ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഇല്ലാതായിട്ടില്ലെന്നും അല്‍ഖൈ്വദയുമായി ചേര്‍ന്ന് പാശ്ചാത്യ ലോകത്തിന് നേരെ ആക്രമണം നടത്തിയേക്കുമെന്ന മുന്നറിയിപ്പുമായി മൊറോക്കോയുടെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ജുഡിഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് തലവന്‍ അബ്ദുല്‍ഹഖ് ഖിയാമി. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും ഐസ് തീവ്രവാദികള്‍ സഹേല്‍-സഹേറ പ്രദേശങ്ങളിലേക്കോ ലിബിയയിലേക്കോ പലയാനം ചെയ്തിരിക്കുകയാണ്. രാഷ്ട്രിയ അസ്ഥിരതയുള്ള പ്രദേശങ്ങളാണ് ഐസ് ലക്ഷ്യംവെക്കുന്നത്. ഇവര്‍ മൊറോക്കോയ്ക്ക് മാത്രമല്ല നിലവിലെ എല്ലാ പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്ന് അബ്ദുല്‍ഹഖ് ഖിയാമി പറഞ്ഞു.

അല്‍ഖൈ്വദയുമായി ചേര്‍ന്ന് ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യതകള്‍ തളളിക്കളയാനാവില്ലെന്നും മൊറോക്കോയുടെ ഭീകരവിരുദ്ധ സേനാത്തലവന്‍ പറയുന്നു. സൗത്തേണ്‍ അല്‍ജീരയിലെ പ്രദേശങ്ങളും നോര്‍ത്തേണ്‍ മാലിയിലെ പ്രദേശങ്ങളും അല്‍ഖൈ്വദയും ഐസ് കൈയ്യടിക്കി വെച്ചിരിക്കുകയാണെന്ന് ഓര്‍ക്കണം, അത്തരം അധിനിവേഷങ്ങള്‍ വലിയ അപകടം വരുത്തിവെക്കുമെന്നും അദ്ദേഹം പറയുന്നു. അല്‍ഖൈ്വദയുമായി ഐസിന് വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും ആശയപരമായി അവര്‍ ഒന്നു തന്നെയാണെ്. വലിയ ദുരന്തം വിതച്ച പാരിസ്, ബ്രസല്‍സ്, ബാഴ്‌സലോണ തുടങ്ങിയ ആക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തത് യുറോപ്യന് പുറത്തു നിന്നാണ് എന്ന കാര്യം ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം പറയുന്നു. ആക്രമണങ്ങള്‍ നടത്താന്‍ മൊറോക്കോ പൗരന്മമാരുടെ സഹായം ഉണ്ടായിരുന്നു. മൊറോക്കോയിലെ ജിഹാദികള്‍ യുറോപില്‍ ജീവിക്കുമ്പോള്‍ തന്നെ മൗലികവാദിയാക്കപ്പെട്ടവരാണ്.

യൂറോപ്യന്‍ പൊലീസിനെ ഞാന്‍ കുറ്റം പറയുന്നില്ല. എങ്കിലും ഇത്തരം തീവ്രവാദ പ്രശ്‌നങ്ങള്‍ക്ക് ഗുരുതരമായി ബാധിക്കുന്നതിന് കൃത്യമായ കാരണമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലെ പൊലീസ് സംവിധാനങ്ങള്‍ തമ്മില്‍ വസ്തുകള്‍ കൈമാറുന്നതിനും ഒന്നിച്ചു അന്വേഷണങ്ങള്‍ നടത്തുന്നതിനും ആവശ്യമായ സഹകരണം ഉണ്ടാകുന്നില്ല. ജയിലില്‍ അടക്കപ്പെടുന്ന യുവാക്കളില്‍ പലരും മൗലികവാദികളാകുന്ന ശിക്ഷ അനുഭവിക്കുന്ന സമയത്താണ്. ആ സമയത്തുള്ള അവരുടെ കൂട്ടാളികളില്‍ നിന്നാണ് സൈദ്ധാതികപരമായി അവര്‍ ബ്രയിന്‍വാഷ് ചെയ്യപ്പെടുന്നതെന്നും അബ്ദുല്‍ഹഖ് ഖിയാമി പറയുന്നു. മൊറോക്കോ അതിര്‍ത്തിയിലെ സുരക്ഷ ശക്തിപ്പെടുത്തിയതായും ബയോമെട്രിക്ക് പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തിയതായും അബ്ദുല്‍ഹഖ് ഖിയാമി കൂട്ടിച്ചേര്‍ത്തു.
യുഎസിലെ രണ്ടു ഷോപ്പിംഗ് മാളുകളിൽ അക്രമി നടത്തിയ വെടിവയ്പിൽ ഒരു ഇന്ത്യൻ വംശജൻ കൊല്ലപ്പെടുകയും മറ്റൊരാൾക്കു പരിക്കേൽക്കുകയും ചെയ്തു.
ഫ്ളോയിഡ് കൗണ്ടിയിലെ ഹൈടെക് ക്വിക് ഷോപ്പിൽ ചൊവ്വാഴ്ച നടത്തിയ വെടിവയ്പിലാണ് പരംജിത് സിംഗ് എന്ന 44കാരൻ കൊല്ലപ്പെട്ടത്. പത്തുമിനിറ്റിനുശേഷം സമീപത്തെ മറ്റൊരു മാളിൽ നടന്ന വെടിവയ്പിൽ പാർഥെ പട്ടേൽ എന്ന ക്ലർക്കിനു പരിക്കേറ്റു. ഇവിടെനിന്ന് അക്രമി പണം മോഷ്ടിക്കുകയും ചെയ്തു.
പ്രതിയെന്നു കരുതപ്പെടുന്ന നിക്കോൾസനെ(28) കസ്റ്റഡിയിലെടുത്തെന്നു പോലീസ് പറഞ്ഞു. നിക്കോൾസനെ ഫ്ലോയിഡ് കൗണ്ടി ജയിലിൽ അടച്ചു.
കൊല്ലം കൊട്ടാരക്കര കടയ്ക്കോട് വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കാമുകൻ ഇടക്കോട് സ്വദേശി ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തി.
കടയ്ക്കോട് പ്രഭാ മന്ദിരത്തിൽ അനൂപിന്റെ ഭാര്യ ബിന്ദുലേഖയെ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊലപാതകമെന്ന് ഫോലീസ് കണ്ടെത്തിയതോടെയാണ് ബിനു അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഭർത്താവ് അനൂപും രണ്ടുമക്കളും ബിന്ദുലേഖയുടെ അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെല്ലാം ഉറങ്ങിയെന്ന് ബിന്ദുലേഖ ഫോണിൽ അറിയിച്ചതിനെ തുടർന്ന് ബിനു വീടീനുള്ളിൽ കയറി അവരുടെ കിടപ്പുമുറിയിലെത്തി തറയിലിരുന്നു.ബിന്ദുലേഖയോട് മടിയിൽ കിടക്കാൻ പറഞ്ഞു. സൗഹൃദം നടിച്ച് തലോടുന്നതിനിടയിൽ കഴുത്തിലും വായിലും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.കൊല നടത്തിയശേഷം കട്ടിലിൽ എടുത്ത് കിടത്തി.പുതപ്പ് കൊണ്ട് ശരീരം മൂടിയശേഷം അടുക്കള വാതിലിലൂടെ രക്ഷപെടുകയായിരുന്നു.
രാവിലെ എഴുനേൽക്കാത്തതിനെ തുടർന്ന് അമ്മ എത്തി വിളിച്ചപ്പോളാണാണ് മരിച്ചതായി അറിഞ്ഞത്.ശരീരത്ത് പാടുകൾ ഒന്നും ഉണ്ടായിരുന്നില്ല. കഴുത്തിലും മുഖത്തും കണ്ട നിറ വ്യത്യാസം പോലീസിന് സംശയംതോന്നി. തിരു: മെഡിക്കൽ കോളേജാശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. ഒളിവിൽ കഴിയവെ കേരളപുരത്ത് നിന്നുമാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. ബിന്ദുലേഖയുടെ ഭർത്താവ് അനൂപിന്റെ അകന്ന ബന്ധുവാണ് പ്രതി ബിനു. ഇരുവരും തമ്മിൽ വീട്ടുകാർ അറിയാതെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. ഇതിനെ ചൊല്ലി കൊല്ലപ്പട്ട ദിവസം തർക്കമുണ്ടായി. തന്റെ അഞ്ചാലുംമൂട്ടിലെ കുടുംബവീട്ടിലേക്ക് താമസ്സം മാറുമെന്ന് ബിന്ദുലേഖ പറഞ്ഞതും വിദ്വേഷത്തിന് കാരണമായതായി പോലീസ് പറഞ്ഞു. എഴുകോൺ സ്റ്റേഷനിൽ 8 മോഷണ കസ്സിലെ പ്രതിയാണ് ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആലപ്പുഴ മാവേലിക്കരയിൽ ഗുണ്ടാസംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപവീതം പിഴയും. മാവേലിക്കര വെട്ടിയാർ സ്വദേശികളായ ബിബിൻ വർഗീസ്, റോബിൻ ഡേവിഡ് എന്നിവർക്ക് മാവേലിക്കര അഡീ. ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊല്ലം സ്വദേശിയായ ഡെസ്റ്റമൺ 2015 ഏപ്രിൽ 13 ന് കൊല്ലപ്പെട്ട കേസിലാണ് വിധി.
ബാന്റ് സംഘത്തിലെ അംഗമായിരുന്ന 28 കാരാനായ കൊല്ലം പള്ളിത്തോട്ടക്കര സ്വദേശി ഡെസ്റ്റമൺ മറ്റൊരു ബാന്റ് സംഘത്തിന്റെ പരിപാടി കാണുന്നതിനാണ് മാവേലിക്കരയിൽ എത്തിയത്. സുഹൃത്തുക്കൾക്ക് ഒപ്പം ബൈക്കിൽ മടങ്ങവേ കൊച്ചാലം മൂട്ടിലുള്ള പമ്പിൽ ഇന്ധനം നിറയ്ക്കാൻ കയറി. ആ സമയം പ്രതികളായ ബിബിൻ വർഗീസും റോബിൻ ഡേവിഡും അവിടെ കാറിൽ എത്തിയിരുന്നു. പെട്രോൾ പമ്പിൽവച്ച് പ്രതികളുടെ കാറിന്റെ ഡിക്കി തുറന്നിരിക്കുന്നത് ഡെസ്റ്റമണും സുഹൃത്തും ചൂണ്ടിക്കാണിച്ചു. അസഭ്യം പറഞ്ഞതാണെന്നു തെറ്റിദ്ധരിച്ച പ്രതികൾ ഡെസ്റ്റമണിന്റെ ബൈക്കിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. അഞ്ച് കുത്തേറ്റ ഡെസ്റ്റമൺ ആശുപത്രിയിലെത്തും മുൻപേ മരിച്ചു.
പ്രതികളിൽ നിന്നും ഈടാക്കുന്ന പിഴ തുക ഡെസ്റ്റമണിന്റെ അർബുദ രോഗിയായ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്.വിധി കേൾക്കാൻ അന്വേഷണ ഉദ്യോഗസ്ഥരും കോടതിയിൽ എത്തിയിരുന്നു.അതേ സമയം വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു.
മുലപ്പാലിനായി കരഞ്ഞ ഒരു വയസുകാരിയെ പെറ്റമ്മ കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശിൽ ഥാർ എന്ന സ്ഥലത്താണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. അനിത എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പാലിനായി തുടർച്ചയായി കുഞ്ഞ് കരഞ്ഞതാണ് അനിതയെ പ്രകോപിപ്പിച്ചത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു കൊല നടന്നത്.
കുഞ്ഞ് പാലിനായി തുടർച്ചയായി കരഞ്ഞതോടെ അനിതയുടെ നിയന്ത്രണം നഷ്ടപ്പെടുകയും മൂർച്ചയേറിയ കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
തിരുവനന്തപുരം കൊണ്ണിയൂര്‍ സെന്റ് തെരേസാസ് സ്കൂള്‍ വാര്‍ഷികത്തിനിടെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. അഞ്ചാം ക്ളാസ് വിദ്യാര്‍ഥിക്കും രണ്ടു കന്യാസ്ത്രീകള്‍ക്കും ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരുക്കേറ്റു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രമുഖ ചാനൽ പുറത്തുവിട്ടു

അഞ്ചാം ക്ളാസ് വിദ്യാര്‍ഥി അജീഷിന്റെ കൈയ്യൊടിഞ്ഞു.
സ്കൂൾ വാര്‍ഷികത്തിന്റെ ഭാഗമായി സ്റ്റേജില്‍ കലാപരിപാടികള്‍ നടക്കുന്നതിനിടെ രാത്രി എട്ടു മണിയോടെയാണ് പിന്നില്‍ നിന്നും അക്രമം ആരംഭിച്ചത്. കസേരകള്‍ എടുത്തെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ കുട്ടികളും അധ്യാപകരും ഇറങ്ങിയോടി. രക്ഷകര്‍ത്താക്കള്‍ കുട്ടികളുമായി പ്രാണരക്ഷാര്‍ത്ഥം ഒാടുന്നത് സ്‌കൂളിലെ സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്‌തമാണ്. ആദ്യ ആക്രമണത്തിന് ശേഷം പുറത്ത് പോയ അക്രമികള്‍ തുടര്‍ന്നും രണ്ടുതവണ കൂടി എത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സിസില്‍, സിസ്റ്റര്‍ നീതു എന്നിവര്‍ക്കും പരുക്കേറ്റു. സിസ്ററര്‍ സിസിലിന്റെ ശിരോവസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് കൊണ്ണിയൂര്‍ സ്വദേശികളായ സിയാസ്, കമറുദ്ദീന്‍, നാസറുദ്ദീന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്ത്രണ്ടു പേര്‍ക്കെതിരെയാണ് കേസ്. ഇവരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
ചെന്നൈ: കുപ്രസിദ്ധ ഗുണ്ടയും പിടികിട്ടാപ്പുള്ളിയുമായ ഗുണ്ട ബിനു എന്നറിയപ്പെടുന്ന ബിന്നി പാപ്പച്ചനെ(45) കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ്. തമിഴ്‌നാട് പൊലീസാണ് ഉത്തരവിറക്കിയിരിക്കുന്നത്. 1994 മുതല്‍ തമിഴ്നാട് കേന്ദ്രീകരിച്ച് ഗുണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇയാള്‍ 8 ലധികം കൊലപാതക കേസുകളില്‍ പ്രതിയാണ്. തിരുവനന്തപുരത്ത് വേരുകള്‍ ഉള്ള ബിനുവിനായുള്ള തെരെച്ചില്‍ കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. സേലം, കൃഷ്ണഗിരി, വെല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ താവളങ്ങളുള്ള ബിനുവിനായുള്ള തെരച്ചില്‍ ശക്തമാക്കിയതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച്ച ഗുണ്ട ബിനുവിന്റെ ജന്മദിനം ആഘോഷിക്കാനായി എത്തിയ 73 ഓളം ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ പൊലീസിന്റെ പിടിയില്‍ നിന്നും ഗുണ്ട ബിനു ഉള്‍പ്പെടെ 20 ഓളം പേര്‍ ഓടി രക്ഷപ്പെട്ടു. മാരകായുധങ്ങളുമായി ആഘോഷ ചടങ്ങിനെത്തിയ ഗുണ്ടകളെ തോക്ക് ചൂണ്ടിയാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് പള്ളിക്കരണയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ അറസ്റ്റിലായ മദന്‍ എന്ന ഗുണ്ടയാണ് ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്.
പൊലീസിനെ കണ്ടെയുടന്‍ ഓടി രക്ഷപ്പെട്ട ഗുണ്ടകളില്‍ പലരേയും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിനു തുടങ്ങിയ പോലീസ് നടപടി ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടര്‍ന്നു. എട്ടു കാറുകള്‍, 38 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍, വടിവാളുകള്‍, കത്തികള്‍ തുടങ്ങിയവയും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.
കുടിയേറ്റക്കാരായ ഏഷ്യക്കാര്‍ക്ക് വ്യാജ വിവാഹ രേഖയുണ്ടാക്കി നല്‍കി ഹോം ഓഫീസിനെ കബളിപ്പിച്ച് ദമ്പതികള്‍ നേടിയത് അഞ്ച് ലക്ഷം പൗണ്ട്. യുകെയില്‍ താമസിക്കാന്‍ നിയമപരമായി അവകാശമുള്ള ലിത്യാനിയന്‍ യുവതികളുമായി 13 ഏഷ്യക്കാരുടെ വിവാഹം നടന്നതായുള്ള രേഖയാണ് ദമ്പതികളായിരുന്ന അയാസ് ഖാനും യൂര്‍ഗിത്ത പാവ്‌ലോസ്‌കൈറ്റും വ്യാജമായി നിര്‍മ്മിച്ചു നല്‍കിയത്. അയാസ് ഖാനും യൂര്‍ഗിത്ത പാവ്‌ലോസ്‌കൈറ്റും ഇപ്പോള്‍ വിവാഹമോചനം തേടിയവരാണ്. റെസിഡന്‍സ് പെര്‍മിറ്റ് ലഭിക്കാനായി സെയിന്‍സ്ബറിയുടെ പേരില്‍ വ്യാജ ജോബ് ഓഫര്‍ ലെറ്ററും ഇവര്‍ നിര്‍മ്മിച്ചിരുന്നു. സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ താമസിച്ചിരുന്നവര്‍ക്കു വേണ്ടിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. 13 പേര്‍ക്ക് ഇവര്‍ വ്യാജ വിവാഹരേഖകള്‍ നിര്‍മിച്ചു നല്‍കിയെന്നാണ് തെളിഞ്ഞത്.

ഹോം ഓഫിസിനെ ഇവര്‍ കബളിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ ആരോപിച്ചു. യുറോപ്യന്‍ യൂണിയന് പുറത്തുള്ളവര്‍ക്ക് യുകെയില്‍ ജീവിക്കാന്‍ യുറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലുള്ളവരെ വിവാഹം ചെയ്താല്‍ മതിയെന്ന നിയമമാണ് ഇവര്‍ ദുരുപയോഗം ചെയ്തത്. കുറ്റാരോപിതരായ അയാസ് ഖാന്‍, യൂര്‍ഗിത്ത പാവ്‌ലോസ്‌കൈറ്റ്, ഇമ്രാന്‍ ഫാറൂഖ്, ഡയന സ്റ്റാന്‍കെവിക്, മുഹമ്മദ് സാഖ്‌ലിന്‍ എന്നിവര്‍ വിവാഹം വ്യാജമാണെന്ന വാദം നിഷേധിച്ചു. 2011നും 2014 നും ഇടയ്ക്ക് നടന്ന 13 വിവാഹങ്ങളില്‍ രണ്ട് ദമ്പതികള്‍ മാത്രമാണ് ഇപ്പോള്‍ ഒന്നിച്ചുള്ളതെന്നും അവര്‍ കോടതിയെ അറിയിച്ചു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവരും ലിത്യാനിയന്‍ സ്ത്രീകളുമായി നടത്തപ്പെട്ട ഈ വിവാഹങ്ങളെല്ലാം വ്യാജമായി ഉണ്ടാക്കപ്പെട്ടവയാണ്. ഇമിഗ്രേഷന്‍ അധികാരികളെ കബളിപ്പിച്ച് കൊണ്ട് യുകെയില്‍ ജീവിക്കാനും ജോലി ചെയ്യാനും വേണ്ടി വ്യാജമായി നിര്‍മ്മിച്ചവയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇന്ത്യയില്‍ നിന്നും ബഗ്ലാദേശില്‍ നിന്നുമായി ഓരോരുത്തരം 11 പാകിസ്ഥാനികളുമാണ് തട്ടിപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ കണ്ടെത്താനും അവര്‍ക്കുള്ള പ്രതിഫലവും വിവാഹച്ചെലവുകളും ഉള്‍പ്പെടെ വന്‍തുക തട്ടിപ്പ് സംഘം വരന്‍മാരില്‍ നിന്ന് ഈടാക്കിയിരുന്നു. വധുവായി എത്തുന്നവരുടെ യുകെയിലെ ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതും തട്ടിപ്പ് സംഘമായിരുന്നു.
കൊട്ടാരക്കര: റോഡ് അപകടത്തില്‍ മരണപ്പെട്ട മകന്റെ ഇന്‍ഷൂറന്‍സ് തുക വീതം വെക്കുന്നതിലെ തര്‍ക്കം ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. ഭാര്യ ലതികയെ(56) കൊലപ്പെടുത്തിയ ആറ്റുവാശ്ശേരി, പൊയ്കയില്‍ മുക്ക് സ്വദേശിയായ ശിവദാസന്‍ ആചാരിയെ(66) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ റിമാന്റ് ചെയ്തിരിക്കുകയാണ്.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സംഭവ ദിവസം ഉച്ചകഴിഞ്ഞു 2.45ന് കുളക്കട വില്ലേജ് ഓഫീസില്‍ പോയി തിരികെ വിട്ടിലെത്തിയപ്പോള്‍ പ്രതി ആഹാരം ചോദിച്ചു. കുളിച്ചു തുണി കഴുകിയ ശേഷമേ അഹാരം തരാന്‍ പറ്റൂവെന്നു ഭാര്യ ലതിക കുളിമുറിയില്‍ വെച്ചു പറഞ്ഞു. ഇതേത്തുടര്‍ന്ന് പ്രകോപിതനായ ശിവദാസന്‍ ലതികയുടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവു നശിപ്പിക്കുന്നതിനായി ലതികയുടെ ശരിരത്തില്‍ തുണികള്‍ വാരിയിട്ടു കത്തിച്ചു. വെള്ളം വീണു തീ കെടാതിരിക്കാന്‍ പൈപ്പു നല്ലതുപോലെ അടച്ചിടുകയും ചെയ്തു. മകന്‍ മരണപ്പെട്ട സംഭവത്തില്‍ ലഭിച്ച ഇന്‍ഷ്വറന്‍സ് തുക ചെലവിടുന്നതും സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
കൊട്ടാരക്കര റുറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തലസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നേരെ വീണ്ടും ആക്രമണം. ട്രാന്‍സ്‌ജെന്‍ഡറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ശിവാങ്കി വാങ്ങിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് എത്തിയപ്പോഴാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയ വിനീത, അളകനന്ദ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്. വഴി ചോദിച്ചപ്പോള്‍ വാഹനത്തിന്റെ കീ വലിച്ചൂരിയ ശേഷം ആക്രമിക്കുകയായിരുന്നു. പെണ്‍ വേഷത്തില്‍ എത്തിയ ആണുങ്ങള്‍ എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ആണോ പെണ്ണോ എന്ന് തെളിയിക്കാന്‍ വസ്ത്രമഴിക്കാനും ഇവര്‍ ആവശ്യപ്പെട്ടു.
പാറയില്‍ കുളം പുഷ്പരാജ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. വിനീതയേയും അളകനന്ദയേയും മര്‍ദ്ദിച്ചത് അറിഞ്ഞ് എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം സൂര്യയ്ക്കും മര്‍ദ്ദനമേറ്റു. തന്റെ തലയില്‍ ഹെല്‍മറ്റ് കൊണ്ട് അടിക്കുകയും മാറിടത്തില്‍ പിടിക്കുകയും ചെയ്തതായി സൂര പറഞ്ഞു. ഇവിടെ വീടെടുത്ത ശിവാങ്കി എന്ത് ധൈര്യത്തിലാണ് ഇവിടെ ജീവിക്കുന്നതെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ചോദിക്കുന്നു.
പുഷ്പരാജിനെതിരെ അരുവിക്കര പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ വലിയ തുറയിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെ ആക്രമണമുണ്ടായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ വന്നയാള്‍ എന്നാരോപിച്ചായിരുന്നു ട്രാന്‍സ്‌ജെന്‍ഡറിനെതിരായ മര്‍ദ്ദനം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ലെന്ന് വലിയതുറ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ.കെ ഷൈലജ പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് ദിവസം പിന്നിടുന്നതിന് മുന്‍പ് വീണ്ടും ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആക്രമിക്കപ്പെട്ടിരിക്കുകയാണ്.