അവസാന നിമിഷം ഭൂമിയില്‍ നിന്നുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്ന് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ രണ്ട് ദൗത്യം അനിശ്ചിതത്വത്തില്‍. വിക്രം ലാന്‍ഡറുമായുള്ള ബന്ധം ചന്ദ്രന്‍റെ ഉപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരെ വച്ച് നഷ്ടമായി. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയോ എന്ന് സംശയമുണ്ട്. വിവരങ്ങള്‍ പരിശോധിക്കുകയാണെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.
എന്താണ് സംഭവിച്ചത്..?
അവസാന നിമിഷം വരെ വിജയകരമായിരുന്ന ഇന്ത്യയുടെ രണ്ടാം ചന്ദ്രയാന്‍ ദൗത്യത്തിന് തിരിച്ചടി. ചന്ദ്രോപരിതലത്തിന് തൊട്ടരികെ 2.1 കിലോമീറ്റര്‍ മുകളില്‍ വച്ച് വിക്രം ലാന്‍ഡറിന് ഐഎസ്ആര്‍ഒയുമായുള്ള ആശയവിനിമയം നഷ്ടമായി. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതാണോ എന്ന് സംശയമുണ്ട്. വിവരങ്ങള്‍ ഐഎസ്ആര്‍ഒ പരിശോധിച്ച് വരികയാണ്. ചന്ദ്രനെ ഭ്രമണം ചെയ്തിരുന്ന വിക്രം ലാന്‍ഡര്‍ നേരത്തെ നിശ്ചയിച്ചത് പോലെ പുലര്‍ച്ചെ 1.37 നാണ് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്കുള്ള ഇറക്കം തുടങ്ങിയത്. വേഗത കുറയ്ക്കാനായി നാല് എന്‍ജിനുകളും പ്രവര്‍ത്തിപ്പിച്ചു.
ഈ ഘട്ടവും വിജയകരമായിരുന്നു,. ചന്ദ്രനോട് ഏറെ അടുത്തെത്തിയതോടെ ഫൈന്‍ ബ്രൈക്കിങ് എന്ന ഘട്ടം തുടങ്ങി. പേടകം ചന്ദ്രോപരിതലത്തിന് അടുത്തേക്ക് എത്തി. ഇവിടെയാണ് അപ്രതീക്ഷിതമായത് സംഭവിച്ചത്.
ഇപ്പോഴും ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്ററിന് വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷയുണ്ട്. ഇതിനാണ് ഐഎസ്ആര്‍ഒയുടെ ഇപ്പോഴത്തെ ശ്രമം. അവസാന നിമിഷത്തെ ഡാറ്റകള്‍ പരിശോധിച്ചാല്‍ മാത്രമേ ബന്ധം നഷ്ടപ്പെടാനുള്ള കാരണം കണ്ടെത്താനാകൂ.
ഉദ്വേഗത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നിമിഷങ്ങളില്‍ ശാസ്ത്രജ്ഞര്‍ക്ക് ധൈര്യംപകര്‍ന്നും ആശ്വാസമായും പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍ ദൗത്യത്തിന്റെ നിര്‍ണായക ഘട്ടങ്ങള്‍ ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തില്‍ ശാസത്രജ്ഞര്‍ക്കൊപ്പമിരുന്നാണ് പ്രധാനമന്ത്രി നിരീക്ഷിച്ചത്. പ്രതീക്ഷ തുടരുന്നുവെന്നും ഐ.എസ്.ആര്‍.ഒയെക്കുറിച്ച് രാജ്യം അഭിമാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.ആര്‍.ഒയില്‍ രാജ്യത്തിന് അഭിമാനമുണ്ടെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദും ട്വീറ്റ് ചെയ്തു.
രാത്രി ഒന്‍പതരയോടെ പീനിയയിലെ ഐ.എസ്.ആര്‍.ഒ ടെലിമെട്രി ട്രാക്കിങ് അന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് സെന്ററിലെത്തിയ പ്രധാനമന്ത്രിയെ ചെയര്‍മാന്‍ കെ.ശിവന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. സോഫ്റ്റ് ലാന്‍ഡിങ്ങിനെക്കുറിച്ച് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാരോട് പ്രധാനമന്ത്രി ആശയവിനിമയം നടത്തി. വിക്രം ലാന്‍ഡര്‍ ഭ്രമണംപഥത്തില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയതു മുതലുള്ള ഓരോഘട്ടം വിജയമായപ്പോഴും അദ്ദേഹം ശാസ്ത്രജ്ഞരുടെ അഹ്ലാദ പ്രകടനത്തില്‍ പങ്കുചേര്‍ന്നു.
ആരവങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുമ്പോഴാണ് ലാന്‍ഡറില്‍നിന്ന് ഭൂമിയിലേക്കുള്ള ആശയവിനിമയം നഷ്ടമായത്. ചെയര്‍മാന്‍ കാര്യങ്ങള്‍ വിശദീകരിച്ചതോടെ പുറത്തേക്കുപോയ പ്രധാനമന്ത്രി അല്‍പ്പസമയത്തിനകം തിരിച്ചെത്തി. ധൈര്യമായിരിക്കാനും രാജ്യം ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് പറഞ്ഞു.
പ്രത്യേക ക്ഷണിതാക്കളായി എത്തിയ കുട്ടികളുമായി ആശയവിനിമയവും നടത്തിയാണ് പ്രധാനമന്ത്രി മടങ്ങിയത്. രാജ്യം ശാസ്ത്രജ്ഞരെയോര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് പിന്നാലെ ട്വീറ്റുമെത്തി.
വിഷംചേര്‍ത്ത് നല്‍കിയതെന്ന് കരുതുന്ന പിറന്നാള്‍ കേക്ക് കഴിച്ച അച്ഛനും മകനും ദാരുണാന്ത്യം.തെലങ്കാനയിലെ സിദ്ദിപ്പേട്ട് ജില്ലയിലെ ഐനാപ്പൂര്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം.
എട്ട് വയസ്സുകാരന്‍ രാം ചരണും പിതാവുമാണ് മരിച്ചത്. അമ്മാവന്‍ വാങ്ങിനല്‍കിയ കേക്ക് കഴിച്ചാണ് മരണം സംഭവിച്ചത്അതേ സമയം കേക്ക് കഴിച്ച രാം ചരണിന്റെ അമ്മയും സഹോദരി പൂജിതയും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണ്.
കേക്കില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നുവെന്നാണ് സംശയം.
രവിയും കേക്ക് സമ്മാനിച്ച ബന്ധുവും തമ്മില്‍ വസ്തു തര്‍ക്കം നിലനിന്നിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് വ്യക്തമായിട്ടുണ്ട്.വിഷംകേക്കില്‍ ചേര്‍ത്തിട്ടുണ്ടോ എന്നത് ഉറപ്പാക്കാന്‍ കേക്കിന്റെ സാമ്പിൾ ലാബിലേക്ക് അയച്ചിട്ടുണ്ട്.അന്വേഷണം നടന്നുവരുകയാണ്.
ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളും ലഭിച്ചപ്പോള്‍ ഒന്നു മാത്രം വാനമ്പാടി കെഎസ് ചിത്രയ്ക്ക് നഷ്ടമായി. മകള്‍ നന്ദനയുടെ മരണം ഇന്നും വേദനയാണ്. നന്ദനയുടെ മരണത്തെ കുറിച്ചും അതിലെ ഒളിഞ്ഞിരിക്കുന്ന ദൈവികതയെ കുറിച്ചും ചിത്ര മനസു തുറക്കുകയാണിപ്പോള്‍.
നന്ദനയുടെ വരവിലും പോക്കിലും ജീവിതത്തിലുമെല്ലാം ഒരുപാടൊരുപാട് ദൈവിക നിമിഷങ്ങള്‍ ഉണ്ടായിരുന്നു. സത്യസായിബാബയോട് അനപത്യതാ ദുഖം പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അടുത്ത തവണ ഇവിടെ വരുന്നത് കുഞ്ഞുമായിട്ടായിരിക്കുമെന്ന്. പിന്നെ ബാബയെ കാണാന്‍ ചെന്നപ്പോള്‍ മോള് കൂടെയുണ്ട്. ഭാഗവതം പറയുന്ന പ്രകാരം അവള്‍ പോയത് ഒരു ആത്മാവിന് ഭൂമിയില്‍ നിന്ന് കടന്നു പോകാന്‍ കഴിയുന്ന ഏറ്റവും ശുഭ മുഹൂര്‍ത്തത്തിലാണ്. 2011 ഏപ്രില്‍ 14. ഉത്തരായനത്തിലെ വിഷു സംക്രാന്തി. ഭഗവാന്‍ കൃഷ്ണന്‍ കടന്നു പോയ അതേ മുഹൂര്‍ത്തം. അതും ജലസമാധി.
നന്ദനയ്ക്ക് മഞ്ചാടി ആല്‍ബം വലിയ ഇഷ്ടമായിരുന്നു. അതിലെ പാട്ടുകള്‍ കണ്ടിരുന്നാല്‍ സമയം പോകുന്നത് അവള്‍ അറിയുമായിരുന്നില്ല. എന്നെകൊണ്ട് നിര്‍ബന്ധിച്ച് മഞ്ചാടി വയ്പ്പിച്ചു കണ്ടുകൊണ്ടിരുന്ന നന്ദന, താടിക്ക് കൈയുംകൊടുത്ത് അത് ആസ്വദിക്കുന്നത് കണ്ടാണ് ഞാന്‍ കുളിക്കാന്‍ പോയത്. ആ സമയത്ത് അവള്‍ സ്വിമ്മിംഗ് പൂളിനെ കുറിച്ച് ചിന്തിച്ചു പോയത് ഏതു ശക്തിയുടെ പ്രേരണ കൊണ്ടാകും?
എപ്പോഴും കൈയില്‍ സൂക്ഷിച്ചിരുന്ന മെക്ഡണാള്‍സിന്റെ പാവ ഒഴിവാക്കിയതും കാലിലെ ചെരിപ്പ് അഴിച്ചു വച്ചതും ഏതോ ശക്തിയുടെ പ്രേരണയാല്‍ എന്നു വിശ്വസിക്കാനെ എനിക്കു കഴിയുന്നുള്ളൂ. വലിയ വാതിലുകള്‍ തനിയെ തുറന്ന് പോകാന്‍ നന്ദനയ്ക്ക് എങ്ങനെ കഴിഞ്ഞു? പൂളിന്റെ വലിയ ഗേറ്റ് കുട്ടി എങ്ങനെ തുറന്നു. പൊലീസ് വന്നു പരിശോധിക്കുമ്പോള്‍ പൂളിന്റെ അടുത്തുവരെ അവളുടെ കാല്‍പാദങ്ങള്‍ പതിഞ്ഞു കിടന്നിരുന്നു. അതവര്‍ വീഡിയോയില്‍ പകര്‍ത്തി. അല്ലെങ്കില്‍ ദുബായിലെ നിയമപ്രകാരം ഞാനോ വിജയന്‍ ചേട്ടനോ ജയിലില്‍ പോയേനെ. പൊലീസും ഫൊറന്‍സിക് വിദഗ്ദ്ധരുമെത്തി കാല്‍പാദങ്ങളുടെ ചിത്രം പകര്‍ത്തി അധികം വൈകാതെ അത് മാഞ്ഞുപോവുകയും ചെയ്തു. ഇതൊക്കെ മാനുഷിക യുക്തിക്ക് നിരക്കുന്ന കാര്യങ്ങളാണോ എന്നും ചിന്തിച്ചു പോകും.
തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം മരടിൽ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകള്‍ സെപ്റ്റംബര്‍ 20ന് അകം പൊളിക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഉത്തരവ് നടപ്പാക്കിയെന്ന് അന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. ചീഫ് സെക്രട്ടറി 23ന് ഹാജരാവണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര.
തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരട് നഗരസഭയിലെ അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കാൻ മെയ് മാസത്തിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റുകളാണ് സുപ്രീം കോടതി ഉത്തരിവിനെ തുടര്‍ന്ന് പൊളിക്കേണ്ടത്. അഞ്ച് കെട്ടിടങ്ങളിലായി അഞ്ഞൂറിലധികം ഫ്ളാറ്റുകളാണുള്ളത്
പാലാ ഉപതെരഞ്ഞെടുപ്പിൽ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ അരങ്ങേറിയതു നാടകീയ നീക്കങ്ങൾ. കേരള കോൺഗ്രസിലെ ഇരുവിഭാഗവും രണ്ടില ചിഹ്നത്തിനായി മണിക്കൂറുകൾ പോരാടിയപ്പോൾ അണികളും വീർപ്പുമുട്ടി. ജോസ് ടോം കേരള കോൺഗ്രസ് സ്ഥാനാർഥിയല്ലെന്നും അദ്ദേഹത്തിെൻറ പത്രികയിൽ ഒപ്പിട്ടവർ പാർട്ടി ഭാരവാഹികൾ അല്ലെന്നുമായിരുന്നു ജോസഫ് വിഭാഗത്തിെൻറ പ്രധാന വാദം.
പാർട്ടി വർക്കിങ് ചെയർമാൻ എന്ന നിലയിൽ പി.ജെ. ജോസഫാണ് ചിഹ്നം നൽകേണ്ടതെന്നും പാര്‍ട്ടിയുടെ യഥാര്‍ഥ സീല്‍ ഉപയോഗിച്ച് ഒരു സ്ഥാനാര്‍ഥിക്കും ചിഹ്നം നല്‍കിയിട്ടിെല്ലന്നും അഭിഭാഷകൻ മുഖേന അവർ തർക്കം ഉന്നയിച്ചു. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റീഫന്‍ ജോര്‍ജ് നേരേത്ത പി.ജെ. ജോസഫിനു നല്കിയ കത്തിെൻറ പകര്‍പ്പും ഹാജരാക്കി. ജോസഫിെൻറ നേതൃത്വം അംഗീകരിക്കുന്നതിനു തുല്യമാണ് കത്തെന്നായിരുന്നു വാദം. തർക്കം മുറുകിയതോടെ മറ്റു സ്ഥാനാർഥികൾ ഇടപെട്ടു. ജോസ് ടോം സ്വതന്ത്രനായി നല്കിയ പത്രിക തള്ളണമെന്ന് സ്വതന്ത്ര സ്ഥാനാർഥിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
പത്രികയില്‍ 14 കോളങ്ങള്‍ പൂരിപ്പിച്ചില്ലെന്നും മീനച്ചില്‍ റബർ മാര്‍ക്കറ്റിങ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട കാര്യം ചേര്ത്തില്ലെന്നുമായിരുന്നു വാദം. തർക്കം നീണ്ടതോടെ ബി.ജെ.പി സ്ഥാനാർഥിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ തര്‍ക്കമുള്ള പത്രിക മാറ്റിവെച്ച് മറ്റു പത്രികകള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ, ജോസ് ടോമിെൻറ പത്രിക പരിശോധന ഉച്ചകഴിഞ്ഞത്തേക്കു മാറ്റി.
ജോസഫ്-ജോസ് വിഭാഗം അഭിഭാഷകര്‍ തമ്മില്‍ തുടർന്നും രൂക്ഷമായ തര്‍ക്കമാണുണ്ടായത്. പത്രികയില്‍ ചെയര്‍മാന്‍ ചിഹ്നം നല്‍കണമെന്ന് ഭരണഘടന പറയുന്നില്ലെന്ന് ജോസ് വിഭാഗം പറഞ്ഞു. അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാന്‍ വർക്കിങ് ചെയര്‍മാന്‍ അധികാരമില്ല. ആര്‍ട്ടിക്കിള്‍ 29 അനുസരിച്ച് പാര്‍ട്ടിയില്‍ സ്റ്റിയറിങ് കമ്മിറ്റിക്കാണ് അധികാരം. സ്റ്റീഫന്‍ ജോര്‍ജിനെ ഓഫിസ് സെക്രട്ടറിയാക്കിയത് സ്റ്റിയറിങ് കമ്മിറ്റിയായതിനാൽ ഒപ്പ് സാധുവാണെന്നും ജോസ് വിഭാഗം വാദിച്ചു. ഒടുവിൽ, ഇരുവിഭാഗവും നിരത്തിയ ന്യായങ്ങള്‍ പരിശോധിച്ചശേഷം വരണാധികാരിയായ കലക്ടർ പി.ജെ. ജോസഫിെൻറ വാദങ്ങൾ അംഗീകരിക്കുകയായിരുന്നു. അതേസമയം, അഡ്വ. ജോസഫ് കണ്ടത്തിലിെൻറ പത്രിക സ്വീകരിച്ചു. തർക്കം അവസാനിച്ചതായും യു.ഡി.എഫ് സ്വതന്ത്രൻ എന്ന നിലയിൽ ജോസ് ടോം പാലായിൽ മത്സരിക്കുമെന്നും യു.ഡി.എഫ് നേതൃത്വം അറിയിച്ചു.
മസ്കത്ത്: വെൽഡിങ്ങിനിടെ എണ്ണ ടാങ്കറിലുണ്ടായ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും രണ്ട് ഇന്ത്യക്കാർ മരിച്ചു. യു.പി സ്വദേശികളായ ഇർഫാൻ, സന്തോഷ് എന്നിവരാണ് മരിച്ചത്. ഗാല വ്യവസായ മേഖലയിൽ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത്. ക്രൂഡോയിൽ കൊണ്ടുപോയിരുന്ന ടാങ്കറാണ് പൊട്ടിത്തെറിച്ചത്.
ടാങ്കിനുള്ളിൽ ഇറങ്ങി ജോലിചെയ്തവരാണ് മരിച്ചത്. പുറത്തുനിന്ന ഒരാൾക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. ഒാരോ ഭാഗങ്ങളായി വെൽഡ് ചെയ്തുവരുന്നതിനിടെ ഒരു ഭാഗത്തുണ്ടായിരുന്ന ക്രൂഡോയിലിെൻറ അംശത്തിന് തീപിടിക്കുയായിരുന്നു. കാതടപ്പിക്കുന്ന ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിക്കുശേഷമാണ് തീപിടിച്ചതെന്ന് സമീപത്ത് കട നടത്തിയവർ പറഞ്ഞു. ഏറെ ദൂരം പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു. ഉള്ളിൽപെട്ട് കത്തിക്കരിഞ്ഞവരെ സന്ധ്യയോടെയാണ് പുറത്തെടുക്കാൻ കഴിഞ്ഞത്.
ആലപ്പുഴ സ്വദേശിയായ യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാനുള്ള കോടതി വിധി റദ്ദാക്കിയത്. മോഷണക്കേസിൽ പ്രതിയാക്കപ്പെട്ട് ഒൻപത് മാസമായി ജയിലിൽ കഴിയുകയായിരുന്നു യുവാവ്.
സൗദിയിലെ തെക്കൻ നഗരമായ ഖമീസ് മുഷയ്ത്തിലെ ക്രിമിനൽ കോടതിയാണ് കഴിഞ്ഞ ഏപ്രിലിൽ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇതിനെതിരെ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെയും ജിദ്ദ കോൺസുലേറ്റിന്റെയും സഹായത്തോടെ അപ്പീൽ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് അബഹയിലെ മൂന്നംഗ അപ്പീൽ കോടതി കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കി പകരം നാലുവർഷം തടവും 400 അടിയും വിധിച്ചത്.
അബഹയിലും ഖമീസ് മുഷയ്‌ത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി റസ്റ്ററന്റിലെ ലോക്കറിൽ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാൽ നഷ്ടപ്പെട്ടിരുന്നു. അന്വേഷണത്തിൽ അതേ സ്ഥാപനത്തിൽ ആറ് വർഷമായി ജോലിചെയ്തിരുന്ന മലയാളി യുവാവ് പിടിയിലാകുകയായിരുന്നു.
നഷ്ടപ്പെട്ട മുഴുവൻ തുകയും അന്വേഷണ ഉദ്യോഗസ്‌ഥർ കുളിമുറിയിൽ നിന്ന് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ശരീഅത്ത് നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി അന്ന് വിധിക്കുകയായിരുന്നു.
സ്പോൺസറുമായി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാർഥം നാട്ടിൽ പോകേണ്ടിവന്നപ്പോൾ സ്പോൺസർക്ക് നൽകാനുള്ള തുകയ്ക്ക് ഇദ്ദേഹം ജാമ്യം നിൽക്കുകയും അയാൾ തിരിച്ച് വരാതിരുന്നപ്പോൾ സ്പോൺസർ ഇയാളിൽ നിന്ന് ഇരുപത്തിനാലായിരം റിയാൽ (മൂന്നര ലക്ഷം രൂപ) ഈടാക്കുകയും ചെയ്തിരുന്നു. ഇതാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.
കുടുംബവും സുഹൃത്തുക്കളും ആവശ്യപ്പെട്ടത് പ്രകാരം സോഷ്യൽ ഫോറം എക്സിക്യൂട്ടീവ് അംഗവും സി സി ഡബ്ല്യൂ എ മെമ്പറുമായ സൈദ് മൗലവി ഖമീസ് മുഷയ്ത്ത് ക്രിമിനൽ കോടതിൽ നിന്ന് വിധിയുടെ പകർപ്പ് കൈ പറ്റുകയും കഴിഞ്ഞ റമസാൻ പതിനേഴിനകം അപ്പീലിന് പോകാൻ കോടതി ഇതിൽ അനുവാദം നൽകുന്നതായി കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ജിദ്ദ കോൺസൽ വെൽഫയർ ഡോ. മുഹമ്മദ് അലീമും ഉദ്യോസ്ഥൻ ഫൈസലും അടിയന്തരമായി അബഹയിൽ എത്തുകയും സൈദ് മൗലവിയോടൊപ്പം ജയിലിൽ യുവാവിനെ സന്ദർശിക്കുകയും ജയിൽ മേധാവിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അബഹ അസിസ്റ്റന്റ് ഗവർണറെ സന്ദർശിച്ച് കോൺസുലർ സംഘം നിവേദനവും നൽകി. തുടർന്ന് നടത്തിയ അപ്പീൽ ശ്രമങ്ങളാണ് വിജയിച്ചത്.
മകന്റെ കൈ മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കിതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിനായി പ്രവർത്തിച്ച ഇന്ത്യൻ സോഷ്യൽ ഫോറത്തിനും ജിദ്ദ ഇന്ത്യൻ കോൺസലേറ്റിനും മകന്റെ സുഹൃത്തുക്കൾക്കും യുവാവിന്റെ മാതാവ് തന്റെ നന്ദിയും കടപ്പാടും അറിയിച്ചു.
രാജ്യവും ഒപ്പം ലോകവും ഇന്ത്യയിലേക്ക് കണ്ണെറിഞ്ഞിരിക്കുന്ന ദിവസമാണ് സെപ്റ്റംബർ 7. ചന്ദ്രയാൻ–2 പേടകം ചന്ദ്രനിൽ ഇറങ്ങുന്ന ഇൗ ചരിത്രനിമിഷത്തിന് സാക്ഷ്യംവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാസ ഗവേഷകരും എത്തും ഇതിനൊപ്പം വിദ്യാർഥികളും പ്രത്യേകം ക്ഷണിക്കപ്പെട്ട ഗവേഷകരും പ്രമുഖരും ഇൗ നിമിഷത്തിന് സാക്ഷ്യം വഹിക്കും.
പുലർച്ചെ 1.30 മുതൽ 2.30 വരെ തത്സമയം പ്രക്ഷേപണം ചെയ്യുമെന്ന് നാഷണൽ ജിയോഗ്രാഫിക് ചാനൽ അറിയിച്ചു. ഇന്ത്യയുടെ ചരിത്രപരമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതിനായി ഷോയുടെ ഭാഗമായി നാസ ബഹിരാകാശ യാത്രികൻ ജെറി ലിനെഞ്ചറിനെ കൊണ്ടുവരുമെന്നും ചാനൽ അറിയിച്ചിട്ടുണ്ട്. നാഷണൽ ജിയോഗ്രാഫിക്, ഹോട്ട്സ്റ്റാർ എന്നിവയിൽ സെപ്റ്റംബർ 6 ന് രാത്രി 11.30 ന് തത്സമയം പ്രക്ഷേപണം തുടങ്ങും. ഇത് ഹോട്ട്സ്റ്റാറിലെ കാഴ്ചക്കാർക്ക് ലഭ്യമാകും.
പ്രോഗ്രാമിൽ ബഹിരാകാശത്തെക്കുറിച്ചുള്ള സ്വന്തം അനുഭവങ്ങൾ ലിനെഞ്ചർ പങ്കിടും. വർഷങ്ങളായി ബഹിരാകാശ പര്യവേഷണത്തിന് ഇന്ത്യ നൽകിയ സംഭാവന ഭൂമിക്കപ്പുറത്തുള്ള കണ്ടെത്തലുകൾ അനാവരണം ചെയ്യുന്നതിൽ നിർണായകമാണ്. ചന്ദ്രനിൽ ജലത്തിന്റെ സാന്നിധ്യം മനസിലാക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ദൗത്യമാണ് ചന്ദ്രയാൻ -2. ഇത് ഇന്ത്യക്ക് മാത്രമല്ല ലോകമെമ്പാടുമുള്ളവർക്ക് പ്രയോജനകരമാണെന്നും ലിനെഞ്ചർ പറഞ്ഞു.
ചരിത്രപരമായ ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അവസരം കിട്ടിയതിൽ താൻ സന്തുഷ്ടനാണെന്നും ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ എല്ലാവരോടും അഭ്യർഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിനെഞ്ചർ റഷ്യൻ ബഹിരാകാശ നിലയത്തിൽ അഞ്ച് മാസം ചെലവഴിച്ച ഗവേഷകനാണ്. ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും നാടകീയമായ ഒരു ദൗത്യത്തിനിടെ തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ട ബഹിരാകാശ ഗവേഷകൻ കൂടിയാണ് ലിനെഞ്ചർ.
ഒപ്പം മലയാളി വിദ്യാർത്ഥികളും
ചന്ദ്രയാൻ-2 ചന്ദ്രനിലിറങ്ങുന്ന ചരിത്രനിമിഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമിരുന്നു കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് തിരുവനന്തപുരം ഹോളിഏഞ്ചൽസ് ഐ.എസ്.സി. സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി ശിവാനി എസ്. പ്രഭുവും കണ്ണൂർ ആർമി പബ്ലിക് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥി അഹമ്മദ് തൻവീറും. ഓൺലൈൻ പ്രശ്‌നോത്തരിയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഐ.എസ്.ആർ.ഒ. തിരഞ്ഞെടുത്ത 70 വിദ്യാർഥികളിൽ കേരളത്തിൽ നിന്നുള്ളവരാണിവർ. ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ.യുടെ ട്രാക്കിങ് സെന്ററായ ഇസ്ട്രാക്കിലിരുന്നാണ് ഇവർ ചന്ദ്രയാൻദൗത്യം കാണുക.
പത്ത് മിനിറ്റുകൊണ്ട് ബഹിരാകാശത്തെക്കുറിച്ചും റോക്കറ്റ് സയൻസിനെക്കുറിച്ചുമുള്ള 20 ചോദ്യങ്ങൾക്ക് ഉത്തരംനൽകേണ്ട പ്രശ്‌നോത്തരിയിലാണ് ഇവർ വിജയിച്ചത്. അച്ഛൻ എൻ. ശ്രീനിവാസനെപ്പോലെ ഐ.എസ്.ആർ.ഒ.യിൽ പ്രവർത്തിക്കണമെന്നാണ് ശിവാനിയുടെ ആഗ്രഹം. തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിലെ പ്രൊപ്പൽഷൻ ഗ്രൂപ്പ് എൻജിനിയർ എൻ. ശ്രീനിവാസന്റെയും ജി.രേഖയുടെയും മകളാണ്. സഹോദരി ശ്രേയ എസ്.പ്രഭു പാലക്കാട് ഐ.ഐ.ടിയിലെ വിദ്യാർഥിനിയാണ്.
വിജയമുഹൂർത്തത്തിൽ പങ്കാളിയാകാൻ അപ്രതീക്ഷിതമായി അവസരം കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് അഹമ്മദ് തൻവീർ.
കണ്ണൂർ ഡിഫൻസ് അക്കൗണ്ട്‌സ് ഓഫീസിൽ സീനിയർ അക്കൗണ്ടന്റായ മലപ്പുറം വള്ളിക്കുന്ന് സ്വദേശി ആയിഷാബിയുടെയും കണ്ണൂരിൽ സ്വകാര്യ ആർക്കിടെക്റ്റ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന കോഴിക്കോട് കുരുവട്ടൂർ സ്വദേശി അബ്ദുൾസലാമിന്റെയും മകനാണ് അഹമ്മദ് തൻവീർ. സഹോദരി ഫാത്തിമാഷബ്‌നം പള്ളിക്കുന്ന് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.
ആലുവ: പശ്ചിമ ബംഗാളിലെ ഷാലിമാറില്‍നിന്ന് എറണാകുളത്തേക്കുള്ള ‘അന്ത്യോദയ എക്‌സ്പ്രസ്’ ആലുവയില്‍ ചങ്ങല വലിച്ചു നിര്‍ത്തി ഇറങ്ങിയത് ആയിരത്തോളം യാത്രക്കാര്‍. തീവണ്ടിയിലെ മൂന്ന് കമ്പാര്‍ട്ട്മെന്റുകളില്‍നിന്ന് ഒരേസമയമാണ് ചങ്ങല വലിച്ചത്. നിരവധി മറുനാടന്‍ തൊഴിലാളികള്‍ ആലുവ സ്റ്റേഷനില്‍ ഇറങ്ങിയതോടെ, ചങ്ങല അനാവശ്യമായി വലിച്ച കുറ്റത്തിന് ആര്‍ക്കെതിരേ കേസെടുക്കണമെന്നറിയാതെ റെയില്‍വേ അധികൃതര്‍ കുഴഞ്ഞു.
ഒടുവില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ ഒരാള്‍ക്കെതിരേ റെയില്‍വേ പോലീസ് കേസെടുത്തു. മുര്‍ഷിദാബാദ് സ്വദേശിയായ സാഹിബുദ്ദീനെതിരേയാണ് റെയില്‍വേ ആക്ട് 141 പ്രകാരം കേസെടുത്ത് ജാമ്യത്തില്‍ വിട്ടത്. നൂറോളം മറുനാടന്‍ തൊഴിലാളികളെ തടഞ്ഞുവെച്ച് ബോധവത്കരണം നടത്തി പറഞ്ഞുവിടുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ എട്ടു മണിക്കാണ് തീവണ്ടി ആലുവയിലെത്തിയത്. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് 20 മിനിറ്റോളം ആലുവയില്‍ കിടന്നു.
പശ്ചിമ ബംഗാളില്‍നിന്നുള്ള തൊഴിലാളികളാണ് ആഴ്ചയിലൊരിക്കല്‍ മാത്രമുള്ള ഈ തീവണ്ടിയെ മുഖ്യമായും ആശ്രയിക്കുന്നത്. എറണാകുളം വരെയുള്ള ഈ വണ്ടിയിലെ ഭൂരിഭാഗം യാത്രക്കാര്‍ക്കും പെരുമ്പാവൂര്‍ അടക്കമുള്ള കിഴക്കന്‍ മേഖലകളിലേക്ക് പോകാന്‍ ആലുവയിലാണ് ഇറങ്ങേണ്ടത്.
ഇതിനു മുമ്പ് പലവട്ടം യാത്രക്കാര്‍ ആലുവയില്‍ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തുകയും ഇറങ്ങുകയും ചെയ്തിട്ടുണ്ട്. ഈ സാധ്യത മുന്നില്‍ക്കണ്ട് റെയില്‍വേ പോലീസ് എസ്.ഐ. പ്രിന്‍സിന്റെ നേതൃത്വത്തില്‍ പ്ലാറ്റ്ഫോമില്‍ ജാഗ്രത പാലിച്ചിരുന്നു. എന്നാല്‍ ചങ്ങല വലിച്ചതിനു പിന്നാലെ ആയിരക്കണക്കിന് ആളുകള്‍ ഇറങ്ങിയോടുകയായിരുന്നു.
എന്നാല്‍, ചങ്ങല വലിച്ച മൂന്ന് കമ്പാര്‍ട്ട്മെന്റുകളില്‍ നിന്നു തന്നെ നൂറുകണക്കിന് യാത്രക്കാര്‍ ആലുവയില്‍ ഇറങ്ങിയതോടെ ചങ്ങല വലിച്ചയാളെ കണ്ടെത്താന്‍ കഴിയാതെയായി. ഇതോടെയാണ് ബോധവത്കരണവുമായി റെയില്‍വേ അധികൃതര്‍ രംഗത്തെത്തിയത്.
ഏതാനും മാസങ്ങള്‍ക്കു മുമ്പും ഈ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങിയിട്ടുണ്ട്. മുഴുവന്‍ മറുനാടന്‍ തൊഴിലാളികളും ആലുവയിലിറങ്ങേണ്ട അന്ത്യോദയ എക്‌സ്പ്രസിന് ആലുവയില്‍ സ്റ്റോപ്പനുവദിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അക്കാര്യം റെയില്‍വേ പരിഗണിച്ചിട്ടേയില്ല.