India

ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്ന ചാന്ദ്രയാന്‍-2 ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തിന്‍റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രന്‍റെ ദക്ഷിണഭാഗത്ത് സോഫ്റ്റ് ലാന്‍ഡിംഗ് പ്രതീക്ഷിച്ചാണ് ചാന്ദ്രയാന്‍-2 വിക്ഷേപിച്ചത്. എന്നാല്‍, വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിക്രം ലാന്‍ഡറിന്‍റെ ഐഎസ്ആര്‍ഒയുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെടുകയായിരുന്നു.

വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാനാണ് സാധ്യതയെന്ന് നാസ അറിയിച്ചു. ഒക്ടോബര്‍ 14ന് ലാന്‍ഡ് ചെയ്ത പ്രദേശത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാനാകുമെന്നും അപ്പോള്‍ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ഡെപ്യൂട്ടി പ്രൊജക്ട് ശാസ്ത്രജ്ഞന്‍ ജോണ്‍ കെല്ലര്‍ പറഞ്ഞു.

 

യുഎസ് അഭയം ആവശ്യപ്പെട്ട് രണ്ട് ഇന്ത്യന്‍ യുവാക്കള്‍ 75 ദിവസമായി നിരാഹാരം അനുഷ്ഠിക്കുകയാണ്. 33-കാരനായ അജയ് കുമാറും 24-കാരനായ ഗുര്‍ജന്ത് സിംഗുമാണ് നിരാഹാര സമരം നടത്തുന്നത്. ടെക്‌സസിലെ എല്‍ പാസോയിലെ ഇമിഗ്രേഷന്‍ തടങ്കലില്‍ കഴിയുന്ന ഇവരെ ഉടന്‍ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിലെ തെക്കന്‍ അതിര്‍ത്തിയിലെ വിഷയങ്ങള്‍ കാരണം കഴിഞ്ഞ ഒരു വര്‍ഷമായി തടങ്കലിലാണ് ഇവര്‍.

വടക്കേ ഇന്ത്യയില്‍ നിന്ന് രണ്ടുമാസം എടുത്താണ് ഇവര്‍ യുഎസ് – മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് എത്തിപറ്റിയത്. കടലിലൂടെയും, കരയിലൂടെയും ഇടയ്ക്ക് വിമാനത്തിലൂടെയും സഞ്ചരിച്ചാണ് മെക്‌സിക്കോയില്‍ എത്തിച്ചേര്‍ന്ന അവര്‍ അവിടെ നിന്ന് വളരെ സാഹസികമായിട്ടാണ് യുഎസ് അതിര്‍ത്തിയിലേക്ക് കടന്നത്. അവിടെ വച്ച് ഇവര്‍ പിടിക്കപ്പെടുകയും ചെയ്തു. നാട്ടിലേക്ക് മടങ്ങിയെത്തിയാല്‍ രാഷ്ട്രീയ എതിരാളികള്‍ തങ്ങളെ പീഡിപ്പിക്കുമെന്നും അതിനാല്‍ അഭയം നല്‍കണമെന്നുമാണ് അധികൃതരോട് ഇവര്‍ പറയുന്നത്.

അജയ് കുമാറിന്റെ അപ്പീല്‍ യുഎസ് ഇമിഗ്രേഷന്‍ അപ്പീലിന്റെ മുമ്പാകെ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. അതേസമയം തന്റെ അപ്പീല്‍ നിരസിച്ച ഇമിഗ്രേഷന്‍ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്നുണ്ട് ഗുര്‍ജന്ത് സിംഗ്. ‘നീതിപൂര്‍വവ്വും നിഷ്പക്ഷവു’മായ വിധി പറയുന്നഒരു ന്യായാധിപന്‍ തന്റെ വാദം പുതിയതായി കേള്‍ക്കണമെന്നാണ് ഗുര്‍ജന്ത് ആവശ്യപ്പെടുന്നത്.

തടങ്കലില്‍ വയ്ക്കുന്നതില്‍ പ്രതിഷേധിച്ചും ഇമിഗ്രേഷന്‍ ജഡ്ജിമാര്‍ കേസുകള്‍ തീരുമാനിക്കുമ്പോള്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും കഴിഞ്ഞ ആഴ്ച വരെ നിരാഹാര സമരത്തിലായിരുന്നു. യുഎസിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കേസുകള്‍ കേള്‍ക്കുമ്പോള്‍ ഒറ്റക്കുള്ള പ്രായപൂര്‍ത്തിയായ അഭയാര്‍ഥികളെ തടഞ്ഞുവയ്ക്കാനോ മോചിപ്പിക്കാനോ അധികാരമുണ്ട്.

2018 ല്‍ യുഎസ് അതിര്‍ത്തി പട്രോളിംഗിനിടെ പിടികൂടിയത് 9,000 ല്‍ അധികം ഇന്ത്യക്കാരായിരുന്നു. ഇവരില്‍ ഈ രണ്ട് പേരും ഉള്‍പ്പെടുന്നു. 2017-ലെതിനേക്കാള്‍ മൂന്നിരട്ടിയാണ് 2018ല്‍ യുഎസിലേക്കുള്ള ഇന്ത്യന്‍ അഭയാര്‍ഥികളുടെ ഒഴുക്ക്. ഇവരില്‍ ഭൂരിഭാഗവും വടക്കേന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

ജൂലൈയില്‍ അതിര്‍ത്തി പട്രോളിംഗ് നടത്തിയ ഉദ്യോഗസ്ഥര്‍ അരിസോണയിലെ മരുഭൂമിയില്‍ ആറ് വയസുള്ള ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച് ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട ആ പെണ്‍കുട്ടി യാതന നിറഞ്ഞ യാത്രകൊണ്ടാവാം മരണപ്പെട്ടതെന്ന് കരുതുന്നു.

എത്തിപ്പെടുന്ന ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും അഭയാര്‍ഥികളാണ്. പക്ഷേ ഉന്നതങ്ങളില്‍ നിന്ന് അവരുടെ അപേക്ഷകള്‍ നിരസിക്കുകയാണ് പതിവ്. സ്വദേശ സുരക്ഷ പ്രകാരം 2015നും 2017നും ഇടയില്‍ 7,000-ല്‍ അധികം ഇന്ത്യക്കാരെയാണ് യുഎസില്‍ നിന്ന് തിരിച്ചയച്ചത്. എന്നാലും വീണ്ടും ഇന്ത്യന്‍ സംഘങ്ങള്‍ യുഎസ് അതിര്‍ത്തിയിലേക്ക് മുന്‍വര്‍ഷത്തേക്കാള്‍ അധികമായി എത്തികൊണ്ടിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കേരളം എന്തുകൊണ്ട് ‘മോഡി’ഫൈഡ് ആയില്ല എന്ന ചോദ്യത്തിന് നടന്‍ ജോണ്‍ എബ്രഹാം നല്‍കിയ മറുപടി സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. അതാണ് കേരളത്തിന്റെ സൗന്ദര്യം എന്നാണ് ജോൺ പറയുന്നത്. മോഡറേറ്റര്‍ നര്‍മ്മത സക്കറിയയാണ് ഇത് സംബന്ധിച്ച് ജോണിനോട് ചോദിച്ചത് – എന്തുകൊണ്ട് കേരളം മോഡിഫൈഡ് ആകുന്നില്ല, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് അത് വ്യത്യസ്തമാകുന്നു?

ജോൺ എബ്രഹാമിൻ്റെ മറുപടി ഇങ്ങനെ: ഒരു ക്ഷേത്രവും മുസ്ലീം പള്ളിയും ക്രിസ്ത്യന്‍ പള്ളിയുമെല്ലാം അവിടെ നിങ്ങള്‍ക്ക് 10 മീറ്റര്‍ ചുറ്റളവില്‍ കാണാം. യാതൊരു പ്രശ്‌നവുമില്ലാതെ ആളുകള്‍ സമാധാനപരമായി സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നു. ലോകം മുഴുവന്‍ വര്‍ഗീയമായി ധ്രുവീകരിക്കപ്പെടുമ്പോളും മതങ്ങളും സമുദായങ്ങളും സമാധാനപരമായി കഴിയുന്ന, എല്ലാവര്‍ക്കും മാതൃകയായ ഇടമാണത് – മുരളി കെ മേനോൻ്റെ The God Who Loved Motorbikes എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പാതി മലയാളി കൂടിയായ ബോളിവുഡ് താരം.

ഫിദല്‍ കാസ്‌ട്രോ മരിച്ച സമയത്ത് ഞാന്‍ അവിടെ പോയിരുന്നു. കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചിക്കുന്ന പോസ്റ്ററുകളും ഹോര്‍ഡിംഗുകളും കാണാന്‍ കഴിയുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളം. കേരളം ശരിക്കും കമ്മ്യൂണിസ്റ്റ് ആണ് – ജോൺ എബ്രഹാം അഭിപ്രായപ്പെട്ടു. എന്റെ പിതാവ് എനിക്ക് ധാരാളം മാര്‍ക്‌സിസ്‌റ്റ് കൃതികള്‍ വായിക്കാന്‍ തന്നിട്ടുണ്ട്. എല്ലാ ‘മല്ലു’വിന്റെ (മലയാളി) ഉള്ളിലും ഒരു കമ്മ്യൂണിസ്റ്റ് ഉണ്ട്. സമത്വപൂര്‍ണമായ ജീവിതത്തിലും സമ്പത്തിന്റെ തുല്യ വിതരണത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു. കേരളം തിളക്കമുള്ളൊരു മാതൃകയാണ് – ജോണ്‍ അഭിപ്രായപ്പെട്ടു.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള മേല്‍നോട്ടത്തിന് ഒമ്പതംഗ എന്‍ജിനിയര്‍മാരുടെ സംഘത്തെ രൂപീകരിച്ചു. ഇവരുമായി ഇന്ന് സബ്കളക്ടര്‍ ചര്‍ച്ച നടത്തും. ഫ്‌ളാറ്റ് പൊളിക്കാന്‍ ടെന്‍ഡര്‍ നല്‍കിയ 15 കമ്പനികളുമായുള്ള ചര്‍ച്ചയും ഇന്നാണ്. അതിനിടെ മരടിലെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ജോസി ചെറിയാനാണ് അന്വേഷണ ചുമതല. മരട്, പനങ്ങാട് പോലീസ് സ്‌റ്റേഷനുകളിലാണ് ഫ്‌ളാറ്റ് ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 406, 420 വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇത്. മരടിലെ നാല് ഫ്‌ളാറ്റുകളും പൊളിക്കാന്‍ ഇതുവരെ എന്ത് ചെയ്‌തെന്നും ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്നും സര്‍ക്കാര്‍ ഇന്ന് സുപ്രിംകോടതിയെ ബോധിപ്പിക്കണം. സുപ്രിംകോടതിയുയെ വിശദവിധി നാളെ വരാനിരിക്കെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടി സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി.

നാല് ഫ്‌ളാറ്റുകളിലെയും ജല, വൈദ്യുതി കണക്ഷനുകള്‍ ഇന്നലെ വിച്ഛേദിച്ചിരുന്നു. പുലര്‍ച്ചെ അഞ്ച് മണിക്ക് വന്‍പോലീസ് സന്നാഹത്തിലാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിച്ചത്. പാചകവാതവ വിതരണവും ടെലിഫോണ്‍ ബന്ധവും ഇന്ന് മുതല്‍ നിര്‍ത്തലാക്കും.

കെ.എം. മാണിയുടെ പിൻഗാമിയായി ജോസ് ടോം എത്തുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ‍ ഉറച്ച വിശ്വാസം. ജോസ് ടോമിന്റെ സ്വീകരണ സമയവും സ്ഥലവും നിശ്ചയിച്ചു. രാവിലെ 10.30ന് യുഡിഎഫ് തിരഞ്ഞെടുപ്പ്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുമെന്നാണ് അറിയിപ്പ്. വോട്ടെണ്ണൽ പൂർത്തിയായ ശേഷം കെ. എം. മാണിയുടെ വീട്ടിലെത്തി പ്രണാമം അർപ്പിച്ചശേഷം നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ നഗരത്തിലേക്ക് പ്രകടനമായി എത്തും. തുടർന്നു കുരിശുപള്ളിക്കവലയിൽ സ്വീകരണം. വാദ്യമേളങ്ങളും തുറന്ന ജീപ്പും മൈക്കും പടക്കവുമെല്ലാം യു‍ഡിഎഫ് ഏർപ്പാടാക്കി.

യുഡിഎഫ് കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നത് അമിത ആത്മവിശ്വാസമാണെന്നാണ് എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന്റെയും നേതാക്കളുടെയും പ്രവർത്തകരുടെയും വിലയിരുത്തൽ. ‘കാപ്പൻ 3 തവണ തോറ്റതല്ലേ ഇക്കുറി ജയിക്കട്ടെ, ഒന്നര വർഷത്തെ കാര്യമല്ലേയുള്ളൂ’ തുടങ്ങിയ അഭിപ്രായങ്ങളാണ് പ്രചാരണ വേളയിൽ വോട്ടർമാർ പ്രകടിപ്പിച്ചതെന്ന് എൽഡിഎഫ് പ്രവർത്തകർ പറയുന്നു.

പാലാ എന്തു രാഷ്ട്രീയം പറയുമെന്നറിയാൻ കേരളവും. വോട്ടെണ്ണലിനും വിജയാഹ്ലാദ പ്രകടനത്തിനും കൊഴുപ്പു കൂട്ടാനുള്ള ഒരുക്കവും മുന്നണികൾ നടത്തി. വിജയ പ്രതീക്ഷയിൽ ഇരു മുന്നണികളും ഫ്ലക്സുകൾ സജ്ജമാക്കി.

വോട്ടർമാരുടെ മനസ്സിലെ ഈ വികാരം പ്രാവർത്തികമായിട്ടുണ്ടെന്നും‍ മാണി സി. കാപ്പൻ നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ജയിക്കുമെന്നുമാണ് എൽഡിഎഫ് പ്രതീക്ഷ. യുഡിഎഫുകാരുടെ അമിത ആത്മവിശ്വാസം അനുകൂലമാകുമെന്ന് സ്ഥാനാർഥി മാണി സി. കാപ്പനും എൽഡിഎഫ് നേതാക്കളും പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ വോട്ടു നേടുമെന്ന് എൻ. ഹരിയും എൻഡിഎയും പറയുന്നു. വോട്ട് മറിച്ചെന്നത് ആരോപണം മാത്രമാണ്. പരമാവധി വോട്ടുകൾ സമാഹരിക്കാൻ ശ്രമിച്ചു. വോട്ട് വിഹിതം വർധിപ്പിച്ച് വരും തിരഞ്ഞെടുകളിൽ പാലായിൽ ത്രികോണ മത്സരത്തിനുള്ള പ്രവർത്തനമാണ് ഇക്കുറി നടത്തിയതെന്നും എൻഡിഎ അവകാശപ്പെടുന്നു.

കൂട്ടിയ കണക്കു ശരിയാണോയെന്ന് അവസാന വട്ടത്തിൽ വീണ്ടും കൂട്ടി മുന്നണികൾ. പന്തയത്തുക കിട്ടുമോ പോകുമോ എന്ന ആശങ്കയിൽ പാർട്ടി പ്രവർത്തകരും നാട്ടുകാരും. യന്ത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന പാലായുടെ മനസ്സ് ഇന്നു തുറക്കുമ്പോൾ ഇതിനെല്ലാം ‘തീരുമാനമാകും’.

വിവിധ പന്തയങ്ങൾ പാലായുടെ അന്തരീക്ഷത്തിൽ പറന്നു നടക്കുന്നു. വിവിധ പാർട്ടി പ്രവർത്തകർ തമ്മിലുള്ള പന്തയങ്ങൾക്കു പുറമേ ഒരേ പാർട്ടിയിൽ തമ്മിലുള്ളവരും പന്തയത്തിലുണ്ട്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ ഭൂരിപക്ഷത്തെ സംബന്ധിച്ചാണ് ഏറ്റവും അധികം ‘ഉൾപാർട്ടി’ പന്തയങ്ങൾ. ഓരോ പഞ്ചായത്തിലും ജോസ് ടോമിനു കിട്ടുന്ന ഭൂരിപക്ഷം അടക്കം പന്തയത്തിൽ വിഷയങ്ങൾ. ജോസ് ടോം 5000 വോട്ടിന് ജയിക്കും എന്ന് പന്തയം വച്ച ഒരാൾ‍ പാലാ നഗരസഭയിൽ ജോസ് ടോമിന് 1000 വോട്ടിൽ താഴെ മാത്രമേ ഭൂരിപക്ഷം കിട്ടൂ എന്നു പറയുന്നത് അടക്കം രസകരമായ ‘ക്രോസ്’ പന്തയങ്ങളും പാലായുടെ പ്രത്യേകത. വിവിധ ആളുകളോട് ‘കൈ നഷ്ടം’ വരാതെ പന്തയം വച്ച വിരുതന്മാരുമുണ്ട്.

ജോസ് ടോം ജയിക്കുമെന്ന് പറഞ്ഞ് ഒരാളോട് 10,000 രൂപ പന്തയം. മാണി സി.കാപ്പൻ നിസ്സാര വോട്ടിന് ജയിക്കുമെന്ന് പറഞ്ഞ് മറ്റൊരാളോട് 5000 രൂപ പന്തയം, ജോസ് ടോമിന് ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്നു പറഞ്ഞ് വേറൊരാളോട് വീണ്ടും പന്തയം. ഇങ്ങനെ കറങ്ങിത്തിരിഞ്ഞ് പൈസ നഷ്ടം വരാതെ പന്തയം വച്ച് കറങ്ങി നടക്കുന്നവരും ഉണ്ട്.

സ്ഥിരം പന്തയങ്ങളായ മീശ വടിക്കൽ‍, തല മൊട്ടയടിക്കൽ എന്നിവയും ഒരു വഴിക്ക് പാലായിൽ നടക്കുന്നു. ഇന്നറിയാം എല്ലാറ്റിന്റെയും ഫലം.

വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കു നിയോഗിച്ച ഏജന്റുമാരുമായി ഇന്നലെ മുന്നണി നേതാക്കൾ ആശയവിനിമയം നടത്തി. വോട്ടെണ്ണൽ ഉദ്യോഗസ്ഥർ രാവിലെ ആറിനു പാലാ കാർമൽ പബ്ലിക് സ്കൂളിൽ എത്തും. കെ.എം. മാണിയുടെ വിടിനു വാരകൾ അകലെയാണ് വോട്ടെണ്ണൽ കേന്ദ്രം. ഏഴരയ്ക്കു സ്ട്രോങ് റൂം തുറന്നു വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുക്കും.

 

 

പിണറായിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. കാട്ടിലെപ്പീടികയില്‍ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങി. മുഖം പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹം ആരുടെതാണെന്ന വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

പിറവം പള്ളിയുടെ പൂട്ട് പൊളിച്ചു പൊലീസ് പള്ളിയില്‍ കടന്നു. പള്ളിയുടെ പ്രധാന ഗേറ്റിന്റെ പൂട്ടാണ് പൊലീസ് പൊളിച്ചത്. പള്ളിയില്‍ കൂട്ടമണിയടിച്ച് യാക്കോബായ സഭയുടെ പ്രതിഷേധം. അറസ്റ്റ് ചെയ്യട്ടെയെന്നും സ്വയം ഇറങ്ങില്ലെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി നിലപാട് വ്യക്തമാക്കി. അറസ്റ്റ് കലക്ടര്‍ കൂടി എത്തിയശേഷമെന്നാണ് സൂചന. ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ പള്ളിയില്‍ തുടരുകയാണ്.

വന്‍ പൊലീസ് സന്നാഹം പിറവം പള്ളി വളപ്പിലേക്ക് കടന്നു. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പള്ളിയിലുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പൊലീസിന്റെ നടപടി. പളളിക്കുളളിലുളള ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പെടെയുളള യാക്കോബായ സഭ വിശ്വാസികളെ പൊലീസ് ഹൈക്കോടതി നിര്‍ദേശം അറിയിച്ചു. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

ഉച്ചയ്ക്ക് ഒന്നേമുക്കാലിന് നടപടിയെക്കുറിച്ച് അറിയിക്കാനും കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളിയില്‍ നിന്ന് സ്വയം ഇറങ്ങിപ്പോവില്ലെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത വ്യക്തമാക്കി. സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവണമെന്നാണ് ആവശ്യപ്പെടുന്നത്. വിശ്വാസിസമൂഹത്തിന്റെ വേദന നീതിപീഠം കണ്ടില്ലെന്ന് നടിക്കരുത്.

പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പരിമിതി ബോധ്യമുണ്ട്. ആദ്യം മെത്രാപ്പോലീത്തമാരെ അറസ്റ്റ് ചെയ്യട്ടെയെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

തുടർന്ന് നടന്ന നാടകീയരംഗങ്ങള്‍ക്കും കടുത്ത ബലപ്രയോഗത്തിനുശേഷം അറസ്റ്റ്. സമാധാനപരമായി അറസ്റ്റ് വരിക്കുമെന്ന് യാക്കോബായസഭ നേതൃത്വം വ്യക്തമാക്കി. കലക്ടറുമായുള്ള ചര്‍ച്ചയ്ക്കുശേഷം മെത്രാപ്പോലീത്തമാര്‍ സ്വയം അറസ്റ്റ് വരിച്ചു. പ്രതിഷേധത്തിന് മുന്നില്‍ നിന്ന ചിലരെ നേരത്തെ അറസ്റ്റ് ചെയ്തുനീക്കി. പള്ളിയുടെ ഗേറ്റ് വന്‍ പ്രതിഷേധത്തിനിടെ പൊലീസ് മുറിച്ചുമാറ്റി. വിശ്വാസികളെ ശാന്തരാക്കാന്‍ മെത്രാപ്പോലീത്തമാരുടെ ശ്രമം തുടരുകയാണ്. ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ പള്ളിയില്‍. വിധി നടപ്പാക്കാന്‍ ഹൈക്കോടതി അനുവദിച്ചത് ഇന്ന് 1.45 വരെയാണ്. യാക്കോബായ സഭാ നേതൃത്വവുമായി കലക്ടര്‍ എസ്.സുഹാസ് ചര്‍ച്ച നടത്തിയിരുന്നു.

പള്ളിയില്‍ കൂട്ടമണിയടിച്ചായിരുന്നു യാക്കോബായ സഭയുടെ പ്രതിഷേധം. അറസ്റ്റ് ചെയ്യട്ടെയെന്നും സ്വയം ഇറങ്ങില്ലെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി നിലപാട് വ്യക്തമാക്കിയിരുന്നു. ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ പള്ളിയില്‍ തുടരുകയാണ്.

റെയില്‍വേ ട്രാക്കില്‍ പരിശോധനക്കിടെ ബ്രിഡ്ജസ് വിഭാഗം ജീവനക്കാരായ രണ്ടുപേര്‍ ട്രെയിനിടിച്ച് മരിച്ചു. കൊല്ലം ചന്ദനത്തോപ്പ് സ്വദേശി മധുസുതനന്‍(60), രാജസ്ഥാന്‍ സ്വദേശി ജഗ്മോഹന്‍ മീണ എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരത്തിന് സമീപം തമിഴ്നാട് അതിര്‍ത്തിയായ കുഴിത്തുറയിലാണ് അപകടം. കായലിന് മുകളിലൂടെയുള്ള ട്രാക്ക് പരിശോധിക്കുന്നതിനിടെ ട്രെയിന്‍ എത്തുന്നത് കണ്ടു മധുസൂതനന്‍ കായിലേക്ക് ചാടിയെങ്കിലും മുങ്ങി മരിക്കുകയായിരുന്നു. എന്നാല്‍ ട്രയിനിടിച്ച ജഗ്മോഹന്‍ മീണതല്‍ക്ഷണം മരിച്ചു.

റയില്‍വേയില്‍ നിന്നും വിരമിച്ച മധുസൂതനന്‍ പിന്നീട് കരാര്‍ ജീവനക്കാരനായി ചുമതലയേല്‍ക്കുകയായിരുന്നു. വിരമിച്ച ദിവസം റയില്‍വേ ബ്രിഡ്ജസ് വിഭാഗം ഓഫീസില്‍ കല്‍ക്കരി ട്രെയിന്‍ എഞ്ചിന്റെ മാതൃക നിര്‍മിച്ച് റയില്‍വേക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു. മൂന്നുമാസത്തിന് മുമ്പ് മൂത്തമകന്‍ അഖില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. വല്‍സലകുമാരിയാണ് ഭാര്യ അനന്ദുവാണ് മകന്‍.

”ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മീദേവി എന്ന ഹിന്ദുമതത്തിന്റെ സമ്പത്തുമായി ബന്ധപ്പെട്ട ആരാധനാമൂര്‍ത്തിക്ക് ആ മതത്തില്‍ ഏറ്റവും വലിയ പ്രാധാന്യമാണുള്ളത്. എന്നാല്‍ ഇന്നത്തെ ഇന്ത്യയിലെ, ആ ദേവതയുടെ ദരിദ്രരായ സഹോദരിമാര്‍ ഇതില്‍നിന്ന് ഏറെ അകലെയാണ്. ജി-20 ലെ സൗദിഅറേബ്യ ഒഴികെ മറ്റേതൊരു രാജ്യത്തുള്ളവരേയുംകാള്‍ പിന്നോക്കാവസ്ഥയിലാണ് ഇന്ത്യയിലെ സ്ത്രീകള്‍”.

പ്രധാനമന്ത്രിയുടെ ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ എന്നതും മറ്റു മുദ്രാവാക്യങ്ങള്‍പോലെ കേള്‍ക്കാന്‍ മനോഹരമാണ്. എന്നാല്‍ ഈ മുദ്രാവാക്യം പല മാധ്യമങ്ങളിലൂടെ മുഴങ്ങുമ്പോള്‍തന്നെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി, സര്‍ക്കാരിന്റെതന്നെ ബഹുമതിക്കര്‍ഹയായ ഒരു പെണ്‍കുട്ടി-ഹരിയാനയിലെ 19കാരി അവളുടെ പഠനാവശ്യത്തിനായുള്ള യാത്രയ്ക്കിടെ, ബസ്‌സ്‌റ്റോപ്പില്‍നിന്ന് തട്ടിക്കൊണ്ടുപോയി, കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്. ആ അതിഹീനകൃത്യം ആസൂത്രിതമായി നടപ്പാക്കിയത് രാജ്യസുരക്ഷയ്ക്ക് നിയുക്തനായ, രാജ്യത്തെ എല്ലാ പൗരരെയും സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഒരു സൈനികനും അയാളുടെ കൂട്ടാളികളുമാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. രാജ്യം കാക്കേണ്ട ഒരു സൈനികന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെതന്നെ അഭിമാനമായ ഒരു പെണ്‍കുട്ടിയെ ആക്രമിച്ച് കൂട്ടബലാല്‍സംഗംചെയ്ത് മൃതപ്രായയാക്കിയത്, മോഡിവാഴ്ചയിന്‍കീഴില്‍ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ എത്ര ഭീകരമാണെന്നത് ഒന്നുകൂടി വെളിപ്പെടുത്തി.

അതിന്റെ ഞെട്ടല്‍ മാറുംമുമ്പേയാണ് ഉത്തരാഖണ്ഡില്‍ ഒരു സ്‌കൂളില്‍ പതിനഞ്ചുവയസുകാരി കൂട്ട ബലാത്സംഗത്തിനിരയായതും ഗണേശോത്സവത്തിനിടെ 13 കാരിയെ ബലാത്സംഗംചെയ്തതുമായ വാര്‍ത്ത പുറത്തുവന്നത്. ബിഹാറിലെ ഒരു ചൈല്‍ഡ് കെയര്‍ സെന്ററില്‍ പിഞ്ചു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ പെണ്‍കുട്ടികള്‍ക്കുംനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഈയടുത്തയിടെ പറഞ്ഞത്, രാജ്യത്തുടനീളമുള്ള 9,589 ചൈല്‍ഡ് കെയര്‍ സെന്ററുകളില്‍ നടത്തിയ ഒരു സര്‍വെയില്‍ 1,575 കുട്ടികള്‍ ലൈംഗിക ചൂഷണങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയായി റെസ്‌ക്യുഹോമുകളില്‍ കഴിയുന്നുണ്ടെന്നാണ്. ”ഈ കുട്ടികള്‍ക്കുവേണ്ടി നിങ്ങള്‍ എന്തുചെയ്തു? ഈ 1575 ആണ്‍കുട്ടികളും പെണ്‍കുട്ടികളും ലൈംഗികമായി ചൂഷണംചെയ്യപ്പെട്ട് ദുരിതമനുഭവിക്കുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യുകയായിരുന്നു” എന്നാണ് ജസ്റ്റിസ് മദന്‍ ബി ലോക്കുര്‍, കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദിനോട് ചോദിച്ചത്. ചൈല്‍ഡ്‌ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്‍ നടത്തിയ സര്‍വെയുടെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇങ്ങനെ പെണ്‍കുട്ടികളും സ്ത്രീകളും നാലു ചുവരുകള്‍ക്കുള്ളിലും പൊതു ഇടങ്ങളിലും ആക്രമിക്കപ്പെടുമ്പോള്‍ മോഡിയുയര്‍ത്തുന്ന മുദ്രാവാക്യങ്ങളെല്ലാം പ്രഹസനമായി മാറുകയാണ്.

നവലിബറല്‍ നയങ്ങള്‍ നടപ്പാക്കപ്പെട്ടതിനുശേഷം മാറിമാറി കേന്ദ്രം ഭരിച്ച ഗവണ്‍മെന്റുകള്‍ക്കുകീഴില്‍ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമായി. രാജ്യത്തിന്റെ ഉല്‍പാദനശക്തിയില്‍ വലിയ പങ്കുവഹിച്ചിരുന്ന സത്രീകള്‍ ഇന്ന് ഏറെ പിന്നോക്കം പോയിരിക്കുന്നു. ജി 20 രാഷ്ട്രങ്ങളില്‍ സൗദിഅറേബ്യ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റെല്ലാ രാജ്യങ്ങളെക്കാളും ഇന്ത്യയിലെ സ്ത്രീകള്‍ തൊഴിലിന്റെ കാര്യത്തില്‍ പിന്നിലാണ്. സാമ്പത്തിക ഉല്‍പാദനത്തില്‍ ആറിലൊന്നുമാത്രമാണ് സ്ത്രീ പങ്കാളിത്തം-ആഗോള ശരാശരിയുടെ പകുതി മാത്രമാണിത്.

സംഘടിത-അസംഘടിതമേഖലകളിലെ സ്ത്രീ തൊഴില്‍ പങ്കാളിത്തം 2005ലെ 35%ത്തില്‍ നിന്നും 26 ശതമാനമായി കുറഞ്ഞിരിക്കുന്നു. അതേസമയം സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം ഇരട്ടിയിലധികമാവുകയും തൊഴിലെടുക്കുന്ന പ്രായത്തിലുള്ള സ്ത്രീകളുടെ എണ്ണം 47 കോടിയായി വര്‍ധിക്കുകയും ചെയ്തു. എന്നിട്ടും സ്ത്രീകളുടെ തൊഴില്‍ 10 കോടിയായി ചുരുങ്ങുകയാണുണ്ടായത്. സ്ത്രീകളുടെ തൊഴില്‍സേനയില്‍ വന്ന ഈ ഇടിവിന് വിചിത്രമായ കാരണങ്ങളാണ് നിരത്തപ്പെടുന്നത്. ഒന്ന് പെണ്‍കുട്ടികള്‍ പഠിക്കാനായി പോകുന്നതിനാല്‍ തൊഴില്‍സേനയില്‍നിന്നകന്നുനില്‍ക്കുന്നു. രണ്ട്, കുടുംബങ്ങള്‍ സമ്പന്നമായി മാറിയതിനാല്‍ സ്ത്രീകള്‍ പുറത്തുപോയി ജോലിചെയ്യാതിരിക്കുന്നതിന് മുന്‍തൂക്കം നല്‍കപ്പെട്ടു. എന്നാല്‍ ഈ രണ്ടു വാദങ്ങളും വാസ്തവവിരുദ്ധമാണ്. പ്രധാനപ്പെട്ട കാര്യം തൊഴില്‍സേനയില്‍ ഉള്‍പ്പെടുന്ന സ്ത്രീകളുടെ പ്രായം 15നു മുകളിലാണെന്നതാണ്.

തൊഴില്‍ സേനയിലെ സ്ത്രീ പങ്കാളിത്തത്തിലെ കുറവിനുപിന്നില്‍ സാമൂഹ്യമായ കാരണങ്ങളാണേറെയും. 2012ല്‍ നടത്തപ്പെട്ട ഒരു സര്‍വെയില്‍ പറയുന്നത്, തൊഴിലവസരങ്ങള്‍ വിരളമാകുമ്പോള്‍ തൊഴിലെടുക്കുന്നതിന് സ്ത്രീകളേക്കാള്‍ കൂടുതല്‍ അവകാശം പുരുഷനാണെന്ന കാര്യത്തില്‍ 84% ഇന്ത്യക്കാരും യോജിക്കുന്നുഎ ന്നാണ്. 2005നുശേഷം ഇന്ത്യന്‍ വ്യവസായമേഖലയിലെ 3.60 കോടി അധികം തൊഴിലുകളില്‍ 90%വും പുരുഷന്മാര്‍ക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ സെന്‍സസ് ഡാറ്റ സൂചിപ്പിക്കുന്നതാകട്ടെ, വീട്ടിലിരിക്കുന്ന മൂന്നിലൊരുഭാഗം സ്ത്രീകളും തൊഴില്‍ ലഭ്യമാണെങ്കില്‍ ജോലിചെയ്യാന്‍ തയ്യാറാണെന്ന അഭിപ്രായമുള്ളവരാണെന്നാണ്; ഗവണ്‍മെന്റിന്റെ മെയ്ക്ക് വര്‍ക്ക് പദ്ധതികള്‍ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ ആകര്‍ഷിക്കുന്നത് സ്ത്രീകളെയാണെന്നാണ്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് സ്ത്രീകള്‍ക്കായുള്ള തൊഴിലവസരങ്ങളുടെ അഭാവമാണ്. അതേസമയം ദരിദ്രരാജ്യങ്ങളില്‍പോലും ഉല്‍പാദനമുയര്‍ത്തിയും മറ്റു സേവനങ്ങളിലൂടെയും സ്ത്രീകള്‍ക്കായി തൊഴില്‍ മേഖലകള്‍ തുറന്നിടുകയാണ്.

നമ്മുടെ അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ വസ്ത്രനിര്‍മാണമേഖലയിലുണ്ടായ കുതിച്ചുകയറ്റം 2005നുശേഷം തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 50ശതമാനത്തിന്റെ വര്‍ധനവുണ്ടാക്കി. വിയത്‌നാമില്‍ നാലില്‍ മൂന്നു സ്ത്രീകളും തൊഴിലെടുക്കുന്നവരാണ്. എന്നാല്‍ ഇത്തരത്തില്‍ സ്ത്രീകളുടെ തൊഴിലിനെ ശക്തിപ്പെടുത്തുന്ന വമ്പന്‍ ഫാക്ടറികളൊന്നുംതന്നെ ഇന്ത്യയിലില്ല.

എന്നാല്‍ വീടിനുള്ളിലെ അധ്വാനത്തിന്റെ കാര്യത്തില്‍ മറ്റൊരു രാജ്യത്തും കാണാന്‍ കഴിയാത്തവിധം ഇന്ത്യയില്‍ 90% വീട്ടുജോലിയും സ്ത്രീകളാണ് ചെയ്യുന്നത്. ഇത് ആഴ്ചയില്‍ സ്ത്രീകളുടെ 40ലേറെ മണിക്കൂറുകളാണ് കവര്‍ന്നെടുക്കുന്നത്. ലോകബാങ്കിന്റെ ഒരു പഠനമനുസരിച്ച് പുരുഷന്മാര്‍, പാത്രം കഴുകുകയോ കുട്ടികളെ കിടത്തുകയോ ചെയ്യുന്നതിനെല്ലാംകൂടി ആഴ്ചയില്‍ രണ്ടുമണിക്കൂര്‍ മാത്രമാണ് ചെലവിടുന്നത്. ഇതുകൂടി സ്ത്രീകള്‍ ചെയ്താല്‍ വീട്ടുപണിയിലെ അവരുടെ പങ്കാളിത്തം 10 ശതമാനംകൂടി വര്‍ധിക്കും. നിരക്ഷരതയും കൂടെക്കൂടെയുള്ള പ്രസവവും പല സ്ത്രീകളെയും വീട്ടിനുളളില്‍തന്നെ കഴിയാന്‍ നിര്‍ബന്ധിതരാക്കുന്നു. മോഡി ഗവണ്‍മെന്റ് വനിതാക്ഷേമത്തെക്കുറിച്ചുള്ള വാചകമടി തുടരുമ്പോഴും ഇന്ത്യയിലെ തൊഴില്‍ വിപണി സ്ത്രീകളെ അവഗണിക്കുകയാണ്. തൊഴില്‍സേനയിലെ സ്ത്രീ പങ്കാളിത്തം സംബന്ധിച്ച ഐഎല്‍ഒയുടെ കണക്കനുസരിച്ച് 131 രാജ്യങ്ങളില്‍ ഇന്ത്യ 121-ാം സ്ഥാനത്താണ്. ഇത് ഇനിയും താഴാനാണ് സാധ്യത. ഈ അവസ്ഥയ്ക്കിനിയുമെന്തെങ്കിലും മാറ്റമുണ്ടായില്ലെങ്കില്‍ സ്ത്രീകളുടെ പൗരാവകാശങ്ങള്‍ പലതും നിഷേധിക്കപ്പെടുന്ന സൗദിയിലെ സ്ത്രീകള്‍ ഇന്ത്യയിലെ സ്ത്രീകളേക്കാള്‍ ജോലി സ്ഥലങ്ങളില്‍ സര്‍വ സാധാരണമാകുന്ന കാലം വിദൂരമല്ല.

തൊഴില്‍സേനയിലെ സ്ത്രീ പങ്കാളിത്തത്തിലെ ഇടിവിന്റെ ഒരു കാരണമായി പറയുന്നത് ഇന്ത്യയിലെ പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ സമയം ചെലവഴിക്കുന്നതാണല്ലോ. ലിംഗതുല്യതാ പഠനങ്ങള്‍ കാണിക്കുന്നത്, വിദ്യാഭ്യാസം, തൊഴില്‍ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള പരിശീലനം എന്നിവയിലൊന്നും ഏര്‍പ്പെടാത്ത 15നും 24നും വയസ്സിനിടയ്ക്കുള്ള പെണ്‍കുട്ടികള്‍ 48% ആയിരിക്കുമ്പോള്‍ അതേ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ വെറും 8% മാത്രമാണ്. സ്ത്രീകളുടെ തൊഴില്‍ സേനയിലെ ഇടിവില്‍ നഗര-ഗ്രാമങ്ങള്‍ തമ്മിലും വലിയ വ്യത്യാസം കാണാം. 2005നും 2012നുമിടയ്ക്ക് ഗ്രാമീണ സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക് 49%ല്‍ നിന്നും 36% ആയി താഴ്ന്നു. നഗരപ്രദേശങ്ങളിലെ ഇടിവ് 20% ആയി തുടരുന്നു. ഈ പ്രായത്തിനിടയ്ക്കുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സ്ത്രീകള്‍ തൊഴില്‍ തേടുമ്പോള്‍ ഇവിടെ അതേ പ്രായത്തിനിടയ്ക്ക് വിവാഹിതരായി കുട്ടികളെ പ്രസവിച്ചുവളര്‍ത്തുന്നതിലാണ് പെണ്‍കുട്ടികള്‍ക്ക് കൂടുതലായും ശ്രദ്ധിക്കേണ്ടിവരുന്നത്. എന്നാല്‍ ഇതില്‍ മിക്ക സ്ത്രീകളും തൊഴില്‍ ആഗ്രഹിക്കുന്നവരുമാണ്. സെന്‍സസ് ഡാറ്റ അനുസരിച്ച്, ഇങ്ങനെ വീട്ടിനുള്ളില്‍ കഴിയുന്ന 31 ശതമാനം സ്ത്രീകളും തൊഴില്‍ കിട്ടുകയാണെങ്കില്‍ ജോലിചെയ്യാന്‍ തയ്യാറുള്ളവരാണ്. അതായത് അവസരം ലഭിക്കുമെങ്കില്‍ അവര്‍ ഉയര്‍ന്നുവരികതന്നെ ചെയ്യും. അതുകൊണ്ടാണല്ലോ ഇന്ത്യയില്‍, പ്രത്യേകിച്ച് ഗ്രാമങ്ങളില്‍, തൊഴിലുറപ്പു പദ്ധതിയില്‍ പുരുഷന്മാരേക്കാളും സ്ത്രീ പങ്കാളിത്തം കൂടുതലായുള്ളത്! ഓരോമാസവും സ്ത്രീ പുരുഷ ഭേദമെന്യെ 10 ലക്ഷം പേരാണ് തൊഴില്‍ വിപണിയിലേക്ക് പുതുതായി വന്നുകൊണ്ടിരിക്കുന്നത്. ഈയടുത്തയിടെ ഒരു സംസ്ഥാനത്ത് റെയില്‍വെയിലേക്കുള്ള വെറും 25 ഒഴിവിലേക്ക് 90000 പേരാണ് അപേക്ഷിച്ചത്!
ഏറ്റവും പരിതാപകരമായത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നെടുതൂണായ, സ്ത്രീ സൗഹൃദപരമായ കാര്‍ഷികമേഖല പുരുഷാധിപത്യപരമായ ഒന്നായി മാറിയതാണ്. 2005നുശേഷമുണ്ടായ യന്ത്രവല്‍ക്കരണംമൂലം മേഖലയില്‍ മൊത്തം 25 കോടി തൊഴിലുണ്ടായിരുന്നത് 3.5 കോടിയായി ചുരുങ്ങി.

ഇങ്ങനെ തൊഴിലില്ലാതായവരില്‍ മൂന്നില്‍ രണ്ടു ഭാഗവും സ്ത്രീകളാണ്. അതേസമയം വ്യവസായമേഖലയില്‍ വലിയ കുതിച്ചുകയറ്റമുണ്ടായി. സ്ത്രീപുരുഷഭേദമെന്യെ 3.6 കോടി കര്‍ഷകത്തൊഴിലാളികളെയെങ്കിലും അധികം ഉള്‍ക്കൊള്ളത്തക്കവിധം വ്യവസായ മേഖല വളര്‍ന്നു. എന്നാല്‍ അതിലെ 90% തൊഴിലും പുരുഷന്മാര്‍ കയ്യടക്കുകയായിരുന്നു. സേവനമേഖലയില്‍ 5.6 കോടി തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടതില്‍ 80ശതമാനവും കയ്യടക്കിയത് പുരുഷന്മാരാണ്. സ്ത്രീകള്‍ക്ക് ദശലക്ഷക്കണക്കിന് തൊഴിലുകള്‍ പ്രദാനംചെയ്യാന്‍ കഴിയുന്ന, ഉയര്‍ന്നുവരുന്ന മറ്റു സമ്പദ്‌വ്യവസ്ഥകളെല്ലാംതന്നെ ഇന്ത്യയില്‍നിന്ന് അപ്രത്യക്ഷമാവുകയാണ്. കുറെയൊക്കെ സ്ത്രീ സൗഹൃദപരമായ ഐ ടി മേഖലയാകട്ടെ നിലനില്‍പു ഭീഷണി നേരിടുകയാണ്. വിയത്‌നാമിലും എത്യോപ്യയിലുംപോലും സ്ത്രീകള്‍ക്ക് തൊഴില്‍ പ്രദാനംചെയ്യുന്ന വമ്പന്‍ ഫാക്ടറികള്‍ ധാരാളമുണ്ട്. അവിടങ്ങളിലെല്ലാം, വസ്ത്രം, ചെരുപ്പ് തുടങ്ങിയവ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറികളില്‍ സ്ത്രീ തൊഴില്‍ ശക്തി 70ശതമാനത്തിലധികമാണ്.

ഒരു രാജ്യത്തിന്റെ ദാരിദ്ര്യാവസ്ഥ, അവിടത്തെ സ്ത്രീകളുടെ അവസ്ഥയുടെ പ്രതിഫലനംകൂടിയായിരിക്കുമല്ലോ. സ്ത്രീക്ക് തൊഴില്‍ നിഷേധിക്കുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിപ്പിക്കുന്നു. ഐഎംഎഫിന്റെ ഒരു പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്, ഇന്ത്യയില്‍ കൂടുതലായി സ്ത്രീകള്‍ ,ജോലിചെയ്തിരുന്നുവെങ്കില്‍, ഇന്ത്യ ഇപ്പോഴുള്ളതില്‍നിന്ന് 27% അധികം സമ്പന്നമായേനെയെന്നാണ്. ഇന്ത്യയെ സംബന്ധിച്ച അത്തരം കണക്കുകളില്‍ പറയുന്നത്, 6.3 കോടി സ്ത്രീകള്‍ ലിംഗവിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള അതിജീവനത്തിനോ ലിംഗനിര്‍ണയത്തിനായുള്ള ഗര്‍ഭഛിദ്രത്തിനോ ഇരയാകുന്നുണ്ടെന്നാണ്.

എല്ലാ അര്‍ഥത്തിലും സ്ത്രീയുടെ ഇടം ചുരുങ്ങിവരികയാണ്. സ്ത്രീക്ക് തൊഴിലെടുക്കാനും പെണ്‍കുട്ടികള്‍ക്ക് പുറത്തിറങ്ങി വിദ്യാഭ്യാസം നേടാനും കഴിയാത്തവിധം ആക്രമണങ്ങള്‍ അനുദിനം വര്‍ധിക്കുന്നു. തൊഴിലോ വേണ്ടത്ര വരുമാനമോ ഇല്ലാതെ വലിയൊരു വിഭാഗം സ്ത്രീകളും ബുദ്ധിമുട്ടുമ്പോള്‍, സ്ത്രീകള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത സാനിട്ടറി നാപ്കിനുകള്‍ക്കുപോലും ജിഎസ്ടി ഏര്‍പ്പെടുത്തി. മറ്റുമേഖലകളിലും സ്ത്രീക്ക് കടുത്ത അവഗണനയാണ്.

പാര്‍ലമെന്റിലെ അംഗങ്ങളില്‍ 8 ശതമാനം മാത്രമാണ് സ്ത്രീ സാന്നിധ്യം. 25 സുപ്രീംകോടതി ജഡ്ജിമാരില്‍ 3 പേര്‍ മാത്രമാണ് സ്ത്രീകള്‍. വമ്പന്‍ കോര്‍പറേറ്റുകളുടെ ഇടനാഴികള്‍ പുരുഷകേന്ദ്രിത മേഖലകളാണ്. തൊഴില്‍ നിയമങ്ങളില്‍ പ്രസവാവധിപോലെ ചുരുക്കം ചില ആനുകൂല്യങ്ങള്‍ സ്ത്രീക്ക് ലഭിച്ചേക്കാം. എന്നാല്‍ അത് 5% മാത്രമായി, ഔപചാരിക തൊഴില്‍ മേഖലയിലേക്കു മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു. തുല്യ തൊഴിലിന് തുല്യവേതന സിദ്ധാന്തം പ്രസംഗത്തില്‍ മാത്രമേയുള്ളു. പ്രയോഗത്തിലില്ല. പുരുഷന്‍ സമ്പാദിക്കുന്നതിന്റെ 62% മാത്രമേ സ്ത്രീക്ക് സമ്പാദിക്കാന്‍ കഴിയുന്നുള്ളൂ. പാരമ്പര്യ സ്വത്തില്‍ നിയമപരമായി സ്ത്രീക്ക് തുല്യാവകാശമുണ്ടെങ്കിലും അത് പ്രയോഗത്തിലില്ല. മൊത്തം കൃഷിഭൂമിയുടെ 13 ശതമാനത്തില്‍ താഴെ മാത്രമേ സ്ത്രീക്ക് കൈവശമായിട്ടുള്ളൂ.

സുരക്ഷയുടെ പേരുപറഞ്ഞ് സ്ത്രീകളെ രാത്രിഷിഫ്റ്റുകളില്‍നിന്നൊഴിവാക്കി അവര്‍ കൂടുതലായി എന്തെങ്കിലും നേടുന്നതിനെ തടയുന്നു. 2005നും 2012നുമിടയ്ക്ക് ഇന്ത്യയില്‍ തൊഴിലില്‍ സ്ത്രീ പങ്കാളിത്തത്തില്‍ കുത്തനെ ഇടിവുണ്ടായതിന്റെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയുള്ള ഐഎല്‍ഒയുടെ പ്രവചനമനുസരിച്ച് ഇതേ ഇടിവ് തുടര്‍ന്നാല്‍ 2030 ഓടെ സ്ത്രീകളുടെ തൊഴിലില്ലാപ്പടയില്‍ 44ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടാകുമെന്നാണ്. ഒരു ശരാശരി ഇന്ത്യന്‍ കുടുംബം ഉപഭോക്തൃ കടങ്ങളാല്‍ (ഗൃഹോപകരണ വായ്പ, വാഹനലോണുകള്‍ തുടങ്ങിയവ) ഞെക്കിപ്പിഴിയപ്പെടുമ്പോഴും വലിയ തൊഴില്‍ ശക്തിയാകാന്‍ കഴിയുന്ന, ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീ സമൂഹം ഉല്‍പാദനപരമല്ലാത്ത അടുക്കളപ്പണികളില്‍ ഒതുങ്ങിക്കൂടേണ്ടതായി വരുന്ന അവസ്ഥയില്‍പരം ലജ്ജാകരമായത് നമ്മുടെ രാജ്യത്ത് മറ്റെന്താണുള്ളത്?

കടപ്പാട്: കെ ആര്‍ മായ, ചിന്ത…..

തിരുവല്ല ബഥേല്‍പ്പടിയിലെ വൃദ്ധന്‍റെ ദുരൂഹമരണം കൊലപാതകമെന്ന് ബന്ധുക്കളും നാട്ടുകാരും. സംഭവത്തിന് പിന്നില്‍, മരിച്ചയാളുടെ സ്വന്തം മകനാണെന്നാണ് ഉയരുന്ന ആരോപണം. പിതാവിന്‍റെ മരണാനന്തര ചടങ്ങുകളില്‍പോലും സംബന്ധിക്കാത്ത മകനെതിരെ സമഗ്രാന്വേഷണം വേണമെന്നാണ് ആവശ്യം. പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെടുന്ന നാട്ടുകാര്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. തിരുവല്ല ബഥേല്‍പ്പടി കരിഞ്ഞാലിക്കുളത്തില്‍ വീട്ടില്‍ വിമലന്‍ സ്വയം ജീവനൊടുക്കിയെന്ന് ഇപ്പോഴും ഈ നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ വിശ്വസിക്കാനാകുന്നില്ല. അതിന് കാരണങ്ങള്‍ പലതാണ് ഇവര്‍ നിരത്തുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അറുപത്തിയെട്ടുകാരനായ വിമലനെ സ്വന്തം വീട്ടിലെ കിണറിനുള്ളില്‍, മരിച്ചനിലയില്‍ കണ്ടെത്തിയത്. കിണറിന്‍റെ തൂണിനോ‌ട്ചേര്‍ന്ന്, സ്വന്തം ലുങ്കിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. എന്നാല്‍, സംശയങ്ങള്‍ നിരവധി ബാക്കിയാക്കുന്ന, ഒരു ദുരൂഹമരണമായി അവശേഷിക്കുകയാണിത്. സംഭവം ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നുമാണ് ഉയരുന്ന ആരോപണം. വീട്ടില്‍നിന്ന് മാറിതാമസിക്കുന്ന മകന്‍ വിബിനാണ് പിന്നിലെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. നേരത്തെ, വിദേശത്തായിരുന്ന സമയത്ത് വിബിന്‍, സഹോദരിയുടെ കല്യാണത്തിനും, വീട്ടുചെലവിനുമായി അയച്ചുകൊടുത്ത പണം മുഴുവന്‍ തിരികെവേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി വിബിന്‍റെ അമ്മ പറഞ്ഞു. എന്നാല്‍ അത് നല്‍കാനാകാത്തതില്‍ മാതാപിതാക്കളോട് മകന്‍ വൈരാഗ്യം കാട്ടിയിരുന്നു. പ്രത്യേകിച്ച് മാതാവിനോട്. മുന്‍പ് പലതവണ മകന്‍ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും, പ്രാണഭയത്താല്‍ സംഭവദിവസം അയല്‍വീട്ടിലാണ് ഉറങ്ങിയതെന്നും അവര്‍ വ്യക്തമാക്കുന്നു. തന്നെ തേടിയെത്തിയ മകന്‍ സ്വന്തംപിതാവിനെ വകവരുത്തിയതാണെന്ന് ഈ അമ്മ ഉറച്ചുവിശ്വസിക്കുന്നു.

സമാനമാണ് മറ്റുളളവരുടേയും പ്രതികരണം. ബഥേല്‍പ്പടിയില്‍ വിമലന്‍ വര്‍ഷങ്ങളായിനടത്തുന്ന കടയിലേക്ക് തലേദിവസം വില്‍പനയ്ക്കായി സാധനങ്ങള്‍വാങ്ങി വച്ചിട്ട് അന്നുരാത്രി എങ്ങനെ ജീവനൊടുക്കും?. ആരുമില്ലെങ്കിലും മറ്റ് രണ്ട് പെണ്‍മക്കള്‍ക്ക് താനുണ്ടാകുമെന്ന് ഇടയ്ക്കിടെ പറഞ്ഞിരുന്ന വിമലന്‍ ഒറ്റരാത്രികൊണ്ട് ജീവിതം അവസാനിപ്പാക്കാന്‍ തയ്യാറാകുമോ? കിണറിന്‍റെ തൂണില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൂടിയായി ഇരുമ്പുവല ഉപയോഗിച്ചിരുന്നെങ്കിലും മൃതദേഹം കണ്ടെത്തുമ്പോള്‍ അത് മാറ്റിയിരുന്നില്ല. ഇരുമ്പുവലയില്‍ ദ്വാരമുളള ഭാഗത്തുകൂടി ഇറങ്ങി വശത്തേക്ക് മാറി, കഴുത്തില്‍ കുരുക്കിടാന്‍ അറുപത്തിയെട്ടുകാരനായ വിമലന് സാധിക്കില്ലെന്നും ബന്ധുക്കള്‍പറയുന്നു.

പിതാവ് മരിച്ച് ദിവസങ്ങള്‍പിന്നിട്ടിട്ടും വീട്ടിലെത്താന്‍ വിബിന്‍ കൂട്ടാക്കിയിട്ടില്ല. ഇതും സംശയത്തിന് കാരണമാണ്. സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെടുന്ന വീട്ടുകാര്‍ക്കൊപ്പം, ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നാട്ടുകാരും ഒപ്പമുണ്ട്. വിമലന്‍റേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി കാട്ടിയുളള പരാതിക്കുമേല്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലിസെന്നും അവര്‍ ആരോപിക്കുന്നു. ‌

Copyright © . All rights reserved