ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ മാവോയിസ്റ്റുകളുടെ ആക്രമണത്തിനിരയായ ബിജെപി നേതാവിന്റെ ബുള്ളറ്റ് പ്രൂഫ് വാഹനം രണ്ടായി പിളർന്നു. റായ്പൂരിൽനിന്ന് 350 കിലോമീറ്റർ അകലെയുള്ള വനമേഖലയായ ശ്യാമഗിരി ഹിൽസിലേക്കു പോകുന്പോഴായിരുന്നു ആക്രമണം. വചേലിയിൽനിന്നു കുവാകോണ്ടയിലേക്കു പോകുകയായിരുന്നു എംഎൽഎയും സംഘവും. ആക്രമണത്തിൽ ബിജെപി എംഎൽഎ ഭീമ മണ്ഡാവിയും നാലു പോലീസുകാരും കൊല്ലപ്പെട്ടു. മൂന്നു വാഹനങ്ങളാണു വ്യൂഹത്തിലുണ്ടായിരുന്നത്. സ്ഫോടനത്തിൽ മണ്ഡാവി സഞ്ചരിച്ച ബുള്ളറ്റ് പ്രൂഫ് എസ് യുവി ആകാശത്തേക്ക് ഉയർന്നശേഷം രണ്ടായി പിളർന്നാണു നിലംപതിച്ചത്. മാരക പ്രഹരശേഷിയുള്ള ഐഇഡി ഉപയോഗിച്ചായിരുന്നു മാവോയിസ്റ്റുകൾ സ്ഫോടനം നടത്തിയത്. 20 കിലോഗ്രാം സ്ഫോടക വസ്തുക്കൾ ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് പ്രദേശവാസി എൻഡിടിവിയോടു പ്രതികരിച്ചു.
ബോംബ് സ്ഥാപിക്കുന്നതിനായി മാവോയിസ്റ്റുകൾ റോഡിനനടിയിൽ ടണൽ കുഴിച്ചിരുന്നു. സ്ഫോടനത്തിനു പിന്നാലെ മാവോയിസ്റ്റുകൾ വാഹനവ്യൂഹത്തിനു നേരെ നിറയൊഴിക്കുകയും ചെയ്തു. വെടിവയ്പ് അരമണിക്കൂർ നീണ്ടു. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങളുമായാണ് മാവോയിസ്റ്റുകൾ കടന്നത്. ദന്തേവാഡ ഉൾപ്പെടുന്ന ബസ്തർ ലോക്സഭാ മണ്ഡലത്തിൽ വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ്. 2013 മേയിൽ ബസ്തറിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ മുതിർന്ന കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കർമ, മുൻ കേന്ദ്രമന്ത്രി വി.സി. ശുക്ല എന്നിവർ ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടിരുന്നു.
ബീഫ് കൈവശം വച്ചെന്നും വിറ്റുവെന്നും ആരോപിച്ച് ആസാമിൽ ഷൗക്കത്ത് അലിയെ(48)ആൾക്കൂട്ടം മർദിച്ചു. ഇദ്ദേഹത്തെ ബലമായി പന്നിയിറച്ചി തീറ്റിക്കാനും അക്രമികൾ ശ്രമിച്ചു. അലബിശ്വനാഥ് ജില്ലയിലെ മധുപുർ ആഴ്ചച്ചന്തയിൽ ഞായറാഴ്ചയാണു സംഭവം. ഫുഡ് സ്റ്റാൾ ഉടമയാണു ഷൗക്കത്ത് അലി. താൻ മാർക്കറ്റിൽ മൂന്നു ദശാബ്ദത്തിലേറെയായി ബീഫ് വിറ്റുവരികയാണെന്നും ഇത്തരം സംഭവം ആദ്യമാണെന്നും അലി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ഫാദർ ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി നടപടി ഹൈക്കോടതി ശരിവച്ചു. ക്രൈംബാഞ്ച് എസ്.പി. ആയിരുന്ന കെ.ടി.മൈക്കിളിനെ കേസിൽ നിന്ന് കോടതി ഒഴിവാക്കി.
ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ഇരുവരും വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചത്.കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാദർ ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ സിബിഐ കോടതി വിട്ടയച്ചിരുന്നു. മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി ഇതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കേസിൽ തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന കെ.ടി.മൈക്കിളിനെ നാലാം പ്രതി ആക്കിയ സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കെ.ടി.മൈക്കിളിനെതിരായ ഉത്തരവിനെ അപക്വം എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. കെ.ടി. മൈക്കിളിനെ നിലവിൽ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്നും വിചാരണവേളയിൽ വ്യക്തമായ തെളിവുകൾ ലഭിക്കുകയാണെങ്കിൽ അപ്പോൾ അക്കാര്യം പരിഗണിക്കാവുന്നതാണ് എന്നും കോടതി നിരീക്ഷിച്ചു.1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റർ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരുപാട് സ്വപ്നങ്ങളോടെയാണ് സുധി സലിലയുടെ കൈപിടിച്ചത്. നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളാകാത്തതിൽ ഏറെ ദുഖിതരായിരുന്നു സുധിയും സലിലയും. നാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിനെ താലോലിച്ച് കൊതിതീരുമുൻപേ വിധി സുധിയേയും സലിലയേയും അകറ്റി. അപ്രതീക്ഷിതമായാണ് വാഹനാപകടത്തിന്റെ രൂപത്തിൽ വിധി സുധിയുടെ ജീവൻ കവർന്നത്.
മാനത്തൂരിലെ വാഹനാപകടത്തിൽ മരിച്ച സുധിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ സലിലയുടെയും വീട്ടുകാരുടെയും കരച്ചിൽ കണ്ടുനിന്നവരെപ്പോലും ഈറനണിയിച്ചു. ആറുമാസം പ്രായമായ കുഞ്ഞുമായി സുധിയുടെ വരവ് കാത്തിരുന്നവൾക്ക് മുന്നിലെത്തിയത് ചേതനയറ്റ ദേഹം.
തൊടുപുഴ – പാലാ ഹൈവേയിൽ മാനത്തൂർ സ്കൂളിനു സമീപം നിയന്ത്രണം വിട്ട കാർ കടയിലും മരത്തിലും ഇടിച്ചു മറിഞ്ഞ് 5 യുവാക്കളാണ് മരിച്ചത്. ഇവർ സുഹൃത്തുക്കളാണ്. കടനാട് ഇരുവേലിക്കുന്നേൽ പ്രമോദ് സോമൻ (31), കിഴക്കേക്കര വിഷ്ണുരാജ് (അപ്പൂസ്–28), മലേപ്പറമ്പിൽ എം.പി. ഉല്ലാസ് (38), അറയ്ക്കപ്പറമ്പിൽ സുധി ജോർജ് (ജിത്തു–28), വെള്ളിലാപ്പള്ളി നടുവിലേക്കുറ്റ് ജോബിൻസ് കെ. ജോർജ് (27) എന്നിവരാണു മരിച്ചത്.
ഹോംവർക്ക് ചെയ്യാൻ മടിച്ചതിന് പിതാവ് അഞ്ചുവയസുകാരിയെ അടിച്ചുകൊന്നു. യുഎസിലെ ന്യൂമെക്സിക്കോയിലാണു സംഭവം. ബ്രാൻഡണ്‍ റെയ്നോൾഡ്സ് എന്ന യുവാവാണ് മകളെ കൊലപ്പെടുത്തിയത്. ഇയാൾക്കെതിരേ പോലീസ് കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തി. വ്യാഴാഴ്ച വൈകിട്ട് എട്ടോടെ ഹോംവർക്ക് ചെയ്യാൻ മടിച്ച കുട്ടിയെ താൻ മർദിക്കുകയായിരുന്നെന്ന് ബ്രാൻഡൻ പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

എന്നാൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ മാത്രമാണ് ഇയാൾ എമർജൻസി സർവീസിനെ വിവരമറിയിക്കുന്നത്. രക്ഷാപ്രവർത്തകർ ഉടൻതന്നെ കുട്ടിയെ യൂണിവേഴ്സിറ്റി ഓഫ് ന്യൂമെക്സിക്കോ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഹൃദയസ്തംഭനത്തെ തുടർന്ന് കുട്ടി മരിച്ചിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബ്രാൻഡൻ കുറ്റം സമ്മതിച്ചത്.
2001 ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം. ഹൈദരാബാദിലെ മൈലാർദേവപ്പള്ളിയിലെ മുന്തിരിത്തോട്ടത്തിലാണ് കൊലപാതകം നടന്നത്. ഹഷ്മാബാദിലെ ഇറച്ചിക്കച്ചവടക്കാരനായിരുന്ന മുഹമ്മദ് ഖ്വാജ(30) ആണ് കൊല്ലപ്പെട്ടത്. ഖ്വാജയുടെ ഉമ്മയും രണ്ട് സഹോദരീ ഭർത്താക്കന്മാരും സുഹൃത്തുമാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.
18 വർഷമായി തെളിയാതെ കിടന്ന കൊലക്കേസിലെ പ്രതികളെ പിടികൂടി ഹൈദരാബാദ് പൊലീസ്. മകന്റെ കൊലക്ക് പിന്നിൽ സ്വന്തം അമ്മയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഒടുവിൽ പൊലീസിന് ലഭിച്ചത്. കുടുംബകലഹത്തെത്തുടർന്ന് ഒരു ബന്ധ നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായതും യഥാർഥ പ്രതികളെ പിടികൂടാൻ സഹായിച്ചതും.
പൊലീസ് പറയുന്നതിങ്ങനെ:
രോഗിയായ മസൂദ ബീവിക്ക് മൂന്ന് ആൺമക്കളും അഞ്ചു പെൺമക്കളുമാണുള്ളത്. ഭർത്താവിന്റെ മരണശേഷമാണു മക്കളുടെ കല്യാണം നടത്തിയത്. പക്ഷേ രണ്ടാമത്തെ മകനായ മുഹമ്മദ് ഖ്വാജയുടെ മാത്രം കല്യാണം നടത്താൻ മസൂദ തയാറായില്ല. മദ്യപാനവും ചീട്ടുകളിയും ആയിരുന്നു ഖ്വാജയുടെ പ്രധാനജോലി. ആളുകളെ ഉപദ്രവിക്കുന്ന ശീലവുമുണ്ട്. വീട്ടിലും നാട്ടിലും ആക്രമണകാരിയായ ഖ്വാജ വലിയ ഭാരമായിരുന്നു മസൂദയ്ക്ക്.
ഖ്വാജയുടെ ആക്രമണങ്ങൾ വീട്ടുകാർക്കു സഹിക്കാനാവാതെയായി. ഖ്വാജയുടെ ശല്യം തീർക്കാൻ എന്തു ചെയ്യാനാകുമെന്നു നാലാമത്തെയും അഞ്ചാമത്തെയും മരുമക്കളായ റഷീദിനോടും ബഷീറിനോടും മസൂദ ബീവി ആരാഞ്ഞു. ഇരുവരും സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ഹഷാമിനെ കണ്ട് ഇക്കാര്യം സംസാരിച്ചു. ഖ്വാജയെ വകവരുത്താൻ സഹായിക്കാമെന്നു ഹഷാം വാക്കുനൽകി.
മകനെ കൊല്ലുന്നതിനു സാമ്പത്തിക സഹായവും ഹഷാമിനു മസൂദ വാഗ്ദാനം ചെയ്തു. മദ്യാസക്തനായ ഖ്വാജയെ അതിൽതന്നെ വീഴ്ത്താമെന്നു പദ്ധതിയിട്ടു. ബഷീറും റഷീദും ഖ്വാജയെ മദ്യപാനത്തിനു ക്ഷണിച്ചാണു കൊലയ്ക്കു കളമൊരുക്കിയത്. കള്ളു കുടിക്കാൻ ഹഷാമിന്റെ ഓട്ടോയിൽ ഖ്വാജയെ ബന്ദ്‌ലാഗുഡയിലെ ഷാപ്പിലേക്കാണു കൊണ്ടുപോയത്. മദ്യപിച്ചു മയങ്ങിയ ഖ്വാജയുടെ തലയിൽ വലിയ ഗ്രാനൈറ്റ് കഷണം കൊണ്ട് ഇടിച്ചാണു കൊല നടത്തിയത്.
ഖ്വാജ മരിച്ചെന്ന് ഉറപ്പാക്കിയ മൂവരും വിവരം മസൂദ ബീവിയെ അറിയിച്ചു. എല്ലാവരും പലവഴിക്കു രക്ഷപ്പെട്ടു. 2001 ജൂണിൽ നടന്ന സംഭവത്തിൽ രാജേന്ദ്രനഗർ പൊലീസാണു കേസെടുത്തത്. അജ്ഞാതൻ മരണപ്പെട്ടു എന്ന തരത്തിലായിരുന്നു ആദ്യ കേസ്. തെളിവിന്റെ അഭാവം അന്വേഷണം ഇഴയാൻ കാരണമായി. പ്രതികളെ പിടികൂടണമെന്നു കാര്യമായ ആവശ്യവും ഉയർന്നില്ല. അടുത്തിടെ കുടുംബത്തിനുള്ളിലെ അസ്വാരസ്യം പരിധി വിട്ടപ്പോഴാണു കൊലപാതക കഥ പുറത്തായത്. തുടർന്ന് കുടംബാംഗങ്ങളിലൊരാളാണ് പൊലീസിന് വിവരം നൽകിയത്. അങ്ങനെ റഷീദ്, ബഷീർ, ഹഷാം എന്നിവരെ അറസ്റ്റ് ചെയ്തു. പക്ഷേ, ഖ്വാജയെ കൊല്ലാൻ പദ്ധതിയിട്ട മാതാവ് മസൂദ ബീവിയെ മാത്രം ഇതുവരെ പൊലീസിനു കണ്ടെത്താനായിട്ടില്ല.
തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദിച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണ്‍ ആനന്ദിനെ പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയില്‍ വാങ്ങും. കുട്ടികള്‍ക്കൊപ്പം അമ്മയേയും അരുണ്‍ ആനന്ദ് മര്‍ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ അടിയേറ്റതിന്‍റേയും തൊഴിയേറ്റതിന്‍റേയും പാടുകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. എന്നാല്‍ ക്രൂരകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നതിന് കുട്ടിയുടെ അമ്മയെ പ്രതിചേര്‍ക്കാനുള്ള നടപടികള്‍ പൊലീസ് തുടങ്ങി.
യുവതിയെ വൈദ്യപരിശോധനക്ക ്വിധേയമാക്കിയപ്പോഴാണ് അടിയേറ്റതിന്‍റെ പാടുകള്‍ കണ്ടെത്തിയത്. വടികൊണ്ട് അടിയേറ്റതിന്‍റേയും തൊഴിയേറ്റതിന്‍റേയും പാടുകള്‍ ശരീരത്തിലുണ്ട്. ദീര്‍ഘകാലമായി മര്‍ദനമേറ്റതിന്‍റെ ചതവുകളും യുവതിയുടെ ശരീരത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജിലും ചൊവ്വാഴ്ച യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും.
കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പീഡനം മറച്ചുവെച്ചതിന് ഇവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് ആലോചന. പരാതിക്കാരിയാണ് നിലവില്‍ അമ്മ. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോഴും ശേഷവും കുട്ടിയുടെ അമ്മ ചികില്‍സയുമായി സഹകരിച്ചില്ലെന്ന് ഡോക്ടര്‍മാരുടെ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴി ഇതുവരെ കോടതി രേഖപ്പെടുത്തിയിട്ടില്ല. കുട്ടിയെ മര്‍ദിച്ച കേസില്‍ പ്രതി അരുണ്‍ ആനന്ദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു.
കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസിന്‍റെ ആവശ്യം നാളെ കോടതി പരിഗണിക്കും. റിമാൻഡിലായ അരുൺ ഇപ്പോൾ മുട്ടം ജില്ലാ ജയിലിലാണ്. ഇവിടത്തെ തടവുകാരിൽ നിന്ന് ആക്രമണ ഭീഷണിയുണ്ടെന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അരുൺ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു. ഇളയ കുട്ടിയുടെ സംരക്ഷണച്ചുമതല ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍തൃപിതാവ് നല്‍കിയ അപേക്ഷയില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
അരുൺ ആനന്ദിന്റെ രാത്രികാല യാത്രകളെപ്പറ്റി സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള അരുൺ ആനന്ദ്, ലഹരി വസ്തുക്കൾ കൈമാറുന്നതിനു യുവതിയെ മറയാക്കിയിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അരുണിന്റെ കാറിനുള്ളിൽ നിന്നു കണ്ടെടുത്ത വസ്തുക്കളും വിശദമായി പരിശോധിക്കും.
യുവതിയുടെ പേരിലുള്ള ചുവന്ന കാറിലായിരുന്നു അരുണിന്റെയും യുവതിയുടെയും രാത്രികാല യാത്രകൾ. രണ്ടു മക്കളെയും രാത്രി വീട്ടിൽ തനിച്ചാക്കി, വീടു പൂട്ടിയ ശേഷം രാത്രി 11 മണിയോടെയാണ് യുവതി, അരുണിനൊപ്പം പുറത്തിറങ്ങുക. പുലർച്ചെ 5 മണിയോടെയാണു ഇരുവരും തിരിച്ചെത്തുക. ഈ സമയം അരുൺ മദ്യപിച്ച് അവശനായ നിലയിലായിരിക്കും. യുവതിയാണു വാഹനമോടിച്ചിരുന്നത്. തൊടുപുഴ പൊലീസിന്റെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ നഗരത്തിൽ നടത്തിയ പട്രോളിങിനിടെ പലപ്പോഴും ഇവരെ കണ്ടിരുന്നു. സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
കാറിനുള്ളിൽ നിന്നു പുതിയ മഴുവും മദ്യക്കുപ്പിയും, ഡിക്കിയിൽ നിന്നു 2 വലിയ പ്രഷർ കുക്കറും ബക്കറ്റും പാറക്കല്ലുകളും പൊലീസ് കണ്ടെടുത്തിരുന്നു. കാറിനുള്ളിൽ മഴു സൂക്ഷിച്ചിരുന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കാറിനുള്ളിൽ കണ്ടെത്തിയ രക്തക്കറ ഫൊറൻസിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്. തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണു കാർ. തൊടുപുഴയിൽ അരുൺ ആനന്ദുമായി അടുപ്പം പുലർത്തിയിരുന്നവരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. അരുണും യുവതിയും നഗരത്തിലെ ഒരു ബാർ ഹോട്ടലിൽ രാത്രികാലങ്ങളിൽ സ്ഥിരമായി എത്തിയിരുന്നതായും ഇവിടെ വച്ച് പലതവണ വഴക്കിട്ടിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.
മലപ്പുറം കാളികാവില്‍ വീട്ടുകാരുടെ ക്രൂരമര്‍ദനത്തിന് ഇരയായി മൂന്നരവയസുകാരി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ ഏറ്റെടുത്തു. പട്ടിണിക്ക് ഇട്ടതിനാല്‍ കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം.
കുഞ്ഞുങ്ങളോടുള്ള ക്രൂരതയ്ക്ക് അറുതിയില്ല. പൂങ്ങോട് കോളനിയില്‍ മൂന്നരവയസുകാരിയെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയത് സ്വന്തം അമ്മയുടെ അമ്മ. ദിവസങ്ങളോളം പട്ടിണിക്കിട്ടു. ശരീരമാസകലം മര്‍ദനമേറ്റതിന്റെ പാടുകളാണ്. മെലിഞ്ഞ് എല്ലുംതോലുമായ നിലയിലാണ് പെണ്‍കുട്ടി. പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ പ്രകടം. വാരിയെല്ലുകള്‍ ഉന്തി കാലിന്റെ അസ്ഥി വളഞ്ഞ നിലയിലാണ്. രാത്രികാലങ്ങളില്‍ മൂന്നരവയസുകാരിയെ മാത്രം കട്ടിലിനുതാഴെ വെറുംനിലത്താണ് കിടത്തുന്നത്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. കുട്ടിയേയും അമ്മയേയും സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. അമ്മയുടെ രണ്ടാംവിവാഹത്തിലെ മൂത്ത കുട്ടിയ്ക്കാണ് മര്‍ദനമേറ്റത്. താഴെ രണ്ട് പെണ്‍കുട്ടികള്‍ കൂടിയുണ്ട്. പൊലീസിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടില്‍ വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. നരിക്കുനി സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു മരിച്ച നിലയിലായിരുന്നു. കോഴിക്കോട് നരിക്കുനി സ്വദേശി റിഷാദ് നബീലാണ് പഴയ വൈത്തിരിയിലെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണത്. രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹം ലഭിച്ചത്.
മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ഞായറാഴ്ച വൈകീട്ടാണ് നബീല്‍ വയനാട്ടിലേക്ക് പോയത്. കെട്ടിടത്തിനുമുകളില്‍ നിന്ന് വീണതാണോ, ആത്മഹത്യ ചെയ്തതാണോ എന്ന് വ്യക്തമല്ല. പോലീസ് അന്വേഷിച്ചു വരികയാണ്.
ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണ സംഘം രാഘവന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഒരു മണിക്കൂറോളം മൊഴിയെടുക്കൽ നീണ്ടുനിന്നു. എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞതായും നീതിന്യായ കോടതിയും ജനകീയ കോടതിയും വിധി തീരുമാനിക്കുമെന്നും രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. രാഘവന്റെ മൊഴി രേഖപ്പെടുത്തിയെന്നും അന്വേഷണം തുടരുമെന്നും എസിപി പറഞ്ഞു.
ടിവി 9 ചാലനാണ് കെ.എം.രാഘവനെതിരായ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ബിസിനസുകാര്‍ എന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരോട് കോഴ ആവശ്യപ്പെട്ടതായി ആരോപിച്ചുകൊണ്ടുള്ളതാണ് ടിവി 9 പുറത്തുവിട്ട റിപ്പോർട്ട്. സിംഗപ്പൂർ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയവരോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. മാര്‍ച്ച് 10നാണ് വീഡിയോയിലുള്ള സംഭാഷണം നടന്നതെന്നാണ് ടിവി 9 ന്റെ റിപ്പോർട്ടിൽ പറയുന്നത്.