India

കൊച്ചി: ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാവിന്റെ വധഭീഷണി. തന്നോടും വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനോടും വളരെ മോശമായ രീതിയിലാണ് പെരുമാറിയതെന്നും ഷെയ്ന്‍ പറഞ്ഞു.

ഷെയ്ന്‍ അഭിനയിച്ച്‌ കൊണ്ടിരിക്കുന്ന കുര്‍ബാനി എന്ന ചിത്രത്തിലെ നിര്‍മ്മാതാവാണ് വധഭീഷണി മുഴക്കിയത്. കുര്‍ബാനിയുടെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നടനെതിരെ നിര്‍മ്മാതാവ് വധ ഭീഷണിയുമായി രംഗത്തെത്തിയത്. കുര്‍ബാനിയുടെ സംവിധായകന്‍ പോലും തന്റെ ഗെറ്റപ്പ് ചെയ്ഞ്ചില്‍ പരാതിയില്ല. എന്നിട്ട് പൊലും നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തുകയാണ്. താരസംഘടന അമ്മ പ്രൊഡ്യൂസേര്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടുവെന്നാണ് അറിയാൻ കഴിയുന്നതെന്നും ഷെയ്ന്‍ പറഞ്ഞു

സിനിമയ്ക്ക് വേണ്ടിയുള്ള ​ഗെറ്റപ്പ് മാറ്റത്തിന്റെ പേരിലാണ് നിര്‍മ്മാതാവ് ഭീഷിപ്പെടുത്തുന്നത്. തനിക്കെരിരെയുള്ള ആക്ഷേപവും ഭീഷണിയും എന്നെ ഏറെ ഭയപ്പെടുത്തുന്നു. സംഭവത്തില്‍ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഷെയ്ന്‍ പറയുന്നു.

രാജ്യത്ത് 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിർത്തിവച്ചതായി വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കള്ളപ്പണ ഇടപാടുകൾ തടയുന്നതിന്റെ ഭാഗമാണത്രേ നടപടി.അടുത്തിടെയായി രണ്ടായിരം രൂപ നോട്ടിന്റെ ക്ഷാമം രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. എന്തുകൊണ്ട് എടിഎമ്മുകളിൽ നിന്ന് 2000 രൂപ നോട്ട് ലഭിക്കുന്നില്ല എന്ന ചോദ്യവും ഉയർന്നിരുന്നു. ഇതിന് പിന്നാലെ നൽകിയ അപേക്ഷയിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായുളള റിസർവ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത്. നടപ്പുസാമ്പത്തിക വർഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നാണ് റിസർവ് ബാങ്കിന്റെ മറുപടിയിൽ പറയുന്നത്.

2000 രൂപ നോട്ടിന്റെ പൂഴ്ത്തിവയ്പ് തടയുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായാണ് നോട്ടിന്റെ അച്ചടി നിർത്തുന്നതിലേക്ക് റിസർവ് ബാങ്ക് എത്തിച്ചേർന്നത്. ആദ്യം നോട്ട് അച്ചടിച്ച് ഇറക്കുന്നതിൽ കുറവ് വരുത്തി. തുടർന്ന് നോട്ട് അച്ചടിച്ച് ഇറക്കുന്നത് പൂർണമായി നിർത്തുകയായിരുന്നു. ഇതിലൂടെ നോട്ടിന്റെ പൂഴ്ത്തിവെയ്പ് തടയാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.യൂറോപ്യൻ രാഷ്ട്രങ്ങളിലെല്ലാം പതിവായി സ്വീകരിച്ചുവരുന്ന മാർഗമാണിതെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ നിതിൻ ദേശായി പറയുന്നു.

നോട്ടുനിരോധനത്തിന് പിന്നാലെയാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 2000 രൂപ നോട്ട് അവതരിപ്പിച്ചത്. 2016 17 സാമ്പത്തിക വർഷം 3,54 കോടി 2000 രൂപ നോട്ടുകളാണ് അച്ചടിച്ചത്. 2017 18 സാമ്പത്തിക വർഷം ഇത് 11 കോടി നോട്ടുകളായി അച്ചടി ചുരുക്കി. കഴിഞ്ഞ സാമ്പത്തികവർഷം ഇത് 4.6 കോടി രൂപയായതായും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി പാക്കിസ്ഥാനിലെ ചില പ്രസ്സുകൾ ഇന്ത്യയുടെ 2000 നോട്ടുകൾ പ്രിന്റ് ചെയ്യുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്‌.

അയോധ്യ ഭൂമിതര്‍ക്കക്കേസില്‍ വാദം പൂര്‍ത്തിയായി. വിധി പറയല്‍ മാറ്റിവച്ചു. അതേസമയം നാളെ അഞ്ച് ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ഭരണഘടനാ ബഞ്ച് വിളിച്ചുചേര്‍ത്തിരിക്കുകയാണ്. ഭരണഘടനാ ബഞ്ച് മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുമെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാദം പൂര്‍ത്തിയായ കേസില്‍ ഇതൊരു അസാധാരണ നടപടിയാണ്.

തര്‍ക്ക ഭൂമി ഉപാധികളോടെ വിട്ടുനല്‍കാമെന്ന് വഖഫ് ബോര്‍ഡ് സമ്മതിച്ചതായാണ് അഭ്യൂഹം. കാശിക്കും മധുരയ്ക്കുമുള്ള അവകാശവാദം ഉപേക്ഷിക്കണമെന്നും അയോധ്യയിലെ 22 പള്ളികള്‍ പുതുക്കണമെന്നുമാണ് വഖഫ് ബോര്‍ഡിന്റെ ഉപാധികളെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ 134 വര്‍ഷം പഴക്കമുള്ള രാമജന്മഭൂമി-ബാബ്രി മസ്ജിദ് തര്‍ക്കത്തിനാണ് പരിഹാരമാകുന്നത്. വഖഫ് ബോര്‍ഡ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ലിസ്റ്റിലുള്ള പള്ളികളുടെ പട്ടിക വഖഫ് ബോര്‍ഡ് സമര്‍പ്പിച്ചുവെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം കേസ് പിന്‍വലിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്റെ ഓഫീസ് പ്രതികരിച്ചതെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസ് പിന്‍വലിക്കാന്‍ കോടതിയിലാണ് അപേക്ഷ നല്‍കേണ്ടതെന്നും എന്നാല്‍ അത്തരത്തിലൊരു അപേക്ഷ ഇതുവരെയും നല്‍കിയിട്ടില്ലെന്നും രാജീവ് ധവാന്റെ ഓഫീസിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഫരിയാബ് ജിലാനി എഎന്‍ഐയോടും പ്രതികരിച്ചു. എന്നാല്‍ ഒത്തുതീര്‍പ്പ് അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചതായി വഖഫ് ബോര്‍ഡുമായി അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ വാദം കേള്‍ക്കുന്നതിനിടെ സുപ്രിംകോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ രേഖകള്‍ വലിച്ചു കീറി. ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭ നല്‍കിയ കടലാസുകളാണ് ധവാന്‍ വലിച്ചുകീറിയത്. രേഖകള്‍ സമര്‍പ്പിച്ച ഉടന്‍ ഇത് വലിച്ചുകീറാന്‍ അനുവാദമുണ്ടോ എന്ന് ചോദിച്ചായിരുന്നു രാജീവ് ധവാന്‍ അസാധാരണ നടപടിയിലേക്ക് കടന്നത്. ഇത്തരം വിലകുറഞ്ഞ രേഖകള്‍ കോടതിയില്‍ അനുവദിക്കരുതെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം. രാമ ജന്മഭൂമി എവിടെയാണെന്ന് സൂചിപ്പിക്കുന്ന രേഖകളാണ് ധവാന്‍ വലിച്ചു കീറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കോടതിയിലെ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കയാണെന്നും ഇറങ്ങി പോകുമെന്നും ഇതിനോട് പ്രതികരിച്ച് ചീഫ് ജസ്റ്റീസ് പറയുകയും ചെയ്തു. കുനാല്‍ കിഷോര്‍ എഴുതിയ അയോധ്യയെക്കുറിച്ചുള്ള പുസ്തകത്തിലെ വാദങ്ങള്‍ തെളിവായി അംഗീകരിക്കുന്നതിനെതിരെ രാജീവ് ധവാന്‍ നിലപാടെടുത്തിരുന്നു. സുപ്രീം കോടതി ബഞ്ചിന്റെ വിസ്താരത്തില്‍ നേരത്തെയും രാജീവ് ധവാന്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നു. കോടതി തങ്ങളോട് മാത്രമാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നതായിരുന്നു അദ്ദേഹം പരാതി പെട്ടത്. ഇന്ന് രാവിലെ കേസ് പരിഗണിക്കാന്‍ കോടതി ചേര്‍ന്നതോടെ വാദം ഇന്ന് തീരുമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗഗോയ് അറിയിച്ചു. ആഗസ്റ്റ് ആറിനാണ് കേസില്‍ വാദം തുടങ്ങിയത്. കേസില്‍ ഇനി കൂടുതല്‍ വാദം ആവശ്യമില്ലെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. 40 ദിവസമാണ് അയോധ്യ കേസില്‍ സുപ്രീം കോടതി വാദം കേട്ടത്.

മുതിര്‍ന്ന അഭിഭാഷകരായ കെ പരാശരന്‍, സി എസ് വൈദ്യനാഥന്‍ തുടങ്ങിയവരാണ് ഹിന്ദു സംഘടനകള്‍ക്ക് വേണ്ടി ഹാജരായത്. മുസ്ലീങ്ങള്‍ക്ക് എവിടെ വേണമെങ്കിലും പള്ളി സ്ഥാപിക്കാമെന്നും രാമന്റെ ജന്മസ്ഥലമായ അയോധ്യയില്‍ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ പള്ളി പണിതത് വലിയ തെറ്റാണെന്നുമെല്ലാം ഹിന്ദു സംഘടനകള്‍ വാദിച്ചു. ഹിന്ദു സംഘടനകള്‍ വാദം അവതരിപ്പിച്ചതിന് ശേഷം സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി രാജീവ് ധവാന്‍ വാദങ്ങള്‍ അവതരിപ്പിച്ചു. നാല് തവണ 45 മിനുട്ട് സമയം വാദങ്ങള്‍ക്കായി നല്‍കി.. ഇതിന് ശേഷം വിധി പ്രസ്താവിക്കാനായി കേസ് മാറ്റുകയായിരുന്നു.

ബാബറി മസ്ജിദിന് മുന്‍പ് ക്ഷേത്രമാണ് പ്രദേശത്തുണ്ടായിരുന്നത് എന്നും ക്ഷേത്രം എല്ലായ്‌പ്പോഴും ക്ഷേത്രമാണെന്നുമാണ് മുന്‍ അറ്റോണി ജനറല്‍ കൂടിയായ പരാശരന്‍ വാദിക്കുന്നത്. മുസ്ലീങ്ങള്‍ക്ക് എവിടെ വേണമെങ്കിലും പ്രാര്‍ത്ഥിക്കാം. പക്ഷെ രാമന്റെ ജന്മസ്ഥലം മാറ്റാനാകുമോ എന്ന് പരാശരന്‍ ചോദിച്ചു. അതേസമയം ഇവിടെ പള്ളി ഉണ്ടായിരുന്നു എന്ന വസ്തുത എങ്ങനെ അവഗണിക്കാന്‍ കഴിയുമെന്ന് രാജീവ് ധവാന്‍ ചോദിക്കുന്നു. ഹിന്ദു മതവുമായി ബന്ധപ്പെട്ട ശില്പ രൂപങ്ങളും കൊത്തുപണികളും എങ്ങനെ പള്ളിയുടെ തെളിവായി കാണാം എന്ന സംശയം നേരത്തെ ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.

എന്നാല്‍ ഹിന്ദു ക്ഷേത്രമാണ് ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ച യാതൊരു ആധികാരിക തെളിവും പുരാവസ്തു പര്യവേഷണങ്ങളില്‍ കണ്ടെത്തിയിട്ടില്ല. വിവിധ മതങ്ങളുടെ സാംസ്‌കാര സങ്കലനം എന്ന ചരിത്ര യാഥാര്‍ത്ഥ്യം മറക്കരുത് എന്നും രാജീവ് ധവാന്‍ നേരത്തെ പറഞ്ഞിരുന്നു. 1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കുന്നതിന് മുമ്പുള്ള നില പുന:സ്ഥാപിക്കണമെന്ന് മുസ്ലീം സംഘടന ആവശ്യപ്പെടുന്നു. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും കേസിലെ അന്തിമ വിധിയുണ്ടായേക്കുമെന്നാണ് സൂചന

കയ്പമംഗലത്തെ പെട്രോള്‍ പമ്പ് ഉടമയായ മനോഹരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കയ്പമംഗലം സ്വദേശികളായ സ്റ്റിയോ(20),അന്‍സാര്‍(21),അനസ്(20) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. മനോഹരന്റെ കൈയില്‍നിന്ന് പണം തട്ടിയെടുക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പണം കിട്ടാതായപ്പോള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍ പറഞ്ഞു.

കൈപ്പമംഗലത്ത് രാപകല്‍ പ്രവര്‍ത്തിക്കുന്ന പമ്പ്. ഒരു ദിവസത്തെ കലക്ഷന്‍ ലക്ഷങ്ങള്‍ വരും. ഒരു ദിവസം കൊലയാളികളില്‍ ഒരാള്‍ ബൈക്കില്‍ പെട്രോള്‍ അടിക്കാനെത്തി. കാശെടുത്ത് കാറില്‍ വയ്ക്കാന്‍ ജീവനക്കാരോട് പറയുന്ന പമ്പ് ഉടമ മനോഹരനെയാണ് കണ്ടത്. അപ്പോഴാണ്, പണം പിടിച്ചുപറിനടത്താന്‍ മനസില്‍ ആശയം രൂപപ്പെടുന്നത്. കൈപ്പമംഗലം സ്വദേശി അനസായിരുന്നുഅത്. കൂട്ടുകാരായ സ്റ്റിയോയേയും അന്‍സാറിനേയും കൂടെക്കൂട്ടി കാര്യങ്ങള്‍ പറഞ്ഞു. പതിനഞ്ചു ലക്ഷം രൂപ വരെ കാണും. മനോഹരനെ ആക്രമിച്ച് പണം തട്ടാം. കേരളം വിട്ട് ധൂര്‍ത്തടിച്ച് ജീവിക്കാം. ഇതായിരുന്നു പദ്ധതി.

മൂന്നു യുവാക്കളും രാത്രി പത്തു മണി മുതല്‍ കൈപ്പമംഗലം പെട്രോള്‍ പമ്പിനുസമീപം കാത്തുനിന്നു. മനോഹരന്‍റെ വരവും കാത്ത്. 12.50ന് മനോഹരന്‍റെ കാര്‍ പമ്പിന് പുറത്തേയ്ക്കു കടന്നു. ഉടനെ, പ്രതികള്‍ പിന്‍തുടര്‍ന്നു. വിജനമായ വഴിയിലേക്കു കാര്‍ കടന്ന ഉടനെ ബൈക്ക് പുറകില്‍ ഇടിപ്പിച്ചു. ബൈക്ക് മറിഞ്ഞ് വീഴുന്ന പോലെ അഭിനയിച്ചു. കാറില്‍ എന്തോ തട്ടിയെന്നു മനസിലാക്കി തിരിഞ്ഞുനോക്കിയ മനോഹരന്‍ പുറത്തിറങ്ങി. ഈ സമയം മൂവരൂം കൂടി കീഴ്പ്പെടുത്തി. ആദ്യം മുഖത്ത് ടേപ്പ് ഒട്ടിച്ചു. പിന്നെ, കൈ പുറകില്‍ ബന്ധിച്ചു. കാറിന്‍റെ പിന്‍സീറ്റില്‍ ഇരുത്തി. പണം എവിടെ. വേഗമെടുത്തോ. പണം തന്നാല്‍ ഉടനെ വിട്ടയ്ക്കാം. പ്രതികള്‍ മനോഹരനോട് പറഞ്ഞു.

പണമില്ല, എന്‍റെ കൈവശം ആകെ 200 രൂപ മാത്രമേയുള്ളൂ. മനോഹരന്‍റെ മറുപടി കേട്ടതും യുവാക്കള്‍ക്ക് കലിപൂണ്ടു. കാറിലെ ഏതെങ്കിലും രഹസ്യ അറയില്‍ പണം ഒളിപ്പിച്ചിരിക്കാമെന്നായി അടുത്ത സംശയം. കൈവശം കരുതിയിരുന്ന കളിതോക്കെടുത്ത് ചൂണ്ടി. ഇതോടെ, മനോഹരന്‍ ബോധംകെട്ടു. വീണ്ടും തട്ടിവിളിച്ച് പണം അന്വേഷിച്ചു. ഇതിനിടെ, മുഖത്തെ ടേപ്പ് മുറുകി ശ്വാസംമുട്ടി. ചലനമറ്റതോടെ പ്രതികള്‍ അപകടം മണത്തു. കാറുമായി പെരിന്തല്‍മണ്ണ പോകാന്‍ പറഞ്ഞത് അനസായിരുന്നു. മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ പഠിക്കാന്‍ പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തില്‍ അനസ്പഠിച്ചിരുന്നു.

മനോഹരന്‍റെ കാര്‍ പൊളിക്കാന്‍ നല്‍കിയാലോയെന്ന് ആദ്യം ആലോചിച്ചു. പക്ഷേ, കാറുമായി ദീര്‍ഘദൂരം മുന്നോട്ടുപോയാല്‍ പിടിക്കപ്പെടുമെന്ന് അന്‍സാര്‍ പറഞ്ഞു. ആ ശ്രമം ഉപേക്ഷിച്ചു. അങ്ങാടിപ്പുറം റയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കാറിടാന്‍ തീരുമാനിച്ചു. കാറിന്‍റെ നമ്പര്‍പ്ലേറ്റ് എടുത്തുമാറ്റിയിരുന്നു. പാര്‍ക്കിങ് ഗ്രൗണ്ടില്‍ തുക പിരിക്കാന്‍ നിന്നിരുന്ന ജീവനക്കാരന്‍ ഇക്കാര്യം പ്രതികളോട് ചോദിച്ചിരുന്നു. വര്‍ക്ഷോപ്പില്‍ നിന്ന് എടുത്ത വണ്ടിയാണെന്ന് വിശ്വസിപ്പിച്ച് മൂവരും സ്ഥലംവിട്ടു. ബസില്‍ പെരുമ്പിലാവു വരെയെത്തി. സുഹൃത്തുക്കളുടെ പക്കല്‍ നിന്ന് പണം കടംവാങ്ങി കേരളം വിടാനായിരുന്നു പദ്ധതി. അപ്പോഴേയ്ക്കും പൊലീസ് ഇവരെ തിരിച്ചറിഞ്ഞിരുന്നു. പമ്പിന്‍റെ സമീപ്രപ്രദേശങ്ങളില്‍ നിന്ന്
സംഭവത്തിനു ശേഷം അപ്രത്യക്ഷമായവരുടെ പേരുകള്‍ പൊലീസ് അന്വേഷിച്ചിരുന്നു. മാത്രവുമല്ല, ഇവരുടെ ബൈക്ക്രാത്രിയില്‍ കറങ്ങുന്നത് ചില സിസിടിവി കാമറകളിലും പതിഞ്ഞു. ഇവരുടെ ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ ടവര്‍ ലൊക്കേഷന്‍ കിട്ടി. പ്രതികള്‍ ഇവര്‍തന്നെയെന്ന് ഉറപ്പിച്ചു.

പമ്പില്‍ നിന്നിറങ്ങി മുക്കാല്‍ മണിക്കൂറിനകം മനോഹരന്‍ കൊല്ലപ്പെട്ടിരുന്നു. മകള്‍ ലക്ഷ്മി മനോഹരന്‍റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണെടുത്തത് അനസായിരുന്നു. പമ്പിലെ ജീവനക്കാരന്‍ പറയുന്ന പോലെ, സാര്‍ ഉറങ്ങുകയാണെന്ന് പറഞ്ഞു. ഈ സമയം, മനോഹരന്‍ മരിച്ചിരുന്നു. കാറോടിച്ച് രക്ഷപ്പെടാനും മൃതദേഹം വഴിയില്‍ തള്ളാനുമുള്ള സാവകാശം കിട്ടാനാണ് അങ്ങനെ പറഞ്ഞതെന്ന് അനസ് പൊലീസിനോട് വെളിപ്പെടുത്തി.

അനസും സ്റ്റിയോയും കഞ്ചാവ് വലിക്കുമായിരുന്നു. കഞ്ചാവിന്‍റെ ഉപയോഗമാണ്ഇവരുടെ ചിന്തകളെ തെറ്റായ വഴിയിലേക്ക് ചിന്തിപ്പിച്ചത്. മനോഹരനെ കൊല്ലാന്‍ പദ്ധതിയില്ലായിരുന്നു. പക്ഷേ, പണം തന്നില്ലെങ്കില്‍ കൊന്നായാലും തട്ടിയെടുക്കണമെന്നായിരുന്നു ഇവരുടെ ഉള്ളിലിരുപ്പ്. അനസും അന്‍സാറും കൂടുതല്‍ അക്രമകാരികളായി. സ്റ്റിയോ ഒപ്പംനിന്നു. പത്താം ക്ലാസ് വരെയാണ് മൂവരുടേയും വിദ്യാഭ്യാസം. പന്തല്‍ പണിയായിരുന്നു അനസിന്. സ്റ്റിയോ ക്രെയിന്‍ ഓപ്പറേറ്ററും. അന്‍സാര്‍ ഗള്‍ഫില്‍ നിന്ന് എത്തി ജോലി അന്വേഷിച്ചിരുന്നു. ഇതിനിടെയാണ്, പെട്ടെന്നു പണം സംഘടിപ്പിക്കാന്‍ പ്രതികള്‍ പിടിച്ചുപറിയ്ക്കു പദ്ധതിയിട്ടത്.

തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. പെരുംകുളങ്ങര പത്മ വിലാസത്തില്‍ ഭുവനചന്ദ്രന്‍നായരുടെ കഴുത്തിലാണ് പാമ്പ് പിടിമുറുക്കിയത്. തിരുവനന്തപുരം നെയ്യാര്‍ ഡാമിന് സമീപം മരക്കുന്നത്താണ് സംഭവം. കാടുവെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളികള്‍ പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു.

നെയ്യാര്‍ഡാം കിക്മ കോളജ് അങ്കണത്തില്‍ കാടുവെട്ടിത്തെളിക്കുകയായിരുന്നു ഇദ്ദേഹം. വനപാലകരെത്തും മുന്‍പേ 10 അടിയിലേറെ നീളമുള്ള പാമ്പിനെ ഇവര്‍ പിടികൂടി ചാക്കിലാക്കാന്‍ ശ്രമിച്ചു. പാമ്പിന്റെ മധ്യഭാഗം പിടിച്ചിരുന്ന ഭുവനചന്ദ്രന്‍നായരുടെ കയ്യില്‍ നിന്ന് പാമ്പിലുള്ള പിടിവിട്ടു. ഇതോടെ പാമ്പ് ഭുവനചന്ദ്രന്‍നായരുടെ കഴുത്തില്‍ ചുറ്റുകയായിരുന്നു. ആദ്യം പകച്ചുപോയെങ്കിലും ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ധൈര്യം കൈവിട്ടില്ല. ഇവരുടെ സഹായത്തോടെ പാമ്പിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഭുവനചന്ദ്രന്‍നായരുടെ കഴുത്തിന് നിസാര പരുക്കുണ്ട്.

മൂന്നു ഷിഫ്റ്റുകളിലായി ജോലിയെടുക്കുകയാണു യൂസുഫ് റാഫിയു. ലോകത്തെ കുഞ്ഞൻ രാജ്യങ്ങളിലൊന്നായ, അറബിക്കടലിൽ ഒരു മാലയിൽ നിന്നു പൊട്ടിച്ചിതറിയ മുത്തുമണികൾ പോലെ കിടക്കുന്ന ദ്വീപസമൂഹമായ, മാലദീവ്സിന്റെ തലസ്ഥാനമായ മാലിയിലെ ടെലിവിഷൻ സ്റ്റുഡിയോയിലായിരുന്നു യൂസഫ്. മാലിയിലെ പ്രമുഖ ടി വി ആർടിസ്റ്റും നടനും പ്രൊഡ്യൂസറുമൊക്കെയാണു അയാൾ. തുടർച്ചയായ ജോലി മൂലം ആകെ തളർന്നിരിന്നു. രണ്ടു ലക്ഷത്തിൽ താഴെ ജനസഖ്യയുള്ള രാജ്യത്തെ നാല്പതിനായിരത്തിലധികം പേരും വസിക്കുന്നത് വെറും ഒന്നരകിലോമീറ്റർ മാത്രം വിസ്തൃതിയുള്ള മാലിയിലാണ്.

രാജ്യത്തെ ഏറ്റവും അംഗീകരിയ്ക്കപ്പെടുന്ന വ്യക്തിയാണ് അവിടുത്തെ പ്രസിഡണ്ടായ മൌമൂൺ അബ്ദുൾ ഗയൂം. പ്രസിഡണ്ട് പദത്തിൽ രണ്ടു തവണയായി 10 വർഷം പൂർത്തിയാക്കിയ അദ്ദേഹം മൂന്നാമത്തെ തവണയും പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്യാനിരിയ്ക്കുകയാണ്. അടുത്തയാഴ്ച, അതായത് 1988 നവമ്പർ 11 നാണ് അതു നിശ്ചയിച്ചിരിയ്ക്കുന്നത്. ആ ദിനം പ്രമാണിച്ച് അബ്ദുൾ ഗയൂമിനെക്കുറിച്ച് സമഗ്രമായ ഒരു പ്രോഗ്രാം തയ്യാറാക്കാൻ പ്രസിഡണ്ട് നേരിട്ട് റാഫിയുവിനോട് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. Life is Like That എന്നു പേരിട്ടിരിയ്ക്കുന്ന പ്രോഗ്രാമിന്റെ ഏറെക്കുറെ ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. എല്ലാം കഴിഞ്ഞപ്പോൾ സമയം വെളുപ്പിനെ നാലുമണി കഴിഞ്ഞു. അല്പമൊന്നു മയങ്ങാമെന്നു കരുതി അയാൾ സ്റ്റുഡിയോയിൽ തന്നെ ഒന്നു തലചായ്ച്ചു.

എപ്പോഴും കടലിരമ്പം ലയിച്ചു ചേർന്ന മാലിയുടെ അന്തരീക്ഷം. തുറമുഖത്ത് നങ്കൂരമിട്ട ചെറുകപ്പലുകളും മത്സ്യബന്ധന ബോട്ടുകളും. വെറും അഞ്ചു മിനിട്ടു നടക്കാവുന്ന വീതിയേ ഉള്ളു ലോകത്തെ ഏറ്റവും ചെറിയ രാജ്യതലസ്ഥാനമെന്നു പറയാവുന്ന മാലിയ്ക്ക്. വലിയൊരു ബീച്ച്. പ്രസിഡണ്ടിന്റെ കൊട്ടാരവും നാഷണൽ സെക്യൂരിറ്റി മന്ദിരവും ടെലഫോൺ എക്സ്ചേഞ്ചും ടിവി-റേഡിയോ സ്റ്റേഷനുകളുമെല്ലാം ഇവിടെ തന്നെ. മാലിയുടെ എയർപോർട്ട് തൊട്ടടുത്ത ഹുലുലെ ദ്വീപിലാണ്.

സമയം നാലരയാകുന്നു. എന്തോ ശബ്ദം കേട്ടാണു റാഫിയു ഞെട്ടിയുണർന്നത്. മെഷീൻ ഗണ്ണുകളുടെ അലർച്ച..! അയാൾ ചാടിപ്പിണഞ്ഞെഴുനേറ്റു പുറത്തേയ്ക്കു നോക്കി. അരണ്ട വെളിച്ചമേയുള്ളു, വിശ്വസിയ്ക്കാൻ കഴിയുന്നില്ല. ലുങ്കിമുണ്ടുകളും ജീൻസുകളും ധരിച്ച പ്രാകൃതരെന്നു തോന്നിയ്ക്കുന്ന ഒരു കൂട്ടം ആളുകൾ. നൂറോ അതിലധികമോ ഉണ്ട്. തീ തുപ്പുന്ന AK 47 നുകളുമായി അവർ നാഷണൽ സെക്യൂരിറ്റി മന്ദിരത്തിലേയ്ക്കു ഇരച്ചു കയറുകയാണു. ആകെ 1400 പേരോളം വരുന്ന സുരക്ഷാ സേനയാണു മാലിയ്ക്കുള്ളത്. പോലീസും പട്ടാളവും ഫയർ ഫോഴ്സുമെല്ലാം ഇവർ തന്നെ. വെളുപ്പിനെയുള്ള ആക്രമണത്തിൽ ഒരു പ്രതിരോധവുമില്ലാതെ സെക്യൂരിറ്റി ആസ്ഥാനം കീഴടങ്ങി.

അടുത്തതായി പ്രസിഡണ്ടിന്റെ കൊട്ടാരത്തിലേയ്ക്കാണു അവർ പാഞ്ഞത്. മിനിട്ടുകൾക്കകം അതും കീഴടക്കി, എന്നാൽ പ്രസിഡണ്ട് അബ്ദുൾ ഖയൂമിനെ മാത്രം കണ്ടുകിട്ടിയില്ല. റേഡിയോ സ്റ്റേഷൻ പിടിയിലായി, ടിവി സ്റ്റേഷനും കീഴടക്കി. കാണുന്നിടത്തേയ്ക്കെല്ലാം നിറയൊഴിച്ചുകൊണ്ട് അവർ അഴിഞ്ഞാടി. കിട്ടിയ അവസരം പാഴാക്കാതെ മാലിയിലെ അടഞ്ഞുകിടന്ന കടകൾ കുത്തിത്തുറന്നു കൊള്ളയടി ആരംഭിച്ചു. പ്രസിഡണ്ടിന്റെ മന്ദിരം കീഴടക്കിയ സംഘത്തിന്റെ തലവൻ, മാലി പൌരനായ കള്ളക്കടത്ത് ബിസിനസ്സുകാരൻ അബ്ദുള്ള ലുത്തൂയി പ്രസിഡണ്ടിന്റെ കസേരയിൽ ഇരുന്നു. താനാണിനി മാലിയുടെ അധികാരി..!

ഇതേ സമയം, യഥാർത്ഥ പ്രസിഡണ്ടായ അബ്ദുൾ ഗയൂം ഈ ആക്രമണം തുടങ്ങിയ സമയം തന്നെ എവിടേയ്ക്കോ രക്ഷപെട്ടിരുന്നു. അദ്ദേഹം ഒളിവിലിരുന്നു തന്റെ വിദേശകാര്യമന്ത്രി ഫത്തുള്ള ജമീലിനെ ബന്ധപ്പെട്ടു. ലോകരാജ്യങ്ങൾക്ക് മുഴുവൻ സഹായ സന്ദേശം അയയ്ക്കാൻ ആവശ്യപ്പെട്ടു. അമേരിയ്ക്ക, ബ്രിട്ടൺ, ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കെല്ലാം സന്ദേശം പോയി. ശ്രീലങ്ക 85 പേരുടെ ഒരു കമാൻഡോ സംഘത്തെ ഒരുക്കി നിർത്തി. മലേഷ്യ അവരുടെ നേവിക്കപ്പലുകളെ മാലിയിലേയ്ക്കയയ്ക്കാൻ സമ്മതിച്ചു. പക്ഷേ ചുരുങ്ങിയത് നാലു ദിവസമെങ്കിലും വേണ്ടിവരുമായിരുന്നു അവയ്ക്ക് മാലിയിലെത്താൻ. ഏകദേശം 600 കിലോമീറ്റർ അകലെ ദീഗോ ഗാർഷ്യയിൽ അമേരിയ്ക്കയുടെ മിലിട്ടറി ബേയ്സുണ്ടെങ്കിലും അവർ സഹായഭ്യർത്ഥന നിരസിയ്ക്കുകയാണുണ്ടായത്. നേരിട്ടുള്ള ഇടപെടൽ സാധ്യമല്ല എന്നാൽ മറ്റു രാജ്യങ്ങളുടെ സഹായം എത്തിയ്ക്കാമെന്നവർ ഉറപ്പുകൊടുത്തു.

1988 നവമ്പർ 3, സമയം 5.30 AM. ന്യൂ ഡെൽഹിയിലെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വസതിയിൽ ടെലഫോൺ മണിയടിച്ചു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചെവിയിൽ ആയിരക്കണക്കിനു കിലോമീറ്റർ അകലെ, അറബിക്കടലിന്റെ വിശാലതയിൽ നിന്നും ആ സന്ദേശമെത്തി. “തങ്ങൾ ആപത്തിലാണ് രക്ഷിയ്ക്കണം.” മിനിട്ടുകൾക്കകം ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെയും പ്രതിരോധവകുപ്പിന്റെയും ഉന്നതരുടെ ഒരു യോഗം വിളിച്ചു ചേർക്കപ്പെട്ടു. ഇന്ത്യയുടെ അന്നത്തെ മാലദീപ് അംബാസിഡർ അരുൺ ബാനർജിയും അപ്പോൾ ഡൽഹിയിലുണ്ടായിരുന്നു.

സമയം രാവിലെ 9.00 മണി. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്ത്യയുടെ മൂന്നു സേനാധിപന്മാരുടെയും യോഗം ചേർന്നു. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയുടെ കാര്യത്തിലാണു ഇടപെടേണ്ടത്. ഇന്ത്യൻ തീരത്തു നിന്നും എഴുനൂറോളം കിലോമീറ്റർ അപ്പുറമാണു മാലി. അന്താരാഷ്ട്ര ശ്രദ്ധയുണ്ടാകുന്ന ഒരു വിഷയത്തിൽ യാതൊരു പഴുതുമില്ലാതെ ദൌത്യം വിജയിപ്പിയ്ക്കണം. ഉച്ചയോടെ തീരുമാനമുണ്ടായി. രക്ഷാദൌത്യത്തിനു പച്ചക്കൊടി.ആഗ്രയിലുള്ള പാരാബ്രിഗേഡിനു സന്ദേശം ലഭിച്ചു. മാലിയിലേയ്ക്കു പോകാൻ തയ്യാറാവുക. ബ്രിഗേഡിന്റെ തലവനായ ബ്രിഗേഡിയർ ഫറൂഖ് ബത്സാരയുടെ നേതൃത്വത്തിൽ 300 പാരാട്രൂപ്പ് കമാൻഡോകൾ തയ്യാറായി.

കൃത്യം 3.30 ബത്സാരയും ഒപ്പം അരുൺ ബാനർജിയുമായി ഇന്ത്യൻ എയർഫോഴ്സിന്റെ IL-76 MD വിഭാഗത്തിൽ പെട്ട രണ്ടു കൂറ്റൻ വിമാനങ്ങൾ മാലിയെ ലക്ഷ്യമാക്കി ആഗ്രയിൽ നിന്നും പറന്നുയർന്നു. ആയിരക്കണക്കിനു കിലോമീറ്ററുകളാണവർക്കു താണ്ടേണ്ടിയിരുന്നത്. മാലദീപ് ദൌത്യത്തിനു പുറപ്പെടുന്ന കാര്യം തിരുവനന്തപുരത്തുള്ള എയർ ട്രാഫിക് കണ്ട്രോളിൽ അറിയിച്ചിരുന്നില്ല. ഒരു പരിശീലനപറക്കൽ എന്നു മാത്രമാണു അവർക്കു ലഭിച്ച വിവരം. തങ്ങളുടെ പരിധിയും കടന്ന് കൂറ്റൻ എയർഫോഴ്സ് വിമാനങ്ങൾ അറബിക്കടലിന്റെ വിശാലതയിലേയ്ക്കു പോകുന്നതു കണ്ട അവർ പരിഭ്രാന്തരായി.. നിർത്താതെയുള്ള നാലുമണിക്കൂർ പറക്കൽ… ഓപ്പറേഷൻ കാക്റ്റസ് എന്നു പേരിട്ട ആ ദൌത്യം ആരംഭിച്ചു.

മുന്നിൽ പറക്കുന്ന വിമാനമായ K-2878 ന്റെ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അനന്തഗോപാൽ ബേവൂർ ആയിരുന്നു. ഹുൽഹുലെ എയർപോർട്ടിനെ പറ്റി വളരെ പരിമിതമായ വിവരങ്ങളേ ലഭ്യമായിരുന്നുള്ളു. വെറും 6800 അടി മാത്രമാണു റൺ വേയുടെ നീളം. ഇത്തരം കൂറ്റൻ വിമാനങ്ങൾ അവിടെ ലാൻഡ് ചെയ്യുക എന്നത് അതീവ സാഹസം. അതിലുമുപരിയായി മാലിയിലെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നോ ദ്വീപ് പിടിച്ചെടുത്ത റിബലുകളുടെ ആയുധബലം എന്തെന്നോ അറിയില്ല. മെഷീൻ ഗണ്ണുകൾ കൂടാതെ, സർഫസ് ടു എയർ മിസൈലുകൾ (SAM) അവരുടെ കൈവശമുണ്ടെന്ന് ചില അഭ്യൂഹങ്ങൾ കിട്ടിയിട്ടുണ്ട്. എയർപോർട്ട് റിബലുകൾ കീഴടക്കിയിട്ടുണ്ടെങ്കിൽ വിമാനങ്ങൾക്കു നേരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞു കൂടാ.

വിമാനം ലാൻഡ് ചെയ്യണമോ കമാൻഡോകളെ എയർഡ്രോപ്പ് ചെയ്യണോ എന്ന ആലോചന നടന്നു. അതിലും അപകട സാധ്യത വളരെയേറെ ഉണ്ട്. സേഫ് ലാൻഡിങ്ങിനായി ഒരു കോഡ് വാക്ക് ഉണ്ടായിരുന്നു. “ഹുദിയാ”. ഈ കോഡ് ഹുൽഹുലെ എയർ ട്രാഫിക് കണ്ട്രോളിൽ ഇന്ത്യൻ എയർ ഫോഴ്സ് ആസ്ഥാനത്തു നിന്നും അറിയിച്ചിട്ടുണ്ടായിരുന്നു. ദീർഘമായ പറക്കലിനു ശേഷം വിമാനം മാലിയോടടുത്തു.

ബേവൂർ തന്റെ വിമാനം 20000 അടിയിലേയ്ക്കു താഴ്ത്തി. ഈ ഘട്ടത്തിൽ പുറകേ വരുന്ന വിമാനം 37000 അടി ഉയരത്തിലാണുള്ളത്. ബേവൂരിന്റെ നിർദ്ദേശപ്രകാരം അവരും താണു തുടങ്ങി. സമയം രാത്രി 7 കഴിഞ്ഞിരിയ്ക്കുന്നു. ഇരുട്ടു പരന്നു. “ഞങ്ങൾ സുഹൃത്തുക്കളാണ്.. ഞങ്ങൾ സുഹൃത്തുക്കളാണ്..ഓവർ“ ക്യാപ്റ്റൻ ബേവൂർ മാലി ATC യിലേയ്കു സന്ദേശമയച്ചു. “ഗോ എഹെഡ്..” മറുപടിയെത്തി. “ഞങ്ങൾക്കു നൽകാൻ എന്തെങ്കിലുമുണ്ടോ നിങ്ങളുടെ കൈവശം?” ബേവൂർ ചോദിച്ചു. “ഹുദിയാ.. ഹുദിയാ.. ഹുദിയാ..” കൃത്യമായ കോഡ്..! വിമാനം ലാൻഡ് ചെയ്യാം. പക്ഷേ അവിടെയും ഒരു പ്രശ്നത്തിനു സാധ്യതയുണ്ട്. ഏതെങ്കിലും റിബലിന്റെ തോക്കിൻ മുനയിൽ നിന്നാണു ആ സന്ദേശം അയച്ചതെങ്കിൽ? എന്തായാലും മുന്നോട്ട് തന്നെ..

വിമാനം താഴ്ന്നു തുടങ്ങി. റൺ വേ മൊത്തം ഇരുട്ടാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ വിമാനം സുരക്ഷിതമായി ഇറക്കാനാവില്ല. “10 സെക്കൻഡ് നേരത്തേയ്ക്ക് റൺ വേ ലൈറ്റുകൾ ഓണാക്കൂ..” ബേവൂർ നിർദേശിച്ചു. അധിക നേരം ലൈറ്റ് ഓണാക്കിയാൽ അക്രമികളുടെ ശ്രദ്ധ ക്ഷണിയ്ക്കലാകും അത്. കൃത്യം 10 സെക്കൻഡ് ലൈറ്റുകൾ തെളിഞ്ഞു, അണയുകയും ചെയ്തു. ആ ഒരു കാഴ്ചയുടെ ബലത്തിൽ വിമാനം റൺ വേ തൊട്ടു. മുന്നോട്ടോടിയ ആ കൂറ്റൻ വിമാനം രണ്ടു മൂന്നു കോൺക്രീറ്റ് സ്ലാബുകൾ തകർത്താണു നിശ്ചലമായത്.

അടുത്ത വിമാനം 6000 അടി ഉയരത്തിൽ തൊട്ടു പിറകിലുണ്ടായിരുന്നു. നിമിഷങ്ങൾക്കകം ബേവൂർ വിമാനത്തിന്റെ കാർഗോ ഡോറുകൾ തുറന്നു. റാമ്പ് നിലത്ത് സ്പർശിച്ചു. കമാൻഡോകൾ, വാഹനങ്ങൾ, അവരുടെ ആയുധ ശേഖരങ്ങൾ എല്ലാം പുറത്തേയ്ക്ക്. അവർ റൺ വേയിലൂടെ ഓടുന്ന സമയത്ത് അടുത്ത വിമാനമായ K-2999 ഉം ലാൻഡ് ചെയ്തു. ഇരുട്ടിൽ, സെക്കൻഡുകൾ മാത്രം തെളിഞ്ഞ വെളിച്ചത്തിൽ പാഞ്ഞുവരുന്ന വിമാനത്തിന്റെ മുന്നിൽ നിന്നും കമാൻഡോകൾ കഷ്ടിച്ചാണു ഒഴിഞ്ഞുമാറിയത്

സമയം 7.35 . ഓപ്പറേഷൻ കാക്റ്റസിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തീകരിച്ചു. ഇനിയാണു പ്രധാനഘട്ടം. പ്രസിഡണ്ടിനെ കണ്ടെത്തി സുരക്ഷിതസ്ഥാനത്തേയ്ക്കു മാറ്റുക. മാലി പിടിച്ചെടുത്ത റിബലുകളെ കീഴ്പ്പെടുത്തുക. 10.45 ഓടെ ഹുൽഹുലെ എയർപോർട്ട് പൂർണമായും ഇന്ത്യൻ കമാൻഡോകളുടെ സംരക്ഷണയിലായി. അവിടേയ്ക്ക് അക്രമികൾ ആരും കടന്നു വന്നിട്ടില്ലായിരുന്നു. രാത്രിയുടെ മറവിൽ ബോട്ടുകളിൽ കമാൻഡോകൾ മാലിയിലേയ്ക്ക് കടന്നു.

എങ്ങും വിജനം. ആദ്യനീക്കം നാഷണൽ സെക്യൂരിറ്റി മന്ദിരത്തിലേയ്ക്കായിരുന്നു. ചെറുത്തു നിൽപ്പുകളൊന്നുമുണ്ടായില്ല. നീണ്ട തിരച്ചിലിനൊടുവിൽ ഒരു രഹസ്യമുറിയിൽ പ്രസിഡണ്ട് അബ്ദുൾ ഗയൂമിനെ കണ്ടെത്തി. അപ്പോൾ സമയം വെളുപ്പിന് മൂന്നുമണി. ഉടനെ തന്നെ അദ്ദേഹത്തെ കമാൻഡോകളുടെ സുരക്ഷിത വലയത്തിലേയ്ക്കു മാറ്റി. അടുത്തതായി അക്രമികളെ പിടികൂടാനായി വീടുകൾ തോറുമുള്ള തെരച്ചിലായിരുന്നു. 24 മണിക്കൂർ നീണ്ട അഴിഞ്ഞാട്ടത്തിനിടയിൽ അക്രമികൾ 19 പേരെ വെടിവെച്ചു കൊന്നിരുന്നു. ജഡങ്ങൾ അപ്പോഴും തെരുവിൽ കിടക്കുന്നു. കൊള്ളയടിച്ച കടകളും മറ്റും അനാഥമായി തുറന്നു കിടക്കുന്നു.

ഓരോ കെട്ടിടവും കമാൻഡോകൾ അരിച്ചു പെറുക്കി. ചിലയിടത്തു നിന്നും വെടിവെപ്പുണ്ടായി എങ്കിലും ഇന്ത്യൻ സൈന്യത്തിന്റെ മികവിനു മുൻപിൽ അതൊന്നൂം വിലപ്പോയില്ല. നാലരമണിയോടെ 30 റിബലുകളെ അവർ പിടികൂടി ഒപ്പം അനേകം വെടിക്കോപ്പുകളും. പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്കു സഹായ അഭ്യർത്ഥന ലഭിച്ച് 24 മണിക്കൂർ തികയും മുൻപ് അദ്ദേഹത്തിന്റെ ഉത്തരവ് കമാൻഡോകൾ നടപ്പാക്കിയ വിവരം ഡൽഹിയിലെത്തി.

പ്രസിഡണ്ട് അബ്ദുൾ ഗയൂമിനെ രക്ഷിച്ച റസ്ക്യൂ ടീം, അദ്ദേഹവുമായി മാലി ഹാർബറിലേയ്ക്കു നീങ്ങുമ്പോഴാണു ഒരു ചരക്കു കപ്പൽ തീരം വിടുന്നത് കണ്ടത്. നിർത്താനുള്ള ആജ്ഞ ലഭിച്ചെങ്കിലും അവർ അതു അവഗണിച്ചു. എയർഫോഴ്സിന്റെ പീരങ്കികൾ കപ്പലിനു നേർക്ക് വെടിവെച്ചെങ്കിലും അതിന്റെ റേഞ്ചിനപ്പുറമായിരുന്നു അത്. “പ്രോഗ്രസ് ലൈറ്റ്” എന്ന ആ കപ്പലിൽ , അക്രമിസംഘം തലവനായ അബ്ദുള്ള ലുത്തുഫിയും അയാളുടെ 70 ഓളം കൂലിപ്പട്ടാളക്കാരും ഒപ്പം 27 ബന്ദികളുമുണ്ടായിരുന്നു. മാലദീവ്സിലെ ഗതാഗത ക്യാബിനറ്റ് മന്ത്രിയായ അഹ്മദ് മുജുതുബയും അദ്ദേഹത്തിന്റെ സ്വിറ്റ്സർലണ്ടുകാരിയായ ഭാര്യ ഉർസുലയും ആ ബന്ദികളിൽ പെട്ടിരുന്നു.. ബ്രിഗേഡിയർ ബത്സാരയും കമാൻഡോകളും നിസ്സഹായരായി നോക്കി നിൽക്കെ ബന്ദികളെയും കൊണ്ട് പ്രോഗ്രസ് ലൈറ്റ് അറബികടലിന്റെ വിശാലതയിലേയ്ക്കു മറഞ്ഞു..

ഇന്ത്യയുടെ മിറാഷ് യുദ്ധവിമാനങ്ങളുടെ ഇരമ്പൽ കേട്ടാണു അന്ന് മാലിദീപ് ഉണർന്നത്. മാലിയ്ക്കു മുകളിൽ അവ തലങ്ങും വിലങ്ങും പറന്നുകൊണ്ടിരുന്നു. അതു ഒരു ശുഭസൂചനയായിരുന്നു. തലേദിവസത്തെ ഭീതിയിൽ നിന്നു മുക്തരായി അവർ വെളിയിലിറങ്ങി. തെരുവിൽ നിന്നു ജഡങ്ങൾ മാറ്റപ്പെട്ടു. ആയുധ ധാരികളായ ഇന്ത്യൻ സൈന്യം അവർക്കു ധൈര്യം പകർന്നു. പ്രസിഡണ്ട് ഗയൂമിന്റെ ഉത്തരവു പ്രകാരം കൊള്ളയടിയ്ക്കപ്പെടാത്ത കടകളെല്ലാം സൈനികർക്കായി തുറന്നു. അവർക്കിഷ്ടമുള്ളത് എന്തു വേണമെങ്കിലും എടുക്കാം.

ഓപ്പറേഷൻ കാക്റ്റസ് അവസാനിച്ചിട്ടില്ലായിരുന്നു, അതീവ ദുഷ്കരവും സാഹസികവുമായ ഒരു ദൌത്യം അവരെ കാത്തിരിയ്ക്കുകയായിരുന്നു. “ബന്ദികളെ രക്ഷപെടുത്തുക, അബ്ദുള്ള ലുത്തുഫിയെയും സംഘത്തെയും പിടികൂടുക..” പ്രധാനമന്ത്രി രാജീവ് ഗാന്ധി നാവിക സേനാധിപന് ഉത്തരവു നൽകി. ക്യാപ്ടൻ എസ്.വി ഗോപാലാചാരി കരയിൽ നിന്നും വിട്ടിട്ട് ഇന്നേയ്ക്ക് 82 ദിവസമായിരിയ്ക്കുന്നു. നവമ്പർ – 8 നു തന്റെ ഭാര്യയുടെ ജന്മദിനത്തിൽ- എന്തു സംഭവിച്ചാലും – വീട്ടിൽ എത്തിയിരിയ്ക്കും എന്നു വാക്കു കൊടുത്തിട്ടുണ്ട് അദ്ദേഹം. INS ഗോദാവരി എന്ന കൂറ്റൻ യുദ്ധക്കപ്പലിന്റെ കമാൻഡറാണു ക്യാപ്റ്റൻ ഗോപാലാചാരി. ഇന്ത്യൻ മഹാസമുദ്രത്തിൽ രാജ്യത്തിന്റെ സമുദ്രാതിർത്തി കാത്തുകൊണ്ട് നിരന്തരം റോന്തുചുറ്റലിലായിരിയ്ക്കും ഗോദാവരി. തിരികെ മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ക്യാപ്ടൻ.

നേവി ഹെഡ് ക്വാട്ടേഴ്സിൽ നിന്നും വന്ന ഒരു മെസ്സേജ് അദ്ദേഹത്തിന്റെ എല്ലാ പ്ലാനുകളും തകർത്തു കളഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിൽ, മാല ദ്വീപിനും ശ്രീലങ്കയ്ക്കുമിടയിൽ എവിടെയോ ഉള്ള “പ്രോഗ്രസ് ലൈറ്റ്” എന്ന ചരക്കു കപ്പൽ കണ്ടെത്തി അതിലെ ബന്ദികളെ രക്ഷപെടുത്തുക, കപ്പലിനെ തട്ടിക്കൊണ്ടു പോകുന്ന കൂലിപട്ടാളത്തെ പിടികൂടുക..! പ്രോഗ്രസ് ലൈറ്റിൽ നിന്നും ഏകദേശം 1000 കിലോമീറ്റർ അകലെയാണു അപ്പോൾ ഗോദാവരി..! ഡൽഹിയിലെ നേവി ഓപ്പറേഷൻസ് റൂം അതീവ സമ്മർദ്ദത്തിലായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി അവിടെ നേരിട്ടു സന്നിഹിതനായിരുന്നു. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ അഭിമാനം ഈ ഓപ്പറേഷന്റെ വിജയത്തിലാണ് എന്നതാണു അവസ്ഥ. ലോകമൊന്നാകെ നമ്മെയാണു ഉറ്റു നോക്കുന്നത്.

ഗോവയിലെ INS ഹുൻസൽ നേവൽ എയർബേസിൽ നിന്നും ഒരു II 38 സമുദ്ര നിരീക്ഷണ വിമാനം (Maritime Reconnaissance Aircraft) ഇന്ത്യൻ സമുദ്രത്തിലേയ്ക്ക് പറയുന്നയർന്നു. മാലിയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ അതു പ്രോഗ്രസ് ലൈറ്റിനെ തിരഞ്ഞു.. അധികം വൈകാതെ, സിംഗപ്പൂരിനു നേരെ പോയ്ക്കൊണ്ടിരിയ്ക്കുന്ന ഒരു കപ്പലിനെ അതു കണ്ടെത്തി. വിമാനം അതിനെ പിന്തുടർന്നു. പെട്ടെന്ന് കപ്പലിന്റെ സഞ്ചാരപഥം ശ്രീലങ്കയ്ക്കു നേരെ തിരിഞ്ഞു. അതോടെ അതു പ്രോഗ്രസ് ലൈറ്റ് ആണെന്ന സംശയമുദിച്ചു. വിവരം നേവൽ ഹെഡ്ക്വാർട്ടേഴ്സിലെത്തി. ഉടനെ TU-142M ഇനത്തിൽ പെട്ട ഏറ്റവും പുതിയ ഒരു നിരീക്ഷണ വിമാനം ആ സ്പോട്ട് ലക്ഷ്യമായി പറന്നുയർന്നു. അതിലെ അത്യാധുനിക സെൻസറുകൾ കപ്പലിനെ അരിച്ചു പെറുക്കി. അതേ അതു പ്രോഗ്രസ് ലൈറ്റ് തന്നെ ആയിരുന്നു. മിസൈലുകൾ ഘടിപ്പിച്ച INS ഗോദാവരി സ്പോട്ടിലേയ്ക്കു കുതിച്ചു. ഒപ്പം കൊച്ചിയിൽ നിന്നും INS ബേധ്വ എന്ന പരിശീലന യുദ്ധക്കപ്പലും.

നവംബർ 5. പ്രോഗ്രസ് ലൈറ്റിന്റെ റേഡിയോ സിഗ്നലുകൾ ഗോദാവരിയിൽ കിട്ടാൻ തുടങ്ങി. ചാനൽ 16 , അതാണു നാവികരുടെ ടെലികമ്യൂണികേഷൻ ചാനൽ. തങ്ങൾ വളരെ അടുത്തെത്തി എന്നു ക്യാപ്ടൻ ഗോപാലാചാരിയ്ക്കു മനസ്സിലായി. യുദ്ധക്കപ്പലിന്റെ സാന്നിധ്യം മനസ്സിലായ റിബലുകൾ ഭീഷണി സന്ദേശമയച്ചു. തങ്ങളിൽ നിന്നും 6 നോട്ടിക്കൽ മൈൽ അകലം പാലിച്ചില്ലെങ്കിൽ ബന്ദികളെ കൊന്നുകളയുമെന്നായിരുന്നു സന്ദേശം. വെറും 6 നോട്ടിക്കൽ മൈൽ മാത്രമാണു പ്രോഗ്രസ് ലൈറ്റിന്റെ വേഗം. നേവിയുടെ യുദ്ധക്കപ്പലുകൾക്ക് അതിവേഗം എത്തിപ്പിടിയ്ക്കാവുന്ന ദൂരം. അതുകൊണ്ട് തന്നെ, കൂടുതൽ അടുത്തേയ്ക്കു നീങ്ങാൻ ക്യാപ്ടൻ ഉത്തരവിട്ടു. ഏകദേശം രണ്ടു മൈലോളം അകലം പാലിച്ച് കപ്പലുകൾ നീങ്ങി.

അപ്പൊഴത്തെ സ്പോട്ട് ശ്രീലങ്കൻ തീരത്തിനോട് അടുത്താണു. പ്രോഗ്രസ് ലൈറ്റിൽ നിന്നും സ്പീഡ് ബോട്ടുകളിൽ റിബലുകൾ ബന്ദികളെയും കൊണ്ടു കടന്നുകളയുമോ എന്നൊരു ഭീതി ഗോപാലാചാരിയ്ക്കുണ്ടായി. അദ്ദേഹം ശ്രീലങ്കൻ നേവിയുമായി ബന്ധപ്പെട്ടു. കടലിൽ നടന്നു കൊണ്ടിരിയ്ക്കുന്ന സംഭവങ്ങൾ അറിയിച്ചു. എന്നാൽ ശ്രീലങ്കൻ നേവിയിൽ നിന്നു കിട്ടിയത് വിചിത്രമായൊരു മറുപടിയാണ്. പ്രോഗ്രസ് ലൈറ്റ് തങ്ങളുടെ സമുദ്രാതിർത്തിയിൽ പ്രവേശിച്ചാൽ ആ നിമിഷം തകർത്തുകളയാനാണു ശ്രീലങ്കൻ ഗവണ്മെന്റ് ഉത്തരവിട്ടിരിയ്ക്കുന്നതത്രേ..! അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ ഒരു പക്ഷെ ശ്രീലങ്കൻ നേവിയുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായിക്കൂടെന്നില്ല. അത് രക്ഷാദൌത്യത്തെ തകർത്തുകളയുകയും രാജ്യത്തിനു തന്നെ അപമാനമാവുകയും ചെയ്തേക്കാം..

ക്യാപ്ടൻ ഗോപാലാചാരി റേഡിയോ വഴി പ്രോഗ്രസ് ലൈറ്റുമായി ബന്ധപ്പെട്ടു. എന്നാൽ ഇന്ത്യൻ കപ്പലുകൾ തങ്ങളെ സമീപിയ്ക്കുന്നതു മനസ്സിലാക്കിയ അബ്ദുള്ള ലുത്തുഫിയ്ക്കു കലികയറി. രണ്ടു ബന്ദികളെ കൊന്നു കളയാൻ അയാൾ ആജ്ഞാപിച്ചു. അബ്ദുൾ റഹ്മാൻ, അബ്ദുൾ സത്താർ എന്നിവരെ കപ്പലിന്റെ അണിയത്തേയ്ക്കു കൊണ്ടുവന്ന് നിഷ്കരുണം തലയ്ക്കു വെടിവെച്ചു കൊന്നു. മറ്റു ബന്ദികൾ ഭയം കൊണ്ട് നിശ്ചലരായി നിന്നതേയുള്ളു. കൊലപ്പെടുത്തിയവരെ ലൈഫ് ബോയികളിൽ കെട്ടി കടലിലെറിഞ്ഞു. പുറകെ വരുന്ന ഇന്ത്യൻ നേവിയ്ക്കുള്ള മുന്നറിയിപ്പായിരുന്നു അത്. കടൽ ജലത്തിൽ ആടിയുലയുന്ന ആ ജഡങ്ങൾ, പിന്നാലെ വന്ന ക്യാപ്റ്റൻ കണ്ടു. ഇനി കാത്തിരിയ്ക്കേണ്ടതില്ല എന്നദ്ദേഹം ഉറപ്പിച്ചു. ചാനൽ 16 വീണ്ടും ചിലച്ചു. പ്രോഗ്രസ് ലൈറ്റിൽ ക്യാപ്ടൻ ഗോപാലാചാരിയുടെ ഉറച്ച ശബ്ദം മുഴങ്ങി. “പ്രോഗ്രസ് ലൈറ്റ് ഇനി മുന്നോട്ടു നീങ്ങിയാൽ മറുപടി തീ കൊണ്ടായിരിയ്ക്കും.“

അതിനെ അവഗണിച്ചു കൊണ്ടു പ്രോഗ്രസ് ലൈറ്റ് മുന്നോട്ടു തന്നെ നീങ്ങി. INS ഗോദാവരിയിലെ 30 MM ആന്റി എയർക്രാഫ്റ്റ് ഗണ്ണിൽ നിന്നുള്ള ആദ്യ വെടിയ്ക്ക് തന്നെ, പ്രോഗ്രസ് ലൈറ്റിലെ സ്വിങ്ങിങ് ഡെറിക്ക് ( സ്പീഡ് ബോട്ടുകളും ലൈഫ് ബോട്ടുകളും തൂക്കിയിട്ടിരിയ്ക്കുന്ന വലിയ പോസ്റ്റുകൾ) തകർന്നു തരിപ്പണമായി. ഗോദാവരിയിലെ 57 MM പീരങ്കികളും ബേധ്വയിലെ 4.5 Inch മെഷീൻ ഗണ്ണുകളും പ്രോഗ്രസ് ലൈറ്റിനു ചുറ്റുമായി വെടിയുടെ മാലപ്പടക്കത്തിന് തിരി കൊടുത്തു . ഒപ്പം ഗോദാവരിയിൽ നിന്നും പറന്നുയർന്ന സീ കിംഗ് ഹെലികോപ്ടറുകൾ പ്രോഗ്രസ് ലൈറ്റിനു മുകളിൽ വട്ടമിട്ടു പറന്നു. അവയിൽ നിന്നും ആന്റി സബ്മറൈൻ ബോംബുകൾ തുരുതുരെ കടലിലേയ്ക്കു വിക്ഷേപിച്ചു.

കടൽ ഇളകി മറിഞ്ഞു. ശക്തമായ തിരയടിയിൽ പ്രോഗ്രസ് ലൈറ്റ് ആടിയുലഞ്ഞു. ഒരിഞ്ചു മുന്നോട്ടു നീങ്ങാനാവാതെ അതു നിശ്ചലമായി. അതിനും പുറമേ നേവൽ ബേസിൽ നിന്നും പറന്നു വന്ന ചെറു യുദ്ധവിമാനങ്ങളും കപ്പലിനു ചുറ്റും പൂരം തീർത്തു. ഇതോടെ ഭയചകിതരായ ഭീകരരിൽ രണ്ടു പേർ കടലിൽ ചാടി. അതവരുടെ അന്ത്യവുമായിരുന്നു. ക്യാപ്ടൻ ഗോപാലാചാരി വീണ്ടു നിർദ്ദേശം നൽകി. ഇനിയും കീഴടങ്ങിയില്ലെങ്കിൽ അടുത്ത ലക്ഷ്യം കപ്പൽ തന്നെയായിരിയ്ക്കും. ഗോദാവരിയിലെ പീരങ്കികൾ പ്രോഗ്രസ് ലൈറ്റിനെ ഉന്നം പിടിച്ചു. ഒടുക്കം ലുത്തുഫി കീഴടങ്ങാൻ സമ്മതിച്ചു. “ബന്ദികളെ നിരയായി ഡെക്കിൽ ഒരു സൈഡിൽ നിർത്തുക”. ക്യാപ്ടൻ നിർദ്ദേശിച്ചു. മറു സൈഡിൽ ലുത്തുഫിയും അനുയായികളും നിരന്നു നിൽക്കുക..”

ഗോദാവരിയുടെ ഡെക്കിൽ നേവിയുടെ ഷാർപ്പ് ഷൂട്ടർമാരായ MARCOS (MARINE COMMANDO FORCE) കമാൻഡോകൾ ലുത്തുഫിയെയും കൂട്ടാളികളെയും ഉന്നം പിടിച്ച് യന്ത്ര തോക്കുകൾ ചൂണ്ടി നിന്നു. സീ കിംഗ് ഹെലികോപ്ടറുകൾ പ്രോഗ്രസ് ലൈറ്റിനു മുകളിൽ വന്നു പറന്നു നിന്നു. അതിൽ നിന്നും മറൈനുകൾ റോപ്പുവഴി താഴേയ്ക്ക് ഊർന്നിറങ്ങി. ഒരു ദിവസത്തേക്ക് മാലിയുടെ അധികാരിയായിരുന്ന അബ്ദുള്ള ലുത്തുഫി കൈകളുയർത്തി കമാൻഡോകൾക്കു മുന്നിൽ കീഴടങ്ങി.

തന്റെ ദൗത്യം പൂർത്തീകരിച്ചതായി പ്രധാനമന്ത്രി രാജീവ് ഗാന്ധി, അബ്ദുൾ ഗയൂമിനെ അഭിമാനപൂർവം അറിയിച്ചു. മാലി ഇനി താങ്കളുടേതാണ്..! ലുത്തുഫിയെയും കൂട്ടാളികളെയുമായി മാലദീവ്സിലെത്തിയ ഗോപാലാചാരിയെയും കമാൻഡോകളെയും രാജകീയ വരവേൽപ്പോടെയാണു മാലിക്കാർ സ്വീകരിച്ചത്. 150 സൈനികരെ മാലിയിൽ നിർത്തിയിട്ട് ബാക്കിയുള്ളവർ ഇന്ത്യയിലേയ്ക്കു തിരിച്ചു. ഒരു വർഷത്തിനു ശേഷം അവരും തിരികെ പോന്നു.

ഇന്ത്യയുടെ ആർമി, എയർ ഫോഴ്സ്, നേവി സൈനിക വിഭാഗങ്ങൾ സംയുക്തമായി നടത്തിയ ഈ ഓപറേഷനെ ലോക രാജ്യങ്ങളെല്ലാം അഭിനന്ദിച്ചു. ആയിരക്കണക്കിനു കിലോമീറ്റർ ദൂരം താണ്ടി, ഇത്ര വേഗത്തിലും കൃത്യതയിലും ഈ ദൌത്യം നടത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ കഴിവിനെ മിക്ക രാജ്യങ്ങളും അസൂയയോടെയാണു നോക്കികണ്ടതെങ്കിൽ, ഓരോ ഇന്ത്യക്കാരനും അതു അഭിമാനത്തിന്റെ നിമിഷങ്ങളായി..

   കടപ്പാട് – ബിജുകുമാർ ആലക്കോട്

കൂടത്തായി കൊലക്കേസിൽ, മരിച്ച സിലിയുടെ ആഭരണങ്ങൾ സംബന്ധിച്ച അന്വേഷണം നിർണായകമാകുമെന്ന് സൂചന. വിവാഹ ആഭരങ്ങളുൾപ്പെടെ 40 പവനോളം സ്വർണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്നാണ് ഭർത്താവ് ഷാജു പറഞ്ഞിരുന്നതെന്നും ഇതു ശരിയല്ലെന്നു വ്യക്തമായിട്ടും അന്നു തർക്കത്തിനു പോയില്ലെന്നുമാണ് സിലിയുടെ ബന്ധുക്കൾ പറയുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഇവർ പരാതി നൽകാനൊരുങ്ങുകയാണ്.

ആഭരണങ്ങൾ കാണാതായതിൽ ജോളിക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. നേരത്തേ, മകൾ ആൽഫൈൻ മരിച്ച ദുഃഖത്തിൽ കുഞ്ഞിന്റെ ആഭരണങ്ങൾ ഏതെങ്കിലും പള്ളിക്ക് നൽകാമെന്ന് സിലി പറഞ്ഞിരുന്നു. ഇതറിഞ്ഞാണു പുതിയ കഥയുണ്ടാക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

സിലി മരിച്ച ദിവസം ആഭരണങ്ങളണിഞ്ഞ് പൊന്നാമറ്റം കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് താമരശ്ശേരിയിലെ ദന്താശുപത്രിയിലെത്തിയത്. ഓമശ്ശേരി ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചുകഴിഞ്ഞ് നഴ്സുമാർ ഈ ആഭരണങ്ങൾ കവറിലാക്കി ഷാജുവിനെ ഏൽപ്പിച്ചിരുന്നു. ഈ കവർ ജോളി സിലിയുടെ ബന്ധുവിനെ ഏൽപ്പിച്ച് സൂക്ഷിക്കാൻ ആവശ്യപ്പെട്ടു. അന്നുതന്നെ ഷാജുവിനെ തിരിച്ചേൽപ്പിക്കുകയും ചെയ്തു.

ഒന്നര മാസത്തോളം കഴിഞ്ഞ് ഷാജു ഫോണിൽ വിളിച്ചു പറഞ്ഞത് സിലി ആഭരണങ്ങളിൽ ഒന്നുപോലും ബാക്കി വയ്ക്കാതെ കാണിക്കവഞ്ചിയിൽ ഇട്ടെന്നായിരുന്നു. സഹോദരിയുടെ ഒരു വള സിലിയുടെ കൈവശമുണ്ടായിരുന്നെന്നും അത് ഉറപ്പായും അങ്ങനെ ചെയ്യില്ലെന്നും അമ്മ മറുപടി നൽകി. പിന്നീട് ജോളിയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു ദിവസം ഷാജു വീട്ടിലെത്തി ഒരു പവന്റെ പുതിയ വള ഏൽപ്പിച്ചു മടങ്ങി.

സിലി മരണദിവസം ഏതെല്ലാം ആഭരണം ധരിച്ചിരുന്നു എന്നറിയാൻ കുടുംബം അന്നത്തെ വിവാഹ ആൽബം പരിശോധിച്ചെങ്കിലും എവിടെയും ഫോട്ടോ കണ്ടെത്താനായില്ല.

ഇന്ത്യയില്‍ തീവ്രദേശീയത ദാരിദ്ര്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതായി സാമ്പത്തികശാസ്ത്ര ജേതാവ് അഭിജിത്ത് ബാനര്‍ജി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ജനജീവിതത്തെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് തീവ്രദേശീയത ചെയ്യുന്നത് എന്ന് അഭിജിത്ത് ബാനര്‍ജി പറഞ്ഞു. ഇന്ത്യ ടുഡേ ടിവി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിജിത്ത് ബാനര്‍ജി ഇക്കാര്യം പറയുന്നത്.

ഏതെങ്കിലും തരത്തിലുള്ള, മിനിമം വരുമാനം ഉറപ്പ് നല്‍കുന്ന പദ്ധതി ഇന്ത്യക്ക് അനിവാര്യമാണ് എന്നും അഭിജിത്ത് ബാനര്‍ജി പറഞ്ഞു. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിക്ക് പിന്നില്‍ അഭിജിത്ത് ബാനര്‍ജി അടക്കമുള്ള സാമ്പത്തിക വിദഗ്ധരുടെ ഉപദേശമാണ് ഉണ്ടായിരുന്നത്. ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, വികസനാത്മക സാമ്പത്തിക ശാസ്ത്രത്തിലാണ് (Development Economics) അഭിജിത്ത് ബാനർജിയുടെ പ്രധാന പഠനങ്ങൾ. ദേശീയത, സാമ്പത്തിക പുരോഗതി ഇതെല്ലാം സംബന്ധിച്ച ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങള്‍ തന്നെ വിയോജിപ്പുകള്‍ക്ക് ഇടം വേണമെന്നും അഭിജിത്ത് ബാനര്‍ജി അഭിപ്രായപ്പെട്ടു.

വീട്ടില്‍ ദാരിദ്ര്യമുണ്ടായിരുന്നില്ല. എന്നാല്‍ ബാല്യം ചേരിയിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു. ഇത്തരത്തില്‍ കുട്ടിക്കാലം മുതലേ ദാരിദ്ര്യം എന്തെന്നറിയാം. കൊല്‍ക്കത്തയിലെ ആദ്യകാലവും ജെഎന്‍യുവിലെ പഠന കാലവും എന്നെ ഇന്ത്യയിലെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കുന്നതില്‍ സഹായിച്ചു. ജെഎന്‍യു എന്നെ രാഷ്ട്രീയവത്കരിച്ചു എന്നൊന്നും പറയാനാകില്ല. എന്നാല്‍ അത് രാഷ്ട്രീയത്തെ അടുത്തറിയാന്‍ സഹായിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് വന്ന എനിക്ക് ഇടതുപക്ഷത്തെ അറിയാമായിരുന്നു. എന്നാല്‍ ലോഹ്യ അനുകൂലികളേയും (സോഷ്യലിസ്റ്റുകളേയും) ഗാന്ധിയന്മാരേയും ആര്‍എസ്എസിനേയും അറിഞ്ഞത് ഡല്‍ഹിയില്‍ വന്ന ശേഷമാണ്. ജെഎന്‍യു ബഹുസ്വര ചിന്തകളുടെ ആശയസംഘര്‍ഷം നടക്കുന്ന കേന്ദ്രമാണ്. വിയോജിപ്പുകള്‍ നമ്മെ കൂടുതല്‍ ബുദ്ധിയുള്ളവരാക്കും. സങ്കീര്‍ണവും ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്നതുമായ ലോകത്ത് ജീവിക്കാന്‍ അത് സഹായിക്കും.

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം നല്‍കുന്ന സമ്പദ് വ്യവസ്ഥയും തമ്മില്‍ യാതൊരു വൈരുദ്ധ്യവുമില്ല. സമ്പന്നരുടെ നികുതി വര്‍ദ്ധിപ്പിക്കുക എന്നത് ശരിയായ ആശയമാണ്. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് യാതൊരു ദോഷവുമുണ്ടാക്കില്ല. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശക്തനായ നേതാവ് എന്ന ചിന്തയിലാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. സാമ്പത്തിക പ്രശ്‌നങ്ങളല്ല ഈ തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്തത് എന്നും അഭിജിത്ത് ബാനര്‍ജി അഭിപ്രായപ്പെട്ടു.

കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ഒരു യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം. റിമാന്‍ഡിലുള്ള രണ്ടു പ്രതികളെയും കസ്റ്റഡ‍ിയില്‍ വിട്ടു കിട്ടുന്നതിന് പൊലീസ് കോടതിയെ സമീപിച്ചു. മുഖ്യപ്രതി സുനിലിന്റെ സുഹൃത്ത് കുട്ടന് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് നിഗമനം.

കുടുംബ ഓഹരി ആവശ്യപ്പെട്ടുള്ള തര്‍ക്കത്തിനിടെയാണ് കൊല്ലം നീതി നഗറില്‍ താമസിച്ചിരുന്ന സാവിത്രിയെ മകന്‍ സുനില്‍ അതിദാരുണമായി കൊലപ്പെടുത്തിയത്. ഒരുമാസത്തിലേറെ പഴക്കമുള്ള മ്യതദേഹം വീട്ടുവളപ്പിലെ സെപ്റ്റിക്ക് ടാങ്കിന് സമീപത്തു നിന്നു പൊലീസ് കണ്ടെത്തുകയായിരുന്നു. മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ കൊന്ന കേസിലടക്കം പ്രതിയായ സുനിലിനെയും സുഹൃത്തും ഓട്ടോ ഡ്രൈവറുമായ കുട്ടനെയും അറസ്റ്റു ചെയ്തു.

സുനിലിനൊപ്പം നീതി നഗറിലെ വീട്ടില്‍ താമസിച്ചിരുന്ന ഇവരുടെ ബന്ധുവായ യുവതിക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തു വിട്ടയച്ചു. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റ‍ഡിയില്‍ വാങ്ങി ഒന്നിച്ചു ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിലൂടെ മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കുഴിച്ചിടുമ്പോൾ സാവിത്രിക്കു ജീവനുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതു സ്ഥിരീകരിച്ചാൽ കുട്ടനെതിരെയും കൊലപാതകക്കുറ്റം ചുമത്തും.

പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ. ഇന്നലെ പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചികയിലെ 117 രാജ്യങ്ങളിൽ 102–ാമതാണ് ഇന്ത്യ.ഇതേസമയം അയൽരാജ്യങ്ങളെല്ലാം ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലാണ്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് ആണ് ഏറ്റവും പിന്നിൽ (117). കഴിഞ്ഞവർഷം ഇന്ത്യയെക്കാൾ പിന്നിലായിരുന്ന പാക്കിസ്ഥാൻ ഇപ്പോൾ 94–ാം സ്ഥാനത്താണ്. ചൈനയുടെ റാങ്ക് 25.

ശിശുമരണ നിരക്ക്, ശിശുക്കളിലെ വളർച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് തുടങ്ങിയവ അടിസ്ഥാനമാക്കി തയാറാക്കുന്ന സൂചികയിൽ അതിസമ്പന്ന രാജ്യങ്ങളെ ഉൾപ്പെടുത്താറില്ല.പട്ടിണി കൂടുന്നതനുസരിച്ച് റാങ്കിൽ പിന്നോട്ടുപോകും. ജർമൻ സന്നദ്ധസംഘടന വെൽത്ഹംഗർഹിൽഫും ഐറിഷ് സന്നദ്ധസംഘടന കൺസേൺ വേൾഡ്‌വൈഡും ചേർന്നാണു സൂചിക തയാറാക്കിയത്.

പട്ടിണി ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ വലിയ പുരോഗതി ലോകമെങ്ങും ഉണ്ടായിട്ടുണ്ടെങ്കിലും ലക്ഷ്യം ഇനിയും എത്രയോ അകലെ. ഇപ്പോഴും 70 കോടിയിലേറെ ആളുകൾ ജീവിക്കുന്നത് ദയനീയ വരുമാനത്തിൽ. 5 വയസ്സെത്തുംമുൻപു മരിക്കുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും 50 ലക്ഷം. മരണകാരണമോ, മിക്കപ്പോഴും ഏറ്റവും ചെലവു കുറഞ്ഞ ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്ന രോഗങ്ങൾ. കുട്ടികളിൽ പകുതിപ്പേരും അടിസ്ഥാന എഴുത്തും വായനയും കണക്കുമറിയാതെ സ്കൂൾ പഠനമുപേക്ഷിക്കുന്നു. പഠനമോഹങ്ങൾ തോറ്റുപോകുന്നതും ദാരിദ്ര്യത്തിനുമുന്നിൽ.

സാമ്പത്തിക– രാഷ്ട്രീയ– സാമൂഹിക ചിന്തകരൊക്കെ കാലങ്ങളായി പരിഹാരം കാണാൻ ശ്രമിക്കുന്ന ഈ യാഥാർഥ്യം തന്നെയാണ് യുഎസിൽ സാമ്പത്തിക ശാസ്ത്രജ്ഞരായ അഭിജിത് ബാനർജി, ഭാര്യ എസ്തേർ ദഫ്ലോ, മൈക്കേൽ ക്രമർ എന്നിവർക്കുമുന്നിലും തെളിഞ്ഞുനിന്നത്. പക്ഷേ അവർ തിരഞ്ഞെടുത്ത മാർഗം വ്യത്യസ്തമാണ്. പട്ടിണിയെ മൊത്തമായി ഏതെങ്കിലും ഒറ്റ നിർവചനത്തിലൊതുക്കാതെ, ഓരോ ആളുടെയും അഥവാ ചെറിയ കൂട്ടത്തിന്റെയും പട്ടിണിയുടെ യഥാർഥ കാരണം കണ്ടെത്തി അതു പരിഹരിക്കുകയാണു വേണ്ടത് എന്ന സൂക്ഷ്മതല മാർഗം അവർ ലോകത്തു പലയിടങ്ങളിലായി പരീക്ഷിച്ചുകാട്ടി. 20 വർഷമായി ഒറ്റയ്ക്കും കൂട്ടായും ഈ മൂന്നുപേർ സമൂഹത്തിലെ പല വിഭാഗം ജനങ്ങളുടെ പ്രശ്നങ്ങളെടുത്ത് ഈ രീതിയിൽ കൈകാര്യം ചെയ്യുന്നു.

പരീക്ഷണങ്ങൾ ആദ്യം വിദ്യാഭ്യാസമേഖലയിലായിരുന്നു. മൈക്കേൽ ക്രമർ ഗവേഷകസംഘത്തോടൊപ്പം ആഫ്രിക്കൻ രാജ്യമായ കെനിയയിലേക്കു പോയി പഠനം നടത്തിയപ്പോൾ അഭിജിത്തും എസ്തേറും നയിച്ച സംഘം ഇന്ത്യയിലെത്തി (മുംബൈ, വഡോദര). പാഠപുസ്തകങ്ങൾ കൂടുതലായി ലഭ്യമാക്കുന്നതോ സൗജന്യ ഉച്ചഭക്ഷണം നൽകുന്നതോ പഠന നിലവാരത്തെ കാര്യമായി സ്വാധീനിക്കുന്നില്ല എന്നാണു വ്യക്തമായത്. എന്നാലോ, പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടുകളെ കൃത്യമായി കണ്ടെത്തി അവർക്കു പ്രത്യേക ട്യൂഷൻ നൽകിയപ്പോൾ സ്ഥിതി മാറി. സ്കൂളിന്റെ മൊത്തം നിലവാരം ഉയർന്നു. ഈ പ്രത്യേക ട്യൂഷൻ രീതിയുടെ ഗുണം പല പദ്ധതികളിലൂടെ ഇന്ത്യയിലിപ്പോൾ 50 ലക്ഷത്തിലേറെ വിദ്യാർഥികളിലെത്തുന്നുണ്ട്.

വിവിധ രാജ്യങ്ങളിൽ ഇതേ രീതിയിൽ പരീക്ഷണ പ്രവർത്തനങ്ങൾ നടന്നു. ഗവേഷണശാലകളിലൊതുങ്ങാതെ യഥാർഥ സാഹചര്യങ്ങളിൽ സാമ്പത്തികശാസ്ത്ര പരീക്ഷണങ്ങൾ നടത്തുന്ന രീതി ലോകവ്യാപകമായി സ്വീകരിക്കപ്പെട്ടു. ഏതെങ്കിലും പദ്ധതിയോ നയമോ എങ്ങനെ സമൂഹത്തിൽ മാറ്റം വരുത്തുമെന്നു നേരിട്ടറിയാൻ ഈ പരീക്ഷണരീതി അനുയോജ്യമായി. ഓരോ പരീക്ഷണത്തിലും, തങ്ങളുടെ ഇടപെടൽ ഫലപ്രദമായോ എന്നു മാത്രമല്ല എന്തുകൊണ്ടു ഫലപ്രദ മായി(ല്ല) എന്നും ഗവേഷകർ വിശകലനം ചെയ്തു.

ഉദാഹരണത്തിന്, വിദ്യാഭ്യാസ പുരോഗതി എന്നത് ഓരോ രക്ഷിതാവിന്റെയും വിദ്യാർഥിയുടെയും വ്യക്തിഗത തീരുമാനങ്ങളുടെ കൂടി ഫലമാണെന്ന് സൂക്ഷ്മ നിരീക്ഷണത്തിലാണല്ലോ മനസ്സിലാകുക. അധ്യാപകരുടെ ഉത്തരവാദിത്തക്കുറവും ജോലിക്കു ഹാജരാകാതിരിക്കലും ഇന്ത്യയിലെ നിരീക്ഷണവേളയിൽ ശാസ്ത്രജ്ഞർക്കു ബോധ്യപ്പെട്ടു. ജോലി ചെയ്യുന്നതിലെ മികവിന് അംഗീകാരം (ഇൻസന്റീവ്) കിട്ടുന്നു എന്നുറപ്പാക്കേണ്ടതിലേക്ക് ഇതു വിരൽ ചൂണ്ടി. ഹ്രസ്വകാല കരാറിൽ അധ്യാപകരെ നിയമിക്കുകയും അവരുടെ പ്രവർത്തനം മികച്ചതായാൽ

കരാർ പുതുക്കുകയും ചെയ്യുന്ന രീതി പരീക്ഷിച്ചു. സ്ഥിരം നിയമനം ലഭിച്ച അധ്യാപകരുടെ ജോലിഭാരം കുറയ്ക്കാൻ ഓരോ ടീച്ചറും കൈകാര്യം ചെയ്യേണ്ടുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. ഇതിൽ ഹ്രസ്വകാല കരാറുകാർ പഠിപ്പിച്ച കുട്ടികൾ ഗണ്യമായ പുരോഗതി കാഴ്ചവച്ചപ്പോൾ, സ്ഥിരം അധ്യാപകർക്ക് അധ്യാപക–വിദ്യാർഥി അനുപാതം കുറച്ചിട്ടും വിദ്യാഭ്യാസ നിലവാരം ഉയർത്താനായില്ല. പഠിപ്പിച്ചില്ലെങ്കിലും ശമ്പളം കുറയുന്നില്ലല്ലോ.

അധികമായി സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനെക്കാൾ വിദ്യാഭ്യാസ രംഗത്തു മാറ്റമുണ്ടാക്കാൻ വേണ്ടത് വിദ്യാർഥികളുടെ ആവശ്യങ്ങൾ മനസ്സിലാക്കിയുള്ള പരിഷ്കാരങ്ങളാണെന്ന് നൊബേൽ സമ്മാനാർഹമായ പഠനങ്ങൾ തെളിയിക്കുന്നു. സ്കൂൾ ഭരണം മെച്ചപ്പെടുത്തുകയും അധ്യാപകർ ഉത്തരവാദിത്തം കാട്ടുകയും ചെയ്യുന്നതും വലിയ തോതിൽ ഗുണം ചെയ്യും.

ആരോഗ്യം, മൈക്രോഫിനാൻസ്, കൃഷി തുടങ്ങിയ രംഗങ്ങളിലും മൂവർ സംഘം സാമൂഹിക പരീക്ഷണങ്ങളിലൂടെ പുതിയ നിഗമനങ്ങളിലെത്തി. കുട്ടികൾക്കുള്ള വിരഗുളിക വിതരണം തുടങ്ങിയവ കഴിയുന്നത്ര സൗജന്യമാക്കാൻ ലോകാരോഗ്യസംഘടന തീരുമാനിച്ചത് ഇവരുടെ പഠനത്തിന്റെ വെളിച്ചത്തിലാണ്. ഈ രീതിയിൽ, വികസന സാമ്പത്തികശാസ്ത്രം (ഡവലപ്മെന്റ് ഇക്കണോമിക്സ്) എന്ന പഠനശാഖയെ വിവിധ രാജ്യാന്തര ഏജൻസികളുടെയും ഭരണകൂടങ്ങളുടെയും നയരൂപീകരണത്തിൽ എത്തിക്കാൻ ഇവരുടെ പരിശ്രമങ്ങൾക്കു കഴിഞ്ഞത് നൊബേൽ സമിതി എടുത്തുപറയുന്നു.

Copyright © . All rights reserved