കൊച്ചി: കാക്കനാട്ടിൽ ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ 13 വയസ്സുകാരിക്ക് വെട്ടേറ്റു. കാക്കനാട് താമസിക്കുന്ന ഇതരസംസ്ഥാനക്കാരിയായ സൈബ അക്താര എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഇതരസംസ്ഥാന തൊഴിലാളികളായ രണ്ട് സ്ത്രീകൾ തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. തർക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വാക്കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു.
ഈ ആക്രമണശ്രമത്തിനിടെയാണ് സമീപത്തുണ്ടായിരുന്ന 13 കാരിയായ സൈബ അക്താരയ്ക്ക് വെട്ടേറ്റത്. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. തർക്കത്തിന്റെ കാരണം എന്താണെന്നതും പെൺകുട്ടി എങ്ങനെയാണ് ഇവർക്കിടയിൽപ്പെട്ടതെന്നതും നിലവിൽ വ്യക്തമായിട്ടില്ല.
സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയ്ക്ക് ഇന്ന് നിർണ്ണായക ദിനം. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി റിമാൻഡിൽ കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.
ജാമ്യം അനുവദിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ട് മെഡിക്കൽ കോളേജ് പൊലീസ് കോടതിയിൽ സമർപ്പിച്ചു. കേസന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പൊലീസ് നിലപാട്. വീഡിയോ പോസ്റ്റ് ചെയ്ത ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ കസ്റ്റഡി അപേക്ഷ പൊലീസ് നൽകിയിട്ടില്ല.
അതേസമയം, ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോ നീക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരിയായ യുവതി പൊലീസിനെ സമീപിച്ചു. വീഡിയോയിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്നും സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാകുമെന്നതിനാലുമാണ് കണ്ണൂർ സിറ്റി സൈബർ പൊലീസിൽ പരാതി നൽകിയതെന്ന് യുവതി അറിയിച്ചു. ഈ പരാതിയുടെ വിശദാംശങ്ങൾ തേടി ദീപക്കിന്റെ ബന്ധുക്കൾ കണ്ണൂർ പൊലീസിന് വിവരാവകാശ അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ആഴ്ചയിൽ അഞ്ചുദിവസത്തെ പ്രവൃത്തിദിനം നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് ജനുവരി 27-ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനങ്ങളെ ഗൗരവമായി ബാധിക്കുമെന്ന് സൂചന. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് യൂണിയൻ ഉൾപ്പെടുന്ന ഒൻപത് സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 24-ന് നാലാം ശനി, 25-ന് ഞായർ, 26-ന് റിപ്പബ്ലിക് ദിനം എന്നീ അവധികൾക്ക് പിന്നാലെ 27-ന് സമരവും ചേരുന്നതോടെ തുടർച്ചയായ നാലുദിവസം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്.
ജനുവരി 23-ന് ചീഫ് ലേബർ കമ്മിഷണറുമായുള്ള അനുരഞ്ജന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് യുഎഫ്ബിയു നേതാക്കൾ അറിയിച്ചു. ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്തതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് യൂണിയൻ വൃത്തങ്ങൾ വ്യക്തമാക്കി. വിശദമായ ചർച്ചകൾ നടന്നെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും അതുകൊണ്ടുതന്നെ സമരം അനിവാര്യമാണെന്നും അവർ പറഞ്ഞു.
പൊതുമേഖലാ ബാങ്കുകളിലാണ് പ്രധാനമായും സമരം നടക്കുക. ഉപഭോക്താക്കൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർക്ക് അവധി അനുവദിച്ചിട്ടുള്ളത്. എല്ലാ ശനിയാഴ്ചകളും ഞായറാഴ്ചകളും അവധിയായി പ്രഖ്യാപിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതിനുപകരമായി ആഴ്ചയിലെ അഞ്ചുദിവസങ്ങളിൽ പ്രതിദിനം 40 മിനിറ്റ് അധികമായി ജോലി ചെയ്യാൻ സന്നദ്ധമാണെന്നും യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്തുവിട്ട കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടിയെ വഞ്ചിക്കുകയും പാർട്ടി ശത്രുക്കളുടെ ആയുധമായി മാറുകയും ചെയ്തുവെന്നാരോപിച്ചാണ് നടപടി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്ന നിലപാടാണ് കുഞ്ഞികൃഷ്ണൻ സ്വീകരിച്ചതെന്ന് ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
2022 ഏപ്രിലിൽ തന്നെ ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത വിഷയങ്ങളാണ് കുഞ്ഞികൃഷ്ണൻ വീണ്ടും ഉയർത്തിക്കാട്ടിയതെന്ന് രാഗേഷ് പറഞ്ഞു. ടിഐ മധുസൂദനനെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായും, അദ്ദേഹം പയ്യന്നൂരിലെ സഹകരണ സ്ഥാപനത്തിന്റെ ഭാരവാഹിയല്ലായിരുന്നിട്ടും ഭൂമി ഇടപാടുമായി ബന്ധപ്പെടുത്തി ലക്ഷ്യമിട്ടതായും ആരോപിച്ചു. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ മധുസൂദനനെ മനഃപൂർവം താറടിക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അത് കുഞ്ഞികൃഷ്ണൻ അംഗീകരിച്ചതാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
വാർത്ത ചോർച്ചയുമായി ബന്ധപ്പെട്ട് പാർട്ടിക്ക് കൃത്യമായ തെളിവുകളുണ്ടെന്നും കുറ്റസമ്മതം കുഞ്ഞികൃഷ്ണന്റെ വാക്കുകളിൽ തന്നെ ഉണ്ടായിരുന്നുവെന്നും രാഗേഷ് വ്യക്തമാക്കി. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് ചില രസീത് ബുക്കുകളിൽ അക്ഷരപ്പിശകുകളും ചില ബുക്കുകൾ നഷ്ടപ്പെട്ടതുമുണ്ടായതായി അംഗീകരിച്ച അദ്ദേഹം, ഇതുമൂലം പാർട്ടിക്ക് സാമ്പത്തിക നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും പറഞ്ഞു. കുടുംബ സഹായം, വീട് നിർമാണം, നിയമകാര്യങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയ്ക്കായാണ് ഫണ്ട് രൂപീകരിച്ചതെന്നും, വരവ്–ചെലവ് കണക്കുകൾ അവതരിപ്പിക്കുന്നതിൽ ഉണ്ടായ താമസത്തെ തുടർന്ന് 2022ൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് ശ്രദ്ധേയമായ നേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസ്, സാഹിത്യകാരൻ പി നാരായണൻ എന്നിവർക്ക് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. സാമൂഹ്യ-രാഷ്ട്രീയ സാഹിത്യ മേഖലയിൽ നൽകിയ ദീർഘകാല സംഭാവനകളാണ് ഈ അംഗീകാരത്തിന് അടിസ്ഥാനമായത്.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരം ലഭിച്ചു. കലാമണ്ഡലം വിമല മേനോൻ, കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീയും സമ്മാനിക്കും. ഇതോടെ കേരളത്തിന് ആകെ എട്ട് പത്മ പുരസ്കാരങ്ങളാണ് ഈ വർഷം ലഭിച്ചത്.
മരണാനന്തര ബഹുമതിയായാണ് വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ നൽകുന്നത്. 2006–2011 കാലഘട്ടത്തിൽ മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും സിപിഎം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ച വി എസ്, കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് നിർണായക മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ നേതാവായിരുന്നു. വിവിധ മേഖലകളിലെ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് രാജ്യം ഈ വ്യക്തിത്വങ്ങളെ ആദരിക്കുന്നത്.
ആന്ധ്രപ്രദേശിലെ കുർനൂലിൽ മുൻ കാമുകന്റെ ഭാര്യയായ വനിതാ ഡോക്ടർക്കെതിരെ എച്ച്ഐവി വൈറസ് അടങ്ങിയ രക്തം കുത്തിവെച്ച സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ കാമുകിയും കുർനൂൽ സ്വദേശിനിയുമായ ബി. ബോയ വസുന്ധര (34), അഡോണിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് കോംഗെ ജ്യോതി (40), ജ്യോതിയുടെ ഇരുപതുകാരായ രണ്ട് മക്കളുമാണ് പിടിയിലായത്.
ഡോക്ടറായ യുവാവുമായി വസുന്ധരയ്ക്ക് നേരത്തെ പ്രണയബന്ധമുണ്ടായിരുന്നു. പിന്നീട് ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായതോടെ യുവാവ് വിവാഹം അവസാനിപ്പിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇതോടെയാണ് പ്രതികാരബുദ്ധിയോടെ വസുന്ധര ഭീകരമായ പദ്ധതിക്ക് രൂപം നൽകിയത്.
സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികളിൽ നിന്ന് ഗവേഷണമെന്ന വ്യാജേന എച്ച്ഐവി ബാധിത രക്തസാംപിളുകൾ ശേഖരിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ മാസം ഒൻപതിന് വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന വനിതാ ഡോക്ടറെ പ്രതികൾ അപകടം സൃഷ്ടിച്ച് വീഴ്ത്തി, സഹായിക്കാമെന്ന നാട്യത്തിൽ ഓട്ടോറിക്ഷയിൽ കയറ്റി ആക്രമണം നടത്തിയെന്നാണ് കേസ്. ഭർത്താവിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നാലുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു.
സിൽവർ ലൈൻ പദ്ധതിയെ ചുറ്റി മാസങ്ങളോളം കേരളം കടുത്ത രാഷ്ട്രീയ സംഘർഷ വേദിയായിരുന്നു. സർക്കാരിന്റെ സ്വപ്ന പദ്ധതിക്കെതിരെ കോൺഗ്രസും ബിജെപിയും ജനകീയ സമിതികളും ശക്തമായ പ്രതിഷേധം നടത്തി. എന്നാൽ, സിൽവർ ലൈനിന് പകരമായി ഇ. ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽപാതയ്ക്ക് കേന്ദ്രം പിന്തുണ നൽകാനൊരുങ്ങുന്നതോടെ സംസ്ഥാനത്തെ രാഷ്ട്രീയ നിലപാടുകളിൽ മാറ്റം കാണാം. പേരെന്തായാലും കേരളത്തിന് വേഗപാത വേണമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
അതിവേഗ റെയിൽപാതയെ കരുതലോടെയാണ് ഭരണകക്ഷിയും പ്രതിപക്ഷവും സ്വാഗതം ചെയ്യുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ അനുകൂല നിലപാട് സ്വീകരിച്ചു. എന്നാൽ, ഇത് പൂർണമായും കേന്ദ്ര പദ്ധതിയായി മാറ്റാനുള്ള ബിജെപിയുടെ നീക്കമാണോ എന്ന സംശയം എൽഡിഎഫിനുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പദ്ധതി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും ചില മന്ത്രിമാർ ഉയർത്തിയിട്ടുണ്ട്. എന്നിരുന്നാലും, വികസന പദ്ധതിയെന്ന നിലയിൽ എതിർപ്പില്ലെന്നതാണ് സർക്കാരിന്റെ പൊതുനിലപാട്.
സിൽവർ ലൈനിനെതിരെ മഞ്ഞക്കുറ്റി പറിച്ചെറിഞ്ഞ കോൺഗ്രസും പുതിയ അതിവേഗ പാതയെ എതിർക്കുന്നില്ല. കേരളത്തിൽ അതിവേഗ റെയിൽ സംവിധാനം വേണമെന്ന നിലപാടിലാണ് പ്രതിപക്ഷവും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ പദ്ധതിയെ സ്വാഗതം ചെയ്തു. അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് ഇ. ശ്രീധരന്റെ അറിയിപ്പ്. ഭൂമി ഏറ്റെടുക്കൽ കുറവായതിനാൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. ഇനി കേന്ദ്ര പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് കേരളം.
കോട്ടയം ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ ബാബു തോമസിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ഉത്തരവ് പുറപ്പെടുവിച്ചത്. ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എച്ച്ആർ മാനേജരായി പ്രവർത്തിച്ചിരുന്ന ബാബു തോമസിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കന്യാസ്ത്രീ ആശുപത്രി മാനേജ്മെന്റിന് നൽകിയ പരാതിയാണ് പിന്നീട് പൊലീസിന് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊൻകുന്നം സ്വദേശിയായ പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് നടത്തിയത്. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.
കന്യാസ്ത്രീകളടക്കം വനിതാ ജീവനക്കാർക്ക് പ്രതി നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. കേസ് പരിഗണിച്ച വേളയിൽ പ്രതിയുടെ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും, അത് ചൊവ്വാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ട്രെയിൻ ഗതാഗതത്തെ ലക്ഷ്യമിട്ട് അട്ടിമറി ശ്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സുരക്ഷാ മുൻകരുതലുകൾ കർശനമാക്കുന്നതിന്റെ ഭാഗമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം നൽകി. റെയിൽവേ ട്രാക്കുകൾക്ക് സമീപം നിർമാണ സാമഗ്രികളോ മറ്റ് വസ്തുക്കളോ അശ്രദ്ധമായി ഇടരുതെന്നും അവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു. പാളങ്ങളിൽ അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് പൊതുജനങ്ങളോടും ജീവനക്കാരോടും ആവശ്യപ്പെട്ടു.
പ്രധാന റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്നും റെയിൽവേ സുരക്ഷാ വിഭാഗം അറിയിച്ചു. അനിഷ്ട സംഭവങ്ങൾ തടയുന്നതിനായി പ്രത്യേക സർക്കുലർ പുറത്തിറക്കി ജീവനക്കാർക്ക് അതീവ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ–മനക്കച്ചിറ റോഡിലെ റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. കട തുറക്കാൻ എത്തിയ ഉടമ ജയരാജൻ കുഞ്ഞിന്റെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് എത്തി കുഞ്ഞിനെ ആംബുലൻസിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കടയുടെ വാതിൽക്കൽ തണുപ്പേറ്റ് വിറങ്ങലിച്ച നിലയിലായിരുന്നു കുഞ്ഞെന്ന് ജയരാജനും ഭാര്യ ഇന്ദുവും പറഞ്ഞു. തുണികൊണ്ട് പുതപ്പിച്ച ശേഷമാണ് പൊലീസിനെ അറിയിച്ചത്.
അതേസമയം, ജനുവരി 17ന് പൂണെ–എറണാകുളം എക്സ്പ്രസ് ട്രെയിനിൽ രണ്ടുവയസുകാരനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. തൃശൂരിനും ആലുവയ്ക്കുമിടയിൽ കുഞ്ഞിനെ ഉപേക്ഷിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. മാതാപിതാക്കളെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി അന്വേഷണം തുടരുകയാണ്.