കൊടുകുളഞ്ഞി: ചെങ്ങന്നൂർ കൊടുകുളഞ്ഞിയിൽ വൃദ്ധ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാൻ(75), ഭാര്യ ലില്ലി ചെറിയാൻ (68) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പശ്ചിമബംഗാൾ സ്വദേശികളെ കസ്റ്റഡിയിൽ എടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.
കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിയ്ക്കടുത്തെ ഗ്രാമത്തിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. മാസങ്ങള്‍ നീണ്ടു നിന്ന മൊബൈല്‍ പ്രണയത്തിലൊടുവിലാണ് ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് തനിക്ക് അത്യാവശ്യം വേണ്ട സാധനങ്ങളുമെടുത്ത് വീട്ടമ്മ വീട് വിട്ടിറങ്ങിയത്. മൊബൈല്‍ നമ്പറിന്റെ വിലാസം കണ്ടെത്തിയായിരുന്നു വീട്ടമ്മയുടെ വരവ്.
കാമുകന്റെ വീട്ടുമുറ്റത്തെത്തിയ പ്രണയിനി കാമുകനെ ഫോണില്‍ വിളിച്ചു. ഫോണും പിടിച്ചു വാതില്‍ തുറന്ന് പുറത്തേക്ക് വന്ന മീശമുളയ്ക്കാത്ത പ്ലസ് ടുക്കാരന്‍ കാമുകനെക്കണ്ട് കാമുകി ഞെട്ടി. പണി പാളിയെന്ന് മനസിലാക്കിയ പയ്യന്‍ ഓടി വീടിനുള്ളില്‍ കയറി കട്ടിലിനടിയില്‍ ഒളിച്ചു. കരച്ചിലും തുടങ്ങി.വിവരം ഗ്രാമത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു. നാട്ടുകാര്‍ പ്ലസ് ടുക്കാരന്‍ കാമുകന്റെ വീട്ടില്‍ തടിച്ചുകൂടി.
എന്നാല്‍ പ്രണയ പരവശയായ വീട്ടമ്മ മടങ്ങാന്‍ കൂട്ടാക്കിയില്ല. ബാഗും കൈയില്‍ പിടിച്ച് കാമുകന്റെ വീട്ടിന്റെ വരാന്തയില്‍ തന്നെ ഇരുന്നു. പിതാവിന്റെ പേരിലുള്ള മൊബൈല്‍ കണക്ഷനാണ് കുട്ടി ഉപയോഗിച്ചിരുന്നത്. ഇതിന്റെ വിലാസം കണ്ടെത്തിയാണ് വീട്ടമ്മ എത്തിയത്. ഒടുവില്‍ ആരോ വിളിച്ചു പറഞ്ഞതറിഞ്ഞു സ്ഥലത്തെത്തിയ ഭര്‍ത്താവ് വീട്ടമ്മയെ കൂട്ടി വീട്ടിലേക്ക് മടങ്ങി.
രാജസ്ഥാനിലെ സാംഭാര്‍ തടാകത്തിന് സമീപം 1500 ഓളം പക്ഷികള്‍ കൂട്ടത്തോടെ ചത്തുകിടക്കുന്നു. കരളുനോവിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇതില്‍ കൂടുതലും ദേശാടനപക്ഷികളാണ്. രാജ്യത്തെ ഏറ്റവും വലിയ ഉപ്പ് വെള്ള തടാകമാണ് സാംഭാര്‍. ജയ്പൂരിനടുത്താണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. കൂട്ടത്തോടെ പക്ഷികള്‍ ചത്ത വിവരം നാടിനെ മുഴുവന്‍ നടുക്കിയിരിക്കുകയാണ്.
ജലമലിനീകരണമാകാം സംഭവത്തിന് കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പക്ഷികളുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ കൃത്യമായ കാരണം വ്യക്തമാകുകയുള്ളൂ. 1500 പക്ഷികളാണ് ചത്തതെന്ന് പ്രാഥമിക കണക്ക്. എന്നാല്‍, 5000ത്തോളം പക്ഷികള്‍ ചത്തിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രദേശത്തുനിന്ന് സംശയപരമായ ഒന്നും തന്നെ ലഭിച്ചിട്ടില്ല. പക്ഷികള്‍ ചത്തുകിടക്കുന്ന നിഗൂഢത നിഴലിക്കുന്നുവെന്ന് പക്ഷി വിദഗ്ധന്‍ പറയുന്നു. തടാകത്തിന് 12-13 കിലോമീറ്റര്‍ ചുറ്റളവിലാണ് പക്ഷികളുടെ ജഡങ്ങള്‍ കിടക്കുന്നത്. വെള്ളകൊക്കന്‍ കുളക്കോഴി, അവോസെറ്റ് കുളക്കോഴി, പവിഴക്കാലി, കോരിച്ചുണ്ടന്‍ എരണ്ട, ചക്രവാകം തുടങ്ങി പത്തോളം സ്പീഷിസുകളില്‍പ്പെട്ട പക്ഷികളാണിവ.
ജലമലിനീകരണത്തിന് കാരണമെന്താണെന്നും പരിശോധിക്കുന്നുണ്ട്. മെഡിക്കല്‍ സംഘം വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എന്തെങ്കിലും ബാക്ടീരയോ വൈറസോ ആണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
തിരുവനന്തപുരം: ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. ബാലരാമപുരം പരുത്തിച്ചകോണം എ.ആർ ഹൗസിൽ രാധാകൃഷ്ണൻ- അനിത ദമ്പതികളുടെ മകൾ അഞ്ജുവിന്റെ (24)മരണമാണ് വീട്ടുകാരിലും നാട്ടുകാർക്കിടയിലും സംശയങ്ങൾക്ക് കാരണമാകുന്നത്. ഭർത്താവ് സിവിൽ പൊലീസ് ഓഫീസറായ പുന്നക്കാട് കൊട്ടാരക്കോണത്ത് സുരേഷ് കുമാറിന്റെ വീട്ടിലാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ അഞ്ജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
2016ലാണ് ബി.ടെക് ബിരുദധാരിയായ അഞ്ജുവിനെ പാലക്കാട് കെ.എ.പി ബറ്റാലിയനിലെ പൊലീസുകാരനായ സുരേഷ് കുമാർ വിവാഹം ചെയ്തത്. സുരേഷ് കുമാർ ഇപ്പോൾ ഡെപ്യൂട്ടേഷനിൽ നിയമസഭയിൽ വാച്ച് ആന്റ് വാർഡായി ജോലി ചെയ്യുകയാണ്. അഞ്ജു ഭർതൃവീട്ടിൽ നിന്നും ദിവസവും മൊബൈൽ ഫോണിലൂടെ പരുത്തിച്ചകോണത്തെ വീടുമായി ബന്ധപ്പെടുകയും അച്ഛനമ്മമാരോട് കുശലാന്വേഷണം നടത്തുകയും എല്ലാകാര്യങ്ങളും പറയുകയും ചെയ്യുമായിരുന്നു. സംഭവത്തിന് തലേദിവസമാണ് അഞ്ജു ഏറ്റവുമൊടുവിൽ പരുത്തിച്ചകോണത്തെ വീട്ടിൽ വന്നത്. രണ്ടരവയസുകാരൻ മകനെ ഡേ കെയറിൽ അയയ്ക്കുന്നതിനും തനിക്ക് പി.എസ്.സി പരീക്ഷാ പരിശീലനത്തിന് പോകുന്നതിനെപ്പറ്റിയും ആലോചിക്കാനുമാണ് ഭർത്താവ് സുരേഷ് കുമാറിനൊപ്പമെത്തിയത്. അഞ്ജുവിനെ പരുത്തിച്ചകോണത്തെ വീട്ടിലാക്കിയശേഷം ജോലിക്ക് പോയ സുരേഷ്, ഉച്ചയോടെ ഫോണിൽ വിളിച്ച് താൻ തിരികെ വരാൻ താമസിക്കുമെന്നും വണ്ടിവിളിച്ച് വീട്ടിലേക്ക് പോകണമെന്നും നിർദ്ദേശിച്ചു.
തുടർന്ന് അഞ്ജുവിനെ സഹോദരൻ കാറിൽ അന്ന് വൈകുന്നേരം കൊട്ടാരക്കോണത്തെ വീട്ടിൽ തിരികെ കൊണ്ടാക്കി. അടുത്ത ദിവസം രാവിലെ പതിവുപോലെ അച്ഛനമ്മമാരെ വിളിച്ച് വിശേഷങ്ങൾ പങ്കുവച്ചെങ്കിലും വഴക്കോ മറ്റ് പ്രശ്നങ്ങളോ ഉള്ളതായി യാതൊരു സൂചനയും നൽകിയില്ല. എന്നാൽ, എന്നും ഉച്ചയ്ക്കുള്ള അഞ്ജുവിന്റെ പതിവ് വിളി അന്നുണ്ടായില്ല. രാത്രി മകളെ അങ്ങോട്ട് വിളിക്കാമെന്ന് കരുതിയിരുന്ന അമ്മയുടെ ഫോണിലേക്ക് വൈകുന്നേരമെത്തിയ സുരേഷ് കുമാറിന്റെ വിളി ആ കുടുംബത്തിന് താങ്ങാനായില്ല. ‘നിങ്ങളുടെ മകൾ തൂങ്ങിനിൽക്കുന്നു’ എന്നായിരുന്നു ആ സന്ദേശം. ഉടൻ അഞ്ജുവിന്റെ കുടുംബം കഷ്ടിച്ച് നാലുകിലോമീറ്റർ അകലെയുള്ള കൊട്ടാരക്കോണത്തെ വീട്ടിലേക്ക് പാഞ്ഞു. നിലത്ത് നിശ്ചലയായി മരവിച്ച് കിടക്കുന്ന മകളുടെ മൃതശരീരമാണ് അവർക്ക് അവിടെ കാണാനായത്.
സുരേഷിന്റെ വീട്ടിലെ ഡൈനിംഗ് ടേബിളിൽ ഒരു ഗ്ളാസ്ബൗൾ അഞ്ജു വച്ചതിനെ ചൊല്ലി വഴക്കുണ്ടായത്രേ. തുടർന്ന് സുരേഷ് അഞ്ജുവിനെ മർദ്ദിച്ചു എന്നാണ് പരാതി. സംഭവങ്ങൾക്ക് സാക്ഷിയായ രണ്ടര വയസുകാരൻ മകൻ ഇക്കാര്യങ്ങൾ അഞ്ജുവിന്റെ മാതാപിതാക്കളോട് പറയുകയും ചെയ്തിട്ടുണ്ട്. അഞ്ജു മുറിയ്ക്കുള്ളിൽ ജീവനൊടുക്കിയതാണെന്നാണ് സുരേഷിന്റെയും വീട്ടുകാരുടെയും മൊഴി. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് അഞ്ജുവിന്റെ വീട്ടുകാരുടെ പരാതി.
അഞ്ജു ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർതൃവീട്ടിൽ തനിക്ക് നേരിടേണ്ടിവന്ന അവസ്ഥ ലാപ് ടോപ്പിൽ തെളിവായുണ്ടെന്നാണ് സൂചന. ആർത്തവ സമയത്ത് കുഞ്ഞിന് കുറുക്ക് തയാറാക്കാൻ പോലും അടുക്കളയിൽ പ്രവേശിക്കാൻ അഞ്ജുവിന് അനുവാദമില്ലായിരുന്നു. അതിനാൽ, ആർത്തവ സമയത്ത് അഞ്ജുവിനെ മാതാപിതാക്കൾ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു.
മകളുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ സംശയങ്ങൾ മുഖവിലയ്ക്കെടുക്കാനോ കാര്യമായി അന്വേഷണം നടത്താനോ പൊലീസ് തയാറാവുന്നില്ലെന്നാണ് അഞ്ജുവിന്റെ ബന്ധുക്കളുടെ പരാതി. ഇക്കാര്യങ്ങളടക്കം മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്ന് അഞ്ജുവിന്റെ ബന്ധുക്കൾ പറയുന്നു.
അഞ്ജുവിന്റെ വീട്ടുകാരുടെ സംശയങ്ങൾ
.വൈകിട്ട് മൂന്നരയ്ക്ക് തൂങ്ങിമരിച്ചെന്ന വിവരം അഞ്ജുവിന്റെ വീട്ടുകാരെ അറിയിക്കാൻ വൈകിയത്.
.ആത്മഹത്യ ചെയ്തതാണെങ്കിൽ മുറിയുടെ കതക് അടയ്ക്കാതിരുന്നത്.
.മേശപ്പുറത്ത് കയറി നിന്നാൽപോലും അഞ്ജുവിന് സീലിംഗിൽ എത്താൻ കഴിയില്ലെന്നുള്ളത്.
.എന്തും വീട്ടുകാരോട് തുറന്നുപറയാറുള്ള അഞ്ജു പ്രശ്നങ്ങളൊന്നും അറിയിക്കാതിരുന്നത്.
മലപ്പുറം കോട്ടയ്ക്കലില്‍ പ്രണയിച്ചതിന്റെ പേരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. മര്‍ദ്ദനത്തിന് ഇരയായതില്‍ മനംനൊന്ത് യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഷാഹിറാണ് ആത്മഹത് ചെയ്തത്. അതിനിടയില്‍ യുവാവുമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാത്രിയാണ് ഷാഹിറിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ബൈക്കില്‍ പോവുകയായിരുന്നു ഷാഹിറിനെ യുവതിയുടെ ബന്ധുക്കള്‍ തടഞ്ഞു വെച്ച് ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയപ്പോള്‍ ഷാഹിറിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് കണ്ടതെന്ന് ഷാഹിറിന്റെ ഉമ്മയും അനിയനും പറഞ്ഞു.
ഷാഹിറിന്റെ സഹോദരനേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചു. പിന്നീട് ഉമ്മയ്ക്കും സഹോദരനുമൊപ്പം വീട്ടിലെത്തിയ ഷഹീര്‍ ഇവരുടെ മുന്നില്‍ വെച്ച് വിഷം കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഷാഹിറിനെ ഉടന്‍ത്തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
അപൂര്‍വ്വമായ സിഗ്നല്‍ മത്സ്യത്തെ കേരള തീരത്തു നിന്നും കണ്ടെത്തി. ഇതാദ്യമായാണ് ഇന്ത്യന്‍ തീരത്തു നിന്നും ഇവയെ കണ്ടെത്തുന്നത്. കേരള തീരത്തു നിന്ന് 70 മീറ്റര്‍ താഴ്ചയുള്ള മണല്‍ത്തട്ടില്‍ നിന്നാണ് ഇവയെ കണ്ടെത്തുന്നത്. ഇന്ത്യയില്‍ നിന്നും കണ്ടെത്തിയതിനാല്‍ ഇവയ്ക്ക് റ്റീറോപ്‌സാറോണ്‍ ഇന്‍ഡിക്കം (Pteropsaron indicum) എന്നാണ് ശാസ്ത്രീയനാമം നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ നിന്നും കണ്ടെത്തിയ ഈ ഇനം ലോകത്തെ സിഗ്നല്‍ മത്സ്യങ്ങളില്‍ ഏറ്റവും വലിപ്പമുള്ളതാണ്. ഇണയെ ആകര്‍ഷിക്കുന്നതിനായി ഇത്തരം മത്സ്യങ്ങള്‍ അവയുടെ നീളമുള്ള മുതുകുകള്‍ സവിശേഷമായി ചലിപ്പിക്കും. ഈ സ്വഭാവമാണ് ഇവയെ സിഗ്നല്‍ മത്സ്യങ്ങള്‍ എന്നു വിളിക്കാന്‍ കാരണം. ഇവയ്ക്ക് ശരീരപാര്‍ശ്വങ്ങളില്‍ നീളത്തില്‍ തിളങ്ങുന്ന കടുത്ത മഞ്ഞവരകളുണ്ട്. ഇത്തരത്തില്‍ ചെറിയ മഞ്ഞ അടയാളങ്ങള്‍ തലയുടെ പാര്‍ശ്വങ്ങളിലും കാണാം. മുതുകുചിറകില്‍ വളരെ നീളത്തിലുള്ള മുള്ളുകളും കാണാം.
കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി പ്രൊഫ. എ. ബിജുകുമാര്‍, അമേരിക്കയിലെ ഓഷ്യന്‍ സയന്‍സ് ഫൗണ്ടേഷനിലെ മത്സ്യഗവേഷകന്‍ ഡോ. ബെന്‍ വിക്ടര്‍ എന്നിവര്‍ചേര്‍ന്ന് നടത്തിയ ഗവേഷണവിവരങ്ങള്‍ പുതിയലക്കം ‘ഓഷ്യന്‍ സയന്‍സ് ഫൗണ്ടേഷന്‍ ജേണലി’ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി.ടി. സ്‌കാന്‍ ഉപയോഗിച്ചുനടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയ ഇത്തരം മത്സ്യങ്ങളുടെ സവിശേഷ അസ്ഥിവ്യവസ്ഥയെപ്പറ്റിയുള്ള വിവരങ്ങളും ഗവേഷണപ്രബന്ധത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സിഗ്നൽ ഫിഷ്
കണ്ടെത്തിയ ഇനം ലോകത്തിലെ ഏറ്റവും വലിയ സിഗ്നൽ മത്സ്യമാണ്. ശരീരത്തിന്റെ വശങ്ങളിൽ തിളങ്ങുന്ന കട്ടിയുള്ള മഞ്ഞ വരകളുണ്ട്. ചെറിയ മഞ്ഞ അടയാളങ്ങൾ തലയുടെ വശങ്ങളിൽ കാണാം. ഡോർസൽ ഫിനുകളിൽ നീളമുള്ള മുള്ളുകളും ഉണ്ട്. തങ്ങളുടെ പ്രദേശത്ത് ആധിപത്യം സ്ഥാപിക്കുന്നതിന്റെയും ഇണയെ ആകർഷിക്കുന്നതിന്റെയും അടയാളമായി അവർ നീളമുള്ള ചിറകുകൾ പരത്തുന്നു.
ഈ സവിശേഷതകൾ മൂലമാണ് അവയെ സിഗ്നൽ ഫിഷ് എന്ന് വിളിക്കുന്നത്. സിടി സ്കാൻ നടത്തി അവരുടെ അസ്ഥികൂട വ്യവസ്ഥയുടെ വിശദാംശങ്ങൾ പഠനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സിഗ്നൽ മത്സ്യങ്ങൾ പവിഴപ്പുറ്റുകളിൽ കാണപ്പെടുന്നു. അതിനാൽ കേരള തീരത്ത് പവിഴത്തിന്റെ സാന്നിധ്യം ഇത് സൂചിപ്പിക്കുന്നുവെന്ന് പ്രൊഫ. ബിജുകുമാർ പറയുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥി പ്രണവ്. അച്ഛനും അമ്മയ്ക്കുമൊപ്പം എത്തിയ പ്രണവ് ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ ലഭിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. ഹൃദയ സ്പര്‍ശിയായ അനുഭവം എന്നു പറഞ്ഞ് മുഖ്യമന്ത്രിയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു ഹൃദയ സ്പര്‍ശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ കൊച്ചുമിടുക്കന്‍ പ്രണവ് തന്റെ ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വന്നതായിരുന്നു അത്. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകള്‍ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛന്‍ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വര്‍ണകുമാരിയെയും സാക്ഷിനിര്‍ത്തി പ്രണവ് പറഞ്ഞു. കെ.ഡി. പ്രസേനന്‍ എം.എല്‍.എയും കൂടെയുണ്ടായി.
സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് പറഞ്ഞു. ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി കോച്ചിംഗിന് പോവുകയാണിപ്പോള്‍. കാല്‍ ഉപയോഗിച്ച് സെല്‍ഫിയും എടുത്ത് ഏറെ നേരം സംസാരിച്ചാണ് പ്രണവിനെ സന്തോഷപൂര്‍വം യാത്രയാക്കിയത്.
അപ്രതീക്ഷിതമായെത്തിയ വാഹനാപകടത്തിൽ പൊലിഞ്ഞ യുവദമ്പതികളുടെ മരണത്തിൽ കണ്ണീരൊഴുക്കുകയാണ് ഒരു നാട്. തിരുവനന്തപുരം നെയ്യാറ്റിൻകര ഊരുട്ടുകാല തിരുവോണത്തിൽ ജനാർദനൻ നായരുടെ മകനും പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷൻ ഓവർസീയറുമായ ജെ രാഹുൽ (28), ഭാര്യയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓവർസീയറുമായ സൗമ്യ(24) എന്നിവരാണ് മരിച്ചത്.
വിവാഹത്തിൽ പങ്കെടുക്കാനാണ് രാവിലെ കാറിൽ ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്. ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. രാത്രി എട്ടരയോടെ രാഹുലിന്റെയും സൗമ്യയുടെയും മൃതദേഹങ്ങൾ ഊരൂട്ടുകാലായിലെ വീട്ടിലെത്തുമ്പോൾ തകർന്നുപോയി ബന്ധുക്കൾ. നൊമ്പരക്കാഴ്‌ചയായി ഇരുവരുടെയും മകൾ രണ്ടുവയസ്സുള്ള ഇഷാനി. കുഞ്ഞിനെ രാഹുലിന്റെ അമ്മയെ ഏൽപിച്ചാണ് ഇരുവരും ഇന്നലെ രാവിലെ പുറപ്പെട്ടത് .
‘ഈ പൊന്നുകുഞ്ഞിന് ഇനി ആരു പാലുകൊടുക്കുമെന്ന് ആരെങ്കിലും പറയു’ എന്ന മുത്തശ്ശിയുടെ ചോദ്യം കേട്ടുനിന്നവരുടെ നെഞ്ചിലാണു തറച്ചത്. സങ്കടം സഹിക്കാനാകാതെ എല്ലാവരും കണ്ണീരൊഴുക്കുമ്പോൾ മുത്തശ്ശിയുടെ കയ്യിൽതന്നെയായിരുന്നു ഇഷാനി.
ദേശീയപാതയിൽ കടമ്പാട്ടുകോണത്തിനു സമീപം ഇന്നലെ 11ന് ആയിരുന്നു അപകടം നടന്നത്. ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ നെയ്യാറ്റിൻകരയിൽ നിന്ന് മയ്യനാട്ടേക്ക് കാറിൽ പോകുന്നതിനിടെയാണ് ഈ ദാരുണാപകടം.
മുൻഭാഗം പൂർണമായും തകർന്ന കാറിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും രാഹുലും സൗമ്യയും മരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
പാരിപ്പള്ളി (കൊല്ലം)/ നെയ്യാറ്റിൻകര∙ കാറും കെഎസ്ആർടിസി വോൾവോ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവദമ്പതികൾ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര ഊരുട്ടുകാല തിരുവോണത്തിൽ ജനാർദനൻ നായരുടെ മകനും പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷൻ ഓവർസീയറുമായ ജെ.രാഹുൽ (28), ഭാര്യയും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓവർസീയറുമായ സൗമ്യ (24) എന്നിവരാണു മരിച്ചത്.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നെയ്യാറ്റിൻകരയിൽ നിന്നു മയ്യനാട്ടേക്കു കാറിൽ പോകുന്നതിനിടെ ദേശീയപാതയിൽ കടമ്പാട്ടുകോണത്തിനു സമീപം ഇന്നലെ 11ന് ആയിരുന്നു അപകടം. രണ്ടു വയസ്സുള്ള മകൾ ഇഷാനിയെ രാഹുലിന്റെ അമ്മയെ ഏൽപിച്ച ശേഷമായിരുന്നു ദമ്പതികളുടെ യാത്ര.
കൊല്ലം ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുൻഭാഗം പൂർണമായും തകർന്ന കാറിൽ നിന്നു പുറത്തെടുത്തപ്പോഴേക്കും ഇരുവരും മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ആയൂർ ഇളമാട് തേവന്നൂർ സൗമ്യ നിവാസിൽ സരസ്വതി അമ്മയുടെയും പരേതനായ സുന്ദരൻ പിള്ളയുടെയും മകളാണ് സൗമ്യ. പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓവർസീയർ ആയിരുന്ന സൗമ്യയ്ക്കു മൂന്നു മാസം മുൻപാണ് അഞ്ചലിലേക്കു സ്ഥലം മാറ്റം കിട്ടിയത്. ഇരുവരുടെയും സംസ്കാരം ഇന്ന് 10ന് സൗമ്യയുടെ ആയൂരിലെ വീട്ടിൽ നടക്കും.
|