തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്തുന്നതിനിടെ സിപിഐയുടെ ഉൾപ്പാർട്ടി വിമർശനം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേക്കും മുഖ്യമന്ത്രിയിലേക്കുമാണ് തിരിഞ്ഞത്. വെള്ളാപ്പള്ളി സിപിഐയെ വിമർശിച്ച പശ്ചാത്തലത്തിൽ, ‘വെള്ളാപ്പള്ളിയല്ല എൽഡിഎഫ്’ എന്ന ശക്തമായ വാക്കുകളോടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. വെള്ളാപ്പള്ളിയെ കണ്ടാൽ കൈകൊടുക്കുമെങ്കിലും മുഖ്യമന്ത്രിയുടെ കാറിൽ കയറ്റില്ലെന്ന പരാമർശം രാഷ്ട്രീയമായി വലിയ ചർച്ചയുണ്ടാക്കി.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിലെ യഥാർഥ കാരണങ്ങൾ എൽഡിഎഫ് ഉൾക്കൊള്ളണമെന്നും ശബരിമല സ്വർണക്കൊള്ള, മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണത, സർക്കാർവിരുദ്ധ വികാരം, ന്യൂനപക്ഷങ്ങളുടെ അകലം എന്നിവ പ്രധാന കാരണങ്ങളാണെന്നും സിപിഐ വിലയിരുത്തുന്നു. എന്നാൽ, ഈ കണ്ടെത്തലുകൾ സിപിഎം അംഗീകരിക്കാൻ തയ്യാറല്ലെന്നതാണ് യാഥാർഥ്യം. സർക്കാർ വിരുദ്ധ വികാരമില്ലെന്നും ന്യൂനപക്ഷങ്ങൾ അകന്നിട്ടില്ലെന്നുമാണ് സിപിഎമ്മിന്റെ നിലപാട്.
വെള്ളാപ്പള്ളി നടത്തിയ ‘ചതിയൻ ചന്തു’ പരാമർശത്തിന് ബിനോയ് വിശ്വം അതേനാണയത്തിൽ മറുപടി നൽകി. ഇടതുമുന്നണിയിലെ പാർട്ടികളെ വിലയിരുത്താൻ വെള്ളാപ്പള്ളിയെ ആരും ഏൽപ്പിച്ചിട്ടില്ലെന്നും ഏൽപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനവിധി മുന്നറിയിപ്പാണെന്നും തെറ്റുകൾ തിരുത്തിയാൽ മുന്നണി തിരിച്ചുവരുമെന്നും സിപിഐ നേതൃത്വം ആവർത്തിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ തേടി ജനുവരി 15 മുതൽ 30 വരെ സിപിഐ പ്രവർത്തകർ വീടുകളിലെത്തുമെന്നും ബിനോയ് വിശ്വം അറിയിച്ചു.
പൊൻകുന്നം (കോട്ടയം): പുതുവർഷത്തിലേക്ക് കടക്കുന്നതിനിടെയാണ് മലപ്പുറത്തു നിന്നുള്ള വിനോദയാത്രാസംഘത്തിലെ 28 പേർ മരണത്തെ മുഖാമുഖം കണ്ടത്. പുനലൂർ–മൂവാറ്റുപുഴ ഹൈവേയിൽ പൊൻകുന്നത്തിനടുത്ത് ചെറുവള്ളിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് തീപിടിച്ച് അഗ്നിഗോളമായെങ്കിലും, പിന്നാലെയെത്തിയ മീൻവണ്ടി ജീവനക്കാരുടെ സമയോചിതമായ മുന്നറിയിപ്പാണ് വൻ ദുരന്തം ഒഴിവാക്കിയത്.
ഡിസംബർ 30-ന് രാത്രി ഗവി യാത്രയ്ക്കായി പുറപ്പെട്ട ബസിന്റെ പിന്നിലെ ചക്രത്തിനിടയിൽ നിന്ന് പുലർച്ചെ 3.45 ഓടെ പുക ഉയരുന്നതാണ് മീൻവണ്ടിക്കാർ ശ്രദ്ധിച്ചത്. ഉടൻ ബസിനെ മറികടന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. കണ്ടക്ടർ പി.കെ. ബിജുമോനും ഡ്രൈവർ ജിഷാദ് റഹ്മാനും ചേർന്ന് ഉറക്കത്തിലായിരുന്ന യാത്രക്കാരെ ഉണർത്തി, ലഗേജുമായി സുരക്ഷിതമായി പുറത്തേക്കിറക്കുകയായിരുന്നു. അഗ്നിശമനോപകരണം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും അതിനിടെ തീ നിയന്ത്രണാതീതമായി പടർന്നു.
പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയതോടെ യാത്രക്കാരെ മറ്റൊരു ബസിൽ റാന്നിയിലേക്ക് മാറ്റി. മാനസികമായി തളർന്നിരുന്നെങ്കിലും ദൈവദർശനത്തിനുശേഷം സംഘം യാത്ര തുടരാൻ തീരുമാനിച്ചു. റാന്നിയിൽ നിന്ന് ചെറുവാഹനങ്ങളിലായിരുന്നു ഗവി യാത്ര. കുട്ടവഞ്ചിയാത്രയും വനയാത്രയും ഉൾപ്പെടെ യാത്ര പുതുജീവിതത്തിന്റെ അനുഭവമായി മാറിയതായി യാത്രക്കാർ പറഞ്ഞു. ഗവി സന്ദർശനത്തിന് ശേഷം പരുന്തുംപാറ, രാമക്കൽമേട് എന്നിവിടങ്ങളും സന്ദർശിക്കാനാണ് സംഘത്തിന്റെ പദ്ധതി.
മുംബൈ: നിർബന്ധിത മതപരിവർത്തന ആരോപണത്തിൽ മഹാരാഷ്ട്രയിൽ അറസ്റ്റിലായ സിഎസ്‌ഐ വൈദികൻ ഫാദർ സുധീറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശി ഫാദർ സുധീറും ഭാര്യ ജാസ്മിനും ഉൾപ്പെടെ കേസിൽ അറസ്റ്റിലായ എട്ടുപേരെയാണ് അമരാവതി ജില്ലയിലെ വറൂഡ് കോടതി വിട്ടയച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യം 12 പേർക്കെതിരെ കേസെടുത്തെങ്കിലും കോടതിയുടെ ഇടപെടലിനെ തുടർന്ന് നാല് പേരെ ഒഴിവാക്കിയിരുന്നു.
അമരാവതി ജില്ലയിലെ ഷിങ്കോരി ഗ്രാമത്തിൽ ക്രിസ്മസ് പ്രാർഥനയുടെയും ഒരു സ്വകാര്യ ചടങ്ങിന്റെയും ഭാഗമായി ഒത്തുകൂടിയ പുരോഹിതരെയും വിശ്വാസികളെയും ബജരംഗ്ദൾ പ്രവർത്തകരെന്ന് പരിചയപ്പെടുത്തിയെത്തിയ സംഘം മതപരിവർത്തനം ആരോപിച്ച് തടഞ്ഞുവെച്ചതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ബനോട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബി.എൻ.എസ് 299 പ്രകാരമാണ് കേസെടുത്തത്. എന്നാൽ ഒരാളെയും മതം മാറ്റിയിട്ടില്ലെന്നും, സുഹൃത്തിന്റെ വീട്ടിൽ നടന്ന ജന്മദിനാഘോഷത്തിലും ക്രിസ്മസ് പ്രാർത്ഥനയിലുമാണ് പങ്കെടുത്തതെന്നുമാണ് ഫാദർ സുധീറും ഭാര്യ ജാസ്മിനും വ്യക്തമാക്കുന്നത്.
ബജരംഗ്ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചതായും, നേരത്തെ തന്നെ ഭീഷണികൾ നേരിട്ടിരുന്നുവെന്നും ജാസ്മിൻ പറഞ്ഞു. സംഭവത്തിന് പിന്നാലെ ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ രാജ്യത്ത് ആവർത്തിക്കുന്ന അതിക്രമങ്ങളിൽ സിഎസ്‌ഐ സഭ ആശങ്ക രേഖപ്പെടുത്തി. ഫാദർ സുധീറിനും സംഘത്തിനും നിയമസഹായം ഉറപ്പാക്കാൻ സഭയുടെ പ്രതിനിധി സംഘം നാഗ്പൂരിലെത്തിയതായും, സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുമെന്നും സഭാ നേതൃത്വം അറിയിച്ചിരുന്നു. ഇതിനിടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി നിർണ്ണായക നീക്കത്തിനൊരുങ്ങുന്നു. യുവതി പ്രവേശനം ഉൾപ്പെടെയുള്ള മതസ്വാതന്ത്ര്യ–സ്ത്രീ അവകാശ വിഷയങ്ങൾ പരിഗണിക്കാൻ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. മതപരമായ ആചാരങ്ങളുടെയും സ്ത്രീകളുടെ അവകാശങ്ങളുടെയും തമ്മിലുള്ള സംഘർഷമാണ് വിശാല ബെഞ്ചിന്റെ പരിഗണനയിൽ വരിക.
2018 സെപ്റ്റംബറിൽ ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധിക്കു പിന്നാലെ ഒരു വർഷത്തിലേറെ നീണ്ട നിയമ പോരാട്ടമാണ് സുപ്രീംകോടതിയിൽ നടന്നത്. വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹർജികളിൽ അന്തിമ തീരുമാനം എടുക്കാതെ, ഭരണഘടനാപരമായ ചോദ്യങ്ങൾ വിശാല ബെഞ്ചിന് വിട്ടു. തുടർന്ന് 2020ൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് രൂപീകരിക്കാൻ ഉത്തരവുണ്ടായെങ്കിലും, അംഗങ്ങളെ നിശ്ചയിച്ചതിന് ശേഷം കേസ് മുന്നോട്ട് നീങ്ങിയില്ല. പിന്നീട് ചീഫ് ജസ്റ്റിസായിരുന്ന ഡി. വൈ. ചന്ദ്രചൂഡ് വിവിധ വിഷയങ്ങളിൽ വിധികൾ പ്രസ്താവിച്ചെങ്കിലും ശബരിമല വിഷയത്തിൽ ഇടപെടൽ ഉണ്ടായിരുന്നില്ല.
ശബരിമല യുവതി പ്രവേശനത്തിനൊപ്പം മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം അടക്കമുള്ള വിഷയങ്ങളും ഒമ്പതംഗ ബെഞ്ചിന്റെ പരിഗണനയിൽ വരാനാണ് സാധ്യത. വിഷയത്തിൽ വാദം ആരംഭിക്കാൻ ആവശ്യമായ സാഹചര്യങ്ങളാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പരിശോധിക്കുന്നത്. വേനലവധിക്ക് മുൻപ് ബെഞ്ച് രൂപീകരിച്ച് വാദം തുടങ്ങിയാൽ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ വിഷയം സജീവ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ. ഒരു വർഷത്തിലധികം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാനാകുന്ന സാഹചര്യത്തിൽ, വാദം കേട്ട് അന്തിമ വിധി പ്രസ്താവിക്കാൻ ആവശ്യമായ സമയം ലഭ്യമാണെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഗോപേശ്വർ: ഉത്തരാഖണ്ഡിലെ വിഷ്ണുഗഡ്–പിപൽകോടി ജലവൈദ്യുത പദ്ധതിയുടെ പിപൽകോടി തുരങ്കത്തിനുള്ളിൽ ലോക്കോ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് 60 പേർക്ക് പരിക്കേറ്റു. നിർമാണ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും വഹിച്ച ലോക്കോ ട്രെയിൻ നിർമ്മാണ സാമഗ്രികൾ കയറ്റിയ ഗുഡ്സ് ട്രെയിനുമായി ചൊവ്വാഴ്ച രാത്രി കൂട്ടിയിടിക്കുകയായിരുന്നു.
ട്രെയിനിൽ ഉണ്ടായിരുന്ന 109 പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ജില്ലാ കളക്ടർ ഗൗരവ് കുമാർ അറിയിച്ചു. പരിക്കേറ്റവരിൽ 42 പേരെ ജില്ലാ ആശുപത്രിയിലും 17 പേരെ പിപൽകോടിയിലെ വിവേകാനന്ദ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും നില തൃപ്തികരമാണെന്നും ചമേലി എസ്പി സുർജീത് സിങ് പറഞ്ഞു.
നിർമാണ പ്രവർത്തനങ്ങൾക്കിടെ തൊഴിലാളികളെയും സാമഗ്രികളെയും തുരങ്കങ്ങളിലൂടെ കൊണ്ടുപോകാൻ ലോക്കോ ട്രെയിനുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. ടിഎച്ച്ഡിസി നടപ്പാക്കുന്ന 444 മെഗാവാട്ട് ശേഷിയുള്ള വിഷ്ണുഗഡ്–പിപൽകോടി ജലവൈദ്യുത പദ്ധതി അടുത്ത വർഷം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
കോഴിക്കോട് ∙ മാതാവിനോടു പിണങ്ങി വീടുവിട്ടിറങ്ങി നഗരത്തിലെത്തിയ 16 വയസ്സുകാരിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ മുഖ്യപ്രതികൾക്ക് കൈമാറിയ കാസർകോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരെയാണ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തത്; ഇതോടെ കേസിലെ അറസ്റ്റുകളുടെ എണ്ണം നാലായി.
താമരശ്ശേരി പുതുപ്പാടി സ്വദേശികളായ മുഹമ്മദ് സാലിഹ് (45), വരുവിൻകാലായിൽ ഷബീർ അലി (41) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബീച്ചിൽ തനിച്ചുനിന്ന പെൺകുട്ടിയെ ഭക്ഷണവും താമസവും വാഗ്ദാനം ചെയ്ത് പന്തീരാങ്കാവിലെ ഫ്ലാറ്റിൽ എത്തിച്ച പ്രതികൾ ലഹരി മരുന്നു നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.
പിന്നീട് പെൺകുട്ടിയെ വീണ്ടും ബീച്ചിൽ എത്തിച്ചുവിട്ടതിനെ തുടർന്ന് വനിതാ ഹെൽപ്‌ലൈൻ അംഗങ്ങളാണ് അവശനിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്; കേസ് കോഴിക്കോട് വെള്ളയിൽ പൊലീസിന് കൈമാറി പോക്സോ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
കൊച്ചി: ആലുവ പുളിഞ്ചോട് ജംഗ്ഷനിലെ ആക്രിക്കടയിൽ ഇന്ന് വൈകിട്ട് തീപ്പിടിത്തം ഉണ്ടായത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമായി. വൈകിട്ട് 5.10ഓടെയായിരുന്നു സംഭവം. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നാണ് തീ ആദ്യം പടർന്നത്. ശക്തമായ കാറ്റ് വീശിയതോടെ തീ വേഗത്തിൽ ആക്രിക്കടയിലേക്ക് വ്യാപിച്ചു.
തീ പടരുന്നത് കണ്ട നാട്ടുകാർ ഉടൻ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീയുടെ തീവ്രതയും കാറ്റും കാരണം നിയന്ത്രിക്കാൻ സാധിച്ചില്ല. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ആറു യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ അണയ്ക്കൽ പ്രവർത്തനങ്ങൾ ഏറെ സമയം നീണ്ടുനിന്നു.
തോപ്പുംപടി സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള സിത്താര ട്രേഡേഴ്സിന്‍റേതാണ് തീപിടിത്തമുണ്ടായ ആക്രിസാധനങ്ങൾ. വല്ലാർപാടം കണ്ടെയ്നർ ടെർമിനലുമായി ബന്ധപ്പെട്ട ദുബായ് പോർട്ടിന്റെ ക്രെയിനുകളും കണ്ടെയ്നറുകളും ഉൾപ്പെടെയുള്ള വലിയ ചരക്കുവാഹനങ്ങളുടെ ഉപയോഗശൂന്യമായ ടയറുകളും കോപ്പർ കേബിളുകളുമാണ് കൂടുതലായി കിടന്നിരുന്നത്. ഇതാണ് തീ കൂടുതൽ വ്യാപിക്കാൻ കാരണമായതെന്ന് പ്രാഥമിക വിലയിരുത്തൽ.
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി ചികിത്സയിലായിരുന്ന ശാന്തകുമാരിയമ്മയുടെ ആരോഗ്യനില കഴിഞ്ഞ മൂന്നു മാസം മുൻപാണ് ഗുരുതരമായത്. മരണസമയത്ത് പരിചരണത്തിനായുള്ള ജീവനക്കാരാണ് ഒപ്പമുണ്ടായിരുന്നത്. വിവരം അറിഞ്ഞ് മോഹൻലാലും വീട്ടിലെത്തിയിട്ടുണ്ട്.
എളമക്കരയിലെ വീടിന് സമീപമുള്ള അമൃത ആശുപത്രിയിലായിരുന്നു ശാന്തകുമാരിയമ്മയുടെ ചികിത്സ. വിയോഗവാർത്ത അറിഞ്ഞ് സഹപ്രവർത്തകരും സിനിമാ രംഗത്തെ പ്രമുഖരും അനുശോചനം അറിയിക്കാൻ വീട്ടിലെത്തുന്നുണ്ട്. അമ്മയോടുള്ള ആഴമേറിയ സ്നേഹം പല വേദികളിലും മോഹൻലാൽ വികാരാധീനനായി പങ്കുവെച്ചിട്ടുണ്ട്. അമ്മയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും അദ്ദേഹം മുൻപ് പങ്കുവെച്ചിരുന്നു. 89-ാം പിറന്നാൾ ദിനത്തിൽ അമ്മയ്ക്കായി വീട്ടിൽ സംഗീതാർച്ചനയും നടത്തിയിരുന്നു.
മൃതദേഹം ഇന്ന് വൈകിട്ട് വരെ കൊച്ചിയിലെ വസതിയിൽ പൊതുദർശനത്തിനായി വയ്ക്കും. തുടർന്ന് രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ദീർഘകാല രോഗാവസ്ഥയെ അതിജീവിച്ച ശാന്തകുമാരിയമ്മയുടെ വിയോഗം കുടുംബത്തിനും സിനിമാ ലോകത്തിനും വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശങ്ങൾ പറയുന്നു.
തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട എല്ലാ നിര്‍ണായക തീരുമാനങ്ങളും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റേതായിരുന്നുവെന്ന് മുന്‍ ബോര്‍ഡ് അംഗം വിജയകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കി. സഖാവ് പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ രേഖകളില്‍ ഒപ്പുവെച്ചതെന്നും, സ്വര്‍ണപ്പാളി പുതുക്കുന്ന കാര്യം ബോര്‍ഡ് യോഗത്തില്‍ പത്മകുമാര്‍ അവതരിപ്പിച്ചപ്പോള്‍ മറ്റ് രേഖകള്‍ വിശദമായി പരിശോധിക്കാതെയാണ് ഒപ്പിട്ടതെന്നും വിജയകുമാര്‍ വ്യക്തമാക്കി.
തീരുമാനങ്ങളെടുക്കാനുള്ള പൂര്‍ണ അധികാരവും പത്മകുമാറിനായിരുന്നുവെന്നും അദ്ദേഹത്തെ പൂര്‍ണമായി വിശ്വസിച്ചാണ് പ്രവര്‍ത്തിച്ചതെന്നും വിജയകുമാര്‍ മൊഴിയില്‍ പറഞ്ഞു. സ്വര്‍ണപ്പാളി പുതുക്കുന്നതിനെക്കുറിച്ച് ബോര്‍ഡില്‍ സഖാവ് വിശദീകരിച്ചതിനാല്‍ മറ്റൊന്നും വായിക്കാതെ ഒപ്പുവെക്കുകയായിരുന്നു. വിഷയത്തില്‍ കൂടുതല്‍ പുറത്തുനിന്നാല്‍ സര്‍ക്കാരിന് നാണക്കേടാകുമെന്നതിനാലാണ് താന്‍ കീഴടങ്ങിയതെന്നും മൊഴിയില്‍ പറയുന്നു.
എന്നാല്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വിജയകുമാര്‍ ഗുരുതര വീഴ്ച വരുത്തിയതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്‌ഐടി വ്യക്തമാക്കുന്നത്. പോറ്റി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് അന്യായലാഭം ഉണ്ടാക്കാന്‍ കൂട്ടുനിന്നതും ദേവസ്വം ബോര്‍ഡിന് സാമ്പത്തിക നഷ്ടം വരുത്തിയതുമായാണ് കണ്ടെത്തല്‍. കട്ടിളപ്പാളി കേസില്‍ 12-ാം പ്രതിയായും ദ്വാരപാലകശില്പ കേസില്‍ 15-ാം പ്രതിയായുമാണ് വിജയകുമാര്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃശ്ശൂർ: ‘സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ്’ നിക്ഷേപ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ പ്രവർത്തിച്ചിട്ടുണ്ടോയെന്നും, ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നുമാണ് ഇഡി പ്രധാനമായും പരിശോധിച്ചത്. ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയുടെ മൊഴിയും ഇഡി രേഖപ്പെടുത്തി.
തൃശ്ശൂർ സ്വദേശിയായ സ്വാതിക് റഹീം 2019ൽ ആരംഭിച്ച സേവ് ബോക്സ്, ഇന്ത്യയിലെ ആദ്യ ഓൺലൈൻ ലേല ആപ്പെന്ന പേരിലാണ് അവതരിപ്പിച്ചത്. എന്നാൽ 2023ൽ ആപ്പിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി വ്യക്തമായതോടെ അന്വേഷണം ശക്തമാക്കിയിരുന്നു . കോടികൾ തട്ടിയെടുത്ത കേസിൽ സ്വാതിക് പൊലീസ് പിടിയിലായതിനു പിന്നാലെ ഇഡിയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സിനിമാതാരങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സ്വാതിക്, സേവ് ബോക്സിന്റെ പ്രചാരണത്തിനായി ജയസൂര്യയെ ബ്രാൻഡ് അംബാസിഡറായി സമീപിക്കുകയും ഏകദേശം രണ്ട് കോടി രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. നിരവധി സിനിമാ താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും ആപ്പിന്റെ പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വാതിക്കിനും ജയസൂര്യയ്ക്കുമിടയിലെ പണമിടപാടുകൾ പരിശോധിച്ച ശേഷം ഇഡി ചോദ്യം നടത്തിയത്. ഡിസംബർ 24നും ജയസൂര്യ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നുവെന്നും, തെളിവുകൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.