രാജസ്ഥാനിൽ ഈ മാസം ഒന്നുമുതൽ കാണാതായിരുന്ന ഫ്രഞ്ച് വനിതയെ കണ്ടെത്തി. പുഷ്കറിൽനിന്നു കാണാതായ ഇരുപതുകാരി ഗെലേ ഷുടോയെ ആൾവാറിലാണു കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു.
മേയ് 31 നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഗെലേ ഷുടോ സുഹൃത്തുക്കളുമായി അവസാനം ബന്ധപ്പെട്ടത്. ഇതിനുശേഷം താമസിച്ചിരുന്ന ഹോട്ടലിൽനിന്നു പോയ ഗെലേയെ സംബന്ധിച്ചു സൂചനകൾ ലഭിച്ചില്ല. ഇവരെ കാണാതായതു സംബന്ധിച്ച മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ആൾവാറിൽ യുവതിയെ കണ്ടെത്താൻ കഴിഞ്ഞത്.
പുഷ്കറിൽനിന്നു ജയ്പൂരിലേക്കു പോകാൻ നിശ്ചയിച്ചിരുന്ന യുവതി, പദ്ധതിയിൽ മാറ്റം വരുത്തി ആൾവാറിലേക്കു പോയത് ബന്ധുക്കളെയും പോലീസിനെയും കുഴക്കുകയായിരുന്നു. ഓർഗാനിക് ഫാമിംഗ് പഠിക്കുന്നതിനായാണ് ഗെലെ ആൾവാറിലെത്തിയതെന്നു പോലീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങളിൽ സുഹൃത്തുക്കളുടെ പോസ്റ്റ് കണ്ടതോടെ ഫ്രഞ്ച് അംബാസഡർ അലക്സാൻഡ്രെ സീഗ്ലെർ ട്വിറ്ററിലൂടെ രാജസ്ഥാൻ പോലീസിനോട് സഹായമഭ്യർഥിച്ചിരുന്നു.
കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷെഫിന്‍ കോടതി വളപ്പില്‍ വച്ച് വീഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ കേസെടുത്തു. വീഡിയോ കോളിന് ഉപയോഗിച്ച ഫോണ്‍ ഷെഫിന്റെ ബന്ധുവില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഷെഫിന്റെ ബന്ധുവിന്റെ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ വീഡിയോ കോള്‍ ചെയ്തത്.
സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സുരഷാ ഡ്യൂട്ടിക്കാരായ എആര്‍ ക്യാംപിലെ ഏഴ് പോലീസുകാര്‍ക്കെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഏഴ് ഉദ്യോഗസ്ഥരും പോലീസ് വാഹനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു.
ഏറ്റുമാനൂര്‍ കോടതി വളപ്പില്‍ ബന്ധുവിന്റെ ഫോണ്‍ ഉപയോഗിച്ച് വീട്ടുകാരുമായാണ് ഇയാള്‍ സംസാരിച്ചത്. വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ ഇതേ സമയം കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. പ്രതിയെ ഫോണ്‍ ഉപയോഗിക്കുന്നത് തടയാനോ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താനോ ഇവര്‍ തയ്യാറായില്ല.
കൊല്ലം: ഗര്‍ഭിണിയായ മകളെ ക്രൂര പീഡനത്തിനിരയാക്കിയ പിതാവിന് ജീവപര്യന്തം ശിക്ഷ. കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചു. 2014 ഒക്‌ടോബര്‍ 17ന് അഞ്ചല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി വന്നത്.
2014 മെയിലായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചു വന്ന പെണ്‍കുട്ടി സ്വന്തം അമ്മ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് വീട്ടിലേയ്ക്ക് വരികയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിക്കൊപ്പം ഭര്‍ത്താവും വന്നിരുന്നു. എന്നാല്‍ ഭര്‍ത്താവ് ജോലിക്കു പോയ സമയത്ത് അച്ഛന്‍ മകളെ പീഡിപ്പിക്കുകയായിരുന്നു.
ഗര്‍ഭിണിയായിരുന്നിട്ടും സ്വന്തം മകളോട് ക്രൂരത കാണിച്ച പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടിക്ക് മതിയായ നഷ്ട പരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കി.
റഷ്യയിൽ നടക്കുന്ന ലോകകപ്പ് കാണുന്നതിൽ നിന്ന് ഇംഗ്ലണ്ട് ആരാധകരെ വിലക്കി ബ്രിട്ടീഷ് സർക്കാർ. ഫുട്ബാൾ ആവേശം അതിരുകടന്നപ്പോൾ സംഭവിച്ച കൈയാങ്കളിയെ തുടർന്നാണ് ലോകകപ്പ് കാണുന്നതിൽ നിന്ന് ഇംഗ്ലണ്ട് ആരാധകരെ വിലക്കാൻ ബ്രിട്ടീഷ് സർക്കാർ നിർബന്ധിതരായത്.
ലോകകപ്പ് മത്സരങ്ങൾക്കിടയിൽ കൈയാങ്കളി നടത്തുന്നതിൽ കുപ്രസിദ്ധി നേടിയവരാണ് ഇംഗ്ലീഷ് തെമ്മാടികൾ എന്ന് വിളിക്കുന്ന ഇംഗ്ലണ്ടിന്റെ ഹൂളിഗൻസ് ഫുട്ബോൾ ലോകത്തെ ആരാധകർക്കിടയിൽ കുപ്രസിദ്ധരാണ്. സ്വന്തം ടീമിനെ പിന്തുണയ്ക്കാനെത്തുന്നവർ എതിരാളികളുടെ ആരാധകർക്കിടയിൽ ആക്രമണം അഴിച്ചു വിടുന്നത് പതിവാണ്. പലപ്പോഴും രൂക്ഷമായ രക്തച്ചൊരിച്ചിലിലാണ് ഹൂളിഗൻസിന്റെ ആക്രമണം അവസാനിക്കുന്നത്. ഇതുകൂടി കണക്കിലെടുത്താണ് ബ്രിട്ടീഷ് സർക്കാർ വിസ തടഞ്ഞത്. 2016 ൽ നടന്ന യൂറോകപ്പിലാണ് ഇതിനു മുൻപ് റഷ്യൻ ഇംഗ്ലീഷ് ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്.
1254 പേരുടെ പാസ്സ്പോർട്ടുകളാണ് ഇതിനോടകം ബ്രിട്ടീഷ് ഗവൺമെന്റ് പിടിച്ചു വച്ചത്. ബ്രിട്ടനിൽ നിന്ന് 10000 ത്തോളം ആരാധകർ റഷ്യയിലേക്ക് പോകുന്നുണ്ട്. പിടിച്ചെടുത്ത പാസ്‌പോർട്ടുകൾ തിരിച്ചു നൽകുന്നത് ടൂർണമെന്റിൽ ഇംഗ്ലണ്ട് ടീം പുറത്താകുന്നത് അനുസരിച്ചാകും. മത്സരം അലങ്കോലമാകാതിരിക്കാൻ റഷ്യയും മുൻകരുതലുകൾ ക്രമീകരിച്ചിട്ടുണ്ട്. ഹൂളിഗൻസ് റഷ്യയിലെത്തുകയാണെങ്കിൽ കൂടെ പൊരിഞ്ഞ അടിയും ഉണ്ടാകും.
കേവലം രണ്ടായിരം രൂപയ്ക്ക് വേണ്ടി നിങ്ങള്‍ ഇല്ലാതാക്കിയത് ഒരു ജീവനാണ് ഡോക്ടറേ… എന്റെ കുഞ്ഞിനെ എനിക്ക് തിരിച്ചുതരാന്‍ പറ്റുമോ…’ നെഞ്ചുപൊട്ടി ഒരമ്മ കരഞ്ഞുകൊണ്ട് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.
തിരുവനന്തപുരം കല്ലമ്പലം ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടർക്കെതിരെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ഞെക്കാട് സ്വദേശിയായ ശ്രീജയായിരുന്നു മരണമടഞ്ഞത്. ഇതിനെതുടര്‍ന്നാണ് ബന്ധുക്കൾ ഡോക്ടറുടെ കാർ തടഞ്ഞത്.
സിസേറിയനു മുമ്പായി അലര്‍ജി പരിശോധനകള്‍ നടത്താതെ കുത്തിവയ്പ്പെടുത്തതാണു മരണകാരണമെന്നും 2000 രൂപയ്ക്കു വേണ്ടി ഡിസ്ചാർജ് മണിക്കൂറുകളോളം വൈകിപ്പിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനം ഡോക്ടര്‍ക്കെതിരെ ഉയര്‍ന്നതോടെ വിശദീകരണവുനമായി ഡോക്ടര്‍ ബേബി ഷെറിൻ രംഗത്തെത്തി. ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ കേരള സ്റ്റേറ്റ് സെക്രട്ടറി ഡോ. ദേവ് രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടര്‍ നടന്ന സംഭവങ്ങൾ പറയുന്നത്. പോസ്റ്റിനൊപ്പം വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഡോക്ടറുടെ കുറിപ്പ് വായിക്കാം
പ്രിയമുള്ളവരെ, ഞാൻ ഡോ. ബേബി ഷെറിൻ. കഴിഞ്ഞ 48 മണിക്കൂർ സോഷ്യൽ മീഡിയയിൽ അനവധി പേരാൽ അധിക്ഷേപിക്കപ്പെട്ട, അപമാനിക്കപ്പെട്ട, അസഭ്യവും ആഭാസ പരവുമായ വാക്കുകളാൽ വേദനയനുഭവിച്ച ഒരു സ്ത്രീ. എന്നെ കല്ലെറിഞ്ഞവരോടും വാക്കുകൾ കൊണ്ട് വ്രണപ്പെടുത്തിയവരോടും എനിക്ക് പരിഭവമില്ല, പകരം സഹതാപം മാത്രം. കാരണം ഒരു ശതമാനം തെറ്റ് പോലും ഈ സംഭവത്തിൽ എന്റെ ഭാഗത്തില്ല എന്ന് എനിക്കുറപ്പുള്ളതിനാലും എന്നെ അറിയുന്നവർക്കും സർവ്വ ശക്തനായ ഈശ്വരനും ഞാനീ സംഭവത്തിൽ നിരപരാധിയാണ് എന്ന് അറിയുന്നത് കൊണ്ടും.
ഒരു പ്രൈമറി സ്കൂൾ അധ്യാപകന്റെ മകളായ ഞാൻ പൊതു വിദ്യാലയത്തിൽ പഠിച്ച് സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദവും സർക്കാർ മെരിറ്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയാണ് ആതുര ശുശ്രൂഷ രംഗത്ത് കടന്ന് വന്നത്. സാധാരണക്കാരിൽ സാധാരണക്കാരിയായ ഞാൻ ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് വളർന്നതിനാൽ ഒരു ഡോക്ടർ എന്ന നിലയിൽ ഒരിക്കലും എന്റെ മുന്നിലെത്തുന്ന രോഗികൾക്ക് അഹിതമായിട്ടൊന്നും ചെയ്തിട്ടില്ല, ഇനിയൊട്ട് ചെയ്യില്ല താനും.
സോഷ്യൽ മീഡിയയിലെ മുഖ്യ ആരോപണം ഞാൻ 2000 രൂപയ്ക്ക് വേണ്ടി രോഗിയെ ഡിസ്ചാർജ് ചെയ്യാൻ വൈകിച്ചു എന്നതാണ്. ആശുപത്രിയിലെ അക്കൗണ്ട്സുമായോ അഡ്മിനിസ്ട്രേഷനുമായോ യാതൊരു ബന്ധവുമില്ലാത്ത എനിക്കെതിരെ ഇങ്ങനെ ആരോപണത്തിന്റെ അടിസ്ഥാനം എന്താണെന്ന് അറിയില്ല. എന്റെ ചികിത്സയിലായിരുന്ന ഒരു രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് എല്ലാ ഡോക്ടർമാരെപ്പോലെ ഞാനും നിസ്സഹയായി പോകുന്ന ഒരു സാഹചര്യമുണ്ടായി എന്നത് സത്യമാണ്. അതിന്റെ പേരിൽ തെറ്റ് ചെയ്യാത്ത എന്നെ കല്ലെറിയുന്നതിൽ വിഷമമില്ല. എന്നെ അറിഞ്ഞിട്ടുള്ള, ഞാൻ പരിചരിച്ചിട്ടുള്ള ആയിരക്കണക്കിന് രോഗികളുടെ പ്രാർത്ഥനയും സംതൃപതിയും മതി ഈ പ്രതിസന്ധിയിൽ തളരാതെ മുന്നോട്ട് പോകാൻ.
വാഹനത്തിന് സൈഡ് കൊടുക്കാതിരുന്നതിനെച്ചൊല്ലി കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചു. ഒപ്പമുണ്ടായിരുന്ന അമ്മയെ അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് അഞ്ചല്‍ അഗസ്ത്യകോട് എന്ന സ്ഥലത്തുവച്ച് അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെ മര്‍ദിച്ചെന്നാണ് പരാതി. ഒപ്പമുണ്ടായിരുന്ന അമ്മ ഷീനയെ ഇരുവരും അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്.
‘നിന്നെ കൊന്നുകളയുെമടാ.. (അസഭ്യം) നീ കേസിനു പോടാ… ഞാനാ ഇവിടെ ഭരിക്കുന്നേ… ഗണേഷ് ആരാണെന്ന് നിനക്കിറിയില്ലേടാ…(അസഭ്യം)..’ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന തല്ലിയെന്ന ആരോപണവുമായി എത്തിയ യുവാവ് പറഞ്ഞതാണ് ഇൗ വാക്കുകള്‍. തന്നോട് പറഞ്ഞത് ഇത്തരത്തിലാണെങ്കില്‍ എന്റെ അമ്മയോട് പറഞ്ഞത് തുറന്നു പറയാന്‍ പറ്റില്ല. അത്രയ്ക്ക് മോശമായ വാക്കുകളാണ് അദ്ദേഹം എന്റെ അമ്മയോട് പറഞ്ഞത്– യുവാവ് പറഞ്ഞു.
എന്‍റെ മകനെ എന്‍റെ മുന്നിലിട്ടു ഇങ്ങനെ തല്ലല്ലേ സാറെ എന്ന് കരഞ്ഞുപറഞ്ഞതായി അമ്മയും സാക്ഷ്യപ്പെടുത്തുന്നു.
ഒരു മരണവീട്ടിലേക്ക് പോകുന്ന വഴിക്കാണ് ഇൗ സംഭവം. ഇരുകൂട്ടരും മരണവീട്ടിലേക്ക് എത്തിയതാണ്. കഷ്ടിച്ച് ഒരു വാഹനം കടന്നുപോകാനുള്ള വീതിയുള്ള റോഡില്‍ പരാതിക്കാരന്റെ വാഹനം സൈഡ് നല്‍കിയില്ലെന്ന ആരോപിച്ചാണ് മര്‍ദനം. ഉച്ചയ്ക്ക് അഞ്ചല്‍ അഗസ്ത്യകോട് എന്ന സ്ഥലത്തുവച്ച് അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെ മര്‍ദിച്ചെന്നാണ് പരാതി. ഇതു സംബന്ധിച്ച് അഞ്ചല്‍ പൊലീസില്‍ യുവാവ് പരാതി നല്‍കി. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഗണേശ് കുമാറിനെ നേരില്‍ കാണുന്നത്. സാര്‍ എന്നുതന്നെ വിളിച്ചാണ് അമ്മയും ഞാനും സംസാരിച്ചത്.ഞാൻ ബിജെപിക്കാരാണ്, എന്റെ കയ്യില്‍ കിടന്ന രാഖിയാവാം അദ്ദേഹത്തിന് പ്രകോപനമുണ്ടാക്കിയതെന്ന് തോന്നുന്നതായി അനന്തകൃഷ്ണന്‍ പറഞ്ഞു.
സാറിന്റെ വാഹനം ഒന്നു പിറകോട്ടെടുത്താല്‍ നമുക്ക് രണ്ടുകൂട്ടര്‍ക്കും സുഖമായി പോകാമല്ലോ എന്ന് അമ്മ ചോദിച്ചതാണ് ഗണേശ് കുമാറിനെ പ്രകോപിപ്പിച്ചത്. പിന്നീട് അദ്ദേഹം ആദ്യം കാറില്‍ നിന്നിറങ്ങി അമ്മയെ തെറി വിളിച്ചു. ഇതിനുശേഷം വാഹനത്തിന്റെ താക്കോല്‍ ഉൗരിയെടുക്കാന്‍ നോക്കി. പക്ഷേ അതിന് കഴിയാതെ വന്നതോടെയാണ് യുവാവിനെ മര്‍ദിച്ചത്. ഗണേശ്കുമാറിന്റെ ഡ്രൈവറും മര്‍ദിച്ചതായി പരാതിക്കാരന്‍ പറഞ്ഞു.
മാസങ്ങൾക്കുമുന്‍പ് മധ്യപ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത കാബിനറ്റ് പദവി നിരസിച്ച ആൾദൈവം ഭയ്യു മഹാരാജ് (50) സ്വയം വെടിവച്ചു മരിച്ചു. വലതു നെറ്റിയിൽ സ്വയം വെടിവയ്ക്കുകയായിരുന്നുവെന്ന് ഇൻഡോർ ഡിഐജി എച്ച.സി. മിശ്ര പറഞ്ഞു. മുറി അകത്തുനിന്നു പൂട്ടിയിരുന്നതിനാൽ കതകു പൊളിച്ചാണ് അകത്തുകടന്നത്.
ആശുപത്രിയിലെത്തുംമുന്‍പേ മരണം സംഭവിച്ചു. “വളരെയധികം മാനസിക സമ്മർദം അനുഭവിക്കുന്നുണ്ട്, മടുത്തു, ഞാൻ പോവുകയാണ്. എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം ആരെങ്കിലുമൊക്കെ ഏറ്റെടുക്കുക’: ഭയ്യുവിന്റെ മുറിയിൽനിന്നു കണ്ടെത്തിയ കത്തിൽ ഇങ്ങനെ പറയുന്നു. കത്തിലെ കൈയക്ഷരം ഭയ്യുവിന്റേതു തന്നെയാണെന്നു പോലീസ് സ്ഥിരീകരിച്ചു. മരണത്തേക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു.
ഉദയ് സിംഗ് ദേശ്മുഖ് എന്നാണു ഭയ്യുവിന്റെ യഥാർഥ പേര്. ഭാര്യ മാധവി 2015 ൽ അന്തരിച്ചതിനുശേഷം കഴിഞ്ഞവർഷം ഏപ്രിലിൽ ശിവപുരി സ്വദേശിനിയായ ഡോ. ആയുഷി ശർമയെ വിവാഹം കഴിച്ചു. ആദ്യവിവാഹത്തിൽ ഒരു മകളുണ്ട്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ബോംബെ ആശുപത്രിക്കു മുന്പിൽ നിരവധിപ്പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമുൾപ്പെടുന്ന വലിയൊരു ആരാധകവൃന്ദം ഇദ്ദേഹത്തിനുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മുൻമുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ്, മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീൽ എന്നിവർ പതിവായി ഭയ്യു മഹാരാജിനെ കാണാനെത്തുമായിരുന്നു. 2011ൽ അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നടത്തിയ സദ്ഭാവന ഉപവാസം നാരങ്ങാനീരു നല്‍കി അവസാനിപ്പിച്ചതും, അഴിമതിക്കെതിരേ ഡൽഹിയിലെ രാംലീല മൈതാനത്ത് സാമൂഹികപ്രവർത്തകൻ അന്നാ ഹസാരെ സമരം ആരംഭിച്ചപ്പോൾ ചർച്ച നടത്താൻ യുപിഎ സർക്കാർ നിയോഗിച്ചതും ഭയ്യു മഹാരാജിനെയാണ്. ഭയ്യു മഹാരാജ്, മഹാരാഷ്ട്ര സംസ്ഥാനത്തിൽ ചെയ്ത സാമൂഹികപ്രവർത്തനങ്ങൾ വിസ്മരിക്കാനാവില്ലെന്നു മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാൻ പറഞ്ഞു.
ഈ വർഷം ഏപ്രിലിൽ ശിവരാജ് സിംഗ് ചൗഹാന്റെ സർക്കാരാണ് ഭയ്യു മഹാരാജ് ഉൾപ്പെടെ അഞ്ചു സന്യാസിമാർക്ക് സഹമന്ത്രി പദവി നല്കാൻ തീരുമാനിച്ചത്. സന്യാസിക്ക് അത്തരമൊരു പദവി പ്രധാനമല്ലെന്നായിരുന്നു ഭയ്യു മഹാജാരാജ് ശിവരാജ് സിംഗിനെ അറിയിച്ചത്. 1968ൽ മധ്യപ്രദേശിലെ ഷുജൽപുരിൽ കർഷകകുടുംബത്തിലായിരുന്നു ഭയ്യു ജനിച്ചത്.
ലോകകപ്പ് ആവേശം അതിര് കടന്ന ഒരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. കളി ഭ്രാന്ത് മനുഷ്യര്‍ക്ക് മാത്രമുള്ളതാണ്. അതിന് എന്തിന് മിണ്ടാപ്രാണികളെ ഇരയാക്കണമെന്ന ചോദ്യം അവിടെ നില്‍ക്കുന്നുണ്ടെങ്കിലും മനുഷ്യന്‍ എപ്പോഴും മനുഷ്യന്‍ തന്നെ!
എതിര്‍ടീമിനെ ബഹുമാനിക്കാനാണ് ഫുട്‌ബോളില്‍ ആദ്യ പഠിക്കേണ്ട പാഠം. എന്നാല്‍ ബഹുമാനിച്ചില്ലെങ്കിലും ഉപദ്രവിക്കാന്‍ പാടുണ്ടോ. സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനത്തിനിരയാകുന്ന ഒരു വീഡിയോയെ കുറിച്ചാണ് ഇതുവരെ പറഞ്ഞത്. അര്‍ജന്റീന ജെഴ്‌സി ഇട്ട ഒരു ആരാധകന്‍ ബ്രസീലിന്റെ മഞ്ഞക്കുപ്പായം ധരിപ്പിച്ച ഒരു പട്ടിയോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരതയാണ് വീഡിയോ.
പട്ടിയുമായി ആദ്യം കളിക്കുന്ന ഈ അര്‍ജന്റീന ആരാധകന്‍ പെട്ടെന്ന് പട്ടിയെ തൂക്കിയെടുത്ത് എറിയുന്നതാണ് വീഡിയോ. വീഡോയോ പങ്കുവെച്ച് നിരവധിയാളുകളാണ് ഇതിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. നിനക്ക് കളിക്കാന്‍ അറിയില്ലേഡാ എന്ന് ചോദിച്ചാണ് പട്ടിയെ ഇയാള്‍ തൂക്കിയെടുത്ത് എറിയുന്നത്. മലക്കം മറിഞ്ഞ് പട്ടി ചെന്ന് വെള്ളത്തിലേക്കാണ് വീണത്. എങ്കിലും യജമാന സ്‌നേഹം കാണിച്ച് വാലാട്ടി പട്ടി തിരിച്ച് കയുമ്പോഴും പോയി കളി പഠിച്ച് വാ എന്ന് ഈ ആരാധകന്‍ ആക്രോശിക്കുന്നതും കേള്‍ക്കാം
ഇടപ്പള്ളി പള്ളിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെവെണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ച് മാതാപിതാക്കൾ. വടക്കാഞ്ചേരി സ്വദേശികളായ മാതാപിതാക്കള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചത്. ചെയ്ത പോയ തെറ്റില്‍ പൂര്‍ണ്ണ പശ്ചാത്താപമെന്ന് അച്ഛനും അമ്മയും പ്രതികരിച്ചു. സംഭവത്തെ കുറിച്ച് ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. മാതാപിതാക്കളുടെ നിലവിലെ സാഹചര്യം പരിശോധിച്ച ശേഷം കുട്ടിയെ വിട്ട് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു.
പ്രസവിച്ച് മൂന്ന് ദിവസം തികയുന്നതിന് മുമ്പ് തന്നെ അമ്മയും അച്ഛനുംചേര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിക്കുന്ന രംഗം കേരളക്കരയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച വാർത്തയായിരുന്നു. കൊച്ചി ഇടപ്പള്ളിയിലെ പള്ളിയില്‍ കുര്‍ബാന നടക്കുന്ന സ്ഥലത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു ദമ്പതികള്‍. വീഡിയോ വൈറലായതോടെ പ്രതികളെ പോലീസ് പിടികൂടിയിരുന്നു. യുവതി പ്രസവത്തെ തുടര്‍ന്ന് വേഗത്തില്‍ നടക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തിലായിരുന്നു. എന്നിട്ടും പതിയെ നടന്നുവന്ന് ഈ ക്രൂരകൃത്യം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചതെന്താണ്. പോലീസ് ചോദ്യം ചെയ്യലില്‍ അവര്‍ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു.
സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ളയാളാണ് ബിറ്റോ. ബീറ്റോയുടെ സിനിമാ മോഹം കുടുംബത്തിന്റെ സാമ്പത്തിക നില തകര്‍ത്തതോടെ നാലാമത്തെ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രവിതയെ വിവാഹം കഴിക്കുന്നത് പ്രണയിച്ചായിരുന്നു. ക്രൈസ്തവ മതക്കാരനായ ബിറ്റോ ഹിന്ദുമതക്കാരിയായ പ്രവിതയെ ഒന്‍പത് വര്‍ഷം മുന്‍പാണ് വിവാഹം കഴിക്കുന്നത്. ഇവർക്ക് എട്ട്, ആറ്, മൂന്ന് വയസ്സുള്ള കുഞ്ഞുങ്ങളും ഉണ്ട്.ഇതോടെ ഇനി കുട്ടികള്‍ വേണ്ട എന്ന നിലപാടായിരുന്നു ബിറ്റോ. ഇതിനിടയില്‍ പ്രവിത വീണ്ടും ഗര്‍ഭിണിയായി. വിവരം ഭര്‍ത്താവായ ബിറ്റോയില്‍ നിന്നും ഒളിച്ചു വച്ചു. എന്നാല്‍ അധിക നാള്‍ ഒളിച്ചു വയ്ക്കാന്‍ പ്രവിതയ്ക്കായില്ല. വിവരം അറിഞ്ഞ ബിറ്റോ കണക്കറ്റ് പ്രവിതയെ ശകാരിച്ചു. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം വരെ നടത്തി. എന്നാല്‍ സമയം അതിക്രമിച്ചതിനാല്‍ കഴിഞ്ഞില്ല. പിന്നീട് ബന്ധുക്കളെ അറിയിക്കാതെ വിവരം മൂടി വയ്ക്കുകയായിരുന്നു.
31ന് പ്രസവ വേദന തുടങ്ങിയതോടെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്‌മിറ്റാകുന്നത്. പ്രവിത മെഡിക്കല്‍ കോളേജില്‍ അഡ്‌മിറ്റാകുന്ന സമയം ബിറ്റോ കൊച്ചിയിലുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളോട് പ്രവിതയ്ക്ക് പ്രസവ വേദന തുടങ്ങിയെന്നും നിങ്ങള്‍ ആരെങ്കിലും അവിടെ വരെ ചെല്ലാമോ എന്നും ചോദിച്ചതായി സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരും അതിന് തയ്യാറായില്ല. സ്വന്തം ഭാര്യയുടെ പ്രസവത്തിന് പോകാന്‍ പറ്റാത്ത തിരക്ക് നിനക്കില്ലല്ലോ നീ തന്നെ പോയാല്‍ മതി എന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെയാണ് 31 ന് രാത്രിയില്‍ ബിറ്റോ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നത്.
അതിന് ശേഷം ജൂണ്‍ ഒന്നിന് 3.30 ന് പ്രവിത പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ ബിറ്റോ കുഞ്ഞിനെ എവിടെയെങ്കിലും ഉപേക്ഷിക്കണം എന്ന് ഭാര്യയോട് പറഞ്ഞു. എന്നാല്‍ പ്രവിത ഇതിന് തയ്യാറായില്ല. പിന്നീട് ഭീഷണിപ്പെടുത്തിയാണ് അന്ന് ഉച്ചയ്ക്ക് തന്നെ ഇയാള്‍ കുട്ടിയും ഭാര്യയുമായി എറണാകുളത്തേക്ക് യാത്ര തിരിച്ചത്. മെഡിക്കല്‍ കോളേജില്‍ നിന്നും ആരുമറിയാതെ റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെ നിന്നും ട്രെയിനിലാണ് എറണാകുളത്തേക്ക് തിരിച്ചത്. നോര്‍ത്ത് സ്റ്റേഷനിലെത്തിയ ശേഷം അവിടെ നിന്നും ബസില്‍ കയറി ഇടപ്പള്ളിയിലെത്തുകയും ഫെറോനോ പള്ളിക്കുള്ളില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളയുകയുമായിരുന്നു. സുഹൃത്തുക്കളെല്ലാം പറയുന്നത് ഇയാള്‍ ഒരു ഫ്രോഡാണ് എന്നാണ്. നിരവധി പേരില്‍ നിന്നും പണം കടം വാങ്ങിയിട്ടുണ്ട്. സിനിമ മേഖലയിലുള്ള ഒരു ബന്ധുവിന്റെ സഹായത്താല്‍ ഒന്നോ രണ്ടോ സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ളതായി പറയുന്നു.
എറണാകുളം ചേരാനല്ലൂരില്‍ ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഭാര്യ സന്ധ്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്ധ്യയുടെ മുഖത്തും കൈയ്ക്കും വലിയ തോതിലുള്ള ആക്രമണമാണ് നേരിടേണ്ടി വന്നിട്ടുള്ളത്. പിടിച്ചുമാറ്റാനെത്തിയ സന്ധ്യയുടെ അമ്മയ്ക്ക് പുറത്ത് വെട്ടേറ്റു. ഇവര്‍ രണ്ടു പേരും ഇപ്പോള്‍ ഐസിയുവിലാണ് ഉള്ളത്.
ഇന്ന് രാവിലെ 7.30 ഓടെ ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് മനോജ് ഭാര്യയായ സന്ധ്യയേയും അവരുടെ അമ്മ ശാരദയേയും വെട്ടി പരിക്കേല്‍പ്പിച്ചത്. കൊച്ചിനെ സ്‌കൂളില്‍ വിടാന്‍ ഒരുക്കുന്നതിനിടെ മുഖത്തിന് വെട്ടേറ്റ സന്ധ്യ അലറികരഞ്ഞ് റോഡിലേക്ക് ഇറങ്ങി വരുകയായിരുന്നു. പിന്നാലെ ഇവരുടെ അമ്മയും വെട്ടേറ്റ നിലയില്‍ റോഡിലേക്ക് അലറികരഞ്ഞുകൊണ്ട് ഇറങ്ങി വന്നു. ആരാണ് വെട്ടിയതെന്ന് അമ്മയും മകളും പറയാത്തതിനാല്‍ നാട്ടുകാര്‍ വേഗം ഇവരെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മകളുടെ ഭര്‍ത്താവാണ് വെട്ടിയതെന്നും അയാള്‍ വീടിനകത്ത് ഉണ്ടെന്നും പറഞ്ഞത്.
നാട്ടുകാര്‍ വീടുപരിശോധിച്ചപ്പോഴേക്കും ഇയാള്‍ റൂമിന്റെ കതക് പൂട്ടി. വാതില്‍ തുറന്നപ്പോഴേക്കും ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. സന്ധ്യയുടെ മുഖത്തും തോളിനുമാണ് വെട്ടേറ്റത്. ഇവരുടെ നിലഗുരുതരമാണ്. ശാരദയുടെ പുറത്താണ് വേട്ടേറ്റത്. മനോജ് നേരത്തെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സ്റ്റാഫായിരുന്നു. സന്ധ്യ അമൃതയിലെ പീഡിയാട്രിക്ക് വിഭാഗത്തിലെ ന്‌ഴ്‌സിംഗ് സ്റ്റാഫാണ്. ഏറെ നാളായി കുടുംബ വഴക്കിനെ തുടര്‍ന്ന് സന്ധ്യയും മനോജും അകന്ന് താമസിക്കുകയായിരുന്നു. അമൃത ആശുപത്രിയ്ക്ക് സമീപം പോയിഷ റോഡ് അവസാനമുള്ള വാടക വീട്ടിന്റ ഒന്നാം നിലയിലായിരുന്നു സന്ധ്യയും അമ്മയും മകളും താമസിച്ച് വരുന്നത്.
വീഡിയോ കടപ്പാട് : മാതൃഭൂമി ന്യൂസ്