ചെക്ക് കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളപ്പള്ളിയെ മനപൂർവ്വം കുടുക്കിയതാണെന്ന് പിതാവും എസ്എൻഡിപി നേതാവുമായി വെള്ളപ്പള്ളി നടേശൻ. തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്നും വെള്ളാപള്ളി നടേശൻ പറഞ്ഞു. പ്രശ്നത്തെ നിയമപരമായി നേരിടുമെന്നും ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷയ്ക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
നേരത്തെ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ നടത്തിപ്പ് ഉണ്ടായിരുന്ന കാലത്ത് നൽകിയ കേസിലാണ് തുഷാറിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ തുഷാർ വെള്ളപ്പള്ളിയെ അജ്മാനിൽ വച്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ തുഷാറിനെ അജ്മാൻ ജയിലിലേക്ക് മാറ്റി.
ബിസിനസ് നഷ്ടത്തിലായതോടെ കമ്പനി കൈമാറി തുഷാർ നാട്ടിലെത്തിയിരുന്നു. എന്നാൽ നാസിലിന്റെ കമ്പനിക്ക് തുഷാർ പണം നൽകാനുണ്ടായിരുന്നു. ഇതിന് പകരമായി നൽകിയ ചെക്കിന്റെ പേരിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം തുഷാറിനെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുന്നുണ്ട്. ഇന്ന് വ്യാഴാഴ്ച ആയതിനാൽ തന്നെ ഇന്ന് പുറത്തിറങ്ങാൻ സാധിച്ചില്ലെങ്കിൽ അവധി ആയ അടുത്ത രണ്ട് ദിവസങ്ങളിലും തുഷാർ ജയിലിൽ തുടരേണ്ടി വരും. അതിനാൽ തന്നെ ഏത് വിധേനയും തുഷാറിനെ പുറത്തിറക്കാനാണ് ശ്രമം.
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് അധ്യാപികയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിലെ രണ്ട് അധ്യാപകരുടെ പേരെഴുതിയ ആത്മഹത്യാക്കുറുപ്പ് പൊലീസ് കണ്ടെടുത്തു. ഇവരുടെ ഉപദ്രവമാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പിലുള്ളതെന്നാണ് വിവരം.
എന്‍സിസിയുടെ പണം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അടക്കുന്നതിനെ ചൊല്ലി ഈ രണ്ട് അധ്യാപകരും ആശയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അസ്വാഭാവിക മരണത്തിന് കേസെടുത്ത നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം തുടങ്ങി. കുറിപ്പില്‍ പേരുള്ള അധ്യാപകരെ അടക്കം അടുത്ത ദിവസം ചോദ്യം ചെയ്യും. ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തിയ ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം മേധാവി ആശ എല്‍ സ്റ്റീഫന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വെള്ളനാട് താന കാവ്യാട് സിമി നിവാസിൽ ആശ എൽ സ്റ്റീഫൻ (38) ആണ് നെയ്യാറ്റിൻകര ഇരുമ്പിൽ റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 3.15ന് അറക്കുന്ന് റോഡിന് സമീപംവെച്ച് തിരുവനന്തപുരത്ത് നിന്ന് വന്ന ട്രെയിൻ തട്ടിയാണ് മരണമുണ്ടായത്. ഭർത്താവ് കാട്ടാക്കട വീരണകാവ് വെസ്റ്റ് മൗണ്ട് സിഎസ്ഐ ചർച്ചിലെ പാസ്റ്റർ ഷാജി ജോൺ. മക്കൾ: ആഷിം, ആഷ്ന.
ന്യൂഡൽഹി: വിയറ്റ്നാമിന്റെ വിയറ്റ് ജെറ്റ് എയർലൈൻസ് ഇന്ത്യയിലേക്കു സർവീസ് ആരംഭിക്കുന്നു. ഡിസംബർ ആറു മുതലാണു വിയറ്റ് ഇന്ത്യയിൽ സർവീസ് തുടങ്ങുക. വിയറ്റ്നാമിലെ ഹോ ചി മിനാ സിറ്റി, ഹനോ എന്നിവിടങ്ങളിൽനിന്നു ഡൽഹിയിലേക്കും തിരിച്ചുമാണു സർവീസുകൾ. മാർച്ച് 28 വരെയുള്ള സർവീസുകൾക്കു കന്പനി ബുക്കിംഗ് ആരംഭിച്ചു. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും ഹോചിമിൻ സിറ്റിയിൽനിന്നുള്ള സർവീസ്. ഹാനോയിൽ നിന്നുള്ള വിമാനങ്ങൾ മറ്റു മൂന്നു ദിവസങ്ങളിൽ പുറപ്പെടും. ഓഗസ്റ്റ് 22 വരെ ബുക്കു ചെയ്യുന്നവർക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഒന്‍പതു രൂപയാണ്. വാറ്റും എയർപോർട്ട് ഫീയും മറ്റു ചാർജുകളും കൂടാതെയാണിത്.
വിയറ്റ്നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെൻ തീ ഫോംഗ് താവോയുടെ ഉടമസ്ഥതയിലുള്ളതാണു വിയറ്റ് ജെറ്റ് എയർലൈൻ. ബിക്കിനി ധരിക്കണമോ അതോ പരന്പാരാഗതത വസ്ത്രം ധരിക്കണമോ എന്നു തീരുമാനിക്കുള്ള അവകാശം വിമാനത്തിലെ എയർഹോസ്റ്റസുമാർക്കുണ്ട്. എന്നിരുന്നാലും എല്ലാവരും ബിക്കിനിയാണു തെരഞ്ഞെടുക്കുക. എയർലൈൻസിന്റെ ഉദ്ഘാടന പറക്കലിൽ തന്നെ ബിക്കിനിയിട്ട എയർഹോസ്റ്റസുമാരായിരുന്നു സേവനത്തിനുണ്ടായിരുന്നത്. 2018 ജനുവരിയിൽ എയർഹോസ്റ്റസുമാരെ ബിക്കിനി ധരിപ്പിച്ചതിനെ തുടർന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി കന്പനിക്കു പിഴ ചുമത്തിയിരുന്നു. ചൈനയിൽനിന്നുള്ള ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിലാണ് ഫ്ളൈറ്റ് അറ്റന്റന്റുമാർ ബിക്കിനി ധരിച്ചെത്തിയത്.
‘അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും.’ തന്നെ വിമർശിക്കുകയും തെറി വിളിക്കുകയും ചെയ്യുന്ന സൈബർ പോരാളികളോട് നടൻ ടിനി ടോം പറയുന്നതിങ്ങനെയാണ്. കഴിഞ്ഞ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് വേഗത്തില്‍ സഹായം ലഭിച്ചില്ലെന്ന നടന്‍ ധര്‍മജന്റെ പ്രതികരണം വിവാദമായിരുന്നു. ഇതിന് പിന്നാലെ ധർമജനെ അനുകൂലിച്ച് ടിനി ടോം നടത്തിയ പ്രസ്ഥാവനയും ഇടത് സൈബർ ഗ്രൂപ്പുകൾക്ക് അത്ര ഇഷ്ടമായിരുന്നില്ല.
താരസംഘടനയായ അമ്മ അഞ്ച് കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയതെന്നും എന്നാല്‍ പണം എന്ത് ചെയ്‌തെന്ന് അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്. ഇതോടെ ടിനിക്കെതിരെ സൈബർ ആക്രമണമുണ്ടായി. അഞ്ചു കോടി നൽകിയിരുന്നില്ലെന്നും വെറും തള്ളാണിതെന്നും ആരോപിച്ച് പോസ്റ്റുകളും സജീവമായി. ഇതോടെയാണ് കൂടുതൽ പ്രതികരണവുമായി ടിനി രംഗത്തെത്തിയത്.
‘അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും. അത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ആരുടേയും മനസ് വിഷമിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. നമ്മള്‍ ആരുടേയും മനസ് വിഷമിപ്പിച്ചാല്‍ നമ്മളും വിഷമിക്കേണ്ടി വരും. കണക്കു പറഞ്ഞതല്ല, പ്രളയം അനുഭവിച്ച ആളാണ് ഞാൻ. വീടില്ലാത്തവർക്ക് വീട് ലഭിക്കണം. പല രീതിയിൽ ആളുകൾ എനിക്കെതിരെ പ്രതികരിച്ചു. എന്റെ അമ്മയെ വരെ ചീത്ത വിളിച്ചു. വീട്ടിലിരിക്കുന്ന അമ്മ എന്തു തെറ്റ് ചെയ്തു. എന്റെ പ്രവർത്തനം ഇനിയും തുടരും.’–ടിനി ടോം പറഞ്ഞു.
കോട്ടയം: കെവിൻ വധക്കേസിൽ ഇന്നു വിധി. കോട്ടയം സെഷൻസ് കോടതിയാണു വിധി പ്രഖ്യാപിക്കുക. ഈ മാസം പതിമൂന്നിന് വിധി പറയാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും സംഭവം ദുരഭിമാനകൊലയാണോയെന്ന് വ്യക്തത വരുത്തുന്നതിന് ഇന്നത്തേക്കു വിധി മാറ്റുകയായിരുന്നു. അതേസമയം, കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായി പരിഗണിച്ച കേസിൽ മൂന്ന് മാസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. കെവിന്റെ പ്രണയിനി നീനുവിന്റെ പിതാവും സഹോദരനുമടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്. കഴിഞ്ഞ വർഷം മേയ് 27നാണ് കെവിൻ ജോസഫ് കൊല്ലപ്പെട്ടത്.
ആലപ്പുഴ കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. വിവാഹത്തിനായി നാട്ടിലെത്തിയ കരീലക്കുളങ്ങര സ്വദേശി ഷമീര്‍ഖാന്‍ ആണ് കൊല്ലപ്പെട്ടത്. പ്രതികള്‍ ഉപേക്ഷിച്ച കാര്‍ കിളിമാനൂരില്‍ കണ്ടെത്തി. നാലംഗ സംഘത്തില്‍ കായംകുളം സ്വദേശിയായ ഷിയാസ് പൊലീസ് പിടിയിലായി.
കായംകുളം ഹൈവേ പാലസ് ബാറിന് സമീപം ഇന്നലെ അര്‍ധരാത്രിയാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഷമീര്‍ഖാനും സംഘവും മദ്യം വാങ്ങാനായി ബാറിലെത്തി. ഇതേസമയം മറ്റൊരു സംഘം ഗേറ്റിന് പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. പ്രവര്‍ത്തനസമയം കഴിഞ്ഞതിനാല്‍ ഇരു കൂട്ടരുമായി തര്‍ക്കമായി. നേരത്തെ തന്നെ മദ്യപിച്ചിരുന്നു ഇരുസംഘവും. തര്‍ക്കം അടിയും ഇടിയുമായി. ഷമീറിനൊപ്പം നാലുപേരും കൊലയാളി സംഘത്തിലും അത്രതന്നെ പേരും ഉണ്ടായിരുന്നു.
ബീയര്‍ബോട്ടില്‍ പൊട്ടിച്ച് തലയ്ക്കടിച്ച സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാറില്‍ കയറി. കാര്‍ മുന്നോട്ട് എടുക്കാന്‍ ഒരുങ്ങവെ ഷമീര്‍ വാഹനം തടഞ്ഞു. മദ്യലഹരിയിലായിരുന്ന സംഘം ഷമീറിനെ ഇടിച്ചിട്ടശേഷം തലയിലൂടെ കാറോടിച്ചുപോയി. പിന്നീട് തിരുവനന്തപുരം കിളിമാനൂരിലാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തമാസം എട്ടിന് നടക്കാനിരുന്ന വിവാഹത്തിനാണ് ഷമീര്‍ഖാന്‍ രണ്ടുദിവസം മുന്‍പ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. അക്രമി സംഘത്തിലെ മുഴുവന്‍പേരും നേരത്തെയും ഒട്ടേറെ കേസുകളില്‍ പ്രതികളാണ്.
മണാലിയിലെ കാഴ്ചകൾക്കുമപ്പുറമാണ് ഛത്രു; മോഹിപ്പിക്കുന്ന ആ താഴ്‍വാരത്തിലേക്കു സിനിമാ ഫ്രെയിമുകൾ തേടിപ്പോയ സംഘം സുരക്ഷിതരാണെന്ന് അറിയുമ്പോൾ കേരളത്തിന് ആശ്വാസം. ബോർഡർ റോഡ് ടാസ്ക് ഫോഴ്സിന്റെ കണക്കുപ്രകാരം ഛത്രു ഉൾപ്പെടുന്ന ജില്ലയിൽ നിന്നു വിദേശികളടക്കം നാനൂറോളം പേരെയാണ് കഴിഞ്ഞ 2 ദിവസങ്ങളിലായി രക്ഷപ്പെടുത്തിയത്. ഏതാനും പേർ മരിച്ചു.
സംവിധായകൻ സൽകുമാർ ശശിധരന്റെ നേതൃത്വത്തിലുള്ള ഷൂട്ടിങ് സംഘം താമസിക്കുന്ന സ്ഥലത്തു വാർത്താ വിനിമയ സൗകര്യങ്ങളില്ലാത്തതാണു പരിഭ്രാന്തിക്കിടയാക്കിയത്. മഞ്ജുവാരിയർ സാറ്റലൈറ്റ് ഫോണിൽ സഹോദരനെ വിളിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞതും പെട്ടെന്ന് ഇടപെടലുണ്ടായതും.
കേന്ദ്രമന്ത്രി വി. മുരളീധരൻ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിനെ അടക്കം വിളിച്ചു. ഹൈബി ഈഡൻ എംപി, ഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി എ. സമ്പത്ത് എന്നിവരും ഹിമാചൽ സർക്കാരുമായും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കമുള്ളവരുമായും സംസാരിച്ചു. നടൻ ദിലീപാണ് തന്നെ വിവരം അറിയിച്ചതെന്ന് ഹൈബി ഫെയ്സ്ബുക്കിൽ കുറിച്ചു.പിന്നാലെ, കലക്ടറുടെ നേതൃത്വത്തിൽ ഇവർക്കു ഭക്ഷണവും വെള്ളവും ഉൾപ്പെടെ എത്തിച്ചു.
ദൂരെ മലയിടിയുന്നതു ഞങ്ങൾ കണ്ടു. 3 അടിയോളം മൂടിക്കിടക്കുന്ന മഞ്ഞിനിടയിലൂടെ ഞങ്ങൾ കൈപിടിച്ചു പതുക്കെ മലയിറങ്ങുകയായിരുന്നു. ചില ചെറിയ സംഘങ്ങൾ മുന്നിലുണ്ടായിരുന്നു. മഞ്ഞു പെയ്തുകൊണ്ടിരുന്നു. ഷിയാം ഗോരുവിലെ ഗ്രാമീണർ, പോരുമ്പോൾ പറഞ്ഞത് മനസ്സിലുണ്ടായിരുന്നു: ഏതു സമയത്തും മലയിടിയാം, മഞ്ഞുമലകൾ നിരങ്ങി താഴോട്ടുപോകാം…
ഛത്രുവിൽനിന്ന് ആറോ ഏഴോ മണിക്കൂർ നടന്നാണ് ഞങ്ങൾ ഷൂട്ടിങ്ങിനായി ഷിയാം ഗോരുവിലെത്തിയത്. ഞങ്ങളാരും മലകയറ്റം അറിയാവുന്നവരല്ല. സഹായിക്കാൻ പരിചയസമ്പന്നരായ മലകയറ്റ സംഘമുണ്ടായിരുന്നു. അവർക്ക് അവിടെയെല്ലാം നന്നായറിയാം. ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളിൽ കുഴപ്പമുണ്ടായില്ല; മനോഹരമായ കാലാവസ്ഥ. പക്ഷേ, പെട്ടെന്ന് അതു മാറി. കൂടെയുള്ള പരിചയസമ്പന്നരും ഗ്രാമീണരുമൊന്നും ഇതു പ്രതീക്ഷിച്ചിരുന്നില്ല. ചെറുതായി തുടങ്ങിയ മഞ്ഞുവീഴ്ച പെട്ടെന്നു വലുതായി. പലയിടത്തും മഞ്ഞു നിറഞ്ഞു.
ഞങ്ങൾ ടെന്റ് കെട്ടി താമസിച്ചത് ഷിയാം ഗോരുവിലെ ഒരു താഴ്‌വാരത്തായിരുന്നു. മലയിടിച്ചിലിനു സാധ്യതയുള്ളതിനാൽ ടെന്റുകൾ മാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഞങ്ങളതു മാറ്റി. പിറ്റേന്ന് ഛത്രുവിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചു. വല്ലാത്തൊരു യാത്രയായിരുന്നു അത്. വൈദ്യുതിയോ കടകളോ ഒന്നുമില്ലാത്ത താഴ്‌വാരമാണിത്. മണാലിയിൽനിന്നു 90 കിലോമീറ്റർ ദൂരെയാണ് ഛത്രു. മലകളിൽനിന്നു മലകളിലേക്കു പോകുമ്പോൾ മിക്കയിടത്തും മഞ്ഞുണ്ടായിരുന്നു. പലയിടത്തും മലയിടിഞ്ഞു കിടക്കുന്നതും വെള്ളത്തോടൊപ്പം മണ്ണ് ഒലിച്ചുപോകുന്നതും കണ്ടു. ഗ്രാമീണർ പറഞ്ഞത് അപ്പോഴും ഓർമിച്ചു, ‘ഏതു സമയത്തും വഴികൾ ഒലിച്ചുപോകാം.’ ഛത്രുവിൽ എത്തുന്നതുവരെ മനസ്സിൽ ഭീതിയായിരുന്നു.
ഛത്രുവിൽ എത്തിയപ്പോഴേക്കും കാലാവസ്ഥ കൂടുതൽ മോശമായി. രാത്രി കിടക്കാൻ ചിലർക്കു കെട്ടിടങ്ങൾ കിട്ടി. കുറെപ്പേർ ടെന്റിൽ താമസിച്ചു. ഞങ്ങൾക്കൊപ്പവും അല്ലാതെയും അവിടെയെത്തിയ സഞ്ചാരികളും പലയിടത്തായി ഉണ്ടായിരുന്നു. ഏട്ടന്റെ കൂടെ സൈനിക സ്കൂളിൽ പഠിച്ച പലരും അവിടെ സൈനിക ഓഫിസർമാരാണ്. അവരിൽ പലരെയും എനിക്കുമറിയാം. പക്ഷേ, ആശയവിനിമയ സംവിധാനങ്ങളെല്ലാം നിലച്ചു.
രാത്രി 9നു ക്യാംപിലെത്തിയ സൈനിക ഉദ്യോഗസ്ഥർ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം സാറ്റലൈറ്റ് ഫോൺവഴി പുറത്തേക്ക് ഒരു കോൾ ചെയ്യാമെന്നു പറഞ്ഞു. ഞാൻ ഏട്ടനെ വിളിച്ചു വിവരം പറഞ്ഞു. അതു പറയുമ്പോൾ 2 ദിവസത്തെ ഭക്ഷണമേ ബാക്കിയുണ്ടായിരുന്നുള്ളൂ. മഞ്ഞും മഴയും കൂടുതൽ ശക്തമാകുമെന്നു ചില സൈനികർ പറഞ്ഞു. അവർ ഞങ്ങളോടു പെരുമാറിയത് പറഞ്ഞറിയിക്കാനാവാത്ത സ്നേഹത്തോടെയായിരുന്നു.
പിറ്റേ ദിവസം വന്ന ൈസനികരിൽ ചിലർ എന്റെ പേരും അന്വേഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും സന്ദേശം നൽകിയിരുന്നുവെന്ന് അവരിൽ ചിലർ സൂചിപ്പിച്ചു. ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയെ കേന്ദ്രമന്ത്രി വിളിച്ചിരുന്നുവെന്നു പറഞ്ഞു. തൊട്ടടുത്ത ദിവസം രാവിലെ തിരിച്ചു മണാലിയിലേക്കു പോകാൻ തീരുമാനിച്ചു. ഛത്രുവിൽനിന്നു മണാലിയിലേക്കു പോകുന്നത് അപകടമാകുമെന്നു പരിചയസമ്പന്നരായ ചിലർ രാവിലെ പറഞ്ഞു. വഴിയിൽ മണ്ണിടിഞ്ഞാൽ, എപ്പോഴാണു സൈന്യത്തിനു സഹായിക്കാനാകുക എന്നു പറയാനാവില്ല. എവിടെ ഭക്ഷണം കിട്ടുമെന്നറിയില്ല.
കൂടുതൽ ടൂറിസ്റ്റുകളും ഛത്രുവിൽ തങ്ങാൻ തീരുമാനിച്ചു. ഭക്ഷണം കുറവാണെങ്കിലും സുരക്ഷിതമായി താമസിക്കാൻ ഇടമുണ്ടല്ലോ. ഞങ്ങൾക്കാണെങ്കിൽ, ഷൂട്ടിങ്ങിനു കൊണ്ടുവന്ന ഉപകരണങ്ങളെല്ലാം തിരിച്ചു കൊണ്ടുപോകണം. സംഘങ്ങളായി പിരിഞ്ഞു പോകാമെന്നു സൂചിപ്പിച്ചെങ്കിലും എല്ലാവരും ഒരുമിച്ചു നിൽക്കാൻ തീരുമാനിച്ചു. ഉച്ചയാകുമ്പോഴേക്കും ഭക്ഷണമെത്തി; മഴ പെയ്തുകൊണ്ടിരുന്നു.
റോഹ്തങ് ചുരം പിന്നിടുമ്പോഴാണ് ഞാനിതു പറയുന്നത്. കറുത്തമേഘങ്ങൾ മൂടിനിൽക്കുന്നതിനാൽ അകലേക്ക് ഒന്നും കാണുന്നില്ല. ചുറ്റും കോട ഇറങ്ങിയതുപോലെ. തിരിച്ചെത്തി എന്നതു വിശ്വസിക്കാനാവുന്നില്ല. വഴിയിലൂടെ ഒലിച്ച വെള്ളം പലയിടത്തും വലിയ പുഴയായി ഒഴുകുന്നു. അവിടെയെല്ലാം ഉരുളൻ കല്ലുകളുടെ കൂമ്പാരം. സൈനികരുടെ സഹായത്തോടെ മണ്ണുനീക്കുന്ന വലിയ യന്ത്രങ്ങൾ. ഇവിടെനിന്നു മണാലിയിലേക്ക് 50 കിലോമീറ്ററുണ്ട്. 8 മണിക്കൂറെങ്കിലും യാത്ര ചെയ്യേണ്ടിവരുമെന്നു സൈനികർ പറഞ്ഞു.
മുന്നിൽ ഊഴം കാത്തുനിൽക്കുന്ന വാഹനങ്ങളുടെ നീണ്ട നിര. കാറ്റിന് എന്തൊരു ശക്തിയാണ്…
ഈ രക്ഷപ്പെടിൽ സിനിമ കഥപോലെ അത്ഭുതം…. മഞ്ജു പറഞ്ഞു നിർത്തി
ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്തത് നാടകീയമായി. ഡൽഹി ജോർബാഗിലെ വസതിയിലെത്തിയാണ് സിബിഐ സംഘം അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. മതിൽ ചാടിക്കടന്നാണ് സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടുവളപ്പിലെത്തിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ചിദംബരത്തിന്റെ വസതിയിലെത്തിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ചിദംബരത്തിന്റെ അറസ്റ്റ്. സിബിഐ ആസ്ഥാനത്തെത്തിച്ച ചിദംബരത്തെ ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച സിബിഐ കോടതിയിൽ ഹാജരാക്കും.
അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന സമയത്ത് കോൺഗ്രസ് പ്രവർത്തകരിൽ ചിലർ സിബിഐയുടെ കാറിനു മുന്നിലേക്കു ചാടിയത് അൽപസമയത്തെ സംഘർഷത്തിനിടയാക്കി. ചിലർ കാറിനു മുകളിലേക്കും കയറി. എന്നാൽ ഇവരെയെല്ലാം കാറിനു സമീപത്തു നിന്നു മാറ്റി വാഹനവുമായി സിബിഐ പോവുകയായിരുന്നു.
‘ഒളിച്ചിരുന്ന്’ ഇതെല്ലാം കാണുന്ന ആരുടെയൊക്കെയോ സന്തോഷത്തിനു വേണ്ടിയും വിഷയം സെന്‍സേഷനാക്കുന്നതിനു വേണ്ടിയുമാണ് സിബിഐ ഈ നാടകം കളിക്കുന്നതെന്ന് കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു. പിന്നാലെ, ചെന്നൈയിലെ വസതിക്കു മുന്നിൽ കാർത്തി ചിദംബരം മാധ്യമങ്ങളെ കണ്ടു. പത്തു വർഷത്തോളം പഴക്കമുള്ള കേസ് ഇപ്പോൾ രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലാണിതെന്നും കാർത്തി പറഞ്ഞു.
നേരത്തെ, അപ്രതീക്ഷിതമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ചിദംബരത്തെ തേടി സിബിഐ സംഘം എഐസിസി ആസ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ച ശേഷം അവിടെ നിന്നു മടങ്ങിയ ചിദംബരം ജോർബാഗിലെ വീട്ടിലെത്തി. ഇതോടെ സിബിഐ സംഘം ജോർബാഗിലെ വീട്ടിലെത്തിയെങ്കിലും ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. അതോടെ മതിൽ ചാടിക്കടന്നാണ് സിബിഐ സംഘം ചിദംബരത്തിന്റെ വസതിയിലെത്തിയത്. പിന്നാലെ കൂടുതൽ സിബിഐ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വസതിയിലെത്തി.
കോൺഗ്രസ് നേതാക്കളും മുതിര്‍ന്ന അഭിഭാഷകരുമായ കപിൽ സിബൽ, അഭിഷേക് സിങ്‍വി എന്നിവർക്കൊപ്പമാണ് ചിദംബരം എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിനെത്തിയത്. ഐഎൻഎക്സ് മീഡിയ കേസിൽ തനിക്കെതിരെ സിബിഐ കുറ്റപത്രം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘കള്ളങ്ങളാണു പ്രചരിപ്പിക്കുന്നത്. ശരിയായ കൈകളിലല്ലെങ്കിലും നിയമത്തെ മാനിക്കുന്നു. ഞാന്‍ ഒളിവിലായിരുന്നില്ല, നിയമത്തിന്‍റെ പരിരക്ഷയിലായിരുന്നു. ജീവനേക്കാള്‍ പ്രിയപ്പെട്ടതാണ് സ്വാതന്ത്ര്യം. വെള്ളിയാഴ്ച വരെ സ്വാതന്ത്ര്യത്തിന്‍റെ ദീപം ജ്വലിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ – ചിദംബരം പറഞ്ഞു. ഇതിനു പിന്നാലെ കപിൽ സിബലിനൊപ്പം അദ്ദേഹം മടങ്ങുകയായിരുന്നു. സിബിഐ സംഘം എത്തിയതോടെ ചിദംബരത്തെ അനുകൂലിച്ച് മുദ്രവാക്യം വിളികളുമായി കോൺഗ്രസ് പ്രവർത്തകരും എഐസിസി ആസ്ഥാനത്തിനു മുൻപില്‍ തമ്പടിച്ചു.
അജ്മാൻ∙ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ചെക്ക് കേസില്‍ ചൊവ്വാഴ്ചയാണ് അറസ്റ്റിലായതെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. തുഷാറിനെ അജ്മാന്‍ സെൻട്രൽ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ബിസിനസ് പങ്കാളിക്കു നൽകിയ ഒരു കോടി ദിർഹത്തിന്റെ(19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. തുഷാറിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
നേരത്തേ തുഷാറിന്റെ പേരിലുണ്ടായിരുന്ന കേസാണിതെന്നാണ് അറിയുന്നത്. മലയാളിയാണ് കേസ് കൊടുത്തിട്ടുള്ളതെന്നും സൂചനകളുണ്ട്. ഇയാൾ ഒത്തുതീർപ്പിനെന്ന പേരിൽ അജ്മാനിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഇതിനിടെ നൽകിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തു. അജ്മാനിൽ ഹോട്ടലിൽ ചർച്ചയ്ക്കിടെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതേക്കുറിച്ച് അജ്മാൻ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായിരുന്നു തുഷാർ. 78,816 വോട്ടു ലഭിച്ച തുഷാറിന് കെട്ടിവച്ച കാശും നഷ്ടമായിരുന്നു
കര്‍ണാകയിലെ രാഷ്ട്രീയ വിവാദങ്ങള്‍ തുടരുന്നു. കര്‍ണാടകയിലെ ബി.എസ് യദ്യൂരപ്പ മന്ത്രി സഭയിലേക്ക് എത്തിയ 17 പേരില്‍ നിയമസഭയില്‍ പോണ്‍ വീഡിയോ കണ്ടതിന് പുറത്തായ ബിജെപി നേതാക്കളും ഉള്‍പ്പെട്ടു. 2012 ഫെബ്രുവരിയില്‍ നിയമസഭാ സമ്മേളനത്തിന് ഇടയില്‍ പോണ്‍ വീഡിയോ ക്ലിപ്പ് കണ്ടതിനെ തുടര്‍ന്ന് വിവാദത്തിലായ ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലും യദ്യൂരപ്പയുടെ മന്ത്രിസഭയിലും ഇടം നേടിയത്.
2012ല്‍ സഹകരണവകുപ്പ് മന്ത്രിയായിരുന്ന ലക്ഷ്മണ്‍ സാവദിയും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സിസി പാട്ടീലും നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ ഇരുവരും രാജി വച്ചിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ തിരികെ മന്ത്രിസഭയില്‍ എത്തുന്നത്.
പോണ്‍ വീഡിയോ കണ്ടത് വിവാദമായതോടെ വിദ്യാഭ്യാസ ആവശ്യത്തിനായാണ് പ്രസ്തുത വീഡിയോ കണ്ടതെന്നായിരുന്നു ലക്ഷ്മണ്‍ സാവദി പ്രതികരിച്ചത്.