കഴിഞ്ഞ 2 ദിവസങ്ങളായി 12 പേരുടെ ജീവന്‍ അപഹരിച്ച തൂത്തുകുടിയില്‍ നടന്ന ക്രൂരമായ നരഹത്യക്ക് തമിഴ്‌നാട് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുപോലെ ഉത്തരവാദികളാണെന്ന് ആം ആദ് മി പാര്‍ടി.
ബിജെപി സര്‍ക്കാരിന്റെയും മോഡിയുടെയും ഏറ്റവും വലിയ പ്രചാരകരില്‍ ഒരാള്‍ ആണ് അനില്‍ അഗര്‍വാള്‍ എന്ന വേദാന്തയുടെ ഉടമസ്ഥന്‍. ആ സാഹചര്യത്തില്‍ ഈ കമ്പനിക്ക് വേണ്ടി ഏതറ്റം വരയും പോകാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറായത് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ്. വളരെ ദുര്‍ബ്ബലമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിനു, കേന്ദ്രത്തിന്റെ പിന്‍ബലം ഇല്ലാതെ നില നില്‍ക്കാനാവില്ല എന്നതും സത്യമാണ്. ജനകൂട്ടത്തിനു നേരെ വെടിവെക്കുന്നതിനു കൃത്യമായി ഉത്തരവുകള്‍ ഇല്ലതിരുന്നിട്ടും ഷാര്‍പ് ഷൂട്ടര്‍മാരായ ആളുകളെ പോലീസ് വാനിന്റെ മുകളില്‍ കയറ്റി നിര്‍ത്തി സമര നേതാക്കളെ കൃത്യമായി ഉന്നംവെച്ച് വെടിവച്ചു വീഴ്ത്തുന്ന ഹീനമായ പ്രവര്‍ത്തനം ഇനി ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ആംആദ്മി പാര്‍ടി പറഞ്ഞു.
കഴിഞ്ഞ 2 പതിറ്റാണ്ടായി അവിടെ പ്രവര്‍ത്തിച്ചു വരുന്ന ആ കമ്പനി അവിടെ തുടര്‍ന്ന് പ്രവര്‍ത്തിക്കന്‍ പാടില്ല അതിന്റെ നടത്തിപ്പിനായി ഇതുവരെ സാമ്പത്തികമായി സഹായിച്ച മുഴുവന്‍ പേരെയും, അന്വേഷണത്തിലൂടെ കണ്ടെത്തി ശിക്ഷിക്കണം എന്നും ആം ആദ്മി ആവശ്യപ്പെടുന്നു.
സ്റ്റെർലൈറ്റ് ഫാക്ടറിക്കെതിരേ നടന്ന സമരത്തെത്തുടർന്നുള്ള ഭീകരാന്തരീക്ഷം തുടരുന്നു. സമരക്കാർക്കു നേരേയുണ്ടായ പോലീസ് വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലീസ് വ്യാപകമായി അറസ്റ്റ് ചെയ്യുകയാണ്. നൂറുകണക്കിന് ആളുകളെയാണു കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് പാതിരാത്രി വീടുകയറി അറസ്റ്റ് ചെയ്തത്.
വെടിവയ്പ്പിൽ പരിക്കേറ്റ് തൂത്തുക്കുടി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കാണാനെത്തിയ ബന്ധുക്കളെയും ഇന്നലെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. ഇത് ആശുപത്രിയിൽ ചെറിയ സംഘർഷത്തിനുമിടയാക്കി. കൂടാതെ കറുത്ത ടീ ഷർട്ട് ധരിച്ചു നഗരത്തിൽ വാഹനങ്ങളിലോ കാൽനടയായോ സഞ്ചരിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്തു. സമരത്തിനു പിന്തുണ നൽകിയവരാണു കറുത്ത ടീ ഷർട്ട് ധരിച്ചതെന്ന വാദമായിരുന്നു പോലീസിന്റേത്. എന്നാൽ, സമരവുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധിപേരെയാണ് ഇത്തരത്തിൽ അറസ്റ്റ് ചെയ്തത്.
സമരത്തിൽ പങ്കെടുത്ത 300ൽ അധികം ആളുകളെ ഇപ്പോൾ കാണാനില്ലെന്നും ഇവർ പോലീസ് കസ്റ്റഡിയിലുണ്ടെന്നുമാണു സമരസമിതി ഭാരവാഹികൾ പറയുന്നത്. എന്നാൽ, പോലീസ് ഇവരെക്കുറിച്ചു വ്യക്തമായ മറുപടിയൊന്നും നൽകുന്നില്ല. നിരോധനാജ്ഞ നിലനിൽക്കുന്നതിൽ ഇന്നലെയും തൂത്തുക്കുടിയിലെ വ്യാപര സ്ഥാപനങ്ങളൊന്നും തുറന്നു പ്രവർത്തിച്ചില്ല. ശക്തമായ പോലീസ് സന്നാഹം നഗരത്തിലുടനീളം ദൃശ്യമാണ്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ പുതിയ ബസ് സ്റ്റാൻഡിനു സമീപം ചെറിയ സംഘർഷം ഉടലെടുത്തു. വൻ പോലീസ് സംഘം ഇവിടെയെത്തിയാണു രംഗം ശാന്തമാക്കിയത്. സ്റ്റെർലൈറ്റ് ഫാക്ടറിക്കു മുന്നിൽ ശക്തമായ പോലീസ് കാവൽ തുടരുകയാണ്. ഫാക്ടറി അടയ്ക്കാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിനെത്തുടർന്ന് ഫാക്ടറിയിലേക്കുള്ള വൈദ്യുതി ബന്ധം ഇന്നലെ വിച്ഛേദിച്ചു.
തൂത്തുക്കുടി അണ്ണാ നഗറിൽ ബുധനാഴ്ച പുലർച്ചെ പോലീസ് റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസം പോലീസിനു നേർക്കു നാട്ടുകാർ കല്ലേറു നടത്തിയെന്ന കാരണത്താലാണ് ഇന്നലെ പോലീസ് പുലർച്ചെ വീടുകൾ കയറി ലാത്തിച്ചാർജ് നടത്തുകയും പുരുഷന്മാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. സമൂഹമാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം വ്യാപകമാകുന്നു എന്ന കാരണത്താൽ തൂത്തുക്കുടി, കന്യാകുമാരി, തിരുനൽവേലി ജില്ലകളിൽ ഇന്റർനെറ്റ് സേവനം നിർത്തിവച്ചു.
ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളാണ് ഇന്നു തമിഴ്നാട്ടിൽ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആക്രമണം നടക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉളളതിനാൽ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ശ്രീനഗർ: ജമ്മു കാഷ്മീരിൽ പെണ്‍കുട്ടിക്കൊപ്പം പിടിയിലായ വിവാദ സൈനിക ഉദ്യോഗസ്ഥനെ പോലീസ് കേസെടുക്കാതെ വിട്ടയച്ചു. കഴിഞ്ഞ വർഷം കാഷ്മീരി യുവാവിനെ ജീപ്പിന്റെ ബോണറ്റിൽ കെട്ടിയിട്ടു വിവാദത്തിലകപ്പെട്ട മേജർ നിതിൻ ലീതുൾ ഗൊഗോയിയെയാണ് പോലീസ് കേസെടുക്കാതെ വിട്ടയച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഗൊഗോയിയെ അയാളുടെതന്നെ യൂണിറ്റിനാണു കൈമാറിയതെന്നുമാണ് പോലീസിന്റെ വിശദീകരണം.
ബുധനാഴ്ച രാവിലെയാണ് പെണ്‍കുട്ടിക്കൊപ്പം ഹോട്ടലിൽ മുറിയെടുക്കാനെത്തിയ ലീതുൾ ഗൊഗോയ് പിടിയിലാകുന്നത്. ഓണ്‍ലൈനിൽ മുറി ബുക്ക് ചെയ്തശേഷമാണ് ലീതുൾ ഗൊഗോയി ഹോട്ടലിലെത്തിയത്. എന്നാൽ ഡ്രൈവർക്കും പെണ്‍കുട്ടിക്കുമൊപ്പം ഹോട്ടലിലെത്തിയ ഗൊഗോയിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ ഇവരുടെ തിരിച്ചറിയൽ കാർഡുകൾ ആവശ്യപ്പെട്ടു. ലീതുൾ ഗൊഗോയി തിരിച്ചറിയൽ കാർഡ് നൽകി. ഒപ്പമുള്ള പെണ്‍കുട്ടി ബുഡ്ഗാം സ്വദേശിനിയാണെന്നും തിരിച്ചറിയൽ കാർഡിൽനിന്നു വ്യക്തമായി. ഇതേതുടർന്നു ജീവനക്കാർ ലീതുൾ ഗൊഗോയിക്കു മുറി നിഷേധിക്കുകയായിരുന്നു.
ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടശേഷം പുറത്തുവന്ന ലീതുൾ ഗൊഗോയിയുടെ ഡ്രൈവർ ഹോട്ടൽ ജീവനക്കാരനെ മർദിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരും ടാക്സി ഡ്രൈവർമാരും ചേർന്ന് ലീതുൾ ഗൊഗോയിയെയും ഡ്രൈവറെയും മർദിച്ചു. സംഭവം വഷളായതോടെ ഹോട്ടൽ അധികൃതർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ലീതുൾ ഗൊഗോയിയെയും പെണ്‍കുട്ടിയെയും ഡ്രൈവറെയും കൂട്ടിക്കൊണ്ടുപോയി.
സംഭവത്തിൽ ഇതേവരെ പോലീസ് കേസെടുത്തിട്ടില്ലെന്ന് ദി വയർ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. വിഷയം സംബന്ധിച്ചു പോലീസ് പത്രക്കുറിപ്പിറക്കിയെങ്കിലും ലീതുൾ ഗൊഗോയുടെയോ പെണ്‍കുട്ടിയുടെയോ പേര്‍ പരാമർശിച്ചിട്ടില്ല. എന്നാൽ ഡ്രൈവറെ തിരിച്ചറിഞ്ഞതായി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുമുണ്ട്. പെണ്‍കുട്ടിക്കു 18 വയസിനുമേൽ പ്രായമുണ്ടെന്നും പോലീസ് അറിയിച്ചു. സൈന്യം ഇതു സംബന്ധിച്ച് ഇതേവരെ പ്രതികരിച്ചിട്ടില്ല.
നിപ്പ വൈറസ് സംബന്ധമായ വാർത്തകളാണ് കേരളത്തിൽ നിന്നും അനുദിനം ഉയർന്നുകേൾക്കുന്നത്. അവരസത്തിനൊത്തുണർന്നു സർക്കാർ പ്രവർത്തിക്കുന്നു രോഗത്തെ നിയന്ത്രിക്കാൻ.. പല പരിപാടികളും മാറ്റിവെക്കപ്പെടുന്നു കാരണം വൈറസ് പടരാതിരിക്കാൻ .. ഈ മുന്കരുതലുകൾക്കപ്പുറവും ചില കുടുംബത്തെ വഴിയാധാരമാക്കിയ വാർത്തകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്… അതിൽ ഒന്നാണ് മലപ്പുറത്തുനിന്നുള്ള ഉബീഷിന്റെ സെൽഫി…
ദിവസങ്ങള്‍ക്കു മുന്‍പ് എടുത്ത സെല്‍ഫി കാണുമ്പോള്‍ മലപ്പുറം തെന്നല മണ്ണത്തനാത്തു പടിക്കല്‍ ഉബീഷിന്റെ നെഞ്ച് പിടയും. കണ്ണില്‍ കുസൃതി നിറച്ചുള്ള ആ നോട്ടം ഇനിയില്ല. ഉബീഷിനെ തനിച്ചാക്കി ഷിജിത നിപ്പ വൈറസിന് കീഴടങ്ങി. ഭാര്യയെ തട്ടിയെടുത്ത മരണം ഉബീഷിനെയും നോട്ടമിട്ടിരിക്കുകയാണ്. നിപ്പ വൈറസ് ബാധിച്ച് മരണപ്പെട്ട ഷിജിതയും ഇന്നലെ നിപ്പ വൈറസ് ബാധിച്ചതായി സ്ഥിരീകരിക്കപ്പെടിരിക്കുന്ന ഭര്‍ത്താവ് ഉബീഷും ഇപ്പോള്‍ ഒരുനാടിന്റെ വേദനയാണ്. ഷിജിതയുടെ മരണത്തെ തുടര്‍ന്നാണ് ഉബീഷിനെ വീണ്ടും നിപ്പ വൈറസ് പരിശോധന നടത്തിയത്. അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉബീഷിനൊപ്പം നേരത്തെ ഒരാഴ്ച ഷിജിതയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്നു.
ഈസമയത്താണ് ഷിജിതക്ക് പനി അനുഭവപ്പെട്ടു തുടങ്ങിയത്. അസഹനീയമായ കാലു വേദനയും വിറയലുമായിരുന്നു ആദ്യം. വെന്നിയൂരിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയ്ക്കലിലും പിന്നീട് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും മാറ്റമുണ്ടായില്ല. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പരിശോധനയില്‍ വൈറസ് ബാധിച്ചതായി കണ്ടെത്തി. ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച മരിച്ചത്.
ഷിജിതയെ സന്ദര്‍ശിച്ച എട്ടുപേരേയും പനി ബാധിച്ച് ചികിത്സ തേടിയെത്തിയ മൂന്നുപേരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും വിദഗ്ധ പരിശോധനക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടയിലാണ് ഉബീഷിനും നിപ്പ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്.
തൂത്തുക്കുടി : തൂത്തുക്കുടിയില്‍ വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മലിനീകരണശാല അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് നടന്ന ജനങ്ങളുടെ പ്രക്ഷോഭത്തില്‍ ജുഡീഷ്യല്‍ തെളിവെടുപ്പ് ഇന്ന് നടക്കും. അതിനിടെ തൂത്തുക്കുടി, കന്യാകുമാരി, തിരുനല്‍വേലി മേഖലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു.
വേദാന്ത കമ്പനിയ്ക്ക് എതിരെ നടക്കുന്ന സമരത്തില്‍ ജനപങ്കാളിത്തം ദിനംപ്രതി കൂടിവരുന്നത് മുന്നില്‍ കണ്ടാണ് ഇന്റര്‍നെറ്റ് നിരോധിച്ചുകൊണ്ടുള്ള ഈ നടപടി. ചെമ്പു ശുദ്ധീകരണശാലയ്ക്ക് എതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായ വെടിവെപ്പില്‍ 13 പേരാണ് ഇതിനോടകം മരിച്ചത്.
മലിനീകരണവും വന്‍ പാരിസ്ഥീതിക പ്രശ്‌നവുമുണ്ടാക്കുന്ന സെ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റിനെതിരെ പ്രദേശ വാസികള്‍ നടത്തുന്ന സമരത്തിന്റെ നൂറാം ദിവസം ഇരുപതിനായിരത്തോളം പേരാണ് കളക്രേ്ടറ്റ് മാര്‍ച്ചില്‍ പങ്കെടുത്തത്. സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ വേദാന്ത സ്‌റ്റെര്‍ലെറ്റ് പ്ലാന്റിലേയ്ക്കുള്ള വൈദ്യുതി ബന്ധം സംസ്ഥാന സര്‍ക്കാര്‍ വിച്‌ഛേദിച്ചിട്ടുണ്ട്. അഞ്ചുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
കോഴിക്കോട്: നിപാ വൈറസിന്റെ പശ്ചാത്തലത്തില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സുമാരോടെ നാട്ടുകാരും വീട്ടുകാരും അകലം പാലിക്കുന്നതായി പരാതി. നഴ്സുമാര്‍ ഇക്കാര്യം സൂചിപ്പിച്ച് നല്‍കിയ പരാതി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കി. ബസിലും ഓട്ടോറിക്ഷയിലും കയറ്റാന്‍ സമ്മതിക്കുന്നില്ലെന്നും വീട്ടിലുള്ളവര്‍ പോലും അകലം പാലിക്കുന്നെന്നുമാണ് ഇവര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തേ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് നിപാ വൈറസ് ബാധമൂലം ആദ്യം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരണമടഞ്ഞതിന് പിന്നാലെ ഇവരെ ചികിത്സിച്ച നഴ്‌സ് ലിനിയും മരിച്ചതോടെയാണ് നാട്ടുകാര്‍ ആശുപത്രിയില്‍ നിന്നും നഴ്‌സുമാരില്‍ നിന്നും അകലം പാലിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമായ സാഹചര്യത്തില്‍ സ്വന്തം വീട്ടുകാര്‍ പോലും വീട്ടില്‍ കയറ്റാന്‍ മടിക്കുന്നെന്നാണ് ഇവരുടെ ആരോപണം. പേരാമ്പ്രയിലെ താലൂക്ക് ആശുപത്രിയില്‍ 11 സ്ഥിരം നഴ്സുമാരും അഞ്ച് എന്‍ആര്‍എച്ച് നഴ്സുമാരുമാണ് ജോലി ചെയ്യുന്നത്. ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന മൂന്ന് കരാര്‍ നഴ്സുമാരും വരാതായി.
നിപാ വൈറസിനെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ ആശുപത്രിയിലേക്ക് രോഗികള്‍ പോലും വരാത്ത സാഹചര്യത്തിലായി. സമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള തെറ്റായ പ്രചരണങ്ങളാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നഴ്‌സുമാര്‍ പറയുന്നു. അനേകം തെറ്റിദ്ധാരണ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടുവീടാന്തരം കയറിയിറങ്ങി പ്രചരണം നടത്താനുള്ള നീക്കത്തിലാണ് സാമൂഹ്യപ്രവര്‍ത്തകര്‍.
സംസ്ഥാനത്തു 10 പേരുടെ മരണം നിപ വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ചതായി സര്‍ക്കാര്‍. ഇതില്‍ ഏഴുപേര്‍ കോഴിക്കോട്, മൂന്നുപേര്‍ മലപ്പുറം ജില്ലക്കാരാണ്. കോഴിക്കോട് ഒന്‍പതും മലപ്പുറത്തു നാലും പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുള്ളവര്‍ 17. ഇവരില്‍ ഒരാള്‍ വയനാട് ജില്ലയില്‍നിന്നാണ്. എന്നാല്‍ ചികിത്സയിലുള്ളത് 19 പേരാണെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. മെഡിക്കല്‍ കോളേജിലെ വാര്‍ഡില്‍ അഞ്ചു പേരെയും ഒബ്‌സര്‍വേഷനില്‍ ആറുപേരെയും ഐസിയുവില്‍ രണ്ടുപേരെയും പീഡിയാട്രിക് ഐസിയുവില്‍ നാലു പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. മിംസ് ഐസിയുവില്‍ ഒരാളും ബേബി മെമ്മോറിയല്‍ ആശുപത്രി ഐസിയുവില്‍ മറ്റൊരാളും ചികിത്സയിലുണ്ട്.
നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണം നടത്തിയതിനു രണ്ടു പേര്‍ക്കെതിരേ കേസെടുത്തു. ജേക്കബ് വടക്കുംചേരി, മോഹനന്‍ വൈദ്യര്‍ എന്നിവര്‍ക്കെതിരേയാണു പോലീസ് കേസെടുത്തത്. പത്തു മരണം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ നിപ വൈറസ് എന്ന പ്രചരണം തട്ടിപ്പാണെന്നും മരുന്നു കമ്പനികളുടെ പ്രചരണം മാത്രമാണെന്നുമായിരുന്നു ജേക്കബ് വടക്കാഞ്ചേരിയുടെ പ്രചരണം. വവ്വാലുകള്‍ ഭാഗികമായി കഴിച്ച ഫലങ്ങള്‍ തിന്നാല്‍ വൈറസ്ബാധ ഉണ്ടാകില്ലെന്നാണ് മോഹനന്‍ വൈദ്യര്‍ പറഞ്ഞത്. ഗുരുതരമായ സാഹചര്യത്തില്‍ വികല പ്രചരണം നടത്തുന്നത് കൂടുതല്‍ മനുഷ്യരെ മരണത്തിലേക്ക് തള്ളിവിടുമെന്നു കാണിച്ച് കേരള സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘമാണ് പരാതി നല്‍കിയത്.
കോഴിക്കോട്: നിപ്പ ബാധയില്‍ ഒരു മരണം കൂടി. പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ്പ ബാധിച്ച് മരിച്ച സാബിത്തിന്റേയും സ്വാലിഹിന്റേയും പിതാവാണ് മൂസ. ഇദ്ദേഹം കോഴിക്കോട് ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂസയുടെ അനുജന്റെ ഭാര്യ മറിയം നേരത്തെ നിപ്പ ബാധ മൂലം മരിച്ചിരുന്നു. ഇവരാണ് സാബിത്തിനെയും സാലിഹിനെയും പരിചരിച്ചത്.
അതിനിടെ കോഴിക്കോട് ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. 19 പേര്‍ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്. കോഴിക്കോട് മലപ്പുറം ജില്ലകളിലെ നിപ്പ ബാധിത മേഖലകളില്‍ ഇന്ന് ദേശീയ ദുരന്ത നിവാരണ സേന സന്ദര്‍ശനം നടത്തും. പൂനെയില്‍ നിന്നുള്ള മൃഗസംരക്ഷണ പ്രവര്‍ത്തകരും ഇന്ന് സംസ്ഥാനത്തെത്തുന്നുണ്ട്.
നിപ്പ വൈറസ് ബാധ മൂലം മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാവൂര്‍ റോഡ് വൈദ്യുതി ശ്മശാനത്തിലെ ജീവനക്കാര്‍ക്കെതിരെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക നടപടികള്‍ തടസ്സപ്പെടുത്തുക, മൃതദേഹത്തോട് അനാദരവ് കാട്ടുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
തൂത്തുക്കുടിയിൽ രണ്ടു ദിവസങ്ങളിലായി വെടിവെപ്പുകളിൽ വേദാന്തയ്ക്കെതിരെ സമരം ചെയ്യുന്ന 12 പേരെ കൊലപ്പെടുത്തിയത് തമിഴ്‌നാട് പൊലീസിൻറെ സ്വന്തം ‘കൊട്ടേഷൻ ടീം’. തീവ്രവാദ – നക്സൽ വിരുദ്ധ ഓപ്പറേഷനുകളിൽ പങ്കെടുക്കാനായി പ്രത്യേക പരിശീലനം ലഭിച്ച സ്നൈപ്പർ സംഘമാണ് സമരക്കാർക്കുനേരെ വെടിയുതിർത്തത്. പൊലീസ് യൂണിഫോമിനുപകരം മഞ്ഞ നിറത്തിലുള്ള സ്പോർട്സ് ജേഴ്സിയണിഞ്ഞ സ്നൈപ്പർ ടീം വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നുകഴിഞ്ഞു. രാജെ ദിലബാൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ സ്നൈപ്പർ സംഘം തൂത്തുക്കുടി കളക്ടർക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്ത് വന്നതോടെ സംഭവത്തിനു പിന്നിലെ ഗൂഡാലോചനകൂടിയാണ് മറനീക്കി പുറത്ത് വന്നത്.
തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി കില്ലർ സ്നൈപ്പേഴ്‌സ്
സ്റ്റെർലൈറ്റ് കമ്പനിയുടെ മലിനീകരണത്തിനെത്തിനായി നടക്കുന്ന സമരത്തിന്റെ നൂറാം ദിനമായിരുന്നു അന്ന്. മനുഷ്യച്ചങ്ങല, മാർച്ച്, ഉപരോധം തുടങ്ങി വിവിധ സമരമുറകളിലൂടെയാണ് പ്രതിഷേധം 99 ദിവസങ്ങൾ പിന്നിട്ടത്. നേരത്തെ നടന്ന പ്രതിഷേധങ്ങളിൽ സ്വാഭാവികമായ രീതിയിലുള്ള പെരുമാറ്റം പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായെങ്കിലും ക്രൂരമായി അടിച്ചമർത്തുന്ന രീതിയൊന്നും ഇതുവരെ ഉണ്ടായിട്ടേയില്ല.
നൂറാം ദിവസത്തെ പ്രതിഷേധം ആൾക്കൂട്ടം കൊണ്ട് സമ്പന്നമായിരുന്നു. അക്രമമുണ്ടായാൽ നിയന്ത്രിക്കാൻ തമിഴ്‌നാട് പൊലീസിൻറെ പ്രത്യേക റയറ്റ് കൺട്രോൾ വിഭാഗം, ദ്രുത കർമ്മ സേന, ആംഡ് – ലോ ആൻഡ് ഓഡർ വിഭാഗങ്ങൾ എന്നിവയുണ്ടായിരുന്നു. മരണം ഒഴിവാക്കിക്കൊണ്ട് ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള റബ്ബർ ബുള്ളറ്റ് ഫയർ ചെയ്യാനുള്ള സൗകര്യമടക്കം പൊലീസിൻറെ കയ്യിൽ ഉണ്ടായിരുന്നു. എന്നാൽ കൃത്യമായി കൊലപാതകം നടത്തണം എന്ന ഉദ്ദേശത്തിലാണ് ലോങ്ങ് റേഞ്ചിൽ നിന്നുകൊണ്ട് ഷാർപ് ഷൂട്ടർമാർ വെടിവച്ചത്. ആൺ – പെൺ – വിവിധ പ്രായത്തിലുള്ളവർ – നേതൃനിരയിലുള്ളവർ എന്നിവരെ കൃത്യമായി തെരഞ്ഞുപിടിച്ച് ഷൂട്ട് ചെയ്യുകയാണുണ്ടായത്. പൊലീസ് വാഹനത്തിനു മുകളിൽ നിന്ന് വളരെ ‘സമാധാനത്തോടെ’ ഷൂട്ട് ചെയ്യുന്ന സ്നൈപ്പർ സംഘാങ്ങളുടെ ദൃശ്യങ്ങൾ ഇതിനോടകം വലിയ പ്രതിഷേധമാണ് ഉയർത്തിയിട്ടുള്ളത്.
എൻകൗണ്ടർ ടീം അഥവാ മുഖ്യമന്ത്രിയുടെ സ്വാകാര്യ കൊട്ടേഷൻ സംഘം
തമിഴ്‌നാട് പൊലീസിൽ കാലാകാലമായി ഒരു ഏറ്റുമുട്ടൽ സംഘമുണ്ടായിരിക്കും. തീവ്രവാദ – നക്സൽ വിരുദ്ധ പരിശീലനം ലഭിച്ചിട്ടുള്ള ഇവർ അത്യാധുനിക ആയുധങ്ങൾ പ്രയോഗിക്കുന്നതിൽ വിദഗ്ധരും കണ്ണിൽ ചോരയില്ലാത്ത കൊലപാതകങ്ങൾ ‘നിയമപരമായി’ നടപ്പാക്കുന്നവരുമായിരിക്കും. തമിഴ് പുലികൾ, വീരപ്പൻ വേട്ട, തീവ്രവാദ ഭീഷണി എന്നിവയുടെ കാരണങ്ങൾ പറഞ്ഞുകൊണ്ട് ഇത്തരമൊരു വിഭാഗത്തെ നിയമപരമായി നിർത്താൻ തന്നെ സാധിച്ചിരുന്നു.
ആഭ്യന്തരം കൂടി കൈയിലുള്ള തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സ്വകാര്യ സംഘമായാണ് ഇവർ പ്രവർത്തിക്കുന്നത്. പലപ്പോഴും ഉന്നത ഐപിഎസ് – ഐഎഎസ് ഉദ്യോഗസ്ഥന്മാർക്ക് വേണ്ടിയും ഇവർക്കെല്ലാം വേണ്ടപ്പെട്ട വിവിഐപികൾക്കുവേണ്ടിയും ഇവർ ‘സ്‌പെഷ്യൽ അസൈന്മെന്റുകൾ’ എടുക്കും.
സ്നൈപ്പർ ടീമിന്റെ സാന്നിധ്യം തന്നെ വലിയ ഗൂഡാലോചനയുടെ ഫലമായാണ് ഉണ്ടായിരിക്കുന്നത് എന്ന ആരോപണം ഇതിനോടകം ഉയർന്നുകഴിഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപി, സംസ്ഥാനം ഭരിക്കുന്ന എഐഡിഎംകെ, എല്ലാത്തിനും അപ്പുറം വേദാന്ത എന്ന കോർപ്പറേറ്റ് ഭീമൻ – തമിഴ്‌നാട് പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പോലും ‘സ്നൈപ്പർ ടീമിനെക്കുറിച്ച്’ സംസാരിക്കാൻ തയ്യാറല്ല.
ശ്രീനഗര്‍: കശ്മീരില്‍ കല്ലേറ് നടത്തിയെന്നതിന്റെ പേരില്‍ യുവാവിനെ ജീപ്പിന്റെ ബോണറ്റിന് മുകളില്‍ കെട്ടിയിട്ട് യാത്ര നടത്തിയ മേജര്‍ ലിതുല്‍ ഗൊഗോയിയെ ജമ്മു കശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
കശ്മീരിലെ ഗ്രാന്‍ഡ് മമത ഹോട്ടലില്‍ നിന്ന് സംശയാസ്പദമായി ഇയാളെ ഒരു പെണ്‍കുട്ടിയോടൊപ്പം കണ്ടതിനെ തുടര്‍ന്ന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയായിരുന്നു സൈനികന്റെ കൂടെയുണ്ടായിരുന്നതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സൈനികന്റെ മൊഴിയെടുത്ത ശേഷം അദ്ദേഹത്തിന്റെ യൂണിറ്റിന് കൈമാറിയതായി പോലീസ് അറിയിച്ചു. സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ശ്രീനഗര്‍ പോലീസ് സുപ്രണ്ടിനാണ് അന്വേഷണ ചുമതല.
ലിതുല്‍ ഗൊഗോയിയുടെ പേരില്‍ ഓണ്‍ലൈനായാണ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നുത്. ഹോട്ടലില്‍ ഡ്രൈവറോടൊപ്പമാണ് ഇയാള്‍ പെണ്‍കുട്ടിയുമായി എത്തിയത്. സംശയം തോന്നിയപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്ന് ഹോട്ടല്‍ അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ ഹോട്ടല്‍ അധികൃതരുമായി വാക്കേറ്റമുണ്ടാക്കി. തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
2017-ല്‍ ആയിരുന്നു കശ്മീരില്‍ കല്ലേറ് നടത്തിയതിന്റെ പേരില്‍ യുവാവിനെ മേജര്‍ സ്വന്തം ജീപ്പിന്റെ ബോണറ്റില്‍ കെട്ടി യാത്ര നടത്തിയത്. ഇത് ഏറെ വിവാദത്തിനും കാരണമായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ നിപ്പ വൈറസ് ബാധയെക്കുറിച്ച് നവ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരിക്കെതിരേയും ആയുര്‍വേദ ചികിത്സകനെന്ന് അവകാശപ്പെടുന്ന മോഹനന്‍ വൈദ്യര്‍ക്കെതിരേയുമാണ് കേസ്. കേരള സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയുടെ പരാതിപ്രകാരമാണ് കേസ്.
നിപ്പ വൈറസ് ബാധയെന്നത് അന്താരാഷ്ട്ര മരുന്നുകമ്പനികളുടെ വ്യാജപ്രചാരണമാണെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനമാണ് ജേക്കബ് വടക്കഞ്ചേരി നടത്തിയത്. നിപ്പ വൈറസ് എന്ന സംഭവമില്ലെന്നായിരുന്നു ഫേസ്ബുക്ക് ലൈവില്‍ അദ്ദേഹത്തിന്റെ അവകാശവാദം. വൈറസ് ബാധ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരിക്കുവാന്‍ ആരോഗ്യ വകുപ്പും സര്‍ക്കാരും കേന്ദ്ര സംഘങ്ങളും തീവ്രമായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് ജേക്കബ് വടക്കഞ്ചേരിയുടെ ഈ വിചിത്രമായ വാദം.
നിപ്പാ വൈറസ് രോഗബാധ കണ്ടെത്തിയ പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ച വവ്വാല്‍ കടിച്ച മാമ്പഴവും ചാമ്പക്കയുമെന്ന് പറഞ്ഞ് ഇവ കഴിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് മോഹനന്‍ വൈദ്യര്‍ക്കെതിരെ കേസ്. വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ള അസുഖമാണ് നിപ്പ. അതുകൊണ്ടുതന്നെ വവ്വാലുകള്‍ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങള്‍ ഉപയോഗിക്കരുത് എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പാണ് നിപ്പാ വൈറസിന് കാരണമെന്നും വവ്വാലുകള്‍ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങള്‍ കഴിച്ചാല്‍ വൈറസ് ബാധ ഉണ്ടാവില്ല എന്നുമാണ് മോഹനന്‍ വൈദ്യരുടെ വാദം. ഗുരുതരമായ സാഹചര്യത്തില്‍ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് കൂടുതല്‍ ആളുകളെ മരണത്തിലേക്ക് തള്ളിവിടുന്നതാണെന്നായിരുന്നു പരാതി.
ഇവര്‍ക്കെതിരെ ആരോഗ്യപ്രവര്‍ത്തകരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.