യുഎസിലെ രണ്ടു ഷോപ്പിംഗ് മാളുകളിൽ അക്രമി നടത്തിയ വെടിവയ്പിൽ ഒരു ഇന്ത്യൻ വംശജൻ കൊല്ലപ്പെടുകയും മറ്റൊരാൾക്കു പരിക്കേൽക്കുകയും ചെയ്തു.
ഫ്ളോയിഡ് കൗണ്ടിയിലെ ഹൈടെക് ക്വിക് ഷോപ്പിൽ ചൊവ്വാഴ്ച നടത്തിയ വെടിവയ്പിലാണ് പരംജിത് സിംഗ് എന്ന 44കാരൻ കൊല്ലപ്പെട്ടത്. പത്തുമിനിറ്റിനുശേഷം സമീപത്തെ മറ്റൊരു മാളിൽ നടന്ന വെടിവയ്പിൽ പാർഥെ പട്ടേൽ എന്ന ക്ലർക്കിനു പരിക്കേറ്റു. ഇവിടെനിന്ന് അക്രമി പണം മോഷ്ടിക്കുകയും ചെയ്തു.
പ്രതിയെന്നു കരുതപ്പെടുന്ന നിക്കോൾസനെ(28) കസ്റ്റഡിയിലെടുത്തെന്നു പോലീസ് പറഞ്ഞു. നിക്കോൾസനെ ഫ്ലോയിഡ് കൗണ്ടി ജയിലിൽ അടച്ചു.
കൊല്ലം കൊട്ടാരക്കര കടയ്ക്കോട് വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കാമുകൻ ഇടക്കോട് സ്വദേശി ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തി.
കടയ്ക്കോട് പ്രഭാ മന്ദിരത്തിൽ അനൂപിന്റെ ഭാര്യ ബിന്ദുലേഖയെ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊലപാതകമെന്ന് ഫോലീസ് കണ്ടെത്തിയതോടെയാണ് ബിനു അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഭർത്താവ് അനൂപും രണ്ടുമക്കളും ബിന്ദുലേഖയുടെ അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെല്ലാം ഉറങ്ങിയെന്ന് ബിന്ദുലേഖ ഫോണിൽ അറിയിച്ചതിനെ തുടർന്ന് ബിനു വീടീനുള്ളിൽ കയറി അവരുടെ കിടപ്പുമുറിയിലെത്തി തറയിലിരുന്നു.ബിന്ദുലേഖയോട് മടിയിൽ കിടക്കാൻ പറഞ്ഞു. സൗഹൃദം നടിച്ച് തലോടുന്നതിനിടയിൽ കഴുത്തിലും വായിലും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.കൊല നടത്തിയശേഷം കട്ടിലിൽ എടുത്ത് കിടത്തി.പുതപ്പ് കൊണ്ട് ശരീരം മൂടിയശേഷം അടുക്കള വാതിലിലൂടെ രക്ഷപെടുകയായിരുന്നു.
രാവിലെ എഴുനേൽക്കാത്തതിനെ തുടർന്ന് അമ്മ എത്തി വിളിച്ചപ്പോളാണാണ് മരിച്ചതായി അറിഞ്ഞത്.ശരീരത്ത് പാടുകൾ ഒന്നും ഉണ്ടായിരുന്നില്ല. കഴുത്തിലും മുഖത്തും കണ്ട നിറ വ്യത്യാസം പോലീസിന് സംശയംതോന്നി. തിരു: മെഡിക്കൽ കോളേജാശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. ഒളിവിൽ കഴിയവെ കേരളപുരത്ത് നിന്നുമാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. ബിന്ദുലേഖയുടെ ഭർത്താവ് അനൂപിന്റെ അകന്ന ബന്ധുവാണ് പ്രതി ബിനു. ഇരുവരും തമ്മിൽ വീട്ടുകാർ അറിയാതെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. ഇതിനെ ചൊല്ലി കൊല്ലപ്പട്ട ദിവസം തർക്കമുണ്ടായി. തന്റെ അഞ്ചാലുംമൂട്ടിലെ കുടുംബവീട്ടിലേക്ക് താമസ്സം മാറുമെന്ന് ബിന്ദുലേഖ പറഞ്ഞതും വിദ്വേഷത്തിന് കാരണമായതായി പോലീസ് പറഞ്ഞു. എഴുകോൺ സ്റ്റേഷനിൽ 8 മോഷണ കസ്സിലെ പ്രതിയാണ് ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആലപ്പുഴ മാവേലിക്കരയിൽ ഗുണ്ടാസംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപവീതം പിഴയും. മാവേലിക്കര വെട്ടിയാർ സ്വദേശികളായ ബിബിൻ വർഗീസ്, റോബിൻ ഡേവിഡ് എന്നിവർക്ക് മാവേലിക്കര അഡീ. ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊല്ലം സ്വദേശിയായ ഡെസ്റ്റമൺ 2015 ഏപ്രിൽ 13 ന് കൊല്ലപ്പെട്ട കേസിലാണ് വിധി.
ബാന്റ് സംഘത്തിലെ അംഗമായിരുന്ന 28 കാരാനായ കൊല്ലം പള്ളിത്തോട്ടക്കര സ്വദേശി ഡെസ്റ്റമൺ മറ്റൊരു ബാന്റ് സംഘത്തിന്റെ പരിപാടി കാണുന്നതിനാണ് മാവേലിക്കരയിൽ എത്തിയത്. സുഹൃത്തുക്കൾക്ക് ഒപ്പം ബൈക്കിൽ മടങ്ങവേ കൊച്ചാലം മൂട്ടിലുള്ള പമ്പിൽ ഇന്ധനം നിറയ്ക്കാൻ കയറി. ആ സമയം പ്രതികളായ ബിബിൻ വർഗീസും റോബിൻ ഡേവിഡും അവിടെ കാറിൽ എത്തിയിരുന്നു. പെട്രോൾ പമ്പിൽവച്ച് പ്രതികളുടെ കാറിന്റെ ഡിക്കി തുറന്നിരിക്കുന്നത് ഡെസ്റ്റമണും സുഹൃത്തും ചൂണ്ടിക്കാണിച്ചു. അസഭ്യം പറഞ്ഞതാണെന്നു തെറ്റിദ്ധരിച്ച പ്രതികൾ ഡെസ്റ്റമണിന്റെ ബൈക്കിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. അഞ്ച് കുത്തേറ്റ ഡെസ്റ്റമൺ ആശുപത്രിയിലെത്തും മുൻപേ മരിച്ചു.
പ്രതികളിൽ നിന്നും ഈടാക്കുന്ന പിഴ തുക ഡെസ്റ്റമണിന്റെ അർബുദ രോഗിയായ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്.വിധി കേൾക്കാൻ അന്വേഷണ ഉദ്യോഗസ്ഥരും കോടതിയിൽ എത്തിയിരുന്നു.അതേ സമയം വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു.
മുലപ്പാലിനായി കരഞ്ഞ ഒരു വയസുകാരിയെ പെറ്റമ്മ കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശിൽ ഥാർ എന്ന സ്ഥലത്താണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. അനിത എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പാലിനായി തുടർച്ചയായി കുഞ്ഞ് കരഞ്ഞതാണ് അനിതയെ പ്രകോപിപ്പിച്ചത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു കൊല നടന്നത്.
കുഞ്ഞ് പാലിനായി തുടർച്ചയായി കരഞ്ഞതോടെ അനിതയുടെ നിയന്ത്രണം നഷ്ടപ്പെടുകയും മൂർച്ചയേറിയ കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
തിരുവനന്തപുരം കൊണ്ണിയൂര്‍ സെന്റ് തെരേസാസ് സ്കൂള്‍ വാര്‍ഷികത്തിനിടെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. അഞ്ചാം ക്ളാസ് വിദ്യാര്‍ഥിക്കും രണ്ടു കന്യാസ്ത്രീകള്‍ക്കും ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരുക്കേറ്റു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രമുഖ ചാനൽ പുറത്തുവിട്ടു
അഞ്ചാം ക്ളാസ് വിദ്യാര്‍ഥി അജീഷിന്റെ കൈയ്യൊടിഞ്ഞു.
സ്കൂൾ വാര്‍ഷികത്തിന്റെ ഭാഗമായി സ്റ്റേജില്‍ കലാപരിപാടികള്‍ നടക്കുന്നതിനിടെ രാത്രി എട്ടു മണിയോടെയാണ് പിന്നില്‍ നിന്നും അക്രമം ആരംഭിച്ചത്. കസേരകള്‍ എടുത്തെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ കുട്ടികളും അധ്യാപകരും ഇറങ്ങിയോടി. രക്ഷകര്‍ത്താക്കള്‍ കുട്ടികളുമായി പ്രാണരക്ഷാര്‍ത്ഥം ഒാടുന്നത് സ്‌കൂളിലെ സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്‌തമാണ്. ആദ്യ ആക്രമണത്തിന് ശേഷം പുറത്ത് പോയ അക്രമികള്‍ തുടര്‍ന്നും രണ്ടുതവണ കൂടി എത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സിസില്‍, സിസ്റ്റര്‍ നീതു എന്നിവര്‍ക്കും പരുക്കേറ്റു. സിസ്ററര്‍ സിസിലിന്റെ ശിരോവസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് കൊണ്ണിയൂര്‍ സ്വദേശികളായ സിയാസ്, കമറുദ്ദീന്‍, നാസറുദ്ദീന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്ത്രണ്ടു പേര്‍ക്കെതിരെയാണ് കേസ്. ഇവരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
ചെന്നൈ: കുപ്രസിദ്ധ ഗുണ്ടയും പിടികിട്ടാപ്പുള്ളിയുമായ ഗുണ്ട ബിനു എന്നറിയപ്പെടുന്ന ബിന്നി പാപ്പച്ചനെ(45) കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ്. തമിഴ്‌നാട് പൊലീസാണ് ഉത്തരവിറക്കിയിരിക്കുന്നത്. 1994 മുതല്‍ തമിഴ്നാട് കേന്ദ്രീകരിച്ച് ഗുണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇയാള്‍ 8 ലധികം കൊലപാതക കേസുകളില്‍ പ്രതിയാണ്. തിരുവനന്തപുരത്ത് വേരുകള്‍ ഉള്ള ബിനുവിനായുള്ള തെരെച്ചില്‍ കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. സേലം, കൃഷ്ണഗിരി, വെല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ താവളങ്ങളുള്ള ബിനുവിനായുള്ള തെരച്ചില്‍ ശക്തമാക്കിയതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച്ച ഗുണ്ട ബിനുവിന്റെ ജന്മദിനം ആഘോഷിക്കാനായി എത്തിയ 73 ഓളം ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ പൊലീസിന്റെ പിടിയില്‍ നിന്നും ഗുണ്ട ബിനു ഉള്‍പ്പെടെ 20 ഓളം പേര്‍ ഓടി രക്ഷപ്പെട്ടു. മാരകായുധങ്ങളുമായി ആഘോഷ ചടങ്ങിനെത്തിയ ഗുണ്ടകളെ തോക്ക് ചൂണ്ടിയാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് പള്ളിക്കരണയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ അറസ്റ്റിലായ മദന്‍ എന്ന ഗുണ്ടയാണ് ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്.
പൊലീസിനെ കണ്ടെയുടന്‍ ഓടി രക്ഷപ്പെട്ട ഗുണ്ടകളില്‍ പലരേയും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിനു തുടങ്ങിയ പോലീസ് നടപടി ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടര്‍ന്നു. എട്ടു കാറുകള്‍, 38 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍, വടിവാളുകള്‍, കത്തികള്‍ തുടങ്ങിയവയും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.
കുടിയേറ്റക്കാരായ ഏഷ്യക്കാര്‍ക്ക് വ്യാജ വിവാഹ രേഖയുണ്ടാക്കി നല്‍കി ഹോം ഓഫീസിനെ കബളിപ്പിച്ച് ദമ്പതികള്‍ നേടിയത് അഞ്ച് ലക്ഷം പൗണ്ട്. യുകെയില്‍ താമസിക്കാന്‍ നിയമപരമായി അവകാശമുള്ള ലിത്യാനിയന്‍ യുവതികളുമായി 13 ഏഷ്യക്കാരുടെ വിവാഹം നടന്നതായുള്ള രേഖയാണ് ദമ്പതികളായിരുന്ന അയാസ് ഖാനും യൂര്‍ഗിത്ത പാവ്‌ലോസ്‌കൈറ്റും വ്യാജമായി നിര്‍മ്മിച്ചു നല്‍കിയത്. അയാസ് ഖാനും യൂര്‍ഗിത്ത പാവ്‌ലോസ്‌കൈറ്റും ഇപ്പോള്‍ വിവാഹമോചനം തേടിയവരാണ്. റെസിഡന്‍സ് പെര്‍മിറ്റ് ലഭിക്കാനായി സെയിന്‍സ്ബറിയുടെ പേരില്‍ വ്യാജ ജോബ് ഓഫര്‍ ലെറ്ററും ഇവര്‍ നിര്‍മ്മിച്ചിരുന്നു. സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ താമസിച്ചിരുന്നവര്‍ക്കു വേണ്ടിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. 13 പേര്‍ക്ക് ഇവര്‍ വ്യാജ വിവാഹരേഖകള്‍ നിര്‍മിച്ചു നല്‍കിയെന്നാണ് തെളിഞ്ഞത്.
ഹോം ഓഫിസിനെ ഇവര്‍ കബളിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ ആരോപിച്ചു. യുറോപ്യന്‍ യൂണിയന് പുറത്തുള്ളവര്‍ക്ക് യുകെയില്‍ ജീവിക്കാന്‍ യുറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലുള്ളവരെ വിവാഹം ചെയ്താല്‍ മതിയെന്ന നിയമമാണ് ഇവര്‍ ദുരുപയോഗം ചെയ്തത്. കുറ്റാരോപിതരായ അയാസ് ഖാന്‍, യൂര്‍ഗിത്ത പാവ്‌ലോസ്‌കൈറ്റ്, ഇമ്രാന്‍ ഫാറൂഖ്, ഡയന സ്റ്റാന്‍കെവിക്, മുഹമ്മദ് സാഖ്‌ലിന്‍ എന്നിവര്‍ വിവാഹം വ്യാജമാണെന്ന വാദം നിഷേധിച്ചു. 2011നും 2014 നും ഇടയ്ക്ക് നടന്ന 13 വിവാഹങ്ങളില്‍ രണ്ട് ദമ്പതികള്‍ മാത്രമാണ് ഇപ്പോള്‍ ഒന്നിച്ചുള്ളതെന്നും അവര്‍ കോടതിയെ അറിയിച്ചു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവരും ലിത്യാനിയന്‍ സ്ത്രീകളുമായി നടത്തപ്പെട്ട ഈ വിവാഹങ്ങളെല്ലാം വ്യാജമായി ഉണ്ടാക്കപ്പെട്ടവയാണ്. ഇമിഗ്രേഷന്‍ അധികാരികളെ കബളിപ്പിച്ച് കൊണ്ട് യുകെയില്‍ ജീവിക്കാനും ജോലി ചെയ്യാനും വേണ്ടി വ്യാജമായി നിര്‍മ്മിച്ചവയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇന്ത്യയില്‍ നിന്നും ബഗ്ലാദേശില്‍ നിന്നുമായി ഓരോരുത്തരം 11 പാകിസ്ഥാനികളുമാണ് തട്ടിപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ കണ്ടെത്താനും അവര്‍ക്കുള്ള പ്രതിഫലവും വിവാഹച്ചെലവുകളും ഉള്‍പ്പെടെ വന്‍തുക തട്ടിപ്പ് സംഘം വരന്‍മാരില്‍ നിന്ന് ഈടാക്കിയിരുന്നു. വധുവായി എത്തുന്നവരുടെ യുകെയിലെ ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതും തട്ടിപ്പ് സംഘമായിരുന്നു.
കൊട്ടാരക്കര: റോഡ് അപകടത്തില്‍ മരണപ്പെട്ട മകന്റെ ഇന്‍ഷൂറന്‍സ് തുക വീതം വെക്കുന്നതിലെ തര്‍ക്കം ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. ഭാര്യ ലതികയെ(56) കൊലപ്പെടുത്തിയ ആറ്റുവാശ്ശേരി, പൊയ്കയില്‍ മുക്ക് സ്വദേശിയായ ശിവദാസന്‍ ആചാരിയെ(66) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ റിമാന്റ് ചെയ്തിരിക്കുകയാണ്.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സംഭവ ദിവസം ഉച്ചകഴിഞ്ഞു 2.45ന് കുളക്കട വില്ലേജ് ഓഫീസില്‍ പോയി തിരികെ വിട്ടിലെത്തിയപ്പോള്‍ പ്രതി ആഹാരം ചോദിച്ചു. കുളിച്ചു തുണി കഴുകിയ ശേഷമേ അഹാരം തരാന്‍ പറ്റൂവെന്നു ഭാര്യ ലതിക കുളിമുറിയില്‍ വെച്ചു പറഞ്ഞു. ഇതേത്തുടര്‍ന്ന് പ്രകോപിതനായ ശിവദാസന്‍ ലതികയുടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവു നശിപ്പിക്കുന്നതിനായി ലതികയുടെ ശരിരത്തില്‍ തുണികള്‍ വാരിയിട്ടു കത്തിച്ചു. വെള്ളം വീണു തീ കെടാതിരിക്കാന്‍ പൈപ്പു നല്ലതുപോലെ അടച്ചിടുകയും ചെയ്തു. മകന്‍ മരണപ്പെട്ട സംഭവത്തില്‍ ലഭിച്ച ഇന്‍ഷ്വറന്‍സ് തുക ചെലവിടുന്നതും സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
കൊട്ടാരക്കര റുറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തലസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നേരെ വീണ്ടും ആക്രമണം. ട്രാന്‍സ്‌ജെന്‍ഡറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ശിവാങ്കി വാങ്ങിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് എത്തിയപ്പോഴാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയ വിനീത, അളകനന്ദ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്. വഴി ചോദിച്ചപ്പോള്‍ വാഹനത്തിന്റെ കീ വലിച്ചൂരിയ ശേഷം ആക്രമിക്കുകയായിരുന്നു. പെണ്‍ വേഷത്തില്‍ എത്തിയ ആണുങ്ങള്‍ എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ആണോ പെണ്ണോ എന്ന് തെളിയിക്കാന്‍ വസ്ത്രമഴിക്കാനും ഇവര്‍ ആവശ്യപ്പെട്ടു.
പാറയില്‍ കുളം പുഷ്പരാജ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. വിനീതയേയും അളകനന്ദയേയും മര്‍ദ്ദിച്ചത് അറിഞ്ഞ് എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം സൂര്യയ്ക്കും മര്‍ദ്ദനമേറ്റു. തന്റെ തലയില്‍ ഹെല്‍മറ്റ് കൊണ്ട് അടിക്കുകയും മാറിടത്തില്‍ പിടിക്കുകയും ചെയ്തതായി സൂര പറഞ്ഞു. ഇവിടെ വീടെടുത്ത ശിവാങ്കി എന്ത് ധൈര്യത്തിലാണ് ഇവിടെ ജീവിക്കുന്നതെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ചോദിക്കുന്നു.
പുഷ്പരാജിനെതിരെ അരുവിക്കര പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ വലിയ തുറയിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെ ആക്രമണമുണ്ടായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ വന്നയാള്‍ എന്നാരോപിച്ചായിരുന്നു ട്രാന്‍സ്‌ജെന്‍ഡറിനെതിരായ മര്‍ദ്ദനം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ലെന്ന് വലിയതുറ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ.കെ ഷൈലജ പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് ദിവസം പിന്നിടുന്നതിന് മുന്‍പ് വീണ്ടും ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആക്രമിക്കപ്പെട്ടിരിക്കുകയാണ്.
ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറിയ യുവാവിനെ അക്രമിച്ച് സ്വര്‍ണാഭാരണങ്ങള്‍ കവരാന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ പിടികൂടി. മലപ്പുറം വടക്കേപ്പറമ്പില്‍ ചുങ്കത്തറ വീട്ടില്‍ ബാബു ജോണ്‍(24), കണ്ണൂര്‍ പടിയാംകണ്ടത്തില്‍ ജെറിന്‍(18)എന്നിവരെയാണ് കുന്നിക്കോട് പൊലീസ് പിടികൂടിയത്. മറ്റൊരു പ്രതിയായ ഷിജുവിനെ ഇനിയും പിടികൂടിയിട്ടില്ല. അടൂരില്‍ വളര്‍ത്തു പക്ഷികളെ വില്ക്കുന്ന സ്ഥാപനം നടത്തുന്ന ഇവര്‍ സമീപവാസിയായ ആളുടെ കാറെടുത്താണ് മോഷണത്തിനിറങ്ങിയത്. കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ യുവാവിനെ മര്‍ദിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഓടികൊണ്ടിരുന്ന കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇളമ്പല്‍ കോട്ടവട്ടം ജംഗ്ഷന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
െന്മല ശിവാലയം വീട്ടില്‍ ശിവകുമാറാണ് ( 44) അക്രമത്തിന് ഇരയായതും ഗുരുതര പരിക്ക് പറ്റിയതും. ഇയാള്‍ പുനലൂര്‍ താലൂക്കാസ്പത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ നാല് പവന്‍ തൂക്കം വരുന്ന മാലയും മൂന്ന് പവന്റെ ചെയിനും സംഘം അപഹരിച്ചിരുന്നു. പുനലൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയുടെ അടുത്തേക്ക് വരാനായി രാത്രി കൊട്ടാരക്കരയില്‍ പുനലൂരിലേക്ക് ബസ് കാത്ത് നില്‍ക്കുകയായിരുന്നു ശിവകുമാര്‍. ഈ സമയം അവിടെ എത്തിയ കാറിലുണ്ടായിരുന്നവര്‍ പുനലൂരിലേക്ക് ആണെന്ന് പറഞ്ഞ് ശിവകുമാറിനെയും കൂടെ കയറ്റി. തുടര്‍ന്ന് കുന്നിക്കോട് ജംഗ്ഷന് സമീപം എത്തിയപ്പോഴേക്കും കാറിലുണ്ടായിരുന്നവര്‍ ശിവകുമാറിനെ മര്‍ദിച്ച ശേഷം മാലയും ചെയിനും പിടിച്ച് വാങ്ങുകയായിരുന്നു.
പിടിവലിക്കിടെ നിയന്ത്രണം വിട്ട കാര്‍ കോട്ടവട്ടത്തിനും ഇളമ്പല്‍ ജംഗ്ഷനും ഇടയിലുളള കല്‍പാലത്തിങ്കല്‍ ഏലായിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. പെട്രോളിംഗിനെത്തിയ കുന്നിക്കോട് പൊലീസാണ് കാര്‍ അപകടത്തില്‍ പെടുന്നത് കണ്ടത്. തുടര്‍ന്ന് അപകടത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിനിടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുന്‍വശത്തേയും പിന്‍വശത്തേയും നമ്പര്‍ പ്ലേറ്റുകള്‍ രണ്ടായിരുന്നു. സംഭവത്തിനിടെ മുങ്ങിയ കാര്‍ ്രൈഡവറെ പൊലീസ് അന്വേഷിച്ച് കണ്ടെത്തി. മോഷണ ശ്രമത്തിന് കേസെടുത്ത കുന്നിക്കോട് പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. കവര്‍ച്ച കേസില്‍ പിടിയിലായ മൂന്ന് പ്രതികളും 2014ല്‍ ചിങ്ങവനം പൊലീസ് രജിസ്റ്റര്‍ ചെയ്ത പിടിച്ചുപറിക്കേസിലും പ്രതികളാണെന്ന് കുന്നിക്കോട് പൊലീസ് പറഞ്ഞു.