Crime

ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഫാ. ജയിംസ് എര്‍ത്തയിലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ച് പാലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സാക്ഷികളെ വാഗ്ദാനം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു, ഭീഷണിപ്പെടുത്തി, ഫോണ്‍ മുഖാന്തരം ഭീഷണിപ്പെടുത്തി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം.

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്ക് ഒപ്പമുള്ള സിസ്റ്റര്‍ അനുപമയ്ക്കാണ് ഫോണിലൂടെ ഫായജയിംസ് എര്‍ത്തയില്‍ വാഗ്ദാനം നല്‍കിയത്. കേസില്‍ നിന്ന് പിന്മാറിയാല്‍ പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്നായിരുന്നു സിസ്റ്റര്‍ അനുപയോട് എര്‍ത്തയിലിന്റെ വാഗ്ദാനം. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. അതേസമയം, ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ സാക്ഷിയായ കന്യാസ്ത്രീയ്ക്ക് മുന്നറിയിപ്പുമായി സന്യാസിനി സഭ രംഗത്തെത്തി. സ്ഥലംമാറ്റ ഉത്തരവ് ഉടന്‍ അനുസരിക്കാന്‍ സന്യാസിനി സഭ സിസ്റ്റര്‍ ലിസി വടക്കേലിന് നിര്‍ദേശം നല്‍കി. മാര്‍ച്ച് 31നകം വിജയവാഡയില്‍ എത്തണമെന്ന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസ്സി വടക്കേയിലിന് നിര്‍ദേശിച്ചു.

സ്വകാര്യ നഴ്സിങ് ഹോമിലെ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച സംഭത്തിൽ ഡോക്ടർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിലായി. അറസ്റ്റിലായവരിൽ ഒരാൾ നഴ്സ് ആണ്. പീഡനത്തിനിരയായ യുവതിക്ക് ബോധരഹിതയാവാനുളള ഇഞ്ചക്ഷൻ നൽകിയതിനാണ് നഴ്സിനെ അറസ്റ്റ് ചെയ്തത്. മീററ്റിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ശ്വാസ തടസത്തെത്തുടർന്ന് മാർച്ച് 21 നാണ് യുവതി നഴ്സിങ് ഹോമിൽ അഡ്മിറ്റ് ആയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് നടത്തിയ പരിശോധനയിൽ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. ശനിയാഴ്ചയാണ് യുവതിയെ ഐസിയുവിലേക്ക് മാറ്റിയത്. അവിടെ വച്ച് നഴ്സ് യുവതിക്ക് മയങ്ങാനുളള ഇഞ്ചക്ഷൻ നൽകി. തുടർന്ന് മൂന്നുപേർ ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ബോധം കിട്ടിയപ്പോൾ തന്റെ കിടക്കയിൽ വാർഡ് ബോയിയെ കണ്ട യുവതി സഹായത്തിനായി അലറി വിളിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. യുവതിയുടെ നിലവിളി കേട്ട് ഭർത്താവ് ഐസിയുവിൽ ഓടിയെത്തിയപ്പോഴേക്കും കുറ്റവാളികൾ ഓടി രക്ഷപ്പെട്ടിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. നിയാഷു (20), അശോക് മാലിക് (35), ഷദാബ് (23), ലക്ഷ്മി (50) എന്നിവർക്കെതിരെ ഐപിസി 376 വകുപ്പു പ്രകാരം കേസെടുത്തു.

എറണാകുളം ജില്ലയെ നടുക്കി ഇന്നലെ മൂന്നു കൊലപാതകങ്ങൾ. പറവൂർ പുത്തൻവേലിക്കരയിലും കൊച്ചി കരിമുകളിലും പെരുമ്പാവൂരിലും ആണ് ഇന്നലെ വൈകിട്ട് നടന്ന അക്രമങ്ങളിൽ മൂന്നുപേർ മരിച്ചത്.

പുത്തൻവേലിക്കര മഞ്ഞക്കുളം സ്വദേശിയായ പത്തൊൻപതുകാരൻ സംഗീത് രാത്രി ഒന്‍പതരയോടെയാണ് കുത്തേറ്റ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സംഗീതിനെയും സുഹൃത്ത് ക്ലിന്റനെയും ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പരുക്കേറ്റ ഇവര്‍ പുത്തന്‍വേലിക്കര ബസാറിലെത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ക്ലിന്റന്‍ ഗുരുതരാവസ്ഥയില്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സുഹൃത്തുക്കളായ മൂന്നുപേര്‍ ചേര്‍ന്നാണ് ഇവരെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

അയൽവാസിയുടെ കുത്തേറ്റാണ് കൊച്ചി കരിമുകൾ പീച്ചിങ്ങാച്ചിറ കോളനിയിൽ സുരേഷ് മരിച്ചത്. രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം.

കടമുറിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ അടിയേറ്റാണ് പെരുമ്പാവൂരിൽ മദ്ധ്യവയസ്കൻ കൊല്ലപ്പെട്ടത്. പെരുമ്പാവൂർ ഐമുറി വിച്ചാട്ടുപറമ്പിൽ ബേബി എന്ന അറുപത്തിയാറുകാരൻ ആണ് മരിച്ചത്.

പെരുമ്പാവൂര്‍ എ.എം.റോഡില്‍ എസ്എന്‍ സൂപ്പര്‍മാര്‍ക്കറ്റിനു സമീപം ബേബി നടത്തിയിരുന്ന പഴക്കടയില്‍ വച്ചായിരുന്നു കൊലപാതകം. അടുത്ത ബന്ധുക്കളേയും മറ്റു ചിലരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കടയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ബേബിയും സഹോദരിയുടെ മക്കളുമായി തര്‍ക്കങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും കൊലപാതകം. മദ്യലഹരിയില്‍ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി, കൊലക്കേസ് ശിക്ഷ അനുഭവിച്ചിട്ടുള്ള യുവാവ് വെട്ടേറ്റ് മരിച്ചു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. രണ്ടാഴ്ചക്കിടെ നഗരത്തിലുണ്ടാകുന്ന മൂന്നാമത്തെ കൊലപാതകമാണിത്.

തലസ്ഥാന നഗരമധ്യത്തില്‍ മ്യൂസിയം സ്റ്റേഷന്‍ പരിധിയിലുള്ള ബാര്‍ട്ടന്‍ഹില്‍ കോളനിയിലാണ് നഗരത്തെ ഞെട്ടിച്ച മൂന്നാം കൊലപാതകമുണ്ടായത്. കോളനിവാസിയും ഓട്ടോ ഡ്രൈവറായ കെ.എസ്. അനിയാണ് വെട്ടേറ്റ് മരിച്ചത്. അനിയുടെ അയല്‍വാസിയായ ജീവന് വേണ്ടി തിരച്ചില്‍ തുടങ്ങി. ഗുണ്ടാകുടിപ്പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഏതാനും വര്‍ഷം മുന്‍പ് കൊലപാതകകേസില്‍ പ്രതിയായിട്ടുള്ളയാളാണ് കൊല്ലപ്പെട്ട അനി. പ്രതിയായ ജീവന്‍ കാപ്പാ നിയമം ചുമത്തപ്പെട്ട ഗുണ്ടയുമാണ്. രാത്രി പത്ത് മണിയോടെ കോളനിയിലേക്കുള്ള വഴിയില്‍ വച്ച് തര്‍ക്കമുണ്ടാവുകയും ജീവന്‍ കത്തികൊണ്ട് അനിയെ വെട്ടുകയുമായിരുന്നു. വെട്ടേറ്റ് റോഡില്‍ കിടന്ന അനിയെ പൊലീസെത്തിയാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. ഏതാനും മാസം മുന്‍പ് , ജീവന്റെ സഹോദരിയെ അനി മര്‍ദിച്ചതായി പരാതിയുണ്ടായിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമെന്നും കരുതുന്നു.

എന്നാല്‍ ജീവനൊപ്പം ഗുണ്ടകളായ മറ്റ് നാല് പേര്‍ കൂടിയുണ്ടായിരുന്നെന്നും വീട്ടിലേക്ക് വന്ന അനിയെ ഇവര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചെന്നുമാണ് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നത്. അനിയുടെ മരണത്തോടെ തുടര്‍ച്ചയായ മൂന്നാം കൊലയ്ക്കാണ് നഗരം വേദിയായിരിക്കുന്നത്. കരമനയില്‍ അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ശ്രീവരാഹത്ത് ശ്യാമിനെ കുത്തിക്കൊലപ്പെടുത്തിയതുമാണ് രണ്ട് കൊലപാതകങ്ങള്‍.

ഇതിനെല്ലാം പിന്നില്‍ ഗുണ്ടകളും ലഹരിമാഫിയാ സംഘങ്ങളുമാണ്. ഇവരെ നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ ബോള്‍ട്ടെന്ന പേരില്‍ പ്രത്യേക പരിശോധനകള്‍ നടക്കുന്നതിനിടെ ഗുണ്ടകള്‍ പൊതുവഴിയില്‍ ഏറ്റുമുട്ടി കൊന്നത് പൊലീസിന്റെ നാണക്കേടും നാട്ടുകാരുടെ ആശങ്കയും വര്‍ധിപ്പിക്കുകയാണ്

ഡോക്ടറുടെ 2 ദിവസം പഴക്കമുള്ള മൃതദേഹം അദ്ദേഹം നടത്തിവന്ന ക്ലിനിക്കിൽ കണ്ടെത്തി. ചേപ്പാട് വലിയകുഴി താഴുവള്ളിൽ വേണുഗോപാലിന്റെ മകൻ ഡോ. അനീഷിന്റെ (32) മൃതദേഹമാണു മുതുകുളം സബ് ട്രഷറിക്കു സമീത്തെ ഡന്റൽ ക്ലിനിക്കിൽ ഇന്നലെ സന്ധ്യയോടെ കാണപ്പെട്ടത്. മുറിയിൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.

2 ദിവസമായി ക്ലിനിക് തുറന്നിരുന്നില്ല. വാതിൽ പൂർണമായി അടച്ചിരുന്നുമില്ല. സുഹ‍ൃത്ത് ഇന്നലെ സന്ധ്യയോടെയെത്തി തുറന്നു നോക്കിയപ്പോഴാണു മരിച്ച നിലയിൽ കണ്ടത്. പലപ്പോഴും അനീഷ് ക്ലിനിക്കിൽ താമസിക്കാറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഫോണിൽ ബന്ധപ്പെട്ടിട്ടു കിട്ടാതിരുന്നതിനാൽ പിതാവ് വേണുഗോപാൽ അന്വേഷിച്ച് എത്തിയിരുന്നു. അവിവാഹിതനാണ്. രാധയാണു മാതാവ്.

കോട്ടയം: കാണക്കാരിയിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാഴക്കാലയിൽ ചിന്നമ്മയാണ് മരിച്ചത്. പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിലായിരുന്നു മൃതദേഹം. പ്രദേശത്ത് നിന്ന് പെട്രോളും ലൈറ്ററും കണ്ടെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് മകൻ ബിനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വീടിന് സമീപത്തെ പറമ്പിൽ ചിന്നമ്മയുടെ മൃതദേഹം ഉണ്ടെന്ന വിവരം ബിനുരാജ് തന്നെയാണ് അയൽവാസികളെ അറിയിച്ചത്. ബിനുരാജും ചിന്നമ്മയും തമ്മിൽ കുറേകാലമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നതായും പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു.

ഭർത്താവിന് തന്നേക്കാൾ ഇഷ്ടം കുഞ്ഞിനോട്, അമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. ഉക്രയിനിലെ റിവ്നെ ഓബ്ലാസ്റ്റ് റീജിയണില്‍ 21 കാരിയായ യുവതിയാണ് ഈ ക്രൂരത ചെയ്തത്. യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഭർത്താവ് മാലിന്യം കളയാൻ പോയ സമയത്താണ് യുവതി കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത്. ഭാര്യയുടെ കയ്യിൽ ചോര പുരണ്ടിരിക്കുന്നത് കണ്ട് അന്വേഷണം നടത്തിയപ്പോഴാണ് പെൺകുഞ്ഞിന്റെ മൃതദേഹം കാണുന്നത്. മകൻ പുറത്തുപോയ സമയത്ത് മരുമകൾ അടുക്കളയിൽ നിന്നും കത്തിയെടുക്കുന്നത് കണ്ടതായി ഭർത്താവിന്റെ അമ്മയുടെ പൊലീസിനെ അറിയിച്ചു.

മകൻ സ്വന്തം കുഞ്ഞിനോട് വാത്സല്യം കാണിക്കുന്നതിൽ മരുമകൾക്ക് അസൂയയായിരുന്നുവെന്നും ഇവർ പറയുന്നു. താൻ കുഞ്ഞിനെ സ്നേഹിക്കുന്നതിലും മരുമകൾക്ക് അതൃപ്തി ഉണ്ടായിരുന്നുവെന്ന് ഈ അമ്മ പറയുന്നു. അടുക്കളയിലെ സിങ്കിൽ നിന്നാണ് കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തിയത്. അതിൽ കുഞ്ഞിന്റെ രക്തം പുരണ്ടിരുന്നു.

പ്രതിക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവോയെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മാര്‍ച്ച്‌ മൂന്നിന് ഈ യുവതിയെ മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും വിട്ടയച്ചിരുന്നു. തുടര്‍ന്നാണ് കുട്ടിക്ക് ജന്മമേകിയതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. യുവതിയെ കസ്റ്റഡിയിലെടുക്കുകയും മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്.

ഹരിയാനയിലെ ഗൂര്‍ഗോണില്‍ ഹോളി ദിനത്തില്‍ സംഭവിച്ച ആക്രമണമാണ് ഇപ്പോള്‍ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. 25 പേരടങ്ങുന്ന സംഘം ആയുധങ്ങളുമായെത്തി മുസ്ലിം കുടുംബത്തെ ആക്രമിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ ആറു പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. കുടുംബത്തെ അക്രമികള്‍ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതിന് പിന്നാലെ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. 20-25 പേരുടെ സംഘമാണ് വടിയും കുന്തവും വാളും അടക്കമുള്ള ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ നിന്നും മൂന്ന് വര്‍ഷം മുമ്പ് ഗുരുഗ്രാമിലേക്ക് താമസം മാറിയ മുഹമ്മദ് സാജിദിന്റെ കുടുംബത്തിന് നേരെയായിരുന്നു അക്രമം. ഇവരുടെ വീട്ടിലെത്തിയ അതിഥികള്‍ക്കൊപ്പം കുട്ടികള്‍ സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഇതിനിടെ രണ്ട് പേര്‍ ബൈക്കില്‍ വന്ന് ‘നിങ്ങളെന്താണ് ചെയ്യുന്നത്? പാകിസ്താനില്‍ പോയി ക്രിക്കറ്റ് കളിക്കൂ’ എന്ന് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇത് മുഹമ്മദ് സാജിദ് ചോദ്യം ചെയ്തതോടെ ഭീഷണികളുമായി ഇവര്‍ മടങ്ങി.

പത്തുമിനുറ്റിന് ശേഷം ആറ് പേര്‍ ആയുധങ്ങളുമായി രണ്ട് ബൈക്കിലും നടന്നുകൊണ്ട് ഇരുപതോളം പേരും മൈതാനത്തേക്ക് വന്നു. ആയുധങ്ങളുമായി ഇവര്‍ വരുന്നത് കണ്ട് ക്രിക്കറ്റ് കളിച്ചിരുന്ന കുട്ടികള്‍ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. കുന്തവും വടികളും വാളുമായിട്ടായിരുന്നു ആള്‍ക്കൂട്ടം വന്നത്. വീട്ടില്‍ കയറിയവര്‍ വാതിലടച്ചതോടെ പുരുഷന്മാരെ ഇറക്കിവിട്ടില്ലെങ്കില്‍ എല്ലാവരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വൈകാതെ താഴത്തെ നിലയിലെ വാതില്‍ പൊളിച്ച് വീടിനകത്തുകയറിയ ഇവര്‍ പുരുഷന്മാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐ.പി.സി 148(കൊള്ള), 149(നിയമവിരുദ്ധമായി സംഘം ചേരല്‍), 307(കൊലപാതകശ്രമം), 323(ബോധപൂര്‍വ്വം മുറിവേല്‍പ്പിക്കല്‍), 452(വീട്ടില്‍ അതിക്രമിച്ചു കയറല്‍), 506(ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അക്രമികളില്‍ പലരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആറ് പേരെ അറസ്റ്റു ചെയ്‌തെന്നും ബോണ്ട്‌സി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുരേന്ദര്‍ കുമാര്‍ പറഞ്ഞു.

മുകള്‍ നിലയിലെ ടെറസില്‍ ഒളിച്ച കുടുംബത്തിലെ ചിലര്‍ മൊബൈലില്‍ വീഡിയോ എടുക്കുകയും ഇത് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തതോടെയാണ് ക്രൂര മര്‍ദനം പുറത്തറിയുന്നത്. കുടുംബാംഗങ്ങളെ മര്‍ദിച്ച അക്രമിസംഘം സ്വര്‍ണ്ണവും 25,000 രൂപ പണവും അടക്കം വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നു. നിര്‍ത്തിയിട്ടിരുന്ന കാറുകളും വീടിന്റെ ജനലുകളും അക്രമിസംഘം തല്ലിതകര്‍ത്തു. എത്രയും പെട്ടെന്ന് വീട് ഒഴിഞ്ഞ് പോകണമെന്ന ഭീഷണിയും മുഴക്കിയാണ് സംഘം സ്ഥലം വിട്ടതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ കുടുംബം വ്യക്തമാക്കുന്നു.

 

പാലക്കാട് ചെർപ്പുളശേരിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ യുവതി പീഡനത്തിനിരയായ കേസിൽ പ്രതി അറസ്റ്റില്‍. ചെര്‍പ്പുളശേരി പുത്തനാലയ്ക്കല്‍ തട്ടാരുതൊടിയില്‍ പി പ്രകാശനാണ് അറസ്റ്റിലായത്. പാര്‍ട്ടി ഒാഫീസില്‍ വച്ച് പീഡ‍നത്തിനിരയായെന്ന് യുവതി പൊലീസിനും മജിസ്ട്രേറ്റിനും മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റു രേഖപ്പെടുത്തിയത്. ടുവീലര്‍ വര്‍ക് ഷോപ്പ് നടത്തുന്ന പ്രകാശന്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് യുവതിയെ പീഡ‍ിപ്പിച്ചത്. കഴിഞ്ഞ പതിനാറിന് മണ്ണൂര്‍ നഗരിപ്പുറത്ത് നവജാതശിശുവിനെ ലഭിച്ചിരുന്നു. കുഞ്ഞിന്റെ അമ്മയെതേടിയുളള പൊലീസ് അന്വേഷണത്തിലാണ് പാര്‍ട്ടി ഒാഫീസിലെ പീ‍ഡ‍നത്തെക്കുറിച്ച് മൊഴി ലഭിച്ചത്. പാര്‍ട്ടി ഒാഫീസില്‍ വച്ച് പീ‍ഡ‍നം നടന്നിട്ടില്ലെന്നാണ് സിപിഎം വിശദീകരണം.

പാലക്കാട് ചെർപ്പുളശ്ശേരിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ പീഡനത്തിനിരയായെന്ന പരാതിയിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് മൊഴിയെടുത്തത്. നേരത്തെ പൊലീസിന് നൽകിയ മൊഴി യുവതി ആവർത്തിച്ചതായാണ് സൂചന.

യുവതി ചികിത്സയിലുള്ള ആശുപത്രിയിലെത്തി പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് മൊഴിയെടുത്തത്. 2018 ജൂണിൽ സിപിഎം ചെർപ്പുളശ്ശേരി ഏരിയാ കമ്മറ്റി ഓഫീസിൽ വെച്ച് പീഡനത്തിനിരയായെന്ന മൊഴി യുവതി ആവർത്തിച്ചതായാണ് സൂചന. ആരോപണ വിധേയനായ ചെർപ്പുളശേരി സ്വദേശിയായ പ്രകാശനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടു മൊഴികളും തമ്മിൽ മാറ്റമില്ലെങ്കിൽ പ്രകാശന്റെ അറസ്റ്റ് ഉടനുണ്ടാകും.

ചെർപ്പുളശ്ശേരി ഏരിയാ കമ്മറ്റി ഓഫീസിലെ ഡിവൈഎഫ്ഐയുടെ മുറിയിൽ വച്ച് കുടിക്കാൻ പാനീയം നൽകി മയക്കിയശേഷം പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് നൽകിയ ആദ്യ മൊഴി. പരാതിക്കാരിയും ആരോപണ വിധേയനും പാർട്ടിക്കാരല്ലെന്നാണ് സിപിഎം വിശദീകരണം. യുവതിയുടെ മൊഴി പ്രകാരം വസ്തുതാ പരിശോധന നടത്തി തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം

RECENT POSTS
Copyright © . All rights reserved