India

എടത്വാ: ജലപ്രളയക്കെടുതിയും മഹാപ്രളയത്തിന് ശേഷം കേരളം നേരിടുന്ന വന്‍ വരള്‍ച്ചയും നേരിട്ട് പഠിച്ച് റിപ്പോര്‍ട് തയ്യാറാക്കുവാനും അടിയന്തിരമായി നടത്തുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ക്ക് വേണ്ടിയുള്ള സര്‍വ്വേ നടപടികള്‍ ന്യൂജേഴ്സി ആസ്ഥാനമായി ഉള്ള ഗ്ലോബല്‍ പീസ് വിഷന്‍ ആരംഭിച്ചു. ഇന്നലെ എടത്വാ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ മുപ്പത്തിമൂന്നില്‍ചിറ കോളനിയില്‍ എത്തിയ രാജ്യാന്തര ഡയറക്ടര്‍ വനറ്റാ ആനിന് പ്രദേശവാസികള്‍ ഊഷ്മള സ്വീകരണം നല്‍കി സ്വീകരിച്ചു. പ്രളയത്തെ അതിജീവിച്ചെങ്കിലും ജനം അനുഭവിക്കുന്ന ആശങ്കകളും ആകുലതകളും അകറ്റി ആത്മവിശ്വാസം നല്‍കുന്നതിന് ആവശ്യമായ ഗ്രൂപ്പ് കൗണ്‍സിലിംങ്ങ് നടത്താനും സംഘടന ലക്ഷ്യമിട്ടിരിക്കുന്നതായി അവര്‍ അറിയിച്ചു.

സര്‍വ്വേയില്‍ രാജ്യാന്തര ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ.ജോണ്‍സണ്‍ വി ഇടിക്കുള, ഇന്ത്യന്‍ പ്രതിനിധി പ്രസാദ് ജോണ്‍ നാസിക്ക് എന്നിവര്‍ പങ്കെടുത്തു. ദുരിത അനുഭവങ്ങള്‍ നേരിട്ട് മനസിലാക്കിയ സംഘം പ്രാരംഭമായി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ‘ലിവിങ്ങ് വാട്ടര്‍ വിഷന്‍ 2020’ എന്ന പേരില്‍ പദ്ധതി ആരംഭിക്കും. എല്ലാ വീടുകളിലും ജലസംഭരണികള്‍ സൗജന്യമായി നല്‍കുന്നതോടൊപ്പം ആഴ്ചയില്‍ നിശ്ചിത ദിവസം കുടിവെള്ളം എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

കൊല്ലം: ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന പരാമര്‍ശത്തില്‍ നടനും ബിജെപി നേതാവുമായ കൊല്ലം തുളസിക്കെതിരെ അന്വേഷണം തുടങ്ങി. എന്‍.ഡി.എ.യുടെ ശബരിമല സംരക്ഷണയാത്രയ്ക്ക് ചവറയില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു കൊല്ലം തുളസി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. സ്ത്രീകളെ പൊതുസ്ഥലത്ത് ആക്ഷേപിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്നതരത്തില്‍ പരാമര്‍ശം നടത്തിയതിനുമാണ് കേസ്.

ചവറ പോലീസാണ് അന്വേഷണം നടത്തുന്നത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. പരിപാടിയില്‍ പങ്കെടുത്തവരില്‍നിന്ന് പോലീസ് തെളിവു ശേഖരിക്കും. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ വിധിപറഞ്ഞ ജഡ്ജിമാരെ അവഹേളിച്ചതിന് കേസെടുക്കുന്നതുസംബന്ധിച്ച് പോലീസ് നിയമോപദേശം തേടും. ജഡ്ജിമാരെ ശുംഭന്‍മാര്‍ എന്നും തുളസി വിശേഷിപ്പിച്ചിരുന്നു.

സംസ്ഥാന വനിതാ കമ്മിഷന്‍ എടുത്ത കേസിലും കൊല്ലം തുളസിയെ വിളിച്ചുവരുത്തി വിശദീകരണം തേടും. ഇതിനായി ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്നാണ് വിവരം. ചവറ സി.ഐ. ചന്ദ്രദാസിന്റെ നേതൃത്വത്തിലാണ് തുളസിക്കെതിരെ അന്വേഷണം നടക്കുന്നത്. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഇസ്ലാമാബാദ് : ഇന്ത്യ ഇനിയും ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കിനു മുതിര്‍ന്നാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പകീസ്ഥാന്റെ മുന്നറിയിപ്പ്. ഇന്ത്യ ഇനിയും ആക്രമണങ്ങള്‍ക്കു മുതിര്‍ന്നാല്‍ ഒന്നിനു പത്തായി തിരിച്ചടിക്കുമെന്ന് പാക് ആഭ്യന്തര സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി. ആക്രമണത്തിനു തുനിഞ്ഞിറങ്ങുന്നവര്‍ക്ക് എക്കാലത്തും ഒര്‍മിക്കുന്ന തരത്തിലുള്ള തിരിച്ചടിയായിരിക്കും നല്‍കുകയെന്നും ഗഫൂര്‍ വ്യക്തമാക്കി.

പാകിസ്ഥാനില്‍ ജനാധിപത്യത്തിനു വളര്‍ച്ചയുള്ള കാലഘട്ടമാണ് ജുലൈയില്‍ നടന്ന തിരഞ്ഞെടുപ്പ് പാകിസ്ഥാനിലെ ജനാധിപത്യത്തിന്റെ വളര്‍ച്ചക്ക് ഉത്തമ ഉദാഹരണമാണ്. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണം ഉന്നയിക്കുന്നവര്‍ വിശ്വാസകകരമായ തെളിവുകള്‍ സഹിതമാകണമെന്നും ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനില്‍ നടക്കുന്ന നല്ലകാര്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും. പാകിസ്ഥാനില്‍ മാധ്യമ സ്വാതന്ത്രം നിഷേധിക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ധേഹം വ്യക്തമാക്കി.

 

കുമ്പള: വാഹനം കിട്ടാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഏഴ് വയസുകാരി മരിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ട മകളെയുമെടുത്ത് നടന്നാണ് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കുമ്പള കുണ്ടങ്കാരടുക്ക ഗവ. വെല്‍ഫെയര്‍ സ്‌കൂളിനടുത്ത് ടെന്റ് കെട്ടി താമസിക്കുന്ന കര്‍ണാടക സ്വദേശികളായ മാറപ്പജയലക്ഷ്മി ദമ്പതിമാരുടെ മകള്‍ സുപ്രീത (ഏഴ്) യാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. കുട്ടിക്ക് ശ്വാസതടസ്സവുമായി ബന്ധപ്പെട്ട രോഗം നേരത്തേയുണ്ടായിരുന്നു.

വെള്ളിയാഴ്ച രാത്രി അസുഖം കൂടുതലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പോകാനായി മാറപ്പ റോഡിലിറങ്ങി. അതുവഴിവന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും കൈകാണിച്ചുവെങ്കിലും ആരും നിര്‍ത്തിയില്ല. തുടര്‍ന്ന് കുമ്പള സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

കുമ്പള പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹപരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളെജിലേക്കയച്ചു. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവികമരണത്തിന് കേസെടുത്തതായി കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പ്രേംസദന്‍ പറഞ്ഞു.

തിരുവനന്തപുരം: ഫോണ്‍ വിളിക്കാന്‍ മറന്ന എസ്‌ഐക്ക് പാറാവ് പണികൊടുത്ത എഎസ്പിയുടെ നടപടി വിവാദത്തില്‍. നെടുമങ്ങാട് എഎസ്പി സുജിത് ദാസാണ് എസ്‌ഐയെ ഒരു പകല്‍ മുഴുവന്‍ പാറാവ് നിര്‍ത്തി വിവാദത്തില്‍ പെട്ടിരിക്കുന്നത്.

രാവിലെ 10 മുതല്‍ രാത്രി വൈകിയും ശിക്ഷ നടത്തുകയായിരുന്നു. രാവിലെ മണിക്കൂറുകളില്‍ നിര്‍ത്തിയും തുടര്‍ന്ന് കസേര നല്‍കി ഇരുത്തിയമാണ് ശിക്ഷ നടത്തിയത്.

തന്റെ അധികാരപരിധിയിലുള്ള എസ്‌ഐയോട് രാവിലെ തന്നെ വിളിക്കുവാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് അതില്‍ നിന്നും വീഴ്ച വരുത്തിയതിനാണ് എഎസ്പി ശിക്ഷിക്കാന്‍ കാരണമായത്. തുടര്‍ന്നാണ് എസ്‌ഐയെ വിളിച്ചുവരുത്തി ശിക്ഷിച്ചത്.

എസ്‌ഐക്ക് പാറാവ് നില്‍ക്കുന്നതിന് വേണ്ടി നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആളെ മാറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്. സന്ദര്‍ശകര്‍ എത്തുമ്പോള്‍ വാതില്‍ തുറന്നുകൊടുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, യോഗത്തിനു വിളിപ്പിച്ചതാണെന്നും മറ്റുള്ളതെല്ലാം ആരോപണങ്ങളുമാണെന്നും എഎസ്പി പറഞ്ഞു.

 

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്ന വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ ഫാന്‍സുകാരുടെ സൈബര്‍ ആക്രമണം. ഇന്നലെ എ.എം.എം.എ പ്രസിഡന്റും നടനുമായ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിട്ട് ഡബ്ല്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് സൈബര്‍ ആക്രമണം ആരംഭിച്ചിരിക്കുന്നത്. വാര്‍ത്താ സമ്മേളനം നടത്തിയ നടിമാരെ അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതും തുടരുകയാണ്.

മോഹന്‍ലാല്‍ ഫാന്‍സ് അംഗങ്ങളാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കൂടാതെ നടി ആക്രമണ കേസിലെ പ്രതിയായ ദിലീപ് ഫാന്‍സ് അംഗങ്ങളും ആക്രമണത്തിന് നേതൃത്വം നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തിന്റെ ലൈവ് വീഡിയോ ണഇഇ യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലൈവായി ഷെയര്‍ ചെയ്തിരുന്നു. ലൈവിന്റെ തൊട്ടു താഴെയുള്ള കമന്റുകളിലാണ് ആരാധകരുടെ അശ്ലീല പ്രകടനം അരങ്ങേറിയത്.

തീയേറ്ററില്‍ നിങ്ങളുടെ സിനിമ ഇറങ്ങുമ്പോള്‍ കാണിച്ചു തരാമെന്നാണ് ചിലരുടെ ഭീഷണി. ചിലര്‍ നടിമാരുടെ സ്ത്രീത്വത്തെയും അപമാനിക്കുന്ന രീതിയില്‍ തെറിവിളികളുമായി രംഗത്ത് വന്നു. ചിലര്‍ മോഹന്‍ലാല്‍ മഹാനടനാണെന്നും നിങ്ങളൊക്കെ ഫീല്‍ഡ് ഔട്ടാണെന്നും വാദം ഉന്നയിക്കുന്നു. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡബ്ല്യുസിസി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആദ്യമായിട്ടല്ല ഡബ്ല്യുസിസി സൈബര്‍ ഇടത്തില്‍ ആക്രമിക്കപ്പെടുന്നത്. നേരത്തെ ദിലീപിനെതിരെ ശക്തമായ നിലപാടുകളുമായി രംഗത്ത് വന്ന സമയത്ത് സമാന രീതിയില്‍ ആക്രമണമുണ്ടായിരുന്നു.

കോട്ടയം: ജലന്ധര്‍ രൂപത ഞായറാഴ്ച നടത്താനിരിക്കുന്ന ‘ത്യാഗ സഹന ജപമാല യാത്ര’യില്‍ നിന്ന് മുഖ്യാതിഥിയെ മാറ്റി. മുഖ്യാതിഥിയായി ആദ്യം നിശ്ചയിച്ചിരുന്നത് പി.സി ജോര്‍ജ് എം.എല്‍.എയെ ആയിരുന്നു. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്‍കി കന്യാസ്ത്രീയേയും സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളെയും അധിക്ഷേപിച്ച് സംസാരിച്ച പി.സി ജോര്‍ജ് ജലന്ധറില്‍ എത്തുന്നതിനെ ഒരു വിഭാഗം വൈദികരും അത്മായരും എതിര്‍ത്തതോടെയാണ് മാറ്റാന്‍ തീരുമാനിച്ചത്. പകരം ഗുഡ്ഗാവ് മലങ്കര രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് ബര്‍ണബാസ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഇന്നലെ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

ജോര്‍ജ് പരിപാടിക്ക് എത്തുന്ന വിവരം നോട്ടീസ് പുറത്തുവന്നപ്പോഴാണ് ഭൂരിഭാഗം വൈദികരും അത്മായരും അറിഞ്ഞത്. ഇതോടെ ഏതാനും വൈദികര്‍ പരാതിയുമായി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് അഗ്‌നെലോ ഗ്രേഷ്യസിനെ കണ്ട് നിവേദനം സമര്‍പ്പിച്ചു. വൈദികരുടെ ആശങ്ക പരിഗണിച്ച അഡ്മിനിസ്‌ട്രേറ്റര്‍ മുഖ്യാതിഥിയെ മാറ്റി നിശ്ചയിക്കാന്‍ സംഘടാകര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് ജലന്ധറില്‍ നിന്നും ലഭിക്കുന്ന വിവരം.

നാളെ വൈകിട്ട് അഞ്ചു മണിക്ക് ജലന്ധര്‍ സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളില്‍ നിന്നാണ് ജപമാല യാത്ര ആരംഭിക്കുന്നത്. ബിഷപ്പ് ഹൗസ് വരെയാണ് റാലി. രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാലിയില്‍ മെഴുകുതിരികളും തെളിച്ച് പങ്കെടുക്കാനാണ് വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ ഇടവകകളില്‍ നിന്നും വിശ്വാസികള്‍ എത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കത്തോലിക്കാ സഭയില്‍ ജപമാലയുടെ വണക്കത്തിനായി ഒക്‌ടോബര്‍ മാസം പ്രത്യേകമായി മാറ്റിവച്ചിരിക്കുന്നതാണ്. എല്ലാ ദേവാലയങ്ങളിലും ഇതോടനുബന്ധിച്ച് ജപമാല ചൊല്ലുന്നതും സമാപന നാളുകളില്‍ പ്രത്യേക ചടങ്ങുകളും നടത്തുന്നതും പതിവാണ്. എന്നാല്‍ ജലന്ധറില്‍ ഇത്തവണ ത്യാഗ സഹന ജപമാല യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ‘ത്യാഗ സഹന’ റാലിയാക്കി മാറ്റിയത്.

 

 

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി മറ്റൊരു മാധ്യമപ്രവര്‍ത്തക കൂടി രംഗത്ത്. അമേരിക്കന്‍ ചാനലായ സി.എന്‍.എന്റെ റിപ്പോര്‍ട്ടറായ മജ്‌ലി ഡേ പൈ ക്യാമ്പ് ആണ് ഇത്തവണ ആരോപണവുമായി വന്നിരിക്കുന്നത്. ഏഷ്യന്‍ ഏജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ 2007ലാണ് അവര്‍ക്ക്‌ ദുരനുഭവമുണ്ടായതെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

അവസാന ദിനത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കിത്തന്നതിന് നന്ദി പറയാനായി അക്ബറിനെ കാണാന്‍ ചെന്നപ്പോഴാണ് മര്യാദ വിട്ട പെരുമാറ്റമുണ്ടായതെന്ന് ക്യാമ്പ് പറയുന്നു. ഹസ്തദാനത്തിനായി കൈനീട്ടിയ ക്യാമ്പിനെ അക്ബര്‍ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.

മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിനെതിരെ പന്ത്രണ്ട് പേരാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്‌. നിലവില്‍ ആഫ്രിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന അക്ബര്‍ ആരോപണങ്ങളേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അലിഗഡ്: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നും കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്റര്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തിയെന്നും ആരോപിച്ച് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. നേരത്തേ ഇവരെ സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

കശ്മീര്‍ സ്വദേശികളായ വസിം മാലിക്, അബ്ദുള്‍ മിര്‍ എന്നിവരേക്കൂടാതെ മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അലിഗഡ് എസ്.പി അജയ് സാഹ്നി വ്യക്തമാക്കി.

കശ്മീരില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്ററായ മനന്‍ ബഷീര്‍ വാനിക്ക് വേണ്ടി അറസ്റ്റിലായവര്‍ പ്രാര്‍ഥനാ യോഗം സംഘടിപ്പിക്കാന്‍ ശ്രമിച്ചതായി എസ്.പി അജയ് സാഹ്നി അറിയിച്ചു.

അനൗദ്യോഗികമായി യോഗം സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന് ഒന്‍പത് വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അലിഗഡ് സര്‍വകലാശാല വക്താവ് ഷഫാ കിദ്വായ് അറിയിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും 72 മണിക്കൂറിനകം റിപ്പോര്‍ട്ടു നല്‍കാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച ഗ്ലോബല്‍ സാലറി ചലഞ്ച് പ്രതിസന്ധിയില്‍. ധനസമാഹരണത്തിനായി മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയില്ല. മുഖ്യമന്ത്രിയും 17 മന്ത്രിമാരും വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി സഹായം സ്വീകരിക്കാനായിരുന്നു പരിപാടി. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു മാത്രം കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കിയെങ്കിലും മറ്റു മന്ത്രിമാരുടെയും യാത്രയ്ക്ക് അനുമതിയായില്ല. അതോടൊപ്പം തന്നെ കേരളത്തിനുള്ള പരിധി ഉയര്‍ത്തുന്നതിലും കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്കുള്ള അപേക്ഷ ഒരുമിച്ചായിരുന്നു കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പാണ് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ഒഴികെ മറ്റാര്‍ക്കും ഇതുവരെ കേന്ദ്രസര്‍ക്കാര്‍ വിദേശയാത്രയ്ക്ക് അനുമതി നല്‍കിയിട്ടില്ല. മുഖ്യമന്ത്രിക്കാകട്ടെ കര്‍ശന നിബന്ധനകളോടെയാണ് ദുബായ് യാത്രയ്ക്ക് അനുമതി നല്‍കിയത്. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ പാടില്ലെന്നും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമേ പാടൂള്ളൂവെന്നും നിബന്ധനയില്‍ പറയുന്നു. വിദേശഫണ്ട് സ്വീകരിക്കരുത്. വിദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തരുത് എന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.

ഈ മാസം 18 മുതലാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. മന്ത്രിമാര്‍ക്ക് പുറമേ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നു. മുഖ്യമന്ത്രി ഈ മാസം 17 മുതല്‍ 20 വരെ അബുദാബി, ദുബായ്. ഷാര്‍ജ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരുന്നത്.

നവകേരള സൃഷ്ടിക്ക് 30,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കണക്ക്. വിദേശത്തുനിന്നുള്ള പിരിവിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ വായ്പാ പരിധിയും അനിശ്ചിതത്വത്തിലാണ്. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രം തീരുമാനം എടുക്കാത്തതാണ് കാരണം. ലോകബാങ്ക്, എ.ഡി.ബി വായ്പകളും ഇതോടെ അനിശ്ചിതത്വത്തിലായി. ലോകബാങ്ക്, എ.ഡി.ബി പ്രതിനിധികള്‍ കേരളത്തിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒരു മാസം പിന്നിട്ടുകഴിഞ്ഞു.

 

Copyright © . All rights reserved