Health

ഗർഭകാലത്ത് കാപ്പി അധികം കഴിക്കുന്നത് കുഞ്ഞിന്റെ കരളിന്റെ വളർച്ചയെ ബാധിക്കുമെന്നും പിന്നീട് കരൾ രോഗത്തിനു സാധ്യതയെന്നും പഠനം. കഫീൻ നൽകിയ ഗര്‍ഭിണികളായ എലികൾക്കു ജനിച്ച കുഞ്ഞുങ്ങൾ ശരീരഭാരം കുറഞ്ഞവരും സ്ട്രെസ് ഹോർമോണുകളുടെ അളവ്, വളർച്ച ഇവ വ്യത്യാസപ്പെട്ടവരും കരളിന്റെ വളർച്ച പൂർത്തിയാകാത്തവരും ആയിരുന്നു. ദിവസം രണ്ടോ മൂന്നോ കപ്പ് കാപ്പിയിൽ അടങ്ങിയ കഫീൻ ശരീരത്തിലെത്തുന്നത് സ്ട്രെസിന്റെയും വളർച്ചയുടെയും ഹോർമോണുകളുടെ അളവിൽ വ്യത്യാസം വരുത്തുകയും അത് വളർച്ചയെയും വികാസത്തെയും ബാധിക്കുകയും ചെയ്യും. ജേണൽ ഓഫ് എൻഡോക്രൈനോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ദിവസം 300 ഗ്രാമിലധികം കഫീൻ അതായത് ദിവസം 2 മുതൽ മൂന്നു കപ്പ് കാപ്പി വരെ സ്ത്രീകൾ കുടിക്കുന്നത് ശരീരഭാരം കുറഞ്ഞ കുഞ്ഞുങ്ങൾ ജനിക്കാനിടയാകുമെന്ന് മുൻ പഠനങ്ങളിൽ തെളി‍ഞ്ഞിട്ടുണ്ട്. മൃഗങ്ങളിൽ നടത്തിയ ഈ പഠനത്തിൽ, ഗർഭകാലത്തെ കാപ്പിയുടെ ഉപയോഗം കരളിന്റെ വികാസത്തെ ബാധിക്കുകയും പിന്നീട് നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനു കാരണമാകുകയും ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ട്. കഫീൻ എങ്ങനെയാണ് ദോഷകരമാകുന്നതെന്ന് മനസിലാക്കിയാൽ ഭാവിയിൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ തടയാൻ സാധിക്കും.

ചൈനയിലെ വുഹാൻ സർവകലാശാലയിലെ ഗവേഷകനായ പ്രൊഫ. ഹ്യൂയി വാങ്ങും സംഘവുമാണ് ഈ പഠനം നടത്തിയത്. ചെറിയ അളവ് (2–3 കാപ്പി) മുതൽ കൂടിയ അളവ് (9 കപ്പ് കാപ്പി) വരെ കഫീനിന്റെ ഫലങ്ങൾ അപഗ്രഥിച്ചു. ഗർഭകാലത്തെ കഫീൻ ഉപയോഗം ഈ സമയത്തെ ഭാരക്കുറവിനും ഹോർമോൺ വ്യതിയാനങ്ങൾക്കും കരൾ രോഗത്തിനും സാധ്യത കൂട്ടുന്നവെന്ന് തെളിഞ്ഞു. മനുഷ്യരിൽ പഠനങ്ങള്‍ നടത്താനിരിക്കുന്നതേയുള്ളൂ എങ്കിലും ഗർഭകാലത്ത് സ്ത്രീകൾ കാപ്പി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഗവേഷകർ പറയുന്നു.

മലയാള യുകെയിൽ നിന്ന് പുതിയ ഒരു പംക്‌തികൂടി ആരംഭിക്കുന്നു .

അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന വൈദ്യ ശാസ്ത്രരംഗം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട് . അശാസ്ത്രീയമെന്നും അബദ്ധജടിലമെന്നും മുദ്ര കുത്തി അകറ്റിയ പഴയകാല ആരോഗ്യരക്ഷാകരമായ അറിവുകൾക്ക്‌ ഇക്കാലത്തു ഏറെ പ്രസക്തിയുള്ളതായി ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ഇന്ന് അംഗീകരിക്കുന്നു.

ആയുർ വേദത്തിന്റെയും നാട്ടറിവിന്റെയും ആരോഗ്യവിജ്ഞാനം ആയുരാരോഗ്യം എന്ന പംക്‌തിയിലൂടെഡോക്ടർ എ സി രാജീവ്‌ കുമാർ മലയാളം യുകെയുടെ വായനക്കാരുമായി പങ്കു വെക്കുന്നു. മഹാത്മാഗാന്ധി സർവകലാശാലാ സെനറ്റിലും, ഫാക്കൽറ്റിയിലും അംഗമായിരുന്ന ഡോക്ടർ എ സി രാജീവ്‌ കുമാർ, മാക്ഫാസ്റ്റ് ഗസ്റ്റ് ഫാക്കൽറ്റിയും ഇപ്പോൾ സർവകലാശാലാ പി ജി എക്സ്പെർട് കമ്മിറ്റി അംഗവുമാണ്. റേഡിയോ മാക് ഫാസ്റ്റ് ആരോഗ്യവാണിയിൽ എല്ലാ വ്യാഴാഴ്ച്ചയും രാവിലെ ഒമ്പത് പതിനഞ്ചു മുതൽ ആയുർവേദ ആരോഗ്യം തുടർച്ചയായി ലൈവ് ആയി പ്രക്ഷേപണം ചെയ്യ്തു വരുന്നു.

1922ൽ കവിയും സാഹിത്യകാരനുമായിരുന്ന മുത്തൂർ നാരായണ പിള്ള വൈദ്യൻ തിരുവല്ലയിൽ ആരംഭിച്ച അശ്വതിഭവൻ ചികിത്സാനിലയം ഇന്ന് എല്ലാവിധ ആയുർവേദ ചികിൽസകളും ലഭിക്കുന്ന മദ്ധ്യകേരളത്തിലെ ആദ്യ ആയുർവേദാശുപത്രിയായി ഇന്നും ആതുര ശുശ്രൂഷയിൽ മുൻ നിര സ്ഥാപനമായി നിലനില്കുന്നു. രോഗികൾക്ക് ഗൃഹാന്തരീക്ഷത്തിൽ താമസിച്ചു ചികിത്സ ചെയ്യുവാനുള്ള സൗകര്യം, പരിശീലനം സിദ്ധിച്ച തെറാപ്പിസ്റ്റ്, വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം, സ്വന്തം ഔഷധനിർമാണ ശാലയിൽ നിർമിച്ച ഔഷധങ്ങൾകൊണ്ടുള്ള ചികിത്സ എന്നിവ അശ്വതിഭവൻ ചികിത്സാനിലയത്തിന്റെ സവിശേഷതകളാണ് . . തലമുറകളുടെ വിശ്വാസമാർജ്ജിച്ച അശ്വതിഭവനിൽ കഴിഞ്ഞ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ

ജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിചരണവും ആരോഗ്യവും ഉറപ്പാക്കുന്ന എൻഎച്ച്എസിൽ നിന്ന് ഈയിടെയായി പിഴവുകൾ സംഭവിക്കുന്നത് വർധിച്ചുവരുന്നു. ടെറി ബ്രെസിയർ എന്ന 70കാരനാണ് ഇപ്പോൾ എൻഎച്ച്എസിന്റെ മറ്റൊരു അബദ്ധത്തിന് ഇരയായത്. ത്വക് രോഗ ചികിത്സയ്ക്ക് ലെസ്റ്റർ റോയൽ ഇൻഫർമറി ആശുപത്രിയിൽ പോയ അദ്ദേഹം ഏറെ വൈകിയാണ് താൻ ലിംഗചർമം നീക്കംചെയ്യൽ ശസ്ത്രക്രിയ്ക്ക് വിധേയനായി എന്ന് മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ ചികിത്സാ കുറിപ്പുകൾ കൂട്ടിക്കലർത്തിയതാണ് ഇത്തരത്തിലുള്ള ഒരു വീഴ്ച ഭവിക്കാൻ കാരണം. നേഴ്സിനോട് സംസാരിച്ചപ്പോഴാണ് മറ്റൊരു നടപടിയ്ക്കാണ് താൻ വിധേയനായതെന്ന കാര്യം മനസ്സിലാക്കിയത്, അപ്പോഴേക്കും ഏറെ വൈകിയിരുന്നെന്ന് ടെറി പറഞ്ഞു.

ഡെയിലി സ്റ്റാറിനോട് ടെറി പറയുകയുണ്ടായി ” അവർക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. എന്നെ വാർഡിലേക്ക് വിടാൻ കഴിയില്ലെന്നും പറഞ്ഞു.”   യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ്‌ ഓഫ് ലീസെസ്റ്ററിലെ മെഡിക്കൽ ഡയറക്ടർ ആൻഡ്രൂ ഫർലോങ്ങ് പറഞ്ഞു “ഈ തെറ്റ് സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു. ബ്രെസിയറിനോട് വീണ്ടും ക്ഷമ ചോദിക്കുന്നു. ഇതുപോലെയുള്ള സംഭവങ്ങൾ ഗൗരവമായി എടുക്കുകയും സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്യും. പണം കൊണ്ട് സംഭവിച്ചത് മാറ്റാൻ കഴിയില്ലെങ്കിലും നഷ്ടപരിഹാരം അദ്ദേഹത്തിന് നൽകുകയാണ്. ” നഷ്ടപരിഹാരമായി ബ്രെസിയറിന് 20000 പൗണ്ട് നൽകുകയുണ്ടായി.

ഷാംപൂ, ലോഷന്‍, നെയില്‍പോളിഷ് മുതലായ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ കരുതലോടെ ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. ഇത്തരം ഉത്പന്നങ്ങളിലെ വിഷാംശവും അവമൂലമുണ്ടാകുന്ന പൊള്ളലും കുട്ടികളുടെ ജീവന് ഭീഷണിയാണെന്ന് ഗവേഷകര്‍ പറയുന്നു.

2012നും 2016നും ഇടയില്‍ അമേരിക്കയില്‍ മാത്രം അഞ്ച് വയസ്സില്‍ താഴെയുള്ള 64,600 കുട്ടികള്‍ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ മൂലമുണ്ടായ അപകടത്തിന് ചികിത്സ തേടിയിട്ടുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക്‌ വായിക്കാന്‍ അറിയില്ല എന്നതുകൊണ്ടുതന്നെ പലപ്പോഴും നിറവും കുപ്പിയുടെ ആകൃതിയുമൊക്കെയാണ് ഇവരെ ആകര്‍ഷിക്കുക. അതുകൊണ്ടുതന്നെ അവ തുറക്കാന്‍ കുട്ടികള്‍ ശ്രമിക്കുകയും ചെയ്യും. ഇങ്ങനെയുണ്ടാകുമ്പോഴാണ് ഗുരുതരമായ അപകടങ്ങള്‍ സംഭവിക്കുന്നത്.

ഇത്തരം ഉത്പന്നങ്ങള്‍ ഭക്ഷ്യവസ്തുവാണെന്ന് കരുതി വായിലൊഴിക്കുമ്പോഴാണ് കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന്. കുട്ടികളുടെ തൊലിപ്പുറത്തും കണ്ണിലും ഇവമൂലമുണ്ടാകുന്ന പരിക്കുകളും നിരവധിയാണ്. നഖങ്ങള്‍ മിനുക്കാന്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങളാണ് ഈ വിഭാഗത്തില്‍ ഏറ്റവും അപകടം നിറഞ്ഞതെന്ന് ഗവേഷകര്‍ പറയുന്നു. ഹെയര്‍ കെയര്‍, സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളും ഹാനീകരമായവയാണ്

തൃശൂര്‍: വയറുവേദനയുമായി ആശുപത്രിയിലെത്തിയ ആളുടെ എക്‌സ്-റേ പരിശോധനാ ഫലം കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. 49കാരന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 111 ഇരുമ്ബാണികളാണ്. അതും പത്ത് വര്‍ഷത്തിനിടെ പലപ്പോഴായി അകത്താക്കിയത്.

വയര്‍ വന്ന് വീര്‍ത്ത് ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മേത്തല സ്വദേശിയായ 49 വയസുള്ളയാളെ ബന്ധുക്കള്‍ ഞായറാഴ്ച അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. വയറിന്റെ എക്‌സ് റേ പരിശോധനാ ഫലം കണ്ടപ്പോള്‍ ഡോക്ടര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. വയറിനകത്ത് അങ്ങിങ്ങായി എണ്ണിതീര്‍ക്കാനാകാത്ത വിധം ആണികള്‍ കുടുങ്ങി കിടക്കുന്ന അവസ്ഥയായിരുന്നു.

മനോദൗര്‍ബല്യമുള്ള ഇയാള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പലപ്പോഴായി വിഴുങ്ങിയ ഇരുമ്ബാണികളാണ് ഇപ്പോള്‍ പുറത്തെടുത്തത്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ജനറല്‍ സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ ആണികള്‍ പുറത്തെടുക്കുകയായിരുന്നു.

ആണികള്‍ ആന്തരികാവയവങ്ങളില്‍ പലതിലും തുളഞ്ഞുകയറി തങ്ങിയിരിക്കുന്ന നിലയിലായിരുന്നു. ആണികള്‍ പൂര്‍ണമായും പുറത്തെടുക്കാന്‍ ചെറു കുടലിന്റെ 60 സെന്റീമീറ്റര്‍ നീളം ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കേണ്ടി വന്നു. രോഗി ആരോഗ്യസ്ഥിതി വീണ്ടെടുത്ത് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഷിബു മാത്യു

അന്യനാട്ടില്‍ കിടക്കുമ്പോള്‍ പിറന്ന നാടിനെയും സ്വന്തം വീടിനെയും പ്രായമായ മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയുമൊക്കെക്കുറിച്ചു ചിന്തിച്ചു വ്യാകുലപ്പെടുന്ന പ്രവാസിയുടെ മനസ്സ് പതിയെപ്പതിയെ തങ്ങളുടെ മക്കളെക്കുറിച്ചും വളര്‍ന്നു വരുന്നതനുസരിച്ചു അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുമൊക്കെ അസ്വസ്ഥരാകുന്നുണ്ട് മിക്കപ്പോഴും. മലയാളത്തനിമ മറന്നു പതിനെട്ടു വയസ്സിന്റെ യൂറോപ്പ്യന്‍ സ്വാതന്ത്ര്യം ആഘോഷമാക്കുന്ന കൗമാരവും യൗവനവും ലക്ഷ്മണ രേഖകള്‍ മറികടക്കുന്നത് കണ്ടുള്ളുലഞ്ഞ മാതാപിതാക്കള്‍ പതിനെട്ടടവും പയറ്റിയിട്ടും പരാജിതരാകുന്ന കാഴ്ചയുടെ ആവര്‍ത്തനങ്ങള്‍ യുകെ മലയാളിയുടെ നിസ്സഹായതയുടെ ചില നേര്‍ചിത്രങ്ങളാകുന്നു.

പരീക്ഷകളില്‍ മാര്‍ക്ക് വാങ്ങാന്‍ മിടുക്കരെങ്കിലും പ്രായോഗിക ജീവിതത്തിന്റെ പരീക്ഷണങ്ങളില്‍ വഞ്ചിക്കപ്പെടാതെയും നിസ്സഹായരാക്കപ്പെടാതെയും സ്മാര്‍ട്ട് ആയി ജീവിക്കാന്‍ തക്ക വിധം മക്കളെ എങ്ങിനെ കാര്യപ്രാപ്തിയുള്ളവരാക്കും എന്ന ചിന്ത മനസിലൂടെ കടന്നു പോകാത്ത ഒരു യുകെ മലയാളി കുടുംബവും ഉണ്ടാവില്ലായിരിക്കാം. തങ്ങള്‍ക്കു ദൈവം ദാനമായി തന്ന മക്കളെ കുടുംബത്തിനും നാടിനും അഭിമാനമുണര്‍ത്തുന്ന മുത്തുകളായി വളര്‍ത്തിയെടുക്കാന്‍ ആത്മീയവും മനഃശാസ്ത്രപരവുമായ സമീപനം അത്യന്താപേഷിതാണ്. അതിനു സഹായകമായ മനഃശാസ്ത്രപരമായ ഒരു പുതിയ പംക്തി ‘യുകെ മൈന്‍ഡ് ‘ മലയാളം യുകെ ഞങ്ങളുടെ പ്രിയങ്കരരായ വായനക്കാര്‍ക്കായി സന്തോഷപൂര്‍വം ആരംഭിക്കുന്നു.

രാജ്യാന്തര പ്രശസ്തനായ മനഃശാസ്ത്രജ്ഞനും ഫാമിലി തെറാപ്പിസ്റ്റും കൗമാര യുവജന പരിശീലകനും അന്താരാഷ്ട്ര വേദികളിലെ പ്രചോദനാത്മ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. വിപിന്‍ റോള്‍ഡന്റ് വാലുമ്മേല്‍ ആണ് ഈ പംക്തി കൈകാര്യം ചെയ്യുന്നത്. കൊച്ചിയിലെ പ്രമുഖമായ സണ്‍റൈസ് ഹോസ്പിറ്റലിലെ മനഃശാസ്ത്ര വിഭാഗം മേധാവിയും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സൈക്കോളജിസ്റ്റും സ്റ്റുഡന്റ്‌സ് കൗണ്‍സിലറുമായ ഇദ്ദേഹം ‘റോള്‍ഡന്റ് റെജുവിനേഷന്‍’ എന്ന ലോകത്തിലെ തന്നെ ആദ്യത്തെ മൈന്‍ഡ് ബിഹേവിയര്‍ സ്റ്റുഡിയോയുടെ സ്ഥാപകനും ചെയര്‍മാനുമാണ്.

സിനിമ കായിക മേഖലകളിലെ ലോകം ആരാധിക്കുന്ന പല പ്രശസ്തരായ സെലിബ്രിറ്റികളുടെയും വ്യവസായ പ്രമുഖരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേഴ്‌സണല്‍ കോച്ചും, അറിയപ്പെടുന്ന ചാനലുകളുടെ പല റിയാലിറ്റി ഷോകളിലും വിധികര്‍ത്താവ് എന്ന നിലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനും ബഹുമുഖ പ്രതിഭയുമായ ഡോ. വിപിന്‍ റോള്‍ഡന്റ് വാലുമ്മേല്‍ ഇനി മുതല്‍ മലയാളം യുകെയില്‍.

സത്യങ്ങള്‍ വളച്ചൊടിക്കാതെ !

സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമായി ബ്രസ്റ്റ് ക്യാന്‍സര്‍ മാറുന്നതിന് മുമ്പ് ഇന്ത്യയില്‍  ഏറ്റവും കൂടുതലായി കണ്ടിരുന്നത്  ഗര്‍ഭാശയ മുഖ ക്യാന്‍സറായിരുന്നു . സ്തീകള്‍ക്ക് വരുന്ന ക്യാന്‍സറാണ്  സെർവിക്കൽ ക്യാന്‍സര്‍ അഥവാ ഗർഭാശയമുഖ ക്യാൻസർ. 30 മുതല്‍ 69 വയസ്സിനുള്ളില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഈ രോഗം ബാധിക്കുന്നത്.

എന്‍സിബിഐയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍  365.71 ദശലക്ഷം സ്ത്രീകള്‍ക്ക് സെർവിക്കൽ ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്നാണ്. ഇപ്പോഴത്തെ കണക്ക് പ്രകാരം രോഗം 132,000 സ്ത്രീകള്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്.  രോഗം മൂലം പ്രതിവര്‍ഷം 74,000 പേര്‍ മരിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

യുഎസിലെ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടറായ  ദത്ത പറയുന്നത് സെർവിക്കൽ ക്യാന്‍സര്‍ മൂലം  ദിവസവും 200 സ്ത്രീകള്‍ ഇന്ത്യയില്‍ മരിക്കുന്നുണ്ട് എന്നാണ്. സെർവിക്കൽ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയും. എന്നിട്ടും ഈ മരണനിരക്ക് കൂടുന്നതിന് കാരണം പലപ്പോഴും ക്യാന്‍സര്‍ അതിന്‍റെ അവസാനഘട്ടത്തിലായിരിക്കും തിരിച്ചറിയുക എന്നതുകൊണ്ടാണ്. അതിനാല്‍ തന്നെ ചികിത്സകള്‍ നല്‍കിയാലും രോഗിയെ രക്ഷിക്കാന്‍ കഴിയാതെ വരുന്നു. പക്ഷേ സര്‍വിക്കല്‍ ക്യാന്‍സര്‍ മതിയായ സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെ നേരത്തെ കണ്ടെത്തുവാനും തക്കസമയത്തു ചികില്‍സിക്കുവാനും സാധിക്കും എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

ഹ്യൂമന്‍ പാപിലോമ വൈറസാണ് (HPV) 77 ശതമാനം സര്‍വിക്കല്‍ ക്യാന്‍സറിനും കാരണമാകുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്. 80ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോള്‍ ഹ്യൂമന്‍ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം എന്ന് പറയപ്പെടുന്നു. 70ശതമാനം സര്‍വിക്കല്‍ ക്യാന്‍സറും HPV 16, HPV 18 എന്നീ വൈറസ് മൂലമാണ് ഉണ്ടാകുന്നത്.

പ്രധാന ലക്ഷണങ്ങള്‍

  • ആര്‍ത്തവം ക്രമം തെറ്റുക
  • ആര്‍ത്തവമില്ലാത്ത സമയങ്ങളില്‍ രക്തസ്രാവം ഉണ്ടാകുക
  • ലൈംഗിക ബന്ധത്തിന് ശേഷം രക്തം കാണുക
  • ക്ഷീണം,തൂക്കം കുറയുക,വിശപ്പില്ലായ്മ
  • വെള്ളപോക്ക്
  • നടുവേദന
  • ഒരു കാലില്‍ മാത്രം നീര് വരുക

 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം. തുടക്കത്തിലേ കണ്ടെത്തിയാല്‍ രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാം. 

ക്ലാസ് മുറി പോലെ തന്നെ ശുചിമുറികളും വൃത്തിയുള്ളതായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്കൂളുകളിലെ ശുചിമുറികൾ വൃത്തിയില്ലാതെ കിടന്നാൾ അത് ഏറ്റവുമധികം ബാധിക്കുന്നത് പെൺകുട്ടികളെയാണ്. മിക്ക പെൺകുട്ടികളും സ്കൂളുകളിലെ ശുചിമുറികൾ ഉപയോ​ഗിക്കാൻ മടി കാണിക്കുന്നു.

ശുചിമുറികൾ വൃത്തിയില്ലാതെ കിടക്കുന്നത് പെൺകുട്ടികളിൽ യൂറിനെറി ഇൻഫെക്ഷന് കാരണമാകുന്നു. സ്കൂളുകളിൽ വൃത്തിയുള്ള ശുചിമുറികള്‍ വേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ചിഫ് സൈക്യാട്രിസ്റ്റായ ഡോ. സിജെ ജോൺ എഴുതുന്നു…ഫേസ്ബുക്കിലൂടെയാണ് ഡോക്ടറുടെ തുറന്നെഴുത്ത്….

ഡോക്ടറിന്റെ ഫേസ് ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു…

ഒരു അധ്യാപികയും സ്‌കൂൾ വിദ്യാർത്ഥിനിയായ മകളും കാണാൻ വന്നു.മകൾ വലിയ വൃത്തിക്കാരിയാണ്. കൈ കഴുകലിനും കുളിക്കലിനുമൊക്കെ വളരെ കൂടുതൽ നേരമെടുക്കുന്നു .അത് ദൈനം ദിന ജീവിതത്തിനു തടസ്സമാകുന്ന വിധത്തിൽ അതിരു വിട്ടിരിക്കുന്നു.

രാവിലെ സ്‌കൂളിലേക്ക് പോയാൽ തിരിച്ചു വീട്ടിലെത്തിയാലേ മൂത്രമൊഴിക്കൂ. ഇത് പറഞ്ഞപ്പോൾ പള്ളിക്കൂടങ്ങളിലെ ശുചി മുറികളുടെ ശുചിത്വത്തെ കുറിച്ച് അധ്യാപികയോട് ചോദിച്ചു.അത് തീരെ മോശമാണെന്നും പെൺകുട്ടികൾ പലരും തിരിച്ചു വീട്ടിൽ ചെന്നാണ് മൂത്ര വിസർജ്ജനം നടത്തുന്നതെന്നും പറഞ്ഞു. നിൽപ്പിൽ സാധിക്കാവുന്നത് കൊണ്ട് ആൺകുട്ടികൾക്ക്‌ വലിയ പ്രശ്നമില്ല.

ജീവിത നിപുണതയും മറ്റു പലതുമൊക്കെ പ്രചരിപ്പിക്കുന്ന പള്ളിക്കൂടങ്ങളിൽ ശുചി മുറി ശുചിത്വം ഒരു സംസ്കാരമായി വളർത്താൻ ശ്രമിക്കേണ്ട? വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ ശുചിമുറി പരിപാലനം ഒരു ദൗത്യമാക്കണ്ടേ? ഇത്രയധികം നേരം പെൺകുട്ടികൾ മൂത്രം ഒഴിക്കാതെ കെട്ടി നിർത്തുന്നത് നല്ലതല്ല. നാറുന്ന വൃത്തിഹീനമായ ശുചി മുറികളാണ് പല കേമൻ സ്‌കൂളുകളിലുമെന്നാണ് കേൾവി.

ഈ ബോർഡ് ഒക്കെ വച്ച് സ്മാർട്ട്ക്ലാസ് മുറികൾ ഒരുക്കി വീമ്പു പറയുമ്പോൾ ടോയ്‌ലറ്റ് കൂടി സ്മാർട്ട് ആക്കുന്ന കാര്യം മറക്കരുത്? എല്ലായിപ്പോഴും ശുചി മുറി ക്ളീൻ ആയിരിക്കണമെന്ന നിഷ്ഠ പള്ളിക്കൂടങ്ങളിൽ ഉണ്ടാകണം. ആവശ്യത്തിനുള്ള എണ്ണം ഉറപ്പാക്കുകയും വേണം. സ്ത്രീകൾക്ക് പൊതു യാത്രയിൽ ഉപയോഗിക്കാൻ എത്ര നല്ല ശുചിമുറിയെന്ന ചോദ്യവും ഇതിന്റെ കൂടെ ഉയർത്താവുന്നതാണ്. ആണുങ്ങൾക്ക് മറയാകുന്ന മതിലുകൾ അവർക്കു പറ്റില്ലല്ലോ? പാലത്തിന്റെ കാര്യം പുകയുമ്പോഴാണോ മൂത്ര കാര്യമെന്ന പറയുമായിരിക്കും. അതല്ലേ ഒരു സ്റ്റൈൽ…

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ഏവര്‍ക്കുമറിയാം. അക്കാര്യത്തെച്ചൊല്ലി ഒരു ചര്‍ച്ചയുടെ ആവശ്യകതയേ ഉണ്ടാകുന്നില്ല. മാരകമായ പല അസുഖങ്ങളിലേക്കും പുകവലി മനുഷ്യരെ എത്തിക്കുന്നുണ്ട്. എന്നാല്‍ പുകവലിക്കുന്നത് കൊണ്ട് മനുഷ്യരുടെ ശരീരം മാത്രമാണോ കേടാകുന്നത്? അല്ലെന്നാണ് കേംബ്രിഡ്ജിലുള്ള ‘ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി’യില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ പറയുന്നത്. പിന്നെയോ? പഠനം വിശദീകരിക്കുന്നു.

ലോകത്തെമ്പാടും ഓരോ വര്‍ഷവും കോടാനുകോടി സിഗരറ്റ് കുറ്റികളാണത്രേ അശ്രദ്ധമായി മനുഷ്യര്‍ അവരുടെ ചുറ്റുപാടുകളില്‍ എറിഞ്ഞ് കളയുന്നത്. ഇതിലെ ഓരോന്നും മണ്ണില്‍ ലയിച്ചുപോകാന്‍ 10 വര്‍ഷമെങ്കിലും എടുക്കുന്നുവെന്നാണ് പഴയൊരു പഠനം വാദിക്കുന്നത്. അങ്ങനെയെങ്കില്‍ അത്രയും കാലം ഇത് മണ്ണില്‍ കിടക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?

വിത്തുകളില്‍ നിന്ന് മുള പൊട്ടുന്നതും, ചെടികളുടെ വളര്‍ച്ചയും, ആരോഗ്യവുമെല്ലാം ഇത് കുത്തിക്കെടുന്നുവത്രേ. അപ്പോള്‍ ലോകത്താകമാനം എത്ര ചെടികളുടെ ജീവന്‍ ഈ സിഗരറ്റ് കുറ്റികള്‍ നശിപ്പിച്ചുകാണും! ഇത്രയുമധികം പച്ചപ്പ് ഇല്ലാതാകുന്നത് ഏതൊരു ജീവിയേയും പോലെ മനുഷ്യരേയും ബാധിക്കില്ലേ!

ചിന്തിക്കേണ്ട വിഷയം തന്നെയാണ് പഠനം ഓര്‍മ്മിപ്പിക്കുന്നത്. മനുഷ്യന്‍ പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന ഏറ്റവും ഹാനികരമായ അവശിഷ്ടം സിരഗറ്റ് കുറ്റിയാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പ്ലാസ്റ്റിക് പോലും ഇതിന് ശേഷമേ വരൂവെന്നാണ് ഇവര്‍ പറയുന്നത്. കൃത്യമായ രീതിയില്‍ മാത്രമേ സിഗരറ്റ് കുറ്റികള്‍ നശിപ്പിക്കാവൂ എന്നും, ഒരിക്കലും അവ അലക്ഷ്യമായി മണ്ണിലേക്ക് വലിച്ചെറിയരുത് എന്നും കൂടി പഠനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഇംഗ്ലണ്ടിൽ , ലൈംഗികമായി പകരുന്ന രോഗങ്ങളുടെ എണ്ണത്തിൽ വൻ വർധനവ്. 2018ൽ 447694 പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്തു. 2017നേക്കാൾ 5% വർധനവാണ് ഉണ്ടായത്. യുവാക്കളിലാണ് ഇത്തരം രോഗങ്ങൾ കൂടുതലായി കാണുന്നത്. ഗൊണോറിയ,ക്ലമീഡിയ, ജനിറ്റൽ വാർട്സ്, ജനിറ്റൽ ഹെർപ്പസ് തുടങ്ങിയ രോഗങ്ങൾ വർധിച്ചുവരികയാണ്. യുവാക്കളിൽ തന്നെ സ്വവർഗ്ഗാനുരാഗിയായ ആളുകളിൽ ഇത്തരം രോഗങ്ങൾ കൂടുതലായി കാണപ്പെടുന്നു. ലൈംഗിക രോഗങ്ങളിൽ ഏറ്റവും കൂടുതൽ വർധനവ് കാണപ്പെട്ടത് ‘ഗൊണോറിയ’ എന്ന രോഗത്തിനാണ്. 56, 259 കേസുകൾ ഇതിനോടകം റിപ്പോർട്ട്‌ ചെയ്യപ്പെട്ടുകഴിഞ്ഞു. 26% വർധനവ് ഉണ്ടായി. 1978നു ശേഷം ഇപ്പോഴാണ് ഇത്രയും വലിയ വർധനവ് ഉണ്ടാകുന്നത്. പുരുഷനിലും സ്ത്രീയിലും ഈ രോഗം പടർന്നുപിടിക്കുന്നു.

 

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന്റെ അപകടസാധ്യതകളെകുറിച്ച് പൊതുജനാരോഗ്യ ഡോക്ടർമാർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും പുരുഷന്മാർക്കും സ്ത്രീകൾക്കുമിടയിൽ ഗൊണോറിയ കേസുകളുടെ എണ്ണം വർഷങ്ങളായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒരേ ശുചിമുറി ഉപയോഗിച്ചതുകൊണ്ടോ മറ്റോ ഗൊണോറിയ പകരാറില്ല. പക്ഷേ രോഗലക്ഷണങ്ങൾ കാണാത്ത ചിലരിൽ നിന്നും മറ്റുള്ളവർക്ക് രോഗം പകരാനുള്ള സാധ്യതയുമുണ്ട്. പ്രതിരോധമരുന്നുകൾ കൊണ്ട് ചികിത്സിക്കുവാൻ കഴിയുമെങ്കിലും സൂപ്പർ ഗൊണോറിയ എന്ന അവസ്ഥയിൽ ആന്റിബയോട്ടിക്‌സ് പോലും ഫലപ്രദം ആയേക്കില്ല. ഈ രോഗം മൂലം സ്ത്രീകളിൽ വന്ധ്യത വരെ ഉണ്ടായേക്കാം. പലരും ടെസ്റ്റുകൾ നടത്തുവാൻ മടികാണിക്കുന്നു എന്നത് പ്രധാന പ്രശ്നമാണ്.

” നിങ്ങൾ ഏത് പ്രായത്തിൽ ആണെങ്കിലും ഒരു ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ നിങ്ങളുടെ ലൈംഗികാരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആവശ്യമായ സുരക്ഷ ഉറപ്പാക്കണം. ” പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ടിലെ ഗ്വേണ്ട ഹ്യൂഗ്‌സ് പറഞ്ഞു. ബ്രിട്ടീഷ് അസോസിയേഷൻ ഫോർ സോഷ്യൽ ഹെൽത്ത്‌ ആൻഡ് എച്ച്ഐവിയിലെ ഡോക്ടർ ഓൾവെൻ വില്യംസ് ഇപ്രകാരം പറഞ്ഞു. ” ലൈംഗികാരോഗ്യ സേവനത്തിന് ആവശ്യമായ പണം ലഭിക്കുന്നില്ല. ഇതിനാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ സാധിക്കുന്നില്ല. പെരുകിവരുന്ന ലൈംഗിക രോഗങ്ങളെപ്പറ്റി ഏവരെയും ബോധവാന്മാരാക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ അത് ബ്രിട്ടൻ എന്ന രാജ്യത്തെ തന്നെ ബാധിക്കും. ” ഈ ലൈംഗിക രോഗങ്ങളിൽ ജനിറ്റൽ വാർട്സ് എന്ന രോഗം കുറഞ്ഞുകൊണ്ടിരിക്കുന്നതായി കാണുന്നു. എച്ച്പിവി വാക്സിൻ മൂലമാണ് ഇതെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved