ഭോപ്പാലില്‍ മലയാളി ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. ഭോപാല്‍ നര്‍മദവാലി പിപ്ലാനിയിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്. വ്യോമസേന മുന്‍ ഉദ്യോഗസ്ഥന്‍ പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ജി.കെ.നായരും ഭാര്യ ഗോമതിയുമാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടയിലുള്ള കൊലപാതകമാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇവരുടെ പക്കൽ നിന്ന് ഒരു സ്വര്‍ണമാലയും വളയും നഷ്ടപ്പെട്ടതായി പോലീസ് കണ്ടെത്തി. ജോലിക്കാരിയാണ് മൃതദേഹങ്ങൾ ആദ്യമായി കണ്ടത്. പ്രതികള്‍ക്കായുള്ള തിരിച്ചിൽ ഉൗർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.
കൊച്ചി കുമ്പളത്ത് വീപ്പയില്‍ കണ്ട ജഡം ഉദയംപേരൂര്‍ ശകുന്തളയുടേത്. ശാസ്ത്രീയപരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2016 സെപ്റ്റംബറില്‍ കാണാതായ ശകുന്തളയുടെ മൃതദേഹം ജനുവരി ഏഴിനാണ് കണ്ടെത്തിയത്. വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് ചെയ്ത നിലയിൽ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതെന്ന് നേരത്തെ പരിശോധനയിൽ തെളിഞ്ഞിരുന്നു. സ്ത്രീയുടെ കാലുകൾ കൂട്ടിക്കെട്ടി വീപ്പയിൽ തലകീഴായി ഇരുത്തിയ നിലയിലായിരുന്നു കണ്ടെത്തിയത്. മൃതദേഹത്തിൽ അൽപവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. മൂന്ന് 500 രൂപ നോട്ടുകളും അന്ന് കണ്ടെത്തി.
കൊച്ചി കുമ്പളം കായലിൽ നിന്ന് ആളൊഴിഞ്ഞ പറമ്പിലേക്ക് കയറ്റി വച്ച വീപ്പയിൽ കോൺക്രീറ്റ് ചെയ്ത ഉറപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീപ്പ മുറിച്ച് കോൺക്രീറ്റ് പൊട്ടിച്ച് പുറത്തെടുത്ത് നടത്തിയ പരിശോധയിലാണ് മുപ്പത് വയസ് തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്ന് വ്യക്തമായത്. കാലുകൾ കൂട്ടിക്കെട്ടി വീപ്പയിൽ തലകീഴായി ഇരുത്തിയാണ് കോൺക്രീറ്റ് ചെയ്തതെന്ന് പരിശോധനയിൽ തെളിഞ്ഞു.
മൃതദേഹത്തോടൊപ്പം മൂന്ന് പഴയ 500 രൂപ നോട്ടുകളും ലഭിച്ചിട്ടുണ്ട്. വീപ്പ കായലിൽ കിടക്കുമ്പോൾ എണ്ണമയം കലർന്ന ദ്രാവകം കായലിൽ പടരുന്നത് കണ്ട മത്സ്യത്തൊഴിലാളികൾ ഈ വിവരം മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് വീപ്പയ്ക്കുള്ളിലെ കോൺക്രീറ്റിൽ ദുരൂഹതയെന്ന് മലയാള മനോരമ വാർത്ത നൽകി. വാർത്തയ്ക്ക് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് കോൺക്രീറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. 2016 ഡിസംബറിലാണ് വീപ്പ കായലിൽ നിന്ന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കയറ്റി വച്ചതെന്നായിരുന്നു പൊലീസ് ഭാഷ്യം.
നെട്ടൂരിൽ യുവാവിനെ ശ്വാസം മുട്ടിച്ച് കൊന്ന് കായലിൽ തള്ളിയ കേസിൽ ഒരു തുമ്പുമില്ലാതെ പൊലീസ് നട്ടം തിരിയുമ്പോഴാണ് വീപ്പക്കുള്ളിലെ മൃതദേഹം തിരിച്ചറിഞ്ഞിരിക്കുന്നത്.
തേനിയില്‍ കമിതാക്കളെ കൊന്ന കേസിലെ പ്രതി ദിവാകരന് ജീവപര്യന്തവും വധശിക്ഷയും. തേനി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. യുവാവിനെ വെട്ടിക്കൊന്ന ശേഷം യുവതിയെ പീഡിപ്പിച്ച് കൊല്ലുകയായിരുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച 2011ലെ ഇരട്ടക്കൊലപാതക കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞ കോടതി പ്രതി ദിവാകരന്‍ എന്ന കട്ടവല്ലൈക്ക് ജീവപര്യന്തവും തൂക്കുകയറും വിധിച്ചു. യുവാവിനെ വെട്ടിക്കൊന്ന കേസില്‍ ജീവപര്യന്തവും യുവതിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ തൂക്കുകയറുമാണ് ശിക്ഷ. തേനി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സെന്തില്‍ കുമാറാണ് ശിക്ഷ വിധിച്ചത്.
കേസിനാസ്പദമായ സംഭവം ഇങ്ങനെ, കമ്പം സ്വദേശികളായ ഏഴിലും കസ്തൂരിയും പ്രണയത്തിലായിരുന്നു. ഇരുവരും സംസാരിച്ചിരിക്കുന്നതിനിടയിലാണ് ദിവാകരന്‍ അക്രമിക്കുന്നത്. തേനി കരുനാഗമുത്തന്‍പ്പട്ടി സ്വദേശിയാണ് ദിവാകരന്‍. ഏഴിലിനെ വെട്ടിക്കൊല്ലുകയും തുടര്‍ന്ന് കസ്തൂരിയെ പീഡിപ്പിച്ച് കൊല്ലുകയുമായിരുന്നു.
ഇരുവരേയും കൊന്നശേഷം വെള്ളക്കെട്ടിലേക്ക് തള്ളിയിട്ടു. ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. എന്നാല്‍ കുടുംബക്കാരില്‍ നിന്നടക്കം പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ക്രൈബ്രാഞ്ച് സി.ഐ.ഡി അന്വേഷിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഏഴ് വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്. പൊലീസ് ആത്മഹത്യയെന്ന് പറഞ്ഞ കേസ് കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ പൊലീസിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പാലത്തില്‍ നിന്ന് ചാലിയറിലേക്ക് ചാടിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം അരീക്കോട് വടക്കുംമുറി തെറ്റാലിമ്മല്‍ കരീമിന്റെ മകന്‍ ഇജാസ് ആണ് അരീക്കോട് പാലത്തിന്റെ മുകളില്‍ നിന്നു പുഴയിലേക്ക് ചാടിയത്. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. ഇജാസ്‌ന്റെ ബൈക്കും കണ്ണടയും പാലത്തിനു സമീപത്തു കണ്ടെത്തി. പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരുടെയും തിരച്ചിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചത് കൊല്ലപ്പെട്ടയാളുടെ ഭാര്യയെന്ന് മൊഴി. കേസിൽ ശിക്ഷിക്കപ്പെട്ടയാളും കൊല്ലപ്പെട്ടയാളുടെ ഭാര്യയും തമ്മിൽ രണ്ടു വർഷത്തിലധികമായി ബന്ധമുണ്ടായിരുന്നുവെന്ന് ദുബായിലെ കോടതി രേഖകൾ വ്യക്തമാക്കുന്നു. 2016 ഒക്ടോബറില്‍ നടന്ന സംഭവത്തിലാണ് നിര്‍ണായകവിധി പുറത്തുവന്നത്. സംഭവത്തിൽ ഉൾപ്പെട്ട മൂന്നുപേരും കോംറോസ് ദ്വീപിൽ നിന്നുള്ളവരാണ്. കേസിൽ ഉൾപ്പെട്ട 22 വയസ്സുള്ള യുവതിക്ക് 15 വർഷം ജയിൽശിക്ഷയും പ്രസീഡിങ് ജഡ്ജ് മുഹമ്മദ് ജമാൽ വിധിക്കുകയും ചെയ്തു. പൊലീസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ തന്നെ മരിച്ച വ്യക്തിയുടെ ഭാര്യയും കാമുകനും കുടുങ്ങിയിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം നിഷേധിച്ചു. ഒടുവിൽ യുവതി പറഞ്ഞത് അനുസരിച്ചാണ് കൃത്യം നടത്തിയതെന്ന് പ്രതി മൊഴി നൽകുകയായിരുന്നു.
കേസിന്‍റെ വഴികള്‍ ഇങ്ങനെ: കൊല്ലപ്പെട്ടയാളും ഭാര്യയും തമ്മില്‍ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒടുവിൽ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി വലിയ പദ്ധതി തന്നെ ഇരുവരും തയാറാക്കി. കൊല്ലപ്പെട്ട വ്യക്തിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു കൃത്യം നടത്തിയ പ്രതി.
സംഭവദിവസം വീട്ടിൽ ഭർത്താവുമായി യുവതി മനഃപൂർവം പ്രശ്നം ഉണ്ടാക്കി. ഇത് പരിഹരിക്കാൻ കാമുകനും ഭർത്താവിന്റെ സുഹൃത്തുമായ വ്യക്തിയെ വിളിച്ചുവരുത്തി. രാത്രി മൂന്നു മണിയോടെ വീട്ടില്‍ എത്തിയ ഇയാൾ ഭർത്താവിനെയും കൂട്ടി പുറത്തേക്ക് പോവുകയായിരുന്നു. തുടർന്ന് വലിയ കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് ഇരയായ വ്യക്തി മരിച്ചിട്ടില്ലെന്ന് മനസിലാക്കിയതോടെ തല കാറിന്റെ വിവിധ ഭാഗങ്ങളിൽ ഇടിപ്പിക്കുകയും ദേഹത്തുകൂടെ കാറുകയറ്റുകയും ചെയ്തു. കൂടുതൽ തെളിവ് ലഭിക്കാതിരിക്കാൻ ഒഴിഞ്ഞ പ്രദേശത്ത് പോയി കാർ പെട്രോൾ ഒഴിച്ചു കത്തിച്ചു. ഇന്ത്യക്കാരനായ ഒരു സെക്യൂരിറ്റി ജീവനക്കാരൻ ആണ് മൃതദേഹം കണ്ടെത്തിയത്. പ്രതി ഇക്കാര്യങ്ങളെല്ലാം കോടതിയിൽ സമ്മതിച്ചു. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്.
ഒരു വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം റിസര്‍വോയറില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പനുമുരു മണ്ഡലത്തിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചിറ്റൂരിലെ എന്‍.ടി.ആര്‍ വാട്ടര്‍ റിസര്‍വോയറിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിനടുത്ത് നിന്ന് മഞ്ഞളും കുങ്കുമവും കലക്കിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ നരബലിയാണോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. കുങ്കുമവും മഞ്ഞളും നരബലിയ്ക്കായിട്ടാണ് ഉപയോഗിക്കുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞമാസം ആന്ധ്രയിലെ ഉപ്പലില്‍ ഇതിനു സമാനമായ രീതിയില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. മൂന്നരവയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയേയാണ് നരബലി നല്‍കിയത്. സെക്കന്തരാബാദ് സ്വദേശികളായ ഭവനരഹിതരായ ദമ്പതികളില്‍ നിന്ന് തട്ടിയെടുത്ത കുട്ടിയെയാണ് ഉപ്പലില്‍ നരബലി നല്‍കിയതെന്ന് നിഗമനം.
കൊല്ലപ്പെട്ട കുട്ടിയുടെ ശരീരം കണ്ടെത്താനായിട്ടില്ല. കുട്ടിയെ തിരിച്ചറിയാനും മാതാപിതാക്കളെ കണ്ടെത്താനും പോലീസിന് സാധിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് വീണ്ടും നരബലി നല്‍കിയതെന്ന് സംശയിക്കപ്പെടുന്നത്.
പാറ്റ്ന: ഒളിച്ചോടി വിവാഹം ചെയ്ത യുവ ദമ്പതികള്‍ക്ക് നാട്ടുകൂട്ടത്തിന്റെ ക്രൂര ശിക്ഷ. ഒളിച്ചോടി വിവാഹം ചെയ്ത നടപടിയെ അംഗീകരിക്കാന്‍ വിസമ്മതിച്ച നാട്ടുകൂട്ടം യുവാവിനെ ഏത്തമിടീക്കുകയും യുവതിയെ സ്വന്തം തുപ്പല്‍ തീറ്റിക്കുകയും ചെയ്തു. ബീഹാറിലെ സുപോളിലെ ഗ്രാമത്തിലാണ് നാട്ടുകൂട്ടം പ്രാകൃത ശിക്ഷാ രീതി നടപ്പിലാക്കിയത്.
വീട്ടുകാര്‍ വിവാഹത്തെ എതിര്‍ക്കുമെന്ന് നിലപാട് എടുത്തപ്പോള്‍ ഒളിച്ചോടി വിവാഹം ചെയ്ത യുവതിയും യുവാവും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി. പിന്നീട് ഇവരുടെ വിവാഹത്തെ കുടുംബം അംഗീകരിച്ചെങ്കിലും ഗ്രാമത്തിലെ ചിലര്‍ എതിര്‍പ്പുമായി രംഗത്തു വന്നു. അവരാണ് നവദമ്പതികളെ പരസ്യ വിചാരണ ചെയ്ത പ്രാകൃത ശിക്ഷ നടപ്പിലാക്കിയത്. ദമ്പതികളെ പരസ്യമായി അപമാനിക്കുകയും ഏത്തമിടീക്കുകയും തുപ്പല്‍ തീറ്റിക്കുകയും ചെയ്തു.
യുവദമ്പതികളെ ക്രൂരമായി അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് യുവതിയുടെ മുത്തശ്ശി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന 11 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
#WATCH Man forced to do sit-ups, his wife forced to lick her spit in public in #Bihar‘s Supaul for getting married after eloping (01.03.18) pic.twitter.com/DRqGSL4PQ7
— ANI (@ANI) March 6, 2018
ഹൈദരാബാദ്: അശ്ലീല വീഡിയോ കാണുന്നുവെന്ന് ആരോപിച്ച് പിതാവ് മകന്റെ കൈപ്പത്തി വെട്ടിമാറ്റി. ഹൈദരാബാദിലെ പഹാദിഷെരിഫ് എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. മകന്‍ സ്ഥിരമായി പോണ്‍ കാണുന്നത് ശ്രദ്ധയില്‍പ്പെട്ട മുഹമ്മദ് ഖയ്യും ഖുറേഷിയാണ് ക്രൂരകൃത്യം നടത്തിയിരിക്കുന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വലതുകൈപ്പത്തി പൂര്‍ണ്ണമായും വെട്ടിമാറ്റപ്പെട്ട ഖാലിദ് ഖുറേഷിയുടെ(19) നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കൈപ്പത്തി ശരീരത്തില്‍ നിന്നും പൂര്‍ണ്ണമായി വേര്‍പ്പെട്ടതിനാല്‍ തുന്നിച്ചേര്‍ത്താലും നേരേയാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഖാലിദിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു. ഖാലിദിന്റെ പിതാവ് മുഹമ്മദ് ഖയ്യും ഇലക്ട്രീഷ്യനാണ്.
കേബിള്‍ ഓപ്പറേറ്ററായി ജോലി ചെയ്തു വന്നിരുന്ന ഖാലിദ് പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിനു ശേഷം രാത്രികളില്‍ സ്ഥിരമായി പോണ്‍ കണ്ടതാണ് പിതാവിനെ പ്രകോപിപ്പിച്ചത് എന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്താണ് ഖയ്യൂം ഖാലിദിനെ അക്രമിച്ചത്.
അമിത മദ്യപാനിയായ ഭര്‍ത്താവിനെ ഭാര്യ വിഷം നല്‍കി കൊന്നു. കൊലപാതകം നടത്തിയത് മന്ത്രവാദിയുടെ സഹായത്തോടെ. ഇരുവരും പോലീസ് പിടിയിലായി. ന്യൂഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലാണ് സംഭവം. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് ഭാര്യ രമ കൃത്യം നിര്‍വ്വഹിച്ചിരിക്കുന്നത്. കൃത്യത്തിന് കൂട്ട് നിന്ന മന്ത്രവാദിയായ ഭഗത് ജി എന്നറിയപ്പെടുന്ന ശ്യാമിനെയും രമയേയും പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
കൊല്ലപ്പെട്ട 54 കാരനായ ഡി.എസ് മൂര്‍ത്തിയുടെ സഹോദരനാണ് മരണത്തില്‍ സംശയമുള്ളതായി ചൂണ്ടി കാണിച്ച് പോലീസില്‍ പരാതി നല്‍കുന്നത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഭാര്യ രമയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റസമ്മതം നടത്തി.
സ്വകാര്യ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ ഫിനാന്‍സ് മാനേജറായി ജോലി ചെയ്തു വരികയായിരുന്ന മൂര്‍ത്തി സ്ഥിര മദ്യപാനിയായിരുന്നു. ഭര്‍ത്താവിന്റെ മദ്യപാനം കുടുംബത്തിന് 13 ലക്ഷം രൂപയുടെ ബാധ്യതയുണ്ടാക്കിയിരുന്നതായും. സഹികെട്ടാണ് കൃത്യം നടത്തിയതന്നും രമ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
ശിശുപരിപാലന കേന്ദ്രത്തിലെ ആയയെ കൊലപ്പെടുത്തിയ കേസിൽ മകനും ഭർത്താവും അറസ്റ്റിൽ. മൂത്ത മകനോട് കൂടുതൽ വാത്സല്യം കാട്ടിയതിനാണ് ഇളയ മകൻ രാജ്കുമാര്‍ അമ്മയെ കൊലപ്പെടുത്തിയത്. ഭര്‍ത്താവ് മണികുമാര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു.
2017 ഫെബ്രുവരി 14 നാണ് മൂന്നാർ ഗുണ്ടുമല എസ്റ്റേറ്റിലെ ക്രഷ് ജീവനക്കാരി രാജഗുരു കൊല്ലപ്പെട്ടത്. രാജഗുരുവിന്റെ ഇളയ മകൻ രാജ്കുമാർ തന്നെയായിരുന്നു ആദ്യഘട്ടം മുതൽ സംശയത്തിന്റെ നിഴലിൽ. കൊലപാതകത്തിന്റെ ചുരുളഴിയാൻ ഒരു വർഷം കാത്തിരിക്കേണ്ടി വന്നു. മകനെ രക്ഷിക്കാൻ അയൽവാസിയെ പ്രതിയാക്കാൻ പിതാവ് മണികുമാർ നടത്തിയ നീക്കമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
കഞ്ചാവിന്റെ ലഹരിയിലാണ് രാജ് കുമാർ അമ്മയെ വെട്ടി കൊലപ്പെടുത്തിയത്. തലയിലും മുഖത്തുമായി അഞ്ചിടത്ത് വെട്ടി. രാജ് ഗുരുവിന്റെ കഴുത്തിലുണ്ടായിരുന്ന പന്ത്രണ്ട് പവൻ തൂക്കമുള്ള രണ്ട് മാലയും കവർന്നു. വാക്കത്തിയും മാലയുമായി വീട്ടിലെത്തിയ രാജ് കുമാർ പിതാവ് മണികുമാറിനോട് സംഭവം വിവരിച്ചു.
കത്തിയും ആഭരണങ്ങളും ഒളിപ്പിച്ച ശേഷം മണികുമാർ മകനെ തമിഴ്നാട്ടിലേക്ക് കടത്തി. ശിവകാശിയിലെ ബന്ധുവീട്ടിൽ നിന്നാണ് രാജ് കുമാറിനെ പിടികൂടിയത്. കൃത്യം നടത്തുമ്പോൾ 17 വയസ് മാത്രമായിരുന്നു രാജ്കുമാറിന്റെ പ്രായം. മകനെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങളാണ് മണികുമാറിനെ കേസിൽ പ്രതിയാക്കിയത്.