തിരുവനന്തപുരം: യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ തുടര്‍ന്ന് കേണ്‍ഗ്രസില്‍ ഉണ്ടായ കലാപം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും പ്രതിഫലിച്ചു. നേതാക്കള്‍ ഗ്രുപ്പ് തിരിഞ്ഞ് ഏറ്റുമുട്ടുന്ന കാഴ്ചയാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലും നടക്കുന്നതെന്ന വിവരമാണ് പുറത്ത് വരുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ട പി.ജെ കുര്യന്‍ ചോദിച്ചു. രാജ്യസഭാ സീറ്റ് ചര്‍ച്ചയ്ക്ക് എന്തിനാണ് ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചത്. എ.ഐ.സി.സി ജനറല്‍ സ്വെകട്ടറി എന്ന നിലയ്ക്കാണെങ്കില്‍ കെ.സി വേണുഗോപാലിനെയല്ലേ വിളിക്കേണ്ടതെന്നും പി.ജെ കുര്യന്‍ ചോദിച്ചു.
അതേസമയം ആക്രമണം കടുത്തതോടെ പ്രതിരോധവുമായി എ ഗ്രൂപ്പ് രംഗത്ത് വന്നു. ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടെന്ന് എ ഗ്രൂപ്പ് മറുപടി നല്‍കി. ഉമ്മന്‍ ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് പി.സി വിഷ്ണുനാഥ് കുര്യന് മറുപടി നല്‍കി. വഴിയില്‍ കൊട്ടാനുള്ള ചെണ്ടയല്ല ഉമ്മന്‍ ചാണ്ടിയെന്നായിരുന്നു ബെന്നി ബെഹനാന്റെ മറുപടി.
അതേസമയം രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഴ്ച സമ്മതിച്ചു. ഇനി നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ചെന്നിത്തല പറഞ്ഞു. മുന്നണിയുടെ കെട്ടുറപ്പ് മാത്രമാണ് പരിഗണിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എം.എം ഹസനും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ രാഷ്ട്രീയകാര്യ സമിതി വിലക്കി. പാര്‍ട്ടിയെ അപമാനിക്കുന്ന രീതിയില്‍ വിമര്‍ശിച്ചാല്‍ നടപടി എടുക്കും. പറയാനുള്ളത് പാര്‍ട്ടി ഫോറത്തില്‍ പറയണമെന്നും രാഷ്ട്രീയകാര്യ സമിതി നിര്‍ദ്ദേശം നല്‍കി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിതനായ ഉമ്മന്‍ ചാണ്ടി ആന്ധ്രയിലേക്ക് പോയതിനാല്‍ അദ്ദേഹത്തിന്റെ അഭാവത്തിലാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നത്.
ന്യുഡല്‍ഹി: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിനെതിരായ വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ നിന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ഒഴിവാക്കി. ജൂണ്‍ 13നാണ് ഇഫ്താര്‍ വിരുന്ന്. പ്രണബ് മുഖര്‍ജിക്ക് പുറമെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ക്ഷണമില്ല. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കൂട്ടായ്മ ശക്തമാകുന്ന കാലഘട്ടത്തില്‍ കെജ്‌രിവാളിനെ ഒഴിവാക്കിയതും ശ്രദ്ധേയമായി.
ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ ജൂണ്‍ 13നാണ് രാഹുലിന്റെ ഇഫ്താര്‍ വിരുന്ന്. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയേയും ഇഫ്താറിലേക്ക് ക്ഷണിച്ചിട്ടില്ല. ഡല്‍ഹി കേന്ദ്രീകരിച്ച് ദേശീയ നേതാക്കള്‍ നടത്തുക്ക ഇഫ്താര്‍ വിരുന്നുകള്‍ക്ക് രാഷ്ട്രീയ മാനം കൂടിയുണ്ട്. പുതിയ രാഷ്ട്രീയ സഖ്യങ്ങളുടെ സൂചനകള്‍ പോലും ഇത്തരം ഇഫ്താര്‍ വിരുന്നുകള്‍ രാജ്യതലസ്ഥാനത്ത് നിന്ന് നല്‍കാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രമുഖരെ ഒഴിവാക്കിക്കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന്.
കഴിഞ്ഞ വ്യാഴാഴ്ച ആര്‍.എസ്.എസിന്റെ നാഗ്പുരിലെ ആസ്ഥാന മന്ദിരത്തില്‍ വച്ച് നടന്ന പരിപാടിയിലാണ് പ്രണബ് മുഖര്‍ജി പങ്കെടുത്തത്. ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഡേവാറിനെ ഭാരതത്തിന്റെ മഹാനായ പുത്രന്‍ എന്ന് വിശേഷിപ്പിച്ച പ്രണബ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഏറെ വിമര്‍ശനങ്ങള്‍ മറികടന്നാണ് ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പ്രണബ് പങ്കെടുത്തത്.
കൊച്ചി മരടില്‍ സ്കൂള്‍ വാൻ കുളത്തിലേക്ക് മറിഞ്ഞു മൂന്നുമരണം. രണ്ടു കുട്ടികളും ആയയുമാണ് മരിച്ചത്. കിഡ്സ് വേള്‍ഡ് ഡേ കെയര്‍ സെന്‍ററിലെ കുട്ടികള്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പെട്ടത്. വിദ്യാലക്ഷ്മി, ആദിത്യന്‍ എന്നീ കുട്ടികളും ലതാ ഉണ്ണി എന്ന ആയയുമാണ് മരിച്ചത്. മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്. ഡ്രൈവറെയും പരുക്കേറ്റ മറ്റുകുട്ടികളെയും പി.എസ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആയ വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുമ്പോള്‍ തന്നെ കുട്ടികള്‍ അവശ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എട്ട് കുട്ടികളും ആയയും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. വെള്ളത്തില്‍ വീണ അഞ്ച് കുട്ടികളെ പരിസരവാസികള്‍ ഉടന്‍ തന്നെ രക്ഷപെടുത്തി. ഇവര്‍ക്ക് പരുക്കുകളില്ല.
പരുക്കേറ്റ കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന വിവരമാണ് കിട്ടിയതെന്ന് എം.സ്വരാജ് എംഎഎല്‍എ പറഞ്ഞു. ഡ്രൈവര്‍ ഇപ്പോള്‍ അബോധാവസ്ഥയിലാണ്.
കൊടുങ്ങല്ലൂരില്‍ പാസ്റ്ററെ ആക്രമിച്ച സംഭവത്തില്‍ പ്രതി ബിജെപി പ്രവര്‍ത്തകനായ പുളിപ്പറമ്പില്‍ ഗോപിനാഥിന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പൊലീസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഗോപിനാഥന്‍ ഒളിവില്‍ പോയിരിക്കുകയാണ്.
പാസ്റ്റര്‍ റോയ് തോമസ് എന്ന എബ്രഹാം തോമസ്, രണ്ട് വൈദിക വിദ്യാര്‍ഥികള്‍ എന്നിവരെയാണ് ഗോപിനാഥനും സംഘവും ആക്രമിച്ചത്. മേത്തല വലിയപണിക്കന്‍ തുരുത്തിലാണ് സംഭവം . ‘ഇത് ഹിന്ദു രാഷ്ട്രം, ഇവിടെ യേശുരാജ്യം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ വിവരം അറിയും’ എന്ന് പറഞ്ഞു കൊണ്ടായിരുന്നു പാസ്റ്ററെ ആക്രമിച്ചത്.

മേത്തല വിപി തുരുത്തില്‍ പാസ്റ്ററും വിദ്യാര്‍ഥികളും ലഘുലേഖ വിതരണം ചെയ്യുകയായിരുന്നു. ഇവിടെ സംഘടിച്ച് എത്തിയ ബിജെപി പ്രവര്‍ത്തകരാണ് പാസ്റ്ററെ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആക്രമികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പാസ്റ്റര്‍ റോയി തോമസ് കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം ഗോപിനാഥിനെതിരെ കേസെടുത്തത്. ഗോപിനാഥന്‍ മറ്റ് നിരവധി കേസുകളും പ്രതിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
തിരുവനന്തപുരം: കോണ്‍ഗ്രസ് കോട്ടയത്ത് മൂന്നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസുകാരാണ് അങ്ങിനെ ചിന്തിക്കേണ്ടതെന്നും അങ്ങിനെ വന്നാല്‍ പിന്തുണ നല്‍കുന്ന കാര്യം ആലോചിക്കാമെന്നും കോടിയേരി വ്യക്തമാക്കി.
രാജ്യസഭാ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കലഹം മാത്രമാണ്. അതിനാലാണ് മൂന്നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതെന്നും കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫിന് ധൈര്യമുണ്ടോയെന്നും കോടിയേരി ചോദിച്ചു. ജോസ് കെ മാണി കോട്ടയശത്ത ജനങ്ങളെ വെല്ലുവിളിച്ചെന്നും ഏഴുകോടിയോളം മണ്ഡലത്തിന് നഷ്ടം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
ജോസ്‌കെ മാണി നിലവില്‍ കേരളാകോണ്‍ഗ്രസിന്റെ ലോക്‌സഭാ എംപിയാണ്. ഈ കാലാവധി 2019 ലാണ് കഴിയുക. എംപി സ്ഥാനം രാജിവെച്ചാണ് രാജ്യസഭയിലേക്ക മത്സരിക്കുന്നതെന്നും പറഞ്ഞു.
കേരളാ കോണ്‍ഗ്രസി(എം)നു രാജ്യസഭാ സീറ്റ് നല്‍കിയതിനേത്തുടര്‍ന്നു കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് തുടങ്ങുന്ന കെ.പി.സി.സി. നേതൃയോഗങ്ങളില്‍ വിഷയമാകും. കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രാഷ്ട്രീയകാര്യസമിതിയും നാളെ ഭാരവാഹി യോഗവും ചേരും. യോഗങ്ങളില്‍ നേതൃമാറ്റത്തിനുള്ള ആവശ്യം കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നത്. ഇന്നു ചേരുന്ന രാഷ്ട്രീയകാര്യസമിതിയില്‍ വിമര്‍ശകരുടെ വിഭാഗത്തിനു ഭൂരിപക്ഷമുള്ളതിനാല്‍ നേതൃത്വം പ്രതിരോധത്തിലാകും.
യോഗങ്ങള്‍ക്കു മുമ്പ് പ്രശ്‌നങ്ങള്‍ തണുപ്പിക്കാനാണു കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്‍ പത്രസമ്മേളനം നടത്തിയത്. ഇടഞ്ഞുനില്‍ക്കുന്ന പി.ജെ. കുര്യനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചതും ഇതേ ഉദ്ദേശ്യത്തോടെയാണ്. എന്നാല്‍, പ്രശ്‌നം ഗ്രൂപ്പ് പോരിന്റെ തലത്തിലേക്കാണു നീങ്ങുന്നത്.
മലപ്പുറത്ത് കിണറ്റിൽ കാല് തെറ്റിവീണ് പ്ലസ് ടൂ വിദ്യാർത്ഥി രാഹുൽ മരിച്ചു. കിണറ്റില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ കൂടെ ചാടിയ കൗമാരക്കാരനെ രക്ഷപ്പെടുത്തി. വീണു മരിച്ച കൂട്ടുകാരനുമായി കിണറ്റിനകത്ത് കഴിയേണ്ടി വന്നത് ഒരു രാത്രി മുഴുവനും ആയിരുന്നു. പുലര്‍ച്ചെ കിണറിന് സമീപമെത്തിയ നാട്ടുകാര്‍ നിലവിളി കേട്ടാണ് പ്‌ളസ് ടൂവിന് പഠിക്കുന്ന പയ്യനെ രക്ഷപ്പെടുത്തിയത്. പിന്നീട് ഇയാള്‍ നല്‍കിയ വിവരം വെച്ച് കൂട്ടുകാരന്റെ മൃതദേഹം അഗ്നിശമനസേനാ വിഭാഗം കണ്ടെത്തി.
എളങ്കൂര്‍ ചെറാംകുത്ത് പടിഞ്ഞാറേ കളത്തില വേലുക്കുട്ടിയുടെ മകന്‍ രാഹുലാണ് സംഭവത്തില്‍ മരണമടഞ്ഞത്. അരുണാണ് കൂട്ടുകാരനെ രക്ഷപ്പെടുത്താന്‍ കഴിയാതെ മൃതദേഹവുമായി കിണറ്റില്‍ 12 മണിക്കൂറിലധികം ചെലവഴിച്ചത്. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയായിരുന്നു. ഇരുവരും നടന്നു വരുമ്പോൾ അടങ്ങുംപുറം ക്ഷേത്രപരിസരത്തുളള ആള്‍മറയില്ലാത്ത കിണറ്റില്‍ രാഹുല്‍ അബദ്ധത്തില്‍ വീണുപോകുകയായിരുന്നു. ഉടന്‍ രക്ഷിക്കാനായി അരുണ്‍ കിണറ്റിലേക്ക് ചാടിയെങ്കിലും രാഹുലിനെ രക്ഷിക്കാനായില്ല.
പകച്ചുപോയ അരുണ്‍ രാവിലെ ഏഴരവരെ കിണറ്റിനകത്ത് കഴിച്ചു കൂട്ടുകയായിരുന്നു. രാവിലെ കിണറ്റിനുള്ളില്‍ നിന്നും രക്ഷിക്കണേയെന്നുള്ള കരച്ചില്‍ കേട്ട സമീപവാസികളായ സ്ത്രീകള്‍ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മഞ്ചേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി അരുണിനെ രക്ഷപ്പെടുത്തി. അരുണ്‍നല്‍കിയ വിവരം അനുസരിച്ച് അഗ്നിശമന സേനാംഗങ്ങള്‍ കിണറ്റിലിറങ്ങി തിരച്ചില്‍ നടത്തുകയും ഒമ്ബതു മണിയോടെ രാഹുലിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. അരുണിനെ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ജെസ്നയുടെ തിരോധാനം നിർണായക വഴിത്തിരിവിലേയ്ക്ക്. ജെസ്‌നയെ കാണാതായിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും ജെസ്‌ന ജീവിച്ചിരിക്കുന്നുവെന്ന് തന്നെയാണ് വീട്ടുകാർ കരുതുന്നത്. അത് എവിടെയാണെന്ന് കണ്ടെത്താനുള്ള തുമ്പൊന്നും പൊലീസിന് ലഭിക്കുന്നുമില്ല. ഇതിനിടെ ജെസ്‌നയുടെ തിരോധാനത്തിൽ ചില സംശയങ്ങൾ പിസി ജോർജ് എംഎൽ എ ഉയർത്തി. അതിൽ കഴമ്പില്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
അതുകൊണ്ട് തന്നെ ജെസ്‌ന നാടുവിട്ടുവെന്ന നിഗമനത്തിൽ അന്വേഷണം മുന്നോട്ട് പോവുകയാണ്. ജെസ്‌നയുടെ യുവ സുഹൃത്തിന് പലതും അറിയാമെന്ന് പൊലീസ് വിലയിരുത്തുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ കൃത്യമായ മറുപടി നൽകുന്നുമില്ല. ഈ സാഹചര്യത്തിൽ ശാസ്ത്രീയ അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസ്.
ജെസ്‌നയുമായി ഫോണിൽ സംസാരിച്ചിരുന്ന സുഹൃത്തിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ പൊലീസ് ആലോചിക്കുന്നു. ജെസ്‌നയെ കാണാതായതിനു തൊട്ട് മുമ്പ് പോലും ഇയാളുടെ ഫോണിലേക്ക് എസ്എംഎസ് സന്ദേശം പോയിട്ടുണ്ട്. അന്വേഷണ സംഘം പലതവണ ഇയാളെ ചോദ്യംചെയ്‌തെങ്കിലും ഇയാൾ ഒന്നും പറഞ്ഞില്ല. പെൺകുട്ടി എവിടെപ്പോയെന്ന് അറിയില്ലെന്നാണ് ആവർത്തിച്ചുള്ള മറുപടി.
ജെസ്‌നയെ കാണാതായതിന്റെ പിറ്റേന്ന് ഇയാൾ പരുന്തുംപാറയിൽ പോയിരുന്നതായും പൊലീസ് സൂചന നൽകി. ജെസ്‌നയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്യും. ഈ സാഹചര്യത്തിലാണ് അന്വേഷണത്തെ പുതിയ തലത്തിലെത്തിക്കാൻ നുണ പരിശോധനയ്ക്ക് യുവാവിനെ വിധേയനാക്കാനുള്ള തീരുമാനം.
ന്യൂഡല്‍ഹി: കോടികളുടെ വെട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോഡി ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും കോടികള്‍ വെട്ടിച്ച് മുങ്ങിയ മദ്യ രാജാവ് വിജയ് മല്ല്യയും ഐപിഎല്‍ അഴിമതിക്കേസില്‍ പ്രതിയായ ലളിത് മോഡിയും ഉള്‍പ്പെടെയുള്ളവര്‍ അഭയം തേടിയിരിക്കുന്നത് ബ്രിട്ടനിലാണ്. ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല.
മല്ല്യയുടെയും ലളിത് മോഡിയുടെയും വഴി നീരവ് തെരെഞ്ഞടുത്താല്‍ ഇന്ത്യക്ക് കൂടുതല്‍ തിരിച്ചടി നേരിടേണ്ടി വരും. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇപ്പോള്‍ നടക്കുന്ന നിയമനടപടികള്‍ കൂടുതല്‍ ബുദ്ധിമുട്ടേറിയതാകും. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ കരുനീക്കങ്ങളാണെന്നും യുകെയില്‍ അഭയം നല്‍കണമെന്നുമാണ് നീരവ് ആവശ്യപ്പെട്ടിരിക്കുന്നത്. യുകെ രാഷ്ട്രീയാഭയം നല്‍കിയാല്‍ ഇന്ത്യയിലേക്ക് നീരവ് തിരിച്ചു വരാന്‍ സാധ്യതയില്ല.
അതേസമയം കുറ്റവാളിയെ കൈമാറാന്‍ സര്‍ക്കാര്‍ യുകെ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടേക്കും. നിയമ- എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുകളെ കണ്ടതിന് ശേഷമായിരിക്കും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളു. നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി, മുന്‍ പി.എന്‍.ബി മേധാവി ഉഷ അനന്തസുബ്രഹ്ണ്യം എന്നിവരുള്‍പ്പെടെ 25 ഓളം പേര്‍ക്കെതിരെയാണ് നിലവില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പ എടുത്തതിന് ശേഷം തിരിച്ചടക്കാതെ നീരവ് മോഡി മുങ്ങുകയായിരുന്നു. ഇയാളുടെ ഇന്ത്യയിലെ മുഴുവന്‍ സ്വത്തുക്കളും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു.
ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കുടുങ്ങിയ അറ്റ്ലസ് രാമചന്ദ്രന്‍ മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിന് ഒടുവിലാണ് ഇപ്പോള്‍ മോചിതനായിരിക്കുന്നത്. മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിൽ ഏറ്റവും വലിയ വേദന ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടതായിരുന്നെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍. കടലില്‍ നിന്നു പുറത്തെടുത്ത മത്സ്യത്തെപോലെ പിടയുകയായിരുന്നു ഇക്കാലമത്രയുമെന്നും അദേഹം പറഞ്ഞു.
യുഎഇയിലെ വിവിധ ബാങ്കുകള്‍ സംയുക്തമായി നല്‍കിയ പരാതിയിലാണ് എംഎം രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. എംഎം രാമചന്ദ്രന്‍ ജയിലിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയാണ് കേസിന്റെ നടത്തിപ്പുകള്‍ നോക്കിയിരുന്നത്. 2015 ഓഗസ്റ്റ് മാസത്തിലാണ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബായ് കോടതി ശിക്ഷിച്ചത്.
അറ്റ്‌ലസ് ജ്വല്ലറിയുടെ 50 ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലായി 500 ദശലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്.
പ്രമുഖ പ്രവാസി വ്യവസായിയുമായ അറ്റ്ലസ് രാമചന്ദ്രന്റെ രണ്ടാം ജന്മത്തിനു കടപ്പാട് പ്രമുഖ വ്യവസായിയും യു.എ.ഇ. എക്സ്ചേഞ്ചിന്റെ ഉടമയുമായ ബി.ആര്‍. ഷെട്ടിയോടാണ്. ഗള്‍ഫിലെ അറ്റ്ലസിന്റെ ആശുപത്രികള്‍ അദ്ദേഹം ഏറ്റെടുത്തതോടെ കേസുകള്‍ക്കു കാരണമായ വായ്പകളുടെ തിരിച്ചടവിനുള്ള അടിസ്ഥാന മൂലധനം ലഭിക്കുകയായിരുന്നു. രാമചന്ദ്രന്റെ ദുരവസ്ഥയില്‍ അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ ചുളുവിലയ്ക്കു വാങ്ങാന്‍ കാത്തുനിന്ന പലരെയും ഷെട്ടിയുടെ ഇടപെടല്‍ നിരാശരാക്കുകയും ചെയ്തു. രാമചന്ദ്രന്റെ മോചനത്തിനായി ആരും ഇടപെടാതെ വന്നതോടെയുള്ള ദുരവസ്ഥ ഭാര്യ ഇന്ദിര യു.എ.ഇയിലെ പ്രമുഖ മാധ്യമത്തോടു വിവരിച്ചതു കണ്ടാണ് ഷെട്ടി ഇടപെട്ടത്. രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആശുപത്രികള്‍ ഏറ്റെടുക്കാമെന്ന് ഷെട്ടി സമ്മതിച്ചതോടെ പ്രതീക്ഷയായി.
ഇതിനിടെ സിനിമാ നിര്‍മാണ രംഗത്ത് സജീവമായ ഷെട്ടി 1000 കോടി രൂപ മുതല്‍മുടക്കില്‍ മലയാളത്തില്‍ ‘രണ്ടാമൂഴം’ എന്ന സിനിമയുടെ നിര്‍മാണമേറ്റു. അതോടെ അറ്റ്ലസിന്റെ ആശുപത്രികള്‍ ഏറ്റെടുക്കുന്നതില്‍നിന്നു പിന്മാറുമെന്ന് അഭ്യൂഹങ്ങളായി. എന്നാല്‍ ഷെട്ടി വാക്കില്‍ ഉറച്ചുനിന്നു. ഒട്ടേറെ ആശുപത്രികളുടെ ഉടമയായ ഷെട്ടിക്ക് അറ്റ്ലസ് ആശുപത്രികള്‍ ഭാരമാകില്ലെന്ന തിരിച്ചറിവും രാമചന്ദ്രന്റെ മോചനത്തിനു വേഗം കൂടി. ആഗോള ആരോഗ്യ പരിചരണ ശൃംഖലയായ എന്‍.എം.സി. ഹെല്‍ത്ത് കെയര്‍, പ്രമുഖ പണവിനിമയ സ്ഥാപനമായ യു.എ.ഇ. എക്സ്ചേഞ്ച് തുടങ്ങി നിരവധി സംരംഭങ്ങളുടെ അമരക്കാരനായ ഷെട്ടി മംഗലാപുരം ഉഡുപ്പി സ്വദേശിയാണ്.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശക്തമായ ഇടപെടലാണ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് സഹായിച്ചത്. ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയ അവര്‍, രാമചന്ദ്രന്‍ പുറത്തിറങ്ങിയാല്‍ കടങ്ങള്‍ വീട്ടുമെന്ന് ഉറപ്പുനല്‍കാന്‍ വരെ തയാറായി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനും സുരേഷ് ഗോപി എം.പിയുമൊക്കെയാണു രാമചന്ദ്രന്റെ ദുരവസ്ഥ സുഷമയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ബി.ജെ.പി. പ്രവാസി സെല്ലും സുഷമയുടെ ഇടപെല്‍ അഭ്യര്‍ഥിച്ചു.
ആദ്യഘട്ടത്തില്‍ ചില വ്യവസായ ഗ്രൂപ്പുകളുടെ സമ്മര്‍ദം മൂലം ഇടപെടാന്‍ മടിച്ച സുഷമാ സ്വരാജ്, ദുബായ് ഭരണകൂടവുമായി ബന്ധപ്പെട്ട് രാമചന്ദ്രനു മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. രാമചന്ദ്രന്റെ ബിസിനസുകള്‍ നേരായ വഴിയിലാണെന്നു കേരള സര്‍ക്കാര്‍ വ്യക്തമാക്കുകയും കൂടി ചെയ്തതോടെ കേന്ദ്രം സജീവമായി ഇടപെട്ടു. സുഷമ ദുബായ് സര്‍ക്കാരിനു കത്തയച്ചു. ആവശ്യമായ നടപടികള്‍ക്ക് ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ ചുമതലപ്പെടുത്തി. അദ്ദേഹമാണ് ബാങ്കുകളുമായി സംഭാഷണം നടത്തി ഒത്തുതീര്‍പ്പുകളിലേക്കു വഴിതുറന്നത്. ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാം മാധവും ദുബായില്‍ ചെന്ന് പ്രശ്നത്തില്‍ ഇടപെട്ട് കടമ്പകള്‍ മറികടന്നു.
ഇങ്ങനെ ഒരു തളര്‍ച്ചവരുമെന്ന് കരുതിയിരുന്നില്ല
‘ഞാന്‍ പൊതുജനങ്ങള്‍ക്ക് ഒപ്പമാണ് ജീവിച്ചത്. ദിവസവും നൂറുകണക്കിന് ആളുകളെ കാണുമായിരുന്നു. അതെല്ലാം വിട്ട് ഒറ്റയ്ക്കായപ്പോള്‍ കടലില്‍നിന്നും കരയ്ക്കിട്ട മത്സ്യത്തെപ്പോലെ പിടിഞ്ഞു. അത് സഹിക്കാവുന്നതായിരുന്നില്ല. ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവും. എന്നാല്‍ ഇത്തവണത്തെ പ്രയാസം അല്‍പം ദൈര്‍ഘ്യം ഏറിയാതായിപ്പോയി. ഇങ്ങനെ ഒരു തളര്‍ച്ചവരുമെന്ന് കരുതിയിരുന്നില്ല’.
വീടിന്റെ സുരക്ഷയില്‍നിന്ന് ജയിലേക്ക്
ബര്‍ദുബായി പോലീസ് സ്റ്റേഷനില്‍നിന്ന് ഒരു വിളിവന്നു. കാണാന്‍ സാധിക്കുമോ എന്നറിയാനായിരുന്നു. വീട്ടിലേക്ക് വരാന്‍ പറഞ്ഞു. അവര്‍ വീട്ടില്‍വന്ന ശേഷം സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീടാണ് മനസിലായത് തടവിലാക്കിയതാണ് എന്ന്.
പിറ്റേന്നാണ് കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്. ജയിലില്‍ ആയിരുന്നപ്പോള്‍ പത്രങ്ങളില്‍വന്ന അവാസ്തവമായ വാര്‍ത്തകള്‍ ഏറെവേദനിപ്പിച്ചു. വലിയൊരു ഭീകരനായി അവതരിപ്പിച്ചതില്‍ വിഷമം ഉണ്ടായി. ഭാര്യ ഇന്ദുവാണ് ഇതില്‍നിന്നെല്ലാം മോചനം നേടാന്‍ സഹായിച്ചത്.
സമയം ലഭിച്ചിരുന്നെങ്കില്‍ കടം കൊടുത്തു തീര്‍ക്കാമായിരുന്നു
സമയം കിട്ടിയിരുന്നെങ്കില്‍ എല്ലാ കടങ്ങളും തിരിച്ചുകൊടുക്കാന്‍ കഴിയുമായിരുന്നു. ജയിലില്‍ ആയിരുന്നതുകൊണ്ട് ന്യായമായ വിലപോലും ലഭിക്കാതെ കിട്ടിയ വിലയ്ക്കാണ് ആശുപത്രി വില്‍ക്കേണ്ടിവന്നത്.
അതില്‍ വളരെ വിഷമം ഉണ്ടായി. ജയലിനു പുറത്തായിരുന്നെങ്കില്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ ലഭിക്കുമായിരുന്നു. കടം ഉണ്ടായിരുന്നതില്‍ കൂടുതല്‍ ആസ്തി അപ്പോള്‍ ഉണ്ടായിരുന്നു. അല്‍പം കൂടി സമയം ലഭിച്ചിരുന്നെങ്കില്‍ കടമെല്ലാം കൊടുത്തു തീര്‍ക്കാന്‍ കഴിയുമായിരുന്നു. ഒന്നില്‍നിന്നും ഒളിച്ചോടാന്‍ താന്‍ ആഗ്രഹിച്ചില്ല- അദ്ദേഹം പറഞ്ഞു.
ജനകോടികളുടെ സൗഹൃദം
ചാരത്തില്‍നിന്നും പറന്നുയരുന്ന ഫിനിക്‌സിനെപ്പോലെ വീണ്ടും തിരിച്ചുവരും. ആ നിശ്ചയദാര്‍ഡ്യം തനിക്കുണ്ട്. ജനകോടികളുടെ സൗഹൃദം തനിക്ക് പിന്തുണയായുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓര്‍മക്കുറുപ്പുകള്‍
ജയിലില്‍ ഓര്‍മക്കുറുപ്പുകള്‍ എഴുതുന്നതായിരുന്നു സമയം കളയാന്‍ കണ്ടെത്തിയ മാര്‍ഗം. മനസില്‍ തിരയടിച്ച ഓര്‍മകളെല്ലാം കടലാസില്‍ കുറിച്ചുവച്ചു. കുട്ടിക്കാലത്തെ ഓര്‍മകളാണ് ആദ്യം എത്തിയത്. ജനിച്ചസമയത്തെ കാര്യങ്ങള്‍ അച്ഛന്‍ പറഞ്ഞുതന്നതുമുതല്‍, അമ്മയും അച്ഛനും പറഞ്ഞ കഥകള്‍ വരെ കുറുപ്പുകളായി പുനര്‍ജനിച്ചു.
സ്‌നേഹിക്കാന്‍ ഒരാള്‍ മാത്രം
ഇനി ആരെയും അമിതമായി വിശ്വസിക്കില്ല. വിഷമതകളുടെ കാലത്ത് സ്‌നേഹിക്കാന്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പരിപൂര്‍ണ സ്‌നേഹം അത് തന്റെ ഇന്ദു മാത്രമാണ്. അവള്‍ ബിസിനസില്‍ പങ്കാളിയായിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ വിഷമതകളൊന്നും ഉണ്ടാവുമായിരുന്നില്ല- അദ്ദേഹം പറഞ്ഞുനിര്‍ത്തി.
ന്യൂസ് ഡെസ്ക്
ജയില്‍ മോചിതനായ അറ്റ് ലസ് രാമചന്ദ്രന്റെ ആദ്യ അഭിമുഖം പുറത്തുവന്നു. തന്ന്റെ ചിറകുകള്‍ അരിയപ്പെട്ട ദിനങ്ങള്‍ ആയിരുന്നു കടന്നുപോയത്… കണ്ണീര്‍ വാര്‍ത്ത രാത്രികള്‍ ഇല്ലാതില്ല.. ഇരുട്ടറയില്‍നിന്ന് പുറത്തെത്തിച്ചതു ഭാര്യ ഇന്ദുവിന്റെ മനോധൈര്യമാണ്. ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചു വരും.. രാമചന്ദ്രൻ മനസു തുറന്നു. കൈരളി ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ആണ് അഭിമുഖം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് വ്യവസായി അറ്റ് ലസ് രാമചന്ദ്രൻ മൂന്നു വർഷത്തെ ജയിൽ വാസത്തിനു ശേഷം മോചിതനായി. നൽകിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ദുബായിലെ 22 ബാങ്കുകളാണ് രാമചന്ദ്രനെതിരെ കേസുനൽകിയിരുന്നത്.
ഈ ബാങ്കുകളുമായി ധാരണയിലെത്തിയതോടെയാണ് ജയിൽ മോചനത്തിന് വഴിതുറന്നത്. 2015 ഓഗസ്റ്റിലാണ് രാമചന്ദ്രനെ ജയിൽ ശിക്ഷയ്ക്കു വിധിച്ചത്. രാമചന്ദ്രന്റെ മകൾ മഞ്ചുവും അരുണും കേസിൽ ശിക്ഷിക്കപ്പെട്ടു. ഭാര്യ ഇന്ദു രാമചന്ദ്രനാണ് ഇവരുടെ മോചനത്തിനായി ശ്രമിച്ചുവന്നത്.
എന്നാല്‍ കേന്ദ്ര സർക്കാരിന്റെയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ഡൽഹിയിലുള്ള ഒരു സ്വർണ വ്യാപാരിയുമായാണ് ഒടുവിൽ ഒത്തുതീർപ്പിലെത്തിയത്. യുഎഇ വിടാതെ കടബാധ്യത തീര്‍ക്കാമെന്നാണ് രാമചന്ദ്രന്റെ ഭാര്യ സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നത്.
3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസിലാണ് ദുബായി കോടതി ശിക്ഷിച്ചത്. അറ്റ്‌ലസ് ജ്വല്ലറിയുടെ 50 ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലുമായി 500 ദശലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ 22 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചത്.