India

നീതിന്യായ രംഗത്തെ ഉന്നതനെതിരെ പോക്സോ കേസ്. മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ച കൊച്ചിയിലെ പ്രമുഖനായ നീതിന്യായ രംഗത്തെ വ്യക്തിക്കെതിരെയാണ് കേസ്.മൂന്നുവയസുള്ള കൊച്ചുമകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ പോക്സോ നിയമത്തിലെ 7, 8 വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത് – ക്രൈം നമ്ബര്‍ 41/2019.

കൊച്ചിയിലെ വസതിയില്‍ കഴിഞ്ഞ 14-നു രാത്രിയില്‍ മകന്റെ കുഞ്ഞിനെ ഉപദ്രവിച്ചെന്നാണു പരാതി. പ്രതിയുടെ പേരെഴുതേണ്ട കോളത്തില്‍ പേര് പരാമര്‍ശിച്ചിട്ടില്ല. ‘ഇരയുടെ മുത്തച്ഛന്‍ (59 വയസ്)’ എന്നു മാത്രമാണ് എഫ്.ഐ.ആറില്‍ പ്രതിയെക്കുറിച്ചുള്ള സൂചന. അന്വേഷണത്തില്‍ ‘ഇരയുടെ മുത്തച്ഛന്‍’ നീതിന്യായരംഗത്തെ ഒരു പ്രമുഖനാണെന്നു വ്യക്തമായി. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയുമായി മാതാപിതാക്കള്‍ കഴിഞ്ഞ 14-നു രാത്രി ചേരാനല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. അവിടെ കുട്ടിയെ ചികിത്സിച്ച ശിശുരോഗ വിദഗ്ധനാണു 16-നു ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്.

ഈ ഡോക്ടര്‍ ആവലാതിക്കാരനായി ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍, തുടരന്വേഷണത്തിനായി സംഭവസ്ഥലം അധികാരപരിധിയിലുള്ള എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്കു കൈമാറി.അവിടെ സബ് ഇന്‍സ്പെക്ടര്‍ വിബിന്‍ ദാസ് അന്നുതന്നെ എഫ്.ഐ.ആര്‍. റീ രജിസ്റ്റര്‍ ചെയ്തു. തുടര്‍നടപടിയുടെ ഭാഗമായി എഫ്.ഐ.ആര്‍. കോടതിയിലേക്കും അയച്ചിട്ടുണ്ട്.

റഷ്യന്‍ അതിര്‍ത്തിയായ കെര്‍ഷ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് തീ പിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ആറ് ഇന്ത്യാക്കാരും. ഇവരെ ഇതുവരെയും കണ്ടുകിട്ടിയിട്ടില്ല. കാണാതായ പത്ത് പേരില്‍ ഒരു മലയാളി അടക്കം നാല് പേരെ രക്ഷിച്ചു. മലയാളിയായ അശോക് നായരാണ് രക്ഷപ്പെട്ടത്. 15 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.
പിനല്‍ കുമാര്‍ ഭരത്ഭായ് ടണ്ടേല്‍, വിക്രം സിങ്, ശരവണ്‍ നാഗരാജന്‍, വിഷ്വാല്‍ ദോഡ്, രാജ് ദേവ് നാരായണന്‍, കരണ്‍ കുമാര്‍ ഹരിഭായ് എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍ ഇവരെ തിരിച്ചറിഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

തിങ്കളാഴ്ച പ്രാദേശിക സമയം ആറ് മണിയോടെ കരിങ്കടലില്‍ വച്ച് രണ്ട് ചരക്കുകപ്പലുകള്‍ക്ക് തീ പിടിക്കുകയായിരുന്നു. ദ്രവീകൃത പ്രകൃതിവാതകം വഹിച്ചിരുന്ന വെനീസ്, മെയ്‌സ്‌ട്രോ എന്നീ ടാന്‍സാനിയന്‍ കപ്പലുകള്‍ക്കാണ് തീ പിടിച്ചത്. ഒരു കപ്പലില്‍ നിന്ന് അടുത്തതിലേക്ക് കടലില്‍ വച്ച് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

പതിനഞ്ചോളം ഇന്ത്യാക്കാര്‍ ഈ കപ്പലുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. മരിച്ചവരെക്കുറിച്ചും രക്ഷപ്പെട്ടവരെക്കുറിച്ചുമുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ല. കടല്‍ പ്രക്ഷുബ്ധമായത് കാരണം ഉള്‍ക്കടലിലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് കപ്പലുകളും ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്.

ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വ സാധ്യത തള്ളാതെ ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അതാത് ഘടകങ്ങളുടെ നിർദേശം പരിഗണിക്കാറുണ്ടെന്ന് കേരളത്തിന്റ ചുമതലയുളള എ.െഎ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്നിക്പറഞ്ഞു.

എന്നാൽ താനിപ്പോള്‍ എം.എല്‍.എയായതുകൊണ്ട് ലോകാസഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലന്ന സൂചന ഉമ്മൻ ചാണ്ടി നല്‍കി‌യിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം പ്രതികരിക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം ന്യൂനപക്ഷ വോട്ടുകൾ തിരികെപിടിക്കാൻ ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന് പാർട്ടിയിൽ ആവശ്യം ഉയർന്നിരുന്നു.
ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും ജയിക്കുന്ന ആളാണ് ഉമ്മന്‍ചാണ്ടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ മല്‍സരരംഗത്തിറക്കുന്നതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത് നിര്‍ണായക പോരാട്ടത്തില്‍ ഒരു സീറ്റ് സുനിശ്ചിതമാക്കാം എന്നതുതന്നെ. നിയമസഭ തിരഞ്ഞെടുപ്പിലൂടെ അകന്നുപോയ മതന്യൂനപക്ഷങ്ങളെ വീണ്ടും കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാം. തിരഞ്ഞെടുപ്പ് രംഗത്ത് പാര്‍ട്ടിക്ക് ഉണര്‍വും ആത്മവിശ്വാസവും വര്‍ധിക്കും.

എന്നാൽ പാര്‍ട്ടിതലത്തിലും പാര്‍ലമെന്ററി രംഗത്തും ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി ഒഴിഞ്ഞുകിട്ടാന്‍ ആഗ്രഹിക്കുന്നവരാണ് ‌തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.

നോയിഡ: മദ്യപിക്കാന്‍ പണം നല്‍കാതിരുന്ന ഭാര്യയുടെ ചെവി ഭര്‍ത്താവ് മുറിച്ചെടുത്തു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍നേയിഡയിലുള്ള ദാദ്രിയിലാണ് സംഭവം നടന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസെടുത്തതോടെ പ്രതിയായ മുഹമ്മദ് ഷാകില്‍(45) എന്നയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഷാകിലിന്റെ ഭാര്യ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. അമിത മദ്യപാനിയായ ഭര്‍ത്താവ് പണം നല്‍കാത്തതിന് ചെവി മുറിച്ചെടുത്തുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാകിലും ഭാര്യയും തമ്മില്‍ നിരന്തരം വഴക്കടിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്ഥിരമായി ഷാകില്‍ മദ്യപിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ചൊവ്വാഴ്ച്ചയും സമാന പ്രശ്‌നത്തെ ചൊല്ലിയാണ് വഴക്ക് ആരംഭിച്ചത്. തുടര്‍ന്ന് ഷാകില്‍ പണം ആവശ്യപ്പെട്ടു, നല്‍കാതിരുന്നതോടെ മുഖത്ത് നഖം ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും കീഴ് ചെവി മുറിച്ചെടുക്കുകയും ചെയ്തു.

ആക്രമണത്തില്‍ പരിക്കേറ്റ പരാതിക്കാരിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്. ഇവരുടെ ബന്ധത്തില്‍ മൂന്ന് കുട്ടികളുമുണ്ട്. പോലീസ് ഷാകിലിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.

നഴ്‌സ് ആന്‍ലിയയുടെ ദുരൂഹമരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍ കേസിലെ പ്രധാനതെളിവാവുകയാണ്. ഒരിക്കലും മറക്കരുതാത്ത ജീവിതാനുഭവങ്ങളെല്ലാം അവളുടെ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. വിവാഹത്തിന്റെയും ഗര്‍ഭിണിയായതിന്റെയും ഓര്‍മദിവസം, പ്രിയപ്പെട്ട ബന്ധുക്കള്‍, കൂട്ടുകാര്‍, തന്നെ മാനസിക രോഗിയാക്കാന്‍ ആശുപത്രിയില്‍ കൊണ്ടു പോയത്… തുടങ്ങി എല്ലാം, തന്റെ ദുരൂഹമരണക്കേസിനു തെളിവാകുമെന്നും താനനുഭവിച്ച പീഢാനുഭവങ്ങള്‍ ലോകം അറിയാന്‍ വഴിയാകുമെന്നും ഓര്‍ക്കാതെ ആന്‍ലിയ സ്വന്തം എഴുതിവച്ചു. ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാന്‍ കഴിയാതെ 25ാം വയസില്‍, സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അവള്‍ ദുരൂഹമരണത്തിന് കീഴടങ്ങി.

ആന്‍ലിയയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഭര്‍തൃവീട്ടില്‍ യുവതി മരിച്ചാല്‍ നിശ്ചിത വര്‍ഷങ്ങള്‍ക്കുള്ളിലാണെങ്കില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന കോടതിവിധികള്‍ പരിഗണിക്കപ്പെട്ടില്ല. 2018 ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ കാണാതാകുന്നത്. ഭര്‍ത്താവ് ജസ്റ്റിന്റെ പരാതി കിട്ടിയപ്പോള്‍, തൃശൂര്‍ റെയില്‍വെ എഎസ്‌ഐ അജിത്താണു വിവരം വിദേശത്തുള്ള മാതാപിതാക്കളെ വിളിച്ചറിയിച്ചത്. ആന്‍ലിയയെ പരീക്ഷയ്ക്കായി ബെംഗളൂരുവിലേക്കു ട്രെയിന്‍ കയറ്റി വിട്ടു എന്നായിരുന്നു ജസ്റ്റിന്‍ ആദ്യം പറഞ്ഞത്.

പിന്നീടാണു ഭാര്യയെ കാണാനില്ലെന്നു റെയില്‍വെ പോലീസില്‍ പരാതി കൊടുത്തത്. ഒരു സൂചനയുമില്ലാതെ മൂന്നു ദിവസം കടന്നുപോയി. നോര്‍ത്ത് പറവൂര്‍ വടക്കേക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെരിയാറില്‍ യുവതിയുടെ ചീര്‍ത്ത മൃതദേഹം കണ്ടെത്തിയെന്ന വിവരം കിട്ടിയത് 28ന്. അതു ആന്‍ലിയയുടെ മൃതദേഹമാണെന്നു സ്ഥിരീകരിച്ചു. മകളുടെ മരണവിവരമറിഞ്ഞു വിദേശത്തുനിന്നു പറന്നെത്തിയ മാതാപിതാക്കള്‍ക്കു പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയ മൃതദേഹമാണു കിട്ടിയത്. സംസ്‌കാര ചടങ്ങുകളില്‍ ഭര്‍ത്താവും കുടുംബവും പങ്കെടുത്തില്ല. എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മൃതദേഹം കാണിക്കാനും ഭര്‍തൃവീട്ടുകാര്‍ തയാറായില്ലെന്ന് പിതാവ് ഹൈജിനസ് പറയുന്നു.

മരണത്തിനു മിനിറ്റുകള്‍ക്കു മുന്‍പ് ആന്‍ലിയ സഹോദരന് അയച്ച മെസേജുകളാണു ൈഹജിനസ് പോലീസിനു സമര്‍പ്പിച്ച പ്രധാന തെളിവ്. ആന്‍ലിയയുടെ കഷ്ടപ്പാടുകള്‍ വിവരിക്കുന്നതാണു സന്ദേശങ്ങള്‍. വീട്ടില്‍നിന്നാല്‍ ജസ്റ്റിനും അമ്മയും കൂടി എന്നെ കൊല്ലും. ഞാന്‍ പോലീസ് സ്റ്റേഷനില്‍ പോകാന്‍ നോക്കിയിട്ട് ഭര്‍ത്താവ് സമ്മതിക്കുന്നില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജസ്റ്റിനും അമ്മയും വീട്ടുകാരുമാണ് ഉത്തരവാദി, അവരെ വെറുതെ വിടരുത് എന്നെല്ലാമായിരുന്നു സന്ദേശങ്ങള്‍. ബെംഗളൂരുവിലേക്ക് ഇപ്പോള്‍ പോകേണ്ട, നമുക്കു പരിഹാരം ഉണ്ടാക്കാം എന്നെല്ലാം സഹോദരന്‍ പറയുന്നുണ്ടെങ്കിലും പോകാന്‍ ആന്‍ലിയ നിര്‍ബന്ധം പിടിച്ചു. ബെംഗളൂരുവിലേക്കു ട്രെയിന്‍ കയറ്റി വിട്ടതായി ജസ്റ്റിന്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുമുണ്ട്. പക്ഷെ ഇതേ ജസ്റ്റിന്‍ റെയില്‍വേ സ്റ്റേഷനില്‍ കാണാതായെന്നാണു പരാതിയില്‍ പറയുന്നത്. ആന്‍ലിയയെ ബെംഗളൂരുവിലേക്കു കയറ്റിവിട്ടെന്നു ജസ്റ്റിന്‍ പറയുമ്പോള്‍, എങ്ങനെ അവര്‍ നേരെ എതിര്‍ഭാഗത്തേയ്ക്ക് സഞ്ചരിച്ചു എന്നതു ദുരൂഹമാണ്.

മൂന്നു ദിവസം കഴിഞ്ഞ് മൃതദേഹം പെരിയാറിലൂടെ ഒഴുകിയതെങ്ങനെ എന്നതും ഉത്തരം കിട്ടാത്ത ചോദ്യം. മകളെ കൊന്ന് പുഴയില്‍ ഒഴുക്കിയതാണെന്നു സംശയിക്കുന്നതായി ഹൈജിനസ് പറയുന്നു. താനനുഭവിച്ച പീഡനങ്ങള്‍ വിവരിച്ചു ആന്‍ലിയ കടവന്ത്ര പോലീസിന് എഴുതിയ പരാതി വീട്ടുകാര്‍ കണ്ടെടുത്തിരുന്നു. ജോലി നഷ്ടപ്പെട്ടതറിയിക്കാതെ ഭര്‍ത്താവ് തന്നെ വിവാഹം കഴിച്ചത്, ജോലി രാജി വയ്പ്പിച്ചത്, വീട്ടിലെത്തിച്ച് ഉപദ്രവിച്ചത്.. തുടങ്ങിയ കാര്യങ്ങള്‍ 18 പേജിലായാണു പറയുന്നത്. വിദ്യാഭ്യാസവും ജോലിയും ഉണ്ടായിരുന്ന തന്നെ ജസ്റ്റിന്റെ കുടുംബം മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. പഠിക്കാനായി ജോലി രാജിവച്ചതിനു കുറ്റപ്പെടുത്തി. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു പറഞ്ഞു. ‘ഗര്‍ഭിണിയായ ശേഷവും പീഡനങ്ങള്‍ തുടര്‍ന്നു. പഴകിയ ഭക്ഷണമാണു കഴിപ്പിച്ചിരുന്നത്. കുഞ്ഞുണ്ടായ ശേഷവും ഉപദ്രവിച്ചു. കേട്ടാലറയ്ക്കുന്ന തെറികള്‍ വിളിക്കും. കുഞ്ഞിനെ തന്നില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചു എന്നെല്ലാം പരാതിയില്‍ പറയുന്നു. ജസ്റ്റിന്റെയോ വീട്ടുകാരുടെയോ ഉപദ്രവമില്ലാതെ, പേടിക്കാതെ ജീവിക്കണം. വലിയ പീഡനമാണ് അനുഭവിക്കുന്നത്. കുഞ്ഞിന് അപ്പന്‍ വേണം. ഭര്‍ത്താവ് വേണം. വേറെയാരുമില്ല. വീട്ടുകാര്‍ നാട്ടിലില്ല. ഈ അപേക്ഷ ദയാപൂര്‍വം പരിഗണിക്കണം’ പരാതിയുടെ അവസാനവാചകമായി ആന്‍ലിയ എഴുതി.

മകളായിരുന്നു എനിക്കെല്ലാം. അവള്‍ എന്നെ സ്‌നേഹിച്ചതു പോലെ ആരും സ്‌നേഹിച്ചിട്ടുണ്ടാവില്ല. എന്റെ കരളാണ് അവര്‍ പറിച്ചെടുത്തു കളഞ്ഞത്. ജോലി ഉപേക്ഷിച്ചു നാട്ടില്‍ വന്നു നില്‍ക്കുന്നത് അവള്‍ക്കു നീതി കിട്ടാനാണ്. തെളിവുകളെല്ലാം നല്‍കിയിട്ടും പോലീസ് ഒന്നും ചെയ്തില്ല. അവള്‍ മരിച്ചിട്ട് 150 ദിവസങ്ങളായി. മാതാപിതാക്കളായ ഞങ്ങള്‍ കയറിയിറങ്ങാത്ത ഓഫിസുകളില്ല. മുട്ടാത്ത വാതിലുകളില്ല’ ഒരച്ഛന്റെ ദുഃഖം ഹൈജിനസിന്റെ വാക്കുകളില്‍ തളംകെട്ടി. മാതാപിതാക്കള്‍ വിദേശത്ത്. സാമ്പത്തിക പ്രയാസങ്ങളില്ലാത്ത കുടുംബം. ബിഎസ്സി നഴ്‌സിങ് പൂര്‍ത്തിയാക്കി വിദേശത്തു ജോലി കിട്ടിയതോടെ ആന്‍ലിയ സ്വയംപര്യാപ്തയായി.

വിവാഹത്തോടെ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി. എംഎസ്സി നഴ്‌സിങ് പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം ബാക്കി. നാട്ടില്‍ നല്ലൊരു ജോലി, കുഞ്ഞിനു മികച്ച വിദ്യാഭ്യാസം, വീട്, കാര്‍, ഭാവിയിലേക്കുള്ള സമ്പാദ്യം.. സ്വപ്നങ്ങളുടെ പട്ടിക നീളുമ്പോഴും നേടാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു ആന്‍ലിയയ്ക്ക്. കഴിഞ്ഞ ദിവസമാണ് ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന്‍ ചാവക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. സംഭവം നടന്നു നാല് മാസത്തിനു ശേഷം കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയതിനു പിന്നാലെയാണു മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ന്യൂഡല്‍ഹി: നടി ആക്രമണക്കേസില്‍ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ച സമയം നല്‍കണമെന്നാണ് ആവശ്യം. ഈ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ദിലീപിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കാനാകില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

മെമ്മറി കാര്‍ഡ് ദിലീപിന് കൈമാറാന്‍ കഴിയില്ലെന്നും ദൃശ്യങ്ങള്‍ നടിയെ അപമാനിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന് മറുപടി നല്‍കാനാണ് ദിലീപ് ഒരാഴ്ച്ച സമയം ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ വാദം നീളാനാണ് സാധ്യത. കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിക്കും നാളെ ഹാജരാകന്‍ അസൗകര്യമുണ്ടെന്ന് അപേക്ഷയില്‍ പറയുന്നു.

നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി ദിലീപിന്റെ ഹര്‍ജി തള്ളുകയായിരുന്നു. കേസില്‍ തന്റെ നിരപരാധിയാണെന്നും മെമ്മറി കാര്‍ഡിലുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും ദിലീപ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇതൊന്നും മുഖവിലക്കെടുത്തില്ല.

വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നുവെന്ന് അവകാശപ്പെട്ട യുഎസ് ഹാക്കര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹി പൊലീസിന് പരാതി നല്‍കി. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് അനന്തിരവന്‍ ആവശ്യപ്പെട്ടു. ഷൂജയുടെ വെളിപ്പെടുത്തലുകളെ ഹാക്കത്തോണിന്‍റെ സംഘാടകര്‍ തള്ളിപ്പറഞ്ഞു. ഹാക്കത്തോണില്‍ പങ്കെടുത്തത് സ്വന്തം നിലയ്ക്കാണെന്നാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബിലിന്‍റെ വിശദീകരണം.

അപവാദപ്രചാരണവും തെറ്റിദ്ധാരണ പരത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി െഎപിസി 505 പ്രകാരം എഫ്.െഎ.ആര്‍ റജിസ്റ്റര്‍ ചെയ്ത് യുഎസ് ഹാക്കര്‍ക്കര്‍ സെയ്ദ് ഷൂജയ്ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി വോട്ടിങ് യന്ത്രം നിര്‍മിക്കാറുള്ള ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഒാഫ് ഇന്ത്യയില്‍ ജീവനക്കാരനായിരുന്നുവെന്ന് ഷൂജ അവകാശപ്പെട്ടിരുന്നു.

ഇത് തെറ്റാണെന്ന് ഇസിെഎഎല്‍ വ്യക്തമാക്കി. ഷൂജ വെളിപ്പെടുത്തലുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് ഹാക്കത്തോണിന്‍റെ സംഘാടകരായ ഫോറിന്‍ പ്രസ് അസോസിയേഷന്‍ അറിയിച്ചു. ഹാക്കത്തോണില്‍ കപില്‍ സിബില്‍ പങ്കെടുത്തത് കോണ്‍ഗ്രസിന്‍റെ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് ബിജെപി ആരോപണം. എന്നാല്‍ സംഘടകര്‍ ക്ഷണിച്ചപ്പോള്‍ സ്വന്തം നിലയില്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് കപില്‍ സിബിലിന്‍റെ വിശദീകരണം. കപില്‍ സിബില്‍ പങ്കെടുത്തതിനെ തൃണമൂല്‍ വിമര്‍ശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ മതിയെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു.

അതിനിടെ, 2014 മേയ് 12 ന് തന്‍റെ സഹായികളായ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടത് ബിജെപി തെലങ്കാന അധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡിയുടെ ഫാം ഹൗസില്‍വെച്ചാണെന്ന് ഹാക്കര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ഇതേ കുറിച്ച് ആന്ധ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് കപില്‍ സിബില്‍ ആവശ്യപ്പെട്ടു.

ഹാക്കറുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സിയായ റോയോ, സുപ്രീംകോടതി ജഡ്ജോ അന്വേഷിക്കണമെന്നാണ് മുണ്ടെയുടെ അനന്തിരവനും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെയുടെ ആവശ്യം.

മലപ്പുറം കൊണ്ടോട്ടി ബ്ലോസം ആർട്സ് ആൻഡ് സയൻസ് കൊളേജിലെ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ നടൻ ഡെയ്ൻ ഡേവിസിനെ ഇറക്കിവിട്ട സംഭവം സമൂഹമാധ്യമങ്ങളിലടക്കം വലിയ കോലാഹലങ്ങളാണ് സൃഷ്ടിച്ചത്. സ്റ്റേജിൽ അതിഥിയായി എത്തിയ ഡെയ്നിനോട് ഇറങ്ങിപ്പോടാ… എന്ന് പ്രിൻസിപ്പല്‍ ആക്രോശിച്ചുവെന്ന് ഡെയ്ന്‍ തുറന്നടിച്ചു. ഇതുകേട്ട് ഇറങ്ങാൻ തുടങ്ങിയ ഡെയ്നിനോട് വിദ്യാർഥികൾ അൽപ്പനേരം നിൽക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്യണമെന്നും അപേക്ഷിച്ചു. വീണ്ടും മൈക്കിന്റെ അരികിലേക്ക് എത്തിയ ഡെയ്നിനോട് ‘ഇറങ്ങിപ്പോകാൻ പറഞ്ഞിട്ടും നാണമില്ലേ നിൽക്കാൻ..’ എന്ന് പ്രിൻസിപ്പല്‍ ചോദിച്ച വിഡിയോ വൈറലായിരുന്നു. ഈ വിഷയത്തിൽ ഇങ്ങനെ പ്രതികരിക്കാനുള്ള സാഹചര്യത്തെക്കുറിച്ച് പ്രിൻസിപ്പാൾ ടി.പി.അഹമ്മദ്  സംസാരിച്ചു.

കോളജിൽ വിദ്യാർഥികൾ രണ്ട് ചേരിയായി തിരിഞ്ഞ് പരിപാടി നടന്ന ദിവസം രാവിലെ മുതൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടായിരുന്നു. ഡെയ്ൻ ഡേവിസ് അതിഥിയായി എത്തേണ്ടിയിരുന്നത് പത്തരയ്ക്കായിരുന്നു എന്നാൽ രണ്ട് മണിക്കൂർ വൈകിയാണ് അതിഥിയെത്തിയത്. എത്തിയ സമയത്ത് കോളജിലെ അന്തരീക്ഷം മോശമായിരുന്നു. ഇതിനെക്കുറിച്ച് ഗെയ്റ്റിലെത്തിയപ്പോൾ തന്നെ ഞാൻ ഡെയ്നിനോട് പറഞ്ഞതാണ്. പരിപാടി നടത്താൻ സാധിക്കില്ല, നിങ്ങൾക്ക് ഉദ്ഘാടനത്തിന് ക്ഷണിച്ചതിന് നൽകേണ്ട തുക തന്നേക്കാം മടങ്ങിപൊയ്ക്കോളൂവെന്ന് അറിയിച്ചു. എന്നാൽ വിദ്യാർഥികൾ നിർബന്ധിച്ച് വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു– പ്രിൻസിപ്പല്‍ പറയുന്നു.

കോളജിൽ ഒരു അതിഥിയായി വന്നാൽ പെരുമാറേണ്ട രീതി ഇങ്ങനെയാണോ? സാധാരണ അതിഥികൾ പ്രിൻസിപ്പലിന്റെ മുറിയിലിരുന്ന് ചായസൽക്കാരം സ്വീകരിച്ചതിന് ശേഷമാണ് വേദിയിലെത്തുന്നത്. ഇവിടെ എന്നെയും അധ്യാപകരെയും മാനിക്കാതെയാണ് അതിഥി സ്റ്റേജിലെത്തിയത്. വീണ്ടും പോകാൻ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ ഈ വിദ്യാർഥികളുടെ പ്രിൻസിപ്പല്‍ ആയിരിക്കാം, എന്റെ അല്ല, എന്ന് മൈക്കിലൂടെ എന്റെ കുട്ടികളുടെ മുന്നിൽ വിളിച്ചു പറഞ്ഞു. കുട്ടികളുടെ മുമ്പിൽവെച്ച് ഈ രീതിയിൽ സംസാരിച്ച അതിഥിയോട് ഞാൻ അവിടെയിരിക്കാൻ പറയണോ? എനിക്ക് ഇനിയും കോള‌ജിൽ കുട്ടികളുടെ മുമ്പിൽ നടക്കേണ്ടതാണ്. ഇങ്ങനെയൊക്കെ അവരുടെ മുന്നിൽവെച്ച് പറയുന്ന ഒരു അതിഥിയെ പ്രോത്സാഹിപ്പിക്കാൻ എനിക്കാവില്ലായിരുന്നു. ഡെയ്ൻ സോഷ്യൽമീഡിയിയൽ വന്ന് പ്രതികരിച്ചത് പോലെ പ്രതികരിക്കാൻ ഞാന്‍ അദ്ദേഹത്തെ പോലെ പക്വതയില്ലാത്ത ആളല്ല. നാൽപ്പത്തിയഞ്ച് വർഷത്തോളം അധ്യാപകനായി സേവനമനുഷ്ഠിച്ച ആളാണ് ഞാന്‍. ഡെയ്ൻ തീരെ പക്വതയില്ലാത്ത അതിഥിയായിരുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പോലെ ഡ്രസ് കോഡിന്റെ വിഷയമല്ല സംഭവങ്ങള്‍ക്ക് കാരണം. കോളജിൽ ക്രമസമാധനത്തിന്റെ പ്രശ്നമുണ്ടായിരുന്നു. കുട്ടികൾ അടിപിടിയും ബഹളവുമുണ്ടാക്കി എന്തെങ്കിലും സംഭവിച്ചാൽ മനേജ്മെന്റിനോട് സമാധാനം പറയേണ്ടത് ഞാനാണ്.– പ്രിൻസിപ്പല്‍ പ്രതികരിച്ചു.

എന്നാൽ കോളജിലേക്ക് വിദ്യാർഥികളും യൂണിയനും സ്വീകരിച്ച് ആനയിച്ചതുകൊണ്ടാണ് താൻ വേദിയിലെത്തിയതെന്നും ഡെയ്ൻ ലൈവിൽ പ്രതികരിച്ചു. അധ്യാപകരായാൽ കുട്ടികൾക്കൊപ്പം ഇറങ്ങിച്ചെല്ലേണ്ടവരാണെന്നും ജീവിതത്തിൽ ഇത്തരമൊരു അനുഭവം ആദ്യമാണെന്നും ഡെയ്ൻ പറഞ്ഞു.

ഇറങ്ങിപ്പോടാ…; അപമാനിതനായ ആ നിമിഷം: രോഷത്തോടെ ഡെയ്ൻ പറയുന്നു

കാഞ്ഞിരപ്പള്ളി: റബര്‍ തോട്ടത്തില്‍ നിന്നുയര്‍ന്ന നിലവിളി കേട്ട് സ്‌കൂട്ടര്‍ നിര്‍ത്തിയ ജിംസണ്‍ ജോസഫ് ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ രക്ഷകനായി. ഇതര സംസ്ഥാന തൊഴിലാളി റബര്‍ തോട്ടത്തിലേക്കു വലിച്ചു കൊണ്ടുപോയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ് ചെങ്ങളം മുതുകുന്നേല്‍ പാത്തിക്കല്‍ ജിംസണ്‍ ജോസഫ്(42) സാഹസികമായി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. ജിംസണ്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച മാര്‍ത്താണ്ഡം സ്വദേശി പ്രിന്‍സ്‌കുമാറിനെ(38) റിമാന്‍ഡ് ചെയ്തു.

ഫര്‍ണിച്ചര്‍ വ്യാപാരിയായ ജിംസണ്‍ സുഹൃത്തിനെ വീട്ടില്‍ വിട്ട് മടങ്ങുന്നതിനിടെയാണ് റബര്‍ തോട്ടത്തില്‍ നിന്നും നിലവിളി കേട്ടത്. പള്ളിയില്‍ പോയി മടങ്ങിയ വിദ്യാര്‍ഥിനിയെ തമിഴ്‌നാട് സ്വദേശി തോട്ടത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. സ്‌കൂട്ടര്‍ നിര്‍ത്തി ജിംസണ്‍ തോട്ടത്തിലേക്ക് ഇറങ്ങിയതോടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയ ജിംസണ്‍ സാഹസികമായാണ് പ്രതിയെ കീഴടക്കിയത്. തുടര്‍ന്ന് പൊലീസിനെ വിളിച്ചു വരുത്തി പ്രതിയെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ പോക്കറ്റില്‍നിന്നു ബ്ലേഡും കണ്ടെടുത്തു. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ച ജിംസണെ ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയ ഇടവക അനുമോദിച്ചു.

ന്യൂഡല്‍ഹി: നടി ആക്രമണക്കേസില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ട് നടന്‍ ദിലീപ്. കേസ് ഒരാഴ്ച്ചത്തേക്ക് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

മെമ്മറി കാര്‍ഡ് ദിലീപിന് കൈമാറാന്‍ കഴിയിലെന്നും ദൃശ്യങ്ങള്‍ നടിയെ അപമാനിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു. ഇതിന് മറുപടി നല്‍കാനാണ് ദിലീപ് ഒരാഴ്ച്ച സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജിയുടെ തുടര്‍വാദം നാളെയാണ് നടക്കേണ്ടത്. അപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ വാദം നീളാനാണ് സാധ്യത. കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിക്കും നാളെ ഹാജരാകന്‍ അസൗകര്യമുണ്ടെന്ന് അപേക്ഷയില്‍ പറയുന്നു.

നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി ദിലീപിന്റെ ഹര്‍ജി തള്ളി. കേസില്‍ തന്റെ നിരപരാധിയാണെന്നും മെമ്മറി കാര്‍ഡിലുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും ദിലീപ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇതൊന്നും മുഖവിലക്കെടുത്തില്ല.

RECENT POSTS
Copyright © . All rights reserved