കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിനു ട്രെയിന്‍മാര്‍ഗം കുടിവെള്ളം എത്തിച്ചുനല്‍കാന്‍ സന്നദ്ധതയറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണു ലഭിച്ചത്. അതേസമയം പിണറായി വിജയന് നന്ദിയറിയിച്ച് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്നായിരുന്നു കേരളം അറിയിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം.
വെള്ളം എത്തിച്ചു നല്‍കാമെന്ന കേരളത്തിന്റെ വാഗ്ദാനം ചര്‍ച്ച ചെയ്യുമെന്ന് തമിഴ്നാട് വ്യക്തമാക്കി. . കേരളത്തിന്റെ വാഗ്ദാനം തള്ളിയെന്ന പ്രചാരണം ശരിയല്ലെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി അറിയിച്ചു. ഇന്നു ചേരുന്ന യോഗം വാഗ്ദാനം സംബന്ധിച്ചു ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്കാനാണ് സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധതയറിയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇക്കാര്യം അറിയിച്ച് ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിരുന്നു. ഇതിനെതിരേ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് തമിഴ്നാട് നിലപാട് മാറ്റിയത്.
തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം.
നാവികസേനയ്ക്കുവേണ്ടി മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നതിന് മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായ പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. പ്രൊജക്ട് 75 എന്ന പദ്ധതിയുടെ ഭാഗമായി മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നതിന് 45,000 കോടി രൂപയുടെ പദ്ധതിയാണ് പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. പ്രതിരോധ നിര്‍മാണ മേഖലയിലുള്ള ഇന്ത്യയിലെ സ്വകാര്യ കമ്പനികള്‍ക്ക് വിദേശ കമ്പനികളുമായി ചേര്‍ന്ന് ഉല്‍പാദനം നടത്തുന്നതിനുള്ള പദ്ധതിയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. നാവികസേന ഇതിനുള്ള താല്‍പര്യപത്രം പുറപ്പെടുവിച്ചു.
പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രഖ്യാപനം ഉണ്ടായ വ്യാഴാഴ്ച മുതല്‍ രണ്ടു മാസത്തിനകം താല്‍പര്യം അറിയിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കപ്പല്‍നിര്‍മാണത്തിലുള്ള വൈദഗ്ധ്യം, കാര്യക്ഷമത എന്നിവയും സാമ്പത്തിക ശേഷിയും പരിഗണിച്ചായിരിക്കും കമ്പനികളെ തിരഞ്ഞെടുക്കുക. ഏറ്റവും കുറഞ്ഞ തുക നിര്‍ദേശിക്കുന്ന കമ്പനിയ്ക്കായിരിക്കും കരാര്‍ നല്‍കുക. ഇന്ത്യന്‍ കമ്പനി ഒരു വിദേശ കമ്പനിയുമായി ചേര്‍ന്നായിരിക്കും ഇന്ത്യയില്‍ വെച്ച് അന്തര്‍വാഹിനികളുടെ നിര്‍മാണം നടത്തുക.
ആറ് ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയതന്ത്ര പങ്കാളിത്തത്തോടെയുള്ള രണ്ടാമത്തെ പ്രതിരോധ പദ്ധതിയാണിത്. നേരത്തെ നാവികസേനയ്ക്കുവേണ്ടി 111 യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.അന്തര്‍വാഹിനികളുടെ രൂപകല്‍പന, നിര്‍മാണം തുടങ്ങിയവയില്‍ ആധുനിക സാങ്കേതിക ശേഷി കൈവരിക്കാന്‍ ഈ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ കമ്പനികള്‍ക്കാകും. ഇത് സാധ്യമായാല്‍ അന്തര്‍വാഹിനികളുടെ നിര്‍മാണത്തില്‍ ലോകത്തിലെ തന്നെ മികച്ച കേന്ദ്രമാകാന്‍ ഇന്ത്യയ്ക്ക് സാധിക്കും എന്നാണ് പ്രതിരോധ മന്ത്രാലയം കണക്കുകൂട്ടുന്നത്.
ആലപ്പുഴ വള്ളികുന്നത്ത് തീവെച്ചു കൊലപ്പെടുത്തിയ വനിതാ പൊലിസ് സൗമ്യയുടെ മൃതദേഹം സംസ്കരിച്ചു. വള്ളികുന്നം പൊലീസ് സ്റ്റേഷനിലും വീട്ടിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കൊലപാതകത്തിനിടെ പൊള്ളലേറ്റ് മരിച്ച പ്രതി അജാസിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സൗമ്യയുടെ മ്യതദേഹം ഇന്നു രാവിലെ വിദേശത്തു നിന്നെത്തിയ ഭർത്താവും മറ്റു ബന്ധുക്കളും ചേർന്നു ഏറ്റുവാങ്ങി. തുടർന്ന് മൃതദേഹം വിലാപയാത്രയായി സൗമ്യ ജോലി ചെയ്തിരുന്ന വള്ളികുന്നം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ആലപ്പുഴ എസ് പി അടക്കമുള്ളവര്‍ അന്ത്യാഞ്ജലി അർപ്പിച്ചു.സൗമ്യയുടെ ഭർത്താവിന്റെ വള്ളികുന്നത്തെ വീട്ടിലും മൃതദേഹം പൊതുദർശനത്തിവെച്ചു. ഔദ്യോഗിക ബഹുമതികളോടെ വീട്ടു വളപ്പിൽ തന്നെയായിരുന്നു സംസ്കാരം.
കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമാണ് പൊലീസ് ഉദ്യോഗസ്ഥനായ അജാസ് അതിക്രൂരമായി സൗമ്യയെ കൊലപ്പെടുത്തിയത്. സ്കൂട്ടറിൽ വരികയായിരുന്ന സൗമ്യയെ അജാസ് കാറുകൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ സൗമ്യ സൗഹൃദം നിരസിക്കുന്നുവെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് അജാസിന്റെ മരണ മൊഴി. ആലപ്പുഴ മെഡിക്കൽ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം അജാസിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൊച്ചി വാഴക്കാലയിലെ വലിയപള്ളിയിലാണ് ഖബറടക്കും.
റേഡിയോ മാക്ഫാസ്റ്റ് സ്റ്റേഷൻ ഡയറക്ടർ പരിയാരം ഇല്ലത്തു വി. ജോർജ്ജ് മാത്യു(61)നിര്യാതനായി. സംസ്കാരം ഞായറാഴ്ച ( 23/06/2019) വൈകിട്ട് മൂന്നരയ്ക്ക് . കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയും മംഗളം ദിനപത്രം ലേഖകനുമായി പ്രവർത്തിച്ചു. ഭാര്യ: പുന്നവേലി കൂത്തുക്കല്ലേൽ ആൻസി. മക്കൾ: ക്രിസ് മാത്യു ജോർജ്( എഞ്ചിനീയർ ബാംഗളൂരു)റിച്ചു ഈപ്പൻ ജോർജ്( ടെക്നോപാർക്ക് തിരുവനന്തപുരം,) മരുമകൾ: ടീന( അസിസ്റ്റന്റ് പ്രൊഫസർ സെന്റ് ജോസഫ് കോളേജ് ബാംഗ്ലൂർ).
സെന്റ് ജോൺസ് ആംബുലൻസ് കേഡറ്റ് ആയ ക്ലാരിസ് പോൾ , സെന്റ് പോൾസ് കത്തീഡ്രലിലെ ഗാർഡ് ഓഫ് ഓണറിൽ പങ്കെടുക്കുവാൻ എത്തുന്നു. ഹെൽത്ത് ചാരിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 22ന് നടക്കുന്ന സെന്റ് ജോൺസ് ദിനാഘോഷത്തിൽ ക്ലാരിസ് പോൾ പ്രധാന പങ്കു വഹിക്കും. “ഇങ്ങനെയൊരു ദിനത്തിൽ ഗാർഡ് ഓഫ് ഓണറിൽ എന്റെ ഡിസ്ട്രിക്ടിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഞങ്ങളുടെ കേഡറ്റ് ഓഫ് ദി ഇയർ ടീമും ഓർഗനൈസേഷൻ വോളണ്ടിയേഴ്സും എല്ലാം ഇതിനായി ഒരുപാട് പ്രയത്നിച്ചു.” പാർക്സ്റ്റോൺ ഗ്രാമർ സ്കൂൾ അംഗം കൂടിയായ ക്ലാരിസ് ഇപ്രകാരം പറയുന്നു. ഇംഗ്ലണ്ടിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 ഡിസ്ട്രിക് കേഡറ്റുകളോടൊപ്പം ജൂൺ 22 ന് ലണ്ടൻ സിറ്റി മേയറെ സ്വീകരിക്കുന്ന ചടങ്ങിലും കത്തീഡ്രലിൽ നടക്കുന്ന ചാരിറ്റിയുടെ വാർഷിക ആഘോഷ പരിപാടിയിലും ക്ലാരിസും പങ്കെടുക്കും. ചാരിറ്റിയുടെ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനമാണ് സെന്റ് ജോൺസ് ദിനം. ഏകദേശം രണ്ടായിരത്തോളം വോളണ്ടിയേഴ്സും സ്റ്റാഫുകളും ആ ദിവസത്തെ ചടങ്ങിൽ പങ്കെടുക്കും.
തിരുവനന്തപുരം ∙ യുകെ-എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലുള്ള ആശുപത്രികളില്‍ യോഗ്യരായ നഴ്സുമാര്‍ക്ക് നോര്‍ക്കയുടെ എക്സ്പ്രസ് റിക്രൂട്ട്മെന്‍റ് സേവനം മുഖാന്തിരം നിയമനം നല്‍കും. ഒരു വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള ബിഎസ്‌സി/ജിഎന്‍എം നഴ്സുമാരെയാണ് പരിഗണിക്കുന്നത്. നിലവില്‍ ഐഇഎല്‍റ്റിഎസ് (അക്കാദമിക്കില്‍) റൈറ്റിങ്ങില്‍ 6.5 ഉം മറ്റ് വിഭാഗങ്ങളില്‍ 7 സ്കോറിങ്ങും അല്ലെങ്കില്‍ ഒഇറ്റിബി ഗ്രേഡ് നേടിയവര്‍ക്കാണ് നിയമനം.
ഐഇഎല്‍റ്റിഎസില്‍ 6 സ്കോറിങ്ങുള്ളവര്‍ക്ക് മതിയായ യോഗ്യത നേടുന്നതിന് നിശ്ചിത ഫീസീടാക്കി പരിശീലനം നല്‍കും. മതിയായ സ്കോറിങ്ങ് ലഭിക്കുന്നവര്‍ക്ക് കോഴ്സ് ഫീസ് പൂര്‍ണ്ണമായും തിരികെ നല്‍കും. ഓണ്‍ലൈന്‍ അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ നടത്തുന്ന സിബിറ്റി (Competency Based Test) യോഗ്യത നേടണം. പ്രസ്തുത യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങളും, സഹായങ്ങളും നോര്‍ക്ക ലഭ്യമാക്കും. തുടര്‍ന്ന് യുകെയിലെ നഴ്സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ റജിസ്ട്രേഷന്‍ ഉദ്ദ്യോഗാർഥികള്‍ നിർവഹിക്കണം.
2019 ജൂണ്‍ 26, ജൂലൈ 10, 17, 24 തിയതികളില്‍ അഭിമുഖം നടക്കും. ആദ്യഘട്ടത്തില്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം. തുടര്‍ന്നും ജോലി ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രസ്തുത രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് കരാര്‍ പുതുക്കി ജോലിയില്‍ തുടരുവാന്‍ കഴിയും. ശമ്പളം പ്രതിവര്‍ഷം ബാന്‍ഡ് 4 ഗ്രേഡില്‍ 17,93,350 രൂപ വരെയും ബാന്‍ഡ് 5 ഗ്രേഡില്‍ 20,49,047 രൂപവരേയും ലഭിക്കും. താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയില്‍ തയാറാക്കിയ സിവി, പൂരിപ്പിച്ച എന്‍എച്ച്എസ് അപേക്ഷ, ആമുഖ കത്ത് മറ്റു അനുബന്ധരേഖകള്‍ എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലൈ 20 ന് മുമ്പായി സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ടസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0471-2770544 ലും, ടോള്‍ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും.
കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രവാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം. ഇക്കാര്യത്തില്‍ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ടിവി ചാനലുകള്‍ക്ക് താക്കീത് നല്‍കി. സിനിമയിലെ മുതിര്‍ന്നവരുടെ നൃത്തച്ചുവടുകളാണ് ടിവി റിയാലിറ്റി ഷോകളില്‍ ചെറിയ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നതെന്ന് കണ്ടെത്തിയതെന്നും നായികാനായകന്‍മാര്‍ അഭിനയിക്കുന്ന ഗാനരംഗങ്ങളും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് അവരെ മോശമാക്കുന്ന പ്രവണതയാണെന്നും ഇതു തുടരാന്‍ അനുവദിക്കാനാവില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കി.
കുട്ടികള്‍ക്കായുള്ള റിയാലിറ്റി ഷോകളില്‍ അശ്ലീല ഭാഷാപ്രയോഗങ്ങളോ അക്രമരംഗങ്ങളോ ഉണ്ടാകാന്‍ പാടില്ല. പ്രായത്തിനും അതീതമായി കുട്ടികള്‍ ചെയ്യുന്ന ഇത്തരം അനുകരണങ്ങള്‍ അവരില്‍ മോശം സ്വാധീനമാണ് സൃഷ്ടിക്കുന്നത്. ഈ പ്രവണത നല്ലതല്ലെന്നും കേന്ദ്രം വ്യക്തമാക്കി.
കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക്സ് റെഗുലേഷന്‍ ആക്ടിലെ പ്രോഗ്രാം ആന്റ് അഡ്വര്‍ടൈസിങ് കോഡ്സ് പ്രകാരമുള്ള നിബന്ധനകള്‍ ടിവി ചാനലുകള്‍ പാലിക്കേണ്ടതാണെന്നുള്ള താക്കീതു നല്‍കുകയാണ് കുറിപ്പിലൂടെ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം.
മഹാരാഷ്ട്രയിലെ നാസിക്കില്‍ മലയാളിയായ ബാങ്ക് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച് സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ട്രാന്‍സിറ്റ് കസ്റ്റഡിയില്‍ നാസിക്കില്‍ എത്തിക്കും. പ്രതികളുടെ സിസിടിവി ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നു. ആക്രമികള്‍ക്ക് പ്രാദേശിക സഹായമുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
മോഷണ ശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മുത്തൂറ്റ് ഫിനാന്‍സ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായ സാജു സാമുവല്‍ കൊല്ലപ്പെട്ടത്. മുംബൈയിലെ റീജിയണല്‍ ഓഫീസില്‍ ജോലി ചെയ്തിരുന്ന സാജുവിനെ ചില സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ നാസിക്കിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു. ബാങ്കില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ, മുഖം മൂടി ധരിച്ച ആയുധധാരികളായ ഏഴംഗ സംഘം അതിക്രമിച്ച് കയറുകയായിരുന്നു. ബാങ്കിലേക്ക് കടന്നതും ജീവനക്കാരിലാരോ സുരക്ഷ അലാം അമര്‍ത്തി. തുടര്‍ന്ന് മോഷ്ടാക്കള്‍ ജീവനക്കാരില്‍ ചിലരെ മര്‍ദ്ദിച്ചു. ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് സാജുവിന് നേരെ വെടിയുതിര്‍ത്തത്. പരിക്കേറ്റ മറ്റൊരു മലയാളി കൈലാഷ് ജയന്‍ ചികിത്സയിലാണ്. മോഷ്ടിച്ച ബൈക്കുകളുമായാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.
ഇടുക്കി പാഞ്ചാലിമേട്ടിലെ മതസൗഹാർദം ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ നാട് ഒറ്റക്കെട്ടായി രംഗത്ത്. റവന്യൂ ഭൂമിയിലാണോ, ദേവസ്വം ഭൂമിയിലാണോ കുരിശു സ്ഥാപിച്ചതെന്ന് വ്യക്തമാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. അതേ സമയം കുരിശ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നാമജപ പ്രതിഷേധം നടത്തി.
പാഞ്ചാലിമേട്ടിലെ സമാധാനവും മതസൗഹാർദ്ദവും തകർക്കാൻ പുറത്തുനിന്നുള്ളവർ ശ്രമിക്കുന്നെന്ന് കണയങ്കവയൽ കത്തോലിക്കാ പള്ളിയും, അമ്പല ഭാരവാഹികളും, പഞ്ചായത്തും ഒറ്റക്കെട്ടായി പരാതി ഉയർത്തിയിരുന്നു. ഇതിനിടെയാണ് ഹിന്ദു ഐക്യവേദി നേതാവ് കെ. പി ശശികലയും പ്രവർത്തകരും പ്രതിഷേധവുമായി എത്തിയത്.
രാവിലെ പതിനൊന്ന് മണിയോടെ പാഞ്ചാലിമേട്ടിൽ എത്തിയ ശശികലയും പ്രവർത്തകരും അമ്പലത്തിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്തു പൊലീസ് തടഞ്ഞു. പിന്നീട് ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാൽ എത്തി ചർച്ചക്കൊടുവിൽ പ്രവേശനം അനുവദിച്ചു. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഇവരുടെ ആരോപണം.
ദുഃഖവെള്ളിയാഴ്ച കുരിശുമല കയറ്റത്തിന്റെ ഭാഗമായി കണയങ്കവയൽ പള്ളി പാഞ്ചാലിമേട്ടിൽ മൂന്ന് മരക്കുരിശുകൾ സ്ഥാപിച്ചതാണ് വിവാദമായത്. എന്നാൽ ജില്ലാ കലക്ടറുടെ നിർദേശം അനുസരിച്ചു പള്ളി തന്നെ കുരിശുകൾ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. പാഞ്ചാലിമേട് കുരിശുമല കയറ്റത്തിന് 50 വർഷത്തെ പഴക്കമുണ്ടെന്ന് കണയങ്കവയൽ പള്ളി പറയുന്നു. പഴയ കുരിശുകളും അമ്പലവും റവന്യൂഭൂമിയിലാണെങ്കിലും വിശ്വാസത്തിന്റെ കാര്യമായതിനാൽ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ (34) സ്കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും തുടര്‍ന്ന് തീ കൊളുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു. ആക്രമണത്തെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് അജാസ് മരിച്ചത്. ജൂൺ 15 വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. വള്ളികുന്നം തെക്കേമുറി ഉപ്പന്‍വിളയില്‍ സജീവിന്റെ ഭാര്യയാണു സൗമ്യ. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ കാക്കനാട് വാഴക്കാല സൗത്ത് നെയ്തേലില്‍ എന്‍.എ.അജാസ് (33) ആണു പ്രതി.
ഗുരുതരമായി പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 60 ശതമാനത്തോളം പൊള്ളലേറ്റ അജാസിന് ബോധം വിണ്ടു കിട്ടിയെങ്കിലും സംസാരിക്കാനും മറ്റും ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അടിവയറിനു താഴേക്ക് സാരമായി പൊള്ളലേറ്റിരുന്നു. വൃക്കയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ശരിയായ നിലയിലുമല്ലായിരുന്നു.
അതേസമയം അജാസിന്റെ ലക്‌ഷ്യം സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുക എന്നതായിരുന്നു. സൗമ്യക്കൊപ്പം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു. തീ കൊളുത്തിയശേഷം താന്‍ സൗമ്യയെ കയറിപ്പിടിക്കുകയായിരുന്നു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ല. സൗമ്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ വിവാഹഅഭ്യര്‍ഥന നടത്തിയപ്പോള്‍ സൗമ്യ വിസമ്മതിച്ചുവെന്നും അജാസ് മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
പ്രതിയുടെ മൊഴി രേഖപ്പെടുത്താനായി മജിസ്‌ട്രേറ്റ് രണ്ടു തവണ മുൻപ് ആശുപത്രിയില്‍ എത്തിയിരുന്നു. ഞായറാഴ്‌ച രാത്രി വൈകി ബോധം പൂര്‍ണമായും തെളിഞ്ഞെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചതോടെയാണ് മൊഴിയെടുക്കല്‍ നടന്നത്.