മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ച കുഞ്ഞിനെ ‘ജിഹാദിയുടെ വിത്ത്’ എന്ന് അധിക്ഷേപിച്ച ഹിന്ദുരാഷ്ട്ര സേവകനെതിരെ ഡിജിപിയ്ക്ക് പരാതി ലഭിച്ചു. ബിനില്‍ സോമസുന്ദരം എന്ന ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകനാണ് കുട്ടിയെക്കുറിച്ച് വിഷം ചീറ്റുന്ന പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ഇതിനെതിരെ പരാതി നല്‍കിയത്. കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചതായും ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്
“ആംബുലന്‍സിലുള്ളത് ‘ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്’; അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റി ഫേസ്ബുക്ക് പോസ്റ്റിട്ട തീവ്രവാദിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. കര്‍ശന നടപടിയെന്ന് പൊലീസ്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ സുഹൃത്തുക്കള്‍ക്ക് നന്ദി”.
ഇന്നലെ വൈകുന്നേരത്തോടെയാണ് ആംബുലന്‍സിലെത്തിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞോമനയെ അധിക്ഷേപിച്ച് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് വരുമ്പോള്‍ കേരളം ഒറ്റ മനസുമായി പ്രാര്‍ത്ഥനയിലായിരുന്നു. തെരുവുകളിലെ ജനങ്ങള്‍ ആംബുലന്‍സിന് വേണ്ടി വഴിമാറിയപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം പിഞ്ചോമനയ്‌ക്കൊപ്പം നിന്നും. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും വര്‍ഗീയ വിഷം ചീറ്റിയുമുള്ള കുറിപ്പെഴുതുകയുമായിരുന്നു ബിനില്‍ സോമസുന്ദരം. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനില്‍ സോമസുന്ദരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ച് ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്‌തെന്ന് മറ്റൊരു കുറിപ്പിട്ട് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. എന്നാല്‍ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. അതോടെ ഒരേ സമയം ട്വിറ്ററും ഫേസ്ബുക്കും ഹാക്ക് ചെയ്‌തോ എന്ന ചോദ്യവും ഉയര്‍ന്നു. ഹിന്ദു രാഷ്ട്ര സേവകനാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ കടവൂര്‍ സ്വദേശിയാണെന്നാണ് പറയുന്നത്.
ബീഫ് കഴിക്കുന്നവരെന്നും രാജദ്രോഹികളെന്നും ആരോപിച്ച് മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് ജമ്മുകശ്മീരിലെ കേന്ദ്ര സര്‍വകലാശാലയില്‍ കൊടിയ മര്‍ദ്ദനം.
നാനോ സയന്‍സ് വിദ്യാര്‍ത്ഥി വിഷ്ണു, നാഷണല്‍ സെക്യൂരിറ്റി വിദ്യാര്‍ത്ഥി ഭരത് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച ആര്‍ട്ട് ഫെസ്റ്റ് നടക്കുന്നതിനിടെയാണ് അക്രമം. അക്രമത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കാനുള്ള വിദ്യാര്‍ത്ഥികളുടെ ശ്രമം
വൈസ് ചാന്‍സലറും ഹോസ്റ്റല്‍ വാര്‍ഡനും ചേര്‍ന്ന് തടഞ്ഞതായും വിദ്യര്‍ത്ഥികള്‍ ആരോപിച്ചു. ബീഫ് കഴിക്കുന്നവരും ദേശദ്രോഹികളും ജെഎന്‍യു ബന്ധമുള്ളവരുമെന്ന് ആരോപിച്ചാണ് മര്‍ദ്ദനം.
പരാതി നല്‍കിയാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. അതേസമയം, വിഷയം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഇടപെടാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എ.ബി.വി.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
35ഓളം മലയാളി വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയില്‍ പഠിക്കുന്നത്.
മലയാളി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണമുണ്ടായതായി വൈസ് ചാന്‍സലര്‍ അശോക് ഐമ പിന്നീട് പറഞ്ഞു. കാമ്പസില്‍ എ.ബി.വി.പി – ആര്‍.എസ്.എസ് തേര്‍വാഴ്ചയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ലാല്‍സലാം എന്ന വാക്കു പോലും ഉച്ചരിക്കാന്‍ പാടില്ലെന്നും സംഘപരിവാര്‍ നിര്‍ദേശമുണ്ട്. മാസങ്ങളായി മലയാളി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ജമ്മു സര്‍വകലാശാലയില്‍ ആക്രമണം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സെപറ്റംബറില്‍ വിദ്യാര്‍ത്ഥികള്‍ കേരള മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.
മുണ്ടക്കയം കരിനിലത്തു അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിനീല പ്ലാക്കപ്പടി ഇളയശേരിയിൽ അമ്മുക്കുട്ടി (70) മകൻ മധു (38) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്മുക്കുട്ടി കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും മധുവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മധു തൂങ്ങിമരിച്ചതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പെരുമ്പാവൂർ കോടനാട് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവ സ്വദേശി പ്രീത(29)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടുവയിലെ വീടിന്റെ കുളിമുറിയിൽ ആണ് യുവതിയെ കണ്ടെത്തിയത്.
കഴുത്തിൽ ബ്ലേഡ് കൊണ്ട് മുറിവ് ഏറ്റ നിലയിൽ ആണ് മൃതദേഹം. മരിച്ച യുവതി ദന്ത ഡോക്ടർ ആണ്. യുവതി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്
മുപ്പതുവയസുകാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഏഴുവയസുകാരിയുടെ പോസ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഉത്തർപ്രദേശിലാണ് നടുക്കുന്ന സംഭവം. ദേവേന്ദ്ര കശ്യപ് എന്ന് മുപ്പതുവയസുകാരനാണ് ക്ഷേത്രത്തിൽ പോയി മടങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് കൊല്ലപ്പെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം നദിയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അതിക്രൂരമായിട്ടാണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്. പോസ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിലെ 12 എല്ലുകൾ തകർന്നതായി കണ്ടെത്തിയിരുന്നു. കുട്ടിയെ ഇയാൾ പീഡിപ്പിച്ചതായും പോസ്മോർട്ടത്തിൽ വ്യക്തമായി.
കഴിഞ്ഞ തിങ്കളാഴ്ച്ച വീട്ടിനടുത്തുളള ക്ഷേത്രത്തില്‍ പോയി തൊഴുത് മടങ്ങുമ്പോഴാണ് എഴുവയസുകാരിയെ ഇയാൾ തട്ടിക്കൊണ്ടുപോകുന്നത്.
ക്ഷേത്രത്തിൽ പോയി കുട്ടി മടങ്ങി വരാത്തതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ കുട്ടിയുടെ മൃതദേഹം നദിയിൽ കണ്ടെത്തി. ക്രൂരമായ പീഡനത്തെ തുടർന്നാണ് കുട്ടി കൊല്ലപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കാമുകൻ വെട്ടിക്കൊന്ന് സ്യൂട്ട് കേസിലാക്കി ഒാടയിൽ ഉപേക്ഷിച്ചു. ഹൈദരാബാദിലെ മെട്ചലിലാണ് നടുക്കുന്ന സംഭവം. സംഭവത്തിൽ ബീഹാർ സ്വദേശിയായ സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടെക്കിയായ യുവതിയും യുവാവും തമ്മിൽ നീണ്ട നാളത്തെ പ്രണയമായിരുന്നു. ഇരുവരും ഒരു കോളജിലാണ് മെക്കാനിക്കൽ എൻജിനിയറിങ് പഠിച്ചത്. കോളജ് കാലം മുതലുള്ള ഇൗ പ്രണയം ജോലി കിട്ടിയ ശേഷവും ഇരുവരും തുടർന്നു.
എന്നാൽ വിവാഹം ചെയ്യണമെന്ന യുവാവിന്റെ ആവശ്യം പെൺകുട്ടി നിഷേധിച്ചതാണ് ക്രൂരകൊലപാതകത്തിലേക്ക് നയിച്ചത്. ഇന്ന് രാവിലെയോടെയാണ് മെട്ചലിലെ സ്കൂളിനടുത്ത് സ്യൂട്ട് കേസിലാക്കിയ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് ഏഴുമുതൽ മകളെ കാണാനില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സുനിലുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്നും മാര്‍ച്ച് നാലിനാണ് പെണ്‍കുട്ടിയെ അവസാനമായി കണ്ടതെന്നും മാതാപിതാക്കള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. മരിച്ച പെണ്‍കുട്ടിയും പ്രതിയായ യുവാവും ഒരുമിച്ചുതന്നെയാണ് ജോലി ചെയ്തിരുന്നതും.
കിണറ്റില്‍ വീണ അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പത്താണ് സംഭവം. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്
പട്ടാമ്പി കൊപ്പം മയിലാട്ട് കുന്ന് സുരേന്ദ്രന്‍, കരിന്പനക്കല്‍ സുരേഷ് എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്‍റെ സഹോദരന്‍ കൃഷ്ണന്‍ കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേഷിന്‍റെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാടിനെ നടക്കിയ ദുരന്തമുണ്ടായത്. രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം. ആദ്യം കിണറ്റിറങ്ങിയ സുരേഷ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ബോധരഹിതനായി കിണറ്റില്‍ വീണു. .
സുരേഷിനെ രക്ഷിക്കനാണ് അയല്‍വാസികളായ സുരേന്ദ്രനും,കൃഷ്ണന്‍കുട്ടിയും കിണറിലിറങ്ങിയത്. ശ്വാസം കിട്ടാതെ ഇവരും ബോധരഹിതരായി കുഴഞ്ഞുവീണു. നാട്ടുകാരാണ് മൂന്ന് പേരെയും പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷും,സുരേന്ദ്രനും മരിച്ചിരുന്നു.ഗുരുതരാവസ്ഥയിലുള്ള കൃഷ്ണന്‍കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്
കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്ന ടോള്‍പ്ലാസ ജീവനക്കാരനുമായി കാർ സഞ്ചരിച്ചത് ആറ് കിലോമീറ്ററോളം. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ടോള്‍പ്ലാസയിലാണ് സംഭവം. നൂറ് കിലോമീറ്റര്‍ വേഗതയിലാണ് കാർ ഡ്രൈവർ യുവാവിനെയും കൊണ്ട് പാഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ടോൾപ്ലാസയിലെത്തിയ കാർ നിർത്താത്തിനെ തുടർന്ന് തടയാൻ ശ്രമിച്ച ജീവനക്കാരനെ ഇടച്ച ശേഷം കാർ മുന്നോട്ട് പാഞ്ഞു. ഇതോടെ ജീവനക്കാരൻ കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടക്കുകയായിരുന്നു.
താൻ ആറ് കിലോമീറ്ററോളം ബോണറ്റിൽ തൂങ്ങിക്കിടന്ന് സഞ്ചരിച്ചുവെന്ന് രക്ഷപ്പെട്ട ജീവനക്കാരൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കാർ ഡ്രൈവര്‍ പലതവണ തന്നോട് ദേഷ്യപ്പെട്ടുവെന്നും തന്റെ കാര്‍ പൊലീസ് പോലും തടയില്ലെന്നും അയാള്‍ പറഞ്ഞതായി ജീവനക്കാരൻ കൂട്ടിച്ചേർത്തു.
#WATCH Haryana: A car driver dragged a toll plaza employee on his car’s bonnet in Gurugram when asked to stop at toll plaza.Victim says,”Car driver dragged me for 5-6km on his car’s bonnet on a speed of about 100 km/hr. He said,’You’ll stop my car?Even police doesn’t stop my car’ pic.twitter.com/Wz9kMOs8uu
— ANI (@ANI) April 13, 2019
രൂക്ഷവര്‍ഗീയ പരാമര്‍ശവുമായി ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയാണ് പരാമര്‍ശം.
ബാലാകോട്ട് കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്നവരുണ്ട്. ഭീകരവാദികൾക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേർ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുൽ ഗാന്ധി, സീതാരാം യെച്ചൂരി എന്നിവർ പറഞ്ഞിരുന്നു.
ഈ പശ്ചാത്തലത്തിൽ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു പി എസ് ശ്രീധരൻപിള്ളയുടെ പരാമര്‍ശം.
വെങ്ങാനൂർ കോളിയൂരിൽ ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ മൃഗീയ ആക്രമിച്ച ശേഷം മാനഭംഗപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. രണ്ടാം പ്രതിക്ക് ജീവപര്യന്തവും തടവ്. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജ് മിനി എസ് ദാസ് ആണ് ഒന്നാം പ്രതി വട്ടപ്പാറ സ്വദേശി എന്ന അനിൽ കുമാറിന് വധശിക്ഷയും രണ്ടാം പ്രതി തമിഴ്നാട് സ്വദേശി ചന്ദ്രശേഖരന് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചത്.
കഴിഞ്ഞ ദിവസം വിചാരണ പൂർത്തിയാക്കി പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞ കേസിൽ ഇന്നലെയാണ് കോടതി പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി വിലയിരുത്തി. 2016 ജൂലൈ ഏഴിന് പുലർച്ചെയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. വെളുപ്പിന് രണ്ടു മണിയോടെ കോളിയൂർ ചാനൽക്കരയിലെ മര്യദാസൻ എന്നയാളിന്‍റെ വീടിന്‍റെ അടുക്കളവാതിൽ തകർത്ത് അകത്ത് കയറിയ പ്രതികൾ കൈവശം കരുതിയിരുന്ന ഭാരമുള്ള ചുറ്റികകൊണ്ട് ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മര്യാദാസൻറെ തല അടിച്ച് തകർത്ത് കൊലപ്പെടുത്തിയശേഷം അടുത്തു കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ചുറ്റിക കൊണ്ടും പാര കൊണ്ടും തലയ്ക്കടിച്ചു ബോധംകെടുത്തി.
തുടർന്നാണ് ഒന്നാം പ്രതി അനിൽകുമാർ അവരെ മാനഭംഗപ്പെടുത്തിയത്. അവർ അണിഞ്ഞിരുന്ന താലിമാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണ്ണ കുരിശുകളും കവർച്ചചെയ്ത ശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്. തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റ വീട്ടമ്മ നിരവധി ശസ്ത്രക്രിയകൾക്ക് ശേഷവും ഇപ്പോഴും ഒർമ്മ ശക്തി നഷ്ടപ്പെട്ട് അബോധാവസ്ഥയിൽ തുടരുകയാണ്. ഇവർക്ക് പൂർവ്വസ്ഥിതി പ്രാപിക്കാൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയിട്ടുണ്ട്.
തലസ്ഥാന നഗരിയെ പിടിച്ചുലച്ച സംഭവത്തെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 48 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയതോടെയാണ് കൊലപാതകത്തിൻറെ ചുരുളഴിഞ്ഞത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകൾക്കൊപ്പം സാഹചര്യതെളിവുകളും കോർത്തിണക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചതും കൊലപാതകത്തിനുപയോഗിച്ച ചുറ്റികയും പാരയും കണ്ടെത്തിയതും മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ പ്രതി തമിഴ്നാട്ടിലെ ജ്വല്ലറിയിൽ വില്‍ക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയും കേസ് തെളിയക്കുന്നതിൽ നിർണ്ണായകമായി. ഇന്ത്യൻ ശിക്ഷാനിയമം 302 വകുപ്പ് പ്രകാരമാണ് ഒന്നാം പ്രതിക്ക് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്. സർക്കാരിന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ, അഭിഭാഷകരായ എസ് ചൈതന്യ സുഭാഷ്, ഉണ്ണികൃഷ്ണൻ, അൽഫാസ് എന്നിവർ ഹാജരായി.