എടത്വ: കുട്ടനാടിന്റെ ചരിത്രത്തിലെ തങ്കലിപികളില്‍ പ്രഥമസ്ഥാനം അലങ്കരിച്ച് ലോകത്തിന്റെ നാനാതുറകളില്‍ അനേകം പ്രതിഭകളെ സമ്മാനിച്ച എടത്വായുടെ വിദ്യാലയ മുത്തശ്ശി സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 125 ാം വയസ്സിലേക്ക്.
വര്‍ണ്ണാഭവും സാംസ്‌കാരിക തനിമയും നിലനിര്‍ത്തി ഉജ്ജ്വലമായി സ്‌കൂളിനെ ആദരിക്കാനുള്ള തയ്യാറെടുപ്പിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും. കലാസന്ധ്യ, മികച്ച പ്രതിഭകളെ ആദരിക്കല്‍, സാഹിത്യ സദസ്സ്, കായിക മത്സരങ്ങള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, നിര്‍ധനര്‍ക്ക് സ്വന്തം ഭവനങ്ങള്‍, കാര്‍ഷിക സെമിനാറും പ്രദര്‍ശനവും, എടത്വായുടെയും സ്‌കൂളിന്റെയും 125 വര്‍ഷത്തെ ചരിത്ര ഫോട്ടോ പ്രദര്‍ശനം, സമ്പൂര്‍ണ്ണ ഡോക്യുമെന്ററി ഫിലിം, തുടങ്ങി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മാനേജര്‍ ഫാ. മാത്യു ചൂരവടി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ആന്റണി മാത്യൂ, പ്രധാന അധ്യാപകന്‍ തോമസുകുട്ടി മാത്യൂ, പിറ്റിഎ പ്രസിഡന്റ് സേവ്യര്‍ മാത്യൂ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ കട്ടപ്പുറം, സില്‍ജോ സി. കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
കണ്‍വീനര്‍മാരും, ജോയന്റ് കണ്‍വീനര്‍മാരും, സബ് കമ്മറ്റി ഭാരവാഹികളുമായി 125 അംഗങ്ങളുടെ വിപുലമായ കമ്മറ്റിയാണ് പ്രവര്‍ത്തിക്കുക. കമ്മറ്റി ഭാരവാഹികളായി ജനറല്‍ കമ്മറ്റി ചെയര്‍മാന്‍ ജയ്‌സപ്പന്‍ മത്തായി, മീഡിയ കമ്മറ്റി ചെയര്‍മാന്‍ അലക്‌സ് മഞ്ഞുമ്മേല്‍, ഡിസിപ്ലിന്‍ കമ്മറ്റി ചെയര്‍മാന്‍ കെ.എം. മാത്യൂ, വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ റോജിമോന്‍ കറുകയില്‍, പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ തോമസ് വി.റ്റി., റിസപ്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ണമ്പള്ളി, ഫുഡ് കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് ജോസഫ് മുണ്ടകത്തില്‍, സ്മരണിക കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, കായിക കമ്മറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് ദേവസ്യ, കലാ സാംസ്‌കാരിക കമ്മറ്റി ചെയര്‍മാന്‍ ജോസ്‌ലറ്റ് ജോസഫ്, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ മാത്യു ജോസഫ്, ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ കോശി കുര്യന്‍ മാലിയില്‍, കണ്‍ട്രക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ്ജുകുട്ടി പീഠികപറമ്പില്‍. എന്നിവരെ തെരഞ്ഞെടുത്തു.
ദീപ പ്രദീപ്
മാറ്റങ്ങളും തീരുമാനങ്ങളും എവിടെ തുടങ്ങും എന്നു കാണിച്ചുതരുന്ന ചില സംഭവങ്ങളാണ് ഭാരതത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നുകൊണ്ടി രിക്കുന്നത് . സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പ്രായഭേദമില്ലാതെ അനുദിനം വർദ്ധിച്ചു വരികയാണ്. പ്ര തികളായി ചിത്രീകരിക്കുന്നവർ സധൈര്യം സമൂഹത്തിൽ ജീവിക്കുമ്പോൾ നഷ്ടം ആക്രമിക്കപ്പെട്ടവൾക്കും അവളുടെ കുടുംബത്തിനും മാത്രമായി അവശേഷിക്കുന്നു.
നിയമം നടപ്പാക്കേണ്ട അധികാര വർഗ്ഗങ്ങൾ കണ്ണടയ്ക്കുമ്പോൾ, പൊതുജനങ്ങൾ അവിടെ നിയമം നടപ്പാക്കേണ്ടവരാകുന്നു. ചിലപ്പോഴെങ്കിലും പൊതുജനങ്ങൾക്ക് സഹായത്തിനായി ചില നിയമ പരിപാലകർ മുന്നോട്ടു വരുന്നതിന്റെ ഉദാഹരണമാണ് ഹൈദരാബാദിലെ തെലങ്കാനയിൽ നടന്നത്. പലരും വിമർശനങ്ങളും പ്ര തികരണങ്ങളും ഉന്നയിക്കുമ്പോൾ ഇവിടെ എന്താണ് ശരി എന്ന് വിലയിരുത്തുന്നത് ജനങ്ങളാണ്.
തെലുങ്കാനയിലെ പോലീസിനു അഭിനന്ദനം അർപ്പിച്ചുകൊണ്ട് തിരുമൂലവാരം സെന്റ് ജോസഫ് സ്കൂളിലെ ആര്യ എന്ന ഒൻപതാം ക്ലാസുകാരിയുടെ കവിത വൈറലാവുകയാണ്. ഈ കൊച്ചു കൂട്ടുകാരിയെ അഭിനന്ദനം കൊണ്ടു പൊതിയുകയാണ് എല്ലാവരും. പാട്ടിന്റെ വരികളിൽ ദിശയും നിർഭയയും ഗോവിന്ദച്ചാമിയുമെല്ലാം നിറഞ്ഞുനിൽക്കുന്നു. ആര്യയുടെ പിതാവ് സജി എ കെ ജി എഴുതി സംഗീതം നൽകിയിരിക്കുന്ന കവിത വായിക്കാം, വീഡിയോ കാണാം.
തീ തുപ്പിയ തോക്കിനൊരുമ്മ
തീ തുപ്പിയ തോക്കിനൊരുമ്മ
ശരിയകാം ശരികേടാകാം നിയമത്തിൽ നെറികേടാകാം.
കാട്ടാളർ പിച്ചിചീന്തിയ പച്ചയ്ക്ക് കൊളുത്തിയൊടുക്കിയ
നീറുന്നൊരു നിലവിളിയാകാം തീ തുപ്പും തോക്കിനൊരുമ്മ.
നിശബ്ദം കത്തീടുന്നൊരു പ്രതിഷേധ മനസ്സുകളെല്ലാം
ഒന്നായിട്ടങ്ങനെ ചൊന്നതു നാളേക്കൊരു കരുതലിനാവാം.
തീ തുപ്പിയ തോക്കിനൊരുമ്മ, തീ തുപ്പിയ തോക്കിനൊരുമ്മ
ശരിയാകാം ശരികേടാകാം നിയമത്തിൽ നെറികേടാകാം.
നിയമത്തിനു പഴുതുകേളറെ പണമുണ്ടേൽ രക്ഷകേരറെ,
വാദിക്കാൻ പഠിച്ചവരിങ്ങനെ നിരയായി നിൽക്കും നാട്ടിൽ
തീ തുപ്പും തോക്കിനൊരുമ്മ
ഗോവിന്ദച്ചാമിമാരിങ്ങനെ കുഞ്ഞുങ്ങളെ കൊന്നോരങ്ങനെ
തിന്നങ്ങനെ കൊഴുത്തുട്ടങ്ങനെ ജയിലാകെ നിറയ്ക്കും നാട്ടിൽ
ഗതികെട്ട് തളർന്ന മനസ്സുകൾ ഒന്നായിട്ടങ്ങനെ ചൊല്ലും
തീ തുപ്പിയ തോക്കിനൊരുമ്മ
ശരിയാകാം ശരികേടാകാം നിയമത്തിൽ നെറികേടാകാം.
നിയമത്തിൻ പഴുതുകളെല്ലാം മാറ്റേണ്ടതു മാറ്റുക തന്നെ.
പെണ്ണുങ്ങടെ മാനം കാക്കാൻ കുഞ്ഞുങ്ങടെ ഭീതിയകറ്റാൻ
തീ തുപ്പിയ തോക്കിനൊരുമ്മ
നീതിക്കായ് നിയമമൊരുക്കിയ നേരിന്റെ തൂക്കുമരങ്ങൾ
ഉണർന്നാലേ നാടുണരുള്ളൂ കഴുവേറ്റൂ പേപ്പട്ടികളെ.
അതിലേക്കൊരു ചുവടാകട്ടെ വെടിയേറ്റു മറിഞ്ഞ ശവങ്ങൾ.
തീ തുപ്പിയ തോക്കിനൊരുമ്മ
ശരിയാകാം ശരികേടാകാം നിയമത്തിൽ നെറികേടാകാം…..
[ot-video][/ot-video]
ഉള്ളി വിലവര്‍ദ്ധനയ്ക്കെതിരെ 30 രൂപയ്ക്ക് ഉള്ളിവിറ്റ് പ്രതിഷേധിച്ച കോണ്‍ഗ്രസുകാരന്‍റെ വിരല്‍ ബിജെപി അനുഭാവി കടിച്ചുമുറിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് സംഭവം. എന്നാല്‍ സംഭവം വിവാദമായതോട നൈനിറ്റാള്‍ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി നന്ദന്‍ മെഹ്റയുടെ വിരല്‍ കടിച്ചുമുറിച്ച മനീഷ് ബിഷ്ത് എന്ന വ്യക്തിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന വാദവുമായി പാര്‍ട്ടി ജില്ല നേതൃത്വം രംഗത്ത് എത്തി.
പ്രതിഷേധയോഗത്തിന് ഒത്തുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മനീഷ് ആദ്യമുതല്‍ അശ്ലീലവാക്കുകളാല്‍ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് കോണ്‍ഗ്രസ് പ്രവര്ത്തകര്‍ ആരോപിക്കുന്നത്. ഇയാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശാന്തനാക്കുവാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് മനീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേ സമയം ഇയാള്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്ന വാദം കോണ്‍ഗ്രസ് തള്ളി. ഇയാള്‍ സ്ഥലത്തെ പ്രധാന ബിജെപി പ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ക്ക് എല്ലാമറിയാം എന്നാണ് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതേ സമയം ആക്രമിച്ച സമയത്ത് ഇയാള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിലാണ് പൊലീസ്.
ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ പേര് ഒന്നാം പേജിൽ തെറ്റായി പ്രസിദ്ധീകരിച്ച് അമേരിക്കയിലെ പ്രമുഖ പത്രം വാൾസ്ട്രീറ്റ് ജേണൽ. ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും ആൽഫബെറ്റ് സിഇഒയും പ്രസിഡന്റും സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ചൊവ്വാഴ്ച ആൽഫബെറ്റിന്റെ സിഇഒ ആയി സുന്ദർ പിച്ചൈ ചുമതലയേറ്റിരുന്നു. വാൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഇതിന്റെ റിപ്പോർട്ടിലാണ് പിച്ചൈയെ ‘പിഞ്ചായ്’ എന്ന് തെറ്റായി അച്ചടിച്ചുവന്നിരിക്കുന്നത്. പിച്ചൈയുടെ പേര് തെറ്റായി വന്നത് സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്.
ലാറി പേജും ബ്രിന്നും ആൽഫബെറ്റിന്റെ മാനേജ്മെന്റ് ‘പിഞ്ചായിക്ക്’ കൈമാറി,’ എന്നാണ് ദി വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. വാൾസ്ട്രീറ്റ് ജേണലിന്റെ സജീവ വായനക്കാരനാണ് സുന്ദർ പിച്ചൈ എന്നതാണ് മറ്റൊരു വസ്തുത. എല്ലാ ദിവസവും വാൾസ്ട്രീറ്റ് ജേണൽ പത്രത്തിന്റെ ഒരു പകർപ്പ് പിച്ചൈയ്ക്ക് ആവശ്യമാണെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, സുന്ദർ പിച്ചൈയുടെ പേര് തെറ്റായ പ്രസിദ്ധീകരിച്ചതിനെതിരെ സോഷ്യൽമീഡിയയിലടക്കം വിമർശനങ്ങളും ട്രോളുകളും വ്യാപകമായി ഉയരുന്നുണ്ട്. ഇത് അപകീര്‍ത്തികരവും ലജ്ജാവാഹവുമാണെന്ന് ട്വിറ്ററലൂടെ ആളുകൾ പ്രതികരിച്ചു.
ഭർത്താവിനെ കത്തി കൊണ്ട് കുത്തിവീഴ്ത്തിയ ശേഷമാണ് കാമുകനെ തേടി കോട്ടയം സ്വദേശിനി തലശേരിയിലെത്തിയതെന്ന് പോലീസ്. കോട്ടയത്തിനടുത്ത ഗ്രാമത്തില്‍ നിന്നുമാണ് ഭര്‍തൃമതിയും മൂന്നു മക്കളുടെ അമ്മയുമായ യുവതി കാമുകനെ തേടി ഇന്നലെ തലശേരിയിലെത്തിയത്.ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട എടക്കാട് സ്വദേശിയും അവിവാഹിതനുമായ യുവാവിനെ തേടിയാണ് മുപ്പത്തിരണ്ടുകാരി നഗരത്തിലെത്തിയത്.
എന്നാല്‍ കാമുകി എത്തുന്നതറിഞ്ഞ് കാമുകന് വിദേശത്തേക്ക് കടന്നു. കാമുകനെ തേടി അലഞ്ഞ യുവതിയെ ഒടുവില്‍ പോലീസ് മഹിളാ മന്ദിരത്തിലാക്കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകന് വിദേശത്തേക്ക് കടന്നതായി അറിഞ്ഞത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരും ഫേസ്ബുക്ക് വഴി പ്രണയത്തിലായത്.
എല്ലാ ചൊവ്വാഴ്ചയും യുവാവ് കോട്ടയത്തെത്തുകയും യുവതിയുമായി ഒരു ദിവസം ചെലവഴിക്കുകയും പതിവായിരുന്നു. ഏതാനും ദിവസം മുമ്പ് പതിവു പോലെ യുവാവ് കോട്ടയത്തെത്തി. ഈ ദിവസം വീട്ടില്‍ ആരുമില്ലാത്തതിനാല്‍ യുവാവിനെ യുവതി സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ ഒരു പകല്‍ ഇരുവരും ഒരുമിച്ച് കഴിയുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം ഭര്‍ത്താവിനെ അറിയിച്ചു.
ഇത് സംബന്ധിച്ച് ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുകയും യുവതി കത്തി കൊണ്ട് ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കാമുകനെ തേടി യുവതി കണ്ണൂരിലേക്ക് വണ്ടി കയറുകയായിരുന്നു. മൂന്നു മക്കളുടെ അമ്മയായ യുവതി തനിക്ക് ഒരു കുട്ടി മാത്രമേ ഉള്ളൂവെന്നാണ് കാമുകനോട് പറഞ്ഞിരുന്നത്. മഹിളാ മന്ദിരത്തില്‍ കഴിഞ്ഞ യുവതിയെ സഹോദരനെ വിളിച്ചു വരുത്തിയ പോലീസ് നാട്ടിലേക്ക് തിരിച്ചയച്ചു.
ഉദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരിയും സുരേഷ് ഗോപിയും. രണ്ടു പേരും രണ്ട് മേഖലയില്‍ ശോഭിച്ചവരാണെങ്കിലും കേരളത്തിലെ മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനും ക്രൈം ബ്രാഞ്ച് മേധാവിയുമാണ് ടോമിന്‍ ജെ. തച്ചങ്കരി. കുസൃതിക്കാറ്റ്, ബോക്‌സര്‍, മാന്ത്രികക്കുതിര തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെയും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും സംഗീത സംവിധാനം ഇദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്. ആ ഒരു സിനിമാ പരിവേഷവും തച്ചങ്കരിക്കുണ്ട്. തച്ചങ്കരി കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നപ്പോള്‍ വലിയ കൈയ്യടിയാണ് നേടിയത്. യൂണിയന്‍കാരെ സുരേഷ് ഗോപിയെക്കാളും വെല്ലുന്ന ഡയലോഗ്‌സിലൂടെ തച്ചങ്കരി അടിച്ചൊതുക്കിയിരുന്നു. ചീഫ് ഓഫീസില്‍ തമ്പടിച്ചിരുന്നവരെയെല്ലാം ഇളക്കി ജോലി ചെയ്യാന്‍ പറഞ്ഞുവിട്ടു. ഫലമോ ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളം, യാത്രക്കാര്‍ക്ക് അല്ലലില്ലാതോ യാത്ര എല്ലാം സാധ്യമായി. കെഎസ്ആര്‍ടിസി രക്ഷപ്പെടുന്ന ഘട്ടം വന്നപ്പോള്‍ യൂണിയനും മന്ത്രിയുമെല്ലാം ഇടപെട്ട് തച്ചങ്കിരിയെ തെറിപ്പിച്ചു. തച്ചങ്കരി പോയതോടെ കൂപ്പുകുത്തിയ കെഎസ്ആര്‍ടിസിക്കാര്‍ ഗതിയില്ലാതെ രാപ്പകല്‍ സമരത്തിലാണ്. തച്ചങ്കരിയാകട്ടെ ഇപ്പോള്‍ ക്രൈംബ്രാഞ്ച് മേധാവയാണ്. അതിന് ശേഷം അധികമൊന്നും വാര്‍ത്തകളില്‍ വരാതിരുന്ന തച്ചങ്കരി ദേ സുരേഷ് ഗോപി കേസില്‍ പൊങ്ങി വരികയാണ്.
പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ രണ്ട് ആഡംബരവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ബിജെപിയുടെ രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപിക്കെതിരേ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിയാണ് ഇതു സംബന്ധിച്ച് അനുമതി നല്‍കിയിട്ടുള്ളത്. 60-80 ലക്ഷം രൂപ വിലയുള്ള കാറുകള്‍ നികുതി വെട്ടിച്ച് രജിസ്റ്റര്‍ ചെയ്‌തെന്നാണു െ്രെകംബ്രാഞ്ച് കണ്ടെത്തല്‍. ഇതോടെ സുരേഷ് ഗോപിയും തച്ചങ്കരിയും ഒരു പോലെ ശ്രദ്ധ നേടുകയാണ്. നിയമം കര്‍ശനമായി തച്ചങ്കരി നടപ്പിലാക്കിയാല്‍ കുടുങ്ങുന്നത് ബിജെപി എംപിയായ സുരേഷ് ഗോപിയാണ്. അത് ബിജെപിയ്ക്ക് ദേശീയ തലത്തില്‍ വലിയ നാണക്കേടുണ്ടാക്കും. മാത്രമല്ല സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനായി പരിഗണിക്കുന്നുമുണ്ട്. ആ നിലയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷാ ഇരിക്കുമ്പോള്‍ നടക്കുമോന്ന് കണ്ടറിയാം. ഐപിഎസുകാര്‍ക്ക് കേന്ദ്ര ആഭ്യന്തര വകുപ്പുമായി എന്തായാലും കടപ്പാടുണ്ട്. ഇന്ത്യന്‍ പോലീസ് സര്‍വീസ് എന്നാണല്ലോ…
കാര്യങ്ങള്‍ ഇതായിരിക്കെ നിലപാടിലുറച്ചാണ് തച്ചങ്കരി. പുതുച്ചേരി, എല്ലെപ്പിെള്ളെ ചാവടിയിലെ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റില്‍ താല്‍ക്കാലിക താമസക്കാരനാണെന്നു വ്യാജരേഖ ചമച്ചാണു തട്ടിപ്പെന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിലാസത്തില്‍ എല്‍.ഐ.സി. പോളിസിയും നോട്ടറിയില്‍നിന്നു വ്യാജ സത്യവാങ്മൂലവും സംഘടിപ്പിച്ചാണു വാഹനം രജിസ്റ്റര്‍ ചെയ്തത്. വ്യാജമുദ്രയും പതിപ്പിച്ചു. വഞ്ചന, വ്യാജരേഖ, മോട്ടോര്‍ വാഹനനിയമലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസിന്റെ തുടക്കത്തില്‍ അപ്പാര്‍ട്ട്‌മെന്റ് ഉടമയെ സ്വാധീനിച്ച് സുരേഷ് ഗോപിക്ക് അനുകൂലമായി മൊഴി കൊടുപ്പിക്കാന്‍ ശ്രമം നടന്നു. എന്നാല്‍, പിന്നീട് അന്വേഷണോദ്യോഗസ്ഥനായ ഡിെവെ.എസ്.പി: ജോസി ചെറിയാനോടു കെട്ടിടമുടമ സത്യം തുറന്നുപറഞ്ഞതാണു കേസില്‍ വഴിത്തിരിവായത്. ഏഴുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ജാമ്യം നേടിയ സുരേഷ് ഗോപിയെ 2018 ജനുവരി 15നു ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു.
ഫഹദ് പിഴയടച്ച് കേസ് ഒത്തുതീര്‍പ്പാക്കി. അമലാ പേള്‍ ബംഗളുരുവില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ തമിഴ്‌നാട്ടിലാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ കേരളത്തിലെ െ്രെകംബ്രാഞ്ചിനു കേസെടുക്കാന്‍ കഴിയാതെ നടപടി അവസാനിപ്പിച്ചു. എന്നാല്‍, സുരേഷ് ഗോപിയുടെ കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത്, തിരുവനന്തപുരത്താണ് ഉപയോഗിച്ചിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തശേഷം ഒരു വാഹനം ഡല്‍ഹിയിലേക്കും മറ്റൊന്ന് ബംഗളുരുവിലേക്കും മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്തായാലും രണ്ട് താരങ്ങള്‍ നേര്‍ക്ക് നേര്‍ വരുമ്പോള്‍ ക്ലൈമാക്‌സ് എന്താണെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല.
വിവാദ പൗരത്വ ഭേദഗതി ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ കൊണ്ടുവരാന്‍ തീരുമാനം. തിങ്കളാഴ്ച സഭയില്‍ ഹാജരായിരിക്കണമെന്ന് എംപിമാര്‍ക്ക് ബിജെപിയും കോണ്‍ഗ്രസും വിപ്പ് നല്‍കി. ഡിസംബര്‍ 10നകം ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് നേരത്തെ വ്യക്തമായിരുന്നു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നീ കുടിയേറ്റക്കാര്‍ക്ക് മതിയായ യാത്രാരേഖകളില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്‍ ഭരണഘടനാവിരുദ്ധമാണ് എന്ന് പ്രതിപക്ഷം പറയുന്നു. 1955ലെ പൗരത്വ ബില്ലാണ് ഭേദഗതി ചെയ്യുന്നത്.
ബുധനാഴ്ചയാണ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെ ഷെഡ്യൂള്‍ഡ് മേഖലകളെ മാറ്റിനിര്‍ത്തി പൗരത്വ ബില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ കക്ഷി നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷം പല കക്ഷികളും ബില്ലിനെതിരായ നിലപാട് തണുപ്പിച്ചിട്ടുണ്ട്. അതേസമയം ബില്‍ നടപ്പാക്കാന്‍ 1920ലെ പാസ്‌പോര്‍ട്ട് നിയമത്തിലും (Passport Act (Entry of India)) 1946ലെ വിദേശി (Foreigners Act) നിയമത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. നിയമവിരുദ്ധ കുടിയേറ്റം സംബന്ധിച്ച ഈ ബില്ലുകളുടെ നിർവചനം പൗരത്വ ബില്ലിന് പ്രശ്നമാണ്.
അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ പട്ടികയുടെ (എആര്‍സി) ഭാഗമായി 19 ലക്ഷം പേര്‍ നിയമവിരുദ്ധ കുടിയേറ്റക്കാരും വിദേശികളുമായി മുദ്ര കുത്തപ്പെട്ടപ്പോള്‍ ഇതില്‍ ഹിന്ദുക്കളുമുണ്ട് എന്ന് ചൂണ്ടിക്കാട്ടി ബിജെപി സര്‍ക്കാര്‍ എതിര്‍പ്പ് ഉന്നയിച്ചു. പൗരത്വ ഭേദഗതി ബില്‍ ഹിന്ദുക്കളെ പുറത്താക്കുന്നത് തടയുമെന്ന് ബിജെപി പറയുന്നു. അതേസമയം ബില്ലിനെതിരെ പ്രതിഷേധിച്ച് നേരത്തെ ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് പറയുകയും ചെയ്തിട്ടുള്ള ജെഡിയു അടക്കമുള്ള പാര്‍ട്ടികള്‍ ഇപ്പോള്‍ ബില്ലിനെ പിന്തുണക്കുകയാണ്.
ഇത്രയും കാര്യങ്ങളാണ് ഇപ്പോള്‍ നമുക്കറിയാവുന്നത്. രാജ്യം മുഴുവന്‍ എന്‍.ആര്‍.സി കൊണ്ടുവരും എന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്, നാലാള്‍ കൂടുന്നേടത്തു നാലു വാക്കെറിഞ്ഞു ഓടി പോകുന്നവനല്ല അമിത് ഷാ. നടപ്പാക്കും എന്ന് പറഞ്ഞാല്‍ നടപ്പാക്കിയിരിക്കും.
അസമില്‍ നടപ്പാക്കിയ പൗരത്വ പട്ടിക റദ്ധാക്കി വീണ്ടും നടത്തും എന്നും പറഞ്ഞിട്ടുണ്ട്. 1972 കട്ട്-ഓഫ്-ഡേറ്റ് ആക്കിയത് കൊണ്ട് വേണ്ടത്ര കുടിയേറ്റക്കാരെ പിടിക്കാന്‍ പറ്റിയില്ല, അത് കൊണ്ടാണത് റദ്ദാക്കുന്നത്. പുതിയ കട്ട്-ഓഫ്-ഡേറ്റ് 1951 ആയിരിക്കും അസമിലുള്‍പ്പടെ രാജ്യം മുഴുവന്‍.
രാജ്യത്തെ മുഴുവന്‍ ജനങ്ങളും 1951-നു മുമ്പ് തങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ ഇവിടെ ജീവിച്ചുരുന്നു എന്ന് തെളിയിക്കണം. നിങ്ങള്‍ മധ്യവസ്‌കനാണെങ്കില്‍ നിങ്ങളുടെ അപ്പൂപ്പന്റെ അപ്പന്‍, നിങ്ങള്‍ ന്യൂജെന്‍ ആണെങ്കില്‍ നിങ്ങളുടെ അപ്പൂപ്പന്റെ അപ്പൂപ്പന്‍ ഇവിടെ ജീവിച്ചിരുന്നു എന്നാണ് തെളിയിക്കേണ്ടത്.
അവര്‍ ജീവിച്ചിരുന്നു എന്നത് മാത്രമല്ല അവരുടെ ലീനിയേജ് അഥവാ പരമ്പരയില്‍ ആണ് നിങ്ങള്‍ എന്നതും രേഖാമൂലം തെളിയിക്കണം. അതായത് നിങ്ങളുടെ അപ്പൂപ്പന്റെ അപ്പന്റെ മകനാണ് നിങ്ങളുടെ അപ്പൂപ്പന്‍ എന്നതിന്റെ രേഖയും, അപ്പൂപ്പന്റെ മകനാണ് അച്ഛന്‍ എന്നതിന്റെ രേഖയും, അച്ഛന്റെ മകനാണ് നിങ്ങള്‍ എന്നതിന്റെയും രേഖയാണ് വേണ്ടത്.
രേഖകളൊക്കെ രേഖകളായി തന്നെ വേണം. ഡി.എന്‍.എ ടെസ്റ്റ് ഇത് വരെ അനുവദിച്ചിട്ടില്ല. സുപ്രീം കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഒരു പക്ഷെ അനുവദിച്ചേക്കും. വയറ്റാട്ടി പറഞ്ഞു, അമ്മാവന്‍ പറഞ്ഞു എന്നതൊന്നും രേഖയല്ല.
ഒരു രേഖയുമില്ലാത്ത ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗക്കാര്‍ പേടിക്കേണ്ട എന്നും അമിത് ഷാ പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് വേണ്ടി പൗരത്വ ബില്ല് അവതരിപ്പിക്കും.
പൗരത്വ ബില്ല് എന്ന് പറഞ്ഞാല്‍ പാകിസ്താന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്മാര്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗക്കാര്‍ക്ക് പൗരത്വം കൊടുക്കാനുള്ള ബില്ലാണ്. മുസ്ലിംകള്‍, ശ്രീലങ്കയില്‍ നിന്ന് വന്ന തമിഴര്‍ എന്നിവരെ ഒഴിച്ച് നിര്‍ത്തിയിട്ടുണ്ട്.
പൗരത്വം തെളിയിക്കാന്‍ കഴിയാത്ത ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗക്കാര്‍ക്ക് അഭയാര്‍ത്ഥി എന്ന നിലയില്‍ പൗരത്വത്തിന് അപേക്ഷിക്കാം. ആറ് കൊല്ലത്തേക്കുള്ള ഒരു അഭയാര്‍ത്ഥി കാര്‍ഡ് ആദ്യം ലഭിക്കും. പിന്നീട് അവരുടെ പെരുമാറ്റം, രാജ്യത്തോടുള്ള കൂറ് എന്നിവ നോക്കി ശരിക്കുള്ള പൗരത്വം നല്‍കും.
ഇത്രയുമാണ് വസ്തുതകള്‍. ഇനി എന്തൊക്കെ രേഖകളാണ് വേണ്ടത് എന്നും നമ്മള്‍ മലയാളികള്‍ എന്തൊക്കെയാണെന്ന് ചെയ്യേണ്ടത് നോക്കാം.
പൗരത്വ അപേക്ഷയോടൊപ്പം സ്വീകരിക്കുന്ന രേഖകള്‍
1 – 1951 ലെ സെന്‍സെസിലോ വോട്ടേഴ്സ് ലിസ്റ്റിലോ നിങ്ങളുടെ അപ്പനപ്പൂപ്പന്മാരുടെ പേരുണ്ടോ എന്ന് ആദ്യം നോക്കണം. ഡിജിറ്റൈസ് ചെയ്തിട്ടില്ലാത്തത് കൊണ്ട് മിക്കവാറും ഈ ലിസ്റ്റുകള്‍ കിട്ടാന്‍ സാധ്യതയില്ല. അഥവാ കിട്ടിയാലും അത്ര പഴയ പേപ്പറില്‍ പേരുകള്‍ വായിക്കുന്നത് എളുപ്പമാവില്ല.
2 – 1951 മുമ്പ് ജനിച്ച നിങ്ങളുടെ അപ്പൂപ്പന്മാരുടെ ജനന സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ ഹോസ്പിറ്റല്‍ രേഖ. വയറ്റാട്ടി പറഞ്ഞത് രേഖയല്ല എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ.
3 – അപ്പൂപ്പന്റെ അച്ഛന്റെ ഡ്രൈവിംഗ് ലൈസെന്‍സ് വീട്ടിലുണ്ടെങ്കില്‍ അത്.
4 – അപ്പൂപ്പന്റെ അച്ഛന്‍ പഠിച്ച സ്‌കൂള്‍ രജിസ്റ്ററിലെ പേജിന്റെ കോപ്പി, ഗസറ്റഡ് ഓഫീസര്‍ അറ്റെസ്‌റ് ചെയ്തത്.
5 – അപ്പൂപ്പന്മാരുടെ പാസ്സ്‌പോര്‍ട്ടോ മറ്റ് യാത്രരേഖകളോ.
6 – ഭൂമിയുടെ കൈവശാവകാശ രേഖ, അത് പാരമ്പര്യമായി കൈമാറ്റം ചെയ്തു വന്നതിന്റെ കൈമാറ്റ രേഖ ഉള്‍പ്പടെ.
ഇതില്‍ അവസാനം പറഞ്ഞതാണ് പ്രായോഗികമായി ഏറ്റവും എളുപ്പം. കേരളത്തില്‍ വലിയ ഭൂകമ്പമോ, വെള്ളപ്പൊക്കമോ, കലാപങ്ങളോ ഉണ്ടാകാത്തതു മൂലം ജനങ്ങള്‍ വല്ലാതെ പലായനം ചെയ്തിട്ടില്ല. അത് കൊണ്ട് നിങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ ജീവിച്ച സ്ഥലത്തു തന്നെയാവും നിങ്ങള്‍ മിക്കവാറും ഇപ്പോഴും ജീവിക്കുന്നത്.
വീട്ടില്‍ പഴയ അലമാരയില്‍ കാണാന്‍ സാധ്യതയുള്ള ആധാരം, അടിയാധാരം, അതിന്റെയും അടിയാധാരം തുടങ്ങിയവ പരിശോധിച്ചാല്‍ നിങ്ങളുടെ അപ്പൂപ്പന്റെ അച്ഛനെയും അവരിലേക്കുള്ള നിങ്ങളുടെ ബന്ധത്തെയും തെളിയിക്കാന്‍ കഴിഞ്ഞേക്കും. രജിസ്ട്രര്‍ ഓഫീസിലെ ജീവനക്കാര്‍ക്കും നാട്ടിലെ മുതിര്‍ന്ന ആളുകള്‍ക്കുമൊക്കെ നിങ്ങളെ സഹായിക്കാനും കഴിഞ്ഞേക്കും.
ഇനി, കേരളത്തിലെ ഓരോ മതവിഭാഗത്തിനും പ്രത്യേകം പ്രത്യേകം ചില നിര്‍ദേശങ്ങള്‍ തരാം. മതങ്ങളെ വേര്‍തിരിച്ചുള്ള നിയമമായതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത്, വേറൊന്നും വിചാരിക്കരുത്.
ഹിന്ദുക്കള്‍
1957 ലെ ഇ.എം.എസ് മന്ത്രിസഭ ഭൂപരിഷ്‌കരണ ബില്‍ പാസാക്കിയത് ഒരു പക്ഷെ നിങ്ങള്‍ കേട്ടിരിക്കും. അതിനു മുമ്പ് ജന്മി കുടിയാന്‍, അഥവാ ഫ്യുഡലിസം ആയിരുന്നു കേരളത്തില്‍ നില നിന്നിരുന്നത്. എന്ന് പറഞ്ഞാല്‍ ഉന്നത ജാതിക്കാരായ മൂന്നോ നാലോ ശതമാനത്തിനേ ഭൂമിയുടെ ഉടമസ്ഥാവകാശം ഉണ്ടാകൂ. ബാക്കിയുള്ളവരെ കുടിയാന്‍ എന്ന് പറയും. അവര്‍ താമസിക്കുന്ന സ്ഥലം ജന്മിയുടേതായിരിക്കും. പിന്നോക്ക ജാതിക്കാര്‍ എന്ന് വിളിക്കപ്പെടുന്ന അയിത്ത ജാതിക്കാര്‍ മുഴുവന്‍ കുടിയാന്മാരായിരുന്നു.
ഇപ്പറഞ്ഞ ജന്മി അഥവാ മുന്നോക്ക വിഭാഗത്തില്‍പെട്ട ഹിന്ദുവാണെങ്കില്‍ നിങ്ങള്‍ക്ക് മിക്കവാറും ഭൂരേഖ ഉണ്ടാകും. മരുമക്കത്തായം, സംബന്ധം തുടങ്ങിയ അസംബന്ധങ്ങളുണ്ടായിരുന്നെങ്കിലും മിക്കവാറും നിങ്ങളുടെ കാര്യം രക്ഷപ്പെട്ടു. പിന്നോക്ക, പട്ടിക ജാതി/വര്‍ഗ വിഭാഗത്തില്‍ പെട്ടവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ മിക്കവാറും കുടിയന്മാരായിരുന്നിരിക്കും. 1957 ലായിരിക്കും ആദ്യമായി അവര്‍ക്ക് ഭൂരേഖ ലഭിച്ചിരുന്നിരിക്കുക. നിങ്ങള്‍ പെട്ടു.
നിരാശരാകാന്‍ വരട്ടെ. ഒരു രേഖയുമില്ലാത്ത നിങ്ങള്‍ക്കുള്ളതാണ് പൗരത്വ ബില്‍. ആ ബില്‍ പ്രകാരം ഹിന്ദു എന്ന നിലയില്‍ നിങ്ങള്‍ക്ക് പൗരത്വത്തിന് അവകാശമുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രയേയുള്ളു. പാകിസ്ഥാനിലെ ഭീകരമായ ന്യൂനപക്ഷ പീഡനം മൂലം അവിടുന്നോടി കേരളത്തില്‍ എത്തിയവരാണ്, ദയവുണ്ടായി പൗരത്വം തരണം എന്നെഴുതിയ ഒരപേക്ഷ പത്തു രൂപയുടെ കോര്‍ട്-ഫീ സ്റ്റാമ്പ് ഒട്ടിച്ചു തഹസില്‍ദാര്‍ക്ക് കൊടുക്കണം.
തഹസില്‍ദാര്‍ വെരിഫിക്കേഷന് വിളിച്ചു ഒന്ന് രണ്ടു ചോദ്യങ്ങള്‍ ചോദിക്കും. പാക്കിസ്ഥാനിലെ നിങ്ങളുടെ ഗ്രാമം ഏതായിരുന്നു, കുടുംബ പേര് എന്താണ് എന്നൊക്കെ. അതിനുള്ള ഉത്തരം പഠിച്ചിട്ടു വേണം പോകാന്‍.
തഹസില്‍ദാര്‍ക്ക് തൃപ്തിയായാല്‍ ഒരു നീല കാര്‍ഡ് തരും. അഭയാര്‍ത്ഥി എന്ന നിലയില്‍ നിങ്ങള്‍ക്ക് ആറ് വര്‍ഷം ഇന്ത്യയില്‍ താമസിക്കാനുള്ള കാര്‍ഡാണ്, ജോലിയും ചെയ്യാം. പക്ഷെ സ്ഥലം വാങ്ങുക, പാസ്‌പോര്‍ട്ട് എടുക്കുക ഒന്നും ചെയ്യാന്‍ കഴിയില്ല. ആറ് വര്‍ഷം പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതെ ജീവിച്ചാല്‍ നിങ്ങള്‍ക്ക് ശരിക്കുള്ള പൗരത്വം ലഭിക്കും.
ക്രിസ്ത്യാനികള്‍
കേരളം ഭൂമിശാത്രപരമായി മൂന്നായി തിരിച്ചിരിക്കുന്നു എന്ന് നിങ്ങള്‍ പഠിച്ചിട്ടുണ്ടാവും – മലനാട്, ഇടനാട്, തീരപ്രദേശം. തീരപ്രദേശത്തു പൊതുവെ മീന്‍പിടുത്തക്കാരായിരുന്ന ലാറ്റിന്‍ കത്തോലിക്കര്‍, നാടാര്‍ ക്രിസ്ത്യന്‍സ് ഒക്കെയാണ് താമസിക്കുന്നത്.
പണ്ടൊക്കെ കടലാക്രമണം ഇടക്കിടക്കുണ്ടാവാറുള്ളത് കൊണ്ട് താമസം പലപ്പോഴും മാറിയിട്ടുണ്ടാകും, അത് കൊണ്ട് അപ്പൂപ്പന്റെ അപ്പൂപ്പന്‍ താമസിച്ച സ്ഥലം കണ്ടു പിടിക്കുക, അതിന്റെ രേഖ സംഘടിപ്പിക്കുക തുടങ്ങിയവ ദുഷ്‌കരമാണ്, എന്നാലും അസാധ്യമല്ല.
നിങ്ങള്‍ ഇടനാട്ടിലാണെങ്കില്‍, നിങ്ങളുടെ അപ്പൂപ്പന്‍മാര്‍ പലപ്പോഴായി പറയുന്ന ഒരു ഡയലോഗ് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും – തോമാശ്ലീഹാ നേരിട്ട് മാമ്മോദീസ മുക്കിയവര്‍ ആണ്, നമ്പൂതിരി മാര്‍ഗം കൂടിയതാണ് എന്നൊക്കെ. അവര്‍ ഭൂപ്രഭുക്കള്‍ ആയിരുന്നിരിക്കും. നിങ്ങള്‍ക്ക് ഭൂരേഖ സംഘടിപ്പിക്കാന്‍ എളുപ്പം കഴിയേണ്ടതാണ്.
മലനാട്ടിലാണെങ്കില്‍ നിങ്ങള്‍ പെട്ടു. മണ്ണ് വിളയിച്ചു പൊന്നാക്കാന്‍ മലകയറി വന്ന മാമനിതന്‍ എന്ന് മുട്ടത്തു വര്‍ക്കി വിശേഷിപ്പിച്ച ആളായിരിക്കും നിങ്ങളുടെ അപ്പൂപ്പന്റെ അപ്പന്‍. പി.ടി ചാക്കോയുടെ മരണത്തിനു ശേഷം കെ.എം ജോര്‍ജ് കേരള കോണ്‍ഗ്രസ് ഉണ്ടാക്കുകയും മാണിയും ജേക്കബും ജോസഫും അത് പല പല കഷ്ണങ്ങളാക്കി രണ്ടു മുന്നണിയിലും സ്ഥാപിക്കുകയും, റവന്യു വകുപ്പ് അട്ടിപ്പേറാക്കി വച്ച് എല്ലാ കുടിയേറ്റക്കാര്‍ക്കും പട്ടയം കൊടുക്കുകയും ചെയ്യുന്നത് വരെ അവരുടെ ഭൂമിക്ക് ഒരു രേഖയും ഉണ്ടായിരുന്നില്ല. അത് കൊണ്ട് രേഖ തപ്പി നേരം കളയണ്ട, അടുത്ത വഴി നോക്കാം.
പൗരത്വ ബില്‍ പ്രകാരം ഹിന്ദുക്കളെ പോലെ തന്നെ ക്രിസ്ത്യാനികള്‍ക്കും അഭയാര്‍ത്ഥി കാര്‍ഡിന് അര്‍ഹതയുണ്ട്. നിങ്ങള്‍ക്കും പത്തു രൂപയുടെ കോര്‍ട്-ഫീ സ്റ്റാമ്പ് ഒട്ടിച്ച ഒരപേക്ഷ തഹസില്‍ദാര്‍ക്ക് കൊടുക്കാം.
സത്യത്തില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ വന്നിട്ടുള്ളത് ശ്രീലങ്കയില്‍ നിന്നാണ്. എല്‍.ടി.ടി.ഇ നേതാവ് വേലുപള്ളി പ്രഭാകരന്‍, രണ്ടാമന്‍ ആന്റണ്‍ ബാലശിങ്കം തുടങ്ങി മിക്കവാറും പുലികളൊക്കെ ക്രിസ്ത്യാനികളായിരുന്നു. അവരില്‍ നല്ലൊരു ശതമാനം പേര്‍ അഭയാര്‍ഥികളായി ഇന്ത്യയില്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. ശരീര പ്രകൃതിയും ഭാഷയുമൊക്കെ നോക്കുമ്പോള്‍ നിങ്ങള്‍ക്ക് ശ്രീലങ്കയില്‍ നിന്ന് വന്നതാണെന്ന് പറയുന്നതാണെളുപ്പം.
പക്ഷെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ പൗരത്വ ബില്ലില്‍നിന്ന് ഒഴിച്ച് നിര്‍ത്തിയിട്ടുണ്ട്. അത് കൊണ്ട് പാക്കിസ്ഥാനില്‍ നിന്ന് പീഡനം മൂലം ഓടി കേരളത്തില്‍ വന്നതാണെന്ന് പറയുന്നതാണ് നിങ്ങള്‍ക്ക് സേഫ്, പക്ഷെ അതിനൊരു പ്രശ്‌നമുണ്ട് – നിങ്ങളുടെ പേര്.
ക്രിസ്ത്യാനികളുടെ പേര് ദ്രാവക രൂപത്തിലാണ്, ഏതു കുപ്പിയിയിലാണോ ദ്രാവകമുള്ളത് ആ കുപ്പിയുടെ ഷേപ്പ് ആയിരിക്കും ദ്രാവകത്തിന്. ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രി രാജശേഖര റെഡ്ഢിയും ഇപ്പോഴത്തെ മുഖ്യമന്തി ജഗന്മോഹന്‍ റെഡ്ഢിയും ക്രിസ്ത്യാനികളാണ്. ഇറാഖിലെ ഉപപ്രധാനമന്ത്രിയായിരുന്ന താരിഖ് അസ്സീസ് ക്രിസ്ത്യാനിയായിരുന്നു. പലസ്തീനിലെ ഹനന്‍ അഷ്‌റവി, ജര്‍മനിയിലെ അഡോള്‍ഫ് ഹിറ്റ്‌ലര്‍, പുലി പ്രഭാകരന്‍ തുടങ്ങി വടക്കു കിഴക്കു സംസ്ഥാനങ്ങളില്‍ നിന്ന് നമ്മള്‍ കേള്‍ക്കുന്ന മിക്കവാറും പേരുകള്‍ ഒക്കെ ക്രിസ്ത്യന്‍ ആണ്.
ഈയടുത്തു കുപ്രസിദ്ധമായ പാകിസ്താനിലെ മതനിന്ദ കേസിലെ ആസിയ നൗറീന്‍ എന്ന ആസിയ ബീവി ക്രിസ്ത്യാനിയാണ്, അവരുടെ ഭര്‍ത്താവ് ആഷിഖ് മസീഹും.
ഉന്നതകുലജാതരായ കുറെ ഇംഗ്ലീഷ് പേരുകാരെ ഒഴിച്ച് നിര്‍ത്തിയാല്‍, പാകിസ്താനിലെ സാധാരണക്കാരായ മുഴുവന്‍ ക്രിസ്ത്യാനികളുടെ പേരും ആയിഷ, ആസിയ, അസീസ്, പര്‍വേസ്, ഷുക്കൂര്‍, അസര്‍പ്പ് എന്നൊക്കെയാണ്. നിങ്ങളുടെ ജോണ്‍, ജോസഫ്, സ്റ്റാന്‍ലി തുടങ്ങിയ പേരുമായി പോയാല്‍ തഹസില്‍ദാരുടെ വെരിഫിക്കേഷനില്‍ പൊട്ടും.
അത് കൊണ്ട് നല്ല ഒരു പാകിസ്താനി ക്രിസ്ത്യന്‍ പേര് കണ്ടുപിടിച്ചു പേര് മാറ്റി വേണം അപേക്ഷ കൊടുക്കാന്‍. നിങ്ങളെ മാമോദീസ മുക്കിയ പാകിസ്താനിലെ പള്ളിയെ പറ്റി ചിലപ്പോള്‍ ചോദ്യം വന്നേക്കാം, ഗൂഗിള്‍ നോക്കി പഠിച്ചു വയ്ക്കണം. തഹസില്‍ദാര്‍ക്ക് തൃപ്തിയായാല്‍ നിങ്ങള്‍ക്കും അഭയാര്‍ത്ഥി കാര്‍ഡ് കിട്ടും. പിന്നീട് ഭയപ്പെടാതെ ഇന്ത്യയില്‍ ജീവിക്കാം.
മുസ്‌ലിങ്ങള്‍
പറയുന്നത് കൊണ്ടൊന്നും തോന്നരുത്, നിങ്ങള്‍ക്ക് ഒരു പണി തരാനാണ് ഈ അഭ്യാസം മുഴുവന്‍. എളുപ്പം രക്ഷപ്പെടാമെന്ന് കരുതരുത്, ഓരോ സ്റ്റെപ്പും സൂക്ഷിച്ചു നീങ്ങണം.
ജന്മി കുടിയാന്‍ വ്യവസ്ഥയിലും മലയോര കുടിയേറ്റത്തിലും ചെറിയ പങ്കാളിത്തം മാത്രമുള്ള സമുദായം എന്ന നിലയില്‍ ഭൂരേഖ കയ്യിലുണ്ടാകാനുള്ള സാധ്യത തുലോം കൂടുതലാണ് കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക്. പണ്ട് പണ്ടേ യാത്ര ചെയ്യുന്നവരെന്ന നിലക്ക് പാസ്സ്‌പോര്‍ട്ടോ മറ്റു രേഖകളോ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ പേര്‍ പൗരത്വം തെളിയിക്കുന്നത് മുസ്‌ലിങ്ങളില്‍ നിന്നായിരിക്കും, അസമില്‍ അത് കണ്ടതാണ്. പക്ഷെ, മറ്റു രാജ്യങ്ങളിലേക്ക് ജോലി തേടി പോകാന്‍ തുടങ്ങുന്നതിന് മുമ്പ് പരമ ദാരിദ്ര്യത്തില്‍ ജീവിച്ച മുസ്‌ലിം കുടുംബങ്ങളില്‍ ചെറിയൊരു ശതമാനത്തിനു ഭൂമിയോ രേഖയോ ഉണ്ടായിരുന്നിരിക്കാനും വഴിയില്ല.
പണ്ട് സിലോണ്‍, ബര്‍മ, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരാണ് നിങ്ങളുടെ അപ്പൂപ്പന്മാരെങ്കില്‍ പാസ്സ്‌പോര്‍ട്ടോ മറ്റ് യാത്ര രേഖകളോ വീട്ടില്‍ കാണും, ഇല്ലെങ്കില്‍ പഴയ പാസ്‌പോര്‍ട്ട് രേഖക്ക് വേണ്ടി പാസ്‌പോര്ട്ട് ഓഫീസില്‍ അപേക്ഷിച്ചാല്‍ മതി.
സിലോണിലും സിംഗപ്പൂരിലുമൊക്കെ പെണ്ണ് കെട്ടി പൗരത്വവും മാറ്റി പിന്നീട് വയസ്സ് കാലത്തു കള്ള പാസ്സ്‌പോര്‍ട്ടില്‍ തിരിച്ചു വന്നവരും ഉണ്ടാകാം. അത് കൊണ്ട് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നത് സൂക്ഷിച്ചു വേണം. വെളുക്കാന്‍ തേച്ചത് പാണ്ടാകരുത്. ഗള്‍ഫ് യാത്രകള്‍ തുടങ്ങിയത് അറുപതുകള്‍ക്ക് ശേഷമായതു കൊണ്ട് അവരുടെ പാസ്‌പോര്‍ട്ട് തിരയുന്നതില്‍ കാര്യമില്ല.
രേഖ ഒന്നും ശരിയാക്കാനായില്ലെങ്കില്‍ ഏതായാലും ക്രിസ്ത്യാനികളെ പോലെയോ ഹിന്ദുക്കളെ പോലെയോ അഭയാര്‍ത്ഥി കാര്‍ഡിനപേക്ഷിക്കാനുള്ള അര്‍ഹത മുസ്‌ലിങ്ങള്‍ക്കില്ല. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്ന് അമിത് ഷാ പറഞ്ഞതിന്റെ അര്‍ത്ഥം മുസ്‌ലിങ്ങള്‍ ഒഴിച്ച് എല്ലാവരും എന്നാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകും.
തല്‍കാലം കുറച്ചു ദിവസത്തേക്ക് ക്രിസ്ത്യാനിയായി വേഷം മാറി അഭയാര്‍ത്ഥി കാര്‍ഡിന് അപേക്ഷിക്കുന്നതാണ് എളുപ്പ വഴി. നേരത്തെ പറഞ്ഞത് പോലെ നിങ്ങളുടെ നിലവിലുള്ള പേര് പാകിസ്താനിലെ ക്രിസ്ത്യന്‍ പേരാണ്, അത് കൊണ്ട് പേര് മാറ്റണ്ട. കൂടാതെ പാകിസ്താനിലെ ക്രിസ്ത്യാനികള്‍ മിക്കവാറും ചേലാകര്‍മം ചെയ്യുന്നവരാണ്, അതും ഒരു സൗകര്യമാണ്.
കൂടാതെ ക്രിസ്ത്യാനിയായി മാറാന്‍ വലിയ ചടങ്ങൊന്നുമില്ല, മാമ്മോദീസ മുങ്ങുക എന്നൊരു ചടങ്ങ് മാത്രമേ ഉള്ളൂ. അത് സത്യത്തില്‍ ഒരു മുങ്ങല്‍ പോലുമല്ല. ഒരു കൊന്ത വാങ്ങി കഴുത്തില്‍ ഇടണം, മുപ്പത് രൂപ കൊടുത്താല്‍ ഏതു ഫാന്‍സി ഷോപ്പിലും കിട്ടും.
തഹസില്‍ദാര്‍ ചിലപ്പോള്‍ പത്തു കല്പനകള്‍ എന്തൊക്കെയാണെന്ന് ചോദിച്ചേക്കാം, അത് പഠിക്കണം. കുരിശു വരക്കാനും പഠിച്ചിരിക്കണം, ഇടത്തു നിന്ന് വലത്തോട്ടാണോ വലത്തു നിന്ന് ഇടത്തോട്ടാണോ കുരിശു വരക്കേണ്ടത് എന്ന ചെറിയ ഒരു കണ്‍ഫ്യൂഷന്‍ മുസ്‌ലിങ്ങള്‍ക്കുണ്ടാകും, പ്രാക്റ്റീസ് ചെയ്യണം.
പാകിസ്താനില്‍ നിന്ന് പീഡനം ഭയന്ന് കേരളത്തിലേക്ക് വന്ന ക്രിസ്ത്യാനി എന്ന നിലയില്‍ നിങ്ങള്‍ക്കും ലഭിക്കും ഒരു അഭയാര്‍ത്ഥി കാര്‍ഡ്. ആറു കൊല്ലത്തെ നല്ലനടപ്പിന് ശേഷം പൂര്‍ണ പൗരത്വവും ലഭിക്കും, അടുത്ത എന്‍.ആര്‍.സി വരുന്നത് വരെ നിങ്ങള്‍ പൂര്‍ണ പൗരന്മാര്‍ തന്നെയായിരിക്കും.
മറ്റുള്ളവര്‍
മിശ്ര വിവാഹിതരുടെ മക്കള്‍, വിവാഹമേ കഴിക്കാത്തവരുടെ മക്കള്‍, കാട്ടില്‍ നിന്ന് ഇത് വരെ പുറത്തിറങ്ങിയിട്ടില്ലാത്ത വനവാസികള്‍, അവരെ പേടിപ്പിച്ചു അരി വാങ്ങി ഓസിനു ജീവിക്കുന്ന നക്സലൈറ്റുകള്‍, ബിനാലെ സമയത്തു എവിടെ നിന്നെന്നറിയാതെ പൊട്ടി വീഴുന്ന ബുദ്ധിജീവികള്‍, ഊരും പേരും അറിയാതെ ഭിക്ഷാടനം നടത്തി ജീവിക്കുന്നവര്‍, അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ തുടങ്ങിയവരെ പറ്റി നിയമത്തില്‍ ഒന്നും പറയുന്നില്ല. അവരൊന്നും ആര്‍ഷഭാരതത്തില്‍ ജീവിക്കണമെന്ന് ആര്‍ക്കും ഒരു നിര്‍ബന്ധവുമില്ല. അവര്‍ക്ക് പാകിസ്താനില്‍ പോകാം.
എല്ലാവരും രേഖകള്‍ ശരിയാക്കി തയ്യാറായിരിക്കുക. പെട്ടെന്നായിരിക്കും എന്‍.ആര്‍.സി പ്രഖ്യാപനം വരിക. നോട്ടു നിരോധന സമയത്തു കണ്ട ക്യൂ ഒന്നും ഒരു ക്യൂ അല്ല. ശരിക്കുള്ള ക്യൂ വരാന്‍ പോകുന്നതെയുള്ളൂ. ക്യൂ പരിശീലിക്കാന്‍ യോഗ ചെയ്യുന്നത് നല്ലതായിരിക്കും. ഒന്ന് കൊണ്ടും പേടിക്കാനില്ല. 99.3 ശതമാനം നോട്ട് തിരിച്ചു റിസര്‍വ് ബാങ്കിലെത്തിച്ച വേന്ദ്രന്മാരാണ് നമ്മളെന്നത് ഇടക്കൊന്നോര്‍മ്മിച്ചാല്‍ നല്ല ആത്മവിശ്വാസം ലഭിക്കും. ആശംസകള്‍.
സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത രാജ്യമായി ഇന്ത്യ മാറിയെന്നാണ് പല വിദേശ രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് നൽകുന്ന നിർദേശം. ബ്രീട്ടീഷ് ഗവൺമെന്റും യുഎസ് ഗവൺമെൻറും ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്ന സ്ത്രീ യാത്രികർക്കാണ് പ്രധാനമായും ഇത്തരം നിർദ്ദേശങ്ങൾ നൽകുന്നത്.ബ്രീട്ടീഷ് അധികൃതർ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്ന സ്ത്രീ യാത്രികർക്ക് നൽകിയ റിപ്പോർട്ടിൽ ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായവരുടെ കൃത്യവും വിശദവുമായ കണക്കുകളും വിവരങ്ങളുമാണ്.
ബ്രീട്ടീഷ് ഗവൺമെന്റ് ഇത് സംബന്ധിച്ച വിവരങ്ങൾ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിനും, ലൈംഗിക ആക്രമണത്തിനും ഇരയായവരുടെ പരാതിയും പോലീസ് റിപ്പോർട്ടും അടങ്ങുന്ന വിവരങ്ങൾ അതിൽ ചേർത്തിട്ടുണ്ട്.
യുഎസ് ഗവൺമെന്റ് 2019 മാർച്ചിലാണ് സ്ത്രീ യാത്രികർക്കായാട്ടുള്ള ട്രാവൽ അഡ്വൈസറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബലാത്സംഗവും അനുബന്ധ കുറ്റകൃത്യങ്ങളും ഏറ്റവും വേഗത്തിൽ വളരുന്ന ഇന്ത്യ സ്ത്രീ യാത്രികർക്ക് ഒട്ടും സുരക്ഷിതമല്ലെന്നാണ് യുഎസ് റിപ്പോർട്ട്. ഇന്ത്യയിലെ പല വിനോദസഞ്ചാരയിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും ക്രൂരമായ കുറ്റകൃത്യങ്ങളുടെയും, ലൈംഗിക അതിക്രമങ്ങളുടെയും കേന്ദ്രമാണന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
യുഎസും യുകെയും ഉൾപ്പടെയുള്ള രാജ്യങ്ങൾ തങ്ങളുടെ രാജ്യത്ത് നിന്നുള്ള സ്ത്രീ സഞ്ചാരികൾക്ക് നൽകിയിരിക്കുന്ന റിപ്പോർട്ടിൽ ഇന്ത്യയിലെ സ്ത്രീകൾക്കുള്ള അവകാശങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.
ഡൽഹിയിലെ ബസ്സിലുണ്ടായ ബലാത്സംഗത്തിന് ശേഷം ഇന്ത്യയിലേക്ക് വരുന്ന വിദേശരാജ്യങ്ങളിലെ വനിതകൾക്ക് അവരുടെ രാജ്യത്തെ അധികൃതർ പല തരത്തിലുള്ള ജാഗ്രത നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. വിനോദസഞ്ചാര മേഖലയിൽ കൂടുതൽ വികസനങ്ങൾക്കും മറ്റും ലക്ഷ്യമിടുന്ന ട്രാവൽ ആൻഡ് ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്.കേരളത്തിലെ വിനോദസഞ്ചാര മേഖലയെയും ഈ വിഷയങ്ങൾ ബാധിച്ചേക്കും. സ്ത്രീ സുരക്ഷയും സ്ത്രീ സൗഹാർദ്ദത്തിലും വിശ്വാസം ആർജിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിദ്ദേശ സഞ്ചാരികൾ ഇന്ത്യയിലെത്തുന്നതിനെ ഗൗരവമായി ബാധിക്കും.
ഉന്നാവ് കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിവേഗ വിചാരണയ്്ക്ക് നടപടി എടുക്കുമെന്നും യോഗി പറഞ്ഞു. ഉന്നാവ് പെൺകുട്ടിയെ ചുട്ടുകൊന്ന സംഭവത്തിൽ യു.പി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി രംഗത്തുവന്നിരുന്നു. രാജ്യത്ത് സ്ത്രീകൾക്ക് എതിരെ ഏറ്റവും അതിക്രമം നടക്കുന്നത് ഉത്തർപ്രദേശിലാണ്. അക്രമത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റെടുക്കണം. ബലാത്സംഗത്തിനു ഇരയായാൽ യു.പിയിൽ ജീവിക്കുക ദുഷ്കരമാണ്. ഇരയെ സംരക്ഷിക്കാൻ മുഖ്യമന്തി എന്തു ചെയ്തുവെന്നും പ്രിയങ്ക ചോദിച്ചു.
അതിനിടെ, ഹൈദരാബാദില്‍ സംഭവിച്ച പോലെ ഉത്തര്‍പ്രദേശിലെ ഉന്നാവ് ബലാല്‍സംഗക്കേസ് പ്രതികളെ വെടിവെച്ചു കൊല്ലണമെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടു. അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ സഹോദരനും ആവശ്യപ്പെട്ടു. വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷകൊണ്ട് നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി 11.40ന് ഡല്‍ഹിയിലെ സഫ്ദര്‍ജംങ് ആശുപത്രിയിലായിരുന്നു മരണം. രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വ്യാഴാഴ്ചയാണ് അഞ്ചംഗ സംഘം പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. പെണ്‍കുട്ടിക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. പരാതി നല്‍കിയതിന്‍റെ പ്രതികാരമായാണ് പ്രതികളടങ്ങുന്ന അഞ്ചംഗ സംഘം പെണ്‍കുട്ടിയെ തീകൊളുത്തിയത്.
എന്നാൽ ഉന്നാവിലെ മുറിവുണങ്ങും മുമ്പ് തന്നെ യുപിയിൽ വീണ്ടും കൂട്ടബലാല്‍സംഗം. ബുലന്ദ്ഷഹറില്‍ പതിനാലുകാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. പ്രതികള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ബിഹാറില്‍ അഞ്ചുവയസുകാരിയും പീഡനത്തിനിരയായി. ടെംബോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
ദീപ പ്രദീപ്
എല്ലാത്തിന്റെ യും പേരിൽ അഭിമാനിക്കുന്ന ഒരു മാനവിക സമൂഹമാണ് ഇന്ത്യയിലുള്ളത്. ജനങ്ങളുടെ നാനാവിധമായ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി അവർ പ്രയത്നിക്കുകയും പോരാടുകയും ചെയ്തുകൊണ്ടിരിക്കുന്നു. മനുഷ്യനെ മനുഷ്യൻ തന്നെ വഞ്ചി ക്കുന്ന ഒരു കാലഘട്ടത്തിൽ ഇന്ത്യൻ ജനത ആരെയാണ് വിശ്വസിക്കേണ്ടത്?. തങ്ങളുടെ സുരക്ഷിതത്വത്തിനും ജനഹിത ത്തിനും കാവലാളായി നിൽക്കേണ്ട ഭരണകൂടത്തിനെയോ?. എന്തിന്റെ പേരിലാണ് തങ്ങളുടെ ജീവനും ജീവിതത്തിനും അവർ സുരക്ഷ നൽകുമെന്ന് വിശ്വസിക്കേണ്ടത്?.
നീതിയെമാനിക്കുകയും ജനഹിതത്തിന് പ്രാധാന്യം നൽകുകയും ചെയ്യേണ്ട വരാണ് ഓരോ രാഷ്ട്രീയ പാർട്ടിയും അവരുടെ പ്രതിനിധികളും. ജനാധിപത്യ രാജ്യത്തിൽ തങ്ങളുടെ ആവശ്യങ്ങൾ അറിയാനും അത് നേടിക്കൊടുക്കാനും വേണ്ടി ജനങ്ങൾ അവരുടെ പ്രതിനിധികളെ കണ്ടെത്തുമ്പോൾ, ഒരു രാത്രിക്ക് അപ്പുറം അവരുടെ തീരുമാനങ്ങൾക്ക് യാതൊരു വിലയും നൽകാത്ത ഒരു സാമൂഹികാന്തരീക്ഷത്തിൽ ആണ് നാം ഇന്ന് കഴിയുന്നത്.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് പറയുമ്പോൾ പോലും എന്ത് ജനാധിപത്യം ആണ് ഇവിടെ നടക്കുന്നത്? “ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി തിരഞ്ഞെടുത്തതാണ് ഇന്ത്യയിലെ ജനാധിപത്യം” എന്ന് പറയാൻ പോലും ഇന്ന് സാധാരണക്കാർ അറയ്ക്കുന്നു.അതിനു കാരണം ഇന്ത്യയിലെ ജനങ്ങളുടെ കാഴ്ചപ്പാടല്ല, മറിച്ച് ജനാധിപത്യത്തെ ഇന്ന് കയ്യാളി വെച്ചിരിക്കുന്നവരുടെ പ്രവർത്തിയാണ്.
ഇന്ത്യ എന്ന മഹാരാജ്യത്തെ എടുത്തു പരിശോധിച്ചാൽ ഇത് വ്യക്തമാകും. മനുഷ്യൻ എന്നത് കേവലം ഒരു വസ്തുവായി മാത്രം ചുരുങ്ങിയിരിക്കുന്നു. ഒരു സാധാരണക്കാരന്റെ പരിധിയും സ്വാതന്ത്ര്യവും ഇന്ന് നിശ്ചയിക്കുന്നത് മുൻനിര രാഷ്ട്രീയ പാർട്ടികൾ തന്നെയാണ്.എന്തിന്റെ പേരിലാണ് ഇന്ന് മാതൃരാജ്യത്ത് ആക്രമണങ്ങളും തർക്കങ്ങളും നടക്കുന്നത് എന്ന് പോലും അറിയാതെ, ആരുടെയോ പ്രേരണയാൽ ജീവിക്കുന്നവരാണ് ആധുനികകാലത്തെ ഇന്ത്യക്കാരൻ. തങ്ങളുടെ വികാരത്തിനും വിചാരത്തിനും മുൻഗണന നൽകി ഓരോ പൗരനും വോട്ടവകാശം രേഖപ്പെടുത്തുമ്പോൾ വെറും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അത് വിനിയോഗിക്കുന്ന ഒരു വ്യവസ്ഥിതിയുടെ കീഴിലാണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. ആരാണ് ശരിയെന്നോ എന്താണ് ശരിയെന്നോ അറിയാൻ കഴിയാത്ത ഒരു ജനതയുടെ ഭാവി അത് അവരുടെ തലപ്പത്തിരിക്കുന്നവർ ചിന്തിക്കുന്നുണ്ടോ?. ഒരു രാത്രി മാറി പകൽ ആയപ്പോൾ തങ്ങൾ നിലനിൽക്കുന്ന രാഷ്ട്രീയ ചുറ്റുപാടിനെയും കൂടെ ചേർക്കേണ്ട രാഷ്ട്രീയ നേതാക്കളെയും അറിയാതെ പോകുന്ന ഒരു ജനതയുടെ നേർചിത്രം മഹാരാഷ്ട്രയിലെ ജീവിതങ്ങളിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി നാം കാണുന്നു. രാഷ്ട്രീയ തന്ത്രങ്ങളും ചുവടു മാറ്റങ്ങളും ചർച്ചയാക്കുമ്പോൾ അതിനിടയിൽ പെട്ടുപോയ പാവം ജനങ്ങളെ എന്തുകൊണ്ടാണ് ഒരു മാധ്യമങ്ങളും വെളിച്ചത്ത് കൊണ്ടു വരാൻ ശ്രമിക്കാത്തത്?. എന്തിനധികം പറയുന്നു ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിൽ നാം എല്ലാം ഊറ്റംകൊള്ളുന്ന കൊച്ചു കേരളത്തിലെ സ്ഥിതിയും ഏതാണ്ട് ഇങ്ങനെ തന്നെയാണല്ലോ. 28 സംസ്ഥാനത്ത് ഇത്രയും വലിയ രാഷ്ട്രീയ പോരാട്ടങ്ങൾ നടക്കുമ്പോൾ 14 ജില്ലകൾ മാത്രം ഉള്ള കൊച്ചു കേരളത്തിൽ നടക്കുന്നത് ഇതിലും വലിയ രാഷ്ട്രീയ തന്ത്രങ്ങൾ തന്നെയാണ് എന്നതിന് ഒരു സംശയവും വേണ്ട. ഓരോ ദിവസവും ഓരോ രാഷ്ട്രീയ നേതാക്കളും അവരുടെ പ്രസ്ഥാനത്തെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുമ്പോൾ ഇല്ലാതാകുന്നത് ജനങ്ങൾക്ക് രാഷ്ട്രീയ നേതാക്കന്മാരോടും രാഷ്ട്രീയ പാർട്ടികളോടുള്ള വിശ്വാസമാണ്. തങ്ങൾ ഏതു പ്രസ്ഥാനത്തിന് കീഴിലാണ് സുരക്ഷിതരെന്ന് കണ്ടെത്താൻ കഴിയാത്ത ഒരു ജനസമൂഹമാണ് ഇന്ന് ജീവിക്കുന്നത്. തങ്ങളുടെ നിലനിൽപ്പിനെയും സുരക്ഷിതത്വത്തെയും കുറിച്ച് ചിന്തിക്കുന്നതിനോടൊപ്പം ഇവർ പകർന്നു തരുന്ന വെളിച്ചം നന്മയിലേക്ക് ഉള്ളതാണോ തിന്മയിലേക്ക് ഉള്ളതാണോ എന്ന് കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ കരുനീക്കത്തിൽ സ്വന്തം രക്തബന്ധങ്ങളെ പോലും ഇല്ലാതാക്കുന്ന തരത്തിൽ രാഷ്ട്രീയ വെറി മനുഷ്യനെ കാർന്നു തിന്നുമ്പോൾ ഇത് എന്തിനുവേണ്ടി, ആർക്കുവേണ്ടി എന്നുകൂടി നാം ഓരോരുത്തരും ചിന്തിക്കണം. നമ്മുടെ മാതൃ രാജ്യത്തെ കുരുതിക്കളം ആക്കുകയാണോ കെട്ടുറപ്പുള്ളത് ആക്കുകയാണോ വേണ്ടത് എന്ന് ചിന്തിക്കേണ്ടത് നാമാണ്. അതുപോലെ തന്നെ നമ്മൾ ആരും ആരുടെയും കൈകളിൽ സുരക്ഷിതരല്ലെന്ന് തിരിച്ചറിയുകയും വേണം….
ദീപ പ്രദീപ്.
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ കൊടുമൺ ആണ് സ്വദേശം.നേന്ത്രപ്പള്ളിൽ വീട്ടിൽ പ്രദീപ് കുമാറിന്റെയും പ്രസന്ന കുമാരിയുടെയും മൂത്തമകൾ..
മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി ഇപ്പോൾ കോട്ടയം പ്രസ്സ് ക്ലബ്ബിൽ ജേർണലിസം വിദ്യാർത്ഥിനി ആണ്….സഹോദരൻ ദീപു. പി