ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ദേവസ്വം ബെഞ്ച് പരിഗണിക്കുന്ന കേസിൽ എസ്പി ശശിധരൻ നേരിട്ട് ഹാജരായി നാലാമത്തെ ഇടക്കാല റിപ്പോർട്ട് നൽകും. ഡിസംബർ മൂന്നിന് കേസ് പരിഗണിച്ച കോടതി, സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിന് ശേഷമുള്ള അന്വേഷണത്തിലെ മന്ദഗതിയെ വിമർശിച്ചിരുന്നു. വൻ തലങ്ങളിലേക്ക് അന്വേഷണം നീങ്ങാത്തതെന്തെന്ന ചോദ്യം ഉയർത്തിയ കോടതി, ദേവസ്വം ബോർഡ് അംഗം വിജയകുമാർ, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് പണ്ടാരി, ഗോവർദ്ധൻ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങളും അന്വേഷണസംഘം സ്വീകരിച്ച നടപടികളും റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ നിർദേശിച്ചിരുന്നു.
അന്തർസംസ്ഥാന പുരാവസ്തു കള്ളക്കടത്ത് സംഘവുമായി കേസിന് ബന്ധമുണ്ടോ എന്ന പരിശോധന, ചെന്നൈ വ്യാപാരി ഡി മണിയെ ചോദ്യം ചെയ്തതിൽ നിന്നുള്ള വിവരങ്ങൾ, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്ത വിവരങ്ങളും കോടതിക്ക് കൈമാറും. അതേസമയം, മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും; ജനുവരി 17 വരെയാണ് അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി എസ്ഐടിക്ക് സമയം അനുവദിച്ചിരിക്കുന്നത്.
പാലക്കാട് കൂറ്റനാട് വട്ടേനാട് പുളിക്കൽ വീട്ടിൽ 11 വയസ്സുകാരിയായ ആയിഷ ഹിഫ ദാരുണമായി മരിച്ചു. ഉയരക്കുറവ് പരിഹരിക്കാൻ വ്യായാമത്തിനായി വീടിന്റെ അടുക്കളയിൽ കെട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കയറിൽ അബദ്ധത്തിൽ കുരുങ്ങിയതാണ് അപകട കാരണമെന്നാണ് വീട്ടുകാർ മൊഴി നൽകിയതെന്ന് തൃത്താല പൊലീസ് അറിയിച്ചു.
കുട്ടിയുടെ മാതാവും സഹോദരിയും പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. മുത്തശ്ശിമാർ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കയറിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്; എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
ഹൈദരബാദ്: മദ്യപിച്ച് ഓട്ടോ ഓടിച്ചതിന് ട്രാഫിക് പൊലീസിന്റെ പിടിയിലായ യുവാവ് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ചന്ദ്രയാൻഗുട്ട ട്രാഫിക് പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പതിവ് പരിശോധനയ്ക്കിടെയാണ് ഓട്ടോ ഡ്രൈവർ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പിഴ ചുമത്തി.
മദ്യപിച്ച് വാഹനം ഓടിച്ച് കൊണ്ടുപോകാൻ പറ്റില്ലെന്ന് വിശദീകരിച്ച് ഓട്ടോ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിൽ നിന്ന് സ്വകാര്യ സാധനങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടപ്പോഴാണ് യുവാവ് വീണ്ടും ഓട്ടോയ്ക്ക് സമീപത്തെത്തി ബഹളം തുടങ്ങിയത്. കേസ് റദ്ദാക്കി വണ്ടി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഇയാൾ പരാക്രമം കാട്ടി.
ഇതിനിടെയാണ് യുവാവ് ഓട്ടോയിൽ നിന്നൊരു പാമ്പിനെ എടുത്ത് പൊലീസുകാരെ ഭീഷണിപ്പെടുത്തിയത്. പാമ്പിന്റെ തലയിൽ പിടിച്ച് കൈയിൽ ചുറ്റി ചുറ്റുമുണ്ടായിരുന്നവർക്കും നേരെ വീശിയതോടെ ഉദ്യോഗസ്ഥർ ആദ്യം ചിതറിയോടി. പിന്നീട് കൈവശം ഉണ്ടായിരുന്നത് ചത്ത പാമ്പാണെന്ന് വ്യക്തമായതോടെ പൊലീസ് തിരിച്ചെത്തിയെങ്കിലും, യുവാവ് ഇതിനിടയിൽ സ്ഥലത്ത് നിന്ന് മുങ്ങി.
പാലക്കാട്: സ്കൂൾ വിദ്യാർഥിയായ പന്ത്രണ്ടുവയസ്സുകാരനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലമ്പുഴയിലെ സ്കൂൾ അധ്യാപകനായ അനിലിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ നവംബർ 29 നായിരുന്നു സംഭവം. പീഡനത്തിനിരയായ കുട്ടി വിവരം സുഹൃത്തിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്; സുഹൃത്ത് ഇത് അമ്മയെ അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചിട്ടും സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകാൻ വൈകിയെന്ന ആരോപണവും ഉയർന്നു. സ്പെഷൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ സ്കൂൾ അധികൃതർ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകി. തുടർന്ന് മലമ്പുഴ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാൽ പരാതി നൽകാൻ വൈകിയിട്ടില്ലെന്നും കുട്ടിയുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസമാണ് സ്കൂളിൽ പരാതി നൽകിയതെന്നും അധികൃതർ വ്യക്തമാക്കി. അധ്യാപകനെ സ്കൂളിൽ നിന്ന് പുറത്താക്കിയതായും അറിയിച്ചു.
മൂവാറ്റുപുഴ: കുന്നയ്ക്കൽ ഈസ്റ്റ് തൃക്കുന്നത്തു സെഹിയോൻ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് പണികഴിപ്പിച്ച സെന്റ് മേരീസ് കൽക്കുരിശിന്റെ കൂദാശ ഭക്തിനിർഭരമായി നടന്നു. 2025 ഡിസംബർ 31-ന് നടന്ന വിശുദ്ധ ചടങ്ങുകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. അഭിവന്ദ്യ സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത ചടങ്ങിൽ സന്നിഹിതനായിരുന്നു. കുരുട്ടമ്പുറത്ത് ചെറിയാന്റെ സുവർണ്ണ ജൂബിലി സ്മാരകമായി പത്നി ചിന്നമ്മ ചെറിയാൻ സമർപ്പിച്ചതാണ് ഈ കൽക്കുരിശ്. നാലാം വയസ്സിൽ അന്തരിച്ച സിസിലി ചെറിയാന്റെ പാവന സ്മരണയ്ക്കായി നിർമ്മിക്കപ്പെട്ട ഈ കുരിശ്, വരുംതലമുറകൾക്ക് വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും അടയാളമായി നിലകൊള്ളും.
നന്ദി അറിയിച്ച് ഡോ. ബേബി ചെറിയാൻ:
തന്റെ മാതാവ് സമർപ്പിച്ച കൽക്കുരിശിന്റെ കൂദാശ നിർവഹിച്ച പരിശുദ്ധ ബാവായ്ക്കും അഭിവന്ദ്യ മെത്രാപ്പോലീത്തയ്ക്കും യുകെ മലയാളിയും വ്യവസായിയുമായ ഡോ. ബേബി ചെറിയാൻ (ട്രഷറർ, ഒ.എസ്.എസ്.എ.ഇ – യുകെ, യൂറോപ്പ് & ആഫ്രിക്ക) ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
തന്റെ സന്ദേശത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു: ”ദൈവകൃപയാൽ ഈ വിശുദ്ധ ചടങ്ങ് കുരുട്ടമ്പുറത്ത് ചെറിയാന്റെ ജൂബിലി വർഷത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഇതിന് നേതൃത്വം നൽകിയ വികാരിമാരായ ഫാ. ജോൺ കുര്യാക്കോസ്, ഫാ. ഗീവർഗീസ് ജോൺ, പെരുന്നാൾ കൺവീനർ കെ.ഐ. പൗലോസ് കാവിക്കുന്നേൽ, ട്രസ്റ്റി ജേക്കബ് ജോസ് വയലിക്കുടിയിൽ, സെക്രട്ടറി ദീപു ജോസ് പുതിയമഠത്തിൽ, കൽക്കുരിശ് കോർഡിനേറ്റർ ജിജോ മുപ്പത്തിയിൽ എന്നിവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.” പെരുന്നാൾ ശുശ്രൂഷകളിലും പ്രത്യേക പ്രാർത്ഥനകളിലും നിരവധി വിശ്വാസികൾ പങ്കെടുത്തു. പള്ളിയുടെ ചരിത്രത്തിലെ വലിയൊരു ആത്മീയ മുഹൂർത്തമായി ഈ ചടങ്ങ് മാറി.


തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം എംഎൽഎയും മുൻ മന്ത്രിയുമായ ആന്റണി രാജുവിന് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതിയായ കോടതി ജീവനക്കാരൻ ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചു. ശിക്ഷ ഏഴ് വർഷത്തിൽ താഴെയായതിനാൽ അപ്പീൽ പരിഗണിക്കുന്നതുവരെ ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ 61 ഗ്രാം ഹാഷിഷ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സർവലിയെ രക്ഷപ്പെടുത്താൻ തൊണ്ടി മുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. ‘അഭിഭാഷകനായിരുന്ന ആന്റണി രാജു സെക്ഷൻ ക്ലർക്ക് ജോസുമായി ഗൂഢാലോചന നടത്തി തൊണ്ടിമുതൽ മാറ്റിയതോടെ ഹൈക്കോടതിയിൽ പ്രതിക്ക് അനുകൂലമായ വിധി ലഭിച്ചതായി കോടതി കണ്ടെത്തി.
ഹൈക്കോടതി വെറുതെവിട്ടതിന് പിന്നാലെ രാജ്യം വിട്ട ആൻഡ്രൂ പിന്നീട് ഓസ്ട്രേലിയയിൽ കൊലക്കേസിൽ അറസ്റ്റിലാകുകയും കേരളത്തിലെ കേസിനെക്കുറിച്ച് സഹതടവുകാരനോട് വെളിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്റർപോളിലൂടെ വിവരം ലഭിച്ച സിബിഐ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആന്റണി രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഇപ്പോഴത്തെ ശിക്ഷാവിധി ഉണ്ടായത്.
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയാണ് തന്റെ കുടുംബ ജീവിതം തകർത്തതെന്ന് എംഎൽഎയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിയുടെ ഭർത്താവ് ഗുരുതര ആരോപണം ഉന്നയിച്ചു. യുവതിയെ ഗർഭിണിയാക്കിയതും പിന്നീട് ഗർഭഛിദ്രം നടത്തിയതും തന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചുവെന്നും ഇതുമൂലം വലിയ മാനനഷ്ടവും കടുത്ത മാനസിക സംഘർഷവും അനുഭവിക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ക്രൈംബ്രാഞ്ചും എസ്ഐടിയും വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ രാഹുലിനെതിരെ പരാതി നൽകിയത് വ്യക്തിപരമായ വൈരാഗ്യം കൊണ്ടല്ല, കുടുംബജീവിതം പൂർണമായി തകർന്നതിനെ തുടർന്നാണെന്നും പരാതിക്കാരന്റെ ഭർത്താവ് പറഞ്ഞു. കുടുംബ പ്രശ്നത്തിൽ ഇടപെടുകയായിരുന്നെങ്കിൽ ഇരു കക്ഷികളെയും വിളിക്കേണ്ടതായിരുന്നുവെങ്കിലും രാഹുൽ തന്നെ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ലെന്നും ആരോപിച്ചു. ഒരു ജനപ്രതിനിധി ഇത്തരത്തിൽ ക്രിമിനൽ സ്വഭാവമുള്ള പ്രവൃത്തികൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ആവശ്യമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും രാഹുലിനെതിരെ പരാതി നൽകിയതായും ബിഎൻഎസ് 84 പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യമെന്നും പരാതിയിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മത്സരിക്കുമോയെന്ന ചർച്ചകൾ സജീവമായിരിക്കെ ഉയർന്നിരിക്കുന്ന ഈ ആരോപണങ്ങൾ രാഷ്ട്രീയ തലത്തിലും വലിയ ചർച്ചയായിട്ടുണ്ട്. യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നേരത്തെ ഭർത്താവിന്റെ മൊഴിയെടുത്തിരുന്നു; എംഎൽഎയ്ക്കെതിരെ നിലവിൽ രണ്ട് കേസുകൾ നിലനിൽക്കെയാണ് പുതിയ നീക്കം.
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ ലഭിക്കേണ്ടതുണ്ടെന്നും ഈ വിഷയം മുന്നണി യോഗത്തിൽ ഉന്നയിക്കുമെന്നും പാണക്കാട് സാദിഖ് അലി തങ്ങൾ പറഞ്ഞു. കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ മത്സരിക്കാനുള്ള ആഗ്രഹം പാർട്ടിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ് (മാണി) വിഭാഗത്തെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും, അവരുടെ മനസ്സ് ഇപ്പോഴും യുഡിഎഫിനൊപ്പമാണെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള തീരുമാനം കോൺഗ്രസിന് തന്നെ എടുക്കാമെന്നും ലീഗിന് പ്രത്യേക നിർദ്ദേശങ്ങളില്ലെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു. ചില സീറ്റുകൾ വിട്ടുനൽകണമെന്ന ആവശ്യം അണികൾക്കിടയിൽ ഉണ്ടെന്നും ഇത് ചർച്ചയിൽ ഉന്നയിക്കുമെന്നും വ്യക്തമാക്കി. എല്ലാ സിറ്റിംഗ് എംഎൽഎമാരും മത്സരിക്കുമോയെന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാനാകില്ലെന്നും, ഇത്തവണ വനിതാ സ്ഥാനാർത്ഥി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കുഞ്ഞാലിക്കുട്ടി തന്നെ തെരഞ്ഞെടുപ്പിൽ ലീഗിനെ നയിക്കുമെന്നും വെൽഫെയർ പാർട്ടിയുമായി മുന്നണിക്ക് ബന്ധമില്ലെങ്കിലും അവരുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്നും തങ്ങൾ പറഞ്ഞു. വെള്ളാപ്പള്ളിയെ തന്റെ കാറിൽ കയറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റ് നേടുമെന്ന ആത്മവിശ്വാസവും സാദിഖ് അലി തങ്ങൾ പറഞ്ഞു.
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കുറിച്ചുള്ള നിലപാടിൽ വീണ്ടും മലക്കം മറിഞ്ഞ് പി ജെ കുര്യൻ. രാഹുലിനെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്നും അച്ചടക്ക നടപടി പിൻവലിച്ചാൽ പാലക്കാട് മത്സരിക്കാൻ അദ്ദേഹത്തിന് യോഗ്യതയുണ്ടെന്നും പി ജെ കുര്യൻ പറഞ്ഞു. നടപടി പിൻവലിക്കണമോ എന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിൽ ധാർമികതയുടെ പ്രശ്നമില്ലെന്ന് പറഞ്ഞ പി ജെ കുര്യൻ, സിപിഎമ്മിനില്ലാത്ത ധാർമികത ഇവിടെ എന്തിനാണെന്നും ചോദിച്ചു. ആരോപണ വിധേയരായ സിപിഎം നേതാക്കൾ പദവിയിൽ തുടരുന്നുണ്ടല്ലോ എന്നും, കോൺഗ്രസ് നേതാക്കളോടു മാത്രമാണ് ധാർമികത ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. രാഹുലിനെ തിരിച്ചെടുക്കണമെന്ന് ആവർത്തിച്ചും ആവശ്യപ്പെട്ടു.
ഇന്നലെ രാഹുൽ തന്നെ വന്ന് പ്രതിഷേധം അറിയിച്ചിട്ടില്ലെന്നും പ്രതിഷേധിക്കാനല്ല കണ്ടതെന്നും പി ജെ കുര്യൻ പറഞ്ഞു. താൻ പ്രതികരണം നടത്തിയ സാഹചര്യങ്ങൾ രാഹുലിന് ബോധ്യപ്പെട്ടുവെന്നും, കൂടിക്കാഴ്ചയിൽ കൂടുതലും മറ്റ് വിഷയങ്ങളാണ് സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷനിൽ ബിജെപി നേടിയ വിജയത്തെക്കുറിച്ച് കോൺഗ്രസിനുള്ളിൽ തുറന്ന ചർച്ച വേണമെന്ന ആവശ്യം ശശി തരൂർ എംപി ഉന്നയിച്ചു. 2024ൽ മത്സരിക്കുമ്പോൾ തന്നെ പാർട്ടിയുടെ പ്രവർത്തനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും, സർക്കാരിനെതിരെ ജനങ്ങളിൽ രൂപപ്പെട്ട ശക്തമായ അസന്തോഷമാണ് മാറ്റത്തിനുള്ള വോട്ടായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനോട് മടുത്ത ജനങ്ങൾ മാറ്റം ആഗ്രഹിച്ചു; ആ വോട്ട് ബിജെപിക്കാണ് ലഭിച്ചതെന്നും തരൂർ വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ‘ബിജെപിക്കാരൻ’ എന്ന പരാമർശത്തോടും തരൂർ പ്രതികരിച്ചു. ഇത് പലതവണ കേട്ട ആരോപണമാണെന്നും, താൻ എഴുതുന്നത് പൂർണമായി വായിച്ചശേഷം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. വിഷയങ്ങളിൽ വസ്തുതാപരമായ ചർച്ചയാണ് വേണ്ടതെന്നും വ്യക്തിപരമായ ആരോപണങ്ങൾ പ്രയോജനപ്പെടില്ലെന്നും തരൂർ സൂചിപ്പിച്ചു.
ഇതിനിടെ ‘ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്’ എന്ന തലക്കെട്ടിൽ തരൂർ എഴുതിയ ലേഖനം വിവാദമായി. ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ വിമർശിച്ച ലേഖനത്തെ ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല പ്രശംസിച്ചെങ്കിലും, തരൂർ ‘തീക്കളി’ കളിക്കുകയാണെന്നും മുന്നറിയിപ്പ് നൽകി. കുടുംബ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിമർശനം കോൺഗ്രസ്, സമാജ്വാദി പാർട്ടി, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, നാഷണൽ കോൺഫറൻസ് തുടങ്ങിയ പാർട്ടികളെ ഉദ്ധരിച്ചാണ് ലേഖനം ചർച്ച ചെയ്യുന്നത്; വംശപരമ്പരയെ മുൻതൂക്കം നൽകുന്നത് ഭരണത്തിന്റെ ഗുണനിലവാരം തകർക്കുമെന്ന് തരൂർ ലേഖനത്തിൽ അഭിപ്രായപ്പെട്ടു.