Crime

അതിക്രൂരമായ കൊലപാതകം നടന്നതു കൊലയാളികളിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിനു ശേഷം. ലഹരിയിൽ കൂത്താടി പിറന്നാൾ ആഘോഷിക്കുന്ന കൊലയാളി സംഘത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്തു തന്നെയാണു പിറന്നാൾ ആഘോഷവും. ലഹരിയിൽ മുങ്ങിയ പിറന്നാൾ ആഘോഷത്തിനു ശേഷം അനന്തുവിനെ തട്ടിക്കൊണ്ടു വന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സൂചന

അനന്തുവിന്റെ മൃതദേഹത്തിനടുത്തു നിന്നു മദ്യക്കുപ്പികളും സിറിഞ്ചുകളും കണ്ടെടുത്തിരുന്നു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഉപയോഗിച്ചതാണിവ. കൊലയാളി സംഘം സ്ഥിരം ഒത്തുകൂടുന്ന സ്ഥലമാണിത്. ആളൊഴിഞ്ഞ തോട്ടത്തിൽ വൃക്ഷങ്ങൾക്കിടയിൽ എന്തു നടന്നാലും പുറത്താരും അറിയില്ല. ദേശീയ പാതയോരത്തായിട്ടും കൊലപാതകം ആരും അറിയാതിരുന്നതിന്റെ കാരണമിതാണ്

വിഡിയോ ദൃശ്യങ്ങളിൽ പിറന്നാൾ ആഘോഷിക്കുന്ന യുവാവ് ഷർട്ട് ധരിച്ചിട്ടില്ല. ഈ യുവാവിനെ പൊലീസിനു പിടികിട്ടിയിട്ടുമില്ല. കാവി മുണ്ടാണ് ഉടുത്തിരിക്കുന്നത്. കരിയിലകൾ ശരീരത്തു വാരിയിട്ടും നിലത്തു കിടന്ന് ഉരുണ്ടുമാണ് ആഘോഷം. തോട്ടത്തിനുള്ളിലെ തകർന്ന കെട്ടിടത്തിന്റെ ഭിത്തികൾക്കു മുകളിൽ കയറിയിരുന്നാണു മദ്യപാനവും മയക്കുമരുന്നുപയോഗവും. വിഡിയോയിൽ എട്ടോളം പേരെ കാണാം. ഹാപ്പി ബർത്ത്ഡേ ടു യൂ എന്ന ഗാനവും ഇതിനിടെ സംഘാംഗങ്ങളിലൊരാൾ പാടുന്നുണ്ട്

കൃത്യമായ പദ്ധതി തയാറാക്കിയാണ് കരമനയിൽ അനന്തുഗീരീഷിനെ കൊലപ്പെടുത്തിയത്. ഇതിന് മുന്നോടിയായി കൊലപാതകം നടത്തിയ സ്ഥലത്ത് എട്ടംഗസംഘം ആഘോഷവും നടത്തി. ഇതിനു പിന്നാലെ കൊലപാതകം ആസൂത്രണം ചെയ്തു. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിൽ തല്ലിയവരെ തിരിച്ചടിക്കണമെന്നു പദ്ധതി തയ്യാറാക്കി. വിഷ്ണു, അഭിലാഷ്, റോഷൻ, ബാലു, ഹരി, അരുൺ ബാബു, റാം കാർത്തിക്, കിരൺ കൃഷ്ണൻ എന്നിവർ ഗൂഡാലോചനയുടെ ഭാഗമായി.ആഘോഷത്തിന് കൊഴുപ്പ് കൂട്ടാൻ മദ്യവും മയക്ക് മരുന്നുമുണ്ടായിരുന്നു.

ഉത്സവ ദിവസം തല്ലിയവരിൽ ഉൾപ്പെട്ട കൊഞ്ചിറവിള സ്വദേശി അനന്തു ദിവസവും കൈമനത്ത് ഒരു പെൺകുട്ടിയെ കാണാൻ വരാറുണ്ടെന്ന് അരുൺ ബാബു സംഘത്തിന് വിവരം നൽകി. ഇതനുസരിച്ച് വിഷ്ണു, അഭിലാഷ്, റോഷൻ എന്നിവർ തളിയൽ അരശുംമൂട് എത്തി. അനന്തു വണ്ടി നിർത്തിയ ശേഷം ബേക്കറിയിൽ ജ്യൂസ് കുടിക്കാൻ കയറി. ഇതിനിടെ വിഷ്ണു അനന്തു ബൈക്ക് സ്റ്റാർട്ട് ചെയ്തു കടന്നു കളയാതിരിക്കാനായി സ്പാർക്ക് പ്ലഗിലേക്കുള്ള വയർ മുറിച്ചു കളഞ്ഞു

അഭിലാഷും റോഷനും കൂടി അനന്തുവിനെ അവർ വന്ന ബൈക്കിൽ കയറ്റി. ചിലർ ഇതു തടയാൻ ശ്രമിച്ചു. സ്ഥലവാസിയായ അരുൺ ബാബു നാട്ടുകാരോട് ഇതിൽ ഇടപെടരുതെന്ന് വിലക്കി. അനന്തു വന്ന ബൈക്ക് വിഷ്ണു സ്റ്റാർട്ടാക്കി കൊണ്ടു പോയി. കരമന, നീറമൺകര, കൈമനം എന്നിവിടങ്ങളിൽ പൊലീസ് ഉണ്ടായിരുന്നതിനാൽ ഇവർ ബല പ്രയോഗം നടത്തിയിരുന്നില്ല. കൈമനത്ത് അനന്തുവിന്റെ ബൈക്ക് വച്ച ശേഷം അനന്തുവിനെ കാട്ടിലെ ഒളി സംഘത്തിൽ കൊണ്ടു പോയി. അവിടെ വച്ച് ഇവർ അനന്തുവിനെ സംഘം ചേർന്ന ക്രൂരമായി മർദ്ദിച്ചു. വൈകീട്ട് ഏഴുമണിയോടെ മരണം ഉറപ്പിച്ച ശേഷമാണ് സംഘം പിരിഞ്ഞത്.

അനന്തുഗിരീഷിന്റെ കൈകളിലെ ഞരമ്പ‌ു സഹിതം മാംസം മൃഗീയമായി അറുത്തെടുത്തത‌് കൊലപാതക സംഘത്തിലെ വിഷ‌്ണു. പ്രാവച്ചമ്പലം സ്വദേശിയായ ഇയാളാണ് കത്തി ഉപയോഗിച്ച് മാംസം അറുത്തെടുത്തത‌െന്നു പിടിയിലായവർ പൊലീസിന‌് മൊഴി നൽകി. വിഷ‌്ണു ഉൾപ്പെട്ട എട്ട‌ു പേരെയാണ‌് ഇനി പിടികൂടാനുള്ളത‌്.ഇവർ സംസ്ഥാനം വിട്ടു കഴിഞ്ഞു. ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. അതിക്രൂര മർദനമാണ‌് അനന്തുവിന‌് ഏറ്റത‌്

അംഗ സംഘം പന്നിക്കൂട്ടിലിട്ട‌് വളഞ്ഞിട്ട‌് മർദിച്ചു. കരിക്ക‌്, തടി എന്നിവ ഉപയോഗിച്ച‌് തലക്കടിച്ചു. കൈകളിലെ ഞരമ്പ‌് ഉൾപ്പെടെയുള്ള ഭാഗം കത്തി കൊണ്ട‌് അറുത്തെടുത്തു. അനന്തു രക്തം വാർന്ന‌് പിടയുന്നത‌് കണ്ട‌് കൊലയാളികൾ രസിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ‌്തു. തുടർന്ന‌് സ്ഥലം വിട്ടെങ്കിലും വീണ്ടും തിരിച്ചെത്തി അനന്തുവിന്റെ മരണം ഉറപ്പിച്ചു

തെളിവെടുപ്പിന് എത്തിച്ചപ്പോഴും കൂസലില്ലാതെ  പിടിയിലായ പ്രതികൾ. കഞ്ചാവ് ലഹരിയിൽ സമപ്രായക്കാരനെ അരുംകൊല ചെയ്തതിന് പിടിയിലായിട്ടും ഒട്ടും കുലുങ്ങാതെയാണ് തെളിപ്പെടുപ്പിന് അഞ്ചംഗ സംഘം പൊലീസിനൊപ്പം എത്തിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കൊലപാതകം നടന്ന സ്ഥലത്ത് ഉൾപ്പെടെ എത്തിച്ച് അറസ്റ്റിലായ കിരൺകൃഷ്ണൻ , മുഹമ്മദ് റോഷൻ, അരുൺബാബു, അഭിലാഷ്, റാം കാർത്തിക് എന്നിവരെ തെളിവെടുത്തത്.

ഫോർട്ട് എസി പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് ഇവരെ തെളിവെടുക്കാൻ എത്തിച്ചത്. വലിയ ജനക്കൂട്ടത്തിന് നടുവിലും പൊലീസ് വലയത്തിൽ തല ഉയർത്തി നിന്ന പ്രതികൾ കൊലപാതക രീതികൾ ഉൾപ്പെടെ അഭിനയിച്ചു കാണിച്ചു. മാധ്യമ സംഘങ്ങൾക്ക് ഒപ്പം പൊലീസ് പ്രതികളുമായി എത്തിയതോടെ സംഭവം നടന്ന നീറണൺകരയിൽ വൻ ജനക്കൂട്ടവും തടിച്ചു കൂടി. കനത്ത പൊലീസ് വലയത്തിലാണ് ദേശീയ പാതയ്ക്ക് സമീപം നീറമൺകര ബിഎസ്എൻഎൽ പുറമ്പോക്ക് ഭൂമിയിലെ സംഭവ സ്ഥലത്ത് ഇവരെ എത്തിച്ചത്.

മാധ്യമ ക്യാമറകൾക്ക് നടുവിലൂടെ പ്രതികളുമായി പൊലീസ് സ്ഥലത്തെത്തി. ദേശീയപാതയുടെ വശത്താണെങ്കിലും കാട്ടിനുള്ളിലാണ് കൊലയാളികളുടെ സങ്കേതം. റോഡിൽ നിന്ന് നോക്കിൽ ആർക്കും ഭയം തോന്നുന്ന വഴികളിലൂടെ രാത്രിയും പകലും കൊലയാളി സംഘം പതിവായി സഞ്ചരിക്കാറുണ്ടായിരുന്നു. അനന്തുവിന്റെ മൃതദേഹം ലഭിച്ച സ്ഥലത്ത് എത്തിച്ച പ്രതികളോട് ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകി

കൂടാതെ മർദിച്ച് അവശനാക്കി അനന്തുവിനെ കിടത്തിയ സ്ഥലവും കൊലപാതക രീതിയും പ്രതികൾ അഭിനയിച്ച് കാണിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ഓരോരുത്തരോടും പൊലീസ് കാര്യങ്ങൾ വിശദമായി ചോദിച്ചു. 40 മിനിട്ടോളം നീണ്ട തെളിവെടുപ്പിന് ശേഷവും പ്രതികൾക്ക് ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. തുടർന്നു അനന്തുവിനെ തട്ടികൊണ്ടു പോയ അരശുംമൂട്ടിലും തെളിവെടുപ്പ് നടത്തി

ക്രൈസ്റ്റ് ചര്‍ച്ച്‌: ന്യൂസീലന്‍ഡിലെ തിരക്കേറിയ മുസ്‌ലിം പള്ളിയില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. സിറ്റി ഓഫ് െ്രെകസ്റ്റ്ചര്‍ച്ചിലെ പള്ളിയിലാണു ആക്രമണം.നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. സൈനികരുടെ വേഷത്തിലാണ് അക്രമി എത്തിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഓട്ടമാറ്റിക് റൈഫിളുമായെത്തിയ ഇയാള്‍ പ്രാര്‍ഥനയ്ക്ക് എത്തിയവരുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം, ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര്‌ക്കെത്തിയ ബംഗ്ലദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ വെടിവയ്പ്പ് സമയത്ത് പള്ളിക്കു സമീപം ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ലെന്നും എല്ലാവരും രക്ഷപ്പെട്ടെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനുസ് പറഞ്ഞു. ക്രിക്കറ്റ് താരങ്ങള്‍ പള്ളിയിലേക്കു പ്രവേശിക്കാനൊരുങ്ങവെയാണു വെടിവയ്പ്പുണ്ടായത്.

തമിഴ്നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച പൊള്ളാച്ചി പീഡന കേസ് സിബിഐക്ക് കൈമാറി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംഭവത്തില്‍ ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളില്‍ ഇന്നും പ്രതിഷേധങ്ങള്‍ നടന്നു.

പൊള്ളാച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ വിവിധയിടങ്ങളില്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. ചെന്നൈയിലും ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തിലടക്കം പ്രതിഷേധമുയര്‍ന്നു. ഗുണ്ടാ നിയമം മാത്രം ചുമത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നെന്നാണ് പ്രധാന ആരോപണം. കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പ്രതിഷേധങ്ങള്‍ക്ക് അയവില്ല. കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം വേണമെന്നാണ് ആവശ്യം.

സിബിസിഐഡിയാണ് കേസ് അന്വേഷിച്ചുകൊണ്ടിരുന്നത്. പ്രതികളെ നാട്ടുകാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. നൂറോളം യുവതികളെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്.

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക പീഡനക്കേസ്. ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരായാണ് കേസ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ എഫ്.ഐ.ആര്‍. എറണാകുളം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. സോളാര്‍ വ്യവസായത്തിന് സഹായം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നേരത്തെ, സമാന കേസില്‍ കെ.സി. വേണുഗോപാല്‍ എംപി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഹൈബി ഈഡനെതിരെ ബലാത്സംഗ കുറ്റവും അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു, പ്രകൃതി വിരുദ്ധ പീഡനം എന്നീ കുറ്റങ്ങളാണ് ക്രൈം ബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. മൂവര്‍ക്കുമെതിരെ കേസെടുക്കാന്‍ കഴിയുമോ എന്ന് നേരത്തെ ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനപ്രതിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ക്രൈം ബ്രാഞ്ച് ഇതുമായി ബന്ധപ്പെട്ട വിവരം നല്‍കിയത്.

ഡോക്ടർ ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തി സൈനികനെ പറ്റിച്ച് കടന്നു കളഞ്ഞ യുവതിക്കായി തെരച്ചിൽ ശക്തമാക്കി പോലീസ്.അഞ്ചല്‍ കരവാളൂര്‍ സ്വദേശിനി റീനയ്‌ക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. അതേസമയം ഇവര്‍ കേരളം വിട്ടിട്ടുണ്ടാകുമെന്നാണ് സൂചന. രണ്ടുതവണ വിവാഹം കഴിക്കുകയും രണ്ട് മക്കളുടെ അമ്മയുമായ റീന കോട്ടാത്തല മൂഴിക്കോട് സ്വദേശിയായ സൈനികനെയാണ് കബളിപ്പിച്ചത്. ബ്യൂട്ടീഷ്യൻ ആയിരുന്ന റീന ആദ്യ വിവാഹമെന്ന തരത്തിലായിരുന്നു സൈനികനുമായി അടുത്തത്.

ഡോ.അനാമിക എന്ന പേര് പറഞ്ഞാണ് ഇവര്‍ സൈനികനുമായി അടുപ്പമുണ്ടാക്കിയതും പിന്നീട് 2014ല്‍ വിവാഹത്തിലെത്തിയതും. അനാഥയാണെന്ന് പറഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താതെയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം റീന ചെന്നൈയിലേക്ക് പോയി. റെയില്‍വെയില്‍ ഡോക്ടറായി ജോലി ലഭിച്ചുവെന്നാണ് ഭര്‍തൃബന്ധുക്കളോട് പറഞ്ഞത്. ഇടയ്ക്ക് ഭര്‍തൃ ഗൃഹത്തിലെത്താറുമുണ്ട്.

കോട്ടാത്തലയിലെ വീടിന് മുന്നില്‍ ഡോ.അനാമിക പ്രദീപ്, ഗൈനക്കോളജിസ്റ്റ്, റെയില്‍വെ ഹോസ്പിറ്റല്‍, ചെന്നൈ എന്ന ബോര്‍ഡും വച്ചു. സ്റ്റെതസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഡോക്ടറുടെ ഉപകരണങ്ങളും ചില മരുന്നുകളും വീട്ടില്‍ സൂക്ഷിച്ചു. ഇടയ്ക്ക് രോഗികളുടെ പരിശോധനയും നടത്തിവന്നു.

വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് 20 ലക്ഷം രൂപ പലപ്പോഴായി സൈനികനില്‍ നിന്ന് റീന കൈക്കലാക്കി. ചെക്ക് മുഖേനയും എ.ടി.എം ഉപയോഗിച്ചുമാണ് പണം എടുത്തത്. സൈനികന്റെ ഇളയച്ഛന്റെ മകന് റെയില്‍വേയില്‍ ജോലി വാങ്ങി നല്‍കാമെന്ന് റീന ഉറപ്പ് നല്‍കുകയും ഇതിന്റെ ആവശ്യത്തിനായി 30,000 രൂപ ഇളയച്ഛനില്‍ നിന്നും കൈപ്പറ്റുകയും ചെയ്തു.

റീനയുടെ ബാഗില്‍ നിന്നും ഭര്‍ത്താവിന്റെ സഹോദരിക്ക് ലഭിച്ച റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റാണ് സംശയങ്ങള്‍ക്ക് ആക്കംകൂട്ടിയത്. ഇതില്‍ കരവാളൂരിലെ വിലാസവും റീന ശാമുവേല്‍ എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് അനാമികയെന്നത് വ്യാജ പേരാണെന്നും റീന ശാമുവലാണ് യഥാര്‍ത്ഥ പേരെന്നും ബോദ്ധ്യപ്പെട്ടത്.

രണ്ട് തവണ വിവാഹം ചെയ്തതാണ് റീനയെന്നും ഇതില്‍ രണ്ട് കുട്ടികളുണ്ടെന്ന സത്യവുമൊക്കെ സൈനികന്റെ ബന്ധുക്കള്‍ മനസ്സിലാക്കി. പിന്നീടാണ് കൊല്ലം റൂറല്‍ എസ്.പിയ്ക്ക് പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ റെയില്‍വേയില്‍ ഇത്തരത്തില്‍ ഒരാള്‍ ജോലി ചെയ്തിട്ടില്ലെന്നും വ്യക്തമായി.

റീനയുടെ മെഡിക്കല്‍ ബിരുദം വ്യാജമാണെന്ന് ഇതിനകം അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. പ്ലസ്ടുവും ബ്യൂട്ടീഷ്യന്‍ കോഴ്‌സുമാണ് ഇവരുടെ യോഗ്യതയെന്നാണ് കണ്ടെത്തിയത്. അനാഥയാണെന്ന് വിശ്വസിപ്പിച്ചുവെങ്കിലും ഇവര്‍ക്ക് കരവാളൂരില്‍ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്. പതിനഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ടെന്നും വ്യക്തമായിട്ടുണ്ട്. വഞ്ചനാക്കുറ്റം, പണം തട്ടിപ്പ്, ആള്‍മാറാട്ടം തുടങ്ങി നിരവധി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തെന്നും ഇവരെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണെന്നും പൊലീസ് പറയുന്നു.

തിരുവല്ലയിലെ ചിലങ്ക ജംഗ്ഷനിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.വെന്റിലേറ്ററില്‍ കഴിയുന്ന 19കാരി ഗുരുതരമായി തുടരുകയാണ്. 60 ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോള്‍ പാലരിവട്ടം മെഡിക്കല്‍ സെന്ററിലെ അത്യാഹിത വിഭാഗത്തില്‍ വെന്റിലേറ്ററിലാണ് കഴിയുന്നത്. പെണ്‍കുട്ടിക്ക് ഏറ്റ കുത്ത് സാരമുള്ളതല്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, തല മുതല്‍ താഴോട്ട് പകുതിഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

മുഖത്തും കഴുത്തിനുമാണ് കൂടുതലായി പൊള്ളലേറ്റത്. മുടി മുഴുവന്‍ കരിഞ്ഞ് പോയി. പേശികള്‍ക്ക് കാര്യമായി പൊള്ളലേറ്റതിനാല്‍ വൃക്കകള്‍ക്കു തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോഴും വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അരയ്ക്കു മുകളിലുള്ള ഭാഗത്താണ് പൊള്ളലിന്റെ 90% സംഭവിച്ചിരിക്കുന്നത്.

പെണ്‍കുട്ടിയുടെ പിതാവ് പറയുന്നതിങ്ങനെ.. അവള്‍ക്ക് 19 വയസ്സായെങ്കിലും 5 വയസ്സുകാരിയുടെ പ്രകൃതമാണ്. രാവിലെ അവള്‍ എന്റെ മുമ്പില്‍ വന്നിരുന്ന് എഴുതി പഠിച്ചു. പിന്നാലെ കുളിച്ചുവന്ന് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. അവളിപ്പോള്‍ അത്യാസന്ന നിലയിലാണ്. സാഹായിക്കാനാണെങ്കില്‍ ആരുമില്ല. ത്രാണിയില്ലാത്തതിനാല്‍ ഞാന്‍ അവളെ കാണാനും പോയില്ല. വിതുമ്പിക്കരഞ്ഞുകൊണ്ട് വിജയകുമാര്‍ പറഞ്ഞു.

കുറച്ചുദിവസമായി അവള്‍ ഫോണ്‍ ഓഫ് ചെയ്താണ് നടന്നിരുന്നത്. അവന്റെ ശല്യം സഹിക്കാന്‍ പറ്റാത്തതിനാലാവാം അങ്ങനെ ചെയ്തത്. 11 ഉം12 ഉം ക്ലാസ്സില്‍ ഇരുവരും ഒന്നിച്ചായിരുന്നു പഠിച്ചിരുന്നത്. ഇത്രയും അറിയാമെന്നല്ലാതെ കൂടുതലൊന്നും അറിയില്ല. എന്റെ മകളെ ജീവനോടെ കിട്ടിയാല്‍ മതിയായിരുന്നുവെന്നും വിജയകുമാര്‍ പറഞ്ഞു.

തിങ്കാളാഴ്ച അമ്മയുടെ വീട്ടിലായതിനാല്‍ പെണ്‍കുട്ടി പഠിച്ചിരുന്ന തിരുവല്ല ചിലങ്ക ജംഗഷ്നിലെ സ്ഥാപനത്തില്‍ എത്തിയിരുന്നില്ല. ലാബ് ടെക്നീഷ്യന്‍ കോഴ്സിലാണ് പെണ്‍കുട്ടി ചേര്‍ന്നിരുന്നത്. മൂത്ത രണ്ട് മക്കളെയും നേഴ്സിംഗിന് വിട്ടതിനാലാണ് ഇളയ പെണ്‍കുട്ടിയെ എം എല്‍ റ്റിക്ക് വിടാന്‍ തീരുമാനിച്ചെതെന്നും ഇവര്‍ക്ക് പഠിക്കുന്നതിനും രണ്ടാമത്തെ മകള്‍ക്ക് ജോലിക്കും പോകുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് ചുമത്രയില്‍ വാടക വീടെടുത്ത് താമസമാക്കിയതെന്നും വിജയകുമാര്‍ പറയുന്നു.

രാവിലെ പണിക്കുപോയാല്‍ രാത്രി 8 മണിയാകും വീട്ടിലെത്താന്‍. കൂലിപ്പണിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് കഴിഞ്ഞുകൂടിയിരുന്നത്. തലയും മുഖവുമെല്ലാം പൊള്ളി നാശമായി എന്നാണ് അവളുടെ അമ്മ പറഞ്ഞത്. ഈ അവസ്ഥയില്‍ അവളെ കാണാന്‍ വലിയപ്രയാസമാണ്. അതുകൊണ്ട് ഞാന്‍ അവള്‍ കിടക്കുന്നിടത്തേയ്ക്ക് പോയില്ല. കുറിച്ചു തരുന്ന മരുന്നുകള്‍ ആരൊക്കെയോ വാങ്ങിനല്‍കുന്നു. എത്ര തുക ചെലവായൊന്നും എനിക്കറിയില്ല. ചികത്സയ്ക്കായി ഒത്തിരി പണച്ചെലവ് വരുമെന്നാണ് എല്ലാവരും പറയുന്നത്. ഒരിടത്തു നിന്നും ഒരു സഹായവും ലഭിക്കുന്നില്ല. എന്തുചെയ്യണമെന്നും അറിയില്ലെന്നും വിജയകുമാര്‍ പറഞ്ഞു.

റോഡില്‍ നിന്നു സംസാരിക്കുന്നതിനിടെയാണ് യുവാവ് യുവതിയെ ആക്രമിച്ചത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസില്‍ സഹപാഠികളായിരുന്നു ഇരുവരും. പെണ്‍കുട്ടിയെ വകവരുത്തിയശേഷം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചാണ് പ്രതി അജിന്‍ റെജി മാത്യു വന്നതെന്നുമാണ് പൊലീസ് നിഗമനം.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതികള്‍ പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പോലീസിന് പ്രതിയെന്നു സംശയിക്കുന്ന അരുണിന്റെ പിറന്നാളാഘോഷിക്കുന്ന ദ്യശ്യങ്ങളാണ് കിട്ടിയിരിക്കുന്നത്. ദ്യശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൂടെ ഉള്ളവരുടെ വിവരങ്ങലും പോലീസ് അന്വേഷിച്ചു വരുകയാണ്. കൊലപാതകം നടന്ന ദിവസം തന്നെ ഒന്നരയ്ക്ക് കാട്ടിനുള്ളില്‍ നടത്തിയ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അനന്തുവിനെ കൊല്ലാനായി തട്ടിക്കൊണ്ടുപോയതിന്റെ തൊട്ടുമുന്‍പാണ് ഈ ആഘോഷങ്ങള്‍ നടത്തിയിരിക്കുന്നത്. കൊല നടത്തി അനന്തുവിന്റെ മൃതദേഹം ഉപേക്ഷിച്ചതും കാട്ടിനുള്ളിലെ ഇതേ ഇടത്താണ്.

കരമനയില്‍ അനന്തു സുരേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്തുവിന്റെ മൃതദേഹം ബൈക്ക് ഷോറൂമിന് സമീപത്തു നിന്നുമാണ് കണ്ടെത്തിയത്. അനന്തുവിനെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്. ഉത്സവത്തിനിടെ ഒരു സംഘം അനന്തുവുമായി വാക്കുതര്‍ക്കം ഉടലെടുക്കുകയും ചെയ്തു. അനന്ദുവിന്റെ സുഹൃത്ത് ഫോണിലേക്ക് വിളിച്ചപ്പോഴാണ്അനന്തുവിനെ തട്ടിക്കൊണ്ടുപോയെന്ന് മനസിലാകുന്നത് .എന്നാല്‍ അതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തു .സംഭവത്തില്‍ പോലീസ് നഗരത്തിലെ സി സി ടി വി ക്യാമറകള്‍ ഉള്‍പ്പടെ ഉള്ളവ പരിശോധിച്ച് വരുകയാണ്. സംഭവത്തില്‍ ബാലു, റോഷന്‍ എന്നിവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഏഴു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതികളില്‍ രണ്ടുപേര്‍ ഇതിനോടകം ചെന്നൈയിലേക്ക് കടന്നതായും സൂചനയുണ്ട്.

ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഈ ആഘോഷം നടക്കുന്നത് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ്. പ്രതികള്‍ ഈ പ്രദേശത്ത് ഇരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നുവെന്നും ശല്യമുണ്ടാക്കുന്നുവെന്നും നേരത്തെ നാട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയിരുന്നതാണ്. ഇതേ ഇടത്തിരുന്ന് പ്രതികള്‍ ആഘോഷം നടത്തുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ദൃശ്യങ്ങളില്‍ ഷര്‍ട്ടിടാതെ ചുവന്ന തോര്‍ത്തുടുത്ത് നില്‍ക്കുന്നയാളാണ് മുഖ്യപ്രതികളിലൊരാളായ അനീഷ്. ബാക്കിയുള്ളവരില്‍ എത്ര പേര്‍ കൊലപാതകത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഈ ആഘോഷത്തില്‍ പങ്കെടുത്തവരിലേക്ക് എല്ലാവരിലേക്കും അന്വേഷണം നീളും. ദേശീയപാതയില്‍ നീറമണ്‍കരയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുവന്ന് മൃഗീയമായി മര്‍ദ്ദിച്ചാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികള്‍ അനന്തുവിന്റെ രണ്ട് കൈ ഞരമ്പുകളും മുറിച്ചു. കണ്ണുകളില്‍ സിഗരറ്റ് വച്ച് പൊള്ളിച്ചു. അനന്തുവിന്റെ തലയിലും കൈയ്യിലുമടക്കം ആഴത്തിലുള്ള 5 പരിക്കുകളാണ് ഉള്ളത്. മര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. ദേഹമാസകലമുണ്ടായ മുറിവുകളാണ് അനന്തുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അനന്തുവിനെ ഒരു മണിക്കൂറോളം ഭിത്തിയില്‍ ചേര്‍ത്തുവച്ച മര്‍ദ്ദിച്ചുവെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയിട്ടുള്ളത്.

പെരിയ ഇരട്ടക്കൊലപാതക കേസില്‍ പൊലീസിന് തിരിച്ചടിയായി ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോർട്ട്. അന്വേഷണസംഘം ആദ്യം കണ്ടെത്തിയ ആയുധങ്ങളുപയോഗിച്ചല്ല കൃത്യം നടത്തിയതെന്ന് ഫോറന്‍സിക് വിദഗ്ധർ അന്വേഷണ സംഘത്തിന് റിപ്പോർട്ട് നൽകി.

അതേസമയം രണ്ടാം ഘട്ട തെളിവെടുപ്പിനിടെ കണ്ടെത്തിയ രണ്ടു വടിവാളുകള്‍ കൊണ്ട് മരണകാരണമായ മുറിവുകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മുഖ്യപ്രതി പീതാംബരനുമായി നടത്തിയ തെളിവെടുപ്പിനിടെ കല്ല്യോട്ടെ പൊട്ടക്കിണറ്റില്‍ നിന്നാണ് ഇരുമ്പുദണ്ഡുകളും, തുരുമ്പിച്ച പിടിയില്ലാത്ത ഒരു വടിവാളും പൊലീസ് കണ്ടെത്തിയത്. വിദഗ്ദ്ധ പരിശോധനയില്‍ ഈ ആയുധങ്ങള്‍ ഉപയോഗിച്ചല്ല പ്രതികള്‍ കൃത്യം നടത്തിയതെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ പൊലീസിനെ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍‍ കണ്ടതുപൊലുള്ള മാരകമായ മുറിവുകള്‍ ഉണ്ടാക്കാന്‍ ഈ ആയുധങ്ങള്‍ മതിയാകില്ലെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ അഭിപ്രായം.

എന്നെ ഏതെങ്കിലും ആശുപത്രിയിലെത്തിക്കൂ…. എന്തെങ്കിലും അപകടം പറ്റിയതാണെന്നു ഞാൻ പറഞ്ഞോളാം’. 2 മണിക്കൂർ നീണ്ട ക്രൂര മർദനമേറ്റു ബോധം മറയും മുമ്പ് ജിബിൻ അവസാനമായി പറഞ്ഞ വാക്കുകളാണിത്. കാക്കനാട്ടെ ക്രൂരമായ ആൾക്കൂട്ട കൊലപാതകത്തില്‍ ജീവനായി ജിബിന്റെ അവസാനത്തെ കേഴല്‍. പ്രതികളെ ഒറ്റയ്ക്കൊറ്റയ്ക്കു ചോദ്യം ചെയ്തപ്പോഴാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ വ്യക്തമായത്. കുണ്ടുവേലിയിലെ വീട്ടിലെത്തിയ ജിബിനെ ഗോവണിയുടെ മുകളിൽ നിന്നു ചവിട്ടി താഴേക്കിടുകയായിരുന്നു. വീടിനു പുറത്തു കൂടിയാണ് ഗോവണി. കുടുംബം താമസിക്കുന്നത് മുകൾ നിലയിലാണ്. പടവുകളിലൂടെ താഴേക്കു തെറിച്ചു വീണ ജിബിനെ ഗോവണിയുടെ താഴത്തെ ഗ്രില്ലിൽ കെട്ടിയിട്ടു വലിയ ചുറ്റികയും അമ്മിപ്പിള്ളയും ഉപയോഗിച്ചായിരുന്നു മർദനം.

നല്ല ശാരീരിക ശേഷിയുള്ള ജിബിൻ അപ്രതീക്ഷിത ചവിട്ടേറ്റു തെറിച്ചു വീണതിനാൽ ചെറുത്തു നിൽക്കാനായില്ല. ഞായറാഴ്ചയും ഇന്നലെയുമായി അറസ്റ്റിലായ 13 പ്രതികളെയും ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. സംഭവത്തിന് ദൃക്സാക്ഷിയായ സ്ത്രീയുടെ മൊഴി പൊലീസിനു വിലപ്പെട്ട തെളിവായി. പ്രതികളിൽ 11 പേർ സംഭവം നടന്ന വീടിന്റെ പരിസരത്തുള്ളവരാണ്. ബന്ധുക്കളായ മൂന്നു പേരെ പുറമേ നിന്നു വിളിച്ചു വരുത്തിയതാണ്.

പാലച്ചുവട് പാലത്തിനു സമീപം റോഡരികിൽ മരിച്ച നിലയിൽ കാണപ്പെട്ട വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിനെ (34) കൊലപ്പെടുത്തിയതാണെന്നു വ്യക്തമായതോടെയാണ് പ്രതികളെ രണ്ടു ഘട്ടമായി അറസ്റ്റ് ചെയ്തത്. ഇന്നലെ അറസ്റ്റിലായ അസീസിന്റെ വീട്ടിലാണ് കൊലപാതകം നടന്നത്. ഈ വീട്ടിലെ സ്ത്രീയുമായുള്ള അടുപ്പത്തെ തുടർന്നു ജിബിനും വീട്ടുകാരുമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രി ജിബിനെ തന്ത്രപൂർവം അസീസിന്റെ വീട്ടിൽ വിളിച്ചു വരുത്തി സംഘം ചേർന്നു മർദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. അസീസിന്റെ മകളുടെ ഭർത്താവാണ് ഇന്നലെ അറസ്റ്റിലായ ശ്രീഭൂതപുരം സ്വദേശി അനീസ്. അസീസിന്റെ ഇളയ മകൻ മനാഫ് ഞായറാഴ്ച പിടിയിലായിരുന്നു. അവശേഷിക്കുന്ന പ്രതികൾ അസീസിന്റെ ബന്ധുക്കളും അയൽവാസികളുമാണ്. ജിബിന്റെ മൃതദേഹം വഴിയിൽ തള്ളാൻ കൊണ്ടുപോയ ഓട്ടോയ്ക്കു പിന്നാലെ കാറിൽ സഞ്ചരിച്ച സംഘത്തിൽ ഉൾപ്പെട്ട ഒരാളെക്കൂടി പിടികിട്ടാനുണ്ട്. ഇയാൾക്കു മർദനത്തിൽ പങ്കുണ്ടോയെന്നു വ്യക്തമായിട്ടില്ല. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെല്ലാം തിങ്കളാഴ്ച കസ്റ്റഡിയിലായവരാണ്. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തു. ഇന്നു കോടതിയിൽ ഹാജരാക്കും.

‘നേരം പോയി കിട്ടുമല്ലോ, ഞാനും പോരാം’– ജിബിന്റെ മൃതദേഹം കിടത്തിയ ഓട്ടോറിക്ഷക്കു പിന്നാലെ കാറിൽ പോയ പ്രതികൾക്കൊപ്പം കയറിക്കൂടിയ ആളാണ് പതിനാലാം പ്രതിയായി പട്ടികയിലുള്ളത്. ജിബിന്റെ മൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ഉടനെ ഇടവഴിയിലെ ആൾത്തിരക്കും വർത്തമാനവും കേട്ട് ഇറങ്ങിവന്ന അടുത്ത വീട്ടിലെ ഗൃഹനാഥനാണിത്. ഇയാൾ മർദിച്ചില്ലെന്നാണ് മറ്റു പ്രതികൾ നൽകിയ മൊഴി. ഇതു പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.

വാഴക്കാല കുണ്ടുവേലിയിലെ ആൾക്കൂട്ട കൊലപാതക കേസിൽ 6 പ്രതികൾക്കൂടി അറസ്റ്റിലായി. കുണ്ടുവേലി ഓലിക്കുഴി സലാം (42), ഓലിക്കുഴി പടന്നാട്ട് അസീസ് (47), ശ്രീമൂലനഗരം ശ്രീഭൂതപുരം മണപ്പാടത്ത് അനീസ് (34), കുണ്ടുവേലി ഓലിക്കുഴി ഹസൈനാർ (37), ഓലിമുകൾ ഉള്ളംപിള്ളി ഷിഹാബ് (33), ചിറ്റേത്തുകര കണ്ണങ്കേരിയിൽ നിസാർ (30) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. 7 പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

പാലച്ചുവട് പാലത്തിനു സമീപം റോഡരികിൽ മരിച്ച നിലയിൽ കാണപ്പെട്ട വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിനെ (34) കൊലപ്പെടുത്തിയതാണെന്നു വ്യക്തമായതോടെയാണ് പ്രതികളെ രണ്ടു ഘട്ടമായി അറസ്റ്റ് ചെയ്തത്. ഇന്നലെ അറസ്റ്റിലായ അസീസിന്റെ വീട്ടിലാണ് കൊലപാതകം നടന്നത്. ഈ വീട്ടിലെ സ്ത്രീയുമായുള്ള അടുപ്പത്തെ തുടർന്നു ജിബിനും വീട്ടുകാരുമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രി ജിബിനെ തന്ത്രപൂർവം അസീസിന്റെ വീട്ടിൽ വിളിച്ചു വരുത്തി സംഘം ചേർന്നു മർദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. അസീസിന്റെ മകളുടെ ഭർത്താവാണ് ഇന്നലെ അറസ്റ്റിലായ ശ്രീഭൂതപുരം സ്വദേശി അനീസ്. അസീസിന്റെ ഇളയ മകൻ മനാഫ് ഞായറാഴ്ച പിടിയിലായിരുന്നു. അവശേഷിക്കുന്ന പ്രതികൾ അസീസിന്റെ ബന്ധുക്കളും അയൽവാസികളുമാണ്. ജിബിന്റെ മൃതദേഹം വഴിയിൽ തള്ളാൻ കൊണ്ടുപോയ ഓട്ടോയ്ക്കു പിന്നാലെ കാറിൽ സഞ്ചരിച്ച സംഘത്തിൽ ഉൾപ്പെട്ട ഒരാളെക്കൂടി പിടികിട്ടാനുണ്ട്. ഇയാൾക്കു മർദനത്തിൽ പങ്കുണ്ടോയെന്നു വ്യക്തമായിട്ടില്ല. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെല്ലാം തിങ്കളാഴ്ച കസ്റ്റഡിയിലായവരാണ്. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തു. ഇന്നു കോടതിയിൽ ഹാജരാക്കും.

 

പൊള്ളിച്ചി സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിയോട് തിരുനാവരശ് എന്ന ചെറുപ്പക്കാരന്‍ സൗഹൃദം സ്ഥാപിക്കുന്നു. തുടര്‍ന്ന് പ്രണയാഭ്യര്‍ത്ഥനയും. ഒരു ദിവസം സംസാരിക്കാനുണ്ടെന്നു പറഞ്ഞ് തിരുനാവക്കരശ് പെണ്‍കുട്ടിയെ കാറിലേക്ക് ക്ഷണിക്കുന്നു. വിസമ്മതം കാണിച്ചപ്പോള്‍ നിര്‍ബന്ധിച്ചു കയറ്റി. കാര്‍ പോകുന്ന വഴിയില്‍ വച്ച് മറ്റു മൂന്നുപേര്‍ കൂടി കാറിനുള്ളിലേക്ക് കയറി. തുടര്‍ന്നു നാലുപേരും കൂടി പെണ്‍കുട്ടിയെ പീഢിപ്പിച്ചു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലും പകര്‍ത്തിയശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.

തനിക്കുണ്ടായ ദുരന്തം 19 കാരിയായ പെണ്‍കുട്ടി തന്റെ സഹോദരനോട് പറഞ്ഞു. സഹോദരന്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ ശബരിരാജന്‍ എന്ന റിഷ്വന്ത്, സതീഷ്, വസന്തകുമാര്‍ എന്നിവരെ ഫെബ്രുവരി 25 ന് പിടികൂടി. പിടിയിലായവരില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച് മാര്‍ച്ച് 5 ന് തിരുനാവാക്കരശിനെയും കസ്റ്റഡിയിലെടുത്തു. പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരകളാകുന്ന നൂറുകണക്കിന് പെണ്‍കുട്ടികളുടെ വീഡിയോ ദൃശ്യങ്ങള്‍ ആ ഫോണില്‍ ഉണ്ടായിരുന്നു.

തമിഴ്‌നാടിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഇപ്പോള്‍ ഈ കേസ്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച വിഷയവും ഇതാണ്. പൊള്ളാച്ചിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ ശബരീരാജന്‍, തിരുനാവരശ്, സതീഷ്, വസന്തകുമാര്‍ എന്നിവര്‍ ഏഴുവര്‍ഷത്തിനിടയില്‍ നൂറു കണക്കിന് പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചിരിക്കുന്നതെന്നാണ് പൊലീസിന വിവരം കിട്ടിയിരിക്കുന്നത്. പീഡനങ്ങളുടെയെല്ലാം ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പ്രതികള്‍ക്കെതിരേ ഗൂണ്ട അക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. പ്രതികള്‍ പുറത്തിറങ്ങിയാല്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. പിടിയിലായ നാലു പ്രതികളും ഇരുപത് വയസിന് അടുത്ത് മാത്രം പ്രായമുള്ളവരാണ്.

പിടിയിലായവര്‍ക്കൊപ്പം ചില ഉന്നതരുടെ മക്കളും ഉണ്ടെന്ന ആരോപണം ശക്തമായിരിക്കുന്നതോടെ കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബി സിഐഡി ക്ക് വിട്ടിരിക്കുകയാണ്. കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഡിഎംകെയാണ് ഈ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്. എ ഐ എ ഡി എം കെ മന്ത്രി എസ് പി വേലുമണി, എംഎല്‍എ എന്‍ ജയരാമന്‍ എന്നിവരുടെ മക്കള്‍ക്ക് പ്രതികളുമായി ബന്ധം ഉണ്ടെന്നാണ് ഡിഎംകെയുടെ ആരോപണം. സര്‍ക്കാര്‍ ഈ കേസില്‍ ഇടപെട്ടിട്ടുണ്ടെന്നും ഇതേ കുറിച്ചും അന്വേഷിക്കുന്നതിനായി സിബിഐയെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്നാണ് ഡിഎംകെയുടെ ആവശ്യം. പൊള്ളാച്ചിയില്‍ ഈ വിഷയത്തിന്റെ പേരില്‍ വലിയ പ്രകടനങ്ങളും ഡിഎംകെ പ്രവര്‍ത്തകര്‍ നടത്തുകയുണ്ടായി.

പ്രതികളുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വിവരങ്ങള്‍ ആകെ ഞെട്ടിക്കുന്നതാണ്. തങ്ങളുടെ വലിയിലാകുന്ന പെണ്‍കുട്ടികളെ പലതരത്തിലുള്ള ശാരീരിക-മാനസിക പീഡനങ്ങള്‍ക്കായിരുന്നു പ്രതികള്‍ വിധേയരാക്കിയിരുന്നത്. കൂടാതെ ദൃശ്യങ്ങള്‍ കാട്ടി ബ്ലാക്‌മെയിലിംഗും നടത്തിയിരുന്നു. ഇതുവഴി വന്‍ സാമ്പത്തിക നേട്ടവും പ്രതികള്‍ ഉണ്ടാക്കിയിരുന്നു.

സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടികളുമായി പ്രതികള്‍ സൗഹൃദം ഉണ്ടാക്കുന്നത്. പിന്നീട് ഈ സൗഹൃദം ഉപയോഗിച്ച് പെണ്‍കുട്ടികളെ തങ്ങളുടെ അരികിലേക്ക് ഇവര്‍ എത്തിക്കും. തുടര്‍ന്ന് ഏതെങ്കിലും രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്യും. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തും. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഇരകളായ പെണ്‍കുട്ടികളെ വീണ്ടും ഭീഷണിപ്പെടുത്തി സാമ്പത്തിക ചൂഷണം ചെയ്യും.

നാണക്കേടും ഭീഷണിയും ഭയന്നു ഇതുവരെയാരും പ്രതികള്‍ക്കെതിരേ പരാതി നല്‍കാന്‍ തയ്യാറായില്ല എന്നതാണ് പൊലീസിനെ അത്ഭുതപ്പെടുത്തുന്നത്. പ്രതികളില്‍ നിന്നും പിടികൂടിയ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതു വഴി തിരിച്ചറിഞ്ഞ ചില പെണ്‍കുട്ടികളെ പൊലീസ് സമീപിച്ചെങ്കിലും ഇവര്‍ പരാതി നല്‍ക്കാന്‍ തയ്യാറില്ലെന്നാണ് പറയുന്നത്. പരാതി നല്‍കാന്‍ മുന്നോട്ടുവരാന്‍ താത്പര്യം കാണിക്കാത്തവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ കൊണ്ടുവന്നു രഹസ്യ മൊഴിയെടുക്കാനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്. പ്രതികള്‍ ഏതെങ്കിലും പെണ്‍വാണിഭ സംഘങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നവരാണോ എന്നും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവവും പ്രതികളുമായി ബന്ധപ്പെട്ടാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇരകളായവരെ കണ്ടെത്തുകയാണ് ഇപ്പോള്‍ അന്വേഷണം സംഘം ശ്രമിക്കുന്നത്.

അതേസമയം പരാതിക്കാരിയായ പെണ്‍കുട്ടിയെ കുറിച്ച് വ്യാജപ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ കോയമ്പത്തൂര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വ്യാജപ്രാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നു കളക്ടര്‍ കെ രാജാമണി അറിയിച്ചിട്ടുണ്ട്.

അതേസമയം ഈ സംഭവം തമിഴ്‌നാട്ടില്‍ വന്‍പ്രതിഷേധത്തിനു കളമൊരുക്കിയിരിക്കുകയാണ്. ചലച്ചിത്ര, മാധ്യമ- സാമൂഹ്യപ്രവര്‍ത്തകരും വിവിധ സ്ത്രീ സംഘടനകളും എസ് എഫ് ഐ പോലുള്ള വിദ്യാര്‍ത്ഥി-യുവജന സംഘടനകളും ഡിഎംകെയുമെല്ലാം പ്രതിഷേധപ്രകടനങ്ങളും സമരങ്ങളുമായി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. കോയമ്പത്തൂര്‍ കളക് ട്രേറ്റിനു മുന്നില്‍ എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടന്നിരുന്നു. പ്രതികളെയെല്ലാം ഗൂണ്ടാ ആക്ടിനു കീഴില്‍ കൊണ്ടുവരണമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം അറസ്റ്റ് ചെയ്യണമെന്നും രാഷ്ട്രയക്കാരുടെ അവരുടെ മക്കളോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആരെയും രക്ഷപ്പെടാന്‍ അനവദിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു എസ് എഫ് ഐ യുടെ സമരം. എ ഐ എ ഡി എം കെ സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിത്വമില്ലാതായെന്ന ആരോപണം ഉയര്‍ത്തിയാണ് ഡിഎംകെയുടെ പ്രതിഷേധം. കനിമൊഴിയുടെ നേതൃത്വത്തിലായിരുന്നു പാര്‍ട്ടി തെരുവില്‍ ഇറങ്ങിയത്. അതേസമയം തങ്ങള്‍ക്കെതിരേ വ്യാജപ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് എ ഐ എഡി എംകെ നേതാക്കള്‍ ഡിഎംകെ്‌യ്‌ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved