India

പാലക്കാട് ജില്ലയിലെ കരിമ്പ ഗ്രാമപഞ്ചായത്തിലെ മരുതുംകാട് പ്രദേശത്ത് നടന്ന വെടിവെപ്പ് സംഭവം ഞെട്ടലുണ്ടാക്കി. മരുതുംകാട് വീട്ടില്‍ പരേതയായ തങ്കയുടെ മകന്‍ ബിനു (42) അയൽവാസിയും കളപ്പുരയ്ക്കല്‍ ഷൈലയുടെ മകനുമായ നിധിന്‍ (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണപ്രകാരം, നിധിനെ വെടിവെച്ചശേഷം ബിനു സ്വയം വെടിയുതിര്‍ത്തെന്നാണ് പൊലീസ് നിഗമനം. റോഡരികിൽ ബിനുവിന്റെ മൃതദേഹവും സമീപത്ത് നാടൻ തോക്കും കണ്ടെത്തി. വീടിനുള്ളിൽ നിധിന്റെ മൃതദേഹവും കണ്ടെത്തിയതായി എസ്പി അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. റബ്ബർ ടാപ്പിങ്ങിന് എത്തിയ തൊഴിലാളിയാണ് ആദ്യം ബിനുവിന്റെ മൃതദേഹം കണ്ടത്. പിന്നാലെ പൊലീസ് എത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. സംഭവത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, വ്യക്തിപരമായ തർക്കം തന്നെയായിരിക്കാമെന്നാണു പ്രാഥമിക നിഗമനം.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കൂടുതൽ രൂക്ഷമാകുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. ഒ.ജെ. ജനീഷിനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചതിനെ തുടർന്ന് അതൃപ്തി പരസ്യമാക്കാൻ അബിൻ വർക്കി ഇന്ന് രാവിലെ കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. അധ്യക്ഷനാക്കാത്തതിൽ ഐ ഗ്രൂപ്പിന് അമർഷമുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.

പുതിയ ഭാരവാഹികളെ ഗ്രൂപ്പ് താൽപ്പര്യങ്ങളും സാമുദായിക പരിഗണനകളും കണക്കിലെടുത്താണ് പ്രഖ്യാപിച്ചത്. ഒജെ ജനീഷിനൊപ്പം കെ.സി വേണുഗോപാൽ പക്ഷക്കാരനായ ബിനു ചുള്ളിയിലിനെ പുതിയ വർ‍ക്കിങ് പ്രസിഡന്റായും നിയമിച്ചു. പ്രസിഡന്റാവുമെന്ന് കരുതിയ അബിൻ വർക്കിയെയും കെ.എം. അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരാക്കി. സംഘടനാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയ വൈസ് പ്രസിഡന്റായതിനാൽ പ്രസിഡന്റ് സ്ഥാനം സ്വാഭാവികമായും തനിക്കെന്ന നിലപാടിൽ അബിൻ വർക്കി അനുയായികളും ഉറച്ചുനിന്നിരുന്നു.

എ ഗ്രൂപ്പും ഐ ഗ്രൂപ്പും കെ.സി ഗ്രൂപ്പും തമ്മിലുണ്ടായ ശക്തമായ ബലപരീക്ഷണങ്ങൾക്കൊടുവിലാണ് ഒ.ജെ. ജനീഷിന്റെ പേര് സമവായമായി മുന്നോട്ടുവന്നത്. തർക്കം തീർക്കാനായി സംഘടനാ ചരിത്രത്തിൽ ആദ്യമായാണ് വർ‍ക്കിങ് പ്രസിഡന്റിന്റെ സ്ഥാനം സൃഷ്ടിച്ചത്. ബിനു ചുള്ളിയിലിനെ ആ പദവിയിലേക്ക് കെ.സി വേണുഗോപാൽ പക്ഷം കൊണ്ടുവന്നപ്പോൾ, കെ.എം. അഭിജിത്തിനെയും അബിൻ വർക്കിയെയും ദേശീയ സെക്രട്ടറിമാരാക്കി സമതുലിത നിലപാട് സ്വീകരിച്ചു. ഈ നീക്കത്തിലൂടെ എ, ഐ, കെ.സി ഗ്രൂപ്പുകൾക്കും ഷാഫി പറമ്പിൽ വിഭാഗത്തിനും തൃപ്തികരമായ പരിഹാരമെന്ന നിലയിലാണ് അന്തിമ തീരുമാനം.

തമിഴ്‌നാട്ടിലെ കരൂർ തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കേസന്വേഷണം സിബിഐക്ക് വിട്ടു. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. ഇതിനായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗി അധ്യക്ഷനായി മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചു. സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടി വി കെ നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെകെ.മഹേശ്വരി, എന്‍വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ചിന്‍റേതാണ് നിർദ്ദേശം. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

കരൂർ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിനെതിരായ ഹർജികളിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് നീരീക്ഷിച്ച് കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ് പറഞ്ഞത്. ദുരന്തത്തിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. അന്വേഷണ പുരോഗതി വിലയിരുത്താൻ മൂന്നംഗ കമ്മറ്റിയെയും നിയോഗിച്ചു. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. തമിഴ്നാട് കേഡറിലുള്ള രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും കമ്മിറ്റിയിൽ ഉണ്ട്. ഇവർ തമിഴ്നാട് സ്വദേശികൾ ആകരുതെന്ന നിർദ്ദേശം സുപ്രീംകോടതി നൽകി. ഉദ്യോഗസ്ഥർ ഐജി റാങ്കിൽ കുറയാത്തവർ ആകണമെന്നും കോടതി നിർദ്ദേശിച്ചു. ആൾക്കൂട്ട ദുരന്തങ്ങൾ ഒഴിവാക്കാൻ മാർഗനിർദ്ദേശങ്ങൾ തേടിയുള്ള ഹർജി പരിഗണി്ച്ച് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകിയ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശത്തെ കോടതി വിമർശിച്ചു.

ഈക്കാര്യത്തിൽ മദ്രാസ് ഹൈക്കോടതി രജിസ്ട്രാറോട് സുപ്രീംകോടതി വീശദീകരണം തേടി. നീതി നടപ്പാകുമെന്ന് ടിവികെ സെക്രട്ടറി ആദവ് ആർജ്ജുന പ്രതികരിച്ചു. ഉത്തരവ് തമിഴ്നാട് സർക്കാരിന് തിരിച്ചടിയല്ലെന്നും ബിജെപിയുടെ വാഷിങ് മെഷീനിൽ വിജയ് യും കുടുങ്ങുമെന്നും ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച ഹർജി അവരുടെ അറിവോടെയല്ലെന്ന് തമിഴ് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഈക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ പതിനേഴാം വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അല‍ർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അല‍ർട്ടുണ്ട്.

15ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, 16, 17 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 4 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (14/10/2025) വൈകുന്നേരം 05.30 മുതൽ 16/10/2025 രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം (ആലപ്പാട്ട്‌ മുതൽ ഇടവ വരെ) തീരങ്ങളിൽ 0.8 മുതൽ 1.1 മീറ്റർ വരെയും; കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

കൊല്ലം ∙ നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും മറ്റ് രണ്ടു പേർക്കും ദാരുണമായി ജീവൻ നഷ്ടമായി . കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്. പുലർച്ചെയോടെ സംഭവിച്ച ദുരന്തത്തിൽ ഒരു നാട് മുഴുവൻ ദുഃഖത്തിൽ ആയി.

പുലർച്ചെ 12.15ഓടെയാണ് അപകട വിവരം ഫയർഫോഴ്സിന് ലഭിച്ചത്. അർച്ചനയുടെ കുട്ടികളാണ് അമ്മ കിണറ്റിൽ വീണതായി അറിയിച്ചത്. ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സോണി കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കിണറ്റിലേക്ക് ഇറങ്ങി. യുവതിയെ മുകളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ കൈവരി ഇടിഞ്ഞാണ് അപകടം നടന്നത് . അതേസമയം, കിണറിന്റെ അരികിൽ നിന്നിരുന്ന ശിവകൃഷ്ണനും ബാലൻസ് തെറ്റി കിണറ്റിലേക്ക് വീണു.

മൂന്ന് കുട്ടികളുടെ അമ്മയായ അർച്ചനയും ശിവകൃഷ്ണനും കുറച്ച് നാളായി ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവർ തമ്മിലുണ്ടായ തർക്കമാണ് അർച്ചന കിണറ്റിലേക്ക് ചാടാൻ കാരണം എന്നതാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ശിവകൃഷ്ണൻ മദ്യലഹരിയിലായിരുന്നുവെന്ന വിവരവും പൊലീസ് അറിയിച്ചു.

തിരുവനന്തപുരം ∙ ആഡംബര കാർ വാങ്ങി തരണമെന്ന ആവശ്യം മൂലമുണ്ടായ കുടുംബ തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂർ സ്വദേശിയായ വിനയാനന്ദനാണ് പിടിയിലായത്.

ലക്ഷങ്ങൾ വിലവരുന്ന ബൈക്ക് ഇതിനുമുമ്പ് മകൻ ഹൃത്വിക്കിന് (28) വാങ്ങി കൊടുത്തിരുന്നുവെങ്കിലും, ആഡംബര കാർ വേണമെന്ന ആവശ്യം തുടർന്നതോടെ വീട്ടിൽ നിരന്തരം തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ വാക്കുതർക്കത്തിനിടെ ഹൃത്വിക്ക് അച്ഛനെ ആക്രമിച്ചതായും പ്രകോപിതനായ അച്ഛൻ കമ്പിപ്പാര കൊണ്ട് തിരിച്ചടിച്ചതായും പൊലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൃത്വിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്ന വിനയാനന്ദനെ വഞ്ചിയൂർ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

ഭാര്യയോട് വൈരാഗ്യം കാരണം ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചതിന് 26 വയസുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതു. പെരുമ്പാവൂർ സ്വദേശിനിയായ ഭാര്യയുടെ പരാതിയിലാണ് നടപടി ഉണ്ടായത്.

ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ കാരണം ഇരുവരും വേർപിരിഞ്ഞു കഴിഞ്ഞിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച ഭർത്താവ്, ആ ബന്ധത്തെച്ചൊല്ലിയുണ്ടായ വൈരാഗ്യത്തിലാണ് അശ്ലീല ചിത്രം പ്രചരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. യുവതി മറ്റൊരാളുമായി വിഡിയോ കോൾ നടത്തുന്ന സമയത്ത് ഒളിഞ്ഞുനിന്ന് ചിത്രം പകർത്തിയതായും ഇയാൾ പൊലീസിനോട് മൊഴി നൽകി.

പെരുമ്പാവൂർ ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കൊഴിഞ്ഞാമ്പാറ കള്ളുഷാപ്പിൽ വച്ച് വിദേശമദ്യം കുടിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് താൽക്കാലിക ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്തി. കൊഴിഞ്ഞാമ്പാറ കള്ളുഷാപ്പിലെ ജീവനക്കാരനായ എൻ. രമേഷ് (50) ആണ് കൊല്ലപ്പെട്ടത്.

രമേഷിനെ കൊലപ്പെടുത്തിയ ചള്ളപ്പാത ഷാഹുൽ മീരാനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയാണ് പ്രദേശവാസികൾ രമേഷിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് വിവരം.

കൊഴിഞ്ഞാമ്പാറ വിദേശമദ്യ വിൽപനശാലയ്ക്കു സമീപത്തുള്ള കള്ളുഷാപ്പിലേക്ക് മദ്യവുമായി ഷാഹുൽ ഹമീദ് എത്തുകയായിരുന്നു. മദ്യപിക്കാൻ ഒരുങ്ങിയപ്പോൾ രമേഷ് ഇത് തടഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഷാഹുൽ ഹമീദ് അവിടെനിന്നു പോവുകയും ചെയ്തു.

രാത്രി എട്ടരയോടെ കള്ളുഷാപ്പ് പൂട്ടി പുറത്തിറങ്ങിയ രമേഷിനെ പിന്തുടർന്നെത്തിയ ഷാഹുൽ ഹമീദ് റോഡരികിൽ തടഞ്ഞു നിർത്തി മർദിക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു. ആന്തരിക രക്ത‌സ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മർദനത്തെ തുടർന്ന് നിലത്തുവീണ രമേഷിന്റെ നെഞ്ചത്തു ചവിട്ടിയതായിരിക്കാം രക്തസ്രാവത്തിനു കാരണമെന്നാണു നിഗമനമെന്നു ഡോക്‌ടർമാർ പറഞ്ഞു.

കോതമംഗലം: കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനം നടക്കുന്നതിനിടെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസംഗിച്ചുകൊണ്ടിരിക്കെ അമിതവേഗത്തിൽ വന്ന് ഹോൺ മുഴക്കി കടന്നുപോയ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി. സംഭവം നടക്കുമ്പോൾ തന്നെ മന്ത്രി ആർടിഒയ്ക്ക് നിർദേശം നൽകി നടപടി സ്വീകരിച്ചു.

‘ബഹുമാനപ്പെട്ട എം.എൽ.എ പ്രസംഗിക്കുമ്പോൾ ഫയർ എഞ്ചിൻ വരുന്നതാണെന്ന് ആദ്യം വിചാരിച്ചു, പക്ഷേ ബസ് സ്റ്റാൻഡിനകത്ത് ഇങ്ങനെ ഹോൺ മുഴക്കി പോവേണ്ട ആവശ്യമെന്താണ്?’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ജനങ്ങൾ തിങ്ങിനിൽക്കുന്ന സ്ഥലത്ത് പോലും ഇങ്ങനെ ഓടിച്ചാൽ പൊതുവഴിയിൽ എങ്ങനെയായിരിക്കും എന്നു ചോദിച്ച് മന്ത്രി പ്രതികരിച്ചു. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയും മോട്ടോർ വാഹനവകുപ്പ് ആരംഭിച്ചിട്ടുണ്ട് .

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് ഇഡി നോട്ടീസ് അയച്ചെന്ന വാര്‍ത്തയെ തുടര്‍ന്ന് പ്രതികരണവുമായി സ്വപ്ന സുരേഷ് രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്വപ്നയുടെ പ്രതികരണം. മകനെയും മകളെയും ഇഡി നന്നായി ചോദ്യം ചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തുവരുമെന്ന് എന്ന് സ്വപ്ന കുറിച്ചു.

അവരുടെ കുറിപ്പില്‍ സ്വപ്ന പഴയ ഒരു സംഭവവും ഓര്‍മ്മിപ്പിച്ചു. 2018-ല്‍ യുഎഇ കൗണ്‍സില്‍ ജനറലിനൊപ്പം ക്യാപ്റ്റന്‍റെ ഔദ്യോഗിക വസതിയില്‍ പോയപ്പോള്‍, മുഖ്യമന്ത്രി തന്റെ മകനെ പരിചയപ്പെടുത്തി. മകന്‍ യുഎഇയില്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നുവെന്നും അവിടെ ഒരു സ്റ്റാര്‍ ഹോട്ടല്‍ വാങ്ങാനുള്ള ആഗ്രഹം ഉണ്ടെന്നും കൗണ്‍സില്‍ ജനറലിനോട് ആവശ്യപ്പെട്ടുവെന്നും സ്വപ്ന പറഞ്ഞു.

“ഒരു ബാങ്ക് ഉദ്യോഗസ്ഥനായ മകന് യുഎഇയില്‍ സ്റ്റാര്‍ ഹോട്ടല്‍ വാങ്ങാന്‍ പറ്റുമോ എന്നത് ജനങ്ങള്‍ക്കുണ്ടാകുന്ന സംശയമാണ്. അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് സമ്പാദിച്ച കള്ളപ്പണം ഉണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാകൂ,” എന്നാണ് സ്വപ്നയുടെ പരാമര്‍ശം. വരും ദിവസങ്ങളില്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരുമെന്നും അവര്‍ കുറിച്ചു.

Copyright © . All rights reserved