പഠനകാലത്ത് കവി ചങ്ങമ്പുഴ തന്നോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നെന്ന് കെആർ ഗൗരി. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ഗൗരി ഇക്കാര്യം പറഞ്ഞത്. ഇന്റർമീഡിയറ്റിന് എറണാകുളം മഹാരാജാസിൽ പഠിക്കുമ്പോഴായിരുന്നു സംഭവം.
ക്ലാസ്സെടുക്കുന്നതിനിടയിൽ കുറ്റിപ്പുഴ കൃഷ്ണപിള്ളയാണ് പഠിക്കാനായി എത്തിയവർക്കിടയിൽ ചങ്ങമ്പുഴയുമുണ്ടെന്ന് പറയുന്നത്. ചങ്ങമ്പുഴയെ കാണണോയെന്ന് ചോദിച്ചപ്പോൾ വേണമെന്ന് ക്ലാസ് മുഴുവൻ വിളിച്ചു കൂവി. കുറ്റിപ്പുഴ അദ്ദേഹത്തോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. ജുബ്ബയിട്ട മെലിഞ്ഞൊരാൾ എഴുന്നേറ്റു നിന്നു. പെൺകുട്ടികൾ പിന്നീട് കവിയുടെ പിന്നാലെയായിരുന്നെന്ന് ഗൗരിയമ്മ പറയുന്നു.
“ഒരുദിവസം കവി എന്നോടച് പ്രണയാഭ്യർത്ഥനയുമായി വന്നു. ഞാൻ നിരസിച്ചു. അന്ന് മറ്റൊരാളോട് എനിക്ക് ഉള്ളിൽ അടുപ്പമുണ്ടായിരുന്നു,” ഗൗരി വിശദീകരിച്ചു.
എംഎൻ ഗോവിന്ദൻ നായർ, എകെജി തുടങ്ങിയവരൊക്കെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തന്നെ സമീപിച്ചിരുന്നെന്നും കെആർ ഗൗരി പറഞ്ഞു. ടിവി തോമസ് തന്നെ പിന്നാലെ നടന്ന് വീഴ്ത്തിയതാണെന്നും അവർ പറഞ്ഞു.
ടി വി തോമസുമായി പിരിയേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു എന്ന് കെ ആര്‍ ഗൗരിയമ്മ. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഗൗരിയമ്മ ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മില്‍ നില്‍ക്കാനാണ് ഞാനും ടിവിയും തീരുമാനിച്ചത്. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഞങ്ങള്‍ ഇങ്ങനെ തീരുമാനിച്ചാണ് ഒരുമിച്ച് ട്രെയിന്‍ കയറിയത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ എംഎന്‍ (എംഎന്‍ ഗോവിന്ദന്‍ നായര്‍) ടിവിയെ വിളിച്ചുകൊണ്ടുപോയി. തിരിച്ചെത്തിയപ്പോളേക്കും ടിവി മറുകണ്ടം ചാടിയിരുന്നു. ഞങ്ങളിരുവരും സിപിഎം മന്ത്രിമാരാകേണ്ടതായിരുന്നു – ഗൗരിയമ്മ പറഞ്ഞു.
ഒരിക്കല്‍ എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ ആലപ്പുഴയില്‍ നിന്നുള്ള ഒരു സ്ത്രീയുമായി ടിവി വന്നു. ഇത് സംബന്ധിച്ച വഴക്കില്‍ നിന്നാണ് ഞാനും ടിവിയും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയത്. കല്യാണമേ വേണ്ട എന്ന് വിചാരിച്ച് നടന്നിരുന്ന സമയത്ത് ടിവി എന്നെ പിന്നാലെ വന്ന് വീഴ്്ത്തുകയായിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഞങ്ങളിരുവരും കഴിയുമ്പോളാണ് പ്രണയം മൂത്തത്. ജയിലിന്റെ മതിലിന് മുകളിലൂടെ കല്ലില്‍ ചുരുട്ടിയാണ് പ്രേമലേഖനങ്ങള്‍ കൈമാറിയിരുന്നത്. പിന്നീട് വചില കാര്യങ്ങളെപ്പറ്റി അറിഞ്ഞപ്പോള്‍ ഞാന്‍ വിവാഹം വേണ്ടെന്ന് വച്ചതാണ്. എന്നാല്‍ പിന്നീട് പാര്‍ട്ടി നിര്‍ബന്ധിച്ചു.
വളരെയധികം വേദനയും അതുപോലെ സന്തോഷവും എനിക്ക് ടിവിയുമായുള്ള ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. ടിവിയുടെ സുഹൃത്തുക്കളാണ് ഞങ്ങളുടെ ബന്ധം തകര്‍ത്തത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ പിരിയേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. ടിവിയോട് ഞാന്‍ അല്‍പ്പം വിധേയ ആകേണ്ടിയിരുന്നോ എന്നൊരു തോന്നല്‍ – ഗൗരിയമ്മ പറഞ്ഞു. ചങ്ങമ്പുഴ കൃഷ്ണപ്പിള്ള, എംഎന്‍ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ പ്രണയാഭ്യര്‍ത്ഥനയും എകെജി വിവാഹാഭ്യര്‍ത്ഥനയും നടത്തിയിട്ടുണ്ട് എന്നും ഗൗരിയമ്മ പറഞ്ഞു.
ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അഞ്ചിരട്ടിയാക്കിയതോടെ കുടുങ്ങിയത് ജനവും പൊലീസും ഒരുപോലെയാണ്. നിങ്ങൾ കേസ് കോടതിയിലേക്ക് വീടൂ. അവിടെ തീർത്തോളാം എന്നുപറഞ്ഞ് ജനം വണ്ടിയും കൊണ്ടുപോകുന്ന കാഴ്ചയാണ് ഇപ്പോൾ റോഡിൽ. ഉയർന്ന പിഴ അടയ്ക്കാൻ അധികമാരും തയാറാവുന്നില്ല.
മുൻപു തർക്കിക്കാൻ മിനക്കെടാതെ 100 രൂപ പിഴ നൽകി പോയിരുന്നവർ ഇപ്പോൾ പിഴ 1000 രൂപയായതോടെ കോടതിയിൽവച്ചു കാണാമെന്ന നിലപാടിലാണ്. കേസ് കോടതിയിലേക്കു നീങ്ങിയാൽ സമൻസ് നൽകാനും മറ്റും മോട്ടർവാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരുമില്ല. ഒരാഴ്ചയ്ക്കകം പിഴത്തുകയുമായി ആർടി ഓഫിസിലെത്താൻ അറിയിച്ചാണ് ഇന്നലെ ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിച്ചത്. പണം അടച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമില്ല.
സംസ്ഥാനത്ത് ഒരു ദിവസം പതിനായിരത്തിലേറെപ്പേരാണ് ഹെൽമറ്റ് വയ്ക്കാത്തതിനു പിടിയിലാകുന്നത്. ഇവർ കേസ് കോടതിയിലേക്കു വിടണമെന്നാവശ്യപ്പെട്ടാൽ പൊലീസിന് മറ്റു പണി ചെയ്യാനാവില്ല. പിടികൂടിയ ഉടൻ ശിക്ഷ നിർണയിച്ചു പിഴ ഇൗടാക്കിയിരുന്ന മൊബൈൽ കോടതികളാകട്ടെ നിർത്തലാക്കിയിട്ട് 2 വർഷമായി.
സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവർ പിടിയിലാകുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. മുൻപ് പൊലീസും മോട്ടർവാഹന വകുപ്പും ലംഘനങ്ങൾ ക്യാമറയിൽ പകർത്തിയിരുന്നു. എന്നാൽ, ഇപ്പോൾ 2 വിഭാഗങ്ങൾക്കും ഡിജിറ്റൽ ക്യാമറയില്ല. ചില ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഫോണിൽ ദൃശ്യം പകർത്തിയാണു നിയമലംഘകരെ ബോധ്യപ്പെടുത്തുന്നത്. തലസ്ഥാന ജില്ലയിൽപോലും പൊലീസിന് ആവശ്യത്തിനു ക്യാമറയില്ല. പ്രധാനവീഥികളിൽ സ്ഥാപിച്ച ക്യാമറകളിൽ മുക്കാൽ പങ്കും പ്രവർത്തിക്കുന്നുമില്ല.
മഴക്കാലമായതിനാൽ റോഡുകളെല്ലാം തകർന്ന അവസ്ഥയിലാണ്. നിയമലംഘനത്തിനു പിടിയിലാകുന്നവരിൽ നല്ലൊരു പങ്കും ഇക്കാര്യം ചൂണ്ടിക്കാട്ടി തട്ടിക്കയറാനും തുടങ്ങി. ഇൗയാഴ്ച പിഴ ഇൗടാക്കുന്നതിൽ മെല്ലെപ്പോക്കു സമീപനം സ്വീകരിക്കാനാണു പൊലീസിന്റെയും മോട്ടർവാഹന വകുപ്പിന്റെയും തീരുമാനം. ബോധവൽക്കരണത്തിനാണു മുൻതൂക്കം.
കാർ തലകീഴായി മറിഞ്ഞു. അപകടം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായില്ല. കോട്ടയം – എറണാകുളം റോഡിൽ ആപ്പാഞ്ചിറ മാന്നാറിൽ ഞായറാഴ്ച പുലർച്ചെ 2 നാണു അപകടം.
കടുത്തുരുത്തിയിൽ നിന്നു പൊലീസ് എത്തിയെങ്കിലും വാഹനത്തിൽ ആരെയും കണ്ടെത്താനായില്ല. കാർ സമീപമുള്ള തോട്ടിലേക്ക് വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സമീപമുള്ള ആശുപത്രികളിൽ രാത്രി തിരക്കിയെങ്കിലും കാർ ഡ്രൈവറേയോ യാത്രക്കാരേയോ കണ്ടെത്താനായില്ല. കാർ തകർന്ന നിലയിലാണ്. നാട്ടുകാർ ചേർന്ന് കാർ റോഡരികിൽ നിവർത്തി വച്ചു.
കുതിരയെ കണ്ട ആന വിരണ്ടോടി. ആനയെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൂന്നു പേർക്ക് വീണു പരുക്കുമേറ്റു. തൈക്കാട് സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കണ്ണൻ എന്ന ആനയാണ് വിരണ്ടത്. ആനയുടെ ഓട്ടത്തിനിടയിൽ മുന്നിൽ പെട്ടുപോയ അമ്പലംമുക്ക് സ്വദേശി ശാന്ത, ഓമന, ജോർജ്ജ് ബാബു എന്നിവർക്കാണ് ഓടി മാറുന്നതിനിടെ വീണു പരുക്കേറ്റത്.
ഇന്നലെ രാവിലെ കീഴായിക്കോണത്തായിരുന്നു സംഭവം. അമ്പലം മുക്ക് ക്ഷേത്രത്തിൽ ആനയൂട്ടിനു കൊണ്ടുപോയതായിരുന്നു. കീഴായിക്കോണം പെട്രോൾ പമ്പിനടുത്തെത്തിയപ്പോൾ സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന കുതിരയെ കണ്ട് വിരണ്ടോടുകയായിരുന്നുവെന്നാണ് പാപ്പാന്മാർ പറയുന്നത്. പിന്നീട് ശ്രമകരമായി അനുനയിപ്പിച്ച് ആനയെ തളച്ചു.
ഹിന്ദു പെണ്‍കുട്ടിയുടെ ക്രിസ്ത്യന്‍ പേര് വിവാഹ രജിസ്‌ട്രേഷന് തടസം പറഞ്ഞ് ഗുരുവായൂര്‍ നഗരസഭ. ഓഗസ്റ്റ് 24 ന് ഗുരുവായൂര്‍ വച്ച് വിവാഹിതരായ ദമ്പതികള്‍ക്കാണ് ഗുരുവായൂര്‍ നഗരസഭയില്‍ നിന്ന് ഇത്തരമൊരു ദുരനുഭവം നേരിട്ടത്.
പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന അന്തരിച്ച കെ ജയചന്ദ്രന്റേയും അഭിഭാഷകയായ ആനന്ദ കനകത്തിന്റേയും മകളായ ക്രിസ്റ്റീനയുടെ പേരാണ് വിവാഹ രജിസ്‌ട്രേഷന്‍ വേളയില്‍ പൊല്ലാപ്പായത്. ക്രിസ്റ്റീന എമ്പ്രെസ്സ് എന്നാണ് വധുവിന്റെ മുഴുവന്‍ പേര്. ഹിന്ദു വിവാഹനിയമപ്രകാരം രജിസ്ട്രര്‍ ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു നഗരസഭ അധികൃതര്‍ പറഞ്ഞത്.
രജിസ്‌ട്രേഷന് വേണ്ട എല്ലാ രേഖകളുമായി എത്തിയിട്ടും ദമ്പതികളോട് വധു ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു അധികൃതര്‍. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഹിന്ദു എന്ന് അടയാളപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സ്വീകരിക്കാന്‍ നഗരസഭ രജിസ്‌ട്രേഷന്‍ വകുപ്പ് അധികൃതര്‍ തയ്യാറായില്ല. സാസ്‌കാരികപ്രവര്‍ത്തകനായ വേണു എടക്കഴിയൂരായിരുന്നു ഇവര്‍ക്ക് സാക്ഷിയായി എത്തിയത്.
മത നിരപേക്ഷമായി പ്രവര്‍ത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാതി ചോദിക്കുന്നുവെന്ന പരാതിയുമായി വേണു എടക്കഴിയൂരാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടത്. നവോത്ഥന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സര്‍ക്കാരിന് മാനക്കേടുണ്ടാക്കുന്ന കാര്യമാണ് ഇതെന്നന്നും, ഇത്തരം അസംബന്ധങ്ങളായ നിയമങ്ങള്‍ മാറ്റാന്‍ എന്തുകൊണ്ട് ഇടത് പക്ഷം ശ്രമിക്കുന്നില്ലെന്നും വേണു എടക്കഴിയൂര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
അച്ഛന്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍, അകാലത്തില്‍ അന്തരിച്ച കെ ജയചന്ദ്രന്‍; ‘അമ്മ: കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകം. മകളുടെ പേര്: ക്രിസ്റ്റീന എമ്പ്രെസ്സ്. വരന്‍: ദീപക് രാജ്. വിവാഹം നടന്നത് ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ ആഗസ്ത് 24, 2019. വിവാഹ സല്‍ക്കാരം: ഔട്ടര്‍ റിങ് റോഡിലെ ഗോകുലം ശബരിയില്‍; പിന്നെ കോഴിക്കോടും ഉണ്ടായിരുന്നു.
കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത് ഇന്ന് അവര്‍ ഗുരുവായൂര്‍ നഗരസഭയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വന്നപ്പോഴായിരുന്നു. ജയന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ഞാനായിരുന്നു സാക്ഷി. രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥന്‍ വധുവിന്റെ പേരില്‍ ഉടക്കി. ക്രിസ്റ്റീന എന്നത് ക്രിസ്ത്യന്‍ പേരാണ്; ഇത് ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ല. അതല്ല, അങ്ങനെവേണമെങ്കില്‍ ക്രിസ്റ്റീന ഹിന്ദുവാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. രേഖകള്‍ അപ്പോള്‍ അവരുടെകയ്യില്‍ ഇല്ല. എസ് എസ് എല്‍ സി സെര്‍ട്ടിഫിക്കറ്റില്‍ ഹിന്ദു എന്ന് ചേര്‍ത്തിട്ടുണ്ട്; (അത് പാടില്ല എന്ന് ജയന്‍ വാശിപിടിച്ചിട്ടും സ്‌കൂള്‍ അധികാരികള്‍ അത് ചേര്‍ത്തുകയായിരുന്നു എന്ന് ആനന്ദകനകം) വിവരം കൗണ്‍സിലറും സുഹൃത്തുമായ സുരേഷ് വാര്യരോട് പറഞ്ഞുനോക്കി, അയാള്‍ സെക്ഷനിലെ ഒരാളുമായി സംസാരിക്കുകയും ചെയ്തു; നടന്നില്ല. പിന്നെ പലരോടും പറഞ്ഞുനോക്കി; ഒന്നും നടന്നില്ല, അവര്‍ തിരിച്ചു കോഴിക്കോട്ടേക്ക് പോയി.ഇനി മറ്റൊരു ദിവസം വരും.
മത നിരപേക്ഷമായി പ്രവര്‍ത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാതി പറയുന്നു; പറയിപ്പിക്കുന്നു എന്നതാണ് ഇവിടുത്തെ കാതലായ പ്രശ്‌നം. നിങ്ങള്‍ ഹിന്ദുവാണെങ്കില്‍ ഹിന്ദുക്കളുടെ പേര് ഇടണം (അവ ഏതൊക്കെ എന്ന് പക്ഷെ ആര്‍ക്കും അറിയില്ല; പ്രത്യക്ഷത്തില്‍ ഹിന്ദു പേരാണ് എന്ന് ബോധ്യപ്പെട്ടാല്‍ മതി എന്നാണ് ഉദ്യോഗസ്ഥരുടെ ന്യായം!) അതാണ് റൂള്‍, അതില്‍ കടുകിട മാറ്റം വരുത്താന്‍ ആര്‍ക്കും ആകില്ല!
ഇത്തരം അസംബന്ധങ്ങളായ നിയമ ങ്ങള്‍ മാറ്റാന്‍ എന്തുകൊണ്ട് ഇടത് പക്ഷം ശ്രമിക്കുന്നില്ല? (പല ജനപ്രതിനിധികള്‍ക്കും ഒരു നിയമവും അറിയില്ല, അവര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് അപ്പാടെ ശരിവെക്കുന്നു; ജനകീയ ഭരണമാണ് എന്ന് പറയുന്നത് ഭംഗി വാക്ക് പറയലാണ്; നടക്കുന്നത് അന്തവും കുന്തവുമില്ലാത്ത ഉദ്യോഗസ്ഥരുടെ ഭരണമാണ്! വകുപ്പ് മന്ത്രിയുടെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ട വിഷയമാണ് ഇത്. ദയവായി തദ്ദേശ സ്വായംഭരണ സ്ഥാപനങ്ങളെക്കൊണ്ട് ജാതി ചോദിപ്പിക്കരുത്; പറയിപ്പിക്കരുത്. നവോത്ഥന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സര്‍ക്കാരിന് മാനക്കേടുണ്ടാക്കുന്ന കാര്യമാണ് ഇത്!
(ഇക്കാര്യം അറിഞ്ഞു രണ്ടു ലാര്‍ജ്ജ് വെള്ളം ചേര്‍ക്കാതെ അടിച്ചു ജയന്‍ ഇപ്പോള്‍ എവിടെയോ ഇരുന്ന് ചിരിക്കുന്നുണ്ടാകും!)
സമുദായ നേതാവ് ആയതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാറും തന്റെ കേസില്‍ ഇടപെട്ടതെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. മറ്റ് സമുദായ നേതാക്കള്‍ കേസില്‍ പെട്ടാലും ഈ ഇടപെടലുണ്ടാകും. എന്നാല്‍, ഗോകുലം ഗോപാലന്‍ സമുദായ നേതാവ് അല്ലെന്നും തുഷാര്‍ പറഞ്ഞു.
അതേസമയം ചെക്ക്കേസില്‍ കോടതിക്ക് പുറത്ത് നാസില്‍ അബ്ദുല്ലയുമായി ഇനി ഒത്തുതീര്‍പ്പ് ശ്രമമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ടുപോകും. നാട്ടില്‍ കേസ് കൊടുക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസിനെ വര്‍ഗീയവല്‍ക്കരിക്കാനുളള ശ്രമം ദുഖകരമാണെന്നും തുഷാര്‍ പറഞ്ഞു. തന്റെ ഭാഗം ശരിവയ്ക്കുന്നതാണ് പരാതിക്കാരനായ നാസിലിന്റെ ശബ്ദസന്ദേശം. ശബ്ദരേഖ പുറത്തുവന്നതോടെ കേസില്‍ നാസില്‍ പുകമറ സൃഷ്ടിക്കുകയാണെന്ന് എല്ലാവര്‍ക്കും മനസ്സിലായെന്നും തുഷാര്‍ പറഞ്ഞു. സിവില്‍ കേസ് കോടതി തള്ളിയതാണെന്നും തുഷാര്‍ വ്യക്തമാക്കി.
തുഷാറിനെ ചെക്ക് കേസില്‍ കുടുക്കാന്‍ അജ്മാനിലെ നാസില്‍ അബ്ദുല്ല നടത്തിയതെന്നു സംശയിക്കുന്ന വാട്സാപ് സന്ദേശങ്ങളുടെ ശബ്ദരേഖകളാണ് പുറത്തു വന്നത്. തന്റെ സുഹൃത്തിനോട് നാസില്‍ അബ്ദുളള സംസാരിക്കുന്നതാണ് ശബ്ദരേഖ.ഇയാളുടെ പേര് സന്ദേശത്തില്‍ വെളിപ്പെടുത്തിയിട്ടില്ല.
അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ തുഷാര്‍ ഒപ്പിട്ട ചെക്ക് ലഭിക്കുമെന്നും മറ്റ് രേഖകള്‍ കൈവശമുള്ളതിനാല്‍ തുഷാറിനെ കുടുക്കാന്‍ കഴിയുമെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. തനിക്ക് തരാനുള്ള പണം തുഷാര്‍ കുറച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍, അത് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ പക്കല്‍ രേഖയൊന്നുമില്ലെന്നും നാസില്‍ പറയുന്നതായി സംഭാഷണത്തില്‍ വ്യക്തമാണ്.
തുഷാര്‍ കുടുങ്ങിയാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ പണം തരും. തുഷാര്‍ അകത്തായാല്‍ വെളളാപ്പളളി ഇളകുമെന്നും ശബ്ദരേഖയില്‍ പറയുന്നു
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതാവ് എന്‍. ഹരി എന്‍.ഡി.എ. സ്ഥാനാര്‍ഥി. ബി.ജെ.പി. ദേശീയ നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
ബി.ജെ.പി. കോട്ടയം ജില്ലാ പ്രസിഡന്റാണ് എന്‍. ഹരി. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്ത് അംഗമായും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും എന്‍. ഹരി പാലായില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
സെപ്റ്റംബര്‍ 23-നാണ് പാലാ നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേലിനെയും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മാണി സി. കാപ്പനെയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കെ.എം.മാണിയെ മനസിലേറ്റിയ പാലാകാർക്ക് മുന്നിലേക്കാണ് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം വോട്ട് ചോദിച്ചെത്തേണ്ടത്. പാലാകാർക്ക് സുപരിചിതനാണെങ്കിലും സ്ഥാനാർഥിയാകുമ്പോൾ രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ അനിവാര്യം. തിരഞ്ഞെടുപ്പിനായി സ്ഥാനാർഥിയെ ഒരുക്കിയെടുക്കേണ്ട കടമ ഏറ്റെടുത്തിരിക്കുകയാണ് അണികള്‍.
തിരഞ്ഞെടുപ്പ് കാലത്ത് ചിരിയാണ് താരമെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടേം തിരിച്ചറിയുന്നു. വെറും ചിരി പോര മനസറിഞ്ഞ് തന്നെ ചിരിക്കണം. ചിരിക്കേണ്ടതെങ്ങനെയെന്ന് ഫോട്ടോഗ്രഫർക്ക് പിന്നാലെ അണികളുടെയും ക്ലാസ്. ഒടുവിൽ ആഗ്രഹിച്ച ചിരി സ്ഥാനാർഥിയുടെ മുഖത്ത് വിരിഞ്ഞു.
ഫോട്ടോ ഷൂട്ടിൽ ചിരി വൈകിയെങ്കിലും തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചിരിക്കുമെന്ന കാര്യത്തിൽ സ്ഥാനാർഥിക്ക് സംശയമില്ല. മണ്ഡലത്തിൽ മാത്രമല്ല വ്യക്തികൾക്കും മാറ്റത്തിന്റെ കാലമാണ് തിരഞ്ഞെടുപ്പ്.
എതിരാളി ആരായാലും ഇക്കുറി പാലായിൽ തന്റെ വിജയം ഉറപ്പെന്ന് മാണി സി കാപ്പൻ. പാലായിൽ താൻ തുടർച്ചയായി മൽസരിക്കാൻ തുടങ്ങിയതു മുതലാണ് വികസന പദ്ധതികൾ നടപ്പാക്കാൻ കെ.എം.മാണി നിർബന്ധിതനായതെന്നും മാണി സി.കാപ്പൻ അവകാശപ്പെട്ടു. സെപ്റ്റംബര്‍ 27-നാണ് വോട്ടെണ്ണല്‍.
നെന്മാറ: പോത്തുണ്ടിക്ക് സമീപം വീടിനകത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പോത്തുണ്ടി ഡാമിനുസമീപം തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയാണ് (38) വെട്ടേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഭവം.
ഉച്ചയ്ക്ക് പെയ്ത ശക്തമായ മഴയില്‍ വീടിനുമുന്നില്‍ ഉണക്കാന്‍ വെച്ചിരുന്ന മുളകും മല്ലിയുമെടുക്കാന്‍ വരാത്തതിനെത്തുടര്‍ന്ന് സമീപവാസികള്‍ നോക്കിയപ്പോഴാണ് ഫ്രിഡ്ജിനുസമീപം വീണു കിടക്കുന്നതായി കണ്ടത്. ഈ സമയം ടി.വി. പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഷോക്കേറ്റ് വീണതാണെന്ന് കരുതി വീട്ടില്‍ കയറാന്‍ നോക്കിയപ്പോള്‍ മുന്നിലെ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പിന്നീട് പിറകുവശത്തുള്ള വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന അയല്‍വാസികള്‍ ഉടന്‍ നെന്മാറ പോലീസില്‍ വിവരമറിയിച്ചു. രക്തത്തില്‍ മുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
പോലീസ് സ്ഥലത്തെത്തി മൃതദേഹം നെന്മാറ സാമൂഹികാരോഗ്യകേന്ദ്രം മോര്‍ച്ചറിയിലേക്ക് മാറ്റി. കഴുത്തിനും കൈയ്ക്കുമാണ് വെട്ടേറ്റിട്ടുള്ളത്. വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരും പരിശോധന നടത്തി. വീടിന് സമീപത്ത് കണ്ട വാച്ചില്‍ മണം പിടിച്ച് പോലീസ് നായ തൊട്ടടുത്തുള്ള വരമ്പിലൂടെ ഓടി അയ്യപ്പന്‍കുന്നിലെത്തുകയും ചെയ്തു. പിന്നീട് തൊട്ടുമുന്നിലുള്ള അയല്‍വാസിയുടെ വീടിന്റെ ശൗചാലയത്തില്‍ കയറി. സംഭവസ്ഥലത്തുനിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
ആലത്തൂര്‍ ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് പരിസരപ്രദേശങ്ങളില്‍ പരിശോധന നടത്തി.
നടുക്കം മാറാതെ ബോയന്‍ കോളനിക്കാര്‍
പോത്തുണ്ടി അണക്കെട്ടിനു താഴെയുള്ള ബോയൻ കോളനിയിലെ അവസാനത്തെ വീടാണ് സജിതയുടേത്. ഏതൊരു കാര്യത്തിനും ഈ കല്ലിട്ട പാതയിലൂടെ നടന്നുവേണം പോത്തുണ്ടിയിലേക്ക് എത്തിച്ചേരാൻ. അതുകൊണ്ടുതന്നെ എല്ലാവർക്കും സുപരിചിതയായിരുന്നു സജിത. കൊല്ലപ്പെട്ടുവെന്ന് പറഞ്ഞപ്പോൾ ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.
ശനിയാഴ്ച ഉച്ചയോടെ പെയ്ത മഴ തോർന്നതിനൊപ്പം കോളനിയിലാകെ ദുഃഖത്തിലാക്കിയാണ് ഈ വാർത്ത പരന്നത്. മാവേലി സ്‌റ്റോറിലേക്ക് പോയി മടങ്ങിവന്ന തൊട്ടടുത്തവീട്ടിലെ പുഷ്പയാണ് മഴ വന്നിട്ടും ഉണക്കാൻവെച്ചിട്ടുള്ള മുളകും മല്ലിയുമെടുക്കാൻ വരാതിരുന്ന സജിതയെ ആദ്യം അന്വേഷിച്ചത്. സുധാകരന്റെ അമ്മ ലക്ഷ്മിയോടൊപ്പം അവിടൊക്കെ അന്വേഷിച്ചുവെങ്കിലും അലക്കിയ തുണിപോലും ഉണക്കാനിടാതെ വെച്ചിരിക്കുന്നതാണ് കണ്ടത്.
തുടർന്നുള്ള പരിശോധനയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ട് പേടിച്ച് ബഹളം വെച്ചതോടെയാണ് കോളനിക്കാരെല്ലാം ഇവിടേയ്ക്ക് ഓടിയെത്തിയത്. നെന്മാറയിൽ നിന്ന് പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുമ്പോഴും സജിത മരിക്കരുതെന്ന പ്രാർഥനയിലായിരുന്നു കോളനിയിലുള്ളവർ. മരണവിവരമറിഞ്ഞതും തൊട്ടടുത്തെ വീട്ടമ്മമാർ പലരും വാവിട്ടുകരഞ്ഞു.
ഒടുവിൽ പ്രതി പിടിയിലായപ്പോൾ
വീട്ടമ്മയുടെ കൊലപാതകത്തിന് കാരണമായത് പ്രതിയുടെ അന്ധവിശ്വാസവും വ്യക്തിവൈരാഗ്യവും. ബോയന്‍ കോളനിയില്‍ സജിത കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ചെന്താമരാക്ഷനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
ബോയന്‍ കോളനിയില്‍ കൊല്ലപ്പെട്ട സജിതയുടെ വീടിന് സമീപം താമസിക്കുന്ന ചെന്താമരാക്ഷനാണ് പ്രതി. പൊലീസ് ഏറെ പാടുപെട്ടാണ് ചെന്താമരാക്ഷനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കൊലപാതകത്തിന്റെ നടുക്കം വിട്ടുമാറാെത അത്രമാത്രം നാടൊന്നാകെ രോഷത്തിലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് സജിതയെ വീടിനുളളില്‍ വച്ച് ചെന്താമരാക്ഷന്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ചെന്താമരാക്ഷന്‍ വീടിന് സമീപത്തുളളവരുമായി ഏറെ നാളായി അടുപ്പമില്ല. അന്ധവിശ്വാസവും വ്യക്തിവൈരാഗ്യവും കൊലപാതകത്തിന് കാരണമായി. നാലു പേരെ കൊല്ലുമെന്ന് ചെന്താമരാക്ഷന്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. തിരുപ്പൂരില്‍ ഡ്രൈവറായി ജോലിചെയ്യുകയാണ് ഭര്‍ത്താവ് സുധാകരന്‍. കുന്ദംകുളത്ത് നഴ്‌സിങ് വിദ്യാര്‍ഥിയായ അതുല്യയും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന അഖിലയുമാണ് മക്കള്‍.
അസമിൽ ദേശീയ പൗര റജിസ്റ്റർ (എൻആർസി) പുതുക്കി, എല്ലാ കടന്നുകയറ്റക്കാരെയും പുറത്താക്കുമെന്ന് ആണയിട്ട ബിജെപി അന്തിമ പട്ടിക വന്നതോടെ വെട്ടിൽ. പുറത്തായ 19 ലക്ഷത്തോളം പേർക്കായി സുപ്രീം കോടതിയെ സമീപിക്കാനും നിയമസഭയിൽ നിയമനിർമാണം നടത്താനുമാണ് ബിജെപിയും അസം സർക്കാരും ഇപ്പോൾ ആലോചിക്കുന്നത്. പുറത്തായവരിൽ ബഹുഭൂരിഭാഗവും ബംഗാളി ഹിന്ദുക്കളാണെന്നതാണു നിലപാടു മാറ്റത്തിനു കാരണം.
അസമിനെ മറ്റൊരു കശ്മീർ ആക്കാൻ അനുവദിക്കില്ലെന്നും അവസാന വിദേശിയെയും പുറത്താക്കുമെന്നുമാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചിരുന്നത്. പൗരത്വ റജിസ്റ്റർ രാജ്യവ്യാപകമാക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനമേറ്റ ശേഷം ഇതെ കുറിച്ച് കാര്യമായൊന്നും പറഞ്ഞിരുന്നില്ല. പട്ടികയിൽ പേരില്ലാത്തതിനാൽ ആർക്കും അവകാശങ്ങൾ നിഷേധിക്കില്ലെന്നും ഇവർക്കുവേണ്ട സഹായങ്ങൾ ചെയ്യുമെന്നുമാണ് ആഭ്യന്തരമന്ത്രാലയം ഇന്നലെ ട്വീറ്റ് ചെയ്തത്.
ബംഗ്ലദേശ് അതിർത്തിഗ്രാമങ്ങളിൽ നിന്നുള്ള പട്ടികയിലെ 20 % പേരുകളിലെങ്കിലും പുനഃപരിശോധന ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കുമെന്ന് അസം ബിജെപി അധ്യക്ഷൻ രജീത് കുമാർ ദാസ് പറഞ്ഞു. യഥാർഥ ഇന്ത്യൻ പൗരന്മാർ പുറത്തായതായി അസം ധനമന്ത്രി ഹിമന്ത് ബിശ്വ ശർമയും പറഞ്ഞിരുന്നു.
പുറത്തായവരിൽ 25 % പേരേ അപ്പീലിലൂടെ പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളൂവെന്നാണു ബിജെപി കരുതുന്നത്. ഇതിലേറെയും 1971 മാർച്ച് 24നു മുൻപ് എത്തിയ ബംഗാളി ഹിന്ദുക്കളാണ്. പുറത്താകുമെന്നു കരുതിയ 2 ലക്ഷം പേരെങ്കിലും വ്യാജരേഖകൾ നൽകി കടന്നുകൂടിയതായും പാർട്ടി കരുതുന്നു.
ഇതുവരെ 27 തവണ പുനഃപരിശോധന നടത്തിയെന്നും ഇനി സുപ്രീം കോടതി പറയാതെ സാധ്യമല്ലെന്നുമാണ് എൻആർസി കമ്മിഷണർ പ്രതീക് ഹാജലയുടെ നിലപാട്. ഇദ്ദേഹത്തിനെതിരെയാണു ബിജെപി പടയൊരുക്കം നടത്തുന്നത്.
പുറത്തായവരെ ഉൾപ്പെടുത്താൻ നിയമസഭ നിയമം പാസാക്കുമെന്നാണ് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞത്. അസമിലെ കുടിയേറ്റക്കാരെ പുറത്താക്കാൻ സമരം ചെയ്ത ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ (ആസു) നേതാവായിരുന്ന സോനോവാൾ പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. 2015ൽ തരുൺ ഗൊഗോയിയുടെ കോൺഗ്രസ് സർക്കാർ പൗര റജിസ്റ്റർ പുതുക്കാൻ നടപടി തുടങ്ങിയപ്പോൾ അതു ഫലപ്രദമല്ലെന്ന നിലപാടിലായിരുന്നു ബിജെപി. പിന്നീടാണ് മോദി സർക്കാരിന്റെ പദ്ധതിയാണെന്നും വിദേശ കുടിയേറ്റക്കാരെ തുരത്തുമെന്നുമുള്ള നിലപാടിലേക്ക് പാർട്ടി മാറിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തയാഴ്ച അസം സന്ദർശിക്കും. വടക്കുകിഴക്കൻ കൗൺസിൽ യോഗത്തിനെത്തുന്ന അദ്ദേഹം പൗര റജിസ്റ്റർ വിഷയവും ചർച്ച ചെയ്യുമെന്നാണു സൂചന. ഗുവാഹത്തിയിൽ ബിജെപി നേതാക്കളുമായി ചർച്ചയും നടത്തും.
പെരിയാർ ഞങ്ങൾ കടുങ്ങല്ലൂർകാർക്ക് എന്നും ഒരു കളിക്കൂട്ടുകാരൻ ആയിരുന്നു. കുട്ടിക്കാലം മുതൽ എല്ലാ വീട്ടിലും കേൾക്കുന്ന ഒരു പല്ലവിയുണ്ട് . ‘അമ്മേ ഞങ്ങൾ പുഴേപ്പോണൂ’ എന്നത് . അത്രയും സുരക്ഷിതമായ ഒരു കളിസ്ഥലമായിരുന്നു ശാന്തമായി ഒഴുകിയിരുന്ന പെരിയാർ .
2018 ആഗസ്ത് 14 .സ്വാതന്ത്ര ദിനത്തലേന്ന് രാത്രിയാണ് പുഴയിൽ വെള്ളം കയറുന്നു എന്ന ‘ സന്തോഷകരമായ ‘ വാർത്ത ഞങ്ങൾ അറിയുന്നത് . റോഡുകളിൽ, ഇടവഴികളിൽ മുട്ടോളം വെള്ളവുമായി വന്ന് പുഴ ഞങ്ങളെ വീട്ടിൽ വന്നു കണ്ട് തിരിച്ചുപോകുന്നത് ഒരു സ്ഥിരം പരിപാടി ആയത്കൊണ്ട് എല്ലാവരും സാധാരണ മട്ടിൽ ഒരുങ്ങിയിരുന്നു . പക്ഷേ , ഇത്തവണ കാര്യങ്ങൾ പന്തിയല്ലെന്ന് 15 – )൦ തീയതി പകലോടെ മനസ്സിലായി തുടങ്ങി . 99 ലെ വെള്ളപ്പൊക്കത്തിലെ വീരകഥകളും ദയനീയ സ്ഥിതിയും പുതുക്കി എഴുതുന്ന പ്രളയമാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് ഞങ്ങൾ ഓരോരുത്തരും ഭീതിയോടെ തിരിച്ചറിഞ്ഞു തുടങ്ങി . അപ്പോഴേക്കും പ്രദേശത്തെ വൈദ്യുതിബന്ധം വിശ്ചേദിക്കപ്പെട്ടിരുന്നു .
ഒരു നില മാത്രം ഉള്ള എന്റ്റെ വീടിനുള്ളിൽ വെള്ളം ഇരച്ചു കയറിയതോടെ ഒന്നര വയസ്സുള്ള കുട്ടി ഉൾപ്പെടെ ഞങ്ങൾ ആറ൦ഗസംഘം തൊട്ടടുത്ത് ഇരുനിലയുള്ള തറവാട്ട് വീട്ടിലേക്ക് മാറി . അടുത്തുള്ള സ്വന്തക്കാരുടെ വീടുകളിലെ ഒരു ചെറുസംഘം കൂടി അങ്ങോട്ടെത്തി . 99 ലെ വെള്ളപ്പൊക്കത്തിൽ നടവരെ മാത്രം വെള്ളം കയറിയിരുന്ന ആ വീടിന്റെ രണ്ടാം നിലയിൽ ഇനിയെന്തുചെയ്യും എന്ന് കരുതി ഞങ്ങൾ കൂടിയിരുന്നു , സ്ത്രീകളും കുട്ടികളും അടക്കം 13 പേർ . എന്റ്റെ ചെറിയ മകൾ മുതൽ 82 വയസ്സുള്ള അച്ഛനും ഉൾപ്പെട്ട സംഘത്തിൽ യുവാക്കളായി ഞാനും ജേഷ്ഠനും മാത്രമാണുള്ളത് .
ഒരു എണ്ണവിളക്കിന്റെ വെളിച്ചത്തിൽ രാത്രി എല്ലാവരും വട്ടമിട്ടിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പുഴ പല പുതിയ കൈവഴികളായി വീടിന്റെ നാലുവശവും പരക്കുകയായിരുന്നു .മതിലുകൾ ഓരോന്നായി ഇടിഞ്ഞു വെള്ളത്തിലേക്ക് വീഴുന്ന ശബ്ദം ഭീതിയോടെ ഞങ്ങൾ കേട്ടു . മൂന്നാം ദിവസം കുടിക്കാൻ ശേഖരിച്ചുവെച്ച മഴവെള്ളവും തീർന്നതോടെ എല്ലാവരുടെയും മുഖത്തും ഭീതിയുടെ നിഴലുകളായി . രണ്ടു പറമ്പുകൾക്കപ്പുറമായിരുന്ന പുഴ ഇതാ വീടിനു മുന്നിലൂടെ അനേകം ചുഴികളായി ഒഴുകുന്നത് നടുക്കത്തോടെ നോക്കി നിന്നു . രക്ഷാപ്രവർത്തകരുടെ വള്ളങ്ങൾ ദൂരെ റോഡിനെ മൂടിയ വെള്ളത്തിലൂടെ കണ്ട് കടും നിറത്തിലുള്ള ഉടുപ്പുകൾ ഉയർത്തി വീശി ഞങ്ങൾ കൂവി വിളിച്ചു .
പുഴയുടെ വളരെ അടുത്ത് ആയതിനാൽ വലിയ കുത്തൊഴുക്കോടെയാണ് വീടിനു മുന്നിലൂടെ കരയിലേക്കുവന്ന് പെരിയാർ രൗദ്ര ഭാവം പൂണ്ടത് . കുത്തൊഴുക്ക് കാരണം ഞങ്ങളുടെ വഴിയിലേക്ക് വള്ളം അടുപ്പിക്കാനുള്ള രക്ഷാപ്രവർത്തകരുടെ ശ്രെമം വിഫ ലമാകുന്നതും നോക്കി നിന്നു നെടുവീർപ്പിട്ടു .അടുത്ത വീടുകളിൽ നിന്ന് ഭക്ഷണവും വെള്ളവും തീർന്ന നില വിളികൾ ഞങ്ങൾ പുരപ്പുറത്തിരുന്നു കണ്ടും കെട്ടും അറിഞ്ഞു .എല്ലാവരും തീർത്തും നിസ്സഹായരായിരുന്നു, ദിവസങ്ങൾക്ക് ശേഷം പ്രദേശത്തേക്ക് കൂടുതൽ രക്ഷാപ്രവർത്തകരും ഹെലികോപ്റ്ററുകളും വള്ളങ്ങളും എത്തിത്തുടങ്ങി .
മത്സ്യത്തൊഴിലാളികളും തീരദേശപോലീസും ഉൾപ്പെടെയുള്ളവർ രക്ഷകരായെത്തി . ഇതിനിടെ എഞ്ചിൻ ഘടിപ്പിച്ച ഫൈബർ വള്ളങ്ങൾ ഒഴുക്കിൽപ്പെട്ട് മതിലിൽ ഇടിച്ചു തകർന്നു . വഞ്ചിക്കാരുടെയും ഹെലികോപ്ടറിന്റെയും ശ്രെദ്ധ കിട്ടാനായി ഞങ്ങൾ കൂടുതൽ സമയവും ടെറസിനു മുകളിൽ ആയിരുന്നു . ഞങ്ങളെക്കാൾ പുഴയോട് അടുത്തുള്ള ഉളിയന്നൂർ, ഏലൂക്കര ഭാഗങ്ങളിലെ വീടുകളിൽ ഹെലികോപ്റ്റർ മരങ്ങൾക്കിടയിലൂടെ അപകടകരമായ വിധത്തിൽ താഴ്നിറങ്ങി ഭക്ഷണപ്പൊതികൾ ഇട്ടുകൊടുക്കുന്നതും എയർ ലിഫ്റ്റ് ചെയ്യുന്നതും കണ്ടിരുന്നു .
നാലാം ദിവസം മത്സ്യത്തൊഴിലാളികളുടെ ഒരു വള്ളം ഞങ്ങളെ രക്ഷിക്കാനുള്ള ശ്രെമങ്ങൾ തുടങ്ങി . വള്ളം വീട്ടിലേക്ക് എത്തിക്കാനാവില്ലെന്നു ഉറപ്പായതോടെ വള്ളം റോഡിൽ കെട്ടിയിട്ട് ഒരു വലിയ വടം വീട്ടിലേക്ക് നീട്ടിക്കെട്ടി .വലിയ റബ്ബർ ട്യൂബിൽ ഓരോരുത്തരെ ഇരുത്തി അവർ വടത്തിൽ പിടിച്ച് നീന്തി വള്ളത്തിലെത്തിച്ചു . നാം പേരറിയാത്ത ഒരുപാട് പേരോട് ജീവിതം കൊണ്ട് കടപ്പെട്ടിരിക്കുന്നു എന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അത് . ഈ ഒഴുക്കിൽ മത്സ്യത്തൊഴിലാളികൾക്ക് മാത്രം സാധ്യമായ വഴക്കത്തോടെ ഓരോ വളവുകളും തിരിവുകളും പിന്നിട്ട് അവർ ഞങ്ങളെ ആലുവയിൽ എത്തിച്ചു .മൊബൈൽ ഫോൺ ചാർജ് ചെയ്തതോടെയാണ് ഞങ്ങളുടെ പരിസരങ്ങളിൽ ഇനിയും കൂടുതൽ ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്ന വിവരം അരിഞ്ഞത് . കടുങ്ങല്ലൂരിലെ ‘എസ് ‘ വളവ് എന്ന് വിളിപ്പേരുള്ള വളവിലൂടെ വള്ളം കൊണ്ടുപോകാൻ പറ്റുന്നില്ലെന്നു അറിഞ്ഞതോടെ അവിടെയുള്ളവരുടെ കാര്യം ഓർത്ത് കൂടുതൽ ഭീതിയിലായി .പലരെയും പിറ്റേദിവസം ഹെലികോപ്റ്ററുകളിലും നാവികസേനയുടെ ബോട്ടുകളിലും രക്ഷപ്പെടുത്തിയതായി പിറ്റേന്ന് അറിഞ്ഞു .
വെള്ളം സാവധാനം ഇറങ്ങിത്തുടങ്ങിയപ്പോൾ ഞാനും ജേഷ്ഠനും കടുങ്ങല്ലൂരിലേക്ക് മുട്ടോളം വെള്ളത്തിൽ നീന്തിയെത്തി .അപ്പോഴുള്ള കാഴ്ചയായിരുന്നു മനസ്സിന് കൂടുതൽ നടുക്കം തന്നത് . ആകാശത്തിലൂടെ ചില പക്ഷികൾ പറന്നു പോകുന്നത് ഒഴിച്ചാൽ ജീവനുള്ള ഒരാളെയോ ജീവിയെയോ അടുത്തെങ്ങും കാണാനില്ല . ഭയാനകമായ ഒരു നിശബ്ദത ആയിരുന്നു ചുറ്റിനും .ഭയം എന്ന വികാരം എന്താണെന്നു തിരിച്ചറിഞ്ഞ നിമിഷം . അകലെ കേട്ടറിവ് പോലും ഇല്ലാത്ത സ്ഥലത്തു സൃഷ്ടിച്ചെടുക്കുന്ന സയൻസ് ഫിക്ഷൻ കഥകളിൽ മാത്രം വായിച്ചതും , ‘അണു ബോംബിങ്ങിനു ശേഷം ‘ എന്ന അടിക്കുറിപ്പോടെ വന്ന ചിത്രങ്ങളിൽ മാത്രം കണ്ടതുമായ , മനസ്സിനെ നോവിപ്പിക്കുന്ന ആ വിജനതയുടെ രംഗം ഇതാ സ്വന്തം കണ്മുന്നിൽ .
പ്രളയം മുഴുവനായി മുക്കിക്കളഞ്ഞ് സർവ്വതും നാശമാക്കപ്പെട്ട എന്റെ വീടിനു ചുറ്റും കുഴഞ്ഞു മറിഞ്ഞ ചെളിയിൽ നടന്ന് ഞാൻ തറവാട് വീടിന്റെ ടെറസിനു മുകളിൽ കയറി. ചുറ്റും നോക്കി . എല്ലാ വീടുകളും അതുപോലെ തന്നെ നില്കുന്നു .ആരും അകത്തോ പുറത്തോ ഇല്ലെന്നു മാത്രം . മിക്ക വീടുകളിലും അകത്തും പുറത്തുമായി ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട് .മൊബൈലിൽ വന്ന സന്ദേശങ്ങൾ ഓരോന്നായി വായിച്ചു .
ആദ്യത്തെ അമ്പരപ്പിനും നിസ്സംഗതക്കും ശേഷം ഒന്നാലോചിച്ചപ്പോൾ മനസ്സിൽ ഒരുപാടുകാര്യങ്ങൾ ഇരച്ചുവന്നു . വില കൊടുത്തു വാങ്ങാവുന്ന സാധനങ്ങളേ പ്രളയത്തിൽ നഷ്ടമായിട്ടുള്ളൂ . വിലമതിക്കാനാകാത്ത കുടുംബം കൂട്ടുകാർ നാട്ടുകാർ എല്ലാം സുരക്ഷിതർ .നന്ദി എന്ന വാക്ക് ഒരാത്മഗതം പോലെ മനസ്സിൽ നിറഞ്ഞു തുളുമ്പി . അച്ഛൻ മത്സ്യത്തൊഴിലാളികളുടെ വള്ളത്തിലേക്ക് എത്താൻ റബ്ബർ ട്യൂബിൽ കയറാൻ നേരം അഴിച്ചിട്ട വെള്ളമുണ്ട് അടുത്ത് കിടപ്പുണ്ട്. അതെടുത്തു കീറി THANKS എന്ന് ടെറസിനു മുകളിൽ എഴുതി . ആരോടെന്നില്ലാതെ ആയിരങ്ങളുടെ മനസ്സിൽ നിറഞ്ഞ നന്ദിയോടെ ഉള്ള പ്രാർത്ഥന എന്നെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതായിരിക്കണം. ആ പ്രാർത്ഥനകളെയാണ് നമ്മൾ ദൈവം എന്നു വിളിക്കുന്നതെങ്കിൽ അത് ദൈവത്തിനും കൂടിയുള്ള നന്ദിയായിരുന്നു .
ആ അക്ഷരങ്ങളിൽ നമ്മുടെ മത്സ്യതൊഴിലാളികൾക്കും നാവിക സേനക്കും പോലീസുകാർക്കും പിന്നെ പേരും പദവിയും അറിയാത്ത രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും ഉള്ള നന്ദിയുണ്ട് .
നല്ല നാളെകളിലേക്ക് നോക്കിയിരിക്കാൻ ആ നന്ദിയുടെ പ്രകാശം നമ്മൾ മലയാളിയുടെ ചുറ്റും കൂടുതൽ തിളങ്ങിനിൽക്കട്ടെ …..
ധനപാൽ : ആലുവ കടുങ്ങല്ലൂരിൽ താമസം. എറണാകുളത്ത് ഐ. ടി കമ്പനിയിൽ പ്രോജക്ട് മാനേജർ ആണ് . ഭാര്യ ദീപ ചേർത്തല എൻ .എസ് .എസ് കോളേജിൽ അദ്ധ്യാപിക . 2 മക്കൾ, മൂത്ത മകൻ അർജുൻ 8 – ) o ക്ലാസ്സിൽ രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂൾ കാക്കനാടിൽ പഠിക്കുന്നു , ഇളയ മകൾ ഐശ്വര്യ 3 വയസ്സ് .
ധനപാൽ THANKS എന്ന് ടെറസിനു മുകളിൽ എഴുതിയത് നേവി ഫോട്ടോയെടുത്തു ഒഫീഷ്യൽ വെബ്സൈറ്റിറ്റിൽ നൽകിയിരുന്നത് ബിബിസി ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ മാധ്യമങ്ങൾ വളെരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെതിരുന്നു
അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസങ്ങളിലും കവിതകൾ, കഥകൾ, അനുഭവക്കുറിപ്പുകൾ തുടങ്ങിയവ മലയാളം യുകെയിൽ പ്രസിദ്ധികരിക്കുന്നു.
തിരുവോണത്തിന് മലയാളം യുകെയിൽ ഡോ. ജോർജ് ഓണക്കൂറും, നിഷ ജോസ് കെ മാണിയും
ഈ ഓണക്കാലം മികവുറ്റ വായനാനുഭവുമായി മലയാളം യുകെയുടെ ഒപ്പം.