India

കുമളി: പെൻഷൻ തുക നൽകാത്തത്തിന് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ. കുമളി ചെങ്കര എച്ച്എംഎൽ എസ്റ്റേറ്റ് പത്താം നമ്പർ ലയത്തിൽ താമസിക്കുന്ന രാജേന്ദ്രൻ (47) ആണ് പിടിയിലായത്. 70കാരിയായ അമ്മ വീട്ടിൽ നിന്നും പുറത്തുപോയ സമയം നോക്കി വീട് രണ്ട് താഴിട്ട് പൂട്ടി, ഈ താഴുകളിലേക്ക് വൈദ്യുതി കണക്ഷൻ നൽകുകയായിരുന്നു.

രാജേന്ദ്രനും അമ്മ മരിയ സെൽവവും മാത്രമാണ് ഈ വീട്ടിൽ താമസം. വീട്ടിൽ തിരിച്ചെത്തിയ അമ്മ, മകൻ തനിക്കായി കുരുക്കിയ കെണിയറിയാതെ വാതിലിൽ തൊട്ടതും ഷോക്കടിച്ച് തെറിച്ച് വീണു. കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയാണ് കണക്ഷൻ വിച്ഛേദിച്ചത്.

തയ്യൽത്തൊഴിലാളിയാണ് രാജേന്ദ്രൻ. ഭാര്യയോടും മക്കളോടും പിണങ്ങി അമ്മയ്ക്ക് ഒപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. അമ്മയ്ക്ക് ലഭിക്കുന്ന പെൻഷൻ തുകയ്ക്ക് വേണ്ടി ഇവർ തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ തർക്കം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ മൊഴി നൽകി. എന്നാൽ മരിയ പണം നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയെത്തി. ഹരിയാനയിലെ ഗുരുഗ്രാമില്‍ നീണ്ട ക്യൂവില്‍ കാത്തുനിന്ന് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. തിരക്ക് കൂടുന്നത് കണക്കിലെടുത്ത് അതികാലത്ത് തന്നെ അദ്ദേഹം വോട്ട് ചെയ്യാനെത്തി. ആരോടും സംസാരിക്കാതെ ക്യൂവില്‍ തന്നെ തുടര്‍ന്ന കോഹ്ലി വേഗം വോട്ട് ചെയ്ത് മടങ്ങി.

പോകും നേരം ചില ആരാധകരുടെ ആവശ്യപ്രകാരം അദ്ദേഹം ഓട്ടോഗ്രാഫ് എഴുതി നല്‍കി. വോട്ടര്‍മാരെ അവബോധം ചെയ്യാനുളള പരിപാടിക്കായി ഒരു കട്ടൗട്ടിന് പിന്നില്‍ നില്‍ക്കാന്‍ അദ്ദേഹത്തോട് ബൂത്ത് വലന്റിയര്‍മാര്‍ അപേക്ഷിച്ചു. ഇവിടെ വെച്ച് ഫോട്ടോയും എടുത്താണ് കോഹ്ലി പോയത്. ഗുരുഗ്രാമിലെ 24 സ്ഥാനാര്‍ത്ഥികളുടെ വിധി ഇന്നാണ് നിര്‍ണയിക്കുക. 22 ലക്ഷം വോട്ടര്‍മാരാണ് ഇവിടെ വോട്ട് ചെയ്യുന്നത്.

രാജ്യതലസ്ഥാനം അടക്കം ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍ ഇന്ന് രാവിലെ ഏഴ് മണി മുതല്‍ പോളിങ് ആരംഭിച്ചു. കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍, സമാജ്വാദി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടക്കം നിരവധി പ്രമുഖരാണ് ഇന്ന് ജനവിധി തേടുന്നത്.
ഉത്തര്‍പ്രദേശില്‍ 14 സീറ്റുകളിലും ഹരിയാനയില്‍ 10 സീറ്റികളിലും ഡല്‍ഹിയില്‍ 7 സീറ്റുകളിലും ജനവിധി തേടും. ജാര്‍ഖ്ണ്ഡില്‍ 4, ബിഹാറിലം മധ്യപ്രദേശിലും പശ്ചിമബംഗാളിലും എട്ട് സീറ്റുകളിലും വീതമാണ് ജനവിധി തേടുന്നത്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സംസ്ഥാന അധ്യക്ഷന്മാര്‍ നേര്‍ക്കുനേര്‍ പോരാടുന്നു. കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതും ബി.ജെ.പിയുടെ മനോജ് തീവാരിയും. കോണ്‍ഗ്രസിനായി മുന്‍ കേന്ദ്രമന്ത്രി നേതാവ് അജയ് മാക്കന്‍, ബോക്സിങ് താരം വിജേന്ദ്രസിങ്, മീനാക്ഷി ലേഖി, ക്രിക്കറ്റ് താരം ഗൌതംഗംഭീര്‍ തുടങ്ങി പ്രമുഖരും ഡല്‍ഹിയിലെ പോര്‍ക്കളത്തിലുണ്ട്.

കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, രാധാമോഹന്‍ സിങ് എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. കഴിഞ്ഞ ഘട്ടങ്ങളിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് പശ്ചിമബംഗാളില്‍ ഒരുക്കിയിരിക്കുന്നത്.

ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണ പശ്ചാത്തലത്തില്‍ ക്രിസ്ത്യാനികളുടെ സംരക്ഷകരാകാന്‍ ബിജപി. ആഗോളതലത്തിലുള്ള ക്രിസ്തീയ മതവിശ്വാസികളെ സംരക്ഷിക്കാനായി ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാനാണ് നീക്കം.

കൊച്ചിയില്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന സമ്മേളനം നടന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പങ്കെടുക്കും. ഇതിന് ശേഷം ക്രൈസ്തവ സംരക്ഷണ സേനയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

ഇതിന്റെ ഭാഗമായി മെയ് 29 ന് ശ്രീലങ്കന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ വെച്ചു കൊണ്ടുള്ള പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നതോടൊപ്പം ഉപവാസവും നടത്തും.

കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. ക്രൈസ്തവ സംഘടനകളുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. ഇനി പാര്‍ട്ടി വളരണമെങ്കില്‍ ക്രിസ്ത്യന്‍ വോട്ടുകളുടെ പിന്തുണ വേണമെന്നാണ് ബിജെപി കരുതുന്നത്.

ഇടുക്കി: ഇടുക്കി പെരുവന്താനത്തിന് സമീപം കെഎസ്‌ആര്‍ടിസി ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞ് ഇരുപത് പേര്‍ക്ക് പരുക്ക്. കു​മ​ളി​യി​ല്‍ നി​ന്ന് മു​ണ്ട​ക്ക​യ​ത്തേ​ക്ക് വ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മാവേലിക്കരയില്‍ കാണാതായ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി. തകഴി ഗവ യുപി സ്കൂള്‍ അധ്യാപിക രജിത (39)യെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

കൊല്ലം ചവറ കൊറ്റംകുളങ്ങര പ്ലാവിളയില്‍ വീട്ടില്‍ ശിവരാമപിള്ള-സുഭദ്രാമ്മ ദമ്ബതികളുടെ മകളാണ്. നടുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ ഇവര്‍ വെള്ളിയാഴ്ച ഉച്ചക്ക് നാലുമാസം പ്രായമുള്ള മകള്‍ക്ക് പാലു കൊടുത്ത ശേഷം എത്താമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു.

എന്നാല്‍, ഉച്ചഭക്ഷണം നല്‍കാന്‍ ജീവനക്കാര്‍ എത്തിയപ്പോള്‍ ഇവരെ കാണാനില്ലായിരുന്നു. ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഭര്‍ത്താവിനെ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ മാന്നാര്‍ പന്നായി ടവര്‍ ലൊക്കേഷന്‍ രജിത ഉണ്ടായിരുന്നതായി വ്യക്തമായി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് ഉച്ചയോടെ മാന്നാര്‍ പരുമല പന്നായി പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്ത് ജീവനക്കാരനാണ് സുജിത്. മക്കള്‍: ദേവനന്ദ, നാലു മാസമായ കുട്ടിയും.

കൊച്ചി വിമാനത്താവളത്തിൽ വിമാനം ടാക്സിവേയിൽനിന്നു തെന്നിമാറിയതും കാനയിൽ കുടുങ്ങി നിരവധി യാത്രക്കാർക്ക് പരുക്കേറ്റ സംഭവത്തിന്റെ സത്യവാസ്ഥ പുറത്ത്. മഴയും കാറ്റുമാണ് ഇത്തരത്തിലൊരു അപകടത്തിന് കാരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സത്യം പുറത്തുവരുന്നത്. സഹപൈലറ്റിനോട് പ്രധാന പൈലറ്റിനുതോന്നിയ ഈഗോയാണ് അപകടമുണ്ടാക്കിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2017 സെപ്റ്റംബർ രണ്ടിന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്.

അപകട സാധ്യത മുന്നറിയിപ്പ് സഹപൈലറ്റ് നൽകിയെങ്കിലും ജൂനിയറായ വനിതാ പൈലറ്റിന്റെ നിർദ്ദേശം കേൾക്കാൻ പ്രധാന പൈലറ്റ് തയ്യാറായിരുന്നില്ല. പൈലറ്റ് ഗുരീന്ദർ സിങ്, കോ–പൈലറ്റ് ടെലൻ കാഞ്ചൻ എന്നിവരാണ് സംഭവ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി- കൊച്ചി വിമാനം വിമാനം നിയന്ത്രിച്ചിരുന്നത്. രണ്ടു സാധ്യതകളായിരുന്നു അന്വേഷണത്തിന്റെ വിഷയം. കനത്ത കാറ്റും മഴയും മൂലം വിമാനത്തിന്റെ മുൻചക്രം തെന്നിനീങ്ങിയെന്നും അതുമൂലം തിരിയേണ്ട പോയിന്റിനു മുൻപേ വലത്തേക്കു തെന്നിപ്പോയെന്നുമുള്ള വാദം. പൈലറ്റിന്റെ വീഴ്ചയാകാം എന്നതായിരുന്നു രണ്ടാമത്തെ നിഗമനം.

എയർ ഇന്ത്യ എക്സ്പ്രസിന്റെ ചീഫ് ഓഫ് ഫ്ലൈറ്റ് സേഫ്റ്റി ക്യാപ്റ്റൻ വിനോദ് കുൽക്കർണിയായിരുന്നു അന്വേഷിച്ചത്.സംഭവം നടന്ന ദിവസം ശക്തമായ മഴയായിരുന്നു വിമാനത്താവള പരിസരത്ത് പെയ്തിരുന്നത്. ഇതേതുടര്‍ന്ന് കാഴ്ച വ്യക്തമായിരുന്നില്ല. അതിനാല്‍ വിമാനത്തിലെ സഹപൈലറ്റ് പ്രധാന പൈലറ്റിനോട് ഫോളോ മീ വാഹനം ഉപയോഗപ്പെടുത്തി വേഗം കുറച്ച് ലാന്‍ഡിങ് നടത്താമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ നിർദ്ദേശം അവഗണിക്കപ്പെട്ടു. ഇതാണ് വിമാനം അപകടത്തിൽപ്പെടാൻ കാരണം. സംഭവത്തിൽ വിമാനത്തിന് വളരെയധികം നാശം സംഭവിച്ചിരുന്നു, മുന്നിലെ ലാൻഡിംഗ് ഗിയർ പൂർണമായി തകർന്നിരുന്നു. വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്നുള്ളത് ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം.

പ്രധാന പൈലറ്റിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക്‌ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രായവ്യത്യാസം അധികമുള്ളവരെ ഒന്നിച്ച് ജോലിക്കിടുന്നത് ഒഴിവാക്കാൻ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയ്ക്ക് നിർദേശം നൽകുകയും ചെയ്തു.

നേപ്പാള്‍ വഴി സ്വര്‍ണ കള്ളക്കടത്തിന് മലയാളി സ്ത്രീകളും. വീട്ടുജോലിക്കാരും കുടുംബിനികളുമടക്കമുള്ളവര്‍ കള്ളക്കടത്തുസംഘത്തിന്റെ കണ്ണികളാണ്. ശരീരത്തിലും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ചാണ് സ്വര്‍ണക്കടത്ത്.

വിമാനത്താവളം വഴി സ്ത്രീകള്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തുന്ന രീതി. തരിയാക്കിയതോ മിശ്രിത രൂപത്തിലുളളതോ ആയ സ്വര്‍ണം അടിവസ്ത്രത്തിലെ പ്രത്യേക അറയിലാക്കിയാണ് കള്ളക്കടത്ത് സംഘങ്ങള്‍ കാരിയര്‍മാരായ സ്ത്രീകള്‍ക്ക് കൈമാറുക. കസ്റ്റംസ് ദേഹപരിശോധനയില്‍ അത്രവേഗത്തില്‍ പിടിവീഴില്ല. ചുരിദാര്‍ പോലെയുളള വസ്ത്രങ്ങള്‍ ധരിക്കാന്‍ സ്വര്‍ണക്കടത്തുസംഘം പ്രോല്‍സാഹിപ്പിക്കാറില്ല. ഗള്‍ഫില്‍ നിന്നുളള യാത്രയില്‍ ധരിക്കേണ്ട വസ്ത്രമേതെന്നു പോലും സ്വര്‍ണമാഫിയ തീരുമാനിക്കും.

കാഠ്മണ്ഡു വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍ നിന്ന് ബീപ്പ് ശബ്ദമുണ്ടായാല്‍ പോലും വിശദമായ ദേഹപരിശോധനയില്ലാതെ സ്ത്രീകളെ കടത്തി വിടുകയാണ് പതിവ്. സ്ത്രീകളെ തിരഞ്ഞെു പിടിച്ച് കാരിയര്‍മാരാക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്ന കുടുംബിനികളും വീട്ടുജോലിക്കാരായ സ്ത്രീകളും സ്വര്‍ണം കടത്താറുണ്ടെന്നും കാരിയറായിരുന്ന യുവതി വെളിപ്പെടുത്തി. സ്ത്രീകള്‍ തന്നെയാണ് ലാഭം മോഹിപ്പിച്ച് കാരിയര്‍മാരാക്കുന്നതിന് ഇടനിലക്കാരാവുന്നതും.

കാരിയറായി പ്രവര്‍ത്തിത്തിക്കുന്ന സ്ത്രീകളുടെ കുടുംബപശ്ചാത്തലവും പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പുമെല്ലാം മാഫിയയുടെ കൈവശമുണ്ടാകും. മുങ്ങിയാല്‍ പുരുഷന്‍മാരേക്കാള്‍ സ്വര്‍ണം തിരിച്ചുപിടിക്കാന്‍ സ്ത്രീകളില്‍ നിന്നാണ് എളുപ്പമെന്നും കള്ളക്കടത്ത് സംഘം കണക്കുകൂട്ടുന്നു.

അലങ്കരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിൽ വധു. പിന്നിൽ യാത്രക്കാരായി അമ്മയും ബന്ധുക്കളും. വധു ഓടിച്ച ഓട്ടോയുടെ പിന്നിൽ മുപ്പതിലേറെ ഓട്ടോകളിലായി വീട്ടുകാരും ബന്ധുക്കളും. കുറവിലങ്ങാട് ഉഴവൂർ ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളി പെരുന്താനം മാമലയിൽ മോഹനൻ നായരുടെ മകൾ മഹിമയാണ് വിവാഹ ദിനത്തിൽ ഓട്ടോറിക്ഷ ഓടിച്ചു കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിലെ മണ്ഡപത്തിലേക്ക് എത്തിയത്. മഹിമയുടെ പേര് തന്നെയാണ് ഓട്ടോറിക്ഷയ്ക്കും. കാൽ നൂറ്റാണ്ടായി ഉഴവൂർ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് മോഹനൻ.

2 വർഷം മുൻപ് ഓട്ടോ ഓടിയ്ക്കാൻ ലൈസൻസ് നേടിയ മഹിമ മിക്ക ദിവസവും വണ്ടി ഓടിക്കാറുണ്ട്. പട്ടാമ്പി കൊപ്പം പ്രേംനിവാസിൽ രാജഗോപാൽ–പുഷ്പ ദമ്പതികളുടെ മകൻ സൂരജുമായുള്ള വിവാഹം ഉറപ്പിച്ചപ്പോൾ മറ്റൊരു കാര്യം കൂടി ഉറപ്പിച്ചു.പെരുന്താനത്തു നിന്നു കുറിച്ചിത്താനത്തെ വിവാഹ വേദിയിലേക്ക് ഓട്ടോറിക്ഷ ഓടിച്ചു പോകും. വിവാഹ നിശ്ചയ ദിനത്തിലും വരനും വധുവും കൂടി ഓട്ടോയിൽ യാത്ര ചെയ്തിരുന്നു. ഇന്നലെ ഒൻപതരയോടെയാണ് വധൂഗൃഹത്തിൽ നിന്നുള്ളവർ ചടങ്ങുകൾക്കായി ഇറങ്ങിയത്.

ഏറ്റവും മുന്നിൽ മഹിമ ഓടിക്കുന്ന മഹിമ എന്ന ഓട്ടോറിക്ഷ. ഇതിൽ യാത്രക്കാരായി അമ്മ ലീലാമണിയും ബന്ധുക്കളും. വധുവിന്റെ വാഹനത്തിനു പിന്നിലായി മുപ്പതോളം ഓട്ടോറിക്ഷകൾ.ബന്ധുക്കളെല്ലാം അതിൽ. ഉഴവൂർ ടൗണിലെ മിക്ക ഓട്ടോറിക്ഷകളും വിവാഹം വ്യത്യസ്തമാക്കാൻ എത്തി. പാലായിൽ ബിഎഡ് വിദ്യാർഥിനിയാണ് മഹിമ. സൂരജ് ബഹ്റൈനിൽ ജോലി ചെയ്യുന്നു. ഇന്ന് നവ ദമ്പതികൾ പട്ടാമ്പിയിലേക്കു പോകും. ആ യാത്ര കാറിലാണെന്നു മാത്രം.

പാലാ സീറ്റിനെ ചൊല്ലി ബിജെപിയും കേരള ജനപക്ഷം സെക്യുലറും തമ്മിൽ തർക്കം രൂക്ഷമാകുന്നു. പാലാ സീറ്റ് ജനപക്ഷത്തിന് വിട്ട് കൊടുക്കാന്‍ സാധിക്കില്ല എന്ന നിലപാടിലാണ് ബിജെപി. ഉപതെരഞ്ഞെടുപ്പിൽ പാലയിൽ ബിജെപി സ്ഥാനാർഥി തന്നെ മത്സരിക്കണമെന്ന അഭിപ്രായമാണ് ബിജെപിയ്ക്ക്. പാലാ സീറ്റിൽ ഷോൺ ജോർജിനെ മത്സരിപ്പിക്കാൻ കരുനീക്കങ്ങളും ആയി പിസി ജോർജ് രംഗത്ത് ഇറങ്ങിയിതിനു പിന്നാലെയാണ് ബിജെപി നിലപാട് വ്യക്തമാക്കിയത്.

ബിജെപിക്ക് പ്രതീക്ഷയുള്ള സീറ്റായതിനാല്‍ ബിജെപി മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ ആഗ്രഹമെന്ന് ജില്ലാ അധ്യക്ഷൻ എൻ. ഹരി തുറന്നുപറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻ ഹരിയായിരുന്നു പാലായിലെ സ്ഥാനാർഥി. അയ്യായിരത്തിൽ നിന്ന് 25 ആയിരത്തിലേക്ക് വോട്ട് കൂടിയത് ചൂണ്ടിക്കാട്ടിയാണ് സീറ്റിനായുള്ള ബിജെപിയുടെ അവകാശവാദം 2004 ൽ എൻ ഡി എ സ്ഥാനാർത്ഥിയായി പി സി തോമസ് മൂവാറ്റുപുഴയിൽ മത്സരിച്ചപ്പോൾ പാലായിൽ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. സീറ്റ് സ്വന്തമാക്കാനുള്ള നീക്കത്തിന് ഇതും ഒരു കാരണമാണ്. എന്നാൽ, സീറ്റ് വിട്ട് നൽകാൻ സംസ്ഥാന നേതൃത്വം നിർദേശിച്ചാൽ അംഗീകരിക്കുമെന്നും ബിജെപി ജില്ലാഘടകം വ്യക്തമാക്കുന്നു.

അതേസമയം പാലാ സീറ്റിനെ ചൊല്ലി തർക്കമില്ലെന്നാണ് പി സി ജോർജ് പറയുന്നത്. പാലാ സീറ്റിനെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് എൻഡിഎയിൽ ചർച്ച ചെയ്താണെന്ന് പിസി ജോർജ് പറഞ്ഞു. ബിജെപിക്കോ ജനപക്ഷത്തിനോ സീറ്റിൽ അവകാശ വാദം ഉന്നയിക്കാൻ കഴിയില്ലെന്ന് ജോർജ് പറഞ്ഞു. സീറ്റ് നിശ്ചയിക്കേണ്ടത് എൻഡിഎ ആണെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് ബിജെപിക്കാണെന്ന് എൻഡിഎ പറഞ്ഞാൽ ബിജെപി മത്സരിക്കുമെന്നും അതല്ല ജനപക്ഷത്തിനാണെന്ന് പറഞ്ഞാൽ ജനപക്ഷം മത്സരിക്കുമെന്നും ജോർജ് അറിയിച്ചു. അതല്ലാതെ ബിജെപിക്കോ ജനപക്ഷത്തിനോ സീറ്റിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നും ജോർജ് വ്യക്തമാക്കി. എന്നാല്‍ മകനെ എംഎല്‍എയാക്കാനുളള പിസി ജോര്‍ജിന്റെ നീക്കത്തിന് ഇതോടെ തിരിച്ചടിയേറ്റിരിക്കുകയാണെന്നാണ് സൂചന.

കോട്ടയം:കേരളം രാഷ്ട്രീയത്തിൽ ഒരിക്കലും സ്ഥാപിത താൽപര്യങ്ങൾക്കു വേണ്ടി വളഞ്ഞ വഴി സ്വീകരിച്ചിട്ടില്ലാത്ത, തികച്ചും സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തിനു ഉടമയെന്നു എതിരാളികൾ പോലും സമ്മതിക്കുന്ന വ്യക്തിയാണ് പി ജെ ജോസഫ്. ഇദ്ദേഹത്തിന്‍റെ ഈ രാഷ്ട്രീയ ഔന്നധ്യം തന്നെയാണ് ഈ ഉപജാപക വൃന്ദം പാർട്ടി വൈസ് ചെയർമാനായ ജോസ് കെ മാണിയിൽ അകാരണമായ ഭീതി ജനിപ്പിക്കുവാൻ വേണ്ടി ഉപയോഗിക്കുന്നത്. പൊതുസമൂഹത്തിലുള്ള ജോസഫിന്റെ സ്വീകാര്യതയും ഇക്കൂട്ടർ ജോസ് കെ മാണിയെ ഭീതിയിൽ ആഴ്ത്താൻ ഉപയോഗിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അത്യന്തം പ്രകോപനം നിറഞ്ഞ വ്യാജ വാർത്തകളും കുറിപ്പുകളും ഇത്തരം ഹിഡൻ അജണ്ടയുടെ ഭാഗമായിട്ടുള്ളതാണ്. ഇതിലൂടെ പാർട്ടി പ്രവർത്തകരെ തമ്മിൽ തല്ലിച്ചു പാർട്ടിയെ കൈപ്പിടിയിൽ ആക്കാമെന്നാണ് ഈ എം എൽ എ ധരിക്കുന്നത്‌

കേരളാ കോൺഗ്രസ്(എം) എന്ന രാഷ്ട്രീയ കക്ഷി പിളർന്നില്ലെങ്കിൽ തന്റെ എക്കാലത്തെയും മോഹമായ മന്ത്രി പദവി ലഭിക്കില്ലെന്ന തിരിച്ചറിവിൽ മാണിഗ്രൂപ്പിലെ ഒരു യുവ എം എൽ എ യുടെ നേതൃത്വത്തിൽ പാർട്ടി പിളർത്തുവാനുള്ള നീക്കത്തിന് വേഗതയേറി. പാലാ ഉപതെരഞ്ഞെടുപ്പിന് മുൻപ് പിളർപ്പ് നടന്നാൽ നിഷാ ജോസ് കെ മാണിയെ പരാജയപ്പെടുത്തുകയെന്ന ഹിഡൻ അജണ്ടയും ഈ എം എൽ എ യ്ക്കുണ്ട്.

കെ എം മാണിയുടെ നിര്യാണത്തോടെ പാർട്ടിയിൽ വരുത്തേണ്ട നേതൃത്വ കൈമാറ്റം സമവായത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് ഈ യുവ എം എൽ എ. മനസ്സിലാക്കിയിട്ടുണ്ട്. പാർട്ടി നേതാക്കൾക്കെതിരെ എക്കാലവും സമൂഹ മാധ്യമങ്ങളിലൂടെ പുലഭ്യം പറയുന്ന സോഷ്യൽ മീഡിയാ കോർഡിനേറ്റർ എന്ന സ്വയം പ്രഖ്യാപിത പദവി വഹിക്കുന്ന ഇടവെട്ടി സ്വദേശിയെയാണ് ഇപ്പോൾ ജോസഫ് വിഭാഗം നേതാക്കളെ ആക്ഷേപിക്കുന്നതിനും, പാർട്ടി പിളർത്തുന്നതിനും ഇദ്ദേഹം കൂട്ടുപിടിച്ചിരിക്കുന്നത്.

കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് അനുസ്മരണം നടത്താതെ പാർട്ടി വർക്കിങ് ചെയർമാൻ പി ജെ ജോസഫ് വിദേശത്ത് കറങ്ങുന്നു എന്ന ആരോപണമാണ് നവ മാധ്യമങ്ങളിലൂടെ ഈ സ്വയം പ്രഖ്യാപിത മീഡിയ കോർഡിനേറ്റർ നടത്തിയിരിക്കുന്നത്. പാർട്ടി പ്രവർത്തകരിൽ പി ജെ ജോസഫ് വിഭാഗത്തെ കുറിച്ച് അപമതിപ്പുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യമേ ഈ നീക്കത്തിനുള്ളൂ.കെ എം മാണി എന്നും പാർട്ടി പ്രവർത്തകർക്ക് ഒരു ജ്വലിക്കുന്ന വികാരമാണെന്നു അറിയാവുന്ന ഈ എം എൽ എ ആ വികാരത്തെ പരമാവധി ഊതി കത്തിച്ച് തന്റെ ഹിഡൻ അജണ്ടകൾ ഓരോന്നായി നടപ്പിലാക്കാനുള്ള ശ്രമവുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് തൊടുപുഴയിൽ അനുസ്മരണ ചടങ്ങ് നടത്തിയ പി ജെ ജോസഫ്, സംസ്ഥാന നേതാക്കൾ പങ്കെടുത്തുള്ള അനുസ്മരണത്തിനായി പല തവണ ശ്രമിച്ചു. എന്നാല്‍ ഒഴിവുകഴിവുകൾ പറഞ്ഞു മാണി വിഭാഗം തന്നെ അനുസ്മരണം മാറ്റിവയ്ക്കുകയാണുണ്ടായത്.

പാർട്ടിയിലെ സീനിയോറിറ്റി അനുസരിച്ചു മന്ത്രി സ്ഥാനത്തിനുള്ള യോഗ്യത ഇപ്പോൾ സി എഫ് തോമസിനും.,പി ജെ ജോസെഫിനുമാണ്. അവർക്കു എന്തെങ്കിലും തടസ്സം വന്നാൽ പോലും അത് ജോസ് കെ മാണിക്കും ,ജോസഫ് ഗ്രൂപ്പിൽ നിന്നും സീനിയറായ മോൻസ് ജോസെഫിനുമേ അനുവദനീയമാകുകയുള്ളൂ. അപ്പോഴും യുവ എം എൽ എ പുറത്തു തന്നെയാവും നിൽപ്പ്. ഈ തിരിച്ചറിവിൽ നിന്നാണ് മേൽപ്പടി എം എൽ എ തന്റെ തന്ത്രങ്ങൾ സമർത്ഥമായി പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ പി ജെ ജോസഫ് കോട്ടയത്ത് സ്ഥാനാര്ഥിയാകാനായി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അതിനെ പ്രാദേശിക വാദം ഉയർത്തി സമർത്ഥമായി വെട്ടിയതിന്റെ പിന്നിൽ ഈ എം എൽ എ യ്ക്ക് നിർണ്ണായക പങ്കാണ് ഉള്ളത്. കോട്ടയം പാർലമെന്റ് സീറ്റിലേക്ക് ജോസ് കെ മാണിയുടെ മനസ്സിൽ മുൻ കടുത്തുരുത്തി എം എൽ എ സ്റ്റീഫൻ ജോർജാണ് ഉണ്ടായിരുന്നതെങ്കിലും, തന്റെ കോട്ടയം ജില്ലയിലെ സ്വാധീനം പരമാവധി ഉപയോഗിച്ച് സമ്മർദ തന്ത്രത്തിലൂടെയാണ് ചാഴികാടനെ സ്ഥാനാർത്ഥിയാക്കിയത്. ഇതിൽ ജോസ് കെ മാണിക്ക് കടുത്ത നീരസവുമുണ്ട്.

അപ്പന്‍റെ നാലിലൊന്നു കഴിവ് ജോമോനില്ലെന്ന് പല സംഭാഷണങ്ങളിലും പറഞ്ഞിട്ടുള്ള ഈ എം എൽ എ മാണിസാറിന്റെ അഭാവത്തിൽ തന്ത്ര പൂർവം പാർട്ടി പിടിച്ചടക്കാനുള്ള കരുക്കൾ നീക്കികൊണ്ടിരിക്കയാണ്. ആസന്നമായ പാലാ ഉപ തെരെഞ്ഞെടുപ്പിന് മുൻപ് ജോസഫ് ഗ്രൂപ്പിനെ പാർട്ടിക്ക് പുറത്താക്കാനുള്ള ശ്രമമാണ് ഇദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. പാലാക്കാർക്ക് നിഷാ ജോസ് കെ മാണിയെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞു എല്ലാ മുക്കിലും മൂലയിലും വരെ ഓടിയെത്തിയിരുന്ന പ്രകൃതമാണ് നിഷയ്ക്കുള്ളത്. എന്നാൽ സന്നിദ്ധ ഘട്ടമായ ഈ സമയത്ത് ഒരു പിളർപ്പ് നടന്നാൽ നിഷയെ തോൽപ്പിക്കുകയും, പാർട്ടിയെ നിലയില്ലാ കയങ്ങളിൽ ആഴ്ത്തുകയും, അതോടൊപ്പം തന്റെ എക്കാലത്തെയും മോഹമായ മന്ത്രി സ്ഥാനം നേടുകയുമാവാമെന്നാണ് ഇദ്ദേഹം ധരിച്ചു വശായിട്ടുള്ളത്.

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ കെ എം മാണിക്ക് പാലായിൽ ലഭിച്ച ഭൂരിപക്ഷം 4703 വോട്ട് മാത്രമാണ്. പി സി ജോർജിന് നിർണ്ണായക സ്വാധീനമുള്ള എലിക്കുളം അടക്കമുള്ള അഞ്ചോളം പഞ്ചായത്തുകൾ മണ്ഡല പുനർ നിര്ണയത്തിലൂടെ പുതിയ പാലാ മണ്ഡലത്തിലാണിപ്പോൾ. ഈ മണ്ഡലങ്ങളിൽ ജോർജ് ഉയർത്തിയ പ്രതിരോധം ജോസഫിനെ മുൻനിർത്തിയാണ് മാണി അതിജീവിച്ചത്. പാലാ നിയോജക മണ്ഡലത്തിന്റെ ഭൂമി ശാസ്ത്രം മറ്റാരേക്കാളും കൂടുതൽ അറിയാവുന്ന ഈ എം എൽ എ ജോസഫ് ഗ്രൂപ്പിനെ പിണക്കി മാറ്റുന്നതിലൂടെ നിഷ ജോസ് കെ മാണിയുടെ തോൽവി സുനിശ്ചിതമാക്കാമെന്ന് ആഗ്രഹിക്കുന്നു. അതിലൂടെ തന്നെക്കാൾ തലയെടുപ്പുള്ള ഒരു നേതാവ് നിയമസഭയിൽ എത്തിയാൽ തനിക്കുണ്ടാവുന്ന ഭീഷണിക്കാണ് യുവ നേതാവ് തടയിടുന്നത്.

പർലമെൻറ് സീറ്റിന്റെ കാര്യത്തിൽ കോട്ടയം, കോട്ടയം കാർക്ക് എന്ന മാനദണ്ഡം കൊണ്ടുവന്ന ഈ എം എൽ എ യ്ക്ക് ആ മാനദണ്ഡം തന്നെ വിനയായി തീരുകയാണിപ്പോൾ. കഴിവും, മിഴിവും മിടുക്കും തെളിയിച്ചിട്ടുള്ള യുവജന നേതാക്കൾ ഉള്ളപ്പോൾ അവരുടെയൊക്കെ തലയ്ക്കു മീതെയാണ് ഇദ്ദേഹത്തെ പ്രതിഷ്ഠിച്ചത്‌. ഇനി അതേ മണ്ഡലത്തിൽ നിന്നുള്ള ആൾ തന്നെ മതിയെന്ന മുദ്രാവാക്യം ഇപ്പോൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. കൂടുതൽ കൗശലക്കാരനായ ഈ എം എൽ എ യുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ ജോസ് കെ മാണി അതിനു തടയിടാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. പാർട്ടി വെട്ടിപ്പിടിക്കാൻ ഒരുങ്ങുന്ന ഈ യുവ എം എൽ എ ക്കു സ്വന്തം ആത്മാവ് തന്നെ നഷ്ട്ടപ്പെടുന്ന അവസ്ഥയിലാണിപ്പോൾ.

Copyright © . All rights reserved