India

മലയാളികളുടെ മനസില്‍ ഇന്നും മായാത്ത ദുഃഖമാണ് നഴ്‌സ് ലിനി. നിപ കാലത്ത് സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ രോഗികളെ ശുശ്രൂഷിക്കുകയും ഒടുവില്‍ പനി ബാധിച്ച് ലോകത്തോട് വിട പറയുകയും നിസ്വാര്‍ത്ഥതയുടെ പര്യായമായി മാറുകയും ചെയ്ത മാലാഖ. ലിനി മരിച്ച് മൂന്നാം ദിവസം നടി പാര്‍വ്വതി തന്നെ വിളിക്കുകയും സമാധാനിപ്പിക്കുകയും ചെയ്ത അനുഭവം പങ്കുവയ്ക്കുകയാണ് ലിനിയുടെ ഭര്‍ത്താവ് സജീഷ്.

‘ലിനി മരിച്ച് മൂന്നാം ദിവസം എന്നെ വിളിച്ച് ‘സജീഷ്, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത് ഞങ്ങള്‍ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്. സജീഷിന് വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠന ചിലവ് ഞാന്‍ എടുത്തോട്ടെ, ആലോചിച്ച് പറഞ്ഞാല്‍ മതി’ എന്ന വാക്കുകള്‍ ആണ്. പക്ഷെ അന്ന് ഞാന്‍ വളരെ സ്‌നേഹത്തോടെ അത് നിരസിച്ചു. പിന്നീട് പാര്‍വ്വതി തന്നെ മുന്‍ കൈ എടുത്ത് അവറ്റിസ് മെഡിക്കല്‍ ഗ്രുപ്പ് ഡോക്ടര്‍ മാര്‍ ഇതേ ആവശ്യവുമായി വന്നു. ‘ ലിനിയുടെ മക്കള്‍ക്ക് ലിനി ചെയ്ത സേവനത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ് ഈ ഒരു പഠന സഹായം’ എന്ന പാര്‍വ്വതിയുടെ വാക്ക് എന്നെ അത് സ്വീകരിക്കാന്‍ സന്നദ്ധനാക്കി,’ സജീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലിനിയുടെ മരണ ശേഷം ഇതുവരെ താന്‍ സിനിമയൊന്നും കണ്ടിട്ടില്ലെന്നും എന്നാല്‍ ‘ഉയരെ’ എന്ന പാര്‍വ്വതി ചിത്രം എന്തായാലും കാണുമെന്നും സജീഷ് പറയുന്നു. സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ് ഒറ്റപ്പെടുത്തി സിനിമയില്‍ നിന്നും തുടച്ച് നീക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ധീരതയോടെ നേരിട്ട നടി എന്നത് കൊണ്ടും പാര്‍വ്വതി എന്ന വ്യക്തിയെ നേരിട്ടറിയാവുന്നതുകൊണ്ടും തീര്‍ച്ചയായും ചിത്രം കാണുമെന്നാണ് സജീഷ് പറയുന്നത്.

മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ഉയരെ. പല്ലവി എന്ന ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയായാണ് പാർവ്വതി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നു.

നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ അതേ രോഗം ബാധിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി മരിച്ചിട്ട് ഇക്കഴിഞ്ഞ മെയ് 21ന് ഒരു വർഷം കഴിഞ്ഞു. നിപ വൈറസിന് ആസ്പദമാക്കി സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന ചിത്രം ജൂൺ ഏഴിന് തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ ലിനിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കലാണ്. പാർവ്വതിയും വൈറസിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി ഏറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഒപിഎം ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കും. വസ്ത്രാലങ്കാരം സമീറ സനീഷ്. ജൂണ്‍ ഏഴിനായിരിക്കും ചിത്രം തിയ്യറ്ററുകളിലെത്തുക.

കര്‍ണ്ണാടകയിലെ കല്ലടുക്കയില്‍ രണ്ട് മലയാളികള്‍ പുഴയില്‍ മുങ്ങി മരിച്ചു. കാസര്‍കോട് കുമ്പള സ്വദേശി അജിത്ത് കുമാര്‍ (37), മുളിയടുക്കത്തെ 16 വയസുകാരനായ മനീഷ് എന്നിവരാണ് മരിച്ചത്. ബണ്ട്വാള്‍ കല്ലടുക്കയില്‍ ബന്ധുവിന്റെ വിവാഹത്തിന് പോയ ഇവര്‍ പുഴയില്‍ കുളിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

മുങ്ങിപ്പോയ മനീഷിനെയും യക്ഷിതിനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് അജിത്ത് കുമാറും അപകടത്തില്‍പ്പെട്ടത്. ഡിവൈഎഫ്‌ഐ കുമ്പള ലോക്കല്‍ സെക്രട്ടറിയാണ് അജിത്ത് കുമാര്‍. ബാലസംഘം പ്രവര്‍ത്തകനാണ് മനീഷ്. യക്ഷിത് (13) ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു പത്ര പരസ്യം വൈറലായതിന് പിന്നാലെയാണ് മലയാളിയുടെ സൈബർ വാളുകളിൽ ഇൗ ചിരിക്കാഴ്ച നിറയുന്നത്. പ്രിയപ്പെട്ടവരുടെ മരണത്തില്‍ അനുശോചനം അറിയിച്ചും ചരമ വാര്‍ഷികത്തില്‍ അവരുടെ സ്മരണ പുതുക്കിയും പത്രങ്ങളില്‍ പരസ്യം നല്‍കുന്നത് സാധാരണയാണ്. എന്നാല്‍ വളര്‍ത്തുപൂച്ചയുടെ ചരമവാര്‍ഷികം കണ്ണീരോടെ ഓര്‍ത്തെടുത്ത വീട്ടുകാരെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. ‘ചുഞ്ചു നായര്‍’ എന്ന പൂച്ചയുടെ പേരിലെ കൗതുകമാണ് ട്രോളന്‍മാര്‍ ആഘോഷമാക്കിയിരിക്കുന്നത്. പൂച്ച നായരെ സോഷ്യല്‍ മീഡിയ നല്ലവണ്ണം ട്രോളുകയും ചെയ്തു.

chinchu-cat

ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ‘മോളൂട്ടീ വീ ബാഡ്‌ലി മിസ് യു’ എന്ന് കുടുംബാഗങ്ങള്‍ കണ്ണീരോടെ കുറിച്ച പരസ്യം പക്ഷേ പലരിലും ചിരിയാണുയര്‍ത്തിയത്.

chinchu-cat-troll

പരസ്യം ഹിറ്റായതോടെ ട്രോളന്‍മാരും രംഗത്തെത്തി. ‘ചുഞ്ചു നായര്‍ പൂച്ച’ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ടും ചുഞ്ചുവിന്റെ ആരാധകര്‍ സ്യഷ്ടിച്ചു. എന്ത് തന്നെയായാലും വീട്ടുകാര്‍ മാത്രം ഓര്‍ത്ത ചുഞ്ചു നായരുടെ ചരമ വാര്‍ഷികം ഇതോടെ തരംഗമായിരിക്കുകയാണ്.

ഇന്ത്യയുടെ 15–ാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ വൈകിട്ട് ഏഴിനാണ് ചടങ്ങ്. മന്ത്രിസഭയിലെ മറ്റംഗങ്ങളും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. രാജ്യത്ത് തുടര്‍ച്ചയായി ഭരണത്തിലെത്തുന്ന ആദ്യ കോണ്‍ഗ്രസിതര സര്‍ക്കാര്‍ എന്ന നേട്ടത്തോടെയാണ് അധികാരക്കയറ്റം. മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ ആരെല്ലാമാകും മന്ത്രിമാര്‍ എന്നത് സംബന്ധിച്ച തീരുമാനം പുറത്തുവന്നിട്ടില്ല.

2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുക. വിവിധ രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പടെ ലോകരാജ്യങ്ങളിലെ പ്രമുഖര്‍ ചടങ്ങുകള്‍ക്കെത്തുമെന്നാണ് സൂചന. 2014 ല്‍ സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരുന്നത്. ലോക നേതാക്കളുടെ സാന്നിധ്യം സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഗ്രഹിക്കുന്നതിനാല്‍ തിരക്കുകൂട്ടേണ്ടതില്ല എന്ന നിലപാടാണ് മോദി സ്വീകരിച്ചത്.

അതേസമയം നരേന്ദ്രമോദിയെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഇരുരാജ്യങ്ങളിലേയും ജനക്ഷേമം മുന്‍നിര്‍ത്തി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പിന്തുണയും ഇമ്രാന്‍ഖാന്‍ വാഗ്ദാനം ചെയ്തതായി പാക് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

 

മകളുടെ വിവാഹാഘോഷത്തിനിടെ പാട്ടുപാടിക്കൊണ്ടിരുന്ന അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിലെ എസ്.ഐയായ പുത്തുൻതുറ താഴത്തുരുത്ത്, ചാമ്പോളിൽ വീട്ടിൽ വിഷ്ണുപ്രസാദാണ് മരിച്ചത്. ഇളയ മകൾ ആർച്ചയുടെ വിവാഹമായിരുന്നു ഇന്ന്. ഇന്നലെ വീട്ടിൽ നടത്തിയ ആഘോഷങ്ങളിൽ പാടാനറിയാവുന്ന വിഷ്ണു പ്രസാദും ഭാഗമായി. അമരം എന്ന സിനിമയിലെ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട രാക്കിളി പൊന്‍മകളെ എന്ന ഗാനം പാടുന്നതിനിടയിലാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളെല്ലാം പൂർത്തിയായതിനാൽ മരണവിവരം ബന്ധുക്കൾ വീട്ടുകാരെ അറിയിച്ചില്ല. അച്ഛൻ മരിച്ചതറിയാതെ ആർച്ചയുടെ വിവാഹം ഇന്ന് പരിമണം ക്ഷേത്രത്തിൽ വച്ച് നടന്നു. മുൻപ് ഇദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായിട്ടുണ്ട്. എന്നാൽ പിന്നീട് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും.

ഒപ്പം നിന്ന് പ്രവർത്തിച്ച നേതാവിന്റെ മൃതദേഹം തോളിലേറ്റി അമേഠി എംപി സ്മൃതി ഇറാനി. ഇന്ന് രാവിലെയാണ് അമേഠിയിലെ ബരോലി ഗ്രാമത്തിലെ മുന്‍ ഗ്രാമത്തലവനും സ്മൃതി ഇറാനിയുടെ അടുത്ത സഹായിയുമായ പാര്‍ട്ടി പ്രവര്‍ത്തകനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സുരേന്ദ്രസിങിനെ വീട്ടില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് ഉച്ചയ്ക്കാണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സ്മൃതി ഇറാനി എത്തിയത്. കോൺഗ്രസ് മണ്ഡലമായ അമേഠിയിൽ രാജ്യത്തെ ഞെട്ടിച്ച വിജയമായിരുന്നു സ്മൃതി ഇറാനി സ്വന്തമാക്കിയത്. രാഹുൽ ഗാന്ധിയെ 55,000 വോട്ടുകൾക്കാണ് മുൻകേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്. ഇൗ വിജയത്തിന് പിന്നിൽ സജീവമായി പ്രവർത്തിച്ച ആളാണ് സുരേന്ദ്രസിങ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംശയമുള്ളവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് അമേഠി എസ്.പി രാജേഷ്കുമാര്‍ അറിയിച്ചു.

 

ദുബായ്∙ കേരളത്തിൽ യുഡിഎഫ് 19 സീറ്റ് നേടിയപ്പോൾ ദുബായിൽ എബി നേടിയത് അഞ്ചു പവൻ. ഉമ്മൽഖുവൈൻ(യുഎക്യു) ഫ്രീ ട്രേഡ് സോണുമായി ചേർന്നു നടത്തിയ പ്രവചന മൽസരത്തിൽ കോട്ടയം സ്വദേശി എബി തോമസ്(29) വിജയിച്ചു

ആയിരക്കണക്കിന് മൽസരാർഥികളിൽ വിരലിലെണ്ണാവുന്നവർ മാത്രമാണു യുഡിഎഫിന് 19 സീറ്റു ലഭിക്കുമെന്ന് ഉത്തരമെഴുതിയത്. തിരുവനന്തപുരത്തെയും വടകരയിലെയും വിജയികളെയും കൃത്യമായി എഴുതിയതോടെ എബി വിജയിയായി.

റാസൽകോറിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായ എബി കോട്ടയം കുറവിലങ്ങാട് കാഞ്ഞിരത്താനം കളപ്പുരയ്ക്കലിൽ തോമസ് ഏബ്രഹാം-ആനി ദമ്പതികളുടെ മകനാണ്. ദുബായിൽ എത്തിയിട്ട് രണ്ടു വർഷം.

ബ്രിട്ടനിൽ മേയറായി ടോം ആദിത്യ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കേരളത്തിനും  എരുമേലിയ്‌ക്കും അത് അഭിമാന നിമിഷം. ടോമിന്റെ ഭാര്യ ലിനി എരുമേലി കല്ലമ്മാക്കൽ കുടുംബാംഗമാണ്. റാന്നി ഇരൂരിക്കൽ ആദിത്യപുരം തോമസ് മാത്യു -ഗുലാബി മാത്യു ദമ്പതികളുടെ മകനായ ബ്രിട്ടീഷ് പൗരത്വമുള്ള  ടോം ആദിത്യ  ബ്രാഡ്ലി സ്റ്റേഡിയത്തിന്റെ മേയറായാണ്  ബ്രിട്ടനിലെ ലോക്കൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയം നേടിയത്. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ബ്രിസ്റ്റോളിന്റെ സാമൂഹികരംഗത്ത് ഉപദേശകനും സാമ്പത്തിക ഉപദേഷ്ടാവും കോളമിസ്റ്റുമാണ് ടോം.

പാലായിലെ ആദ്യകാല നേതാവും സ്വാതന്ത്ര സമരസേനാനിയുമായ വെട്ടം മാണിയുടെ പൗത്രൻ കൂടിയാണ് ടോം ആദിത്യ. അഭിഷേക്, അലീന, ആൽബർട്ട്, അഡോണാ, അൽഫോൻസ് എന്നിവരാണ് മക്കൾ. കൺസർവേറ്റീവ് പാർട്ടി ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ തെക്കേ ഇന്ത്യക്കാരനും ആയ ടോം ആദിത്യ, ടോൺ അവൺ, സോമർസെറ്റ് പോലീസ്  പാനലിന്റെ വൈസ് ചെയർമാനും ബ്രിട്ടിഷ് മൾട്ടി ഫൈത്ത് ഫോറത്തിന്റെ ചെയർമാനും  കൂടിയാണ്.

കൺസർവേറ്റീവ് പാർട്ടി ടിക്കറ്റിന്റെ കീഴിൽ തുടർച്ചയായിമൂന്ന് തെരഞ്ഞെടുപ്പുകളിൽ ബ്രാഡ്ലി സ്റ്റോക്ക് സൗത്ത് നിയോജകമണ്ഡലത്തിൽ നിന്ന് ടോം വിജയിച്ചിരുന്നു. കൗൺസിലിലെ വിവിധ കമ്മിറ്റികളിൽ ഡെപ്യൂട്ടി മേയറായും പ്ളാനിങ്, ഗതാഗത-പരിസ്ഥിതി കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചിരുന്നു.

വ്യാജരേഖാ കേസിൽ കർദിനാളിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ചുള്ള സർക്കുലർ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ വായിച്ചു. കർദിനാളിനെതിരെ വൈദികരുടെ നേതൃത്വത്തിൽ വ്യാജരേഖയുണ്ടാക്കിയെന്ന വാദം അടിസ്ഥാനരഹിതമാണെന്നും രേഖകളുടെ നിജസ്ഥിതി തെളിയിക്കാന്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് സര്‍ക്കുലറിലെ ആവശ്യം.

പ്രതിയായ ആദിത്യനെ മർദിച്ചാണ് പൊലീസ് വൈദികര്‍ക്കെതിരായി മൊഴി രേഖപ്പെടുത്തിയിരിക്കുന്നതെന്നും സര്‍ക്കുലറില്‍ ആരോപിക്കുന്നു. വ്യാജരേഖ ഉണ്ടാക്കുന്നതിന് വൈദികർ ശ്രമിച്ചിട്ടില്ലെന്നും സർക്കുലറില്‍ പറയുന്നു. സിറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സഭാധ്യക്ഷനെതിരെ പള്ളികളിൽ സർക്കുലർ വായിക്കുന്നത്.

ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി ഗോ എയര്‍. 899 രൂപയ്ക്ക് യാത്ര ചെയ്യാവുന്ന വിധം മെഗാ മില്യണ്‍ സെയില്‍ ഓഫറാണ് ഗോ എയര്‍ വാഗ്ദാനം ചെയ്യുന്നത്. ഞായറാഴ്ച മുതല്‍ 29 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് 899 രൂപ മുതല്‍ ടിക്കറ്റ് ലഭ്യമാകുക.
ജൂണ്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയുളള യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. 10 ലക്ഷം സീറ്റുകളാണ് ലഭ്യമാക്കുകയെന്ന് ഗോ എയര്‍ മനേജിംഗ് ഡയറക്ടര്‍ ജെ. വാഡിയ പറഞ്ഞു.
അഹമ്മദാബാദ്, വഡോദര, ബംഗളൂരു, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലക്‌നൗ, മുംബൈ, നാഗ്പുര്‍, പട്‌ന, പോര്‍ട്ട് ബ്ലെയര്‍, പുനെ, റാഞ്ചി, ശ്രീനഗര്‍ എന്നിവിടങ്ങളിലേക്കാണ് ഗോ എയറിന്റെ ആഭ്യന്തര സര്‍വ്വീസുളളത്. ഫുക്കെറ്റ്, മാലി, മസ്‌കറ്റ്, അബുദബി എന്നിവിടങ്ങളിലേക്ക് രാജ്യാന്തര സര്‍വ്വീസുകളും ഗോ എയര്‍ നടത്തുന്നുണ്ട്.
മിന്ത്ര, സുംകാര്‍ എന്നീ വെബ്‌സൈറ്റുകളുമായി ചേര്‍ന്നും ഫാബ് ഹോട്ടലുമായി ചേര്‍ന്നും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved