കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന കര്‍ണാടകയിലെ വിമത എംഎല്‍എ സ്വന്തമാക്കിയത് 11 കോടിയോളം വിലയുള്ള ‘അദ്ഭുത കാര്‍’. ഹോസ്കോട്ട് എംഎല്‍എ എംടിബി നാഗരാജാണ് അത്യാഢംബര ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‍സിന്‍റെ ഫാന്‍റം VIII എന്ന കാര്‍ സ്വന്തമാക്കിയത്.
ഇന്ത്യയിൽ വിൽപ്പയ്ക്കുള്ളതിൽ വെച്ച് ഏറ്റവും വില കൂടിയ മോഡലാണിത്. കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ആഢംബര കാറായതിനാൽ പുതിയ സംവിധാനങ്ങൾ കൂട്ടിച്ചേർത്തതിനനുസരിച്ച് വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഇതോടെ രാജ്യത്ത് ആഡംബരം വാഹനം സ്വന്തമായുളള രാഷ്ട്രീയക്കാരുടെ മുൻനിരയിലാണ് ഇനി നാഗരാജിന്‍റെ സ്ഥാനം.
കൂറുമാറ്റത്തെത്തുടര്‍ന്ന് സ്‍പീക്കര്‍ അയോഗ്യത കല്‍പ്പിച്ച എംഎല്‍എയായ നാഗരാജ് ഹോസ്കോട്ടിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ കാണാന്‍ ഈ കാറിലാണ് എത്തിയത്. കോൺഗ്രസ് നേതാവ് നിവേദിത് ആൽവയാണ് നാഗരാജ് റോൾസ് റോയ്‍സിനൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവിട്ടത്. ചിത്രം പുറത്ത് വന്നതോടെ സംഭവം വിവാദമായി. എന്നാൽ കോടീശ്വരനായ നാഗരാജ് ആഡംബര കാർ വാങ്ങിയത് വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് അദ്ദേഹത്തിന്‍റെ അനുകൂലികള്‍ പറയുന്നത്.
ഈ വാഹനം സ്വന്തമാക്കുകയെന്നത് തന്‍റെ ദീര്‍ഘനാളത്തെ ആഗ്രമായിരുന്നുവെന്നും ഇപ്പോഴാണ് അത് സാധ്യമായതെന്നുമാണ് നാഗരാജ് പറയുന്നത്. 2013ലെ തിരഞ്ഞെടുപ്പിൽ 470 കോടി രൂപയാണ് തന്റെ ആസ്‍തിയെന്നാണ് നാഗരാജ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. 2018ൽ ഇത് 709 കോടിയും ഭാര്യയുടെ പേരിൽ 306 കോടിയുമായിരുന്നു. കർണാടകയിലെ പ്രളയ ദുരിതാശ്വാസത്തിനായി ഒരു കോടി രൂപയുടെ ചെക്കും കഴിഞ്ഞദിവസം നാഗരാജ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു
ബ്രിട്ടീഷ് ആഢംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് സെഡാനായ ഫാന്‍റം പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ്. ഇപ്പോള്‍ എട്ടാമത്തെ തലമുറ ഫാന്‍റമാണ് വിപണിയില്‍. ഇതാ പേരുപോലെ തന്നെ ശബ്‍ദമില്ലാതെ ഒഴുകി വരുന്ന ഫാന്‍റം കാറുകളുടെ ചില വിശേഷങ്ങള്‍

1925-ലാണ് ആദ്യത്തെ ഫാന്‍റം മോഡലിന്‍റെ പിറവി
മറ്റുകാറുകളെപ്പോലെ എല്ലാ വര്‍ഷവും ഫാന്‍റം കാറുകള്‍ വിപണിയിലെത്തില്ല. ആന പ്രസവിക്കുന്നതുപോലെ പതിറ്റാണ്ടുകള്‍ക്കിടെ ഒരെണ്ണം മാത്രം
വിവിധ രാഷ്ട്രത്തലവന്മാര്‍, രാജകുടുംബാംഗങ്ങള്‍ തുടങ്ങി പ്രമുഖരുടെയെല്ലാം ഇഷ്‍ടവാഹനം
ന്യൂജന്‍ ആഢംബരമോഡലുകളോട് പിടിച്ചു നില്‍ക്കാന്‍ ശേഷിയുള്ള ഏക മോഡല്‍
വിഷന്‍ നെക്സ്റ്റ് 100 കോണ്‍സെപ്റ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഏറെ പ്രത്യകതകളുമായി എട്ടാം തലമുറ
പുതിയ അലുമിനിയം സ്‌പേസ്‌ഫ്രെയിം പ്ലറ്റ്‌ഫോം. ഏത് റോഡിലും വെള്ളത്തിലൂടെ ഒഴുകുന്ന അനുഭവം
ഏഴാം തലമുറയെക്കാള്‍ മുപ്പത് ശതമാനം ഭാരക്കുറവില്‍ എട്ടാം തലമുറ
563 എച്ച്പി കരുത്തോടെ 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 പെട്രോള്‍ എഞ്ചിന്‍ ഹൃദയം
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 5.1 സെക്കന്റുകള്‍ മാത്രം
പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍. പക്ഷേ റേസ് ട്രാക്ക് പോലുള്ള റോഡുകളില്‍ 290 കിലോമീറ്റര്‍ വരെ വേഗത
ടയര്‍ റോഡില്‍ ഉരയുന്ന ശബ്‍ദം പോലും കേള്‍ക്കില്ല. ഇതിനായി 180 ഓളം വ്യത്യസ്‍ത ടയര്‍ ഡിസൈനുകള്‍.
എഞ്ചിന്‍ററെയോ വാഹനത്തിന്റെയോ ശബ്ദം യാത്രികരെ അലോസരപ്പെടുത്താതിരിക്കാന്‍ 130 കിലോഗ്രാം ഭാരമുള്ള ശബ്ദമില്ലാതാക്കല്‍ പദാര്‍ത്ഥങ്ങള്‍
ആഢംബരം നിറഞ്ഞുതുളുമ്പുന്ന അകത്തളം
മുന്‍ തലമുറ മോഡലുകളില്‍ നിന്നും വ്യത്യസ്‍തമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും
ഗ്യാലറി എന്ന് റേള്‍സ് റോയ്‌സ് വിശേഷിപ്പിക്കുന്ന ഡാഷ്‌ബോര്‍ഡിലുള്ള വലിയ ഗ്ലാസ് പാനല്‍
ഉള്ളില്‍ കയറി ഡോര്‍ ഹാന്‍ഡിലിന്റെ സെന്‍സറില്‍ തൊട്ടാല്‍ ഡോര്‍ തനിയെ അടയും
വിസ്‌കി ഗ്ലാസുകളും ഡികാന്ററും ഷാംപെയ്ന്‍ ഫ്‌ളൂട്ടുകളും കൂള്‍ ബോക്‌സുമൊക്കെ സൂക്ഷിക്കാന്‍ ഡ്രിങ്ക്‌സ് ക്യാബിന്‍
മികച്ച സുരക്ഷ. നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, ആക്ടീവ് ക്രൂസ് കണ്‍ട്രോള്‍, കൂട്ടി ഇടിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന കൊളീഷന്‍ വാണിങ്, ക്രോസ് ട്രാഫിക്ക് വാണിങ്, കാല്‍നടക്കാരുടെ സാന്നിധ്യം തിരിച്ചറിയുന്ന പെഡസ്ട്രിയന്‍ വാണിങ് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകള്‍
മഴക്കെടുതിക്ക് ശേഷം സംസ്ഥാനത്ത് എച്ച്‌വണ്‍എന്‍വണ്‍ പനി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ മാസത്തിനിടെ എച്ച്‌വണ്‍എന്‍വണ്‍ പനി ബാധിച്ച് മൂന്ന് പേർ മരിക്കുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതാ നിര്‍ദേശം ആണ് നല്‍കിയിരിക്കുന്നത്.
പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, വിറയല്‍, മൂക്കൊലിപ്പ്, എന്നിവ സാധാരണയിലും കൂടുതലായി ഉണ്ടാകുന്നതാണ് എച്ച്‌വണ്‍എന്‍വണ്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യ പരിശോധന നേടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗര്‍ഭിണികള്‍, അഞ്ച് വയിസില്‍ താഴെയുള്ള കുട്ടികള്‍, 65വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. വൃക്ക, കരള്‍, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവരും ജാഗ്രതപാലിക്കണമെന്നും അറിയിച്ചു.
കോട്ടയം: ആർപ്പൂക്കരയിൽ പാടത്ത് മനുഷ്യശരീരഭാഗങ്ങള്‍ ബക്കറ്റിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇവ പാടത്ത് തള്ളിയ അമയന്നൂര്‍ താഴത്ത് സുനില്‍കുമാര്‍ (34), പെരുമ്ബായിക്കാട് ചിലമ്ബിട്ടശ്ശേരി ക്രിസ് മോന്‍ ജോസഫ് (38) എന്നിവരെ അറസ്റ്റുചെയ്തു. ഗാന്ധിനഗര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍, മൃതദേഹം എംബാംചെയ്തശേഷം സ്വകാര്യ ആശുപത്രിയില്‍നിന്ന് സംസ്കരിക്കാന്‍ നല്‍കിയ ഉദരഭാഗങ്ങളാണിതെന്ന് കണ്ടെത്തി. ശരീരാവശിഷ്ടം കളയുവാന്‍ ഇവര്‍ ഉപയോഗിച്ച ആംബുലന്‍സും പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ പശുവിനെ കെട്ടാന്‍ പോയവരാണ് പ്ലാസ്റ്റര്‍ ഒട്ടിച്ചനിലയില്‍ ബക്കറ്റ് കിടക്കുന്നതുകണ്ടത്. ദുരൂഹത തോന്നിയതിനെത്തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. മനുഷ്യശരീര ഭാഗങ്ങളാണെന്ന് സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗത്തെ അറിയിച്ചു. ഇവര്‍ നടത്തിയ പരിശോധനയിലാണ് മനുഷ്യന്റെ വന്‍കുടല്‍, ചെറുകുടല്‍, കരള്‍, പിത്താശയം, വൃക്കകള്‍ എന്നിവയാണ് ബക്കറ്റിലുള്ളതെന്ന് കണ്ടെത്തിയത്.
ശരീരഭാഗത്തിനൊപ്പമുണ്ടായിരുന്ന ആശുപത്രി ഉപകരണത്തിന്റെ മേല്‍വിലാസത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. കോട്ടയം കളത്തിപ്പടിയിലെ ആശുപത്രിയില്‍ മരിച്ച എണ്‍പതുവയസ്സുള്ള രോഗിയുടെ മൃതദേഹഭാഗമാണ് ആര്‍പ്പൂക്കരയില്‍ തള്ളിയത്. ശനിയാഴ്ച രാത്രിയിലാണ് ഇതുചെയ്തത്.
ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ സെന്‍കുമാര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ചൊല്ലിക്കൊടുത്ത സത്യവാചകം എറ്റു ചൊല്ലിയാണ് സെന്‍കുമാര്‍ വക്കീലായി. ജസ്റ്റീസ് പി ഉബൈദ് സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.
പുതിയ 270 അഭിഭാഷകര്‍ക്കൊപ്പമാണ് സെന്‍കുമാറും എന്റോള്‍ ചെയ്തത്. 94 ല്‍ തന്നെ തിരുവന്തപുരം ലോ കോളജില്‍ നിന്നും സെന്‍കുമാര്‍ നിയമ പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഗവര്‍ണറുടെ എഡിസിയായി ജോലി നോക്കുന്നതിനിടെയായിരുന്നു ഇത്. എന്നാല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തിരുന്നില്ല.
സര്‍ക്കാരിനെതിരെ സുപ്രീംകോടതി വരെ കേസ് നടത്തി വിജയിച്ച് ചരിത്രമുള്ള സെന്‍കുമാറിന് നിയമ പോരാട്ടം പുതിയ അനുഭവമല്ല. ഐപിഎസ് കാലം കഴിഞ്ഞും ജീവിക്കാനായി നേരത്തെ കണ്ടു വച്ച ജോലിയാണിത്. എന്നാല്‍ സ്വന്തം കേസുകള്‍ കോടതിയില്‍ വാദിക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നാണ് സെന്‍കുമാര്‍ പറയുന്നത്.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ വക്കീല്‍ കുപ്പായം ഇടാതെ ഹൈക്കോടതിയില്‍ കേസ് വാദിച്ച അനുവഭവും സെന്‍കുമാറിനുണ്ട്. പൊതു പരിപാടികളും വക്കീല്‍ പണിയും ഒരുമിച്ചു കൊണ്ടു പോകാനുള്ള തീരുമാനത്തിലാണ് സെന്‍കുമാര്‍.
തിരുവനന്തപുരം: പ്രളയത്തിൽ സംസ്ഥാനത്തു മരണ സംഖ്യ 121 ആയി ഉയർന്നു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെയാണു മരണസംഖ്യ ഉയർന്നത്. മണ്ണിനടയിൽ പെട്ട 21 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണു സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. മലപ്പുറത്തു 13 പേരെയും വയനാട്ടിൽ ഏഴു പേരെയും ഇനിയും കണ്ടെത്താനുണ്ട്. കോട്ടയത്തു നേരത്തെ തന്നെ കാണാതായ ഒരാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മഴ മാറിയതോടെ ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്കു മാറിക്കഴിഞ്ഞു. വീടുകൾ തകർന്നവർ മാത്രമാണ് ഇനി ദുരുതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. 14,916 കുടുംബങ്ങളിലായി 47,622 പേർ മാത്രമാണ് ക്യാന്പുകളിൽ അവശേഷിക്കുന്നത്. സംസ്ഥാനത്താകെ 14,542 വീടുകളാണു തകർന്നത്. ഇതിൽ 1789 എണ്ണം പൂർണമായി തകർന്നിരുന്നു.
വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കല്യാണസല്‍ക്കാരം. ചൂരല്‍മല ചാലമ്പാട് റാബിയയുടെയും ഷാഫിയുടെ വിവാഹസല്‍ക്കാരമാണ് മേപ്പാടി സെന്റ് ജോസഫ് യു.പി. സ്‌കൂളില്‍ നടന്നത്. വിവാഹസല്‍ക്കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളുമായി കാത്തിരിക്കുമ്പോഴാണ് പെരുമഴ ഇവരെ ക്യാംപിലെത്തിച്ചത്.
ചാലമ്പാടന്‍ മൊയ്തീന്റേയും ജൂമൈലത്തിന്റേയും മകള്‍ റാബിയയുടേയും പേരാമ്പ്ര പള്ളിമുക്ക് ഷാഫിയുടേയും നിക്കാഹ് നേരത്തെ കഴിഞ്ഞതാണ്. വിവാഹ സല്‍ക്കാരം ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ക്ഷണക്കത്തടിച്ചു, പുതു വസ്ത്രങ്ങള്‍ വാങ്ങി കാത്തിരിക്കുമ്പോഴാണ് ദുരന്തം പെരുമഴയായി പെയ്തിറങ്ങിയത്. വീട് വെള്ളം ഇരമ്പിക്കയറി വാസയോഗ്യമല്ലാതായി.
കയ്യില്‍ കൊള്ളാവുന്നതെല്ലാമെടുത്ത് ക്യാമ്പിലേക്ക് രക്ഷപ്പെടുകയായിരുന്നു. വിവാഹ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഒഴുകിപ്പോയി. പക്ഷെ കുടുംബത്തിന് കൂടെയുള്ളവര്‍ കരുത്തുപകര്‍ന്നു, വിവാഹ സല്‍ക്കാരത്തിന് സന്മനസ്സുകള്‍ കൈകോര്‍ത്തു. 5 പവന്‍ ആഭരണവും ഭക്ഷണ സാധനങ്ങളും സംഭാവനയായി ലഭിച്ചു. ക്യാമ്പിലുള്ളവരുടെ കൂട്ടായ്മയില്‍ ദിവസങ്ങള്‍ക്കകം സ്‌കുള്‍മുറ്റത്ത് കല്യാണപ്പന്തലൊരുങ്ങി. സല്‍ക്കാര ചടങ്ങില്‍ ജില്ലാ കലക്ടറും ജനപ്രതിനിധികളും പങ്കെടുത്തു.
മഹാപ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ വീണ്ടും എത്തിയ മഴ ഏറ്റവും നാശം വിതച്ചത് വയനാട്ടിലും മലപ്പുറത്തുമാണ്. മലയോരപ്രദേശങ്ങളിൽ ഉരുൾപൊട്ടി നിരവധി വീടുകളും കൃഷിസ്ഥലവും മനുഷ്യജീവനുകളും നഷ്ടമായി. എന്നാൽ അവയ്ക്കിടയിൽ പ്രതീക്ഷ നൽകുന്ന ചില കാഴ്ചകളുമുണ്ട്.
കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷം, ഭൂമിക്ക് ഭാരമാകാത്ത, പ്രകൃതിക്ഷോഭങ്ങളെ ചെറുക്കുന്ന വീടുകളാണ് ഇത്തരം പ്രദേശങ്ങളിൽ ആവശ്യമെന്നു തിരിച്ചറിഞ്ഞ തണൽ എന്ന സന്നദ്ധ സംഘടന, ഉർവി ഫൗണ്ടേഷനുമായി കൈകോർത്ത്, വയനാട്ടിലെ പൊഴുതന പഞ്ചായത്തിൽ പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കുന്ന വീടുകൾ നിർമിച്ചു തുടങ്ങി. ആദ്യമൊക്കെ പലർക്കും ഇത്തരം വീടുകളുടെ കെട്ടും മട്ടും ഇഷ്ടമായില്ല. പലരും മുൻവിധിയോടെയാണ് ഇത്തരം വീടുകളുടെ ഗുണഭോക്താക്കളായത്. എന്നാൽ ഇപ്പോൾ അവർ തിരിച്ചറിയുന്നു- ആ വീട് ഒരു ശരി ആയിരുന്നുവെന്ന്…
10, 12 ക്ലാസുകളിലെ പരീക്ഷാഫീസ് കുത്തനെ കൂട്ടി സിബിഎസ്ഇ. പട്ടികവിഭാഗക്കാർക്ക് 50 രൂപയായിരുന്നത് 1200 രൂപയാക്കി ഉയർത്തിയപ്പോൾ, പൊതുവിഭാഗത്തിൽ ഫീസ് ഇരട്ടിയാക്കി– 1500 രൂപ. നേരത്തേ ഇത് 750 രൂപയായിരുന്നു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് അധിക വിഷയം എഴുതുന്ന പട്ടികവിഭാഗ വിദ്യാർഥികൾ മുൻപ് ഫീസ് അടയ്ക്കേണ്ടിയിരുന്നില്ല. എന്നാൽ, പുതിയ ഉത്തരവനുസരിച്ച് ഇനി മുതൽ 300 രൂപ അടയ്ക്കണം.
അധികവിഷയം തിരഞ്ഞെടുക്കുന്ന പൊതുവിഭാഗക്കാർ 150 രൂപയ്ക്കു പകരം 300 രൂപ അടയ്ക്കണം. മൈഗ്രേഷൻ ഫീസ് 150 രൂപയിൽ നിന്ന് 350 രൂപയാക്കി.
വിദേശത്തുള്ള സിബിഎസ്ഇ സ്കൂളുകളിൽ പഠിക്കുന്ന 10, 12 ക്ലാസ് വിദ്യാർഥികൾ 5 വിഷയങ്ങൾക്കായി 10,000 രൂപ ഫീസടയ്ക്കണം. മുൻപ് ഇത് 5,000 രൂപയായിരുന്നു.
പന്ത്രണ്ടാം ക്ലാസിലെ അധികവിഷയത്തിന് ഈ വിദ്യാർഥികൾ 2,000 രൂപ ഫീസടയ്ക്കണം. നേരത്തേ ഇത് 10,000 രൂപയായിരുന്നു.
വിമാനത്താവളത്തിലെ പരിശോധനയില്‍ മടുപ്പ് തോന്നി ‘എന്‍റെ ബാഗിലെന്താ ബോംബുണ്ടോ’ എന്നു ദേഷ്യത്തോടെ ചോദിച്ച യാത്രക്കാരന്‍ പുലിവാലുപിടിച്ചു. നെടുമ്പാശേരി രാജ്യാന്തര വിമാനത്തവളത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
സ്വാതന്ത്ര്യദിനത്തിൽ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ പോകാനെത്തിയ ചാലക്കുടി വല്ലത്തുപറമ്പിൽ രവി നാരായണൻ (61) ആണ് ജീവനക്കാരോട് ബോംബെന്ന് ഉച്ചരിച്ച് പുലിവാലു പിടിച്ചത്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിമാനത്താവളത്തിൽ സാധാരണ പരിശോധന കൂടാതെ പരിശോധന ശക്തമാക്കിയിരുന്നു. പതിവു പരിശോധനക്ക് പുറമേ വിമാനത്തിൽ കയറുന്നതിനു മുൻപും പരിശോധനയുണ്ടായി.
ഇതില്‍ പ്രതിഷേധിച്ചതാണ് യാത്രികന് വിനയായത്. വിമാനത്തിൽ കയറാനെത്തിയ രവി നാരായണന്‍റെ കൈവശമുള്ള ബാഗ് ശ്രീലങ്കൻ എയർലൈൻസിലെ ജീവനക്കാർ പരിശോധിച്ചു. തുടർച്ചയായ പരിശോധനയിൽ ദേഷ്യം വന്ന യാത്രികന്‍ ഇവരോടാണ് ഈ ചോദ്യം ചോദിക്കുകയായിരുന്നു.
ചോദ്യം കേട്ടയുടൻ ജീവനക്കാർ സുരക്ഷാവിഭാഗമായ സിഐഎസ്എഫിനെ വിവരം അറിയിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി യാത്രകന്‍റെ ബാഗ് വിശദമായി പരിശോധിച്ചു. പിന്നാലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡുമെത്തി. ബാഗിൽ ബോംബ് ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം യാത്രികന്റെ ചെക്കിൻ ബാഗും ആവശ്യപ്പെട്ടു.
എന്നാല്‍ ചെക്കിൻ ബാഗ് ഇല്ലാതെയായിരുന്നു രവി നാരായണൻ എത്തിയത്. പിന്നാലെ ഇദ്ദേഹത്തിന്‍റെ യാത്ര വിമാനക്കമ്പനി തടഞ്ഞു. തുടര്‍ന്ന് ഇദ്ദേഹത്തെ നെടുമ്പാശേരി പൊലീസിനു കൈമാറി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. പിന്നീട് വിമാനത്താവളത്തിൽ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി യോഗം ചേർന്നു സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്‍തു.
അടുത്തിടെ ചെന്നൈ വിമാനത്താവളത്തില്‍ കടുത്ത സുരക്ഷാ പരിശോധനക്കിടയിലും ഇത്തരം സംഭവം നടന്നിരുന്നു. അന്ന് ‘എന്‍റെ ബാഗിലെന്താ ബോംബുണ്ടോ’ എന്ന് ചോദിച്ച പത്തനംതിട്ട സ്വദേശിയായ അലക്സ് മാത്യു എന്ന യാത്രക്കാരനെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൊലീസിന് കൈമാറുകയായിരുന്നു.
ന്യൂഡൽഹി: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആണ്, പെണ് മിശ്രപഠനം സുരക്ഷിതമല്ലെന്ന മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്. വൈദ്യനാഥന്റെ വിവാദ പരാമർശത്തിനെതിരേ നിയമജ്ഞർക്കിടയിൽ അന്പരപ്പും ആശങ്കയും. ഒരു കോളജിലെ കേസിന്മേൽ, കേസുമായി പരോക്ഷബന്ധം പോലുമില്ലാത്ത വർഗീയ ആരോപണങ്ങൾ വരെ ഉന്നത ഹൈക്കോടതി ജഡ്ജി തന്റെ വിധിപ്രസ്താവനയിൽ ചേർത്തത് രാജ്യത്തെ നീതിപീഠങ്ങളുടെ ചരിത്രത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്തതാണെന്ന് സുപ്രീംകോടതിയിലെ മുതിർന്ന നിയമജ്ഞൻ പറഞ്ഞു.
ക്രൈസ്തവമതത്തെയും രാജ്യത്ത് നല്ല നിലയിൽ നടക്കുന്ന ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അടച്ചാക്ഷേപിക്കാൻ കോടതി വിധിയെ ദുരുപയോഗപ്പെടുത്തിയത് അന്പരപ്പിക്കുന്നതാണെന്ന് വിരമിച്ച ഉന്നത ന്യായാധിപൻ ചൂണ്ടിക്കാട്ടി. ഞെട്ടിക്കുന്നതാണിത്, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണ്. വിധി പ്രസ്താവന നടത്തിയ മദ്രാസ് ഹൈക്കോടതി ജഡ്ജി തന്നെ വേണ്ട തിരുത്തൽ നടപടി സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വയംഭരണാധികാരമുള്ള മദ്രാസ് ക്രിസ്ത്യൻ കോളജിലെ പ്രഫസർക്കെതിരേ കോളജ് അധികൃതർ സ്വീകരിച്ച അച്ചടക്കനടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രഫസറായ പ്രതി നൽകിയ ഹർജി തള്ളിയ വിധിയിലാണ് വിവാദ നിരീക്ഷണങ്ങൾ ജഡ്ജി നടത്തിയത്. വിനോദയാത്രയ്ക്കിടെ അധ്യാപകൻ അപമര്യാദയായി പെരുമാറിയെന്ന 32 പെണ്‍കുട്ടികളുടെ പരാതിയിന്മേൽ ആരോപണ വിധേയനായ പ്രഫസർക്കെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിച്ച പ്രിൻസിപ്പലിന്റെ നീക്കം പ്രശംസനീയമായിരുന്നു.
കോളജ് നടപടിയെ ശരിവച്ചുകൊണ്ടാണ് ആരോപണ വിധേയനായ പ്രഫസറുടെ ഹർജി ഈ ജഡ്ജി തള്ളിയത്.വിദ്യാർഥിനികളുടെ പരാതിയിന്മേൽ ചട്ടപ്രകാരം സമിതിയെ നിയോഗിച്ച് അന്വേഷിച്ച് ആരോപണവിധേയനെ പിരിച്ചുവിടാൻ ഷോകോസ് നോട്ടീസ് നൽകുകയാ ണ് കോളജ് അധികാരികൾ ചെയ്തത്. ഫലത്തിൽ വിദ്യാർഥിനികൾക്ക് സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതായിരുന്നു കോളജിന്റെ നടപടി. കോടതി വിധിയും ഇക്കാര്യം ശരിവച്ചിരിക്കുകയാണ്. എന്നിട്ടും രാജ്യത്തെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെണ്‍കുട്ടികൾക്ക് സുരക്ഷയില്ലെന്ന പരാമർശം വിധിയിൽ ഉൾപ്പെടുത്തിയതാണ് വിവാദമായത്. കേസുമായി ഒരു ബന്ധവുമില്ലാതെ മതപരിവർത്തന ആരോപണം വരെ നടത്തുകയും ചെയ്ത ജഡ്ജിയുടെ നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് നിയമലോകം വിലയിരുത്തി. ഹൈക്കോടതി ജഡ്ജിയുടെ ഭാഗത്തുനിന്നു വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതും അനാവശ്യ തെറ്റിദ്ധാരണ പരത്തുന്നതുമായ പരമാർശം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് മുതിർന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടി. വിധിയിലെ പരാമർശം നീക്കാനായി കോളജ് അധികാരികൾ അപേക്ഷ നൽകുന്നതിനു കാത്തുനിൽക്കാതെ ജഡ്ജി സ്വയം വിവാദ പരാമർശങ്ങൾ നീക്കുന്നതാണ് ഉചിതമെന്ന് മറ്റൊരു റിട്ടയേഡ് ജഡ്ജി പറഞ്ഞു.