India

ഗൾഫിലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത സ്റ്റെന ഇംപറോ എന്ന ബ്രിട്ടിഷ് എണ്ണക്കപ്പലിലെ മലയാളികള്‍ ഉൾപ്പെടെ ഏഴു ജീവനക്കാരെ വിട്ടയയ്ക്കുമെന്ന് ഇറാന്റെ ദേശീയ ടെലിവിഷൻ റിപ്പോർട്ടു ചെയ്തു. 5 ഇന്ത്യക്കാരെയും ഒരു ലാത്വിയ സ്വദേശിയെയും ഒരു റഷ്യൻ സ്വദേശിയെയുമാണ് മോചിപ്പിച്ചത്. ഇവർ കപ്പലിൽ നിന്നിറങ്ങി.

ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്ത് തടവിലാക്കപ്പെട്ട എണ്ണക്കപ്പലിൽ 23 നാവികരാണുള്ളത്. ഇതിൽ 3 മലയാളികളടക്കം 18 പേർ ഇന്ത്യക്കാരാണ്. മോചിക്കപ്പെട്ടവരിൽ മലയാളികൾ ഉള്ളതായി സ്ഥിരീകരണമില്ല. കളമശേരി തേക്കാനത്തു വീട്ടിൽ ഡിജോ പാപ്പച്ചൻ, ഇരുമ്പനം സ്വദേശി സിജു വി. ഷേണായി, കാസർകോട് സ്വദേശി പ്രീജിത് എന്നിവരാണ് എണ്ണക്കപ്പലിലുള്ള മലയാളികൾ. നാവികരെ വിട്ടയയ്ക്കാൻ ടാങ്കർ ഉടമകളായ സ്റ്റെന ബൾക് ഇന്ത്യ, റഷ്യ, ഫിലിപ്പീൻസ്, ലാത്വിയ എന്നീ രാജ്യങ്ങളുടെ സഹായം തേടിയിരുന്നു.

മാനുഷിക പരിഗണനയിലാണ് ഇവരെ മോചിപ്പിക്കുന്നതെന്നും അവർക്ക് ഉടൻ ഇറാൻ വിടാനാകുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി അറിയിച്ചു. ജീവനക്കാരും ക്യാപ്റ്റനുമായും ഇറാന് പ്രശ്നങ്ങളില്ലെന്നും എണ്ണക്കപ്പൽ രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എണ്ണക്കപ്പലിൽ നിന്നുള്ള വിഡിയോ ഇറാന്റെ ദേശീയ ടെലിവിഷൻ പുറത്തുവിട്ടു.

സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക് ബ്രിട്ടനിൽ റജിസ്റ്റർ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പൽ ജൂലൈ 19നാണ് ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.

യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് ഇറാന്റെ എണ്ണ ടാങ്കറായ ആഡ്രിയൻ ഡാര്യ 1 (ഗ്രേസ് 1) ജിബ്രാ‍ൾട്ടറിൽ പിടികൂടിയതിനു പകരമായാണ് ഈ ടാങ്കർ ഇറാൻ ജൂലൈയിൽ പിടികൂടിയത്. ആഡ്രിയൻ ഡാര്യ കഴിഞ്ഞ ഓഗസ്റ്റ് 15നു വിട്ടയച്ചിരുന്നു. ഈ കപ്പൽ സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് യുഎസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സിറിയയിലേക്ക് പോകില്ലെന്നും ഗ്രീസിലേക്കാണ് എണ്ണ കൊണ്ടുപോവുകയെന്നും ഇറാ‍ൻ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കപ്പൽ വിട്ടയച്ചത്. എന്നാൽ സിറിയയ്ക്കു സമീപമെത്തിയപ്പോൾ കപ്പലിന്റെ ഗതിയെക്കുറിച്ചു വിവരമൊന്നും ലഭിക്കുന്നില്ലെന്ന് രാജ്യാന്തര ഏജൻസികൾ പറയുന്നു. ആഡ്രിയൻ ഡാര്യ കപ്പലിന്റെ പുതിയ ക്യാപ്റ്റൻ അഖിലേഷ് കുമാർ എന്ന ഇന്ത്യക്കാരനെ ഇറാനിയൻ ഭീകരരെ സഹായിക്കുന്നയാളെന്ന രീതിയിലാണ് പരിഗണിക്കുകയെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.

കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെയുള്ള അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍നിന്ന് യു.ഡി.എഫ് ‌വിട്ടുനില്‍ക്കും. കൊച്ചിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്– യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗങ്ങളിലാണ് തീരുമാനം. കഴിഞ്ഞ 31നാണ് പ്രതിപക്ഷം ജില്ല കലക്ടര്‍ക്ക് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. ഇതോടെ മേയര്‍ക്കെതിരെയുള്ള അവിശ്വാസപ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പായി.

മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ തന്നെയുള്ള ഭിന്നതകള്‍ മറന്ന് അവിശ്വാസപ്രമേയത്തെ നേരിടണമെന്നതാണ് കോണ്‍ഗ്രസ് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗങ്ങളിലെ പൊതുവികാരം. ഇതിന്റെ ഭാഗമായാണ് മേയര്‍ സൗമിനി ജെയിനെതിരെയുള്ള അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍നിന്ന് ‌വിട്ടുനില്‍ക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചത്. പന്ത്രണ്ടിനാണ് അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്നത്. നഗരസഭയില്‍ യു.ഡി.എഫിന് 38ഉം എല്‍.ഡി.എഫിന് 34-ഉം ബി.ജെ.പിക്ക് രണ്ടും കൗണ്‍സിലര്‍മാരാണുള്ളത്. യു.ഡി.എഫിലെ മുപ്പത്തിയെട്ട് കൗണ്‍സിലര്‍മാരും വിട്ടുനില്‍ക്കുന്നതോടെ അവിശ്വാസപ്രമേയം പരാജയപ്പെടും.

യു.ഡി.എഫിലെ ഭിന്നത മുതലെടുത്തുകൊണ്ടാണ് എല്‍.ഡി.എഫ് കഴിഞ്ഞ 31ന് മേയര്‍ക്കെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. അതുകൊണ്ടുതന്നെ ഒറ്റക്കെട്ടായി നേരിടുമെന്നതില്‍ കൂടുതല്‍ പ്രതികരണത്തിന് യു.ഡി.എഫ് നേതാക്കള്‍ തയാറായിട്ടില്ല.

പാലാ ഉപതിരഞ്ഞെടുപ്പിൽ വിമതനീക്കമില്ലെന്ന് പി.ജെ ജോസഫ് വ്യക്തമാക്കിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല. ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് യു.ഡി.എഫ് അറിഞ്ഞല്ല. നാളത്തെ യു.ഡി.എഫ് കണ്‍വന്‍ഷനോടെ പ്രശ്നം പരിഹരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

പാലായിൽ യുഡിഎഫ് ക്യാംപിനെ ഞെട്ടിച്ചായിരുന്നു ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥി നാമനിർദേശ പത്രിക നൽകിയത്. കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം ജോസഫ് കണ്ടത്തിലാണ് അവസാന മണിക്കൂറിൽ പത്രിക സമർപ്പിച്ചത്. ജോസഫിന്റേതു വിമത നീക്കമാണെന്നാരോപിച്ച് ജോസ് കെ.മാണി രംഗത്തെത്തി. എന്നാൽ സംഭവം അറിഞ്ഞില്ലന്ന മട്ടിലായിരുന്നു ജോസഫ് വിഭാഗം നേതാക്കളുടെ പ്രതികരണം.

നാമനിർദേശ പത്രിക നൽകാൻ ഒരു മണിക്കൂർ ശേഷിക്കെയായിരുന്നു ജോസഫ് വിഭാഗത്തിന്റെ അപ്രതീക്ഷിത നീക്കം. കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി കൂടിയായ ജോസഫ് കണ്ടത്തിൽ ജില്ലയിലെ ജോസഫ് നേതാക്കളോടൊപ്പമാണ് എത്തിയത്. പാർട്ടിക്കുള്ളിലെ തർക്കമാണ് മത്സരിക്കാൻ കാരണമെന്നാണ് വിശദീകരണം. യു ഡി എഫ് സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കാവുന്ന അവസാന സാധ്യതയും ഇല്ലാതാക്കുകയാണ് ജോസഫിന്റെ ലക്ഷ്യം. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നൽകിയാൽ വിമത നീക്കവുമായി ജോസഫ് മുന്നോട്ട് പോകും

വളഞ്ഞവഴിയിലൂടെ ചിഹ്നം നേടാനുള്ള നീക്കം തടയാനാണ് വിമതനെന്ന് പി.ജെ. ജോസഫ് പ്രതികരിച്ചു. ചിഹ്നം പ്രശ്നം പരിഹരിച്ചാല്‍ വിമതന്‍ പത്രിക പിന്‍വലിക്കും. നീക്കം പ്രാദേശിക നേതാക്കളുടെ തീരുമാനപ്രകാരമെന്നും പി.ജെ. ജോസഫ് കൂട്ടിച്ചേർത്തു.

എന്നാൽ യുഡിഎഫ് സ്ഥാനാർഥിയായ ജോസ് ടോം അച്ചടക്കനടപടി നേരിട്ടയാളാണെന്ന് പി.ജെ. ജോസഫ്. സസ്പെന്‍ഷനിലുള്ളയാള്‍ക്ക് ചിഹ്നം നല്‍കുന്നതില്‍ സാങ്കേതിക തടസമുണ്ട്.

സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ല. വിമതനെ നിര്‍ത്തിയത് തന്‍റെ അറിവോടെയാണ്. പത്രിക സൂക്ഷ്മപരിശോധനാ സമയത്ത് ചിഹ്നം അനുവദിച്ചേക്കാം. ഈ നീക്കം തടയാന്‍ ആ സമയത്ത് ആളുണ്ടാകണം. പത്രിക നല്‍കിയവര്‍ക്കും പ്രതിനിധിക്കും മാത്രമേ അവിടെ പ്രവേശനമുള്ളൂ. സൂക്ഷ്മപരിശോധന കഴിഞ്ഞാല്‍ വിമതന്‍ പത്രിക പിന്‍വലിക്കുമെന്നും ജോസഫ് വിശദീകരിച്ചു. രണ്ടില ചിഹ്നത്തിനായായുള്ള ജോസ് കെ മാണി വിഭാഗത്തിന്റെ കത്ത് ഇന്നുച്ചയ്ക്ക് രണ്ടരയ്ക്കാണ് കിട്ടിയതെന്നും ജോസഫ് വിഭാഗം പറഞ്ഞു.

വെള്ളറട: മോഷണക്കേസുകളിൽ കുടുക്കി ഹൃദ്രോഗിയായ നിരപരാധിയെ ജയിലിലടച്ച സംഭവത്തിൽ 2 സിഐമാരെ സസ്പെൻഡ് ചെയ്തു. ചെറിയകൊല്ല അമ്പലത്തുവിളാകം റോഡരികത്തുവീട്ടിൽ റജിനി(23)നെയാണ് കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ച് 21 ദിവസം ജയിലിലടച്ചത് . തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ സർക്കിൾ ഇൻസ്പെക്ടർ ജി. അജിത്കുമാർ, കൊല്ലം പുത്തൂർ സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ടി.വിജയകുമാർ എന്നിവർക്കെതിരെയാണു നടപടി. പൊലീസ് മർദനത്തുടർന്ന് ആരോഗ്യ നില കൂടുതൽ മോശമായ റജിന് ഹൃദയ ശസ്ത്രക്രിയ നടത്തിയത് സർക്കാരിന്റെ കാരുണ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാണ്.

2017 ഒക്ടോബർ 6ന് ആയിരുന്നു സംഭവങ്ങളുടെ തുടക്കം. പുളിയറക്കോണത്തു പ്രവർത്തിക്കുന്ന ടെറുമോ പെൻപോൾ കമ്പനിയിലെ ജീവനക്കാരനായിരുന്നു റജിൻ.തന്നെ പൊലീസ് തിരക്കിയെന്നറിഞ്ഞ് വെള്ളറട സ്റ്റേഷനിലെത്തിയ റജിനെ ഒരു സിസി ടിവി ദൃശ്യം കാണിച്ച് ഇത് നീയല്ലേ എന്ന് എസ്ഐ ചോദിച്ചു. വ്യക്തമാകുന്നില്ലെന്നു പറഞ്ഞ ഉടൻ സിഐയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. അവിടെവച്ച് ഇരുവരും ചേർന്ന് മർദിച്ചു.

തുടർന്ന് 5 ദിവസം വെള്ളറട,ആര്യങ്കോട്, പൂവാർ, പൊലീസ് സ്റ്റേഷനുകളിലും കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻെറ പരിസരത്തുള്ള ഇടിമുറി എന്നിവിടങ്ങളിലും വച്ച് ക്രൂര മർദനത്തിനിരയാക്കി.

കുന്നത്തുകാൽ ജംക്ഷനിലുള്ള പുഷ്പരാജിൻെറ മലഞ്ചരക്കുകടയിൽ നിന്നു മോഷ്ടിച്ച 65,000രൂപയും, തോലടി ജംക്‌ഷനിലെ പലവ്യഞ്ജന കടയുടെ ഷട്ടർ താഴ്ത്താൻ ശ്രമിക്കുകയായിരുന്ന ഉടമ കൃഷ്ണൻനായരുടെ കയ്യിൽനിന്നു തട്ടിയെടുത്ത 1,14,500രൂപയും എവിടെയെന്നു ചോദിച്ചായിരുന്നു മർദനം.

രണ്ടു പേർ ബൈക്കിലെത്തിയ സിസി ടിവി ദൃശ്യത്തിൽ ഒരാൾക്ക് റജിനിൻെറ രൂപസാദൃശ്യമുണ്ടെന്ന ചിലരുടെ അഭിപ്രായമാണ് പൊലീസ് പീഡനത്തിനു കാരണമായത്. അഞ്ചു ദിവസത്തെ ക്രൂരമർദനത്തിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി രണ്ടുകേസുകളിലും പ്രതിയാക്കി നെയ്യാറ്റിൻകര കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു.

അവശനായ റജിൻെറ മൊഴി ജയിൽ അധികൃതർ രേഖപ്പെടുത്തിയിരുന്നു. അടുത്ത ദിവസം ആശുപത്രിയിൽ എത്തിച്ചു. 21 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. മോഷണവാർത്തയും അറസ്റ്റും പുറത്തറിഞ്ഞതോടെ നാട്ടിൽ അപമാനിതനായി കമ്പനി ജോലിയിൽനിന്നു പിരിച്ചുവിട്ടു.

കള്ളക്കേസിൽ കുടുക്കിയവർക്കെതിര സർക്കാരിലും മനുഷ്യവകാശകമ്മിഷനിലും കോടതിയിലും റജിൻ പരാതിനൽകി. തുടർന്ന് സ്പെഷൽബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്. ബാഗ് തട്ടിപ്പറിച്ചത് രണ്ടംഗ സംഘമാണെന്ന് പണം നഷ്ടപ്പെട്ട കൃഷ്ണൻനായർ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് റജിനെമാത്രമാണ് പ്രതിയാക്കയത്.

മുളക് അരച്ചുപുരട്ടി, നഖത്തിൽ മൊട്ടുസൂചി കയറ്റി…

കൊടിയ പീഡനമാണ് പൊലീസ് നടത്തിയതെന്ന് റജിൻ പറഞ്ഞു. ആദ്യദിവസം സിഐയും എസ്ഐയുെ ചേർന്ന് മർദിച്ചു. രാത്രിയിൽ സ്റ്റേഷൻ കെട്ടിടത്തിൻെറ ഒന്നാം നിലയിൽ കൊണ്ടുപോയി നാലുപേർചേർന്ന് ഇടിച്ചു.

ചെറിയ ഇരുമ്പു കമ്പിയും തടിക്കഷണവും ഉപയോഗിച്ചായിരുന്നു ഇടിച്ചത്.ഹൃദ്രോഗ ബാധിതനാണെന്ന് കരഞ്ഞുപറഞ്ഞിട്ടും മർദനത്തിന് അയവുണ്ടായില്ല. പിറ്റേന്ന് ആര്യങ്കോട് സ്റ്റേഷനിൽ കൊണ്ടുപോയി കണ്ണിലും സ്വകാര്യഭാഗത്തും മുളക് അരച്ചുപുരട്ടി.അടുത്തദിവസം കാഞ്ഞിരുംകുളത്ത് കൊണ്ടുപോയി അവിടത്തെ നാലു പൊലീസുകാരെ കൊണ്ട് മർദിപ്പിച്ചു. മുളക് സ്പ്രേയും നടത്തി.

അടുത്ത ദിവസം പൂവാർ സ്റ്റേഷനിൽ കൊണ്ടുപോയി മർ‌ദിച്ചു. കാൽവിരലുകളിലെ നഖത്തിനിടയിൽ മൊട്ടുസൂചിയും കയറ്റി. മർദനത്തിനിടെ നാലുവട്ടം തലചുറ്റിവീണു.തുടർച്ചയായി തലയിൽ തണുത്തവെള്ളമൊഴിച്ചാണ് ബോധം തെളിയിച്ചത്.
കുറ്റം സമ്മതിക്കാനും പണം സൂക്ഷിച്ചിരിക്കന്ന സ്ഥലം പറയാനും നിർബന്ധിച്ചായിരുന്നു മർദനമെന്നും ജയിലിലും ബോധം കെട്ടുവീണുവെന്നും റജിൻ പറഞ്ഞു.

തമിഴ്നാട്ടില്‍ വീണ്ടും ജാതിവിവേചനം. ശ്മശാനം അനുവദിക്കാതെ, മഴയില്‍ കുതിര്‍ന്ന ദലിതനായ മധ്യവയസ്‌കന്റെ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. മുന്നാക്ക വിഭാഗക്കാര്‍ ശമ്ശാനം അനുവദിക്കാത്തതിന് എതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും കേസ് എടുത്തിട്ടില്ല.

മധുരയിലെ പേരായുര്‍ ഗ്രാമത്തിലെ ദലിതര്‍ക്കാണ് ദുരനുഭവമുണ്ടായത്. ഗ്രാമവാസിയായ ഷണ്‍മുഖവേലിന്‍റെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ മഴ കൂടി. പാതി കത്തിയ മൃതദേഹം സംസ്കരിക്കാന്‍ സമീപത്തെ ശമ്ശാനത്തില്‍ ഇടം ചോദിച്ചെങ്കിലും ലഭിച്ചില്ല. വീണ്ടും കേണപേക്ഷിച്ചെങ്കിലും മുന്നാക്ക വിഭാഗക്കാര്‍ ശ്മശാനം നല്‍കിയില്ല. മഴ പെയ്തൊഴിയുന്നത് വരെ ഷണ്‍മുഖവേലിന്‍റെ മൃതദേഹം പ്ലാസ്റ്റിക്ക് ഷീറ്റിട്ട് മൂടി. ഒടുവില്‍ മഴയില്‍ കുതിര്‍ന്ന മൃതദേഹം മറ്റു വഴികളില്ലാതെ ഇവര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.

ഷണ്‍മുഖവേലിന്‍റെ കുടുംബം പേരായുര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ തയാറായിട്ടില്ല. മുന്നാക്ക വിഭാഗക്കാരുടെ ശ്മശാനത്തില്‍ ഇടം ചോദിച്ചതാണ് പ്രശ്മനമായതെന്ന നിലപാടിലാണ് പൊലീസ്. ദിവസങ്ങള്‍ക്ക് മുമ്പാണ് മുന്നാക്ക വിഭാഗം ശ്മശാനത്തിലേക്കുള്ള വഴിയടച്ചതോടെ ദളിതന്‍റെ മൃതദേഹം പാലത്തിലൂടെ കെട്ടിയിറക്കി വെല്ലൂരില്‍ സംസ്കരിച്ചത്. സര്‍ക്കാര്‍ നടപടി കാര്യക്ഷമല്ലെന്ന കോടതി വിമര്‍ശനങ്ങള്‍ക്കിടെയിലും ജാതി വിവേചനത്തിന്‍റെ പേരില്‍ തമിഴകം വീണ്ടും തലകുനിക്കുകയാണ്.

 

 

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് നിയന്ത്രണ രേഖയിലേക്ക് പ്രതിഷേധ റാലി നയിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്. ജമ്മു കശ്മീരിന് വേണ്ടി വാളെടുക്കാൻ താൻ തയ്യാറാണെന്ന് റാലിയിൽ ജാവേദ് പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വീഡിയോയിൽ, വാൾ പിടിച്ചു കൊണ്ട് ജാവേദ് ആൾക്കൂട്ടത്തെ നയിക്കുന്നത് കാണാം. ഉയർത്തിപ്പിടിച്ച വാളുമായാണ് അദ്ദേഹം റാലിയെ അഭിസംബോധന ചെയ്യുന്നത്.
“കശ്മീരി സഹോദരങ്ങളെ, ഭയക്കേണ്ട. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. മുൻപ് ഞാൻ സിക്സറടിക്കാൻ ബാറ്റാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ എനിക്ക് വാളുപയോഗിക്കാൻ സാധിക്കും,” ജാവേദ് പറഞ്ഞു.

അതിനിടയിൽ ജനക്കൂട്ടത്തിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു “ആ ബാറ്റ് മൂർച്ചയുള്ളതായിരുന്നു, ഇപ്പോൾ ഈ വാളും മൂർച്ചയുള്ളതാണ്.” ഇതിന് ജാവേദിന്റെ മറുപടി ഇപ്രകാരമായിരുന്നു, “ഒരു ബാറ്റ് കൊണ്ട് സിക്സറടിക്കാൻ സാധിക്കുമെങ്കിൽ, എനിക്ക് വാളുകൊണ്ട് ഒരാളെ കൊല്ലാൻ കഴിയില്ലേ?,” ജാവേദ് മിയാൻദാദ് ചോദിച്ചു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ്, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി തിരിക്കുകയും ചെയ്തത്.

ഇന്ത്യയുടെ നടപടിക്കെതിരെ ശബ്ദമുയർത്തിയ ഏക പാക്കിസ്ഥാൻ ക്രിക്കറ്റ് താരമല്ല ജാവേദ് മിയാൻദാദ്. പാക്കിസ്ഥാൻ മുൻ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദിയും കശ്മീർ വിഷയത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. കശ്മീരിൽ ഇപ്പോഴും നിരോധനാജ്ഞ(#KashmirStillUnderCurfew) എന്ന ഹാഷ്ടാഗിൽ നിരവധി തവണ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ കശ്മീർ അവറിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് നമുക്ക് പ്രതികരിക്കാം. ഞാൻ വെള്ളിയാഴ്ച 12 മണിക്ക് മസാർ ഇ ക്വെയ്ദിൽ എത്തും. നമ്മുടെ കശ്മീരി സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എന്നോടൊപ്പം ചേരുക. സെപ്റ്റംബർ 6 ന് ഞാൻ ഒരു രക്തസാക്ഷിയുടെ വീട് സന്ദർശിക്കും. ഉടൻ തന്നെ ഞാൻ നിയന്ത്രണ രേഖയിലും സന്ദർശനം നടത്തും എന്നായിരുന്നു ഷാഹിദ് പറഞ്ഞത്.

കശ്മീരിലെ ഇന്ത്യയുടെ നീക്കത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തുകയും ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കുകയും ചെയ്തു. അന്താരാഷ്ട്ര സമൂഹത്തിൽ കശ്മീർ വിഷയത്തിൽ ആശങ്കകൾ ഉയരവെ, ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

 

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കടന്നാക്രമിച്ച് കെ.മുരളീധരന്‍ എംപി. “പിണറായി വിജയന് എവിടെ നിന്ന് കിട്ടി ഇങ്ങനെയൊരു ….. ഡിജിപിയാക്കാന്‍” എന്ന് മുരളീധരന്‍ ചോദിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയുള്ള മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. മാനത്തിന് നഷ്ടം സംഭവിച്ചാലല്ലേ മാനനഷ്ട കേസ് കൊടുക്കുക എന്നും കെ.മുരളീധരന്‍ പരിഹസിച്ചു.

“മാനത്തിന് നഷ്ടം സംഭവിച്ചാലല്ലേ മാനനഷ്ടക്കേസ് നല്‍കുക. ഈ സാധനം ഇല്ലെങ്കിലോ? മാനമില്ലാത്ത ആള്‍ക്ക് മാനനഷ്ടക്കേസ് കൊടുക്കാന്‍ സാധിക്കോ. ഞാന്‍ ആരെയും വ്യക്തിപരമായി പറയുകയില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് മുന്‍പില്‍ ബെഹ്‌റ കുനിഞ്ഞുനില്‍ക്കുന്ന നില്‍പ്പ് കണ്ടാല്‍, ഇങ്ങനെയൊരു മനുഷ്യന്‍ കുനിയോ?. പിണറായി വിജയനോട് ചോദിക്കാ, എവിടെ നിന്ന് കിട്ടി ഇങ്ങനെയൊരു മക്കുണനെ ഡിജിപിയാക്കാന്‍?. കെപിസിസി അധ്യക്ഷന് മാത്രമല്ല നമുക്കൊക്കെ ഇരിക്കട്ടെ ഒരു മാനനഷ്ടക്കേസ്.” കെ.മുരളീധരന്‍ പറഞ്ഞു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ‌യ്‌ക്കെതിരെ നടത്തിയ പരാമർശത്തിലാണ് കെപിസിസി അധ്യക്ഷനെ പ്രോസിക്യൂട്ട് ചെയ്യാൻ ആഭ്യന്തര വകുപ്പ് നേരത്തെ അനുമതി നൽകിയത്. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ആഭ്യന്തര വകുപ്പും അനുമതി തേടിയ ഡിജിപിയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വായ് മൂടിക്കെട്ടുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രോസിക്യൂട്ട് ചെയ്ത് കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്നു കരുതിയാല്‍ അതു കേരളത്തില്‍ നടപ്പാകില്ല. വിമര്‍ശനങ്ങളെ ഭയക്കുന്നവരാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കുന്നെന്ന പരാമര്‍ശത്തിലാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നൽകിയത്. പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഇടത് അനുകൂല അസോസിയേഷന് നല്‍കാനാണെന്ന് ആരോപിച്ചതിനാണ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ആഭ്യന്തര വകുപ്പ് ഡിജിപിക്കു അനുമതി നല്‍കിയത്.

85 കോടി രൂപയുടെ ബിറ്റ്കോയിന്‍ ഇടപാടു നടത്തിയ കമ്പനി ഉടമ അബ്ദുല്‍ ഷുക്കൂറിനെ ‌കൊലപ്പെടുത്തും മുന്‍പെ കോടികളുടെ ആസ്തി ബലപ്രയോഗത്തിലൂടെ കൊലയാളിസംഘം കൈക്കലാക്കി. കൊലപാതത്തിലെ ഗൂഢാലോചന കൂടി കേരള പൊലീസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

പുലര്‍ച്ചെ എത്തിയ സംഘം തട്ടിക്കൊണ്ടുപോവാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉമ്മയോടും കുടുംബത്തോടും അബ്ദുല്‍ ഷുക്കൂര്‍ കരഞ്ഞു പറഞ്ഞതായി ഉമ്മയുടെ പിതാവ് ഉണ്ണീന്‍കുട്ടി ഒാര്‍ക്കുന്നു. വടക്കന്‍ പാലൂരിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അതേ വാഹനത്തിലാണ് ഡെറാഡൂണിലെ ആശുപത്രിയില്‍ എത്തിച്ചതെന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ വൃക്തമാണ്.

അബ്ദുല്‍ ഷുക്കൂറിന്റെ പേരിലുളള നിര്‍മാണത്തിലിരിക്കുന്ന വടക്കാന്‍പാലൂരിലെ 6000 ചതുരശ്രഅടി വിസ്തീര്‍ണമുളള വീടും ഭൂമിയും കൊലക്കേസിലെ പ്രതിയായ മഞ്ചേരി സ്വദേശി ആഷിഖിന്റെ പേരില്‍ എഴുതി വാങ്ങിയിട്ടുണ്ട്. തായ്്ലന്റിലെ നാലു കോടി രൂപ മുതല്‍മുടക്കുളള ഹോട്ടല്‍ പങ്കുകച്ചവടക്കാരനായ മിന്റു ശര്‍മ സ്വന്തമാക്കിയിട്ടുണ്ട്. വേങ്ങരയിലെ ഭൂമിയും ബലമായി എഴുതി വാങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു. ഷുക്കൂറിന്റെ കമ്പനിയില്‍ പണം നിക്ഷേപിച്ചവരുടെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കി കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ഒരു സംഘം ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം. നിലവില്‍ ബിറ്റ്്കോയിന്‍ ഇടപാടുകള്‍ അന്വേഷിക്കാന്‍ ഡി.ജി.പി പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. ഷുക്കൂറിന്റെ കൊലപാതകം കൂടി അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്നാണ് ആവശ്യമുയരുന്നത്.

അഗളി /കൽക്കട്ട :വെന്തെരിഞ്ഞ അമ്മയുടെയും അതിന് മുമ്പ് വിട പറഞ്ഞ അച്ഛന്റെയും ഓർമ്മകൾ ഉള്ളിലൊതുക്കി ജന്മവൈകല്യങ്ങളെ അതിജീവിച്ച് 17 വയസ്സിനുള്ളിൽ നാലായിരത്തിലധികം വിശുദ്ധ കുർബാനകളിൽ പ്രധാന ശുശ്രൂഷ ചെയ്ത അട്ടപ്പാടി സെന്റ് തോമസ് ആശ്രമ അംഗം സച്ചുവിന് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ പ്രത്യേക അംഗികാരത്തിനായി ശിപാർശ.

സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തകനും ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അനി വർഗ്ഗീസ് മാവേലിക്കര നല്കിയ നോമിനേഷൻ പ്രകാരം അഭി.ഫാദർ.എം.ഡി.യൂഹാനോൻ റമ്പാൻ സമർപ്പിച്ച വിശദമായ രേഖകൾ പരിശോധിച്ചാണ് സച്ചുവിനെ ശിപാർശ ചെയ്തത്.

ഡോ. ജോൺസൺ വി.ഇടിക്കുള നാഷണൽ ജൂറിയായതിന് ശേഷമുള്ള ആദ്യ ശിപാർശയാണ് സച്ചുവിന്റെതെന്നും അർഹതയ്ക്കുള്ള അംഗികാരമാണ് സച്ചുവിനുള്ള ശിപാർശയെന്നും യു.ആർ.എഫ് വേൾഡ് റിക്കോർഡ് ചീഫ് എഡിറ്റർ ഗിന്നസ് ഡോ.സുനിൽ ജോസഫ്, സി.ഇ.എ :ഡോ സൗദീപ് ചാറ്റർജി എന്നിവർ പറഞ്ഞു.

സച്ചുവിന്റെ മാതാപിതാക്കൾ പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു.ഏലമല സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി ഇടവകങ്ങൾ ആയിരുന്നു സച്ചുവിന്റെയും സ്നേഹയുടെയും മാതാപിതാകക്കളായ ബിനുവും ഷീജയും.ഇവർക്ക് ആദ്യ കൺമണിയായി പിറന്ന പെൺകുഞ്ഞിന് ആറ് മാസം പ്രായമായപ്പോൾ ആണ് കുഞ്ഞിന്റെ ജന്മ വൈകല്യം ഇവർ തിരിച്ചറിഞ്ഞത്. മകൾക്ക് കേൾവി ശക്തിയും സംസാരശേഷിയും ഉണ്ടാവണമെന്ന അതിശക്തമായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ചികിത്സക്കു വേണ്ട പണം കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടയിൽ ആയിരുന്നു സച്ചുവിന്റെ ജനനം.എന്നാൽ സച്ചുവും മൂത്ത മകളെ പോലെ കേൾവിയുടെയും സംസാരത്തിന്റെയും വാതായനത്തിന് പുറത്താണെന്ന സത്യം അവർ തിരിച്ചറിഞ്ഞു. വിധി അവരെ ഇരുവരെയും മാനസീകമായി തളർത്തിയത് മൂലം പുനർചിന്തനത്തിന് തയ്യാർ ആകാതെ ഈ പിഞ്ചോമനകളെ തനിച്ചാക്കി ബിനുവും ഷീജയും 2003-ൽ ആത്മഹത്യ ചെയ്തു. കൺമുന്നിൽ നടന്ന ദുരന്തത്തിന്റെ തിരിച്ചറിയാൻ പ്രാപ്തി ഇല്ലാതിരുന്ന കുരുന്നുകളുടെ സംരക്ഷണം ആശ്രമം ഏറ്റെടുക്കുവായിരുന്നു. ആശ്രമ അധികൃതരുടെ കഠിനമായ പരിശ്രമത്തിന്റെയും സുമനസുകളായവരുടെ സഹായം കൊണ്ടും മാധ്യമ സുഹൃത്തുക്കളുടെ പിന്തുണയും കൂടി ആയപ്പോൾ സച്ചുവിനും സഹോദരിക്കും സ്നേഹവും ലാളനയും പരിചരണവും, ചികിത്സയും കിട്ടി. ലക്ഷകണക്കിന് തുക ചിലവഴിച്ച് ഇരുവർക്കും ഡോ.എം.പി. മനോജിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ ചികിത്സയും ശസ്ത്രക്രിയയും നല്കി കേൾവിയുടയുടെയും സംസാരത്തിന്റെയും ശക്തി തിരിച്ചെടുത്തു.

2005 സെപ്റ്റംബർ 23 ന് ആശ്രമത്തിനുള്ളിൽ പുതിയ ചാപ്പൽ കൂദാശ ചെയ്തു. അന്ന് മുതൽ കഴിഞ്ഞ 14 വർഷമായി എല്ലാ ദിവസവും മുടക്കം കൂടാതെ വി.കുർബാന അർപ്പിക്കുന്നുണ്ട്. സച്ചുവിന്റെ ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം മടങ്ങിയെത്തിയപ്പോൾ ആൾത്താര ബാലൻ ആയി ആദ്യം ശുശ്രൂഷ ചെയ്യുവാൻ സച്ചുവിനെ നിയോഗിക്കുകയായിരുന്നു.7 വയസ് മുതൽ എല്ലാ ദിവസവും കുർബാനയ്ക്ക് നേതൃത്വം കൊടുത്തു വരികയും ചെയ്യുന്നു. അട്ടപ്പാടി സെന്റ് ജംസ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് സച്ചു. സച്ചുവിന്റെ സഹോദരി ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷം കമ്പ്യൂട്ടർ ഡിപ്ലോമാ കോഴ്സ് പഠിക്കുന്നു.

സച്ചുവിനെ കുറിച്ച് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിലേക്ക് ലഭിച്ച ഈ പരാമർശം ആശ്രമത്തിന് ലഭിച്ച ഓണ സമ്മാനമായി കാണുന്നതെന്ന് ആശ്രമം അധികൃതരായ അഭി.ഫാദർ എം.ഡി. യൂഹാനോൻ റമ്പാൻ ,ഫാദർ.എസ്.പോൾ റമ്പാൻ, ഫാ.വർഗ്ഗീസ് ജോസഫ്, ഫാദർ വർഗ്ഗീസ് മാത്യൂ എന്നിവർ പറഞ്ഞു.

കുട്ടനാട്: ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ വാങ്ങിയശേഷം പിഞ്ചുകുഞ്ഞുമായി വീട്ടിലേക്ക് വരുന്നതിനിടെ കാൽവഴുതി തോട്ടില്‍ വീണ് യുവതി മരിച്ചു. കൈനകരി ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡില്‍ മൂലശ്ശേരി വീട്ടില്‍ ലിനോജിന്റെ ഭാര്യ നീതു ജോര്‍ജ് (26) ആണ് മരിച്ചത്. ഒന്നേമുക്കാൽ വയസുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം കുഞ്ഞ് കമഴ്ന്ന് തോട്ടിലൂടെ ഒഴുകിവരുന്നത് കണ്ട സമീപവാസികളായ ജോയല്‍, മാര്‍ട്ടിന്‍ എന്നീ യുവാക്കളാണ് കുഞ്ഞിനെ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

തുടർന്ന് നടത്തിയ തെരച്ചിലിൽ മാതാവ് നീതുവിനെ വെള്ളത്തിൽനിന്ന് തപ്പിയെടുക്കുകയായിരുന്നു ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മീനപ്പള്ളി വട്ടക്കായലിന് സമീപമുള്ള പാടശേഖരത്തിന്റെ പുറംബണ്ടിൽ താമസിച്ചുവന്നിരുന്ന കുടുംബം ദുരിതാശ്വാസ വിതരണ കേന്ദ്രത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടില്‍ വച്ച ശേഷം സമീപത്തെ വീട്ടിലെ റേഷന്‍ കാര്‍ഡ് കൊടുക്കാനായി കുഞ്ഞുമായി പോയിവരവേ കാൽവഴുതി തോട്ടിൽ വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Copyright © . All rights reserved