ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട പതിനാറുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ വിദ്യാഭ്യാസ വകുപ്പിലെ എ.ഇ.ഒ, റെയിൽവേ ജീവനക്കാരൻ എന്നിവരടക്കം എട്ടുപേരെ ചന്തേര പൊലീസ് അറസ്റ്റു ചെയ്തു.
പ്രധാന പ്രതിയും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ സിറാജുദ്ദീൻ ഒളിവിലാണ്. കണ്ണൂർ റൂറൽ, കണ്ണൂർ സിറ്റി, കോഴിക്കോട് സ്റ്റേഷനുകളിലടക്കം രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ ആകെ 20 പേരാണ് പ്രതികൾ. എ.ഇ.ഒയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പടന്ന സ്വദേശി സൈനുദ്ദീൻ(52), സി.പി.എം പ്രവർത്തകൻ വെള്ളച്ചാൽ സ്വദേശി സുകേഷ്(30), പന്തൽ ജീവനക്കാരൻ തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ റയീസ് (30), വൾവക്കാട്ടെ കുഞ്ഞഹമ്മദ് ഹാജി (55), ചന്തേരയിലെ ടി.കെ.അഫ്സൽ (23), ചീമേനിയിലെ ഷിജിത്ത്(36), പടന്നക്കാട്ടെ റംസാൻ(64), തൃക്കരിപ്പൂർ പൂച്ചോലിലെ നാരായണൻ(60), പിലിക്കോട്ടെ ചിത്രരാജ്(48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള വടക്കുമ്പാട് സ്വദേശി സിറാജുദീൻ (46) മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. മുഴുവൻ പ്രതികളെയും കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
പീഡനത്തിന് ഇരയായ വിദ്യാർത്ഥിയിൽ നിന്ന് ചന്തേര പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. 2023 അവസാനം മുതൽ 2025 സെപ്തംബർവരെ കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് വിവരം. ചന്തേര ഇൻസ്പെക്ടർ കെ.പ്രശാന്ത്, നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ്, വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ.പി.സതീഷ്, ചീമേനി ഇൻസ്പെക്ടർ ടി.മുകുന്ദൻ, ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതികൾ കുട്ടിയുമായി പരിചയപ്പെട്ടതെന്നാണ് വിവരം. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്.
പതിവായി രണ്ടുപേർ വീട്ടിലെത്തുന്നതും കുട്ടിയുമായി രഹസ്യമായി ഇടപഴകുന്നതും കണ്ട മാതാവിന് തോന്നിയ സംശയമാണ് പീഡനവിവരം പുറത്തറിയാൻ ഇടയാക്കിയത്. ചൈൽഡ് ലൈൻ അധികൃതർ വിദ്യാർത്ഥിയിൽ നിന്ന് മൊഴിയെടുത്തശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.
കോഴിക്കോട്ട് യുവതിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശി സജീഷി (32)യെ പോലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് വഴിയാണ് ഇയാൾ ഇടുക്കി സ്വദേശിനിയുമായി ബന്ധം സ്ഥാപിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
2021 ഏപ്രിലിൽ യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി, പിന്നീട് 2023-ൽ വീണ്ടും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുവെന്നുമാണ് വിവരം.
നഗ്നദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു വിവാഹാലോചനയും തടസ്സപ്പെടുത്തിയതായി യുവതി പരാതി നൽകി. പ്രതിയെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കസബ എഎസ്ഐ സജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജിത്ത്, ദീപു, ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പ് രീതിയിൽ വീട്ടിലേക്കു വിളിച്ചുവരുത്തി ദമ്പതികൾ ചേർന്ന് മർദിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ. പ്രതി രശ്മിയുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തത് മനസ് മരവിപ്പിക്കുന്ന 10 മർദ്ദന വിഡിയോകൾ. സിനിമയിലെ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ളതാണ് ദൃശ്യങ്ങൾ എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ഭർത്താവ് ജയേഷിന്റെ ഫോണിൽ ചിത്രീകരിച്ച മറ്റു ദൃശ്യങ്ങൾ ഇപ്പോഴും പൊലീസിന് ലഭിച്ചിട്ടില്ല. ജയേഷ് ഫോൺ പാസ്വേഡ് വെളിപ്പെടുത്താൻ വിസമ്മതിക്കുന്നതിനാൽ സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. രശ്മി അന്വേഷണത്തിൽ സഹകരിക്കുമ്പോഴും ജയേഷ് ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്. യുവാക്കൾ രശ്മിയുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ചിട്ടും ജയേഷ് തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായും പൊലീസ് പറഞ്ഞു.
ആലപ്പുഴ സ്വദേശിയായ 19 കാരന്റെ പരാതിയിൽ കഴിഞ്ഞ ദിവസം ആറന്മുള പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. കേസ് പിന്നീട് കോയിപ്രം സ്റ്റേഷനിലേക്കു കൈമാറി. ഇരുവരെയും 24 വരെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റി. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനുള്ള നീക്കം പുരോഗമിക്കുകയാണെന്നും തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ശക്തമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കാസർകോട് ചെറുവത്തൂരിൽ 16-കാരനെ പ്രകൃതിവിരുദ്ധമായി ഉപയോഗിച്ച കേസിൽ രാഷ്ട്രീയ നേതാവിനെയും ഉന്നത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി 14 പേർക്കെതിരെ കേസ്. ഇവരിൽ എട്ടുപേരെ പൊലീസ് പിടികൂടി. ശേഷിക്കുന്ന പ്രതികളെ പിടികൂടാൻ വിവിധ സ്റ്റേഷനുകളിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്.
പ്രതികളിൽ വിദ്യാഭ്യാസവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനും, ആർപിഎഫ് ഉദ്യോഗസ്ഥരും, രാഷ്ട്രീയ പ്രവർത്തകനും ഉൾപ്പെടുന്നു. 16-കാരന്റെ വീട്ടിലെത്തിയ ഒരാളെ അമ്മ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ മാതാവ് പൊലീസിൽ നൽകിയ പരാതിയിലൂടെയാണ് സംഭവം പുറത്തുവന്നത്. കുട്ടിയെ ചൈൽഡ് ലൈനിൽ ഹാജരാക്കി നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരങ്ങൾ വെളിപ്പെട്ടത്.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം വെള്ളരിക്കുണ്ട്, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാൽ, ചന്തേര സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഓരോ സംഘത്തിനും രണ്ട് വീതം പ്രതികളെ പിടികൂടാനുള്ള ചുമതല നൽകിയിട്ടുണ്ട്. ശേഷിക്കുന്ന പ്രതികളെ ഉടൻ പിടികൂടാൻ പൊലീസ് ശക്തമായ നടപടികൾ തുടരുകയാണ്.
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് ലണ്ടനില്‍ സ്വീകരിച്ച “വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ” പുരസ്കാരത്തെ ചുറ്റിപ്പറ്റി കടുത്ത വിവാദം. സര്‍ക്കാര്‍ അനുമതിയോടെ നഗരസഭയുടെ ഫണ്ടില്‍ നിന്നാണ് ആര്യയുടെ യാത്രയ്ക്കും ചെലവുകള്‍ക്കും അനുമതി ലഭിച്ചത്. എന്നാല്‍, പുരസ്കാരചടങ്ങ് യഥാര്‍ത്ഥ ബ്രിട്ടീഷ് പാര്‍ലമെന്റിലല്ല, ഹൗസ് ഓഫ് കോമണ്‍സിലെ വാടക ഹാളിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാണ്.
സിപിഎം നേതാക്കളും പ്രവര്‍ത്തകരും ആര്യയെ അഭിനന്ദിച്ച് പോസ്റ്റുകള്‍ നിറച്ചപ്പോള്‍, എതിരാളികള്‍ പണം കൊടുത്താണ് അവാര്‍ഡ് വാങ്ങിയത് എന്നാരോപിച്ച് രംഗത്തെത്തി. ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ പോലും ‘ആര്യ രാജേന്ദ്രന്, സിപിഎം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും, പുരസ്കാരം നല്കിയ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് സംഘടന മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയുമായി ബന്ധമുള്ള സ്ഥാപനം ആണെന്നുമാണ് ആരോപണം.
നഗരത്തിലെ യാഥാര്‍ത്ഥ്യ പ്രശ്നങ്ങള്‍ അവഗണിച്ച് മേയര്‍ തട്ടിക്കൂട്ടി ലഭിച്ച അവാര്‍ഡ് വാങ്ങാനാണ് വിദേശയാത്ര നടത്തിയിരിക്കുന്നത് എന്ന് ബി.ജെ.പി നേതാക്കള്‍ വിമര്‍ശിച്ചു. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സീഡ് ബോള്‍ ക്യാമ്പെയ്ൻ പ്രവര്‍ത്തനത്തിന് നല്കിയ പുരസ്കാരം സ്വീകരിക്കാനായിരുന്നു യാത്രാനുമതി. എന്നാല്‍, നഗരത്തിലെ മാലിന്യ നിയന്ത്രണ പ്രശ്നങ്ങള്‍ ഗുരുതരമാകുമ്പോഴാണ് മേയര്‍ ഇത്തരം അവാർഡ് നേടിയതെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത് .
കൊച്ചി: ഐഎഫ്എസ് ഉദ്യോഗസ്ഥയ്ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി ഡോ. എ. നീലലോഹിതദാസന്‍ നാടാറിനെ ഹൈക്കോടതി വെറുതെവിട്ടു. ജില്ലാ കോടതിയുടെ ശിക്ഷാവിധിക്കെതിരെ നീലലോഹിതദാസന്‍ നാടാർ നല്കിയ അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പരാതിക്കാരിയുടെ മൊഴികളില്‍ വ്യക്തതയില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി മുന്‍പത്തെ ശിക്ഷാ നടപടി റദ്ദാക്കിയത്.
1999 ഫെബ്രുവരി 27-ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്നായിരുന്നു പരാതി. ഔദ്യോഗിക ആവശ്യത്തിനായി വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു കേസ്. 2002-ല്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് പരാതി നല്‍കിയതോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയും രംഗത്തെത്തിയത്. തുടര്‍ന്ന് നടന്ന വിചാരണയില്‍ ജില്ലാ കോടതിയും ശിക്ഷ വിധിച്ചിരുന്നെങ്കിലും, ഹൈക്കോടതി ഇന്ന് അത് റദ്ദാക്കി.
തിരുവനന്തപുരം: ലൈംഗികാരോപണങ്ങളില്‍ പെട്ട് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ ശക്തമായി എതിർത്തിരുന്നെങ്കിലും, രാഹുല്‍ സഭയില്‍ ഹാജരായി മാധ്യമങ്ങളെയും കണ്ടു. പാര്‍ട്ടിയോടുള്ള വിധേയത്വം തുടരുകയാണെന്നും നേതൃത്വത്തെ ധിക്കരിക്കാനല്ലെന്നും രാഹുല്‍ വ്യക്തമാക്കി. എന്നാല്‍, അദ്ദേഹത്തിന്റെ വരവ് പാര്‍ട്ടിക്കുള്ളിലെ ശക്തമായ ഭിന്നതകള്‍ക്കു വഴിവച്ചിരിക്കുകയാണ്.
രാഹുല്‍ സഭയിലെത്തിയത് സജീവ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. പാലക്കാട് മണ്ഡലത്തിലെ അണികളെ കാണാനും തുടര്‍ നടപടികള്‍ ആരംഭിക്കാനും അദ്ദേഹത്തിന്റെ പക്ഷം തയ്യാറെടുപ്പിലാണ്. എന്നാല്‍, രാഹുലിന്റെ സാന്നിധ്യം സഭയിലെ ചര്‍ച്ചകളുടെ ഫോക്കസ് നഷ്ടപ്പെടുത്തുമെന്ന ആശങ്കയാണ് പ്രതിപക്ഷ നേതൃത്വത്തിനുള്ളത്. ആരോഗ്യവകുപ്പിലെ ആരോപണങ്ങളും പൊലീസ് അതിക്രമങ്ങളും ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ഉയര്‍ത്താനിരിക്കുന്ന വിഷയങ്ങളുടെ പശ്ചാത്തലത്തില്‍, രാഹുലിന്റെ പ്രശ്നം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പാണ് ഉയര്‍ന്നിരിക്കുന്നത്.
അതേസമയം, സംഘടനാപരമായി ഇതിനകം നടപടികള്‍ എടുത്തുകഴിഞ്ഞിട്ടുള്ളതിനാല്‍ വീണ്ടും ശിക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് മറ്റൊരു വിഭാഗം നേതാക്കള്‍ മുന്നോട്ടു വയ്ക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു വിജയത്തോടെ കരുത്താര്‍ജിച്ച പ്രതിപക്ഷ നേതാവിനെ ദുര്‍ബലപ്പെടുത്താനായി രാഹുലിന്റെ വിഷയം ഉപയോഗപ്പെടുത്തപ്പെടുന്നതായും ആരോപണമുണ്ട്. ആദ്യഘട്ടത്തില്‍ രാഹുലിനെതിരെ തുറന്ന നിലപാട് സ്വീകരിച്ച പലരും ഇപ്പോള്‍ മൗനം പാലിക്കുന്ന സാഹചര്യത്തില്‍, സംഭവ വികാസങ്ങള്‍ പാര്‍ട്ടിക്ക് മുന്നില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്.
സോഷ്യൽ മീഡിയയിൽ പുതിയൊരു എഐ ട്രെൻഡാണ് ഇപ്പോൾ തരംഗമാകുന്നത്. 90കളിൽ പ്രചാരത്തിലുണ്ടായിരുന്ന സാരി സ്റ്റൈലിൽ പെൺകുട്ടികൾ തിളങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് ആളുകൾ പങ്കുവയ്ക്കുന്നത്. ഗൂഗിൾ ജെമിനിയിലെ Nano Banana tool ഉപയോഗിച്ചാണ് ഇത്തരം ചിത്രങ്ങൾ നിർമ്മിക്കുന്നത്. ChatGPT പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ നിന്നും കിട്ടുന്ന prompts ഉപയോഗിച്ചാണ് ഇവ രൂപകൽപ്പന ചെയ്യുന്നത്.
ഈ ചിത്രങ്ങൾ തയ്യാറാക്കാൻ ആദ്യം Google Gemini തുറന്ന് ലോഗിൻ ചെയ്യണം. അവിടെ കാണുന്ന വാഴപ്പഴത്തിന്റെ ഐക്കണിൽ ക്ലിക്ക് ചെയ്ത് വ്യക്തമായൊരു സെൽഫിയോ ചിത്രമോ അപ്ലോഡ് ചെയ്താൽ മതി. തുടർന്ന് താഴെ പറയുന്ന commands നൽകുക:
1. Create a retro vintage grainy but bright image of the reference photo but draped in a perfect black party wear saree pinteresty aesthetic retro saree…
2. Create a retro, vintage-inspired image – grainy yet bright – based on the reference picture. The girl should be draped in a perfect off-white cotton saree with red polka dots on it…
3.Convert, 4k HD realistic, A stunning portrait of a young Indian woman…
ദമ്പതികളുടെ ചിത്രങ്ങൾ തയ്യാറാക്കാനും ഇത്തരം prompts തന്നെ ഉപയോഗിക്കാം. ഉദാഹരണത്തിന്:
1. Create a retro, vintage-inspired image grainy yet bright – based on the reference picture. The girl should be draped in a perfect black cotton saree… the guy should be wearing a blue short kurta with white chinos…
2. Create a retro, vintage-inspired image – grainy yet bright – based on the reference picture. The girl should be draped in a perfect red, Pinterest-style aesthetic retro saree, and the guy should be wearing a white kurta…
ഇത്തരത്തിലുള്ള നിരവധി ready-made prompts ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. ആവശ്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തി, ഓരോരുത്തർക്കും സ്വന്തം സ്റ്റൈലിലുള്ള സാരി ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയും.
പാലക്കാട് സ്വദേശിനിയായ 15 കാരിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ കൊല്ലം സ്വദേശി ബിബിൻ എന്ന ടാറ്റൂ ആർട്ടിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്നാപ്ചാറ്റ് വഴി പരിചയം സ്ഥാപിച്ചാണ് പ്രതി ചിത്രങ്ങൾ കൈപ്പറ്റിയത്. പെൺകുട്ടിയും പ്രതിയും ഒരിക്കലും നേരിൽ കണ്ടിട്ടില്ലെന്നാണ് വിവരം.
ചിത്രങ്ങൾ സ്വന്തമാക്കിയ ശേഷം പ്രതി അത് മറ്റുള്ളവർക്ക് കൈമാറി പണം സമ്പാദിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ എറണാകുളത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നേരത്തേ തേഞ്ഞിപാലത്തും സമാനമായ കേസിൽ ഇയാൾ അറസ്റ്റിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്നും കൂടുതൽ ഇരകൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന വിമാനത്തിൽ പക്ഷിയിടിച്ചത് പരിഭ്രാന്തി പരത്തി. പക്ഷിയിടിച്ചത് അറിഞ്ഞതോടെ പൈലറ്റ് ഉടൻ തന്നെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. ഇന്ന് രാവിലെ 6.30ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ അബുദബി വിമാനമാണ് 7.35ഓടെ തിരിച്ചിറക്കിയത്.
വിമാനം ടേക്ക് ഓഫ് ചെയ്ത് പോയശേഷമാണ് സംഭവം. വിമാനം അൽപ്പദൂരം സഞ്ചരിച്ചശേഷമാണ് തിരിച്ച് കണ്ണൂരിലേക്ക് വന്നത്. തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട് പറന്നശേഷം അനുമതി ലഭിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തിൽ തന്നെ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. സംഭവം അൽപ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
തിരിച്ചിറക്കിയ യാത്രക്കാരെ ഇന്ന് ഉച്ചയ്ക്ക് മറ്റൊരു വിമാനത്തിൽ അബുദബിയിലേക്ക് കൊണ്ടുപോകും. പക്ഷിയിടിച്ചതിനെതുടര്‍ന്ന് വിമാനത്തിന് ചില സാങ്കേതിക തകരാറുണ്ട്. ഇതിനാൽ ഈ വിമാനത്തിൽ യാത്ര പുനരാരംഭിക്കാനാകില്ല. ഇതിനാലാണ് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അയക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.ബോയിങ് 737-8 എഎൽ വിമാനത്തിലാണ് പക്ഷിയിടിച്ചത്.