ഭാര്യയോട് വൈരാഗ്യം കാരണം ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പ് പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചതിന് 26 വയസുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതു. പെരുമ്പാവൂർ സ്വദേശിനിയായ ഭാര്യയുടെ പരാതിയിലാണ് നടപടി ഉണ്ടായത്.
ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ കാരണം ഇരുവരും വേർപിരിഞ്ഞു കഴിഞ്ഞിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച ഭർത്താവ്, ആ ബന്ധത്തെച്ചൊല്ലിയുണ്ടായ വൈരാഗ്യത്തിലാണ് അശ്ലീല ചിത്രം പ്രചരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. യുവതി മറ്റൊരാളുമായി വിഡിയോ കോൾ നടത്തുന്ന സമയത്ത് ഒളിഞ്ഞുനിന്ന് ചിത്രം പകർത്തിയതായും ഇയാൾ പൊലീസിനോട് മൊഴി നൽകി.
പെരുമ്പാവൂർ ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കൊഴിഞ്ഞാമ്പാറ കള്ളുഷാപ്പിൽ വച്ച് വിദേശമദ്യം കുടിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് താൽക്കാലിക ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്തി. കൊഴിഞ്ഞാമ്പാറ കള്ളുഷാപ്പിലെ ജീവനക്കാരനായ എൻ. രമേഷ് (50) ആണ് കൊല്ലപ്പെട്ടത്.
രമേഷിനെ കൊലപ്പെടുത്തിയ ചള്ളപ്പാത ഷാഹുൽ മീരാനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയാണ് പ്രദേശവാസികൾ രമേഷിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് വിവരം.
കൊഴിഞ്ഞാമ്പാറ വിദേശമദ്യ വിൽപനശാലയ്ക്കു സമീപത്തുള്ള കള്ളുഷാപ്പിലേക്ക് മദ്യവുമായി ഷാഹുൽ ഹമീദ് എത്തുകയായിരുന്നു. മദ്യപിക്കാൻ ഒരുങ്ങിയപ്പോൾ രമേഷ് ഇത് തടഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഷാഹുൽ ഹമീദ് അവിടെനിന്നു പോവുകയും ചെയ്തു.
രാത്രി എട്ടരയോടെ കള്ളുഷാപ്പ് പൂട്ടി പുറത്തിറങ്ങിയ രമേഷിനെ പിന്തുടർന്നെത്തിയ ഷാഹുൽ ഹമീദ് റോഡരികിൽ തടഞ്ഞു നിർത്തി മർദിക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മർദനത്തെ തുടർന്ന് നിലത്തുവീണ രമേഷിന്റെ നെഞ്ചത്തു ചവിട്ടിയതായിരിക്കാം രക്തസ്രാവത്തിനു കാരണമെന്നാണു നിഗമനമെന്നു ഡോക്ടർമാർ പറഞ്ഞു.
കോതമംഗലം: കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനം നടക്കുന്നതിനിടെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസംഗിച്ചുകൊണ്ടിരിക്കെ അമിതവേഗത്തിൽ വന്ന് ഹോൺ മുഴക്കി കടന്നുപോയ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി. സംഭവം നടക്കുമ്പോൾ തന്നെ മന്ത്രി ആർടിഒയ്ക്ക് നിർദേശം നൽകി നടപടി സ്വീകരിച്ചു.
‘ബഹുമാനപ്പെട്ട എം.എൽ.എ പ്രസംഗിക്കുമ്പോൾ ഫയർ എഞ്ചിൻ വരുന്നതാണെന്ന് ആദ്യം വിചാരിച്ചു, പക്ഷേ ബസ് സ്റ്റാൻഡിനകത്ത് ഇങ്ങനെ ഹോൺ മുഴക്കി പോവേണ്ട ആവശ്യമെന്താണ്?’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ജനങ്ങൾ തിങ്ങിനിൽക്കുന്ന സ്ഥലത്ത് പോലും ഇങ്ങനെ ഓടിച്ചാൽ പൊതുവഴിയിൽ എങ്ങനെയായിരിക്കും എന്നു ചോദിച്ച് മന്ത്രി പ്രതികരിച്ചു. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയും മോട്ടോർ വാഹനവകുപ്പ് ആരംഭിച്ചിട്ടുണ്ട് .
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് വിവേക് കിരണിന് ഇഡി നോട്ടീസ് അയച്ചെന്ന വാര്‍ത്തയെ തുടര്‍ന്ന് പ്രതികരണവുമായി സ്വപ്ന സുരേഷ് രംഗത്തെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്വപ്നയുടെ പ്രതികരണം. മകനെയും മകളെയും ഇഡി നന്നായി ചോദ്യം ചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തുവരുമെന്ന് എന്ന് സ്വപ്ന കുറിച്ചു.
അവരുടെ കുറിപ്പില്‍ സ്വപ്ന പഴയ ഒരു സംഭവവും ഓര്‍മ്മിപ്പിച്ചു. 2018-ല്‍ യുഎഇ കൗണ്‍സില്‍ ജനറലിനൊപ്പം ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയില്‍ പോയപ്പോള്‍, മുഖ്യമന്ത്രി തന്റെ മകനെ പരിചയപ്പെടുത്തി. മകന് യുഎഇയില്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നുവെന്നും അവിടെ ഒരു സ്റ്റാര്‍ ഹോട്ടല്‍ വാങ്ങാനുള്ള ആഗ്രഹം ഉണ്ടെന്നും കൗണ്‍സില്‍ ജനറലിനോട് ആവശ്യപ്പെട്ടുവെന്നും സ്വപ്ന പറഞ്ഞു.
“ഒരു ബാങ്ക് ഉദ്യോഗസ്ഥനായ മകന് യുഎഇയില്‍ സ്റ്റാര്‍ ഹോട്ടല്‍ വാങ്ങാന്‍ പറ്റുമോ എന്നത് ജനങ്ങള്‍ക്കുണ്ടാകുന്ന സംശയമാണ്. അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് സമ്പാദിച്ച കള്ളപ്പണം ഉണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാകൂ,” എന്നാണ് സ്വപ്നയുടെ പരാമര്‍ശം. വരും ദിവസങ്ങളില്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരുമെന്നും അവര്‍ കുറിച്ചു.
കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി യുഡിഎഫ് മുന്നണിയിലേക്ക് വരണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ജോസ് കെ. മാണിക്ക് ആവശ്യമായ സംരക്ഷണം ലഭിക്കേണ്ടതുണ്ടെന്നും അവിടെയും ഇവിടെയും പോയി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് തടസ്സങ്ങളില്ലെന്നും നിലവിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാൽ സീറ്റുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അവർ വന്നാൽ എവിടെ സീറ്റ് കൊടുക്കണം, എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ സീറ്റുകളുടെ കാര്യത്തിൽ യുഡിഎഫ് ഇതുവരെ ചർച്ചകൾ നടത്തിയിട്ടില്ല. സീറ്റുകളെ സംബന്ധിച്ച എല്ലാ കാര്യങ്ങളും സമവായത്തോടുകൂടി എല്ലായിടത്തും ഒരു പ്രശ്നവുമില്ലാതെ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും കൺവീനർ കൂട്ടിച്ചേർത്തു.
ജോസ് കെ. മാണിയെ മാത്രമല്ല, മറ്റ് പലരുമായും യുഡിഎഫ് ചർച്ചകൾ നടത്തുന്നുണ്ട്. സിപിഐയിലെ നേതാക്കന്മാരും ഉൾപ്പെടെ പലരുമായിട്ടും ചർച്ചകൾ നടക്കുന്നുണ്ടെന്ന് അടൂർ പ്രകാശ് വെളിപ്പെടുത്തി. എന്നാൽ, എല്ലാ ചർച്ചകളെക്കുറിച്ചും തുറന്നു പറഞ്ഞാൽ, ചർച്ച വഴിമുട്ടി പോകുമെന്നും അതുകൊണ്ട് എല്ലാ ചർച്ചകളും ഇപ്പോൾ വെളിപ്പെടുത്താൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പില്‍ എംപിക്ക് യുഡിഎഫ് പ്രതിക്ഷേധ പ്രകടനത്തിനിടയില്‍ പരിക്കേറ്റു. മുഖത്തും കൈക്കും കാലിനും പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംപിയുടെ മൂക്കിന്റെ രണ്ട് എല്ലുകള്‍ പൊട്ടിയതായി ഡോക്ടർമാർ അറിയിച്ചു; രാത്രി തന്നെ ശസ്ത്രക്രിയ നടത്തി. സംഭവത്തില്‍ പത്തോളം നേതാക്കൾക്കും പ്രവര്‍ത്തകർക്കും എട്ടോളം പോലീസുകാർക്കും പരിക്കേറ്റു.
എംപിക്ക് ലാത്തിച്ചാർജിനിടെയല്ല പരിക്കേറ്റതെന്ന് റൂറൽ എസ്പി കെ.ഇ. ബൈജു വ്യക്തമാക്കി. വടകര ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ കൈയിലുണ്ടായ ഗ്രനേഡ് താഴെ വീണ് പൊട്ടി പരിക്കേറ്റുവെന്നും, പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാറിനും പരിക്കേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്.
സികെജിഎം ഗവ. കോളേജ് തെരഞ്ഞെടുപ്പിനുശേഷമുള്ള പ്രശ്നങ്ങളെ തുടർന്ന് പേരാമ്പ്രയില്‍ നടന്ന ഹര്‍ത്താലിനിടെയാണ് സംഭവം. യൂഡിഎഫ് പ്രവർത്തകർ ബസ് സ്റ്റാൻഡിലേക്ക് എത്താൻ ശ്രമിക്കുമ്പോൾ പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും ഉപയോഗിച്ചു, തുടർന്ന് ലാത്തിച്ചാർജ് നടന്നു. പിന്നീട് ജില്ലയിലെ പല സ്ഥലങ്ങളിലും യൂഡിഎഫ് പ്രവർത്തകർ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയിരുന്നു.
ലഖ്നൗ: കോടികളുടെ തായ് കഞ്ചാവുമായി മലയാളി യുവാക്കൾ ഉത്തരപ്രദേശ് കസ്റ്റംസ് അധികൃതരുടെ പിടിയിൽ. വയനാട് പുതുപ്പാടി കൊട്ടാരക്കോത്ത് പാറക്കൽ മുഹമ്മദ് റാഷിദ് (24), മലപ്പുറം വാലുമ്പരം പൊക്കോട്ടൂരിലെ മുഹമ്മദ് എഹ്തിഷാം (26) എന്നിവരെയാണ് യുപി-നേപ്പാൾ അതിർത്തിയിൽ വച്ച് കസ്റ്റംസ് സംഘം പിടികൂടിയത്. കിലോയ്ക്ക് ഏകദേശം ഒരു കോടി രൂപ വിലവരുന്ന 14 കിലോ തായ് കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
ഇവർ യാത്ര ചെയ്തിരുന്ന നേപ്പാളി ബസിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് ഗീസറുകളിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പതിവ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് ഗീസറുകൾ തുറന്നപ്പോഴാണ് പാക്കറ്റുകൾ കണ്ടെത്തിയത്. വളരെ നൂതനവും തന്ത്രപരവുമായ രീതിയിലാണ് കള്ളക്കടത്ത് നടത്തിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇരുവരും ഏറെക്കാലമായി തായ്ലൻഡിൽ ജോലി ചെയ്യുകയായിരുന്നുവെന്നും, അവിടെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധമുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് കോടികളുടെ കഞ്ചാവ് കടത്ത് പദ്ധതി പരാജയപ്പെടുത്തിയത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വീട്ടുപകരണങ്ങളിലൂടെ മയക്കുമരുന്ന് കടത്താനുള്ള പുതിയ പ്രവണതയെ തുടർന്ന് ഇന്ത്യ–നേപ്പാൾ അതിർത്തിയിൽ പരിശോധനകളും സുരക്ഷാ നടപടികളും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കസ്റ്റംസ് വകുപ്പ് അറിയിച്ചു.
കണ്ണൂർ: തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ലക്സിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ 50 കടകൾ കത്തി നശിച്ചു. 100 ഓളം കടകളുള്ള കെട്ടിടത്തിൽ പ്രധാനമായും തീ പിടിച്ചതായാണ് വിവരം. സമീപത്തെ രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നു. തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ല്ക്സിലുണ്ടായ തീപിടുത്തത്തിൽ തീ നിയന്ത്രണ വിധേയമായെന്ന് ജില്ലാ ഫയർഫോഴ്സ് മേധാവി അരുൺ ഭാസ്കർ. കെട്ടിടത്തിനകത്ത് ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ദൗത്യസംഘം കെട്ടിടത്തിനകത്തേക്ക് കടന്ന് പരിശോധന നടത്തി.
ക്രെയിൻ എത്തിച്ചാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ദേശീയപാത നിർമ്മാണ കമ്പനിയുടെയും നാട്ടുകാരുടെയും സഹായത്തോടെ കൂടുതൽ വെള്ളം എത്തിച്ചാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്. ജില്ലാ ഫയർഫോഴ്സ് ഓഫീസർ അരുൺ ഭാസ്കർ, കണ്ണൂർ റൂറൽ എസ് പി അനൂജ് പലിവാൽ എന്നിവർ ദൗത്യത്തിന് നേതൃത്വം നൽകി. 100 ഓളം കടകൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലാണ് പ്രധാനമായും തീ പിടിച്ചത്. സമീപത്തെ രണ്ടു കെട്ടിടങ്ങളിലേക്കും തീ പടർന്നിരുന്നു.
അമ്പതോളം കടകൾ കത്തിയെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 15 ഫയർ ഫോഴ്സ് യൂണിറ്റുകൾ കണ്ണൂർ കാസർകോട് ജില്ലകളിൽ നിന്നെത്തിയിരുന്നു. തീപിടുത്തത്തിൻ്റെ കാരണം സംബന്ധിച്ച അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം പിന്നീട് കണക്കാക്കുമെന്നും കളക്ടർ അറിയിച്ചു. കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് പരിശോധിക്കും. രക്ഷാപ്രവർത്തനത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ദില്ലി സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നിർണ്ണായക കൂടിക്കാഴ്ച നടക്കും. കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ കേന്ദ്രസർക്കാരിന്റെ മുന്നിൽ അവതരിപ്പിച്ച് സാധിച്ചെടുക്കുകയാണ് സന്ദർശനത്തിന്റെ മുഖ്യ ലക്ഷ്യം. ദുരന്തം തകർത്ത വയനാടിന്റെ പുനർനിർമ്മാണത്തിനായി കൂടുതൽ കേന്ദ്ര സഹായം, സംസ്ഥാനത്തിന് എയിംസ് ലഭ്യമാക്കൽ തുടങ്ങിയ ആവശ്യങ്ങൾ ആണ് മുഖ്യമായി ഉന്നയിക്കുന്നത് . ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമൻ, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളെ തുടർന്നാണ് പ്രധാനമന്ത്രിയുമായി ഇന്ന് നടക്കുന്ന കൂടിക്കാഴ്ച.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടന്ന ചർച്ചയിൽ കേരളത്തിന്റെ ആഭ്യന്തര സുരക്ഷ, തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, ഫോറൻസിക് ഇൻഫ്രാസ്ട്രക്ചർ, അടിയന്തര സേവനങ്ങളുടെ നവീകരണം എന്നിവ പ്രധാന വിഷയങ്ങളായിരുന്നു . ധനമന്ത്രി നിര്‍മല സീതാരാമനുമായി നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി, ക്ഷേമ പ്രവർത്തനങ്ങളുടെ തടസ്സരഹിത തുടർച്ച, ജി എസ് ടി വരുമാന നഷ്ട പരിഹാരം തുടങ്ങിയ വിഷയങ്ങൾ കേന്ദ്ര മന്ത്രിയ്ക്ക് മുന്നോട്ടുവെച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടന്ന ചർച്ചയിൽ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ വേഗത്തിലാക്കുന്നതിന് വേണ്ട സഹായവും, ദേശീയപാത-66 വികസനം ഉടൻ പൂർത്തിയാക്കാനുള്ള ആവശ്യവും ഉയർത്തി.
ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന് എയിംസ് അനുവദിക്കണമെന്നും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുൻപായി സംസ്ഥാനത്തിന്റെ എല്ലാ ആവശ്യങ്ങളും വിശദീകരിക്കുന്ന മെമ്മോറണ്ടം ഓരോ മന്ത്രിക്കും കൈമാറി. ഈ സന്ദർശനത്തിലൂടെ കേരളത്തിന്റെ വികസന പദ്ധതികൾക്ക് കേന്ദ്രസഹായം ലഭിക്കാനുള്ള സാധ്യത ശക്തമാക്കുകയാണ് പ്രധാനമന്ത്രി സാന്നിധ്യത്തോടെയുള്ള ലക്ഷ്യം.
കണ്ണൂര്‍ ∙ തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്ന കെട്ടിടത്തില്‍ ഇന്ന് വൈകുന്നേരം വൻ അഗ്നിബാധ ഉണ്ടായി . കളിപ്പാട്ട കടയില്‍ നിന്നാണ് ആദ്യം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീ പെട്ടെന്ന് വ്യാപിച്ച് മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍പ്പെടെ അഞ്ചോളം കടകള്‍ പൂർണമായും കത്തി നശിച്ചു.
വൈകിട്ട് അഞ്ചരയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഒരു മണിക്കൂറിലേറെയായി തീ ആളിക്കത്തുകയാണ്. കണ്ണൂര്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചതോടെ വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചു.
തീയണയ്ക്കാനുള്ള നടപടികള്‍ സജീവമായി പുരോഗമിക്കുകയാണെന്ന് പ്രദേശത്തെ എംഎല്‍എയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദന് അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുവെന്നും കണ്ണൂര്‍ ജില്ലയിലെ എല്ലാ അഗ്നിശമന യൂണിറ്റുകളെയും സ്ഥലത്തേക്ക് അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ അധികൃതര്‍ നിസ്സംഗത കാണിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധം രേഖപ്പെടുത്തി.