ്ചനവല്ലിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. കാഞ്ചനവല്ലിയെ മൂന്നുദിവസങ്ങളായി കാണാനില്ലായിരുന്നു. അയല്‍വാസികളും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ശരീരത്തിന്‍റെ ചിലഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു. കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ കുഴിച്ചിട്ടതാണെന്ന് ഇന്‍ക്വിസ്റ്റ് നടപടിയില്‍ തന്നെ ബോധ്യപ്പെട്ടതോടെയാണ് മകനെ പൊലീസ് പിടികൂടിയത്.

വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അമ്മയും മകനും തമ്മില്‍ അന്നേ ദിവസം വഴക്കുണ്ടായത് കേട്ടതായി അയല്‍വാസികള്‍ മൊഴി നല്‍കി. ഭാര്യയും മക്കളുമായി അകന്നുകഴിയുന്ന സുരേഷ് പലയിടങ്ങളിലായാണ് താമസിക്കുന്നത്. തനിച്ച് താമസിക്കുന്ന കാഞ്ചനവല്ലിയുടെ വീട്ടില്‍ സുരേഷ് ഇടയ്ക്ക് എത്താറുണ്ട്. ലഹരിക്ക് അടിമയായ സുരേഷ് ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. സംഭവദിവസം വീട്ടിലെത്തിയ സുരേഷ് മദ്യലഹരിയില്‍ അമ്മയുമായി വഴക്കുണ്ടാക്കി.

പ്രകോപിതനായ സുരേഷ് കാഞ്ചനവല്ലിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാഞ്ചനവല്ല കൊല്ലപ്പെട്ടു എന്ന് ഉറപ്പിച്ചതോടെ രാത്രി തന്നെ സുരേഷ് സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് മൃതദേഹം മറവുചെയ്യുകയായിരുന്നു. അമ്മയെ കാണാതായി അന്വേഷണം നടക്കുമ്പോഴും ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു പ്രതിയുടെ പെരുമാറ്റമെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കൊലപാതകം നടന്ന കാഞ്ചനവല്ലിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

RECENT POSTS
Copyright © . All rights reserved