India

തിരുവനന്തപുരം: കിംസ് ഹെൽത്ത് ആശുപത്രിയിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന് അടിയന്തിര കരൾ ട്രാൻസ്‌പ്ലാന്റ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. മസ്തിഷ്കമരണം സ്ഥിരീകരിച്ച ഒൻപത് മാസം പ്രായമുള്ള ദാതാവായ ആലിൻ ഷെറിൻ എബ്രഹാം എന്ന കുഞ്ഞിന്റെ കരളാണ് മാറ്റിവെച്ചത്. അമൃത ഹോസ്പിറ്റൽ കൊച്ചിയിൽ നിന്നാണ് അവയവം ലഭിച്ചത്. പ്രൈമറി ബിലിയറി അത്രേസിയ എന്ന ഗുരുതര രോഗത്തെ തുടർന്ന് കുഞ്ഞിന് മുമ്പ് കാസായ് സർജറി നടത്തിയിരുന്നെങ്കിലും പിന്നീട് കരൾ പ്രവർത്തനം മോശമായതോടെ ട്രാൻസ്‌പ്ലാന്റ് നിർബന്ധമായി.

ഫെബ്രുവരി 13 രാത്രി ആരംഭിച്ച സർജറി രാവിലെ വിജയകരമായി പൂർത്തിയാക്കിയതായി ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മാറ്റിവെച്ച കരളുമായി ബന്ധപ്പെട്ട മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതി കാണുന്നുണ്ടെന്നും അറിയിച്ചു. അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച കുടുംബത്തോടൊപ്പം കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ, കേരള ഗവൺമെന്റ്, സിവിൽ-പോലീസ് വിഭാഗങ്ങൾ എന്നിവരുടെ പിന്തുണയ്ക്കും ആശുപത്രി അധികൃതർ നന്ദി രേഖപ്പെടുത്തി.

സംസ്ഥാനത്ത് മരണാനന്തര അവയവദാനത്തിലൂടെ കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന നേട്ടം ഇതോടെ രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശികളായ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരാണ് മകളുടെ കരൾ, രണ്ട് കിഡ്നി, ഹാർട്ട് വാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്തത്. റോഡ് ആക്സിഡന്റിനെ തുടർന്നാണ് കുഞ്ഞിന് മസ്തിഷ്കമരണം സംഭവിച്ചത്.

ബെംഗളൂരു സമീപത്ത് ഉണ്ടായ വാഹനാപകടത്തിൽ 2 മലയാളികൾ ഉൾപ്പെടെ 7 പേർ മരിച്ച സംഭവത്തിൽ കാർ അമിതവേഗത്തിലായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഏകദേശം 150–160 കിലോമീറ്റർ വേഗത്തിലാണ് കാർ സഞ്ചരിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. കാറിലുണ്ടായിരുന്ന 6 വിദ്യാർത്ഥികളും ബൈക്ക് യാത്രക്കാരനുമാണ് അപകടത്തിൽ മരിച്ചത്.

അപകടം ഹോസ്കോട്ടെ പ്രദേശത്ത് സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിലെ ഹോസ്കോട്ടെ–ദൊബാസ്പേട്ട് ഇടനാഴിയിലായിരുന്നു. ദേവനഹള്ളി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ടത്. ആദ്യം ബൈക്കിൽ ഇടിച്ച കാർ തുടർന്ന് മുന്നിലുണ്ടായിരുന്ന ട്രക്കിൽ ഇടിക്കുകയും തുടർന്ന് ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറുകയും ചെയ്തു.

അപകടത്തിൽ മരിച്ചവർ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥികളാണ്. പത്താം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചിരുന്ന സുഹൃത്തുക്കളാണ് ഇവർ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി ബന്ധപ്പെട്ട സംഘടനകൾ അറിയിച്ചു.

തിരുവനന്തപുരം: അങ്കമാലി–എരുമേലി ശബരി റെയിൽവേ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി ₹1,900 കോടി ചെലവഴിക്കാൻ കിഫ്ബി സി.ഇ.ഒ.യെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കേശവദാസപുരം മുതൽ അങ്കമാലി വരെയുള്ള എം.സി. റോഡ് നാലുവരിയാക്കാൻ ₹5,217 കോടി ചെലവഴിക്കാനും തത്വത്തിൽ അംഗീകാരം ലഭിച്ചു. വേളിയിൽ കെ-സ്‌പെയ്‌സിന്റെ എയ്റോസ്‌പെയ്‌സ് കൺട്രോൾ സിസ്റ്റംസ് കോംപ്ലക്സ് സ്ഥാപിക്കാൻ ഭൂമിയേറ്റെടുക്കുന്നതിനായി ₹600 കോടിയും അനുവദിച്ചു. ഇതോടെ ആകെ ₹8,081 കോടിയുടെ പദ്ധതികൾക്ക് തത്വത്തിൽ അംഗീകാരം നൽകി.

എം.സി. റോഡിലെ പ്രധാന ജംഗ്ഷനുകൾ വികസിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ഏഴ് ബൈപ്പാസുകൾ നിർമ്മിക്കാൻ തീരുമാനിച്ചു. കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ബൈപ്പാസുകൾ വരിക; മറ്റ് ഭാഗങ്ങളിൽ റോഡ് നാലുവരിയാക്കും. ദേശീയപാതാ അതോറിറ്റി നിർദേശിച്ചതുപോലെ അല്ല പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇതിനുപുറമെ വെള്ളിയാഴ്ച ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗം ₹689.45 കോടിയുടെ വിവിധ പദ്ധതികൾക്കും ധനാനുമതി നൽകി. വർക്ക് നിയർ ഹോം പദ്ധതി വിപുലീകരണം, കോഴിക്കോട് പി.യു.കെ.സി റോഡ് വികസനം, തൃശ്ശൂർ ജനറൽ ആശുപത്രി വികസനം, വളപട്ടണം കല്ലൂരിക്കടവ് പാലം, തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്ര വികസനം തുടങ്ങിയവയ്ക്ക് അനുമതി നൽകി. ആശുപത്രികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ, കോഴിക്കോട് കനോലി കനാൽ വികസനം, അയ്യാ വൈകുണ്ഠസ്വാമി സ്മാരകം, ലളിതാംബിക അന്തർജനം സാംസ്കാരിക സമുച്ചയം എന്നിവയ്ക്കും തത്വത്തിൽ അംഗീകാരം ലഭിച്ചു.

വടകര മേപ്പയിലെ ചെത്തിൽ പ്രസീധരന്റെയും ഭാര്യ ബിന്ദുവിന്റെയും ജീവിതം പ്രണയത്തിന്റെ അപൂർവ ഉദാഹരണമായി മാറുകയാണ്. നട്ടെല്ലിൽ ട്യൂമർ ബാധിച്ച ബിന്ദുവിന്റെ രോഗാവസ്ഥ അറിഞ്ഞുതന്നെ പ്രസീധരൻ അവളെ സ്നേഹിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. 15 വർഷം മുമ്പ് ബിന്ദു പൂർണമായി കിടപ്പിലായതോടെ, സ്വന്തം ജീവിതം മുഴുവൻ ഭാര്യയുടെ പരിചരണത്തിനായി മാറ്റിവെച്ചിരിക്കുകയാണ് അദ്ദേഹം.

പുലർച്ചെ നാലരയ്ക്ക് ആരംഭിക്കുന്ന പ്രസീധരന്റെ ദിനചര്യ ബിന്ദുവിനെ ചുറ്റിപ്പറ്റിയാണ്. ഭക്ഷണം തയ്യാറാക്കുന്നതിൽ നിന്ന് ശുചീകരണം, കുളിപ്പിക്കൽ, ഭക്ഷണം വാരിക്കൊടുക്കൽ വരെ എല്ലാ കാര്യങ്ങളിലും അദ്ദേഹം തന്നെ കൈകാര്യം ചെയ്യുന്നു. തുടർന്ന് തേപ്പുപണിക്ക് പോകുകയും വൈകിട്ട് മടങ്ങിയെത്തിയാൽ വീണ്ടും ബിന്ദുവിന്റെ പരിചരണത്തിലേർപ്പെടുകയും ചെയ്യുന്നു. “ഇവളെ വിട്ട് മറ്റൊരു ലോകം എനിക്കില്ല” എന്ന പ്രസീധരന്റെ വാക്കുകളിൽ അവരുടെ ബന്ധത്തിന്റെ ആഴം വ്യക്തമാണ്.

1993ൽ രജിസ്റ്റർ വിവാഹം കഴിച്ച ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. രോഗം ആവർത്തിച്ചതോടെ ബിന്ദുവിന്റെ ചലനശേഷി പൂർണമായി നഷ്ടമായി. സാമ്പത്തിക ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും നേരിടുന്നതിനിടയിലും ഒരുമിച്ച് പോരാടുകയാണ് ഈ കുടുംബം. അടുത്തിടെ നടുവേദന മൂലം പ്രസീധരന് ജോലി ചെയ്യാനാകാത്തതും പ്രതിസന്ധി കൂട്ടിയെങ്കിലും, സുഹൃത്തുക്കളുടെയും സഹപാഠികളുടെയും സഹായം ഇവർക്ക് ആശ്വാസമായി. പ്രണയവും സമർപ്പണവുമാണ് ഇവരുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ശക്തി.

കൊച്ചി: യാത്രക്കാരുടെ വർധിച്ചുവരുന്ന തിരക്കും ആവശ്യവും കണക്കിലെടുത്ത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സർവീസ് സമയം രാത്രി 11 മണിവരെ നീട്ടി. ഫെബ്രുവരി 15 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ രാത്രി 10.30 വരെയായിരുന്ന സർവീസാണ് ഇനി അരമണിക്കൂർ കൂടി ദൈർഘ്യമാക്കുന്നത്.

പുതിയ ക്രമീകരണമനുസരിച്ച് ആലുവയും തൃപ്പൂണിത്തുറ ടെർമിനലും നിന്നുള്ള അവസാന ട്രെയിൻ രാത്രി 11 മണിക്ക് പുറപ്പെടും. വൈകുന്നേര സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് കെഎംആർഎൽ വ്യക്തമാക്കി.

ഇതോടൊപ്പം ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 15-ന് തൃപ്പൂണിത്തുറ ടെർമിനലിൽ നിന്ന് അവസാന സർവീസ് രാത്രി 11.30ന് പുറപ്പെടും. ഫെബ്രുവരി 16-ന് ആലുവ സ്റ്റേഷനിൽ നിന്ന് പുലർച്ചെ നാല് മണിക്ക് സർവീസ് ആരംഭിച്ച് രാവിലെ ആറുമണി വരെ 30 മിനിറ്റ് ഇടവേളയിൽ ട്രെയിനുകൾ ഓടും; തുടർന്ന് സാധാരണ ഷെഡ്യൂൾ പ്രാബല്യത്തിൽ വരും.

ന്യൂഡൽഹി: എയർ ഇന്ത്യയുടെ AI-171 വിമാനാപകടത്തെ കുറിച്ചുള്ള അന്വേഷണം പൂർത്തിയായെന്ന വാർത്തകൾ തള്ളി എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി). ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും ഊഹാപോഹപരവുമാണെന്ന് വ്യക്തമാക്കി. അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും അന്തിമ നിഗമനങ്ങളിൽ എത്തിച്ചേരാത്തതാണെന്നും അധികൃതർ അറിയിച്ചു.

ഇറ്റാലിയൻ ദിനപത്രമായ കൊറിയർ ഡെല്ല സെറ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, AI-171 അപകടത്തിന് കാരണം പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതാകാമെന്ന സൂചനയുണ്ടെന്നായിരുന്നു പരാമർശം. എന്നാൽ ഇത്തരത്തിലുള്ള അവകാശവാദങ്ങൾക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്ന് എഎഐബി വ്യക്തമാക്കി. നേരത്തെ പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടിൽ ആ ഘട്ടത്തിൽ ലഭ്യമായ വസ്തുതകൾ മാത്രമാണ് ഉൾപ്പെടുത്തിയതെന്നും അറിയിച്ചു.

വിമാനാപകട അന്വേഷണങ്ങൾ ഇൻറർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐകാവോ) നിശ്ചയിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും രാജ്യത്തെ നിയമങ്ങൾക്കും അനുസൃതമായാണ് നടത്തുന്നതെന്ന് എഎഐബി വ്യക്തമാക്കി. സാങ്കേതികവും തെളിവ് അടിസ്ഥാനവുമായ പ്രക്രിയയിലൂടെയാണ് അന്വേഷണം പുരോഗമിക്കുന്നത്; കുറ്റം ചുമത്തലല്ല ലക്ഷ്യം, സുരക്ഷ വർധിപ്പിക്കലാണ് പ്രധാന ഉദ്ദേശ്യമെന്നും അറിയിച്ചു. അന്തിമ റിപ്പോർട്ട് അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളുവെന്നും മാധ്യമങ്ങൾ സംയമനം പാലിക്കണമെന്നും അഭ്യർഥിച്ചു.

ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിനായി കോൺഗ്രസ് പ്രചാരണക്കമ്മിറ്റി രൂപീകരിച്ചു. മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയെ അധ്യക്ഷനായി നിയമിച്ചു. പ്രവർത്തകസമിതി അംഗവും എം.പി.യുമായ ശശി തരൂർ ഉപാധ്യക്ഷനാകും. ഷാഫി പറമ്പിൽ എം.പി.യാണ് കൺവീനർ. നിയമനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു.

പ്രചാരണസമിതിയിൽ ഹൈബി ഈഡൻ എം.പി., എം.എൽ.എ.മാരായ റോജി എം. ജോൺ, സി. ആർ. മഹേഷ്, മാത്യു കുഴൽനാടൻ എന്നിവരും മുൻ എം.പി.രമ്യ ഹരിദാസും അംഗങ്ങളാണ്. എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവർക്കും സമിതിയിൽ സ്ഥാനം നൽകിയിട്ടുണ്ട്.

സാമുദായിക, മഹിളാ, യുവ സമവാക്യങ്ങൾ പരിഗണിച്ചാണ് സമിതി രൂപീകരിച്ചതെന്ന് നേതൃത്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രകടനപത്രികാ സമിതിയുടെ ചെയർമാനായി ബെന്നി ബെഹനാൻ എം.പി.യും സഹചെയർമാനായി കൊടിക്കുന്നിൽ സുരേഷ് എം.പി.യും നിയമിതരായി. എം.പി.മാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരും സമിതിയിൽ അംഗങ്ങളാണ്.

കൊച്ചി: ഒന്നാം ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി സുപ്രധാന നിരീക്ഷണങ്ങൾ രേഖപ്പെടുത്തി. ഇരുവരും തമ്മിലുള്ള ബന്ധം പ്രാഥമികമായി ഉഭയസമ്മതപ്രകാരമാണെന്ന് തോന്നുന്നുവെന്നും ബന്ധം തകരുന്നതോടെ അത് പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ലെന്നും കോടതി വ്യക്തമാക്കി.

പരാതിക്കാരിയും ഒന്നാം പ്രതിയും തമ്മിലുള്ള വാട്ട്‌സാപ്പ് സന്ദേശങ്ങൾ അടുത്ത വ്യക്തിബന്ധത്തെ സൂചിപ്പിക്കുന്നതായി കോടതി വിലയിരുത്തി. നിർബന്ധമോ ബലപ്രയോഗമോ നടന്നതായി തെളിവുകൾ കാണുന്നില്ലെന്നും 2025 ഏപ്രിൽ 22നും മേയ് അവസാനം നടന്നത് ഉഭയസമ്മത ലൈംഗികബന്ധമായിരിക്കാമെന്നുമാണ് കോടതി നിരീക്ഷിച്ചത്.

ഗർഭച്ഛിദ്ര ഗുളികകൾ പരാതിക്കാരി ആവശ്യപ്പെട്ടതും സ്വമേധയാ കഴിച്ചതുമെന്ന സൂചന വാട്ട്‌സാപ്പ് ചാറ്റുകളിൽ നിന്ന് ലഭിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ബിഎൻഎസ് 89-ാം വകുപ്പ് പ്രയോഗിക്കാൻ സ്ത്രീയുടെ സമ്മതമില്ലായ്മ തെളിയിക്കേണ്ടതുണ്ടെന്നും നിർബന്ധമുണ്ടായോയെന്ന് വിചാരണയിലൂടെ മാത്രമേ അന്തിമമായി വ്യക്തമാകൂ എന്നും കോടതി പറഞ്ഞു.

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബൈ ലോക്സഭയില്‍ നോട്ടീസ് നല്‍കി. പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കുകയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യണമെന്നതാണ് ആവശ്യം. ബജറ്റ് ചര്‍ച്ചയ്ക്കിടെ തെളിവുകളില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കെതിരെ മുന്‍കൂട്ടി അറിയിക്കാതെ ‘എപ്സ്റ്റീന്‍ ഫയല്‍’ ആരോപണം ഉയര്‍ത്തിയതുമാണ് പ്രധാന ആക്ഷേപങ്ങള്‍.

ജോര്‍ജ് സോറോസിനെപ്പോലുള്ള ഇന്ത്യ വിരുദ്ധ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു, ദുരൂഹമായ വിദേശയാത്രകള്‍ നടത്തുന്നു തുടങ്ങിയ ആരോപണങ്ങളും നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആജീവനാന്ത വിലക്കാണ് ആവശ്യപ്പെടുന്നതെന്ന് നിഷികാന്ത് ദുബൈ വ്യക്തമാക്കി. അതേസമയം, ഒരു ഭീഷണിക്കും രാഹുല്‍ വഴങ്ങില്ലെന്നും അദ്ദേഹത്തിനെതിരെ ഇതുവരെ നിരവധി കേസുകള്‍ വന്നിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ പക്ഷപാതം ആരോപിച്ച് പ്രതിപക്ഷം പ്രമേയം നല്‍കിയതിന് പിന്നാലെയാണ് ഭരണപക്ഷത്തിന്റെ ഈ നീക്കം. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് തള്ളാനുള്ള ലോക്സഭ സെക്രട്ടറിയേറ്റിന്റെ നീക്കത്തിനിടെ, വിഷയം പരിഗണിക്കണമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചതായാണ് സൂചന. നോട്ടീസ് അംഗീകരിച്ചാല്‍ ബജറ്റ് സമ്മേളനത്തിന്റെ അടുത്ത ഘട്ടത്തില്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്.

ദില്ലി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ബുധനാഴ്ച അർധരാത്രിയോടെ ആരംഭിച്ചു. വ്യാഴാഴ്ച അർധരാത്രിവരെ നീളുന്ന സമരത്തിന് കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ പിന്തുണ അറിയിച്ചതോടെ സംസ്ഥാനം സ്തംഭിച്ചേക്കുമെന്ന വിലയിരുത്തലാണ്. രാവിലെ രാജ്ഘട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള മാർച്ചും ഉച്ചയ്ക്ക് ജന്തർ മന്തറിൽ പ്രതിഷേധയോഗവും സംഘടിപ്പിച്ചിട്ടുണ്ട്.

സിഐടിയുവും ഐഎൻടിയുസിയും വേർതിരിച്ചാണ് പണിമുടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൻെറ പശ്ചാത്തലത്തിൽ യോജിച്ച സമരം വേണ്ടെന്ന കെപിസിസി നിർദ്ദേശത്തെ തുടർന്നാണ് ഐഎൻടിയുസിയുടെ ഏകപക്ഷീയ തീരുമാനം. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും കെപിഎസ്ടിഎയും പണിമുടക്കിൽ പങ്കെടുക്കുന്നില്ലെങ്കിലും എൻജിഒ അസോസിയേഷൻ സമരത്തിൽ അണിനിരക്കും. ഓട്ടോ, ടാക്സി, ബസ്, ലോറി തൊഴിലാളികൾ ഉൾപ്പെടെ റെയിൽവേ, വിമാനത്താവളം, തുറമുഖം, വൈദ്യുതി, ടെലികോം, ഐടി, ബാങ്കിംഗ്, ഇൻഷുറൻസ്, ഓൺലൈൻ വ്യാപാരം, തൊഴിലുറപ്പ് മേഖലകളിലെ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. പാൽ, പത്രം, ആശുപത്രി, മരുന്നുകടകൾ തുടങ്ങിയ അവശ്യസേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണം, ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം ഒഴിവാക്കണം, കേരളത്തിലെ നെൽകർഷകർക്ക് അനുവദിച്ചിരുന്ന അധിക ബോണസ് നിർത്താനുള്ള കേന്ദ്രനീക്കം പിന്‍വലിക്കണം, ജോലിസ്ഥിരത ഉറപ്പാക്കണം, ശ്രം ശക്തി നിതി ബിൽ പിന്‍വലിക്കണം തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. പണിമുടക്കിനെ തുടർന്ന് വ്യാഴാഴ്ച നടത്താനിരുന്ന പി.എസ്.സി ഓൺലൈൻ പരീക്ഷകൾ മാറ്റിവച്ചു; ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷ ഈ മാസം 21-ലേക്ക് മാറ്റി. പണിമുടക്കിന് സർക്കാർ ‘ഡയസ് നോൺ’ പ്രഖ്യാപിച്ചതിനാൽ ജോലിക്ക് ഹാജരാകാത്തവർക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല.

RECENT POSTS
Copyright © . All rights reserved