India

ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ മന്ത്രി ജി സുധാകരന്‍. പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കാൻ സജി ചെറിയാന്‍ ശ്രമിച്ചെന്നും, പുറത്താക്കി എന്ന് പറഞ്ഞ് ചിലർ പടക്കം പൊട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ആ ആഘോഷങ്ങളിൽ സജി ചെറിയാനും പങ്കാളിയായിരുന്നുവെന്ന് സുധാകരൻ ആരോപിച്ചു. സജി ചെറിയാനെതിരെ പാർട്ടി നടപടി എടുക്കണമെന്നും, “പാർട്ടിയാണ് എന്നെ കുറിച്ച് നല്ലത് പറയേണ്ടത്, വ്യക്തികളല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

സജി ചെറിയാന്റെ കൂട്ടുകാരാണ് തന്നെ ബിജെപിയിലേക്ക് വിടാൻ ശ്രമിച്ചതെന്നും ജി സുധാകരൻ ആരോപിച്ചു. “തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. തന്നോട് ഏറ്റുമുട്ടാൻ സജി ചെറിയാൻ വരേണ്ടതില്ല, അത് നല്ലതിനല്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. “പുന്നപ്ര വയലാറിന്റെ മണ്ണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താനൊരു പാർട്ടിവിരുദ്ധ പ്രവർത്തനവും നടത്തിയിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം തനിക്കെതിരെ വന്ന പരാതികൾക്ക് പിന്നിൽ സജി ചെറിയാനാണ് എന്നും അദ്ദേഹം പറഞ്ഞു . “സജി ചെറിയാൻ അറിയാതെ പരാതി പോകുമോ? പാർട്ടിക്ക് യോജിക്കാത്ത പ്രസ്താവനകൾ പലതും നടത്തിയിട്ടും സജിക്കെതിരെ നടപടി ഉണ്ടായിട്ടില്ല. എനിക്കു ഉപദേശം നൽകാൻ അദ്ദേഹത്തിന് അർഹതയില്ല; അതിനുള്ള പ്രായമോ യോഗ്യതയോ ഇല്ല,” എന്നും ജി സുധാകരൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു.

ചെന്നൈ: തമിഴ്നാട് സർക്കാർ സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിരോധിക്കാൻ നിയമസഭയിൽ സുപ്രധാന ബിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഇതിന്റെ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചൊവ്വാഴ്ച രാത്രി അടിയന്തിര യോഗം നടന്നതായി റിപ്പോർട്ടുകളുണ്ട്. പുതിയ ബിൽ സംസ്ഥാനത്തുടനീളം ഹിന്ദി ഹോർഡിങുകൾ, ബോർഡുകൾ, സിനിമകൾ, പാട്ടുകൾ എന്നിവ നിരോധിക്കുകയാണ് ലക്ഷ്യമിടുന്നത്.

ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ നിയമം ഭരണഘടനയ്ക്ക് അനുസൃതമായിരിക്കുമെന്നും, ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ മാത്രമാണ് നടപടികൾ സ്വീകരിക്കുന്നതെന്നും പറഞ്ഞു. എന്നാൽ ബിജെപി നേതാവ് വിനോജ് സെൽവം സർക്കാർ നടത്തുന്ന നീക്കം വിഡ്ഢിത്തം നിറഞ്ഞതായും, ഭാഷയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നുമാണ് അഭിപ്രായപ്പെടുന്നത്. ഹിന്ദി നിരോധനത്തെ ഡിഎംകെ ശ്രദ്ധ തിരിക്കുന്ന ഉപായമായി ഉപയോഗിക്കുന്നതായി അദ്ദേഹം വിമർശിച്ചു.

2025–26 സംസ്ഥാന ബജറ്റ് ലോഗോയിൽ ദേശീയ രൂപ ചിഹ്നത്തിന് (₹) പകരം തമിഴ് അക്ഷരമായ ‘ரூ’ ഉപയോഗിച്ചിരുന്നത് ഈ നീക്കത്തിന്റെ ഭാഗമാണ്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും ബിജെപി നേതാക്കളും ഇതിനെ വിമർശിച്ചെങ്കിലും, ഡിഎംകെ വാദിക്കുന്നത് ദേശീയ ചിഹ്നത്തെ നിരാകരിക്കുന്നതല്ല, മറിച്ച് തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന ശ്രമമാണെന്നും.

പള്ളുരുത്തിയിലെ സെൻറ് റീത്താസ് പബ്ലിക് സ്കൂൾ ഹിജാബ് വിവാദത്തെ തുടർന്ന് രണ്ട് ദിവസത്തെ അവധിക്കുശേഷം വീണ്ടും തുറന്നു. പരാതി ഉയർത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാർത്ഥിനി ഇന്ന് സ്കൂളിൽ എത്തിയില്ല. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് അവധി എടുത്തതെന്ന് രക്ഷിതാക്കൾ അറിയിച്ചു. സ്കൂളിന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെ കുട്ടി ഇവിടെ പഠനം തുടരുമെന്ന് വിദ്യാർത്ഥിനിയുടെ പിതാവ് വ്യക്തമാക്കിയതായി എം.പി. ഹൈബി ഈഡൻ പറഞ്ഞു. ഹൈബി ഈഡൻ എം.പി.യും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും മധ്യസ്ഥത വഹിച്ച ചർച്ചയ്ക്കുശേഷമാണ് രക്ഷിതാക്കളും സ്കൂൾ മാനേജ്മെന്റും തമ്മിൽ ധാരണയിലെത്തിയത്.

ഹിജാബ് വിഷയത്തെ ചുറ്റിപ്പറ്റി ചില വർഗീയശക്തികൾ പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് ഹൈബി ഈഡൻ എം.പി. ആരോപിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും, സ്കൂൾ നിർദേശിച്ച യൂണിഫോം പാലിക്കുമെന്നുമാണ് രക്ഷിതാവിന്റെ നിലപാട്. സ്കൂളിൽ സമാധാനപരമായ അന്തരീക്ഷം നിലനിർത്തുക തന്നെയാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നതും നേതാക്കൾ വ്യക്തമാക്കി. വിദ്യാർത്ഥിനിയെ ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസിൽ കയറ്റാതിരുന്നതിൽ സർക്കാർ അടിയന്തരമായി ഇടപെട്ടതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

മഹാരാഷ്ട്രയിൽ ഈ വർഷം പെയ്ത കനത്തമഴ ഉള്ളികൃഷിയെ വൻതോതിൽ ബാധിച്ചു. സംസ്ഥാനത്ത് 80 ശതമാനത്തിലധികം ഉള്ളികൃഷി നശിച്ചതോടെ അടുത്ത മാസങ്ങളിൽ ഉള്ളിക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയുണ്ട്. കനത്ത മഴയും വെള്ളക്കെട്ടും കൃഷിയിടങ്ങൾ തകർത്തതോടെ വിപണിയിൽ ഉള്ളിവില ഉയരാനാണ് സാധ്യത. കർഷകരോട് ഉടൻ കൃഷിയിറക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, നഷ്ടത്തിൽ പെട്ട കർഷകർ അതിന് തയ്യാറല്ല.

കഴിഞ്ഞ വർഷം ഇതേ സമയത്ത് ക്വിന്റലിന് 4,000 മുതൽ 5,000 രൂപവരെ വില ലഭിച്ചിരുന്നെങ്കിൽ, ഇപ്പോൾ മികച്ച ഗുണമേന്മയുള്ള ഉള്ളിക്ക് പോലും 900 രൂപ മാത്രമാണ് ലഭിക്കുന്നത്. കിലോയ്ക്ക് എട്ട് രൂപ പോലും ലഭിക്കാത്ത സാഹചര്യം കർഷകരെ വല്ലാതെ നിരാശരാക്കുന്നു. കൃഷിയിറക്കാനുള്ള ചെലവ് കൂടുതലായതിനാൽ പുതിയ കൃഷിയിറക്കാൻ ധൈര്യമില്ലെന്നും, തുടര്‍ച്ചയായി പെയ്ത മഴയാണ് കർഷകരുടെ എല്ലാ പരിശ്രമങ്ങളും നശിപ്പിച്ചതെന്നും അവർ പറയുന്നു.

കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിലേക്കുള്ള അധികവും ഉള്ളിയെത്തുന്നത് മഹാരാഷ്ട്രയിലെ നാസിക് മേഖലയിലാണ് നിന്നാണ് . ഇവിടെ മാത്രം അഞ്ചുലക്ഷത്തിലധികം ഏക്കർ ഉള്ളികൃഷി നശിച്ചുവെന്നാണ് സർക്കാർ കണക്ക്. ഇതോടെ രണ്ട് ലക്ഷത്തിലധികം കർഷകർ പ്രതിസന്ധിയിലായി. കൃഷിനാശം മൂലം മഹാരാഷ്ട്രയ്ക്കൊപ്പം കേരളത്തെയും മറ്റുപല സംസ്ഥാനങ്ങളെയും ഉള്ളിക്ഷാമം ബാധിക്കാനാണ് സാധ്യത. ഉടൻ കൃഷിയിറക്കണമെന്ന സർക്കാരിന്റെ നിർദ്ദേശത്തോട് കർഷകർ കണക്കുകൾ ചൂണ്ടിക്കാട്ടി പ്രതിരോധിക്കുകയാണ്.

പാലക്കാട് ജില്ലയിലെ കരിമ്പ ഗ്രാമപഞ്ചായത്തിലെ മരുതുംകാട് പ്രദേശത്ത് നടന്ന വെടിവെപ്പ് സംഭവം ഞെട്ടലുണ്ടാക്കി. മരുതുംകാട് വീട്ടില്‍ പരേതയായ തങ്കയുടെ മകന്‍ ബിനു (42) അയൽവാസിയും കളപ്പുരയ്ക്കല്‍ ഷൈലയുടെ മകനുമായ നിധിന്‍ (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണപ്രകാരം, നിധിനെ വെടിവെച്ചശേഷം ബിനു സ്വയം വെടിയുതിര്‍ത്തെന്നാണ് പൊലീസ് നിഗമനം. റോഡരികിൽ ബിനുവിന്റെ മൃതദേഹവും സമീപത്ത് നാടൻ തോക്കും കണ്ടെത്തി. വീടിനുള്ളിൽ നിധിന്റെ മൃതദേഹവും കണ്ടെത്തിയതായി എസ്പി അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. റബ്ബർ ടാപ്പിങ്ങിന് എത്തിയ തൊഴിലാളിയാണ് ആദ്യം ബിനുവിന്റെ മൃതദേഹം കണ്ടത്. പിന്നാലെ പൊലീസ് എത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. സംഭവത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, വ്യക്തിപരമായ തർക്കം തന്നെയായിരിക്കാമെന്നാണു പ്രാഥമിക നിഗമനം.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കൂടുതൽ രൂക്ഷമാകുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. ഒ.ജെ. ജനീഷിനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചതിനെ തുടർന്ന് അതൃപ്തി പരസ്യമാക്കാൻ അബിൻ വർക്കി ഇന്ന് രാവിലെ കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. അധ്യക്ഷനാക്കാത്തതിൽ ഐ ഗ്രൂപ്പിന് അമർഷമുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.

പുതിയ ഭാരവാഹികളെ ഗ്രൂപ്പ് താൽപ്പര്യങ്ങളും സാമുദായിക പരിഗണനകളും കണക്കിലെടുത്താണ് പ്രഖ്യാപിച്ചത്. ഒജെ ജനീഷിനൊപ്പം കെ.സി വേണുഗോപാൽ പക്ഷക്കാരനായ ബിനു ചുള്ളിയിലിനെ പുതിയ വർ‍ക്കിങ് പ്രസിഡന്റായും നിയമിച്ചു. പ്രസിഡന്റാവുമെന്ന് കരുതിയ അബിൻ വർക്കിയെയും കെ.എം. അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരാക്കി. സംഘടനാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയ വൈസ് പ്രസിഡന്റായതിനാൽ പ്രസിഡന്റ് സ്ഥാനം സ്വാഭാവികമായും തനിക്കെന്ന നിലപാടിൽ അബിൻ വർക്കി അനുയായികളും ഉറച്ചുനിന്നിരുന്നു.

എ ഗ്രൂപ്പും ഐ ഗ്രൂപ്പും കെ.സി ഗ്രൂപ്പും തമ്മിലുണ്ടായ ശക്തമായ ബലപരീക്ഷണങ്ങൾക്കൊടുവിലാണ് ഒ.ജെ. ജനീഷിന്റെ പേര് സമവായമായി മുന്നോട്ടുവന്നത്. തർക്കം തീർക്കാനായി സംഘടനാ ചരിത്രത്തിൽ ആദ്യമായാണ് വർ‍ക്കിങ് പ്രസിഡന്റിന്റെ സ്ഥാനം സൃഷ്ടിച്ചത്. ബിനു ചുള്ളിയിലിനെ ആ പദവിയിലേക്ക് കെ.സി വേണുഗോപാൽ പക്ഷം കൊണ്ടുവന്നപ്പോൾ, കെ.എം. അഭിജിത്തിനെയും അബിൻ വർക്കിയെയും ദേശീയ സെക്രട്ടറിമാരാക്കി സമതുലിത നിലപാട് സ്വീകരിച്ചു. ഈ നീക്കത്തിലൂടെ എ, ഐ, കെ.സി ഗ്രൂപ്പുകൾക്കും ഷാഫി പറമ്പിൽ വിഭാഗത്തിനും തൃപ്തികരമായ പരിഹാരമെന്ന നിലയിലാണ് അന്തിമ തീരുമാനം.

തമിഴ്‌നാട്ടിലെ കരൂർ തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കേസന്വേഷണം സിബിഐക്ക് വിട്ടു. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. ഇതിനായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗി അധ്യക്ഷനായി മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചു. സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടി വി കെ നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെകെ.മഹേശ്വരി, എന്‍വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ചിന്‍റേതാണ് നിർദ്ദേശം. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

കരൂർ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിനെതിരായ ഹർജികളിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് നീരീക്ഷിച്ച് കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ് പറഞ്ഞത്. ദുരന്തത്തിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. അന്വേഷണ പുരോഗതി വിലയിരുത്താൻ മൂന്നംഗ കമ്മറ്റിയെയും നിയോഗിച്ചു. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. തമിഴ്നാട് കേഡറിലുള്ള രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും കമ്മിറ്റിയിൽ ഉണ്ട്. ഇവർ തമിഴ്നാട് സ്വദേശികൾ ആകരുതെന്ന നിർദ്ദേശം സുപ്രീംകോടതി നൽകി. ഉദ്യോഗസ്ഥർ ഐജി റാങ്കിൽ കുറയാത്തവർ ആകണമെന്നും കോടതി നിർദ്ദേശിച്ചു. ആൾക്കൂട്ട ദുരന്തങ്ങൾ ഒഴിവാക്കാൻ മാർഗനിർദ്ദേശങ്ങൾ തേടിയുള്ള ഹർജി പരിഗണി്ച്ച് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകിയ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശത്തെ കോടതി വിമർശിച്ചു.

ഈക്കാര്യത്തിൽ മദ്രാസ് ഹൈക്കോടതി രജിസ്ട്രാറോട് സുപ്രീംകോടതി വീശദീകരണം തേടി. നീതി നടപ്പാകുമെന്ന് ടിവികെ സെക്രട്ടറി ആദവ് ആർജ്ജുന പ്രതികരിച്ചു. ഉത്തരവ് തമിഴ്നാട് സർക്കാരിന് തിരിച്ചടിയല്ലെന്നും ബിജെപിയുടെ വാഷിങ് മെഷീനിൽ വിജയ് യും കുടുങ്ങുമെന്നും ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച ഹർജി അവരുടെ അറിവോടെയല്ലെന്ന് തമിഴ് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഈക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ പതിനേഴാം വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അല‍ർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അല‍ർട്ടുണ്ട്.

15ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, 16, 17 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 4 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (14/10/2025) വൈകുന്നേരം 05.30 മുതൽ 16/10/2025 രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം (ആലപ്പാട്ട്‌ മുതൽ ഇടവ വരെ) തീരങ്ങളിൽ 0.8 മുതൽ 1.1 മീറ്റർ വരെയും; കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

കൊല്ലം ∙ നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും മറ്റ് രണ്ടു പേർക്കും ദാരുണമായി ജീവൻ നഷ്ടമായി . കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്. പുലർച്ചെയോടെ സംഭവിച്ച ദുരന്തത്തിൽ ഒരു നാട് മുഴുവൻ ദുഃഖത്തിൽ ആയി.

പുലർച്ചെ 12.15ഓടെയാണ് അപകട വിവരം ഫയർഫോഴ്സിന് ലഭിച്ചത്. അർച്ചനയുടെ കുട്ടികളാണ് അമ്മ കിണറ്റിൽ വീണതായി അറിയിച്ചത്. ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സോണി കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കിണറ്റിലേക്ക് ഇറങ്ങി. യുവതിയെ മുകളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ കൈവരി ഇടിഞ്ഞാണ് അപകടം നടന്നത് . അതേസമയം, കിണറിന്റെ അരികിൽ നിന്നിരുന്ന ശിവകൃഷ്ണനും ബാലൻസ് തെറ്റി കിണറ്റിലേക്ക് വീണു.

മൂന്ന് കുട്ടികളുടെ അമ്മയായ അർച്ചനയും ശിവകൃഷ്ണനും കുറച്ച് നാളായി ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവർ തമ്മിലുണ്ടായ തർക്കമാണ് അർച്ചന കിണറ്റിലേക്ക് ചാടാൻ കാരണം എന്നതാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ശിവകൃഷ്ണൻ മദ്യലഹരിയിലായിരുന്നുവെന്ന വിവരവും പൊലീസ് അറിയിച്ചു.

തിരുവനന്തപുരം ∙ ആഡംബര കാർ വാങ്ങി തരണമെന്ന ആവശ്യം മൂലമുണ്ടായ കുടുംബ തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂർ സ്വദേശിയായ വിനയാനന്ദനാണ് പിടിയിലായത്.

ലക്ഷങ്ങൾ വിലവരുന്ന ബൈക്ക് ഇതിനുമുമ്പ് മകൻ ഹൃത്വിക്കിന് (28) വാങ്ങി കൊടുത്തിരുന്നുവെങ്കിലും, ആഡംബര കാർ വേണമെന്ന ആവശ്യം തുടർന്നതോടെ വീട്ടിൽ നിരന്തരം തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ വാക്കുതർക്കത്തിനിടെ ഹൃത്വിക്ക് അച്ഛനെ ആക്രമിച്ചതായും പ്രകോപിതനായ അച്ഛൻ കമ്പിപ്പാര കൊണ്ട് തിരിച്ചടിച്ചതായും പൊലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൃത്വിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്ന വിനയാനന്ദനെ വഞ്ചിയൂർ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

RECENT POSTS
Copyright © . All rights reserved