India

സുഹൃത്തുക്കള്‍ക്കൊപ്പം മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു.
മഞ്ഞാടി ആമല്ലൂര്‍ കാക്കത്തുരുത്ത് കൂട്ടനാല്‍ വീട്ടില്‍ ഗോപി മനോരമ ദമ്പതികളുടെ ഏകമകന്‍ ഗോകുല്‍ (21), കോഴഞ്ചേരി നാരങ്ങാനം മുണ്ടയ്ക്കല്‍ വീട്ടില്‍ സദാനന്ദന്റ മകന്‍ നിഥിന്‍ (21) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് നാലരയോടെ മണിയോടെ മണിമലയാറ്റില്‍ മനയ്ക്കച്ചിറ പാലത്തിന് സമീപത്തെ കടവിലായിരുന്നു സംഭവം. മറ്റു രണ്ട് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.

കുളി കഴിഞ്ഞ് കരയ്ക്ക് കയറിയ ശേഷം വീണ്ടും നദിയിലിറങ്ങിയ ഗോകുല്‍ ഒഴുക്കില്‍ പെട്ട് മുങ്ങിത്താഴുകയായിരുന്നു. തുടര്‍ന്ന് ഗോകുലിനെ രക്ഷിക്കാനാങ്ങിയ നിഥിനെയും ഒഴുക്കില്‍പ്പെട്ട് കാണാതായി. കരയില്‍ നിന്ന സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് തിരുവല്ലയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ ആറ് മണിയോടെ നിഥിന്റെ മൃതദേഹവും അറരയോടെ ഗോകുലിന്റെ മൃതദേഹവും കണ്ടെത്തി.ഇരുവരുടെയും മൃതദേഹങ്ങള്‍ തിരുവല്ല പുഷ്പഗിരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ദില്ലി: ആഗ്രയ്‍‍ക്കടുത്ത് യമുന എക്സ്പ്രസ് വേയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 29 പേർ മരിച്ചു. ലക്നൗവിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. ബസിൽ നാൽപതോളം യാത്രക്കാരുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അപകടത്തില്‍ പരിക്കറ്റ 15 ഓളം പേരെ രക്ഷപ്പെടുത്തി.

പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്നു അപകടത്തില്‍പ്പെട്ട ബസ്. കൈവരിയില്‍ തട്ടിയ ബസ് 20 അടിയോളം താഴ്ചയുള്ള നദിയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണ നടത്താന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിക്ക് തുടക്കം കുറിച്ചതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ സ്ഥാനം ഒ‍ഴിയുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ജ്യോതിരാദിത്യ സിന്ധ്യയാണ് ഇന്ന് രാജിവെച്ചത്. പടിഞ്ഞാറൻ ഉത്തർ പ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി. രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചും ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്തുമാണ് രാജി. രാജിക്കത്ത് ദേശീയ നേതൃത്വത്തിന് അയച്ചു.

രാഹുലിനെ പിന്തിരിപ്പിക്കാനും തോൽവിയുടെ ഉത്തരവാദിത്വവും ഏറ്റെടുത്ത് വലുതും ചെറുതുമായ 200 ഓളം രാജികളാണ് ഇതുവരെ കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത്. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവും രാജി വെച്ചിരുന്നു.

ഇതിനിടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്. അധ്യക്ഷനാകേണ്ടത് മുതിർന്നയാളോ യുവനേതാവോ എന്നതിൽ ഇപ്പോഴും നേതൃത്വത്തിന് വ്യക്തത ഇല്ല. സുശീൽ കുമാർ ഷിൻഡേ, മല്ലികാർജ്ജുന ഗാർഗെ, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകൾ പരിഗണനയിൽ ഉണ്ട്. ഗുലാം നബി ആസാദ് അടക്കമുള്ളവർ അധ്യക്ഷനായി സച്ചിൻ പൈലറ്റിനെ നിർദേശിക്കുന്നു. ഒരു വിഭാഗം ഷിൻഡെയ്ക്കും പിന്തുണ നൽകുന്നു. അന്തിമ തീരുമാനം എടുക്കാൻ പ്രവർത്തക സമിതി ബുധനാഴ്ച യോഗം ചേർന്നെക്കും

ഉദൽഗുരി: ശാസ്ത്ര അദ്ധ്യാപികയുടെ കുടുംബം മൂന്ന് വയസുകാരിയെ ബലികൊടുക്കാൻ ശ്രമിച്ചു. ആസ്സാമിലെ ഉദൽഗുരി ജില്ലയിലാണ് സംഭവം. മൂന്ന് വയസുകാരിയെ ബലി കൊടുക്കാനുള്ള ശ്രമം തടയാൻ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ശാസ്ത്ര അദ്ധ്യാപികയുടെ കുടുംബത്തിലെ ഒരംഗം കൊല്ലപ്പെട്ടു. കുടുംബത്തിലെ സ്ത്രീകളടക്കമുള്ളവർ നഗ്നരായി മന്ത്രങ്ങൾ ഉച്ചരിക്കുന്നെന്നും മൂന്ന് വയസുകാരിയെ ബലികൊടുക്കാൻ പോവുകയാണെന്നും പൊലീസിനെ അറിയിച്ചത് നാട്ടുകാരാണ്. അദ്ധ്യാപികയുടെ സഹോദരന്റെ മൂന്ന് വയസുള്ള മകളെയാണ് ബലികൊടുക്കാൻ ശ്രമിച്ചത്.

ശാസ്ത്ര അദ്ധ്യാപികയ്ക്കടക്കം പരിക്കേറ്റു. പരിക്കേറ്റവരെ ഗുവാഹത്തിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ധ്യാപികയുടെ മകൻ പുലകേഷ് സഹാരിയയാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്.മൂന്ന് വയസുകാരിയെ നീളമുള്ള വാളുപയോഗിച്ച് കഴുത്തറുത്ത് കൊല്ലാനായി മന്ത്രവാദി ശ്രമിച്ച ഘട്ടത്തിൽ നാട്ടുകാർ ഇടപെട്ടു. ഇവർ മൂന്ന് വയസുകാരിയെ ബലികൊടുക്കാനുള്ള ശ്രമം പരാജയപ്പെടുത്തി പെൺകുട്ടിയെ രക്ഷിച്ചു. എന്നാൽ കുടുംബാംഗങ്ങൾ വാളുകളും മഴുവും കല്ലും വടികളും ഉപയോഗിച്ച് നാട്ടുകാരെ ആക്രമിച്ചു. പിന്നീടിവർ വീട്ടിലെ ഇരുചക്രവാഹനങ്ങളും കാറും ടിവി സെറ്റും ഫ്രിഡ്ജും തീവച്ച് നശിപ്പിച്ചു.

മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇവരുടെ കുടുംബത്തിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷം പതിവായി ഇവിടെ മന്ത്രവാദം നടന്നുവരുന്നുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പൊലീസിനോട് പറഞ്ഞത്. അക്രമാസക്തരായ കുടുംബത്തെ തടയാനാണ് വെടിയുതിർത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.

കഴിഞ്ഞ വ്യാഴാഴ്ച്ച അല്‍ ഖോബാറിലെ തുഖ്ബയില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞു മടങ്ങാന്‍ നിൽക്കവെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണ് മരിച്ച മലയാളി യുവാവിന് കണ്ണീരോടെ പ്രവാസികൾ വിടചൊല്ലി. മലപ്പുറം നിലമ്പൂര്‍ കാളികാവ് പതിനൊന്നാം മൈലില്‍ അരിമണല്‍ നീലേങ്കോടന്‍ സാദിഖാണ് മരിച്ചത്.അൽ ഖോബാർ ഇസ്‌കാനിലെ കിങ്‌ ഫഹദ് മസ്‌ജിദിൽ നടന്ന ജനാസ നിസ്കാരത്തിലും ശേഷം തുഖ്‌ബ ഖബർസ്ഥാനിൽ നടന്ന ചടങ്ങിലും ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ (ഡിഫ) ഭാരവാഹികളും വിവിധ ക്ലബ് മാനേജ്‌മെന്റ് പ്രതിനിധികളും കളിക്കാരും ഒപ്പം ദമാമിലെ സാമൂഹിക സാംസ്കാരിക -കായിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.

കിങ്‌ ഫഹദ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മ്യതദേഹം ഇശാ നമസ്ക്കാരത്തിന് മുമ്പായി ഇസ്ക്കാൻ പള്ളിയിലെത്തിച്ചു. നിർധന കുടുബത്തിന് ആശ്വാസമായി എട്ട് വർഷം മുമ്പാണ് സാദിഖ്‌ സൗദിയിലെത്തിയത്. നീലേങ്കോടന്‍ കുഞ്ഞിമുഹമ്മദിന്റെയും ജമീലയുടേയും മകനായ സാദിഖ് അവിവാഹിതനാണ്. ഖോബാറിലെ പ്രമുഖ ക്ലബ്ബായ ഫോർസ എഫ് സിയുടെ പ്രതിരോധ നിരയിലെ പ്രമുഖ കളിക്കാരനായിരുന്ന സാദിഖിന്റ വിയോഗം ഇപ്പോഴും ക്ലബ് അംഗങ്ങൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. ആറുമാസം മുമ്പാണ് ക്ലബ്ബിലെത്തുന്നത്. പതിവ് പോലെ വാരാന്ത്യങ്ങളിലെ പ്രാക്ടീസ് കഴിഞ്ഞ് സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു.

കുറഞ്ഞ കാലം കൊണ്ട് സഹപ്രവർത്തകരുടെ പ്രീതിയും സ്നേഹവും സാദിഖ് നേടിയെടുത്തിരുന്നുവെന്ന് ക്ലബ് ഭാരവാഹികളായ ജാബിർ ഷൗക്കത്തും ഫതീനും പറഞ്ഞു. സാദിഖിനെ അനുസ്മരിച്ച് ഡിഫ ഇന്ന് ദമാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ അനുശോചന ചടങ്ങ്‌ സംഘടിപ്പിക്കുമെന്ന് ഡിഫ ആക്ടിംഗ് പ്രസിഡന്റ്‌ മൻസൂർ മങ്കടയും ജനറൽ സെക്രട്ടറി ലിയാക്കത്തും പറഞ്ഞു. പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ നാസ് വക്കമാണ് നിയമ നടപടികൾക്ക്‌ നേതൃത്വം നൽകിയത്‌. ജാഫർ കൊണ്ടോട്ടിയും സഹായത്തിനുണ്ടായി.

ലണ്ടന്‍: ഇന്ത്യ-ശ്രീലങ്ക മത്സരം നടന്നുകൊണ്ടിരിക്കെ കാശ്മീരിന് നീതി വേണമെന്നാവശ്യപ്പെട്ടുള്ള ബാനറുമായി വിമാനം പറന്ന സംഭവത്തില്‍ ബിസിസിഐയുടെ പരാതി. ഐസിസിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് ബിസിസിഐ ഐസിസിക്ക് പരാതി നല്‍കിയത്.

ശനിയാഴ്ച നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടയിലാണ് സംഭവം നടക്കുന്നത്. ആകാശത്ത് ‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍’, ‘ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക, കശ്മീരിനെ സ്വതന്ത്രമാക്കുക’ എന്നെഴുതിയ ബാനറുകളുമായി വിമാനങ്ങള്‍. രണ്ട് വിമാനങ്ങളാണ് സന്ദേശങ്ങളുമായി മത്സരം നടക്കുന്ന ഗ്രൗണ്ടിന് മുകളിലൂടെ പറന്നത്.

ശ്രീലങ്കന്‍ ഇന്നിങ്‌സ് മൂന്നാം ഓവറിലെത്തി നില്‍ക്കെയായിരുന്നു ആദ്യത്തെ വിമാനം ഹെഡിങ്‌ലി സ്‌റ്റേഡിയത്തിന് മുകളിലൂടെ പറന്നത്. ‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍’ എന്നായിരുന്നു മുദ്രാവാക്യം. രണ്ടാമത്തെ വിമാനം പ്രത്യക്ഷപ്പെട്ടത് 17-ാം ഓവറിലായിരുന്നു. ‘ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക, കശ്മീരിനെ സ്വതന്ത്രമാക്കുക’ എന്നതായിരുന്നു രണ്ടാമത്തെ സന്ദേശം.

ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് മത്സരത്തിനിടെ വിമാനം സന്ദേശവുമായി ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്. നേരത്തെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെ ‘ജസ്റ്റിസ് ഫോര്‍ ബലൂചിസ്ഥാന്‍’ സന്ദേശവുമായും വിമാനം പറന്നിരുന്നു. ഇതിന് പിന്നാലെ അഫ്ഗാന്റേയും പാക്കിസ്ഥാന്റേയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.

 

കെനിയ എയർവേസിന്റെ വിമാനത്തിൽനിന്ന് ലണ്ടൻ ഹീത്രു വിമാനത്താവളത്തിനു സമീപത്തെ വീടിനു മുന്നിലേക്ക് മൃതദേഹം വന്നുവീണ സംഭവമുണ്ടായതോടെയാണ് ഇന്ത്യക്കാരനായ പ്രദീപിന്റെ നടുക്കുന്ന ഓർമകൾ വീണ്ടും വിദേശ മാധ്യമങ്ങളില്‍ വാർത്തയായത്. ലാൻഡിങ് ഗിയർ കംപാർട്മെന്റ് വഴി ഒളിച്ചുകടക്കാൻ ശ്രമിച്ചയാളാണ് ഹീത്രുവിലും തണുത്തു മരവിച്ചു മരിച്ചു വീണത്. കെനിയ എയർവേസിന്റെ വിമാനത്തിലാണു വന്നതെങ്കിലും ഇദ്ദേഹത്തിന്റെ കയ്യിൽ യാതൊരു ഔദ്യോഗിക രേഖകളും ഉണ്ടായിരുന്നില്ല. നയ്റോബിയിലും പരിസരപ്രദേശത്തും നടത്തിയ അന്വേഷണവും ഫലം കണ്ടില്ല.

കെക്യു1000 വിമാനത്തിൽ യാത്ര ചെയ്ത എല്ലാവരും ഹീത്രു വിമാനത്താവളത്തിൽ ഇറങ്ങിയതായും കണ്ടെത്തി. ജോഹന്നാസ്ബർഗിൽ നിന്നാണ് വിമാനം നയ്റോബിയിലെത്തിയത്. അതിനാൽത്തന്നെ ദക്ഷിണാഫ്രിക്കക്കാരനാണോ ഇയാളെന്നും അന്വേഷണം നടക്കുന്നുണ്ട്. നയ്റോബിയിൽ വിമാനമെത്തിയ സമയത്ത് ഇയാൾ അബോധാവസ്ഥയിലാവുകയോ മരിച്ചിരിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നും അധികൃതർ കരുതുന്നു. മരിച്ചയാളെ തിരിച്ചറിയാനാകുമോയെന്ന കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുകയാണ്.

ഡൽഹിയിൽനിന്നു ലണ്ടനിലേക്ക് പ്രദീപ് നടത്തിയ യാത്രയിൽ അദ്ദേഹം രക്ഷപ്പെട്ടത് ഡോക്ടർമാർക്കു പോലും അദ്ഭുതമായിരുന്നു. ശരീരം മരവിച്ചു പോകുന്ന കൊടുംതണുപ്പും ഓക്സിജനില്ലാത്ത അവസ്ഥയും മറികടന്ന് 10 മണിക്കൂർ യാത്ര. യാത്രയ്ക്കിടെ 40,000 അടി വരെ ബോയിങ്ങിന്റെ ആ ജെറ്റ് വിമാനം ഉയർന്നിരുന്നു. ആകെ താണ്ടിയ ദൂരമാകട്ടെ 4000 മൈലും. പഞ്ചാബിൽ കാർ മെക്കാനിക്കായി ജോലി നോക്കുന്ന സമയം. എങ്ങനെയെങ്കിലും വിദേശത്തേക്ക് കടക്കണമെന്നുണ്ട്. എന്നാൽ പഞ്ചാബിൽ നിന്നുള്ളവർ വിഘടനവാദികളാണെന്ന സംശയത്തിൽ ഇംഗ്ലണ്ടിൽ കനത്ത നിരീക്ഷണത്തിലായിരുന്ന സമയമായിരുന്നു അത്. ഒട്ടേറെ പേർ അറസ്റ്റിലുമായി. അങ്ങനെയാണ് അനധികൃതമായി കടക്കാൻ തീരുമാനിക്കുന്നത്.

22 വയസ്സായിരുന്നു അന്ന് പ്രദീപിന്. വിമാനത്തിലെ ലാൻഡിങ് ഗിയർ കംപാർട്മെന്റിൽ കയറി യാത്ര ചെയ്താലുള്ള പ്രശ്നത്തെക്കുറിച്ച് അറിയുക പോലുമില്ലായിരുന്നു. അതിനു മുൻപ് വിമാനത്തിൽ യാത്ര ചെയ്തിട്ടുമില്ല. അങ്ങനെയാണു മനുഷ്യക്കടത്തുകാരന്റെ വാക്കുകളിൽ വീണുപോയത്. ഇന്ന് 44 വയസ്സ് പിന്നിട്ട പ്രദീപ് അന്നത്തെ യാത്രയെക്കുറിച്ച് ഓര്‍ക്കാൻ പോലും ആഗ്രഹിക്കുന്നില്ല. സൗത്ത് വെസ്റ്റ് ലണ്ടനിലെത്താറായപ്പോഴേക്കും തണുത്തുമരവിച്ച് വിജയ് മരിച്ചിരുന്നു. ലാൻഡിങ്ങിനായി കംപാർട്മെന്റ് തുറന്നപ്പോൾ 2000 അടി ഉയരത്തിൽനിന്നു മൃതദേഹം താഴെ വീഴുകയും ചെയ്തു. റിച്ച്മോണ്ടിലെ ഒരു വ്യവസായിക കേന്ദ്രത്തിലായിരുന്നു മൃതദേഹം വീണത്. പക്ഷേ മൃതദേഹം കണ്ടെത്തിയത് അഞ്ചു വർഷം കഴിഞ്ഞപ്പോൾ മാത്രം.

പ്രദീപാകട്ടെ വന്നുവീണത് റൺവേയിലായിരുന്നു. ബഗേജ് ശേഖരിക്കാൻ വന്നവരാണ്, ശരീരോഷ്മാവ് അപായകരമായ വിധം താഴ്ന്ന് ‘ഹൈപോതെർമിയ’ അവസ്ഥയിൽ ബോധമില്ലാതെ കിടക്കുന്ന പ്രദീപിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചു. ഓക്സിജന്റെ അഭാവത്തിൽ പ്രദീപിന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു . പക്ഷേ അതിശക്തമായ തണുപ്പു വന്നതോടെ ശരീരം സ്വാഭാവികമായി ‘സസ്പെൻഡഡ് അനിമേഷൻ’ എന്ന അവസ്ഥയിലേക്കു മാറി. സ്വയരക്ഷയ്ക്കായി ആന്തരിക ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരീരം താല്‍ക്കാലികമായി നിർത്തിവയ്ക്കുന്നതാണിത്. തണുപ്പിനെ അതിജീവിക്കുന്നതിന് മൃഗങ്ങൾ സ്വീകരിക്കുന്നതും ഈ രക്ഷാരീതിയാണ്. ശരീരത്തിലെ ജൈവ പ്രവർത്തനങ്ങൾക്കെല്ലാം ‘വിശ്രമം’ കൊടുക്കുന്നതാണിത്.

മൃഗങ്ങൾ ചിലപ്പോൾ ജൈവ പ്രവർത്തനങ്ങളെല്ലാം പൂർണമായി നിർത്തിവച്ചു സ്വന്തം ശരീരം രക്ഷിക്കാറുണ്ട്. കൊടുംമഞ്ഞിലും വെള്ളമില്ലാതെ വരുമ്പോഴും മറ്റുമാണിത്. എന്നാൽ അതികഠിനമായ മഞ്ഞിൽ മനുഷ്യന് ഇത് അസാധ്യമാണ്. സൈനിയുടെ കാര്യത്തിൽ പക്ഷേ രക്ഷയായത് ഇതാണ്. താപനില മൈനസ് 60 ഡിഗ്രി വരെയെത്തിയപ്പോൾ ബയോളജിക്കൽ പ്രവർത്തനങ്ങൾ സ്വാഭാവികമായും താഴ്ന്ന് സ്വയം രക്ഷിക്കാൻ ശരീരം നടത്തിയ ശ്രമം സൈനിക്ക് തുണയാവുകയായിരുന്നു. എന്നാൽ താപനില പിന്നെയും താഴ്ന്നിരുന്നെങ്കിൽ പ്രശ്നമായേനെ. ശരീരത്തിന്റെ ആരോഗ്യവും ഇക്കാര്യത്തിൽ നിർണായകമാണ്. വെള്ളമില്ലാതെ വരുമ്പോൾ ചെളിയിലേക്കു പൂണ്ട് കിടക്കുന്ന ആഫ്രിക്കൻ ലങ്ഫിഷാണ് ഇക്കാര്യത്തിൽ ശാസ്ത്രലോകത്തെ ഞെട്ടിച്ചിട്ടുള്ളത്. വെള്ളമോ ഭക്ഷണമോ ഇല്ലാതെ ‘സസ്പെൻഡഡ് അനിമേഷനിൽ’ മൂന്നു മുതൽ അഞ്ചു വർഷം വരെ ജീവിക്കാനാകും ഇവയ്ക്ക്.

ആശുപത്രിയിൽനിന്നു പുറത്തിറങ്ങിയ പ്രദീപ് കരുതിയത് വിഘടനവാദിയെന്നു പറഞ്ഞ് തന്നെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു. തിരിച്ച് ഇന്ത്യയിലേക്ക് അയയ്ക്കുമെന്നും കരുതി. എന്നാൽ നിയമപോരാട്ടത്തിൽ പ്രദീപിന് ബ്രിട്ടനിൽ തന്നെ തങ്ങാൻ അനുവാദം ലഭിച്ചു, 2014 വരെ കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം. അതിനു ശേഷമായിരുന്നു വിവാഹം. ഇന്ന് നാലും ഒന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളുണ്ട് മക്കളായി. നോർത്ത് ലണ്ടനിലെ വെംബ്ലിയിലാണ് താമസം. ഹീത്രുവിലെ കാറ്ററിങ് കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കുന്നു. പക്ഷേ ഇന്നും 1996 ഒക്ടോബറിലെ ആ യാത്രയുടെ ഓർമകൾ പ്രദീപിനെ വിട്ടുപോയിട്ടില്ല.

സഹോദരന്റെ മരണമോർത്ത് ആറു വർഷത്തോളം വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു. ‘ഞങ്ങൾ രണ്ടു പേരും മരിച്ചിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. രണ്ടു പേരും രക്ഷപ്പെട്ടാലും നല്ലതായിരുന്നു. പക്ഷേ ഒരുമിച്ചു യാത്ര പുറപ്പെട്ടവരിൽ ഒരാൾ രക്ഷപ്പെടുകയും മറ്റൊരാൾ മരിക്കുകയും ചെയ്താൽ’– പ്രദീപ് ചോദിക്കുന്നു. ബ്രിട്ടനിലെത്തിയ ശേഷം ആദ്യമായി വിമാനത്തിൽ കയറിയതിനെപ്പറ്റിയും മാധ്യമപ്രവർത്തകർ പ്രദീപിനോടു ചോദിച്ചു– ‘ആ യാത്രയുടെ ബുദ്ധിമുട്ട് ഞാനെങ്ങനെ നിങ്ങളെ പറഞ്ഞു മനസ്സിലാക്കും‌ം…?’ എന്നായിരുന്നു മറുപടിച്ചോദ്യം. വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും പ്രദീപിന്റെ നെഞ്ചിൽ അരിച്ചിറങ്ങുന്ന ആ മരണത്തണുപ്പ് വിട്ടുമാറിയിട്ടില്ലിനിയും

ജൂലൈ 1 മുതൽ ദുബായി ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ഇന്ത്യൻ രൂപ വിനിമയ ആവിശ്യത്തിനായി ഉപയോ ഗിക്കാം . മലയാളികൾ ഉൾപെടുന്ന പ്രവാസികൾക്ക് ഇത് വളരെ പ്രയോജനകരവും അഭിമാനകാരവുമാണ് .ഇന്ത്യ വളർന്നു വരുന്ന സാമ്പത്തിക ശക്തിയാണെന്ന് ലോകരാഷ്ടങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങിൽ ഇന്ത്യൻ രൂപയും ഉൾപ്പെടുത്താൻ കാരണം . ലോകത്തിലെ ഏറ്റവും വലിയ ഡ്യൂട്ടി ഫ്രീ ഷോപ് ആയ ദുബായിലേത് . ഒരു കാലത്തു ആർക്കും വേണ്ടാത്ത ഇന്ത്യൻ രൂപ അഭിമാനത്തോടെ കൊടുത്താണ് മലയാളികൾ ഉൾപ്പെടുന്ന പ്രവാസി സമൂഹം ദുബായി ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് .

1983 -ൽ ആരംഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ് ഉപ്പെടുത്തുന്ന പതിനാറാമത് കറൻസിയാണ് ഇന്ത്യൻ രൂപ .2 .05 ബില്യൺ ഡോളർ വാർഷിക വിറ്റുവരവുള്ള ദുബായ് ഡ്യൂട്ടി ഫ്രീ ഷോപിൻെറ 18 %വും ഇന്ത്യയിൽ നിന്നുള്ള പ്രവാസി സമൂഹത്തിന്റേതാണ്. 47 രാജ്യങ്ങളിൽ നിന്നായി 6,000 ത്തിലധികം സ്റ്റാഫുകളാണ് ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഇപ്പോൾ ജോലി ചെയ്യുന്നത്.

 

കൊച്ചി: കൊച്ചി പെരുമ്പടത്ത് ബോയ്സ് ഹോമില്‍ കഴിഞ്ഞിരുന്ന കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍. ഇന്നലെ വൈദികന്‍ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടര്‍ന്ന് ബോയ്സ് ഹോമില്‍ നിന്നും ഓടി രക്ഷപ്പെട്ട കുട്ടികളാണ് സംഭവം മാതാപിതാക്കളെ അറിയിച്ചത്. തുടർന്ന് രക്ഷിതാക്കളെത്തി വൈദികനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ജെറി എന്ന് വിളിക്കുന്ന ഫാദർ ജോർജിനെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഡയറക്ടറായ ബോയ്സ് ഹോമിലെ കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയത്. വൈദികൻ കുട്ടികളെ പീഡിപ്പിക്കുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നതായി സൂചനയുണ്ട്.

നിര്‍ധന കുടുംബത്തിലേയും രക്ഷിതാക്കള്‍ ഇല്ലാത്ത കുടുംബങ്ങളിലേയും കുട്ടികളെയുമാണ് ബോയ്സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്. അറസ്റ്റ് ചെയ്ത വൈദികനെ പൊലീസ് കോടതിയില്‍ ഹാജരാകും. ഇയാള്‍ക്കെതിരെ പ്രകൃതിവിരുദ്ധപീഡനത്തിനും ഒപ്പം പോക്സോ വകുപ്പ് പ്രകാരവും കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

ഫോണ്‍ ചെയ്ത് കൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റിലേക്ക് കാല്‍വഴുതി വീണ കൊഞ്ചിറ നാലുമുക്ക് വിളയില്‍ പ്രദീപിനെ ഒടുവിൽ രക്ഷപ്പെടുത്തി.രണ്ട് രാത്രിയും ഒന്നര പകലും കിണറ്റില്‍ കഴിഞ്ഞതിന് ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്താനായത്. പ്രദീപ് കിണറ്റില്‍ വീണ കാര്യം മറ്റാരും അറിയാതിരുന്നത് ആണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇടയാക്കിയത്.

വീടിനോട് ചേര്‍ന്നുളള കിണറ്റിന്റെ കൈവരിയിലിരുന്നായിരുന്നു ഫോണ്‍ ചെയ്തിരുന്നത്. പല തവണ പ്രദീപ് ഉച്ചത്തില്‍ വിളിച്ച്‌ കൂവിയിരുന്നെങ്കിലും ആരും കേട്ടില്ല. മാത്രമല്ല കൈയിലുണ്ടായിരുന്ന ഫോണ്‍ വെളളത്തില്‍ വീണ് കേടായിരുന്നു. ഇതില്‍ നിന്നും ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വെളളിയാഴ്ച്ച ഉച്ചയ്ക്ക് കിണറിന് സമീപത്ത് കൂടെ പോയവരാണ് പ്രദീപിന്റെ ശബ്ദം കേട്ടത്. ഉടന്‍ തന്നെ നെടുമങ്ങാട് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പ്രദീപിനെ പുറത്തെടുക്കുകയായിരുന്നു. ക്ഷീണിതനായിരുന്ന പ്രദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RECENT POSTS
Copyright © . All rights reserved