അലിഗഡ്: ഡൽഹിയിൽനിന്നെത്തിയ ചാർട്ടേഡ് വിമാനം യുപിയിലെ അലിഗഡിനു സമീപം എയർസ്ട്രിപ്പിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തകർന്നുവീണു. പൈലറ്റ് ഉൾപ്പെടെ ആറു പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ധനിപുരിലെ വിമാനത്താവളത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. വിമാനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഡൽഹിയിൽനിന്നു ടെക്നീഷനുമായി എത്തിയ ചെറുവിമാനമാണ് തകർന്നത്. ലാൻഡിംഗിനിടെ വിമാനം ഹൈടെൻഷൻ വൈദ്യുതലൈനിൽ തട്ടിയെന്നും പ്രവർത്തന സജ്ജമല്ലാത്ത റൺവേയിൽ വിമാനമിറക്കാനുള്ള പൈലറ്റിന്റെ തിടുക്കമാണ് അപകടത്തിനു വഴിവച്ചതെന്നും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് രഞ്ജിത് സിംഗ് പറഞ്ഞു.
അടുത്തകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായി അറിയപ്പെട്ടിരുന്ന കോൺഗ്രസ് നേതാവ് ശശിതരൂരിന്റെ പൊടുന്നനെയുള്ള നിലപാട് മാറ്റവും മോദി സ്തുതിയും രാഷ്ട്രീയ കേന്ദ്രങ്ങളിൽ അമ്പരപ്പുളവാക്കിയിരിക്കുകയാണ് . പതിനേഴാം ലോകസഭാ രൂപീകൃതമായത് മുതൽ പ്രതിപക്ഷത്തുനിന്ന് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മോദി വിമർശനം ശശി തരൂരിന്റേതായിരുന്നു. അതുകൊണ്ടുതന്നെ ലോക്സഭയിലേക്ക് കോൺഗ്രസ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് പോലും ശശിതരൂരിനെ പരിഗണിച്ചിരുന്നു.
എന്നാൽ കഴിഞ്ഞദിവസം ശശി തരൂരിന്റെ ഭാഗത്തുനിന്നുണ്ടായ മോദി സ്തുതി ബുദ്ധിപൂർവമായ ഒരു നീക്കമായി ആണ് വിലയിരുത്തപ്പെടുന്നത്. ഒരുകാലത്ത് കോൺഗ്രസിലും കേന്ദ്രത്തിലും ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളായിരുന്നു പി ചിദംബരം. അഴിമതി കേസിൽ ജാമ്യം പോലും ലഭിക്കാതെ പോലീസ് കസ്റ്റഡിയിൽ തുടരുന്നതും ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ സംശയാസ്പദമായ മരണവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് കഴിഞ്ഞ ആഴ്ച കോടതിയിൽ കൊടുത്ത റിപ്പോർട്ടും തമ്മിൽ ചേർത്തു വായിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. സുനന്ദപുഷ്കറിന്റെ മരണത്തിൽ ആരോപണവിധേയനായ ശശി തരൂറിന് തനിക്കും ചിദംബരത്തിന്റ് അവസ്ഥയാകുമോ എന്ന ചിന്ത അലട്ടുന്നുണ്ടോ എന്ന പൊതു ജനം ചിന്തിച്ചാൽ തെറ്റുപറയാൻ സാധിക്കാത്ത വിധത്തിലേക്കാണ് ശശിതരൂരിന്റെ പൊടുന്നനെയുള്ള മലക്കം മറിച്ചിൽ.
ശരദാ ചിട്ടിഫണ്ട് കേസിൽ പ്രധാന ആരോപണ വിധേയനും പ്രമുഖ തൃണമുൽ നേതാവും ആയിരുന്ന മുഖിൽ റോയി ബി ജെ പിയിലേക്ക് ചേക്കേറിയ കേസിൽ നൂലാമാലകളിൽ നിന്ന് രക്ഷപ്പെട്ട മാതൃക ശശിതരൂരിന്റെ മുന്നിലുണ്ട്. മമതാ ബാനർജി കഴിഞ്ഞാൽ തൃണമുൽ കോൺഗ്രസിലെ പ്രധാന നേതാവായിരുന്നു മുഖിൽറോയ് എന്നാൽ ശശി തരൂർ കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ കേന്ദ്ര ഗവൺമെന്റിനോടും മോദിയോടും മൃദുസമീപനം സ്വീകരിക്കാനാണ് സാധ്യത.
ചെറുതോണി: ഭാര്യയെ വെട്ടികൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി. തോപ്രാംകുടി സ്കൂൾസിറ്റി പെലിക്കൻകവലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുന്നുംപുറത്ത് ഷാജി (സുഹൃത്ത് ഷാജി- 50) യാണ് ഭാര്യ മിനി (45)യെ വാക്കത്തിക്ക് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൃത്യത്തിനുശേഷം ഇയാൾ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. രാത്രിയിൽ നടന്ന സംഭവം ഇന്നലെ രാവിലെ എട്ടോടെയാണ് പുറംലോകമറിയുന്നത്.
മിനിയുടെ കഴുത്തിൽ ആഴത്തിൽ വെട്ടേറ്റിരുന്നു. കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. വീടിന്റെ കിടപ്പുമുറയിൽ കട്ടിലിനോടുചേർന്ന് തറയിലാണ് മിനിയുടെ മൃതദേഹം കിടന്നിരുന്നത്. ഷാജിയുടെ മൃതദേഹം സമീപത്ത് കഴുത്തിൽ കേബിൾ മുറുകിയ നിലയിലായിരുന്നു. ഇയാൾ വീടിന്റെ ഇടയുത്തരത്തിൽ തൂങ്ങിയശേഷം കേബിൾ പൊട്ടി നിലത്തുവീണതാകുമെന്നു സംശയിക്കുന്നു.
മുംബൈ : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പക്കലുള്ള കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറാമെന്ന ബിമല്‍ ജലാന്‍ സമിതിയുടെ ശുപാര്‍ശയ്ക്കു ആര്‍.ബി.ഐ കേന്ദ്ര ബോര്‍ഡ അംഗീകാരം നല്‍കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന കേന്ദ്രസര്‍ക്കാറിന് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്.
2018-19 സാമ്പത്തിക വര്‍ഷത്തിലെ നീക്കിയിരിപ്പായ 1,23,414 കോടി രൂപയും പുതുക്കിയ സാമ്പത്തിക മൂലധന ചട്ടക്കൂട് പ്രകാരം കണ്ടെത്തിയ 52,637 കോടി രൂപയും ഉള്‍പ്പെടെ 1,76,051 കോടി രൂപയാണ് കൈമാറാന്‍ തിങ്കളാഴ്ച ഗവര്‍ണര്‍ ശക്തികാന്തദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തനിടെ ലഭിച്ച ശരാശരി തുകയേക്കാള്‍ മൂന്നു മടങ്ങ് തുകയാണ് ഇത്തവണ കേന്ദ്രത്തിന് ലഭിക്കുന്നത്. ഇതോടെ അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ കേന്ദ്രസര്‍ക്കാറിന് ബജറ്റില്‍ പ്രതീക്ഷിച്ചതിലും 64 ശതമാനം അധികതുകയാണ് റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കുന്നത്.
അധിക കരുതല്‍ ധനം സര്‍ക്കാറിന് കൈമാറാനുള്ള തീരുമാനം നിരവധി സാമ്പത്തിക വിദഗ്ദ്ധര്‍ നേരത്തെ രേഖപ്പെടുത്തിയ എതിര്‍പ്പുകള്‍ മറികടന്നാണ്. മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ തുടങ്ങിയവര്‍ രാജിവെച്ചത് വിഷയത്തില്‍ സര്‍ക്കാറുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ്. ഉര്‍ജിത് പട്ടേലിന്റെ മുന്‍ഗാമി രഘുറാം രാജനും കരുതല്‍ ധനം കൈമാറുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിരുന്നു. ഗവര്‍ണര്‍ പദവിയില്‍ രണ്ടാമൂഴം രഘുറാം രാജന്‍ ആഗ്രഹിച്ചിരുന്നെങ്കിലും മോദി സര്‍ക്കാര്‍ അതിന് അനുവദിക്കാതിരുന്നതും ഈ എതിര്‍പ്പ് കൂടി ഉള്ളതു കൊണ്ടാണ്.
ഉര്‍ജിതിന്റെ രാജിക്കു പിന്നാലെ, ഗവര്‍ണറായി എത്തിയ ശക്തികാന്ത ദാസിന്റെ നിയമനത്തിന് രണ്ടാഴ്ചക്കകം, 2018 ഡിസംബര്‍ 27നാണ് അധികമൂലധനം സര്‍ക്കാറിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബിമല്‍ ജലാനിന്റെ നേതൃത്വത്തില്‍ ആറംഗ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. കമ്മിറ്റിയുടെ വൈസ് ചെയര്‍മാനും മുന്‍ ആര്‍.ബി.ഐ ഡപ്യൂട്ടി ഗവര്‍ണറുമായ രാകേഷ് മോഹനും ഈ ഫണ്ട് സര്‍ക്കാറിന് കൈമാറുന്നതില്‍ ആദ്യം എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. കമ്മിറ്റി അംഗവും മുന്‍ ധനകാര്യ സെക്രട്ടറിയുമായ എസ്.സി ഗാര്‍ഗും തീരുമാത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇദ്ദേഹം പിന്നീട് ഊര്‍ജ്ജ സെക്രട്ടറിയേറ്റിലേക്ക് മാറി.
കരുതല്‍ ധനം കേന്ദ്രസര്‍ക്കാറിന് കൈമാറുന്നത് വന്‍ സാമ്പത്തിക അരാജകത്വത്തിലേക്ക് നയിക്കും എന്നാണ് ഈയിടെ ആര്‍.ബി.ഐയില്‍ നിന്ന് രാജിവച്ച ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ പറഞ്ഞിരുന്നത്. സമാന നീക്കം നടത്തിയ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രം വന്‍ ദുരന്തത്തിലേക്ക് പോയതായി 2018 ഒക്ടോബറില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ആര്‍.ബി.ഐയുടെ സ്വയംഭരണാധികാരത്തിന് വേണ്ടി ശക്തമായി വാദിച്ച അദ്ദേഹം സര്‍ക്കാറുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ രാജിവയ്ക്കുകയായിരുന്നു.
2010 ഡിസംബര്‍ 14ന് ക്രിസ്റ്റിന ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള അര്‍ജന്റൈന്‍ സര്‍ക്കാറാണ് അധിക കരുതല്‍ ധനം കേന്ദ്ര ട്രഷറിയിലേക്ക് വാങ്ങിയിരുന്നത്. കേന്ദ്ര ബാങ്ക് റിസര്‍വില്‍ നിന്ന് 6.6 ബില്യണ്‍ യു.എസ് ഡോളറാണ് അര്‍ജന്റീനന്‍ കേന്ദ്രബാങ്ക് നാഷണല്‍ ട്രഷറിയിലേക്ക് കൈമാറിയത്. കേന്ദ്രബാങ്കില്‍ 18 ബില്യണ്‍ യു.എസ് ഡോളര്‍ അധികധനം ഉണ്ട് എന്നായിരുന്നു സര്‍ക്കാറിന്റെ വാദം. ഫണ്ട് കൈമാറാന്‍ വിസമ്മതിച്ച കേന്ദ്രബാങ്ക് മേധാവി റെഡ്രാഡോയെ പുറത്താക്കിയ ശേഷമാണ് ഫണ്ട് സര്‍ക്കാര്‍ ട്രഷറിയിലെത്തിച്ചത്.
ഇതോടെ 2001ന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക സാഹചര്യത്തിലേക്ക് അര്‍ജന്റീന വീണു. അക്കാലത്ത് അര്‍ജന്റീന്‍ സാമ്പത്തിക മേഖലയെ അപഗ്രഥിച്ചിരുന്ന ഗോള്‍മാന്‍ സാഷിന്റെ ധനകാര്യവിദഗ്ധന്‍ ആല്‍ബര്‍ട്ടോ റാമോസ് എഴുതിയത് ഇന്ത്യയെ സംബന്ധിച്ചും പ്രധാനമാണ്. അതിങ്ങനെയാണ്;
‘ സര്‍ക്കാര്‍ ബാദ്ധ്യതകള്‍ വീട്ടാന്‍ കേന്ദ്രബാങ്ക് കരുതല്‍ ധനം ഉപയോഗിക്കുക എന്നത് ക്രിയാത്മകായ നീക്കമല്ല. അധിക കരുതല്‍ ധനം എന്ന ആശയം തന്നെ ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതാണ്. കേന്ദ്രബാങ്കിന്റെ ബാലന്‍സ് ഷീറ്റിനെ അതു ദുര്‍ബലപ്പെടുത്തും. സര്‍ക്കാറിന് തെറ്റായ പ്രചോദനധനം (ഇന്‍സന്റീവ്) നല്‍കുകയും ചെയ്യും’.
റെഡ്രാഡോയുടെ പുറത്തു പോക്കിന് പിന്നാലെ, ന്യൂയോര്‍ക്ക് കോടതി അര്‍ജന്റീനന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അക്കൗണ്ട് മരവിപ്പിച്ചു. അര്‍ജന്റീനന്‍ കേന്ദ്രബാങ്ക് സ്വയംഭരണാധികാര സ്ഥാപനമല്ല എന്ന നിക്ഷേപകരുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.
രഘുറാം രാജന്‍, ഉര്‍ജിത് പട്ടേല്‍ എന്നിവര്‍ക്കു പുറമേ, മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍മാരായ ഡി. സുബ്ബറാവുവും വൈ.വി റെഡ്ഡിയും കരുതല്‍ ധനം കൈമാറുന്നതില്‍ എതിര്‍പ്പ് അറിയിച്ചവരാണ്. സര്‍ക്കാറിന്റെ ധന ബാലന്‍സ് ദുര്‍ബലമായിരിമ്പോള്‍ സെന്‍ട്രല്‍ ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് കരുത്തുള്ളതാകണമെന്ന പക്ഷക്കാരനാണ് റെഡ്ഢി. ബാലന്‍സ് ഷീറ്റില്‍ റെയ്ഡ് നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, റിസര്‍വ് ബാങ്ക് നിലവില്‍ സൂക്ഷിക്കുന്ന കരുതല്‍ ധനം കൂടുതല്‍ ആണെന്ന് മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടിരുന്നു. കരുതല്‍ ധനത്തിന്റെ ഏകദേശം നാലു ലക്ഷം കോടി ബാങ്കുകളുടെ റി കാപ്പിറ്റലൈസേഷന് ഉപയോഗിക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അന്നത്തെ ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.
2015-ൽ മഹാരാഷ്ട്ര സർക്കാർ വാങ്ങി മ്യൂസിയമാക്കി മാറ്റിയ ഡോ.ബി ആർ അംബേദ്കറുടെ ലണ്ടനിലെ വീട് അടച്ചുപൂട്ടലിന്റെ വക്കിലാണ്. നോർത്ത് ലണ്ടനിൽ കിങ് ഹെന്റീസ് റോഡിലെ പത്താം നമ്പർ വസതിയിലാണ് 1921-22 കാലത്ത് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ പഠന കാലത്ത് അംബേദ്കർ താമസിച്ചിരുന്നത്. മോഡലായ കേറ്റ് മോസ് മുതൽ നടൻ ഡാനിയേൽ ക്രെയ്ഗ് വരെയുള്ള വിവിധ തലമുറകളിലെ പ്രശസ്തരായ പലരും ഇപ്പോഴും താമസിച്ചുവരുന്ന പ്രധാന പാര്‍പ്പിട കേന്ദ്രമാണിത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള നൂറുകണക്കിന് സന്ദർശകർ അനുദിനം വന്നുപോകുന്ന സ്ഥലമാണിത്.
2050 ചതുരശ്ര അടിയുള്ള മൂന്നു നില കെട്ടിടത്തില്‍ ആറ് കിടപ്പുമുറികളുണ്ട്. മുന്‍വാതില്‍ തുറന്നാല്‍ ആദ്യം തന്നെ മാലകള്‍ കൊണ്ട് അലങ്കരിച്ച ബാബാ സാഹിബിന്‍റെ പ്രതിമയാണ് കാണുക. അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ ഓരോ മുറികളിലും പുനര്‍നിര്‍മ്മിച്ചിരിക്കുന്നു. ഡൈനിംഗ് റൂം ടേബിളിലുടനീളം പണ്ട് അദ്ദേഹം ഉപയോഗിച്ച നിയമ സംബന്ധിയായ രേഖകൾ കാണാം. അകത്തെ ടേബിളില്‍ അദ്ദേഹം അഴിച്ചുവെച്ച കണ്ണടയുമുണ്ട്.
പക്ഷെ, അയൽവാസികളായ രണ്ടുപേര്‍ മ്യൂസിയത്തെ എതിർത്തുകൊണ്ട് രംഗത്തെത്തി. ലോക്കല്‍ കൌണ്‍സിലില്‍ പരാതികൊടുത്തു. ആളുകള്‍ താമസിക്കുന്നിടത്ത് മ്യൂസിയങ്ങള്‍ അനുവദിക്കാന്‍ പാടില്ല എന്ന നിയമത്തിന്‍റെ ചുവടുപിടിച്ചാണ് അവര്‍ കൌണ്‍സിലിനെ സമീപിച്ചിരിക്കുന്നത്. എന്തായാലും അടുത്ത മാസം നടക്കുന്ന വിശദമായ ഹിയറിംഗിൽ വീടിന്റെ കാര്യത്തില്‍ തീരുമാനമാകും. ഒരുപക്ഷെ, അതൊരു ഭവനമായിത്തന്നെ നിലനിര്‍ത്തി സന്ദർശകർക്കു മുന്‍പില്‍ അതിന്‍റെ വാതിലുകൾ കൊട്ടിയടക്കപ്പെട്ടേക്കാം. അവിടെ മ്യൂസിയം നിലനില്‍ക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലാത്ത അയല്‍വാസികളും ഉണ്ട്. നൂറുകണക്കിന് ആളുകള്‍ അനുദിനം വന്നുപോകുന്നുണ്ടെങ്കിലും അതുകൊണ്ട് ആര്‍ക്കും യാതൊരു പ്രശ്നവുമില്ലെന്നും, അങ്ങിനെയൊരു സംഭവം തന്നെ അവിടെയുള്ളതായി അറിയാറില്ലെന്നും അവിടുത്തെ ഒരു താമസക്കാരന്‍ ബി.ബി.സിയോട് പറഞ്ഞു.
അംബേദ്കർ ഹൗസ് എന്നറിയപ്പെട്ട ഈ വീട് 2015-ൽ 31 ലക്ഷം പൗണ്ടിന് (ഏതാണ്ട് 27,18,60,544 ഇന്ത്യന്‍ രൂപ) മഹാരാഷ്ട്ര സർക്കാർ വിലയ്ക്കു വാങ്ങിയിരുന്നു. അവിടെ പണിത അംബേദ്കർ സ്മാരകവും മ്യൂസിയവും ആ വർഷം നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. അംബേദ്കർ സ്മാരകം നിലനിർത്തേണ്ടതിന്റെ ആവശ്യകത അവിടത്തെ പ്രാദേശിക ഭരണകൂടത്തെ ബോധ്യപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാർ രണ്ടു വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്.
2018 ഫെബ്രുവരിയിൽ കെട്ടിടം മ്യൂസിയമായി ഉപയോഗിക്കാൻ അനുമതിക്കായി മഹാരാഷ്ട്ര സർക്കാർ മുൻകൂട്ടി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഒക്ടോബറിൽ കൗൺസിൽ അത് നിരസിച്ചു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമായതിനാല്‍ അനുവദിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ അറിയിച്ചത്. സന്ദര്‍ശകരുടെ ബഹളം കാരണം രാവും പകലും അവിടെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി രണ്ടു പ്രദേശവാസികള്‍ പരാതി നല്‍കുക കൂടെ ചെയ്തതോടെ കൗൺസിലില്‍ നിന്നും അനുകൂലമായൊരു വിധി പ്രതീക്ഷിക്കാന്‍ കഴിയില്ല.
മഴക്കെടുതി ബാധിച്ച വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്നു. മാനന്തവാടി തലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപിലാണ് രാഹുൽ ഗാന്ധിയെത്തിയത്. മാനന്തവാടി വാളാടുള്ള ദുരിതാശ്വാസ ക്യാംപും സന്ദർശിച്ചു. പന്ത്രണ്ടരയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിനെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.
മക്കിയാട് ഹില്‍ ഫെയ്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ രാഹുല്‍ ജനങ്ങളോട് പറഞ്ഞത്, ‘ഞാന്‍ കേരള മുഖ്യമന്ത്രിയല്ല, ഞങ്ങള്‍ക്ക് കേരളത്തിലോ ദേശീയ തലത്തിലോ സര്‍ക്കാരില്ല. പക്ഷെ നിങ്ങളുടെ അവകാശങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.’ എന്നാണ്.
മഴക്കെടുതിയും പ്രളയവും ബാധിച്ച വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. മാനന്തവാടി തലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് രാഹുല്‍ ഗാന്ധി ആദ്യമെത്തിയത്. മാനന്തവാടി വാളാടുള്ള ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു. ദുരിതബാധിതരുമായി രാഹുല്‍ സംസാരിക്കുകയും അവരുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്തു.
ഇന്ത്യ ആക്രമിക്കാന്‍ ജയ്‌ഷെ ചാവേറുകള്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കടലിനടിയിലൂടെ ഇന്ത്യയിലെത്താനാണ് സാധ്യത. പാക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതായിട്ടാണ് വിവരം.
പുണെയില്‍ നടന്ന ജനറല്‍ ബി.സി ജോഷി അനുസ്മരണ പ്രഭാഷണ വേദിയിലാണു നാവികസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍. കടല്‍ വഴിയുള്ള ഏത് ആക്രമണത്തെയും നേരിടാന്‍ നാവിക സേന സജ്ജമാണെന്നും കരംബിര്‍ സിങ് പറഞ്ഞു. ജെയ്‌ഷെ മുഹമ്മദിന്റെ മുങ്ങല്‍ വിദഗ്ദരായ ചാവേറുകള്‍ സമുദ്രത്തിനടിയില്‍ കൂടി ഏങ്ങനെ ആക്രമണം നടത്താമെന്നു പരിശീലനം നേടുന്നതായുള്ള ഇന്റലിജന്‍സ് വിവരങ്ങളാണ് ലഭിച്ചത്.
ഭീകരവാദത്തിന്റെ മാറിയ മുഖമാണ് ഇതെന്നും ഏത് തരത്തിലുള്ള സാഹസവും ചെറുത്തു തോല്‍പ്പിക്കുമെന്നും നാവികസേനാ മേധാവി പറഞ്ഞു. കടല്‍വഴി ഭീകരര്‍ നുഴഞ്ഞുകയറില്ലെന്നു ഉറപ്പുവരുത്തും. 2008ലെ മുംബൈ ആക്രമണത്തിനു ശേഷം തീരസുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീര സംരക്ഷണ സേന, തീരദേശ പൊലീസ് എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് ശക്തമായ സുരക്ഷാസംവിധാനമാണ് നാവികസേനയുടെ നേതൃത്വത്തില്‍ നിലവില്‍ ഉള്ളത്.
ഇന്ത്യന്‍ മഹാസമുദ്രം തന്ത്രപരമായി പ്രാധാന്യമുള്ളതാണ്. ചൈനീസ് നാവിക സേനയുടെ സാന്നിധ്യം സമുദ്രമേഖലയില്‍ വര്‍ധിച്ചു വരുന്നതും നിരീക്ഷിക്കുന്നുണ്ടെന്നും അഡ്മിറല്‍ പറഞ്ഞു. രാജ്യ താത്പര്യത്തിനു വിരുദ്ധമായതൊന്നും സംഭവിക്കുന്നില്ലെന്ന് സേന ഉറപ്പുവരുത്തുമെന്നും നാവിക സേന മേധാവി വ്യക്തമാക്കി.
വീട്ടുമുറ്റത്തിട്ട് കാർ തിരിക്കുമ്പോൾ കുഞ്ഞ് കാറിന് സമീപത്തേക്ക് ഒാടിയെത്തുന്നതാണ് വിഡിയോ. എന്നാൽ കാറിനു സമീപത്ത് കുഞ്ഞ് നിൽക്കുന്നത് ഡ്രൈവർ ശ്രദ്ധിച്ചില്ല.
ഡോറിൽ പിടിച്ചു ടയറിന്റെ അടുത്തുകൂടിയുമെല്ലാം കുട്ടി പോകുന്നതായി വിഡിയോയിൽ കാണാം. അവസാനം ബംമ്പറിന് മുന്നിലെത്തിയ കുട്ടിയെ കാർ തട്ടുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടതോടെ വാഹനം നിർത്തി ഡ്രൈവർ വേഗം പുറത്തിറങ്ങി. അപ്പോഴാണ് വീട്ടിലെ മറ്റ് അംഗങ്ങളും ഇക്കാര്യം അറിയുന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വച്ചില്ലെങ്കിൽ പതിയിരിക്കുന്ന അപകടങ്ങളേറെയാണ് എന്നതിലേക്ക് വിരൽ ചൂണ്ടുന്നു ഈ സിസിടിവി ദൃശ്യങ്ങൾ
കെവിൻ വധക്കേസിൽ എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം. പ്രതികളുടെ പ്രായവും ക്രിമിനൽ പശ്ചാത്തലമില്ല എന്നതും കണക്കിലെടുത്താണ്. വധശിക്ഷ ഒഴിവാക്കിയത്. വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷനും പ്രതികരിച്ചു.
കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 10 പ്രതികൾക്കും കൊലപാതകം തട്ടിക്കൊണ്ടു പോയി വിലപേശൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊലപാതകക്കുറ്റത്തിന് 25,000 രൂപ വീതവും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതിന് 15,000 രൂപ വീതവും പിഴ ഒടുക്കണം. നീനുവിന്റെ സഹോദരൻ സാനുവും ഏഴാം പ്രതി ഷിഫിനും ഒഴികെയുള്ള എട്ട് പ്രതികൾക്ക് ഭവനഭേദനം, നാശനഷ്ടം ഉണ്ടാക്കൽ, തടഞ്ഞു വെക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ അനുസരിച്ച് എട്ട് വർഷം തടവും വിധിച്ചിട്ടുണ്ട്. കെവിനെ അതി ക്രൂരമായി മർദ്ദിച്ച എട്ടാം പ്രതി നിഷാദിനും പന്ത്രണ്ടാം പ്രതി ഷാനുവിനും ആറു മാസം തടവും വിധിച്ചിട്ടുണ്ട്.
തെളിവുനശിപ്പിച്ച കുറ്റത്തിന് ഏഴാം പ്രതി ഷിഫിന് മൂന്ന് വർഷം തടവും 5,000 രൂപ പിഴയും വിധിച്ചു. വിവിധ വകുപ്പുകൾ പ്രകാരം ഉള്ള തടവ്ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. നീനു വിന്റെ സഹോദരൻ സാനു അടക്കം മൂന്ന് പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റം ഉണ്ടായിരുന്നുവെങ്കിലും ഇതിന് പ്രത്യേകം ശിക്ഷ വിധിച്ചില്ല. വിവിധ വകുപ്പുകളിലായി സാനു 40,000 രൂപയും ഷിഫിൻ 55,000 രൂപയും മറ്റു പ്രതികൾ 50,000 രൂപ വീതവും പിഴ ഒടുക്കണം. പിഴസംഖ്യയിൽ ഒന്നര ലക്ഷം രൂപ വീതം കെവിന്റെ കുടുംബത്തിനും നീനുവിനും നൽകണം. കെവിന്റെ സുഹൃത്ത് അനീഷിന് ഒരു ലക്ഷം രൂപ നൽകണം.
നീനു ഇരയാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കെവിന്‍ നീനുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടില്ല. അങ്ങനെയെങ്കില്‍ നീനുവിനെ ഇരയെന്ന് പറയാന്‍ കഴിയുമോ എന്ന ചോദ്യം കോടതിയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നിയമപരമായി വിവാഹം കഴിച്ചിരുന്നുവോ എന്ന ചോദ്യം ഈ കേസില്‍ നിലനില്‍ക്കുകയില്ല. നീനു ഇരയാണോ എന്നത് മാത്രമാണ് ചോദ്യമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
നീനു ഇപ്പോഴും കെവിന്റെ മാതാപിതാക്കളുടെ സംരക്ഷണയിലാണ് കഴിയുന്നതെന്നും അവിടെയാണ് ജീവിക്കുന്നതെന്നും കോടതി പറഞ്ഞു. അതുകൊണ്ട് കെവിന്റെ മരണം ഏറ്റവും അധികം ബാധിച്ചവരില്‍ ഒരാളാണ് നീനുവെന്ന് നിസംശയം പറയാമെന്നും വിധിയില്‍ പറയുന്നു. കെവിന്റെ സുഹൃത്ത് അനീഷും കേസില്‍ ഇരയാണെന്നും കോടതി വ്യക്തമാക്കി.
കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ തസ്‌തികയിലേക്കുള്ള നിയമനങ്ങൾക്കായി സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കോൺട്രാക്‌ട്) എക്‌സാമിന് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ തീയതി പിന്നീടു പ്രഖ്യാപിക്കും. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 12.
സെൻട്രൽ വാട്ടർ കമ്മിഷൻ, സെൻട്രൽ പബ്ലിക് വർക്ക്‌സ് ഡിപ്പാർട്ട്‌മെന്റ് (സിപിഡബ്ല്യുഡി), മിലിട്ടറി എൻജിനീയർ സർവീസസ് (എംഇഎസ്), ഫറാക്കാ ബാറാജ് പ്രോജക്ട്, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ(ബിആർഒ), സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ, ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ, നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ(എൻടിആർഒ) തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഒഴിവ്. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്‌തികയാണിത്.
വിഭാഗം തിരിച്ചുള്ള തസ്‌തികകളും പ്രായപരിധി സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം പട്ടികയിലുണ്ട്. ഒഴിവുകളുടെ എണ്ണം പിന്നീട് ലഭിക്കും. 2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവനുവദിക്കും. വിമുക്‌തഭടന്മാർക്കു നിയമാനുസൃത ഇളവ്.
യോഗ്യത:
ജൂനിയർ എൻജിനീയർ (സിവിൽ), സെൻട്രൽ വാട്ടർ കമ്മിഷൻ :
സിവിൽ എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), സെൻട്രൽ വാട്ടർ കമ്മിഷൻ : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (സിവിൽ), സിപിഡബ്ല്യുഡി: സിവിൽ എൻജിനീയറിങ് ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ), സിപിഡബ്ല്യുഡി: ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (സിവിൽ), എംഇഎസ്: സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും സിവിൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.
ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ) എംഇഎസ്: ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.
ജൂനിയർ എൻജിനീയർ (സിവിൽ), ഫറാക്ക ബറാജ് പ്രോജക്ട്: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), ഫറാക്ക ബാറാജ് പ്രോജക്ട്: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), ഫറാക്ക ബാറാജ് പ്രോജക്ട്: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (സിവിൽ), ബിആർഒ: സിവിൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും സിവിൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.
ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ), ബിആർഒ: ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ ഓട്ടമൊബൈൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.
ജൂനിയർ എൻജിനീയർ (സിവിൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷം പ്രവൃത്തിപരിചയവും.
ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ: ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷം പ്രവൃത്തിപരിചയവും.
ജൂനിയർ എൻജിനീയർ (സിവിൽ), എൻടിആർഒ: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), എൻടിആർഒ: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), എൻടിആർഒ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കിയാണു യോഗ്യത കണക്കാക്കുന്നത്. തത്തുല്യയോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/എസ്‌സി/എസ്ടി/അംഗപരിമിതർ/വിമുക്‌തഭടന്മാർക്ക് ഫീസില്ല. നെറ്റ് ബാങ്കിങ്, ഭീം, യുപിഐ വഴിയോ വീസ, മാസ്റ്റർ കാർഡ്, മാസ്ട്രോ, റുപേ, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായോ ഫീസ് അടയ്‌ക്കാം.
സെപ്റ്റംബർ 14 വരെ ഓൺലൈനായി ഫീസടയ്ക്കാം. ചെലാനായി ഫീസ് അടയ്ക്കുന്നവർ സെപ്റ്റംബർ 14നു മുൻപായി ചെലാൻ ജനറേറ്റ് ചെയ്യണം. ഫീസ് അടയ്‌ക്കുന്നതിനു മുൻപായി വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ വായിച്ചു മനസിലാക്കുക.
തിരഞ്ഞെടുപ്പ്: രണ്ടു പേപ്പറുകളുള്ള എഴുത്തുപരീക്ഷയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പേപ്പർ–1 കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണ്. പേപ്പർ–2 ഡിസ്ക്രിപ്റ്റീവ് പരീക്ഷ.
ബോർഡർ റോഡ്സ് ഓർഗനൈസേഷനിലേക്ക് അപേക്ഷിക്കുന്നവർക്ക് നിശ്ചിത ശാരീരിക യോഗ്യതയുണ്ടായിരിക്കണം. ഇവർക്കു കായികക്ഷമതാ പരീക്ഷയുണ്ടായിരിക്കും. പരീക്ഷാക്രമം ഇതോടൊപ്പം പട്ടികയിൽ.
പരീക്ഷാകേന്ദ്രം: കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. കവരത്തിയിലും കേന്ദ്രമുണ്ട്.
അപേക്ഷിക്കുന്ന വിധം: www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളവർക്ക് സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം. അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക. റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന റജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. എസ്‌എസ്‌സി നടത്തുന്ന പരീക്ഷകൾക്ക് ഇത് ആവശ്യമായി വരും.