കൊച്ചി കുണ്ടന്നൂർ ജംഗ്ഷനിൽ വൻ കവർച്ച. സ്റ്റീൽ വില്പന കേന്ദ്രത്തിൽ നിന്നാണ് മൂന്ന് പേരടങ്ങിയ സംഘം തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്നത്. മുഖംമൂടി ധരിച്ച സംഘം പെപ്പർ സ്പ്രേ അടിച്ച ശേഷമാണ് ആക്രമണം നടത്തിയത്. പണം ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനത്തോടെയാണ് സംഘം വല വീശിയത് .
പോലീസിന്റെ വിവരമനുസരിച്ച്, “ട്രേഡിങ് പ്രോഫിറ്റ് ഫണ്ട്” എന്ന പേരിലാണ് സംഘം എത്തിയതെന്ന് പറയുന്നു. 80 ലക്ഷം രൂപ ക്യാഷായി കൊടുത്താൽ ഒരു കോടി രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാമെന്ന് അവർ പറഞ്ഞിരുന്നു. സ്റ്റീൽ വ്യാപാരിയായ സുബിൻ എന്നയാളാണ് ഈ വാഗ്ദാനത്തിൽ വീണത്. പണം കൈമാറിയതിന് ശേഷം സംഘം പെപ്പർ സ്പ്രേ അടിച്ച് പണം പിടിച്ച് കാറിൽ കയറി രക്ഷപ്പെട്ടു.
സംഭവത്തിനു പിന്നാലെ പൊലീസ് വ്യാപകമായ അന്വേഷണം തുടങ്ങി. എറണാകുളം വടുതല സ്വദേശി സജി എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിലെ മറ്റു രണ്ട് പേരെയും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നു. കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരുകയാണ് .
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. അടുത്ത അഞ്ച് ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇത് കിഴക്കൻ-തെക്കു കിഴക്കൻ ദിശയിൽ അറബിക്കടലിന്റെ മദ്ധ്യഭാഗത്തേക്ക് നീങ്ങി അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി കുറയാൻ സാധ്യത.
കന്യാകുമാരി പ്രദേശത്തും അതിനോടു ചേർന്ന ഭാഗങ്ങളിലും 1.5 കി.മീ ഉയരത്തിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒക്ടോബർ 10-ഓടെ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത.
കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം / ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനും ഇടിമിന്നലിനോടൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഞ്ചേശ്വരത്ത് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കടമ്പാറയിലെ പെയിന്റിംഗ് തൊഴിലാളിയായ അജിത്തും (35) സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയായ ശ്വേതയുമാണ് (27) കഴിഞ്ഞ ദിവസം മരിച്ചത്. ഇവർ ചിലരിൽ നിന്ന് പണം വാങ്ങിയതായി നാട്ടുകാർ പറയുന്നു. കടം കൊടുത്തവർ ശ്വേതയെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടറിലെത്തിയ രണ്ട് സ്ത്രീകളാണ് ശ്വേതയെ മർദിച്ചത്. ഈ സ്ത്രീകൾ ആരാണെന്നറിയാൻ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, അജിത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സഹോദരി പറയുന്നത്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബന്ധുക്കളുടെ പരാതി ലഭിച്ചാൽ ആത്മഹത്യപ്രേരണക്കുറ്റം കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെടുത്ത പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതിനാൽ ചിലർ ഭീഷണിപ്പെടുത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കടമ്പാറിലെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയാണ് ശ്വേത. സ്കൂളിലെ എല്ലാം പ്രവർത്തനങ്ങളിലും സജീവമായിരുന്നുവെന്നാണ് സഹപ്രവർത്തകൾ പറയുന്നത്. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങളൊന്നും ശ്വേത പറയാറില്ലെന്നും സഹപ്രവർത്തകർ പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അജിത്ത് ഭാര്യ ശ്വേതയേയും മകനെയും കൂട്ടി ബന്തിയോട്ടെ സഹോദരിയുടെ വീട്ടിലെത്തിയത്. ഇവിടെ അധിക സമയം ചെലവഴിച്ചിരുന്നില്ല. ഒരിടം വരാൻ പോകാനുണ്ടെന്നു പറഞ്ഞാണ് മകനെ വീട്ടിലാക്കി ഇറങ്ങിയത്. പിന്നീട് വീട്ടിലെത്തി വിഷം കഴിക്കുകയായിരുന്നു.
ഇരുവരെയും നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ സംസാരിച്ചിരുന്നതായി പറയുന്നു. മംഗളൂരു ആശുപത്രിയിലെത്തിയ മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
തിരുവനന്തപുരം: കുളത്തൂരില്‍ 17-കാരനായ പ്ലസ്ടു വിദ്യാര്‍ഥിയെ നടുവീഥിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍. റേഷന്‍കടവ് സ്വദേശിയായ വിദ്യാര്‍ഥിക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴുത്തില്‍ പത്തോളം തുന്നലുകള്‍ പറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തില്‍ കുളത്തൂര്‍ സ്വദേശിയായ അഭിജിത് (34) എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂള്‍ വിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങവേ വഴിയില്‍വെച്ച് വിദ്യാര്‍ഥിയും അഭിജിത്തും തമ്മില്‍ തര്‍ക്കമുണ്ടായതായാണ് വിവരം. തര്‍ക്കത്തിനിടെ അഭിജിത് ബ്ലേഡ് എടുത്ത് വിദ്യാര്‍ഥിയെ ആക്രമിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നു.
തുമ്പ പോലീസ് സ്റ്റേഷന്റെ പരിധിയിലായിരുന്നു സംഭവം. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
എറണാകുളം കോതമംഗലത്ത് 17കാരനായ പ്ലസ്ടു വിദ്യാർത്ഥിയെ പെൺസുഹൃത്തിന്‍റെ പിതാവും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദിച്ച സംഭവം പുറത്തുവന്നു. വാരപ്പെട്ടി ഇളങ്ങവം സ്വദേശിയായ യുവാവാണ് ആക്രമണത്തിനിരയായത്. പെൺകുട്ടിയുടെ പിതാവ് അടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നാണ് പിതാവ് യുവാവിനോട് ചാറ്റ് നടത്തിയത് എന്നതാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
റിപ്പോർട്ടുകൾ പ്രകാരം, ആശുപത്രിയിൽ അഡ്മിറ്റായിരുന്ന പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന് പിതാവ് പെൺകുട്ടിയായി നടിച്ച് യുവാവിനോട് ചാറ്റ് ചെയ്ത് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് കാറിൽ കയറ്റി കൂട്ടുകാരുടെ വാടകവീട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചു. മർദനത്തിനുശേഷം പുലർച്ചെ രണ്ടുമണിയോടെ യുവാവിനെ വീട്ടിൽ എത്തിച്ചുവെന്നാണ് വിവരം. യുവാവിന്റെ ശരീരത്തിൽ, പ്രത്യേകിച്ച് പുറം ഭാഗത്ത്, ഗുരുതരമായ പരിക്കുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തി. സ്വർണം മോഷ്ടിച്ച പ്രതികളെ സംരക്ഷിച്ച ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം ക്ഷേത്രവിശ്വാസത്തെയും ആചാരങ്ങളെയും ബാധിക്കുന്നതായതിനാൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം മാത്രമേ ന്യായമായിരിക്കൂവെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
ദേവസ്വം മന്ത്രിക്ക് സ്വർണം ചെമ്പായതിനെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നും, അതിനുശേഷവും പ്രതികളെ തന്നെയാണ് വീണ്ടും നിയോഗിച്ചതെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു. ഇതിൽ മുഖ്യമന്ത്രിക്കും കൂട്ടുത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ ഇടപെടലില്ലായിരുന്നെങ്കിൽ സത്യാവസ്ഥ പുറത്തുവരുമായിരുന്നില്ലെന്നും, സ്വർണ്ണപ്പാളി മോഷണത്തിൽ സർക്കാർ, ദേവസ്വം ബോർഡ് എന്നിവർ പരസ്പരം പഴിചാരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് വിഷയത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണത്തിനായി സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനപ്രകാരം ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഒക്ടോബർ 9-ന് പത്തനംതിട്ടയിൽ നടക്കുന്ന പ്രതിഷേധ സംഗമം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.
നഗരത്തിലെ ഹോട്ടലിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വിളവൂർക്കല്ല് മലയിൻകീഴ് കരയിൽ തലപ്പൻകോട് വീട്ടിൽ ഷിബു എം ആണ് പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് കോട്ടയത്തെ കഫെ മലബാര്‍ എന്ന ഹോട്ടലില്‍ എത്തിയ ഇയാൾ കൌണ്ടറിലെ മേശപ്പുറത്തു വച്ചിരുന്ന 99999/- രൂപ വിലയുള്ള കട ഉടമയുടെ ഐ ഫോണ്‍ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
ഉടമ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് പോലീസ് പ്രതിയെ അറസ്റ്റ്ചെയ്തു, തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അട്ടപ്പാടി സ്വദേശിയായ ശാന്തകുമാർ ആണ് മരിച്ചത്. താവളം- മുള്ളി റോഡിലാണ് സംഭവം. ശാന്തകുമാർ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
കാട്ടാന റോഡിൽ നിൽക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു. വീഴ്ചയിൽ വാരിയെല്ല് പൊട്ടുകയും കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇയാളെ മണ്ണാർക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. രാഷ്ട്രീയ തർക്കങ്ങൾ കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അത്തരം വിഷയങ്ങൾ കോടതിക്ക് പുറത്താണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹൈക്കോടതി തള്ളിയ ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. തിരുവനന്തപുരം വിജിലൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും മുമ്പ് തന്നെ അന്വേഷണ ആവശ്യം തള്ളിയിരുന്നു. ബെഞ്ചിലെ ജസ്റ്റിസ് വിനോദ് ചന്ദ്രൻ പറഞ്ഞു, “ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ എംഎൽഎ മികച്ച സേവനം ചെയ്യുന്നുവെങ്കിലും, അത് എല്ലായിടത്തും പ്രാവർത്തികമാക്കാനാകില്ല.”
അതേസമയം, എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട വാദം ഈ മാസം 28, 29 തീയതികളിൽ ദില്ലി ഹൈക്കോടതിയിൽ നടക്കും. സാങ്കേതിക കാരണങ്ങളാൽ ഹർജി തള്ളിയതാണെന്നും, മാസപ്പടി വിഷയത്തിൽ രാഷ്ട്രീയവും നിയമവുമായ പോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.
ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ ഷൂ എറിഞ്ഞ 71 വയസ്സുകാരന്‍ രാകേഷ് കിഷോറിനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. സുപ്രീം കോടതി രജിസ്ട്രാര്‍ ജനറല്‍ കുറ്റം ചുമത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് അദ്ദേഹത്തെ മോചിപ്പിച്ചു. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പോലീസ് ഉദ്യോഗസ്ഥര്‍ കിഷോറിന്റെ കൈയ്യില്‍നിന്ന് “സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ പൊറുക്കില്ല” എന്ന കുറിപ്പ് കണ്ടെത്തി. കൂടാതെ, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍, ഡല്‍ഹി ബാര്‍ കൗണ്‍സില്‍ എന്നിവയുടെ അംഗത്വ കാര്‍ഡുകളും അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തിങ്കളാഴ്ച രാവിലെയുണ്ടായ ഈ സംഭവം കോടതിയിലെ നടപടികള്‍ക്കിടെയാണ് നടന്നത്. ഷൂ എറിഞ്ഞതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ പുറത്തേക്ക് കൊണ്ടുപോയെങ്കിലും ചീഫ് ജസ്റ്റിസ് ഗവായ് സമാധാനത്തോടെ വാദം തുടരാന്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടു. “ഇത്തരം കാര്യങ്ങള്‍ ഞങ്ങളെ ബാധിക്കില്ല, ശ്രദ്ധ മാറരുത്,” എന്ന് അദ്ദേഹം പ്രതികരിച്ചു.