സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മഴക്കെടുതിയിൽ ഇതുവരെ ആറു പേർ മരിക്കുകയും ആറു പേരെ കാണാതാകുകയും ചെയ്തു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് തുടങ്ങി വിവിധ ജില്ലകളിൽ അതിശക്തമായ മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ ഫയർഫോഴ്സ്, എൻഡിആർഎഫ്, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ തുടരുകയാണ്. സംസ്ഥാനത്താകെ 65 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,465 പേരെ മാറ്റിപ്പാർപ്പിച്ചു. 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ നിരവധി കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.
മലയോര മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇടുക്കിയിലെ തൊടുപുഴ, മുണ്ടക്കയം, പത്തനംതിട്ടയുടെ കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിലാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണതും വൈദ്യുതി ലൈനുകൾ തകരാറിലായതും വൈദ്യുതി വിതരണം തടസ്സപ്പെടുത്തി. മലങ്കര ഡാമിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി ഉയർത്തുമെന്നും നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും വിനോദസഞ്ചാരികളും മലയോര യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
കനത്ത മഴ വിദ്യാഭ്യാസ മേഖലയെയും പ്രതികൂലമായി ബാധിച്ചു. ഇന്ന് പി.എസ്.സി. പരീക്ഷ എഴുതാൻ കഴിയാതെ പോയ ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് പി.എസ്.സി. അറിയിച്ചു. സംസ്ഥാന യോഗ്യതാ പരീക്ഷയായ സെറ്റ് പരീക്ഷ മാറ്റിവച്ചതോടൊപ്പം മഹാത്മാഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനാൽ വിദ്യാർഥികൾ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. സർക്കാർ ഓഫീസുകളും തദ്ദേശസ്ഥാപനങ്ങളും അടിയന്തര സാഹചര്യം നേരിടാൻ കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.
മഴയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മന്ത്രിമാരുമായും ജില്ലാ കലക്ടർമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും അവലോകന യോഗം ചേർന്നു. ദുരിതബാധിത ജില്ലകളിൽ മന്ത്രിമാർ ക്യാംപ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാനും നിർദേശം നൽകി. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനും നദികൾ, തോടുകൾ, ജലാശയങ്ങൾ എന്നിവയുടെ സമീപത്ത് പോകരുതെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വകുപ്പിന്റെ തുടർ മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അഭ്യർഥിച്ചു.
തൊടുപുഴ: നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ച് പൊലീസ്. തീക്കോയിൽ അറസ്റ്റിലായ പ്രതി, ഫെബ്രുവരിയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജനിച്ച ഒരു നവജാത ശിശുവിനെ വിറ്റതായി മൊഴി നൽകിയതോടെയാണ് അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങിയത്. പ്രതികളുടെ കസ്റ്റഡി അപേക്ഷ ഈരാറ്റുപേട്ട കോടതി നാളെ പരിഗണിക്കും. ശിശുക്കളെ വിൽക്കുന്ന സംഘടിത റാക്കറ്റിന്റെ സാന്നിധ്യമുണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം.
അസം സ്വദേശിയായ ഗർഭിണിയെ കുഞ്ഞിനെ കൈക്കലാക്കാനുള്ള ലക്ഷ്യത്തോടെ തടവിൽ പാർപ്പിച്ചെന്ന കേസിൽ അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസും അന്വേഷണം ആരംഭിച്ചു. കൊല്ലം സ്വദേശിനിയായ യുവതി ഫെബ്രുവരിയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ വിറ്റുവെന്നാണ് പ്രതികളിലൊരാളായ രാജയുടെ വെളിപ്പെടുത്തൽ. എന്നാൽ കുഞ്ഞിനെ ആർക്കാണ് കൈമാറിയതെന്നതടക്കമുള്ള നിർണായക വിവരങ്ങൾ ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. ഇതേ തുടർന്ന് ആശുപത്രിയിലെ പ്രവേശന രേഖകളും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നാല് പേർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ കുറച്ചുകാലം വാഗമൺ പുള്ളിക്കാനം മേഖലയിൽ താമസിച്ചിരുന്നുവെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇടുക്കി വഴി തമിഴ്നാട്ടിലേക്കും ഈ ശൃംഖലയുടെ ബന്ധങ്ങൾ വ്യാപിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
തൊടുപുഴ: മലയോര മേഖലകളിൽ വെള്ളിയാഴ്ച രാത്രി മുതൽ പെയ്യുന്ന അതിശക്തമായ മഴയെ തുടർന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പലയിടത്തും ഉരുൾപൊട്ടലും മണ്ണിടിച്ചിലും. വിവിധ സംഭവങ്ങളിലായി രണ്ട് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞൊഴുകിയതോടെ റാന്നി, മണിമല, ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിൽ പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി. നിരവധി പ്രദേശങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.
ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സുമതി (ഭാര്യ: രവി നാരായണൻ) മരിച്ചു. ഇവരുടെ മകൻ രതീഷ് പരിക്കുകളോടെ രക്ഷപ്പെട്ടു. കോട്ടയം ജില്ലയിലെ പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് മണ്ണിടിച്ചിലിൽ ജോസഫ് മരിച്ചു. അമ്മ റെജീനയെ കാണാതായതിനെ തുടർന്ന് തിരച്ചിൽ തുടരുകയാണ്. ഇടുക്കിയിലെ മുട്ടം ചള്ളവയൽ, കരിങ്കുന്നം നെല്ലാപ്പാറ എന്നിവിടങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വണ്ടിപ്പെരിയാർ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു. കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിലും മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസ്സപ്പെട്ടു. മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തസാധ്യതയുള്ള മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കോട്ടയം കിടങ്ങൂരിൽ 88 വയസ്സുള്ള വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയ കേസിൽ യുവാവിന് 30 വർഷം കഠിന തടവും 1.15 ലക്ഷം രൂപ പിഴയും വിധിച്ചു. കിടങ്ങൂർ വില്ലേജിലെ മംഗലാരം ഭാഗം കാഞ്ഞിരക്കാട്ട് വീട്ടിൽ പ്രസാദ് വിജയൻ (24) ആണ് ശിക്ഷിക്കപ്പെട്ടത്. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി റോഷൻ തോമസാണ് ശിക്ഷ വിധിച്ചത്.
2022 ജനുവരി 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി അവരെ മാനഭംഗപ്പെടുത്തിയെന്ന കുറ്റമാണ് കോടതി ശരിവച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പ്രതി പിഴത്തുക അടച്ചാൽ അതിൽനിന്ന് ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി നിർദേശിച്ചു.
കിടങ്ങൂർ പൊലീസ് സ്റ്റേഷനിലെ അന്നത്തെ സബ് ഇൻസ്പെക്ടർ കുര്യൻ മാത്യുവാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു കെ.ആറിന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. കേസിൽ 19 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.
ട്വന്റി20യിൽ നിന്ന് രാജിവച്ചതിന് പിന്നാലെ ഉയർന്ന ആരോപണങ്ങൾ തള്ളി സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖിൽ മാരാർ രംഗത്ത്. സ്ഥാനമാനങ്ങളോ പദവികളോ ആവശ്യപ്പെട്ടാണ് താൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അഖിൽ വ്യക്തമാക്കി. അത്തരം ലക്ഷ്യങ്ങളായിരുന്നുവെങ്കിൽ വർഷങ്ങളായി കോൺഗ്രസിൽ തുടരാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റി20യിൽ പ്രവർത്തിക്കുന്നതിനിടെ പാർട്ടിക്കുള്ളിൽ അഭിപ്രായ സ്വാതന്ത്ര്യവും പ്രവർത്തന സ്വാതന്ത്ര്യവും ഇല്ലെന്ന തോന്നലാണ് രാജിയിലേക്ക് നയിച്ചതെന്നും അഖിൽ മാരാർ പറഞ്ഞു. പാർട്ടിയുടെ നയങ്ങളോടും പ്രവർത്തന രീതികളോടും ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് വേർപിരിയലിന് കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, രാഷ്ട്രീയത്തിൽ തുടരാൻ പദവികളും സാമ്പത്തിക സഹായവും ആവശ്യപ്പെട്ടെന്ന തരത്തിലുള്ള ആരോപണങ്ങളും ശബ്ദരേഖകളും പുറത്തുവന്നിരുന്നു. ഇതിന് മറുപടിയായി, വ്യക്തിപരമായ താൽപര്യങ്ങൾക്കല്ല മറിച്ച് തന്റെ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുത്തതെന്ന് അഖിൽ മാരാർ ആവർത്തിച്ചു. വിവാദങ്ങൾക്ക് പിന്നാലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചർച്ചകളും സജീവമായിരിക്കുകയാണ്.
കൊച്ചിയിൽ മെൻസ്ട്രൽ കപ്പിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമിച്ച യുവതിയും സുഹൃത്തും എക്സൈസിന്റെ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. സാധാരണ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പ്രതികൾ ഈ രീതി സ്വീകരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
യുവതി ശരീരത്തിനുള്ളിൽ ഉപയോഗിച്ചിരുന്ന മെൻസ്ട്രൽ കപ്പിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിമരുന്ന് പുറത്തെടുത്തത്. നഗരത്തിൽ വിതരണം ചെയ്യുന്നതിനായാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കൂടുതൽ പേർക്ക് ബന്ധമുണ്ടോയെന്നും ലഹരിമരുന്ന് എത്തിച്ച ഉറവിടം ഏതാണെന്നും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് കടത്തിനായി പുതിയ രീതികൾ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: വിലകുറഞ്ഞ മദ്യം വാങ്ങി വിദേശ പ്രീമിയം ബ്രാൻഡുകളുടെ പേരിൽ പുനർപാക്ക് ചെയ്ത് വിൽപന നടത്തിയിരുന്ന വ്യാജ മദ്യ നിർമാണ കേന്ദ്രം എക്സൈസ് സംഘം തിരുവനന്തപുരത്ത് കണ്ടെത്തി. കേസിലെ മുഖ്യസൂത്രധാരനായ ഈഞ്ചയ്ക്കൽ സ്വദേശിയായ ഹാഷിം സുൽഫിക്കറിനെ അറസ്റ്റ് ചെയ്തു. ജവാൻ റം ഉൾപ്പെടെയുള്ള കുറഞ്ഞ വിലയുള്ള മദ്യം ഉപയോഗിച്ച് ബ്ലാക്ക് ലേബൽ, ഷിവാസ് റീഗൽ തുടങ്ങിയ വിലകൂടിയ സ്കോച്ച് ബ്രാൻഡുകളുടെ വ്യാജ പതിപ്പുകൾ നിർമിച്ചാണ് സംഘം വൻതോതിൽ തട്ടിപ്പ് നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
വ്യാജ ലേബലുകളും കുപ്പികളും ഉപയോഗിച്ച് യഥാർഥ വിദേശ മദ്യമെന്ന തോന്നൽ സൃഷ്ടിച്ചായിരുന്നു വിൽപന. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിർമാണ കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തിയത്. സ്ഥലത്ത് നിന്ന് വ്യാജ മദ്യ നിർമാണത്തിനും പാക്കിങ്ങിനും ഉപയോഗിച്ച സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. ഈ ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന ജവാൻ റം ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന കണ്ടെത്തൽ അന്വേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. വ്യാജ മദ്യം സംസ്ഥാനത്തിന് പുറത്തേക്കും എത്തിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി.
കൊച്ചി: പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ കേരള ഹൈക്കോടതിയെ സമീപിച്ചു. വിജയിച്ച വി. കുഞ്ഞിക്കൃഷ്ണൻ വ്യാജവും അപകീർത്തികരവുമായ പ്രചാരണങ്ങളിലൂടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചാണ് വിജയം നേടിയതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുകയും തന്നെ “കള്ളൻ” എന്ന രീതിയിൽ ചിത്രീകരിക്കുകയും ചെയ്തതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആരോപണങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് സ്വാധീനിച്ചെന്നും അതിനാൽ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഈ വിഷയങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി യുഡിഎഫ് പിന്തുണയോടെ മത്സരിച്ച വി. കുഞ്ഞിക്കൃഷ്ണൻ, സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പയ്യന്നൂരിൽ ടി.ഐ. മധുസൂദനനെ 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയിരുന്നു. ഹൈക്കോടതി ഹർജി പരിഗണിക്കുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിലും പയ്യന്നൂർ മണ്ഡലത്തിലും വിഷയം വീണ്ടും ചർച്ചയാവുകയാണ്.
കാൺപൂർ: സൈബർ സെക്യൂരിറ്റി കോഴ്സിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഐ.ഐ.ടി. കാൺപൂറിന്റെയും ഐ.ഐ.ടി. മദ്രാസിന്റെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്തതായി ആരോപിക്കപ്പെടുന്ന വിദ്യാർഥിക്ക് രണ്ടാം അവസരം നൽകാൻ ഐ.ഐ.ടി. കാൺപൂർ ആലോചിക്കുന്നു. വിദ്യാർഥിയുടെ സാങ്കേതിക മികവ് വിലയിരുത്തി പ്രവേശന സാധ്യത പരിശോധിക്കാനാണ് സ്ഥാപനത്തിന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
പുതുതായി ആരംഭിച്ച ബാച്ചിലർ ഓഫ് സൈബർ സെക്യൂരിറ്റി (B.Cyber) കോഴ്സിലേക്കുള്ള പ്രവേശനം ലഭിക്കാതിരുന്നതിനെ തുടർന്നാണ് വിദ്യാർഥി വെബ്സൈറ്റുകളിൽ അതിക്രമിച്ച് കയറിയതെന്ന് പറയപ്പെടുന്നു. തന്റെ കഴിവ് തെളിയിക്കാനും ന്യായമായ അവസരം ലഭിക്കാനുമാണ് നടപടി സ്വീകരിച്ചതെന്നാണ് വിദ്യാർഥിയുടെ വാദം. സംഭവത്തെ തുടർന്ന് നിയമനടപടികൾക്ക് പകരം വിദ്യാർഥിയുടെ കഴിവുകൾ പരിശോധിക്കുന്ന സമീപനമാണ് സ്ഥാപനം സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ ഈ തീരുമാനത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. നിയമവിരുദ്ധമായി വെബ്സൈറ്റ് ഹാക്ക് ചെയ്ത നടപടിക്ക് ശേഷം പ്രവേശനാവസരം നൽകുന്നത് തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. പ്രവേശനം നേടാനോ പരാതികൾ പരിഹരിക്കാനോ അനൈതിക മാർഗങ്ങൾ സ്വീകരിച്ചാലും അംഗീകാരം ലഭിക്കാമെന്ന ധാരണ ഇത്തരം തീരുമാനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. അതേസമയം സൈബർ സുരക്ഷാ മേഖലയിലെ അസാധാരണ കഴിവുകളെ ശരിയായ ദിശയിലേക്ക് നയിക്കാനുള്ള ശ്രമമായാണ് മറ്റൊരു വിഭാഗം ഇതിനെ വിലയിരുത്തുന്നത്.
ആലപ്പുഴ: ആലപ്പുഴയിലെ ഒരു ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ യുവാവിന് നേരെ ക്രൂരമർദനം നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മദ്യശാലയ്ക്കുള്ളിലും പുറത്തുമായി ഉണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിഷയം ശ്രദ്ധേയമായി. നിരവധി പേർ ചേർന്നാണ് യുവാവിനെ മർദിച്ചതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മർദനത്തിനിടെ തടയാൻ ശ്രമിച്ചവരെയും ആക്രമികൾ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോയും പരിശോധിച്ചുവരികയാണ്.
പൊതുസ്ഥലത്ത് നടന്ന ആക്രമണം വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്. മദ്യശാലകളിലും പരിസരങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.