വടക്കുപടിഞ്ഞാറന്‍ യെമനിലെ ആശുപത്രിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇതില്‍ നാലുപേര്‍ കുട്ടികളാണ്. സാദ നഗരത്തില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെയുള്ള കിത്താഫ് ആശുപത്രിയിലാണ് സ്ഫോടനം ഉണ്ടായത്. എട്ടിലേറെ പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രണണത്തിന് പിനില്‍ സൗദി സഖ്യസേനയാണെന്നാണ് പ്രാഥമിക നിഗമനം. യെമന്‍ വ്യോമമേഖല പൂര്‍ണമായും സൗദി സേനയുടെ നിയന്ത്രണത്തിലാണ്.
ചിങ്ങവനം: പത്തു വയസുകാരി മകളെ പാളത്തിനരികിൽ നിർത്തി യുവതിയും കാമു കനും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ആനിക്കാട് സ്വദേശി ശ്രീകാന്ത് (36) പള്ളിക്കത്തോട് ചെളിക്കുഴി ശാന്തമന്ദിരം സ്വപ്ന വിനോദ് (33) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു 3.30ന് മൂലേടം മാടന്പുകാട്ട് മുത്തൻമാലിക്കു സമീപമാണ് ഇരുവരും ട്രെയിനിനു മുന്നിലേക്കു ചാടിയത്. ട്രെയിനിടിച്ചു രണ്ടു പേരുടെയും ശരീരം തിരിച്ചറിയാനാവാത്ത വിധം ഛിന്നഭിന്നമായി. കോട്ടയത്തുനിന്നു ബസിൽ മണിപ്പുഴയിലിറങ്ങിയ മൂന്നു പേരും മണിപ്പുഴ ഷാപ്പിൽനിന്നു ഭക്ഷണം കഴിച്ച ശേഷം മൂലവട്ടം റെയിൽവേ മേൽപാലത്തിനു സമീപമെത്തി. തുടർന്നു റെയിൽവേ ട്രാക്കിലൂടെ നടന്നു മുത്തൻമാലിയിലെത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ശ്രീകാന്തും സ്വപ്നയും മുന്നിലും പെൺകുട്ടി അല്പം പിന്നിലുമായിട്ടായിരുന്നു നടന്നിരുന്നത്.
പാസഞ്ചർ ട്രെയിൻ വന്ന സമയം ശ്രീകാന്ത് സ്വപ്നയെയും ചേർത്തുപിടിച്ചു പാളത്തിലേക്കു ചാടുകയായിരുന്നു. ഈ സമയം പെണ്‍കുട്ടി ഇവരുടെ പിന്നിലായിരുന്നു. സംഭവത്തെത്തുടർന്ന് പെണ്‍കുട്ടി ഓടി അടുത്ത വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. മേസ്തിരി പണിക്കാരനായിരുന്ന ശ്രീകാന്തിനു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. സ്വപ്നയ്ക്കും ഭർത്താവും രണ്ടു കുട്ടികളുമുണ്ട്. ഇതിൽ ഒരു കുട്ടിയാണ് കൂടെയുണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. സംഭവത്തെത്തുടർന്നു സമീപവീട്ടിൽ അഭയം തേടിയ പെണ്‍കുട്ടിയെ രാത്രിയോടെ ചൈൽഡ് ലൈൻ പ്രവർത്തകരെത്തി ഏറ്റുവാങ്ങി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. മേലത്തുമല സ്വദേശി രജനി കൃഷ്ണയാണ് കൊല്ലപ്പെട്ടത്. രജനിയുടെ അച്ഛന് കൃഷ്ണന്‍, അമ്മ രമ എന്നിവര്‍ക്കും കുത്തേറ്റു. ഭര്‍ത്താവ് ശ്രീകുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ശ്രീകുമാറും രജനിയും വേര്‍പെട്ടാണ് കഴിഞ്ഞിരുന്നത്. രജനിയും മാതാപിതാക്കളും കഴിഞ്ഞിരുന്ന വീട്ടിലെത്തി ശ്രീകുമാര്‍ ആക്രമിക്കുകയായിരുന്നു. കഴുത്തിന് കുത്തേറ്റ രജനി ആശുപത്രിയിലെത്തിയതോടെ മരിച്ചു. കൃഷ്ണന്റെ ആരോഗ്യനിലയും ഗുരുതരമാണ്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കൊല്ലം ബീച്ചില്‍ തിരമാലയില്‍പ്പെട്ട് കടലില്‍ കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയം പറക്കുളം കല്ലുവിള വീട്ടില്‍ സുനില്‍ (23), ശാന്തിനി (19) എന്നിവരുടെ മൃതദേഹങ്ങളാണ് കൊല്ലം പോര്‍ട്ടിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.
യുവതി കാല്‍ നനക്കാനിറങ്ങുന്നതിനിടെ അടിതെറ്റി തിരയിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സുനിലും തിരയിലകപ്പെട്ടു. ഇരുവരേയും രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും നീണ്ട ശ്രമങ്ങള്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ തീരത്ത് മൃതദേഹം അടിയുകയായിരുന്നു. അഞ്ച് മാസം മുമ്പായിരുന്നു ഇവരുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വൈകിട്ട് ബീച്ചിലെത്തുകയായിരുന്നു ഇരുവരും.
കൊല്ലം ഒാച്ചിറയിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി റോഷന്‍. ഏറെനാളായി പ്രണയത്തിലാണ്. പെണ്‍കുട്ടിക്ക് 18 വയസുണ്ടെന്നും പ്രതി. റോഷനെ പന്‍വേലിലെ കോടതിയില്‍ ഉടന്‍ ഹാജരാക്കും. ഓച്ചിറയിൽ നിന്നു കാണാതായ നാടോടി പെൺകുട്ടിയെയും മുഖ്യപ്രതി മുഹമ്മദ് റോഷനെയും നവിമുംബൈയിലെ പന്‍വേല്‍ നിന്നാണ് കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം കണ്ടെത്തിയത്.
മുംബൈയിലെത്തിയ കേരള പൊലീസിന്റെ 2 സംഘങ്ങളിലൊന്നാണ് ഇവരെ കണ്ടെത്തിയത്. രാജസ്ഥാനിലും ബംഗളുരൂവിലും അന്വേഷണം നടത്തിയ ശേഷമാണു ചില സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് മുംബൈയിലേക്കു പോയത്. പ്രതി മുഹമ്മദ് റോഷൻ മൊബൈൽ ഫോൺ ഓഫ് ചെയ്തത് തുടക്കത്തിൽ അന്വേഷണത്തെ ബാധിച്ചു. എന്നാൽ, റോഷന്റെ കേരളത്തിനു പുറത്തുള്ള ഒരു ബന്ധുവിന്റെ ഫോണിലേക്കു വന്ന കോളിനെക്കുറിച്ചുള്ള സംശയം പൊലീസിനു തുണയായി. ഇതിനെ പിന്തുടർന്നുള്ള അന്വേഷണമാണു മുംബൈയിലേക്കു നീണ്ടത്.
കൊല്ലം പൊലീസിന്റെ 2 സംഘങ്ങൾ ഇപ്പോൾ മുംബൈയിലെത്തിയിട്ടുണ്ട്. വനിത സിവിൽ പൊലീസ് ഓഫിസർമാർ ഉൾപ്പെട്ട സംഘം താമസിയാതെ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങും.
കഴിഞ്ഞ 18നാണു റോഷന്റെ നേതൃത്വത്തിലുള്ള സംഘം മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയും റോഷനുമായി നേരത്തെ അടുപ്പമുണ്ടായിരുന്നതായാണു പൊലീസ് പറയുന്നത്. പ്രാദേശിക സിപിഐ നേതാവിന്റെ മകനാണു റോഷൻ.
പെൺകുട്ടിയുമായി എറണാകുളത്തെത്തിയ റോഷൻ അവിടെ നിന്നു ട്രെയിൻ മാർഗം ബംഗളൂരുവിലേക്കു പോയെന്നാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്. പിന്നീട് ഇവർ മുംബൈയിലെത്തിയത് എങ്ങനെയാണെന്നു വ്യക്തമല്ല. ഗുണ്ടാസംഘാംഗങ്ങളായ കേസിലെ മറ്റു 3 പ്രതികളെ ഓച്ചിറ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതിഷേധിച്ചും സർക്കാരിനെയും പൊലീസിനെയും കുറ്റപ്പെടുത്തിയും വിവിധ രാഷ്ട്രീയപാർട്ടികൾ പ്രക്ഷോഭം ആരംഭിച്ചിരിക്കെയാണു പെൺകുട്ടിയെ കണ്ടെത്തിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
കൊല്ലം ഓച്ചിറയിൽ നിന്നു തട്ടിക്കൊണ്ടു പോയ രാജസ്ഥാനി സ്വദേശിയായ പതിനഞ്ചുകാരിയെയും മുഖ്യപ്രതിയായ മുഹമ്മദ് റോഷനെയും മുംബൈയിൽ കണ്ടെത്തി. കേരള പൊലീസ് സംഘം ഇവരെ തേടി കഴിഞ്ഞ ദിവസം മുംബൈയിലെത്തിയരുന്നു.
കഴിഞ്ഞ 18നാണു റോഷന്റെ നേതൃത്വത്തിലുള്ള സംഘം മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയും റോഷനുമായി നേരത്തെ അടുപ്പമുണ്ടായിരുന്നതായാണു പൊലീസ് പറയുന്നത്. പ്രാദേശിക സിപിഐ നേതാവിന്റെ മകനാണു റോഷൻ. കേസിൽ 3 പ്രതികളെ ഓച്ചിറ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വടക്കൻ പറവൂര്‍ പുത്തൻവേലിക്കരയിൽ യുവാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വിനോദയാത്രയെ ചൊല്ലിയുണ്ടായ തർക്കമെന്ന് പൊലീസ്. പുത്തൻ വേലിക്കര സ്വദേശി സംഗീത് ഞായറാഴ്ചയാണ് കുത്തേറ്റ് മരിച്ചത്. പ്രതികള്‍ ഒളിവിലാണ്.
പുത്തൻവേലിക്കര കൈമാത്തുരുത്തിപടി ശെൽവരാജിന്റെ മകൻ സംഗീതാണ് കഴിഞ്ഞ രാത്രിയിൽ കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോട് പുത്തൻവേലിക്കര കുറുമ്പത്തുരുത്ത് റോഡിലായിരുന്നു സംഭവം.ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സംഗീതിനെയും സുഹൃത്ത് ക്ലിന്റിനെയും ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഇരുവരുടെയും സുഹൃത്തുക്കള്‍ തന്നെയായിരുന്നു ആക്രമത്തിന് പിന്നിൽ. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ…
കൊല്ലപ്പെട്ട സംഗീതും സുഹൃത്ത് ക്ലിന്റുമായി വിനോദയാത്രയെ ചൊല്ലി പ്രതികള്‍ ഞായറാഴ്ച വൈകുന്നേരം വാക്കു തർക്കത്തിലേർപ്പെടുകയും ഇരുസംഘങ്ങളും പിന്നീട് പിരിഞ്ഞു പോവുകയും ചെയ്തിരുന്നു. എന്നാൽ രാത്രി ഒമ്പത് മണിക്ക് ക്ലിന്റിനെ വീട്ടിലാക്കുവാൻ സംഗീത് ബൈക്കിലെത്തിയപ്പോള്‍ വീടിന് സമീപം കാത്ത് നിന്ന പ്രതികള്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു.
ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ ആണ് സംഗീതിന് കുത്തേറ്റത്. തുടർന്ന് രണ്ട് കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ച ശേഷം ബസാർ ഭാഗത്ത് വച്ച് സംഗീത് കുഴഞ്ഞു വീണു. നാട്ടുകാർ ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും സംഗീതിനെ രക്ഷിക്കാനായില്ല. പ്രതികളും കൊല്ലപ്പെട്ട സംഗീതും ലഹരിക്കടിമകളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഫാ. ജയിംസ് എര്‍ത്തയിലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ച് പാലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സാക്ഷികളെ വാഗ്ദാനം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു, ഭീഷണിപ്പെടുത്തി, ഫോണ്‍ മുഖാന്തരം ഭീഷണിപ്പെടുത്തി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം.
ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്ക് ഒപ്പമുള്ള സിസ്റ്റര്‍ അനുപമയ്ക്കാണ് ഫോണിലൂടെ ഫായജയിംസ് എര്‍ത്തയില്‍ വാഗ്ദാനം നല്‍കിയത്. കേസില്‍ നിന്ന് പിന്മാറിയാല്‍ പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്നായിരുന്നു സിസ്റ്റര്‍ അനുപയോട് എര്‍ത്തയിലിന്റെ വാഗ്ദാനം. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. അതേസമയം, ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ സാക്ഷിയായ കന്യാസ്ത്രീയ്ക്ക് മുന്നറിയിപ്പുമായി സന്യാസിനി സഭ രംഗത്തെത്തി. സ്ഥലംമാറ്റ ഉത്തരവ് ഉടന്‍ അനുസരിക്കാന്‍ സന്യാസിനി സഭ സിസ്റ്റര്‍ ലിസി വടക്കേലിന് നിര്‍ദേശം നല്‍കി. മാര്‍ച്ച് 31നകം വിജയവാഡയില്‍ എത്തണമെന്ന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസ്സി വടക്കേയിലിന് നിര്‍ദേശിച്ചു.
സ്വകാര്യ നഴ്സിങ് ഹോമിലെ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച സംഭത്തിൽ ഡോക്ടർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിലായി. അറസ്റ്റിലായവരിൽ ഒരാൾ നഴ്സ് ആണ്. പീഡനത്തിനിരയായ യുവതിക്ക് ബോധരഹിതയാവാനുളള ഇഞ്ചക്ഷൻ നൽകിയതിനാണ് നഴ്സിനെ അറസ്റ്റ് ചെയ്തത്. മീററ്റിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ശ്വാസ തടസത്തെത്തുടർന്ന് മാർച്ച് 21 നാണ് യുവതി നഴ്സിങ് ഹോമിൽ അഡ്മിറ്റ് ആയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് നടത്തിയ പരിശോധനയിൽ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. ശനിയാഴ്ചയാണ് യുവതിയെ ഐസിയുവിലേക്ക് മാറ്റിയത്. അവിടെ വച്ച് നഴ്സ് യുവതിക്ക് മയങ്ങാനുളള ഇഞ്ചക്ഷൻ നൽകി. തുടർന്ന് മൂന്നുപേർ ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ബോധം കിട്ടിയപ്പോൾ തന്റെ കിടക്കയിൽ വാർഡ് ബോയിയെ കണ്ട യുവതി സഹായത്തിനായി അലറി വിളിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. യുവതിയുടെ നിലവിളി കേട്ട് ഭർത്താവ് ഐസിയുവിൽ ഓടിയെത്തിയപ്പോഴേക്കും കുറ്റവാളികൾ ഓടി രക്ഷപ്പെട്ടിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. നിയാഷു (20), അശോക് മാലിക് (35), ഷദാബ് (23), ലക്ഷ്മി (50) എന്നിവർക്കെതിരെ ഐപിസി 376 വകുപ്പു പ്രകാരം കേസെടുത്തു.
എറണാകുളം ജില്ലയെ നടുക്കി ഇന്നലെ മൂന്നു കൊലപാതകങ്ങൾ. പറവൂർ പുത്തൻവേലിക്കരയിലും കൊച്ചി കരിമുകളിലും പെരുമ്പാവൂരിലും ആണ് ഇന്നലെ വൈകിട്ട് നടന്ന അക്രമങ്ങളിൽ മൂന്നുപേർ മരിച്ചത്.
പുത്തൻവേലിക്കര മഞ്ഞക്കുളം സ്വദേശിയായ പത്തൊൻപതുകാരൻ സംഗീത് രാത്രി ഒന്‍പതരയോടെയാണ് കുത്തേറ്റ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സംഗീതിനെയും സുഹൃത്ത് ക്ലിന്റനെയും ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പരുക്കേറ്റ ഇവര്‍ പുത്തന്‍വേലിക്കര ബസാറിലെത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ക്ലിന്റന്‍ ഗുരുതരാവസ്ഥയില്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സുഹൃത്തുക്കളായ മൂന്നുപേര്‍ ചേര്‍ന്നാണ് ഇവരെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.
അയൽവാസിയുടെ കുത്തേറ്റാണ് കൊച്ചി കരിമുകൾ പീച്ചിങ്ങാച്ചിറ കോളനിയിൽ സുരേഷ് മരിച്ചത്. രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം.
കടമുറിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ അടിയേറ്റാണ് പെരുമ്പാവൂരിൽ മദ്ധ്യവയസ്കൻ കൊല്ലപ്പെട്ടത്. പെരുമ്പാവൂർ ഐമുറി വിച്ചാട്ടുപറമ്പിൽ ബേബി എന്ന അറുപത്തിയാറുകാരൻ ആണ് മരിച്ചത്.
പെരുമ്പാവൂര്‍ എ.എം.റോഡില്‍ എസ്എന്‍ സൂപ്പര്‍മാര്‍ക്കറ്റിനു സമീപം ബേബി നടത്തിയിരുന്ന പഴക്കടയില്‍ വച്ചായിരുന്നു കൊലപാതകം. അടുത്ത ബന്ധുക്കളേയും മറ്റു ചിലരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കടയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ബേബിയും സഹോദരിയുടെ മക്കളുമായി തര്‍ക്കങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.