മലയാളി യുവാക്കളെ റഷ്യന്‍ യുദ്ധമുഖത്തേക്ക് റിക്രൂട്ട് ചെയ്തവര്‍പിടിയില്‍. ഇടനിലക്കാരായ രണ്ടുപേരെയാണ് സിബിഐ ദില്ലി യൂണിറ്റ് പിടികൂടിയത്. ഇടനിലക്കാരായ അരുണ്‍, പ്രിയന്‍ എന്നിവരാണ് അറസ്റ്റിലായത്.
റഷ്യന്‍ യുദ്ധമുഖത്തേക്ക് മലയാളികളെ എത്തിക്കുന്ന റഷ്യന്‍ മലയാളി അലക്‌സിന്റെ മുഖ്യ ഇടനിലക്കാരാണ് അറസ്റ്റിലായത്. തുമ്പ സ്വദേശിയായ പ്രിയന്‍ അലക്‌സിന്റെ ബന്ധുവാണ്. റഷ്യയിലേക്ക് പോകുന്നതിന് മുമ്പ് ആറു ലക്ഷത്തോളം രൂപ പ്രിയനാണ് കൈപ്പറ്റിയത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്‍കിയതും പ്രിയന്‍ ആണ്. പ്രിയനെതിരെ റഷ്യയില്‍നിന്ന് നാട്ടിലെത്തിയവര്‍ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തട്ടിപ്പിനിരയായ മലയാളികളായ ഡേവിഡ് മുത്തപ്പനും പ്രിന്‍സ് സെബാസ്റ്റ്യനും കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു. പ്രിന്‍സിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.
തിരുവന്തപുരം അഞ്ചുതെങ്ങ്- പൊഴിയൂര്‍ സ്വദേശികളായ പ്രിന്‍സ് സെബാസ്റ്റ്യന്‍, ഡേവിഡ് മുത്തപ്പന്‍ എന്നിവരെ സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാര്‍ കൊണ്ടുപോയത്.
വാട്‌സാപ്പില്‍ ഷെയര്‍ ചെയ്ത് കിട്ടിയ സെക്യൂരിറ്റി ജോലിയുടെ പരസ്യംകണ്ടാണ് ഏജന്‍സിയെ സമീപിച്ചത്. ഏജന്റിന്റെ സഹായത്തോടെ ഡല്‍ഹിയില്‍ എത്തി. പിന്നിട് അവിടെനിന്ന് റഷ്യയിലേക്ക് കൊണ്ടുപോയി. പരിശീലനത്തിന് ശേഷം കൂലിപ്പട്ടാളത്തോടൊപ്പം ചേരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷൻ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയ്ക്ക് (കെ.പി. യോഹന്നാന്‍) വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. യു.എസ്സിലെ ടെക്‌സാസില്‍ വെച്ച് ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് 05:25-ഓടെയായിരുന്നു അപകടം.
പ്രഭാതസവാരിക്കിടെ അജ്ഞാതവാഹനം ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കെ.പി. യോഹന്നാനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് സഭാവക്താവ് അറിയിച്ചു.
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്‌സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയില്‍ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത്. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത്.
ചൂടിൽ വെന്തുരുകുന്ന സംസ്ഥാനത്തിനു പ്രതീക്ഷ നൽകി അടുത്ത ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്.
ഇന്ന് അർദ്ധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടെ മഴ ലഭിക്കാൻ സാധ്യത.
നാളെ വൈകിട്ട് മുതൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും .
മധ്യ – തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. അടുത്ത ആഴ്ച മറ്റു ജില്ലകളിലും മഴ ലഭിച്ചേക്കും.
ശക്തമായ മഴ സാധ്യത കണക്കാക്കി 9- ന് മലപ്പുറം, വയനാട് ജില്ലകളിലും 10- ന് ഇടുക്കി ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
15 – ന് ശേഷം അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു. മൺസൂൺ ഇത്തവണ നല്ല രീതിയിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഇക്കൊല്ലത്തെ നീറ്റ് പരീക്ഷയുടെ ഫലംവരുമ്പോള്‍ മലപ്പുറം അരീക്കോട് സ്വദേശിയായ മുഹമ്മദലി സഖാഫിക്ക് മകളുടെ പരീക്ഷാഫലമോര്‍ത്ത് മാത്രമാവില്ല ആശങ്ക, സ്വന്തം പരീക്ഷാഫലം ഓർത്തുകൂടി ആയിരിക്കും. കാരണം, മകള്‍ ഫാത്തിമ സനിയ്യക്കൊപ്പം മുഹമ്മദലിയും ഇത്തവണ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതിയിട്ടുണ്ട്. അങ്ങനെ, 30 വര്‍ഷം മുമ്പ് മനസ്സിൽകണ്ട സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ 47-കാരന്‍.
30 വര്‍ഷം മുമ്പാണ് മുഹമ്മദലി പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ശേഷം തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍നിന്ന് പ്രീഡിഗ്രിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡിഗ്രിയും പൂര്‍ത്തിയാക്കി. എന്നാല്‍, നീറ്റ് പരീക്ഷ എഴുതണമെന്നും ഡോക്ടറാകണമെന്നുമുള്ള സ്വപ്‌നം അപ്പോഴും ബാക്കിയായിരുന്നു. ആ സ്വപ്‌നത്തിലേക്കുള്ള യാത്രയുടെ ആദ്യപടിയായി മുഹമ്മദലി കഴിഞ്ഞവര്‍ഷം വീണ്ടും പ്ലസ് ടു സയന്‍സ് പരീക്ഷയെഴുതി പാസ്സായി.
പഠിച്ചിരുന്ന കാലത്ത് പ്രീഡിഗ്രി തേര്‍ഡ് ഗ്രൂപ്പ് ആയതിനാല്‍ നീറ്റ് എഴുതാന്‍വേണ്ടി മാത്രം കഴിഞ്ഞവര്‍ഷം കോട്ടക്കല്‍ വിദ്യാഭവന്‍ സീനിയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് സ്‌കൂളില്‍നിന്ന് പ്ലസ് ടു സയന്‍സ് പരീക്ഷ എഴുതുകയായിരുന്നു മുഹമ്മദലി. തുടര്‍ന്ന് നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മകള്‍ക്കൊപ്പം പിതാവും പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.
പ്ലസ് ടു സയന്‍സ് പഠനത്തിനും നീറ്റ് പരിശീലനത്തിനും മകളായിരുന്നു ഏറ്റവും വലിയ പിന്തുണ നല്‍കിയതെന്ന് മുഹമ്മദലി പറയുന്നു. പരീശീലനത്തിനായി സ്വകാര്യ കോച്ചിങ് കേന്ദ്രങ്ങളെ ആശ്രയിക്കാനുള്ള സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാല്‍ വീട്ടിലിരുന്ന് പഠിച്ചാണ് പിതാവും മകളും പരീക്ഷയ്ക്ക് തയ്യാറെടുത്തത്. കുന്ദമംഗലത്തെ ഒരു ക്ലിനിക്കില്‍ ജോലിചെയ്യുന്ന മുഹമ്മദലി ജോലിക്കിടെ കിട്ടുന്ന ഒഴിവ് സമയവും പഠിക്കാനായി പ്രയോജനപ്പെടുത്തി.
2008 മുതല്‍ 2022 വരെയുള്ള ചോദ്യങ്ങള്‍, സൗജന്യമായ പരിശീലനം നല്‍കുന്ന ഓണ്‍ലൈന്‍ ആപ്പുകള്‍ തുടങ്ങിയവയും പരീക്ഷാ പരിശീലനത്തിനായി പ്രയോജനപ്പെടുത്തി. വെറും തമാശയായല്ല, മറിച്ച് നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടി എം.ബി.ബി.എസ്. പഠനത്തിന് പ്രവേശനം നേടുക എന്നത് തന്നെയാണ് തന്റെ ആഗ്രഹമെന്ന് മുഹമ്മദലി പറയുന്നു. പിതാവിനൊപ്പം പഠനം തുടരാനാകും എന്ന ആഗ്രഹവും കട്ടയ്ക്ക് സപ്പോര്‍ട്ടുമായി മകള്‍ ഫാത്തിമയും ഒപ്പമുണ്ട്.
ചെറു ചെറു വേഷങ്ങൾ കൂടിച്ചേർന്ന് മലയാള പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞു നിറഞ്ഞ കലാകാരി. കനകലത വിട പറയുമ്പോൾ മായാതെ നിൽക്കുന്നത് വലിയ വട്ടപ്പൊട്ടുള്ള ആ മുഖവും കഥാപാത്രങ്ങളും. പക്ഷേ, അവസാനകാലം ടെലിവിഷനിൽ സ്വന്തം മുഖം കണ്ടാൽപോലും തിരിച്ചറിയാനാകാതെ, സ്വന്തം പേരുപോലും മറന്ന് അവർ രോഗാവസ്ഥയിലായി.
മലയിൻകീഴ് തച്ചോട്ടുകാവിലെ സഹോദരിക്കൊപ്പമായിരുന്നു അവസാനകാലം. ചികിത്സയുടെ ഇടവേളകളിൽ സഹോദരി വിജയമ്മ കനകലതയെ ടി.വി.ക്കു മുന്നിലിരുത്തും. സിനിമകൾ ഓർമ്മയിൽ വരുമെങ്കിലും സ്‌ക്രീനിൽ തന്നെ കണ്ടാൽപോലും തിരിച്ചറിയില്ല. പാർക്കിൻസൺസും ഡിമെൻഷ്യയുമാണ് അവരെ തളർത്തിയത്. മറവിരോഗത്തെക്കുറിച്ചൊക്കെ ആദ്യമായി അറിഞ്ഞതുതന്നെ മോഹൻലാൽ അഭിനയിച്ച ‘തന്മാത്ര’യിലൂടെയാണെന്ന് സഹോദരി പറയുന്നു. ലോക്ഡൗൺ കാലത്ത് പതിയെ ഒന്നും മിണ്ടാതെയായി. 2021 ഡിസംബർതൊട്ടാണ് കടുത്ത ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട്, നിഴൽപോലെ ഒപ്പമുള്ള സഹോദരിയാണ് അത് മനസ്സിലാക്കിയത്.
സീരിയൽ, സിനിമാരംഗത്തുനിന്ന് ഓഫറുകൾ വന്നെങ്കിലും അവയൊക്കെ പതിയെ ഒഴിവാക്കി. കനകലത ആണെന്ന് മനസ്സിലാകാത്ത രൂപത്തിലായി അവൾ. ഭക്ഷണം കഴിക്കാത്തതുകൊണ്ടുതന്നെ മെലിഞ്ഞു. പിന്നെ ആ ചുരുണ്ടമുടിയൊക്കെ മുറിച്ചു. ടി.വി.യിൽ സിനിമ കാണുേമ്പാഴും താൻ അഭിനയിച്ച രംഗം വരുേമ്പാഴുമൊക്കെ ഓർമ്മകൾ തിരിച്ചുപിടിക്കുംപോലെ മുഖം മാറും. ഒടുവിൽ തീർത്തും അവശയായി, തിരശ്ശീലയിലെ ഓർമ്മകൾ അവശേഷിപ്പിച്ച് മടങ്ങി.
കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഡ്രൈവർ യദു നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി നിർദേശപ്രകാരമാണ് നടപടി. മേയർ അടക്കം അഞ്ചുപേർക്കെതിരെയാണ് കേസ്.
യദുവിന്റെ കേസ് പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ കന്റോൺമെന്റ് പൊലീസിന് നിർദേശം നൽകുകയായിരുന്നു. നേരത്തേ ഗതാഗതം തടസ്സപ്പെടുത്തിയതിന് അഭിഭാഷകന്റെ ഹർജിയിൽ ആര്യ ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യം ലഭിക്കുന്ന കേസെടുത്തിരുന്നു.
ബസിലെ സിസിടിവി മെമ്മറി കാർഡ് പ്രതികൾ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്നുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. സച്ചിൻദേവ് അതിക്രമിച്ച് ബസിൽ കയറിയെന്നും പറയുന്നുണ്ട്.
പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ അമ്മ കൊലപ്പെടുത്തിയ നവജാതശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. പുല്ലേപ്പടി പൊതുശ്മശാനത്തില്‍ പോലീസിന്റെയും കൊച്ചി കോര്‍പറേഷന്റെയും നേതൃത്വത്തിലായിരുന്നു സംസ്‌കാരം. വിടരുംമുമ്പേ കൊഴിഞ്ഞ കുരുന്നിനെ സല്യൂട്ട് നല്‍കിയാണ് പോലീസ് യാത്രയാക്കിയത്.
മേയര്‍ ഉള്‍പ്പെടെയുള്ളവരാണ് കുഞ്ഞുശവപേടകം ആംബുലന്‍സില്‍നിന്ന് ശ്മശാനത്തിലേക്ക് എത്തിച്ചത്. പിന്നീട്, പോലീസ് ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും നാട്ടുകാരും ശവമഞ്ചത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ചിലര്‍ കളിപ്പാട്ടങ്ങളാണ് പേടകത്തിനുമുകളില്‍വെച്ചത്. തുടര്‍ന്ന് ശ്മശാനത്തിന്റെ ഒരു കോണിലൊരുക്കിയ വിശ്രമസ്ഥാനത്ത് അവനെയടക്കി.
ഒരുനഗരം മുഴുവനുമാണ് കുരുന്നിനെ ഏറ്റെടുത്തതെന്ന്, സംസ്‌കാരത്തിനു ശേഷം കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു. ‘മേയര്‍ ഒരു വ്യക്തിയേക്കാളുപരി നഗരത്തിന്റെ പ്രതീകമാണ്. സമൂഹത്തില്‍ ആരും അനാഥരല്ലെന്നാണ് ഇത് തെളിയിക്കുന്നത്. പലപ്പോഴും വലിയ ആളുകള്‍ക്ക് കിട്ടുന്ന സല്യൂട്ടാണ് പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധപൂര്‍വം അവന് നല്‍കിയത്. സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന മൂല്യങ്ങളുടെ തെളിവാണത്. ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനമ്പിള്ളി നഗറിലെ ഫ്‌ലാറ്റിലെ ശുചിമുറിയില്‍ പ്രസവിച്ച അവിവാഹിതയായ യുവതി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ സമ്മതപത്രം വാങ്ങിയാണ് പോലീസ് മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചത്.
കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്.
ഇവർ ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണെന്നാണ് വിവരം. ശമ്പളം കിട്ടാഞ്ഞതിനെ തുടർന്ന് ഇറാനിൽനിന്ന് രക്ഷപ്പെട്ടെത്തിയതാണെന്നാണ് ഇവർ പറയുന്നത്. കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് നിലവിൽ കോസ്റ്റ് ഗാർഡിന്റെ കസ്റ്റഡിയിലാണ്.
പയ്യന്നൂരില്‍ യുവതിയെ ആളില്ലാത്ത വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. മാതമംഗലം കോയിപ്ര സ്വദേശിനി അനില (33)യെ സുഹൃത്തായ സുദര്‍ശനപ്രസാദ് എന്ന ഷിജു(34) കൊലപ്പെടുത്തിയതാണെന്നാണ് സംശയിക്കുന്നത്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാള്‍ ഇരൂളിലെ സ്വന്തം വീട്ടുവളപ്പില്‍ ജീവനൊടുക്കിയതാണെന്നും കരുതുന്നു.
ഞായറാഴ്ച രാവിലെയാണ് പയ്യന്നൂര്‍ അന്നൂരിലെ വീട്ടില്‍ അനിലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ വീട്ടുകാര്‍ വിനോദ യാത്രയ്ക്ക് പോയതിനെ തുടര്‍ന്നാണ് വീട്ടുടമയുടെ സുഹൃത്തായ ഷിജു ഇവിടെയെത്തിയത്. വീട് നോക്കാനും വീട്ടിലെ രണ്ട് നായ്ക്കളെ പരിപാലിക്കാനും വീട്ടുടമ ഷിജുവിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഷിജു സുഹൃത്തായ അനിലയെ ഇവിടേക്ക് വിളിച്ചുവരുത്തിയെന്നും തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക നിഗമനം.
മാരകമായ പരിക്കേറ്റ് മുഖം വികൃതമായനിലയിലാണ് അനിലയുടെ മൃതദേഹം അന്നൂരിലെ വീടിനുള്ളില്‍ കണ്ടെത്തിയത്. വായില്‍നിന്നടക്കം ചോരയൊലിച്ചനിലയില്‍ വീടിനുള്ളില്‍ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
അനിലയും ഷിജുവും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്നാണ് വിവരം. രണ്ടുപേരും വിവാഹിതരാണ്. ഇരുവര്‍ക്കും രണ്ടുമക്കളുമുണ്ട്. അനിലയും ഷിജുവും ഇതിനിടെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതുസംബന്ധിച്ച് പല പ്രശ്‌നങ്ങളുമുണ്ടായി. ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ബന്ധുക്കളടക്കം നിര്‍ബന്ധിച്ചു. തുടര്‍ന്ന് അനില ബന്ധത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറായെങ്കിലും ഷിജു ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചതായും വിവരങ്ങളുണ്ട്.
മരിച്ച അനില മാതമംഗലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. ശനിയാഴ്ച അനിലയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാവിലെ യുവതിയെ അന്നൂരിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
അന്നൂരില്‍നിന്ന് 22 കിലോമീറ്ററോളം അകലെയുള്ള ഇരൂളിലെ വീട്ടുവളപ്പിലാണ് ഷിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച രാവിലെ ഇയാളുടെ സഹോദരന്‍ ടാപ്പിങ്ങിനായി പോയ സമയത്താണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിയനിലയില്‍ ഷിജുവിന്റെ മൃതദേഹം കണ്ടത്. സംഭവത്തില്‍ പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ സ്റ്റേഷനിലും യുവാവിന്റെ മരണത്തില്‍ പരിയാരം സ്റ്റേഷനിലും കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും സ്ഥലത്തെത്തിയ തളിപ്പറമ്പ് ഡിവൈ.എസ്.പി. പി. പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം മുഴുവൻ സഞ്ചരിച്ച ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു.
കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സർവീസ് നാലരയോടെയാണ് ആരംഭിച്ചത്. യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായത് കല്ലുകടിയായി.
ബസിന്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. ശക്തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി. തുടർന്ന് യാത്രക്കാരുടെ നേതൃത്വത്തിൽ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു.
ഡോർ കേടായപ്പോൾ നന്നാക്കാൻ ശ്രമിക്കുന്ന കണ്ടക്ടർ 4 മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും നാലരയോടെയാണ് യാത്ര ആരംഭിച്ചത്. താമരശേരിയിൽ ബസിന് സ്വീകരണം ലഭിച്ചു.
ഏപ്രിൽ മുപ്പതിനാണ് സീറ്റ് ബുക്കിങ്ങിന് ഓൺലൈൻ സൗകര്യം ഒരുക്കിയത്. രണ്ട് ദിവസം കൊണ്ട് സീറ്റു മുഴുവൻ ബുക്ക് ചെയ്തു. 25 യാത്രക്കാരാണ് ബസിലുള്ളത്. 26 സീറ്റുള്ളതിൽ ഒരു സീറ്റ് കണ്ടക്ടറുടേതാണ്.
റിസർവ് ഡ്രൈവർ കം കണ്ടക്ടർ രീതിയിൽ പി. ജയ്ഫർ, ഷാജി മോൻ എന്നിവരാണ് ബസ് ഓടിക്കുന്നത്. 2013 മുതൽ കോഴിക്കോട്-ബെംഗളൂരു മൾട്ടി ആക്സിൽ ബസ് ഓടിക്കുന്നവരാണിവർ.