India

വിഴിഞ്ഞം: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. കോട്ടുകാൽ മുള്ലുമുക്ക് മറിയൻ വില്ലയിലെ എ. ജോസ്(62) ആണ് മരിച്ചത്.

കഴിഞ്ഞ 27-ന് ഉച്ചക്കാലത്ത് പുളിങ്കുടിയിലെ ഒരു സ്വകാര്യ റിസോർട്ടിലെ മാനേജരായ ജോസ്, പ്രമേഹരോഗവുമായി ബന്ധപ്പെട്ട രക്തപരിശോധന നടത്തിയശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മുള്ലുവിള ഭാഗത്തരോഡിൽ തെരുവുനായ കുറുകെ ചാടിയതിനാൽ വീണത്. ബൈക്കോടെ മറിഞ്ഞു റോഡിൽ പതിച്ച് അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു.

ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, വ്യാഴാഴ്ച രാത്രിയോടെ മരണമടഞ്ഞു . സംസ്‌കാരം വെളളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് അടിമലത്തുറ ഫാത്തിമ മാതാ പള്ളിയിൽ നടക്കും. വിഴിഞ്ഞം പൊലീസ് സംഭവം സംബന്ധിച്ച് കേസെടുത്തു.

കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇരുപതോളം പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എംഎൽഎ പരാതി നൽകാത്തതിനിടയിലും ചൊക്ലി പോലീസ് സ്വമേധയാ കേസെടുത്തതാണ്. സംഘം ചേർന്നുള്ള തടസ്സപ്പെടുത്തലാണ് ചുമത്തിയ പ്രധാന കുറ്റം.

അതേ സമയം, സമരക്കാർ എംഎൽഎയ്‌ക്കെതിരെയും പരാതി നൽകാനുള്ള നീക്കത്തിലാണ്. സ്ത്രീകളോടടക്കം മോശമായി പെരുമാറിയെന്നാണ് സമരക്കാരുടെ ആരോപണം. പെരിങ്ങത്തൂർ കരിയാട് നമ്പ്യാർസ് യു.പി. സ്കൂളിനടുത്ത് രാവിലെ പത്തരയോടെയായിരുന്നു സംഭവം. പാനൂർ നഗരസഭയിലെ 28-ാം വാർഡിൽ അങ്കണവാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് പ്രതിഷേധം ശക്തമായത്. തണൽ ഡയാലിസിസ് സെന്ററിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട സമരസമിതി അംഗങ്ങളാണ് എംഎൽഎയെ തടഞ്ഞുവെച്ചത്.

വാഹനത്തിൽ നിന്ന് ഇറങ്ങി അങ്കണവാടിയിലേക്കു നടന്ന് പോകുമ്പോൾ പ്രതിഷേധക്കാർ വഴിയടച്ച് തടഞ്ഞു നിര്‍ത്താൻ ശ്രമിച്ചു. പ്രതിഷേധക്കാർക്കിടയിലൂടെ മുന്നേറുന്നതിനിടെയാണ് കയ്യേറ്റം നടന്നത്. സ്ത്രീകളടക്കം പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പ്രകടനത്തിന്റെ രീതി ശരിയായില്ലെന്ന് എംഎൽഎ പിന്നീട് പ്രതികരിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് പ്രദേശത്തെ മാലിന്യ പ്രശ്നത്തെ കുറിച്ച് തന്നെ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മാസങ്ങളായി പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ നിന്ന് ഒഴുകുന്ന മാലിന്യമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്. കുടിവെള്ള കിണറുകൾ മലിനമാകുന്നതടക്കം ഗുരുതര പ്രശ്നങ്ങൾ ജനജീവിതത്തെ ബാധിച്ചുവരികയാണെന്ന് നാട്ടുകാർ ആരോപിച്ചു.

സ്ത്രീധനം നല്‍കിയില്ലെന്ന പേരില്‍ നവവധുവിനെ ഭർത്താവും സഹോദരിയും സഹോദരീഭർത്താവും ചേർന്ന് മാനസികമായി പീഡിപ്പിച്ച്‌ വീട്ടില്‍ നിന്നിറക്കിവിട്ടതായി പരാതി.

ആലപ്പുഴ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് ഭർത്താവ് മിഥുൻ, സഹോദരി മൃദുല, സഹോദരീഭർത്താവ് അജി എന്നിവർക്കെതിരെ കേസെടുത്തു.

കഴിഞ്ഞ ഓഗസ്റ്റ് 31ന് വിവാഹിതരായ യുവതിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായതിനാല്‍ സ്ത്രീധനമോ മറ്റ് പാരിതോഷികങ്ങളോ നല്‍കാനാവില്ലെന്ന് വിവാഹ നിശ്ചയത്തിനു മുൻപുതന്നെ വരന്റെ വീട്ടുകാരെ അറിയിച്ചിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. ഇതിന്റെ ഉറപ്പിലാണ് വിവാഹം നിശ്ചയിച്ചത്.

നിയമപരമായി അടുത്ത മാസം ആറിന് വിവാഹം രജിസ്റ്റർ ചെയ്യാൻ നിശ്ചയിച്ചിരിക്കെ, ഭർത്താവിന്റെ വീട്ടുകാർ ഇതിന് വിസമ്മതിക്കുകയായിരുന്നു.

കൊച്ചി: കണ്ണമാലിക്ക് പടിഞ്ഞാറ് ഏകദേശം എട്ട് നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധന വള്ളത്തിൽ കപ്പല്‍ ഇടിച്ചുകയറി . ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ, ‘പ്രത്യാശ’ എന്ന പേരിലുള്ള വള്ളം കടലിൽ നിര്‍ത്തിയിട്ട് മീന്‍ പിടിക്കുകയായിരുന്നപ്പോഴാണ് സംഭവം.

മത്സ്യത്തൊഴിലാളികളുടെ ആരോപണമനുസരിച്ച്, എംഎസ്‌സി കമ്പനിയുടെ കപ്പലാണ് വള്ളത്തിലേക്ക് ഇടിച്ചു കയറിയത്. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും വള്ളത്തിന് വലിയ കേടുപാടുകളാണ് സംഭവിച്ചത്.

പള്ളിത്തൊഴു സ്വദേശിയായ സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽ പെട്ടത്. സംഭവത്തില്‍ കപ്പലിനെതിരെ പരാതി നല്‍കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.

റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡിസംബർ അഞ്ച്, ആറ് തീയതികളിൽ ഇന്ത്യ സന്ദർശിക്കാൻ സാധ്യത. 2022 ഫെബ്രുവരിയിൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം ഇത് ഇന്ത്യയിലേക്കുള്ള പുടിന്‍റെ ആദ്യ യാത്രയായിരിക്കും. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിൻ സ്വീകരിച്ചതായി ക്രെംലിൻ സ്ഥിരീകരിച്ചിരുന്നെങ്കിലും തീയതികൾ അന്തിമമായി തീരുമാനിച്ചിരുന്നില്ല. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സെപ്റ്റംബർ ഒന്നിന് ചൈനയിലെ ടിയാൻജിനിൽ വെച്ച് മോദി പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഡിസംബർ സന്ദർശന വാർത്തകൾ പുറത്തുവരുന്നത്.

മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ പുടിന്‍റെ ഈ സന്ദർശനം അതീവ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യ – യുഎസ് ബന്ധത്തിൽ അടുത്ത കാലത്തായി ഉലച്ചിലുകൾ നേരിടുന്നുണ്ട്. എന്നാൽ റഷ്യയുമായും ചൈനയുമായുമുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ദൃഢമാവുകയും ചെയ്തു. റഷ്യയുമായുള്ള വ്യാപാരത്തിന്‍റെ പേരിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. യുക്രൈൻ യുദ്ധത്തിന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതിലൂടെ പരോക്ഷമായി സാമ്പത്തിക സഹായം നൽകുന്നു എന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപിക്കുകയും ചെയ്തിരുന്നു.

യുഎസുമായുള്ള വ്യാപാര ചർച്ചകൾ നടക്കുന്നതിനിടയിൽ, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടത്തിലെ കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് രംഗത്തെത്തി. ‘ഇന്ത്യ തിരുത്തലുകൾ വരുത്തേണ്ടതുണ്ട്’ എന്ന് അദ്ദേഹം പറയുകയും, അമേരിക്കൻ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വിൽക്കണമെങ്കിൽ ‘പ്രസിഡന്‍റുമായി സഹകരിച്ച് കളിക്കണം’ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുഎസിന്‍റെ നിലപാട് കപടവും അന്യായവുമാണ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇന്ത്യൻ സർക്കാർ ഈ വാദത്തെ തള്ളിക്കളഞ്ഞത്. ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യത്തിന്‍റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന കമ്പോള പരിഗണനകളെ ആശ്രയിച്ചാണ് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകൾ, യൂറോപ്പിലെ ചില രാജ്യങ്ങൾ ഉൾപ്പെടെ, റഷ്യയുമായി വ്യാപാരം തുടരുന്ന കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് ആരോപിച്ചു. യുഎസ് സമ്മർദ്ദങ്ങൾക്കിടയിലും, റഷ്യൻ എണ്ണ വ്യാപാരം നിർത്താൻ ഇന്ത്യ ഒരു സൂചനയും നൽകിയിട്ടില്ല. പാശ്ചാത്യ ഉപരോധങ്ങൾ ഏർപ്പെടുത്തിയ ശേഷം മോസ്കോ ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ വിതരണക്കാരായി മാറിയിട്ടുണ്ട്.

ഒക്ടോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നടക്കുന്നത് പരിഗണിച്ചാണ് നടപടിയെന്ന് വ്യക്തിനിയമ ബോർഡ് പ്രസ്താവനയിൽ പറയുന്നു.

നേരത്തെ, വെള്ളിയാഴ്ചയാണ്(ഒക്ടോബർ 3) ഭാരത് ബന്ദിന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ആഹ്വാനം ചെയ്തത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ 2025 നെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് ബന്ദിന് ആഹ്വാനം ചെയ്തത്. വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്.

തിയേറ്ററിലേത് പോലെ തന്നെ ഒടിടി റിലീസുകൾക്കായും കാത്തിരിക്കുന്ന പ്രേക്ഷകർ നിരവധിയാണ്. തിയേറ്ററിൽ പരാജയപ്പെടുന്ന ചില സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ വിജയം നേടുന്നതും പതിവാണ്. ഓരോ ആഴ്ചയിലും വമ്പൻ സിനിമകൾ സ്ട്രീമിങ്ങിന് എത്താറുണ്ട്. ഇപ്പോഴിതാ ഈ വാരം സ്ട്രീമിങ് ചെയ്യാൻ ഒരുങ്ങുന്ന ചില പ്രധാനപ്പെട്ട സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.

ശിവകാർത്തികേയൻ ചിത്രമായ മദ്രാസി ആണ് ഈ വാരം പുറത്തിറങ്ങുന്ന പ്രധാനപ്പെട്ട ചിത്രം. നാളെ മുതൽ ആമസോൺ പ്രൈമിലൂടെയാണ് സിനിമ പുറത്തിറങ്ങുന്നത്. സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. തമിഴ്നാട്ടിലും വലിയ സ്വീകാര്യത മദ്രാസിക്ക് ലഭിച്ചില്ലെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ചിത്രം ഒടിടിയിലേക്ക് എത്തുമ്പോൾ ശിവകാർത്തികേയൻ ആരാധകർ ഏറെ സന്തോഷത്തിലാണ്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

രണ്ട് മലയാള സിനിമകളും ഈ വാരം ഒടിടിയിലേക്ക് എത്തുന്നുണ്ട്. സാഹസം ആണ് ഒടിടിയിൽ എത്തുന്ന ഒരു മലയാളം സിനിമ. ‘ട്വന്റി വണ്‍ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത സിനിമയാണ് ഇത്. സംവിധായകന്‍ ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഏവരും ഏറ്റെടുത്ത ഗാനമാണ് ‘ഓണം മൂഡ്’. ഒരു ഓണം ആഘോഷത്തിന്റെ വൈബിൽ ഒരുങ്ങിയ ഗാനം ഇത്തവണത്തെ ഓണം സീസൺ അടക്കിവാണിരുന്നു. ചിത്രം സൺ നെക്സ്റ്റിലൂടെ നാളെ പുറത്തിറങ്ങും.

ഹൃദു ഹാറൂൺ നായകനായി എത്തിയ മേനേ പ്യാർ കിയ ആണ് സ്ട്രീമിങ്ങിനെത്തുന്ന അടുത്ത മലയാളം സിനിമ. നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘മേനേ പ്യാർ കിയ’. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി,മിദൂട്ടി,അർജുൻ, ജഗദീഷ് ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെ നാളെ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി,ബോക്സർ ദീന,ജീവിൻ റെക്സ,ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. സംവിധായകൻ ഫൈസൽ ഫസലുദ്ദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന “മേനേ പ്യാർ കിയ”യിൽ ഡോൺപോൾ പി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ ആദ്യ പ്രതികരണവുമായി ടിവികെ അധ്യക്ഷൻ വിജയ്. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസിൽ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തിൽ വിജയ് പറഞ്ഞു. കരൂര്‍ ദുരന്തത്തിനുശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് പ്രതികരിക്കുന്നത്. കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചന സംശയിക്കുന്ന ചോദ്യങ്ങളുമായുള്ള വീഡിയോ സന്ദേശത്തിൽ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും വിജയ് വെല്ലുവിളിച്ചു. സിഎം സാര്‍ തന്നോട് എന്തും ആയിക്കോളുവെന്നും ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ എന്നും വിജയ് തുറന്നടിച്ചു. തന്നോടുള്ള സ്നേഹം കൊണ്ടാണ് ആളുകള്‍ കാണാനെത്തിയത്. ആ സ്നേഹത്തിന് നന്ദിയുണ്ട്. എന്നാൽ, സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.

ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാന്യം. അതിനാൽ തന്നെ സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താൻ അനുയോജ്യമായ സ്ഥലത്ത് അനുമതി തേടിയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും എന്നാൽ, നടക്കാൻ പാടില്ലാത്തത് സംഭവിച്ചുപോയെന്നും വികാരാധീനനായി വിജയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സത്യം പുറത്തുവരുമെന്ന് പറഞ്ഞ വിജയ്, സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന സൂചനയും നൽകി. അപകടം ഉണ്ടായശേഷം കരൂരിൽ തുടരാതിരുന്നതിലും വിജയ് വിശദീകരണം നൽകി. ഉടൻ തന്നെ കരൂരിലെത്തി എല്ലാവരെയും കാണുമെന്നും രാഷ്ട്രീയം ശക്തമായി തുടരുമെന്നും വിജയ് വ്യക്തമാക്കി.

ബംഗ്ലാദേശിലെ ധാക്കയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. രാജസ്ഥാനിലെ ഝലാവര്‍ സ്വദേശിനിയായ നിദാ ഖാനെ(19)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ധാക്കയിലെ അദ് ദിന്‍ മൊമിന്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് ബിരുദ വിദ്യാര്‍ഥിനി ആയിരുന്നു നിദ. മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

ശനിയാഴ്ച ഹോസ്റ്റല്‍ മുറിയിലാണ് നിദയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാദേശിക അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം ബംഗ്ലാദേശ് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നിദ പഠിച്ചിരുന്ന കോളേജ് അധികൃതര്‍ വിഷയത്തില്‍ പ്രസ്താവന പുറപ്പെടുവിക്കാത്തതിനെതിരേ പലരും ഇതിനകം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ ഇടപെടാന്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഐഎംഎസ്) വിദേശകാര്യമന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

പാലക്കാട് വടക്കാഞ്ചേരിക്കു സമീപം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) ആണ് അറസ്റ്റിലായത്.

ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ സ്കൂട്ടർ, പിന്തുടർന്ന് വന്ന വിഷ്ണു ബൈക്കോടിച്ചു ഇടിക്കുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു.

എന്നാൽ യുവതി ശക്തമായി പ്രതികരിക്കുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ വടക്കഞ്ചേരി പൊലീസ്, സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം ഇയാളെ പിടികൂടുകയായിരുന്നു.

വിഷ്ണു എറണാകുളത്ത് പോക്സോ കേസിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved