രണ്ടാം മോദി സര്‍ക്കാര്‍ പ്രധാന മുഖങ്ങളുടെ അസാന്നിദ്ധ്യം കൊണ്ട് കൂടി ശ്രദ്ധേയമാണ്. കഴിഞ്ഞ സര്‍ക്കാരിലെ ധനമന്ത്രിയും എന്‍ഡിഎ സര്‍ക്കാരിന്‍റെ മാധ്യമ മുഖവുമായിരുന്ന അരുണ്‍ ജെയ്റ്റിലി, വിദേശ കാര്യമന്ത്രിയെന്ന നിലയില്‍ ശ്രദ്ധേയയാ സുഷമ്മ സ്വരാജ് എന്നിവരാണ് പ്രമുഖര്‍. സുരേഷ് പ്രഭു, മന്ത്രി മനേക ഗാന്ധി, രാജ് വര്‍ദ്ധന്‍ സിങ് രാത്തോഡ്, കേരളത്തില്‍ നിന്നുള്ള അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരും രണ്ടാമൂഴത്തില്‍ പരിഗണിക്കപ്പെട്ടില്ല.
രണ്ടാം മോദി സര്‍ക്കാരില്‍ ഏറ്റവും വലിയ ഏറ്റവും വലിയ വിടവ് ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റിലിയുടെ അഭാവമാണ്. ധനമന്ത്രിയെന്ന നിലയില്‍ മാത്രമല്ല, പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും സര്‍ക്കാരിന്‍റെ പ്രതിരോധമായിരുന്നു ജെയറ്റിലി. അറിയിപ്പെടുന്ന അഭിഭാഷകനെന്ന നിലയില്‍ നിര്‍ണ്ണായക കേസുകളില്‍ സര്‍ക്കാരിന്‍റെ നിയമോപദേശകനും ജെയ്റ്റിലിയായിരുന്നു. അനാരോഗ്യം കാരണം ജെയ്റ്റിലി പിന്മാറിയതോടെ ഈ മേഖലകളിലെല്ലാം സര്‍ക്കാരിന് വിശ്വസ്തനെയാണ് നഷ്ടമാകുന്നത്.
ആരോഗ്യ പ്രശ്നം തന്നെയാണ് കഴിഞ്ഞ മന്ത്രി സഭയിലെ മാനുഷിക മുഖമെന്നറിയപ്പെട്ട വിദേശകാര്യ മന്ത്രി സുഷമ്മ സ്വരാജിന്‍റെ പിന്മാറ്റത്തിന് പിന്നില്‍. മന്ത്രിസഭയിലേക്ക് പ്രധാനമന്ത്രിയുടെ ക്ഷണമുണ്ടായിട്ടും സുഷമ്മ വഴങ്ങിയില്ല. റെയില്‍വേ, വ്യോമയാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന സുരേഷ് പ്രഭു, വനിത ശിശു ക്ഷേമ മന്ത്രിയായിരുന്ന മനേക ഗാന്ധി, വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം കൈകാര്യം ചെയ്തിരുന്ന രാജ്യവര്‍ദ്ധന്‍ സിങ് രാത്തോഡ്, കൃഷി മന്ത്രി രാഥാ മോഹന്‍ സിങ് എന്നിവര്‍ പരിഗണിക്കപ്പെടാതിരുന്നത് അപ്രതീക്ഷിതമായി.
ആദ്യ മന്ത്രിസഭയില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താതിന്‍റെ പേരിലാണ് ഒഴിവാക്കപ്പട്ടതെന്നാണ് വിവരം. പ്രതീക്ഷയോടെ കാത്തിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം പാര്‍ട്ടിയിലെ സീനിയര്‍ നേതാവായ വി മുരളീധരന്‍ പരിഗണിക്കപ്പെട്ടതോടെയാണ് തഴയപ്പെട്ടത്. സഖ്യകക്ഷിയാ അപനാദള്‍ നേതാവ് അനുപ്രിയ പട്ടേലും മന്ത്രിസഭയില്‍ ഇടം കണ്ടില്ല.
സംസ്ഥാനത്തെ പാർട്ടിയുടെ വളർച്ചക്കായി മുരളീധരന് ഏറെ വിയർപ്പൊഴുക്കേണ്ടി വന്നു. ആ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് എംപി സ്ഥാനവും കേന്ദ്രമന്ത്രി സ്ഥാനവും.
മികച്ച സംഘാടകന്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയുടെയും ബിജെപി ദേശീയ അധ്യക്ഷന്റെയും ആര്‍എസ്എസ് നേതൃത്വത്തിന്റെയും വിശ്വസ്തനാണ് മുരളീധരന്‍. സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞപ്പോള്‍ തന്നെ കേന്ദ്ര നേതൃത്വത്തില്‍ മുരളീധരന്‍ പദവി ഉറപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ സംഘാടന മേഖലകളിലെല്ലാം കഴിവു തെളിയിച്ച മുരളീധരനെ ജനപ്രതിനിധി എന്ന നിലയില്‍ പുതിയ നിയോഗം ഏല്‍പ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ബിജെപിക്കു ജയിപ്പിക്കാന്‍ കഴിയുന്ന രാജ്യസഭ സീറ്റിനായുള്ള കാത്തിരിപ്പിനൊടുവില്‍ മഹാരാഷ്ട്രയില്‍ നിന്നു മുരളീധരന്‍ എതിരില്ലാതെ എംപിയായി.
തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ എബിവിപി പ്രവര്‍ത്തകനെന്ന നിലയ്ക്കാണ് വെള്ളാംവെളി മുരളീധരന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. സര്‍ക്കാര്‍ ഉദ്യോഗം കിട്ടിയെങ്കിലും രാജിവെച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. 1983 ല്‍ എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി.11 വര്‍ഷം ആ സ്ഥാനത്തു തുടര്‍ന്നു.ദന്‍ദാസ് ദേവി, ഗോവിന്ദാചാര്യ, ബാല്‍ആപ്തേ, ദത്താത്രേയ ഹൊസഹാളെ തുടങ്ങിയ നേതാക്കളുമായി അടുത്തിടപെഴകാന്‍ കഴിഞ്ഞ മുരളീധരന്‍ എബിവിപിയുടെ ദേശീയ നേതൃത്വത്തിലെത്തി 87 ല്‍ ദേശീയ സെക്രട്ടറിയായി 1994 ല്‍ ജനറല്‍ സെക്രട്ടറിയും 1998ല്‍ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സെന്‍ട്രല്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമിന്റെ ചുമതല വഹിച്ചിരുന്ന വെങ്കയ്യനായിഡുവിന്റെ സഹായിയായി മുരളീധരനുമുണ്ടായിരുന്നു.
2004ല്‍ ബിജെപിയുടെ പരിശീലന വിഭാഗം ദേശീയ കണ്‍വീനറായി. 2006ല്‍ പി.കെ. കൃഷ്ണദാസിന്റെ കമ്മിറ്റിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റും 2009ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റുമായി. ചേളന്നൂര്‍ എസ്എന്‍ കോളജ് അധ്യാപിക ഡോ. കെ.എസ്. ജയശ്രീയാണ് ഭാര്യ..
രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവനാമത്തിലാണ് മോദി അധികാരമേറ്റത്. പ്രധാനമന്ത്രിക്ക് പിന്നാലെ രണ്ടാമനായി രാജനാഥ് സിങ് സത്യപ്രതിജ്ഞ ചെയ്തു. ഇദ്ദേഹത്തിന് പിന്നാലെയാണ് പാർട്ടി അധ്യക്ഷൻ അമിത് ഷാ അധികാരമേറ്റത്. അമിത്് ഷായ്ക്ക് പിന്നാലെ ഗഡ്കരി, സദാനന്ദ ഗൗഡ, നിര്‍മല സീതാരാമന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ ക്യാബിനറ്റ് മന്ത്രി. സുഷമ സ്വരാജ്, മേനക ഗാന്ധി, രാജ്യവര്‍ധന സിങ് രാത്തോര്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനമില്ല. 25 ക്യാബിനറ്റ് മന്ത്രിമാര്‍, 9 സ്വതന്ത്ര മന്ത്രിമാര്‍, 24 സഹമന്ത്രിമാര്‍ എന്നിങ്ങനെയാണ് നില.
ഗുജാറാത്തിലെ ഗാന്ധിനഗറിലെ എം.പിയാണ് അമിത് ഷാ. നാഗ്പൂരിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതിൻ ഗഡ്കരിയാണ് നാലമാത് സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ മന്ത്രിസഭയിൽ അംഗമാകുന്ന ബി.െജ.പി അധ്യക്ഷന്മാരുടെ എണ്ണം മൂന്നായി.
കേന്ദ്രമന്ത്രിസഭ : നരേന്ദ്രമോദി, രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ഡി.വി.സദാനന്ദ ഗൗഡ, നിര്‍മല സീതാരാമന്‍, രാംവിലാസ് പാസ്വാന്‍, നരേന്ദ്രസിങ് തോമര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍സിമ്രത് കൗര്‍ ബാദല്‍, താവര്‍ചന്ദ് ഗെഹ്‍ലോട്ട്, എസ്.ജയശങ്കര്‍, രമേശ് പൊഖ്രിയാല്‍ നിശാങ്ക്, അര്‍ജുന്‍ മുണ്ട, സ്മൃതി ഇറാനി, ഡോ.ഹര്‍ഷ് വര്‍ധന്‍, പ്രകാശ് ജാവഡേക്കര്‍, പീയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്‍വി, പ്രഹ്ലാദ് ജോഷി, മഹേന്ദ്രനാഥ് പാണ്ഡേ, അരവിന്ദ് സാവന്ത്, ഗിരിരാജ് സിങ്, ഗജേന്ദ്രസിങ് ഷെഖാവത്
സ്വതന്ത്ര ചുമതല : സന്തോഷ് ഗാങ്‍വാര്‍, റാവു ഇന്ദ്രജീത് സിങ്, ശ്രീപദ് യശോനായക്, ഡോ.ജിതേന്ദ്ര സിങ്, കിരണ്‍ റിജ്ജു, പ്രഹ്ലാദ് സിങ് പട്ടേല്‍, രാജ് കുമാര്‍ സിങ്, ഹര്‍ദീപ് സിങ് പുരി, മന്‍സുഖ് മാണ്ഡവ്യ
സഹമന്ത്രിമാര്‍ : ഭഗന്‍സിങ് കുലസ്തെ, അശ്വനി കുമാര്‍ ചൗബേ, അര്‍ജുന്‍ റാം മേഘ്‍വാള്‍, ജനറല്‍ വി.കെ.സിങ്,
കൃഷ്ണപാല്‍ ഗുജ്ജര്‍, ദാദാറാവു ദാന്‍വെ, ജി.കിഷന്‍ റെഡ്ഡി, പര്‍ശോത്തം രൂപാല, രാംദാസ് അഠാവ്‍ലെ, സാധ്വി നിരഞ്ജന്‍ ജ്യോതി, ബാബുല്‍ സുപ്രിയോ, സഞ്ജീവ് കുമാര്‍ ബാലിയാന്‍, ധോത്രെ സഞ്ജയ് ശ്യാംറാവു, അനുരാഗ് ഠാക്കൂര്‍.
ബിജെപി നേതാവ് സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയും മുന്‍ ഗ്രാമമുഖ്യനുമായിരുന്ന സുരേന്ദ്ര സിങിനെ കൊലചെയ്തത് ബിജെപി പ്രവര്‍ത്തകര്‍. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. രാമചന്ദ്ര, ധര്‍മ്മനാഥ്, നസീം എന്നിവരാണ് അറസ്റ്റിലായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സീറ്റ് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംസ്ഥാന പോലിസ് മേധാവി ഒപി സിങ് വ്യക്തമാക്കി.
എന്നാൽ സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ ഒളിവിലാണ്. ഒളിവില്‍ പോയവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു. അമേഠിയില്‍ സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുത്തിരുന്നവരില്‍ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട സുരേന്ദ്ര സിങ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രതികളില്‍ ഒരാള്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ സുരേന്ദ്ര സിങ് ഇതിനെ എതിര്‍ത്തു. ഇതാണ് ശത്രുതക്ക് കാരണം.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്. ജഗന്‍മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.വിജയവാഡ ഇന്ദിരഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിൽ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ആന്ധ്രാ വിഭജനത്തിന് ശേഷമുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ജഗന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് കൊയ്തത്. 175 അംഗ നിയമസഭയില്‍ 151 എംഎല്‍എമാരാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസിനുള്ളത്.
30,000ത്തിലധികം പേരാണ് ചടങ്ങിനെത്തിയത്.
മോദി സര്‍ക്കാരില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടാകുമെന്ന് ജനപക്ഷം സെക്യുലര്‍ നേതാവ് പി.സി.ജോര്‍ജ്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ തനിക്ക് കഴിയും. പശുവിന്റെ പേരില്‍ നടന്ന കൊലപാതകങ്ങള്‍ പ്രാദേശികപ്രശ്നമാണെന്നും അതിന്റെ പേരില്‍ കേരളത്തിലെ രാഷ്ട്രീയം നിര്‍ണയിക്കേണ്ടതില്ലെന്നും ജോര്‍ജ് ഡല്‍ഹിയില്‍ പറഞ്ഞു.
കേന്ദ്ര മന്ത്രിസഭയിലെ മലയാളി പ്രാതിനിധ്യത്തെക്കുറിച്ച് തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രി ആണെന്ന് വി. മുരളീധരൻ എം പി പറഞ്ഞു. വ്യക്തിപരമായി മന്ത്രി സ്ഥാനം പ്രതീക്ഷിക്കുന്നില്ല. കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകൾ കൂടി നിറവേറ്റുന്ന സര്‍ക്കാരാകും മോദിയുടെതെന്നും വി മുരളീധരൻ
നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേരളത്തിന് വലിയ പ്രതീക്ഷകളെന്ന് ബി.ജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള . കേരളത്തോട് എന്നും മോദി മമത കാണിച്ചു. അത് മന്ത്രിസഭയിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേരളത്തിന് അവകാശവാദം ഉന്നയിക്കാൻ അർഹതയില്ല . കൂടുതൽ പാർട്ടികൾ രണ്ട് മുന്നണികളിൽ നിന്നും എൻ.ഡി.എയിലെത്തും. കേരള കോൺഗ്രസ് എമ്മിലെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ നീക്കം നടത്തേണ്ട ഘട്ടം എത്തിയതായി കരുതുന്നില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതികള്‍ ആരെന്ന് പൊലീസ് ഹൈക്കോടതിയില്‍ വെളിപ്പെടുത്തി. സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കുടുംബാംഗങ്ങള്‍ തന്നെയാണ് മരണത്തിന് ഉത്തരവാദികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പ്രതികളായ നാല് പേരും പോലീസ് കസ്റ്റഡിയിലാണ്.
ആത്മഹത്യക്കുറിപ്പിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ കാര്യം പരാമർശിച്ചിട്ടില്ല. മരണത്തിന് മുമ്പ് ജപ്തി നടപടിക്കെതിരെ ലേഖ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് പൊലീസിന്‍റെ മറുപടി.
നിലവിലെ സാഹചര്യത്തിൽ ബാങ്കുദ്യോഗസ്ഥരെ കേസിൽ പ്രതിചേർക്കാനാവില്ലെന്ന് സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. ഹർജിക്കാരനായ ലേഖയുടെ ഭർത്താവാണ് ഭാര്യയെയും മകളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. അതേസമയം ലേഖ നൽകിയ കേസ് ഇനി ആരു മുൻപോട്ടു കൊണ്ട് പോകുമെന്നും കോടതി ചോദിച്ചു. നിർഭാഗ്യകരമായ സാഹചര്യമെന്നും കോടതി നിരീക്ഷിച്ചു.
ലേഖയുടെയും മകളുടെയും ആത്മഹത്യയിൽ ഭർത്താവ് ചന്ദ്രനും അമ്മയും ബന്ധുക്കളും അറസ്റ്റിലായിരുന്നു. മരിച്ച സ്ത്രീയുടെ ബന്ധുക്കൾക്ക് നിയമ നടപടികളുമായി മുന്നോട്ടു പോകാം. ബാങ്കിന് നിയമപരമായ ജപ്തി നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിര്‍ദ്ദേശിച്ച കോടതി ഹർജി തീർപ്പാക്കി. അന്വേഷണം സത്യസന്ധമായ രീതിയിൽ മുന്നോട്ടു പോകണം എന്നും കോടതി പറഞ്ഞു
വന്‍കുടലിന് ബാധിച്ച ക്യാന്‍സര്‍ ചികിത്സയ്ക്കാനായി ലണ്ടനില്‍ പോകാന്‍ അനുവദിക്കണമെന്ന് കോടതിയോട് റോബര്‍ട്ട് വദ്ര. വിദേശത്തേക്ക് പോകാന്‍ അനുവാദം നല്‍കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റിനോടും വദ്ര നേരത്തെ അപേക്ഷിച്ചിരുന്നു. ഇത് സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വദ്ര കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.മെച്ചപ്പെട്ട രോഗനിര്‍ണയത്തിനും തുടര്‍ച്ചികത്സയ്ക്കുമായി ലണ്ടനില്‍ പോകാന്‍ തന്റെ പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്ന് വദ്ര കോടതിയോടാവശ്യപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്തു.. എന്നാല്‍ വദ്രയുടെ യാത്രാനുമതിയുമായി ബന്ധപ്പെട്ട വിധി ജൂണ്‍ 3ലേക്ക് ദല്‍ഹി കോടതി മാറ്റി വെച്ചു. ദല്‍ഹിയിലെ ഗംഗ്രാം ഹോസ്പിറ്റലില്‍ നിന്നുള്ള സാക്ഷ്യപത്രമാണ് വദ്ര കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
രണ്ടാം മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും അംഗത്വം ഉണ്ടാകുമെന്ന് സൂചന. കുമ്മനം രാജശേഖരനോട് ഡെല്‍ഹിയിലെത്താന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചു. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കുമ്മനം അറിയിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതാക്കള്‍ വിളിച്ചുവരുത്തുന്നതോടെ കേന്ദ്രമന്ത്രിസഭയില്‍ അംഗമായേക്കുമെന്നും സൂചനയുണ്ട്. കുമ്മനം നാളെ ഡെല്‍ഹിയിലേക്ക് പുറപ്പെടും.
രാജ്യസഭാംഗമായ വി മുരളീധരന്റെയും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്. മുരളീധരന്‍ രാത്രിയോടെ ഡല്‍ഹിക്ക് തിരിക്കും. നിലവില്‍ സഹമന്ത്രിയായ കണ്ണന്താനം സ്ഥാനത്ത് തുടരാനാണ് സാധ്യത. കുമ്മനത്തിന്റെ കാര്യത്തില്‍ വ്യാഴാഴ്ച രാവിലെയോടെ മാത്രമേ വ്യക്തമാകൂ.
നിലവിലെ കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിങ്ങ്, നിര്‍മലാ സീതാരാമന്‍, സുഷമ സ്വരാജ്, സ്മൃതി ഇറാനി, രവിശങ്കര്‍ പ്രസാദ്, പീയൂഷ് ഗോയല്‍ എന്നിവര്‍ തുടരുമെന്ന് ഉറപ്പായിട്ടുണ്ട്. എന്‍ഡിഎ സഖ്യക്കഷികളായ ശിവസേനയ്ക്കും ജനതാദിളിനും ഓരോ ക്യാബിനറ്റ് മന്ത്രിസ്ഥാനവും സഹമന്ത്രി സ്ഥാനവും നല്‍കിയേക്കും.
ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ എൻ.ഡി.എ. മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതിഭവൻ അങ്കണത്തിലെ തുറന്നവേദിയിൽ വൈകീട്ട് ഏഴിനാണ് ചടങ്ങ്. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാർക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്.
ദില്ലിയിൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയായത്. രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, നിർമല സീതാരാമൻ, പ്രകാശ് ജാവദേകർ, രവിശങ്കർ പ്രസാദ്, നരേന്ദ്ര സിംഗ് തോമാർ, രഅജുൻ മേഖ്‍വാൾ എന്നിവർ തുടരും. ഇവർ മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. രാഷ്ട്രപതി ഭവനിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം.
കഴിഞ്ഞ മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാർക്കൊപ്പം പുതുമുഖങ്ങളും യുവാക്കളും ഇടംപിടിക്കും. മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് അഭ്യർഥിച്ച അരുൺ ജെയ്റ്റ്‌ലിയെ പ്രധാനമന്ത്രി രാത്രിയിൽ വീട്ടിലെത്തി കണ്ടത് തുടരണമെന്ന് അഭ്യർഥിക്കാനാണെന്ന് അഭ്യൂഹമുണ്ട്. ചടങ്ങിൽ 6500 ലേറെ പേർ പങ്കെടുക്കും.
സഖ്യകക്ഷികളിൽ ജെഡിയുവിനും എൽ. ജെ. പിക്കും എ. ഡി. എം. കെയ്‌ക്കും മന്ത്രിമാർ ഉണ്ടാവും. എൽ. ജെ. പി നേതാവ് രാംവിലാസ് പാസ്വാൻ ഉൾപ്പെടെയുള്ള ചില സഖ്യകക്ഷി അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തേക്കും. കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരൻ, വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചർച്ചയിലുണ്ടായിരുന്നത്. കുമ്മനം രാജശേഖരനോട് ഇന്ന് ദില്ലിയിലെത്താൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടതോടെ ഇദ്ദേഹം കേന്ദ്രമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നു. കുമ്മനവും കണ്ണന്താനവും കേരളത്തിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു. കേരളത്തെ അറിഞ്ഞ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള പറഞ്ഞത്. സത്യപ്രതിജ്ഞയ്ക്കുശേഷം രാത്രിവൈകി മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിക്കും.