രാജ്യത്താകെ 305 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന നടി ഉൗര്‍മിള മണ്ഡോദ്കറാണ് മുംബൈ നോര്‍ത്തില്‍ സ്ഥാനാര്‍ഥി. പ്രചാരണം സജീവമായിട്ടും ഔദ്യോഗിക പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിയാത്ത മണ്ഡലങ്ങളാവുകയാണ് കേരളത്തിലെ വയനാടും വടകരയും.
ബുധനാഴ്ചയാണ് ഉൗര്‍മിള മണ്ഡോദ്കര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. വെള്ളിയാഴ്ച അവരുടെ സ്ഥാനാര്‍ഥിത്വം എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഔദ്യോഗികമായി ഇപ്പോഴും പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലാത്ത ശത്രുഘ്നന്‍ സിന്‍ഹ തന്നെയാണ് പട്ന സാഹിബിലെ സ്ഥാനാര്‍ഥിയെന്നും ഏതാണ്ട് ഉറപ്പാണ്. പട്ടികകളോരോന്നായി പുറത്തു വന്നിട്ടും കോണ്‍ഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന രണ്ടു മണ്ഡലങ്ങള്‍ ഇപ്പോഴും പടിക്കുപുറത്താണ്. കേരളത്തിലെ വയനാടും വടകരയും.
വയനാട് സീറ്റ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ തീരുമാനത്തിന് കാത്തുവച്ചിരിക്കുകയാണെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു. അപ്പോള്‍ പിന്നെ വടകരയോ ? വടകരയില്‍ സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസം കോണ്‍ഗ്രസ് വക്താവിന്‍റെ മറുപടി. തിരഞ്ഞെടുപ്പ് സമിതിയോഗങ്ങളിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് അന്തിമ അംഗീകാരം നല്‍കുക. എ.കെ.ആന്‍റണിയും കെ.സി വേണുഗോപാലും കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കും ഈ തിരഞ്ഞെടുപ്പു സമിതിയിലെ അംഗങ്ങളാണ്.
മറ്റുസംസ്ഥാനങ്ങളിലും ചില തീരുമാനങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നാണ് നേതൃത്വത്തിന്‍റെ ന്യായം. രണ്ടാമതൊരു മണ്ഡലം തിരഞ്ഞെടുക്കണമെങ്കില്‍ വയനാടിനൊപ്പം കര്‍ണാടകയിലെ ബീദറും രാഹുലിന്‍റെ പരിഗണനയിലുണ്ടെന്നാണ് വിവരം.
ഓച്ചിറയില്‍നിന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന റിപ്പോര്‍ട്ട് പുറത്ത്. പീഡനം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് പരിശോധന നടത്തിയത്. പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ സംരക്ഷണത്തില്‍ കഴിയുകയാണ്. പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് പോലീസ് കേസെടുത്തു. മുംബൈയില്‍ വെച്ചാണ് പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചത്.
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിന് ഇരയായ ഏഴുവയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. തലയോട്ടി പൊട്ടിയ കുട്ടി കോലഞ്ചേരിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. കുട്ടിയുടെ ദേഹമാസകലം കാലങ്ങളായി മര്‍ദനമേറ്റത്തിന്റെ പാടുകളാണെന്ന് തൊടുപുഴ എ.ഇ.ഒ. കെ.കെ.രമേശ് കുമാര്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുളള അമ്മയുടെ സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുട്ടിക്കൊപ്പം ആശുപത്രിയിലുളള അമ്മയും പൊലീസ് നിരീക്ഷണത്തിലാണെന്നും കെ.കെ. രമേശ് കുമാര്‍ പറഞ്ഞു.
ക്രൂര മർദനത്തിനു വിധേയനായ മൂത്ത കുട്ടിയെ ഇന്നലെ പുലർച്ചെയാണു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വീണു പരുക്കേറ്റെന്നായിരുന്നു കുട്ടിയോടൊപ്പമുണ്ടായിരുന്ന അമ്മയും, ഇവരുടെ സുഹൃത്തും പറഞ്ഞത്. കുട്ടിയുടെ നില വഷളായതിനെ തുടർന്നാണു കോലഞ്ചേരിയിലേക്കു മാറ്റിയത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് കുട്ടിയുടെ അമ്മയും സുഹൃത്തും പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. കോലഞ്ചേരിയിലേക്കു കൊണ്ടുപോയ ആംബുലൻസിൽ കയറാൻ മാതാവിന്റെ സുഹൃത്ത് വിസമ്മതം പ്രകടിപ്പിച്ചതും സംശയത്തിനിടയാക്കി.
മാതാവിന്റെ സുഹൃത്താണു സഹോദരനെ വടികൊണ്ട് മർദിച്ചതെന്നും സഹോദരന്റെ തലയ്ക്കു പിന്നിൽ ശക്തമായി അടിച്ചെന്നും, കാലിൽ പിടിച്ച് നിലത്തടിക്കുകയും ചെയ്തതായും ഇളയ കുട്ടി മൊഴി നൽകി. തലപൊട്ടി ചോര വന്നപ്പോൾ താനാണ് അതു തുടച്ചതെന്നും ഇളയ കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ.ജോസഫ് അഗസ്റ്റിനോടും കമ്മിറ്റി അംഗങ്ങളോടും പറഞ്ഞു.
അമ്മയെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം ഇളയ കുട്ടിയെ താൽക്കാലിക സംരക്ഷണത്തിന് അടുത്ത ബന്ധുവിനു കൈമാറി.
യുവാവിന്റെ മർദനത്തിൽ തലയോട്ടി പൊട്ടിയ രണ്ടാം ക്ലാസ് വിദ്യാർഥി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്ററിലാണ്. ആക്രമണത്തിൽ നാലുവയസ്സുകാരനായ ഇളയ സഹോദരന്റെ പല്ലു തകർന്നു. സംഭവത്തിൽ അമ്മയുടെ സഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയോട്ടി തകർന്ന് രക്തസ്രാവമുള്ളതിനാലാണു അടിയന്തിര ശസ്ത്രക്രിയ നടത്തിയതെന്നും നില അതീവ ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 7 വയസുള്ള കുട്ടിയുടെ മുഖത്തും ശരീരത്തും മർദനമേറ്റ പാടുകളുണ്ട്. ഇളയ കുട്ടിയെ തൊടുപുഴയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ കാലുകളിൽ അടിയേറ്റ പാടുകളുണ്ട്.
യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും ഇടുക്കി ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം കേസെടുക്കുമെന്നും ഡിവൈഎസ്പി കെ.പി. ജോസ് പറഞ്ഞു.
കുട്ടികളുടെ പിതാവ് ഒരുവർഷം മുൻപു മരിച്ചു. തുടർന്നാണു തിരുവനന്തപുരം സ്വദേശി, കുട്ടികളുടെ മാതാവിനൊപ്പം താമസമാരംഭിച്ചതെന്നു പൊലീസ് പറഞ്ഞു. ഇവർ നിയമപ്രകാരം വിവാഹിതരാണോയെന്ന് അറിയില്ല. ദമ്പതികളെന്നു പറഞ്ഞാണ് ഇവർ തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് വീട് വാടകയ്ക്കെടുത്തത്. കസ്റ്റഡിയിലുള്ളയാളുടെ കാലിൽ കട്ടിൽ വീണു പരുക്കറ്റ പാടുണ്ട്. വടിയുടെ സഹായത്തോടെയാണ് നടക്കുന്നത്.
ഇന്നലെ രാവിലെയാണു ഇതു സംബന്ധിച്ച് എറണാകുളം – ഇടുക്കി ജില്ലകളിലെ ചൈൽഡ് ലൈൻ അധികൃതർക്ക് വിവരം ലഭിച്ചത്. കുട്ടിയുടെ ശരീരത്തിലെ മുറിവുകളും അടിയേറ്റ പാടുകളും കണ്ട് സംശയം തോന്നിയതിനെ തുടർന്നു ഡോക്ടറാണ് പൊലീസിനെയും ചൈൽഡ് ലൈനിലും വിവരം അറിയിച്ചത്. തുടർന്ന് പൊലീസും ഇടുക്കി ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗങ്ങളും സംഭവം നടന്ന വീട്ടിലെത്തുകയും, മർദനമേറ്റ കുട്ടിയുടെ ഇളയ സഹോദരനിൽ നിന്നു വിവരം ശേഖരിക്കുകയും ചെയ്തു.
കൊല്ലം: ഓച്ചിറയില്‍ നിന്ന് നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യപ്രതി മുഹമ്മദ് റോഷനെതിരെ കൂടുതല്‍ വകുപ്പുകള്‍. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സൂചന ലഭിച്ചതോടെയാണ് പീഡനത്തിന് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൂടി പോലീസ് റോഷനെതിരെ ചാര്‍ത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. നേരത്തെ പെണ്‍കുട്ടിയുടെ പ്രായം കണക്കിലെടുത്ത് റോഷനെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തിരുന്നു.
പുതിയ വകുപ്പുകള്‍ കൂടി എഫ്.ഐ.ആറില്‍ ഉള്‍പ്പെടുന്നതോടെ റോഷനെതിരായ കേസ് കൂടുതല്‍ ശക്തിപ്പെടും. പെണ്‍കുട്ടിയെ വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി മാതാപിതാക്കള്‍ക്കൊപ്പം വിടാനാണ് പോലീസ് തീരുമാനം. പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ചാല്‍ ചൈല്‍ഡ് കെയര്‍ സ്ഥാപനത്തിലേക്ക് കുട്ടിയെ മാറ്റാനാവും പോലീസ് ശ്രമിക്കുക. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ആരോപണവുമായി റോഷന്റെ പിതാവ് രംഗത്ത് വന്നിട്ടുണ്ട്. കുട്ടിയുടെ പ്രായം വ്യക്തമാക്കി മാതാപിതാക്കള്‍ നല്‍കിയ രേഖ വ്യാജമാണെന്നും പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞതാണെന്നും കാണിച്ച് റോഷന്റെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശി ദമ്പതികളെ മര്‍ദ്ദിച്ച് അവശരാക്കിയ ഒരുസംഘം പെണ്‍കുട്ടിയുമായി കടന്നുകളയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഓച്ചിറ, വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ജോലിയാണ് പെണ്‍കുട്ടിയുടെ കുടംബത്തിന്. കുട്ടിയെ പിടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ മാതാപിതാക്കളെ സംഘം മര്‍ദ്ദിച്ചിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേസെടുത്തത്. കേസില്‍ കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്.
തൃശൂരിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി പിതാവും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹം തേടി. കാൽ തൊട്ടു വന്ദിച്ച തുഷാറിനോട് ‘ ആയുഷ്മാൻ ഭവഃ’ എന്നു പറഞ്ഞു തലയിൽ കൈവച്ച് വെള്ളാപ്പള്ളി അനുഗ്രഹിച്ചു. ക്ഷേത്രത്തിലെ പ്രസാദം പ്രീതി നടേശൻ മകന്റെ നെറ്റിയിൽ ചാർത്തി
ബിഡിജെഎസ് പ്രവർത്തകയാണെന്നും തുഷാറിനു വേണ്ടി തൃശൂരിൽ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രീതി പറഞ്ഞു. 2 വർഷം മുൻപാണ് ബിഡിജെഎസിൽ അംഗത്വമെടുത്തത്. നരേന്ദ്ര മോദിയുടെ കരങ്ങൾക്ക് ശക്തി പകരണം. അതിനു തുഷാർ ജയിക്കണമെന്നും അവർ പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ കൊല്ലത്തെ ക്യാംപ് ഓഫിസിലെത്തിയാണു തുഷാർ മാതാപിതാക്കളുടെ അനുഗ്രഹം തേടിയത്.
തുഷാർ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന അഭിപ്രായം വ്യക്തിപരമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാർ അനുഗ്രഹം തേടിയെത്തിയതിനു തൊട്ടു മുൻപ് മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗം ഭാരവാഹികൾ മുൻപ് മത്സരിച്ചപ്പോഴൊക്കെ കെട്ടിവച്ച കാശ് നഷ്‌ടപ്പെട്ടു. അതിനാലാണ് അങ്ങനെ പറഞ്ഞത്. യോഗത്തിന്റെ അച്ചടക്കവും സംഘടനാ ബോധവുമുള്ള വൈസ് പ്രസിഡന്റാണ് തുഷാർ. അടുത്ത കൗൺസിലിൽ യോഗത്തിൽ തുഷാറിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ചു തീരുമാനമെടുക്കും. തിരഞ്ഞെടുപ്പിൽ ശരിദൂര നിലപാടായിരിക്കും യോഗത്തിന്റേത്. പക്ഷേ ആലപ്പുഴയിലെ നിലപാട് അങ്ങനെയാകില്ല.
തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്റെ ആരോഗ്യനില മോശമായി തുടരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. അമ്മയും രണ്ടാനച്ഛനും പുറത്തുപോയി വന്നപ്പോള്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ച് ഏഴുവയസ്സുകാരനോട് രണ്ടാനച്ഛന്‍ ചോദിച്ചു. വ്യക്തമായ ഉത്തരം കിട്ടാത്തതിനെ തുടര്‍ന്നാണ് രണ്ടാനച്ഛന്‍ മൂത്ത കുഞ്ഞിനെ മര്‍ദ്ദിച്ചത്. രണ്ടാനച്ഛന്‍ കുട്ടിയെ നിലത്തിട്ട് പല തവണ ചവിട്ടിയെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. തടയാന്‍ ശ്രമിച്ച അമ്മയുടെ മുഖത്ത് അടിക്കുകയും ചെയ്തു. ഇത് കണ്ട് പേടിച്ച് കരഞ്ഞ മൂത്തകുട്ടിയെ ഇയാള്‍ നിലത്തിട്ട് പല തവണ തലയില്‍ ചവിട്ടി. ഇളയ കുഞ്ഞിനും മര്‍ദ്ദനമേറ്റു. ഏഴുവയസ്സുകാരന്റെ തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തേയും ഇയാള്‍ കുഞ്ഞുങ്ങളെ അടിച്ചിട്ടുണ്ടെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കുട്ടിയെ അബോധാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അബോധാവസ്ഥയിലായ ബാലന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. അമ്മയുടേയും ഇളയ കുട്ടിയുടെയും മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. പത്ത് മാസം മുമ്പാണ് കുട്ടികളുടെ പിതാവ് മരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരനെ കുട്ടികളുടെ അമ്മ വിവാഹം കഴിക്കുകയായിരുന്നു. പൊലീസ് നിരീക്ഷണത്തിലുള്ള ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ ഇളയ സഹോദരനെയും (നാല്) രണ്ടാനച്ഛന്‍ ആക്രമിച്ചതായി പൊലീസ് പറഞ്ഞു. ഈ മര്‍ദനത്തില്‍ കുട്ടിയുടെ പല്ലു തകര്‍ന്നു. കാലുകളില്‍ അടിയേറ്റ പാടുകളുണ്ട്. ഈ കുട്ടിയെ തൊടുപുഴയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടൊടെയാണ് തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഏഴ് വയസുകാരനെ ഗുരുതരാവസ്ഥയില്‍ എത്തിച്ചത്. അസ്വാഭാവികത തോന്നിയ ഡോക്ടര്‍മാര്‍ പൊലീസിനെ വിവരമറിയിച്ചു. തലയ്ക്കാണ് ഗുരുതമായി പരിക്കേറ്റത്. സോഫയില്‍ നിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് അമ്മ പറഞ്ഞതെങ്കിലും മുറിവുകള്‍ അങ്ങനെ ഉണ്ടായതല്ലെന്ന് ലക്ഷണങ്ങളില്‍നിന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായി. തുടര്‍ന്ന് കൂടുതല്‍ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പൊലീസ് എത്തിയതോടെയാണ് കാര്യങ്ങള്‍ക്ക് വ്യക്തത വന്നത്. രണ്ടാമത്തെ കുട്ടിക്ക് പരിക്കുണ്ടായതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കിയത്. കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദ് എന്ന യുവാവിനെ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുക്കുമെന്നും ഡിവൈഎസ്പി കെ.പി.ജോസ് പറഞ്ഞു.
ഏതെങ്കിലും ഭാരമുള്ള വസ്തുകൊണ്ട് കുട്ടിയെ അടിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സഹോദരനില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. കുട്ടിയുടെ മൊഴി പൂര്‍ണ്ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. എന്നാല്‍ ഏഴു വയസുകാരന്റെ പരിക്ക് വിലയിരുത്തുമ്പോള്‍ അതിക്രൂരമായ മര്‍ദ്ദനം നടന്നുവെന്നാണ് നിഗമനം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ഇളയ കുട്ടിയെ താല്‍ക്കാലിക സംരക്ഷണത്തിനു വല്യമ്മയെ ഏല്‍പിച്ചു. യുവതിയുടെ ആദ്യ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ അടുത്ത ബന്ധുവായ അരുണ്‍ യുവതിക്കും മക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു. ഇവര്‍ നിയമ പ്രകാരം വിവാഹിതരല്ലെന്നാണ് സൂചന.
തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ ബാലന് കാഴ്ചശക്തിയില്ലെന്നും ഡോക്ടര്‍ അറിയിച്ചു. രണ്ടാനച്ഛന്‍ ജ്യേഷ്ഠനെയും തന്നെയും മര്‍ദ്ദിച്ചെന്ന് അനുജന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മൊഴി നല്‍കി. ജ്യേഷ്ഠനെ വടി ഉപയോഗിച്ച് തലയിലും മുഖത്തും കണ്ണിനും അടിച്ച് നിലത്തു വീഴിച്ചെന്നും ചോര വന്നുവെന്നും കുട്ടി പറഞ്ഞു. ചോര തൂത്തുകളഞ്ഞത് താനാണെന്നുമാണ് കുട്ടിയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അരുണ്‍ ആനന്ദിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75-ാം വകുപ്പു പ്രകാരം കേസെടുക്കാന്‍ ആവശ്യപ്പെട്ട് തൊടുപുഴ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു. രണ്ടാനച്ഛന്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് തൊടുപുഴ സിഐ അഭിലാഷ് ടോമി പറഞ്ഞു.
ശബിരമലയിൽ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയിൽ കേസ് നൽകിയ പ്രേരണാ കുമാരി ബിഡെപി തന്നെയെന്ന് ചൂണ്ടിക്കാട്ടി തെളിവുകളുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇവര്‍ക്കുള്ള സംഘപരിവാർ – ബിജെപി ബന്ധം വെളിപ്പെടുത്തിയപ്പോള്‍ അവര്‍ക്ക് ബിജെപി ബന്ധമില്ലെന്നായിരുന്നു കേരളത്തിലെ നേതാക്കളുടെ അവകാശവാദം. പ്രേരണാകുമാരി ബിജെപിക്കാരിയാണെന്ന് ഞാന്‍ പ്രസംഗിച്ചതിന് എനിക്കെതിരെ ഒരു സുപ്രീം കോടതി അഭിഭാഷകന്‍ വഴി വക്കീല്‍ നോട്ടീസ് അയച്ച പ്രേരണാകുമാരി കേസ് കൊടുക്കാന്‍ തയ്യാറായില്ല. അന്ന് മുങ്ങിയ പ്രേരണാകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണ്– കടകംപള്ളി കുറിച്ചു.
ശബരിമല യുവതീപ്രവേശന കേസ് നൽകിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ കുമ്മനവും ശ്രീധരൻ പിള്ളയും അടക്കമുള്ളവർ കാട്ടണം. ശബരിമല ക്ഷേത്ര സന്നിധി മുതൽ തെരുവോരങ്ങളിൽ വരെ സംഘർഷാവസ്ഥ സൃഷ്ടിച്ചതിന് പൊതുസമൂഹത്തോട് നിങ്ങൾ മാപ്പ് പറയണമെന്നും കടകംപള്ളി തുറന്നടിച്ചു. ചൗക്കിദാര്‍ പ്രേരണ എന്ന ട്വിറ്റര്‍ അക്കൗണ്ടിലെ സ്‌ക്രീന്‍ ഷോട്ടും ബി.ജെ.പി പതാക പിടിച്ചു നില്‍ക്കുന്ന പ്രേരണയുടെ ചിത്രവും കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്.
കുറിപ്പിന്റെ പൂർണ്ണരൂപം:
നിങ്ങളോര്‍ക്കുന്നില്ലേ പ്രേരണാ കുമാരി എന്ന അഭിഭാഷകയെ. ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നല്‍കിയ അഞ്ച് യുവതികളില്‍ പ്രമുഖയായിരുന്നു പ്രേരണാകുമാരി. പ്രേരണാകുമാരി, ഭക്തി പസ്രീജ സേഥി, ലക്ഷ‌്മി ശാസ‌്ത്രി, അൽക്കശർമ, സുധപാൽ എന്നിവരാണ് 12 വർഷം ശബരിമല യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നടത്തിയത്. ഇവര്‍ക്കുള്ള സംഘപരിവാര – ബിജെപി ബന്ധം വെളിപ്പെടുത്തിയപ്പോള്‍ അവര്‍ക്ക് ബിജെപി ബന്ധമില്ലെന്നായിരുന്നു കേരളത്തിലെ ബിജെപി നേതാക്കളുടെ അവകാശവാദം. പ്രേരണാകുമാരി ബിജെപിക്കാരിയാണെന്ന് ഞാന്‍ പ്രസംഗിച്ചതിന് എനിക്കെതിരെ ഒരു സുപ്രീം കോടതി അഭിഭാഷകന്‍ വഴി വക്കീല്‍ നോട്ടീസ് അയച്ച പ്രേരണാകുമാരി കേസ് കൊടുക്കാന്‍ തയ്യാറായില്ല. അന്ന് മുങ്ങിയ പ്രേരണാകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണ്. ദില്ലിയിലെ ബിജെപി നേതൃനിരയിലുള്ള പ്രേരണാകുമാരി ബിജെപി ലീഗല്‍ സെല്ലിന്റെ സുപ്രീം കോടതി യൂണിറ്റ് സെക്രട്ടറിയും, ബിജെപി പോഷകസംഘടനയുടെ ഔദ്യോഗിക വക്താവുമാണ്. ബിജെപിയുടെ നേതൃനിരയില്‍ പെട്ട പ്രേരണാകുമാരിയെ കൊണ്ട് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നല്‍കിയതിന് പിന്നിലെ ഗൂഢശക്തി ആരെന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്.
പ്രേരണാകുമാരിയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ശംഭു ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധമുള്ള വ്യക്തിയും, ബിജെപിയുടെ സജീവപ്രവര്‍ത്തകനുമാണെന്നതും ഇതിനോട് കൂട്ടിവായിക്കണം. ശബരിമല യുവതീപ്രവേശനത്തിനായി വാദിച്ചതും, അനുകൂല വിധിക്കായി 12 വര്‍ഷം കേസ് നടത്തിച്ചതും ചൗക്കീദാര്‍ പ്രേരണാകുമാരി അടക്കമുളള സംഘപരിവാറുകാരായ, ബിജെപിക്കാരായ സ്ത്രീകളാണെന്നത് കേരളം കലാപ കലുഷിതമാക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തിയപ്പോള്‍ ഞങ്ങള്‍ വിളിച്ചു പറഞ്ഞതാണ്. അന്ന് അത് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍ക്കുള്ള കാലത്തിന്റെ മറുപടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കുറേക്കൂടി ദൃഢമായ തെളിവുകള്‍.
ആര്‍എസ്എസുകാരാണ് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നടത്തിയതെങ്കില്‍ നിങ്ങളെന്തിനാണ് അത് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന വിവരക്കേട് ചോദിച്ച് വരുന്നവര്‍ക്കായി മുന്‍കൂര്‍ മറുപടി നല്‍കാം. വിധി പുറപ്പെടുവിച്ചത് സുപ്രീംകോടതിയാണ്. ഭരണഘടനാ ബഞ്ചിന്റെ വിധിയാണ് സര്‍ക്കാരിന് ബാധകം. അത് പുനപരിശോധിക്കപ്പെട്ടാല്‍ അതും സര്‍ക്കാര്‍ അനുസരിക്കും. ആടിനെ പട്ടിയാക്കുന്ന നുണപ്രചാരണ വേലയുമായി വീടുകള്‍ കയറിയിറങ്ങുന്ന സംഘപരിവാറുകാരന്റെ ദുഷ്ടലാക്ക് ഈ നാട് തിരിച്ചറിയുന്നുണ്ട്. ഇനിയെങ്കിലും ശബരിമല യുവതീപ്രവേശന കേസ് നൽകിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ കുമ്മനവും ശ്രീധരൻ പിള്ളയും അടക്കമുള്ളവർ കാട്ടണം. ശബരിമല ക്ഷേത്ര സന്നിധി മുതൽ തെരുവോരങ്ങളിൽ വരെ സംഘർഷാവസ്ഥ സൃഷ്ടിച്ചതിന് പൊതുസമൂഹത്തോട് നിങ്ങൾ മാപ്പ് പറയണം.
“കൊണ്ടു നടന്നതും നീയേ ചൗക്കീദാറേ
കൊണ്ടു കൊല്ലിച്ചതും നീയേ ചൗക്കീദാറേ….”
– കടകംപളളി സുരേന്ദ്രൻ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സരിത എസ് നായര്‍. എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡനെതിരെയായിരിക്കും മത്സരിക്കുകയെന്നും സരിത അറിയിച്ചു. എറണാകുളം കളക്ട്രേറ്റിലെത്തിയ സരിത നാമനിര്‍ദേശ പത്രിക വാങ്ങിയാണ് മടങ്ങിയത്.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മെയിലുകളും ഫാക്‌സുകളും അയക്കുന്നുണ്ടെന്നും തനിക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും സരിത കൊച്ചിയില്‍ പറഞ്ഞു.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്ന് പറഞ്ഞ് പാര്‍ട്ടിക്കാര്‍ തന്നെ ആക്ഷേപിക്കുകയാണ്. എന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആര്‍ ഇട്ട ആളുകള്‍ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഈ നടപടിയെ ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നും അല്ലാതെ ജയിച്ച് പാർലമെന്റിൽ പോകാനല്ലെന്നും സരിത പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ചില കോൺഗ്രസ് എംഎൽഎമാർക്കെതിരെ പ്രചാരണം നടത്തുമെന്ന് സരിത നേരത്തെ പറഞ്ഞിരുന്നു.
ഡെറാഡൂണിലെ സ്‌കൂളില്‍ പഠിക്കുന്ന ഏഴാംക്ലാസുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലിക്കൊന്നു. സ്‌കൂള്‍ അങ്കണത്തില്‍ നിന്നും 12 വയസായ കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ക്യാംപസില്‍ നിന്നും പുറത്തു പോകുന്നത് തടയാന്‍ അധികൃതര്‍ മുതിര്‍ന്നതിന് കാരണക്കാരന്‍ എന്നാരോപിച്ചായിരുന്നു കൊലപാതകം. എന്നാല്‍ ഈ വിഷയം പൊലീസിനെയോ രക്ഷിതാക്കളെയോ അറിയിക്കാതെ മൃതദേഹം സ്‌കൂള്‍ അങ്കണത്തില്‍ തന്നെ അധികൃതര്‍ കുഴിച്ചുമൂടുകയായിരുന്നു.
മാര്‍ച്ച് പത്തിനാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. ഉത്തരാഖണ്ഡിലെ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടപ്പോഴാണ് സംഭവം പുറത്തു വന്നത്. കൊല്ലപ്പെട്ട കുട്ടി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയുടെ സമയത്ത് ബിസ്‌കറ്റ് മോഷ്ടിച്ചുവെന്നും, ഇതിന് ശിക്ഷയായി അധികൃതര്‍ വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ നിന്ന് പുറത്തു പോകുന്നത് വിലക്കിയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
മണിക്കൂറുകളോളം കുട്ടിയെ ക്രിക്കറ്റ് ബാറ്റുകളും സ്റ്റംപുകളും ഉപയോഗിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഡെറാഡൂണ്‍ എസ്എസ്പി നിവേദിത കുക്രേതി പറയുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുട്ടി മരിച്ചതായി ഡോക്ടറും പറയുന്നു.
സംഭവം പുറത്തു വന്നതോടെ സ്‌കൂള്‍ മാനേജര്‍, വാര്‍ഡന്‍, കായികാധ്യാപകന്‍, രണ്ടു വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കുറ്റം ചുമത്തിയാണ് അഞ്ചുപേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറയുന്നു.
‘മിഷൻ ശക്തി’ എന്ന പേരിൽ ഇന്ത്യ ലോ ഓർബിറ്റിൽ നടത്തിയ പരീക്ഷണത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. ഇതിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷണം നല്ല ലക്ഷണമല്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാർമമെന്റ് റിസർച്ചിലെ സ്പെയ്സ് സെക്യൂരിറ്റി ഫെലോ ഡാനിയൽ പൊറാസ് അഭിപ്രായപ്പെട്ടു.
വിഷയത്തിൽ നേരത്തെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് മുന്നറിയിപ്പ് നൽകിയിരുന്നു എന്നാണിപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഭൂമിക്ക് തന്നെ ഭീഷണിയാകുന്ന പരീക്ഷണം വേണ്ടെന്നായിരുന്നു അന്ന് മൻമോഹൻ പറഞ്ഞത്. 2012ൽ യുപിഎ ഭരിക്കുമ്പോഴാണ് അഗ്നി മൂന്ന് മിസൈൽ പരീക്ഷണം നടക്കുന്നത്. അന്നു തൊട്ടേ സാറ്റലൈറ്റുകളെ തകർക്കാനുള്ള ശേഷി ഇന്ത്യക്കുണ്ട്. അന്നത്തെ ഡിആർഡിഒ ഡയറക്ടർ ജനറൽ ഡോ. വി.കെ സാരസ്വാത് ഇക്കാര്യം അന്നു തന്നെ വെളിപ്പെടുത്തിയിരുന്നു.
2012ൽ യുപിഎ ഭരിക്കുമ്പോഴാണ് അഗ്നി മൂന്ന് മിസൈൽ പരീക്ഷണം നടക്കുന്നത്. അന്നു തൊട്ടേ സാറ്റലൈറ്റുകളെ തകർക്കാനുള്ള ശേഷി ഇന്ത്യക്കുണ്ട്. അന്നത്തെ ഡിആർഡിഒ ഡയറക്ടർ ജനറൽ ഡോ. വി.കെ സാരസ്വാത് ഇക്കാര്യം അന്നു തന്നെ വെളിപ്പെടുത്തിയിരുന്നു.
മനുഷ്യരുടെ ഇടപെടല്‍ കാരണം ഭൂമിയുടെ അന്തരീക്ഷവും അപകടകരമാംവിധം മാലിന്യത്താല്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ പറയുന്നത്. 1957 മുതല്‍ ഇതുവരെ പലപ്പോഴായി മനുഷ്യര്‍ വിക്ഷേപിച്ച ഏകദേശം 30000ത്തിലേറെ ബഹിരാകാശ വസ്തുക്കളുടെ അവശിഷ്ടങ്ങളാണ് ഭൂമിക്ക് ചുറ്റുമായി കറങ്ങി നടക്കുന്നത്. ഒരു ആപ്പിളിന്റെ വലുപ്പം മുതല്‍ വലിയൊരു ബസിന്റെ അത്രയും വരുന്ന മനുഷ്യ നിര്‍മിത വസ്തുക്കളാണ് ഭൂമിക്കു ചുറ്റും കറങ്ങുന്നത്.