India

ഇന്ത്യന്‍ സായുധ സേനയ്ക്ക് പ്രതിരോധ ബജറ്റില്‍ അനുവദിച്ച തുക സേന ആവശ്യപ്പെട്ടതിലും 1.21 ലക്ഷം കോടി രൂപ കുറവ്. പ്രതിരോധ സഹമന്ത്രിയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കര, നാവിക, വ്യോമ സേനാംഗങ്ങള്‍ക്കെല്ലാം കൂടി അനുവദിച്ചിരിക്കുന്ന ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. പുതിയ ആയുധങ്ങളും യുദ്ധവിമാനങ്ങളും കപ്പലുകളും ഇതര സൈനിക ഉപകരണങ്ങളും വാങ്ങുന്നതിനായി മൂന്ന് സൈനിക വിഭാഗങ്ങളും ആവശ്യപ്പെട്ടിരുന്ന തുകയേക്കാളും 76,765 കോടി രൂപ കുറവാണ് 2018-19 വാര്‍ഷിക പ്രതിരോധ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. മൂന്ന് സേനാ വിഭാഗങ്ങളും ചേര്‍ന്ന് പ്രവര്‍ത്തന മൂലധനമായി ആവശ്യപ്പെട്ടിരുന്നത് 1.60 ലക്ഷം കോടി രൂപയായിരുന്നു എന്നാല്‍ പ്രതിരോധ വകുപ്പ് ഇത് വെട്ടിക്കുറച്ച് 83,434 കോടി രൂപയാക്കി.

ഉദ്യോഗസ്ഥരുടെ ശമ്പളം, ഉപകരണങ്ങളുടെ പരിപാലനം തുടങ്ങിയവയ്ക്ക് ആവശ്യമായ തുക, ഇതര ചെലവുകള്‍ എന്നിവക്കായി മൂന്ന് സൈനിക വിഭാഗങ്ങളും ആവശ്യപ്പെട്ട തുകയില്‍ നിന്ന് ഏതാണ്ട് 35,371 കോടി രൂപ കുറവാണ് അനുവദിക്കപ്പെട്ടത്. ആകെ ബജറ്റില്‍ വകയിരുത്തിയ തുകയുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ ആവശ്യപ്പെട്ടതിലും 1.21 ലക്ഷം കോടി രൂപ കുറവാണ് നല്‍കിയിരിക്കുന്നതെന്ന് കാണാം. ചൈനയും പാകിസ്ഥാനുമായിട്ടുള്ള അതിര്‍ത്തി തര്‍ക്കം മുറുകുന്ന സാഹചര്യത്തില്‍ സൈന്യത്തിന് കൂടുതല്‍ തുക അനുവദിക്കാത്തതില്‍ മൂന്ന് സൈനികവിഭാഗങ്ങളുടെ മേധാവികളും അസംതൃപ്തരാണ്. അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഫണ്ടില്‍ വരുത്തിയ ഗണ്യമായ കുറവ് വിവിധ സുരക്ഷാ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ സൈന്യത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കരസേനാ ഉപമേധാവി ലെഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് പാര്‍ലമെന്ററി പാനലിനെ അറിയിച്ചു. ചൈനയും പാകിസ്ഥാനും തങ്ങളുടെ സൈന്യത്തെ ആധുനികവല്‍ക്കരിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ ഇന്ത്യന്‍ സൈന്യം അടിയന്തര സാഹചര്യങ്ങളില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ ബുദ്ധിമുട്ടുകയാമെന്നും അദ്ദേഹം പറയുന്നു. സൈന്യം ഉപയോഗിക്കുന്ന 68 ശതമാനം ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പഴഞ്ചനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരസേന പ്രവര്‍ത്തന മൂലധനമായി ആവശ്യപ്പെട്ടതിലും 17,756 കോടി രൂപ കുറവാണ് അനുവദിച്ചത്. മറ്റു വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷിച്ചിരുന്ന തുകയിലും 24,755 കോടി കുറവാണ് അനുവദിച്ചിരിക്കുന്നത്. നാവികസേനയുടെ കാര്യവും സമാനമാണ്. പ്രവര്‍ത്തന മൂലധനത്തില്‍ 37,932 കോടി കുറവാണ് അനുവദിക്കപ്പെട്ടത്. വ്യോമസേനക്ക് ലഭിച്ച തുകയിലും ആവശ്യപ്പെട്ടതിനേക്കാള്‍ 41,924 കോടി രൂപയുടെ കുറവുണ്ട്.

ജയലളിതയുടെ മരണത്തില്‍ അപ്പോളോ ആശുപത്രിയുടെ പുതിയ വെളിപ്പെടുത്തല്‍. ജയലളിതയുടെ ചികിത്സയുടെ സമയത്ത് 24 പേരെ ചികിത്സിക്കാവുന്ന ഐസിയു ഒഴിപ്പിച്ചിരുന്നുവെന്നും ആശുപത്രിയിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തിരുന്നുവെന്നും അപ്പോളോ ആശുപത്രിയുടെ ചെയര്‍മാന്‍ ഡോക്ടര്‍ പ്രതാപ് റെഡ്ഡി വെളിപ്പെടു.

ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത് വന്ന പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 75 ദിവസം നീണ്ടുനിന്ന ചികിത്സക്കു ശേഷമാണ് ജയലളിത മരിച്ചത്. എഐഎഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളെ പോലും ജയലളിതയെ കാണാന്‍ ശശികല അനുവദിച്ചില്ലെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു.

ജയലളിതയെ പ്രവേശിപ്പിച്ചതോടെ ആ ഐസിയുവില്‍ നിന്ന് മറ്റെല്ലാ രോഗികളെയും വേറൊരു ഐസിയുവിലേക്ക് മാറ്റിയിരുന്നു. ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഐസിയുവില്‍ കഴിയുന്ന ജയലളിതയുടെ വീഡിയോ ശശികല വിഭാഗം പുറത്തു വിട്ടിരുന്നു.

കൊച്ചിയിൽ ലസി നിർമാണകേന്ദ്രത്തിൽ അതീവ വൃത്തിഹീനമായി കണ്ടെത്തിയ നിർമാണ ഉത്പന്നങ്ങൾ നശിപ്പിക്കാൻ ബ്രഹ്മപുരം മാലിന്യപ്ലാന്റിലേക്ക് മാറ്റി. കൊച്ചി നഗരത്തിലെ നാൽപതോളം ചില്ലറ വിൽപന സ്റ്റാളുകളിലേക്ക് ലസി എത്തിക്കുന്നത് ഇവിടെ നിന്നാണെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇതരസംസ്ഥാനക്കാരുടെ നേത്യത്വത്തിൽ പുഴുക്കൾ നുരയ്ക്കുന്ന അന്തരീക്ഷത്തിൽ ലസി ഉണ്ടാക്കുന്നത് പുറംലോകം അറിഞ്ഞത്.

ഡ്രൈ ഫ്രൂട്ട് ലസി നിർക്കാനുള്ള ഉത്പന്നങ്ങളാണ് പുഴു അരിയ്ക്കുന്ന ഈ പായ്ക്കറ്റിൽ ഉള്ളത്. ഈന്തപ്പഴത്തിനകത്ത് മുഴുവൻ പുഴുക്കൾ. നായയുടെ വിസർജ്യത്തിനൊപ്പമാണ് ചോക്ലേറ്റ് ലസിക്ക് ഉപയോഗിക്കുന്ന പൊടിയുടെ പായ്ക്കറ്റുകള്‍ കണ്ടെത്തിയത്. പിസ്ത, സ്ട്രോബറി, വാനില തുടങ്ങിയ കൊതിയൂറുന്ന ഫ്ളേവറുകൾ തൈരിൽ കലക്കി നഗരത്തിലെ ചില്ലറ ഒൗട്‌ലറ്റുകളിലേക്ക് വിൽപനയ്ക്കായി എത്തിക്കുന്നത് ഇവിടെ നിന്ന് തന്നെ. വിവിധ പേരുകളിലുള്ള ലസി വിൽപന സ്റ്റാളുകളിലേക്ക് ലസി എത്തിക്കുന്നത് ഇവിടെ നിന്ന് തന്നെയെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം സ്ഥിരീകരിച്ചു. പൊള്ളാച്ചിയില്‍ നിന്നെത്തിക്കുന്ന പാക്കറ്റ് പാലാണ് ലസിക്കായി ഉപയോഗിക്കുന്നത്. പാലിന്റേയും സിന്തറ്റിക് പൗഡറുകളുടേയും കൂടുതൽ സാമ്പിളുകളും പരിശോധനയ്ക്കായ് ശേഖരിച്ചു. യാതൊരു ലൈസൻസുമില്ലാതെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.

കേന്ദ്രത്തിന്റെ മുഖ്യ നടത്തിപ്പുകാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നഗരത്തിലെ മുഴുവൻ ലസി വിൽപന കേന്ദ്രങ്ങളിലും പരിശോധന നടത്താനാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റേയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും തീരുമാനം. ലസി വിൽപനയിൽ നികുതിവെട്ടിപ്പ് നടക്കുന്നതായി ജിഎസ്ടി വിഭാഗത്തിനും വിവരം ലഭിച്ചിട്ടുണ്ട്.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ 131 കലാപക്കേസുകള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. 2013ലുണ്ടായ മുസഫര്‍നഗര്‍ കലാപവും ഷംലി കലാപവുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിക്കനൊരുങ്ങുന്നത്. 62 പേര്‍ മരിക്കുകയും ആയിരക്കണക്കിനാളുകള്‍ക്ക് വീടുകള്‍ നഷ്ടമാകുകയും ചെയ്ത കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിക്കുന്നത്.

കലാപങ്ങളോടനുബന്ധിച്ചുള്ള വ്യാജകേസുകളാണ് പിന്‍വലിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. കലാപത്തില്‍ പങ്കെടുത്തവര്‍ക്ക് പൊതുമാപ്പ് നല്‍കുന്നതിന് തുല്യമാണ് സര്‍ക്കാര്‍ നടപടിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

കലാപങ്ങളുമായി ബന്ധപ്പെട്ട് 1455 പേരെ പ്രതികളാകളാക്കി 503 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 131 കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം. ഇവയില്‍ പലകേസുകളിലും ചുരുങ്ങിയത് 7വര്‍ഷമെങ്കിലും തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പാറ്റ്‌ന: ആശുപത്രിയില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഓപ്പറേഷന്‍ നടത്തിയ യുവതി മരിച്ചു. മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. ബീഹാറിലെ സഹരാസയിലുള്ള സര്‍ദാര്‍ ആശുപത്രിയില്‍ മാര്‍ച്ച് 19 ാം തിയതിയായിരുന്നു യുവതിയുടെ ഓപ്പറേഷന്‍. ആശുപത്രിയില്‍ വൈദ്യൂതി ഇല്ലാത്തതിനാല്‍ ടോര്‍ച്ചിന്റെയും മൊബൈല്‍ ഫോണിന്റെയും വെളിച്ചത്തില്‍ ഡോക്ടര്‍ ഓപ്പറേഷന്‍ നടത്തുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.

സര്‍ദാര്‍ ആശുപത്രിയിലെ ചികിത്സയില്‍ തൃപ്തരാവാതെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സ്ത്രീ അവിടെ വെച്ച് മരണപ്പെടുകയായിരുന്നു. ആന്തരിക രക്ത സ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ് ആശുപത്രിയിലെത്തുമ്പോള്‍ യുവതിയുടെ നില ഗുരുതരമായിരുന്നുവെന്നും അതുകൊണ്ടാണ് വൈദ്യൂതിയില്ലാത്തത് കണക്കിലെടുക്കാതെ ്അടിയന്തരമായി ഓപ്പറേഷന്‍ നടത്തിയതെന്നും അധികൃതര്‍ പറയുന്നു.

ടോര്‍ച്ച് വെളിച്ചത്തില്‍ ഓപ്പറേഷന്‍ നടത്തിയ സംഭവങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2016 ഏപ്രിലില്‍ യു.പി മൗ ജില്ലയിലെ ആശുപത്രിയില്‍ വൈദ്യുതി നിലച്ച അവസ്ഥയില്‍ ചെറിയ കുട്ടിയുടെ ഓപ്പറേഷന്‍ ടോര്‍ച്ചിന്റെ വെട്ടത്തില്‍ നടത്തുന്നതിന്റെ വീഡിയോ വാര്‍ത്തയായിരുന്നു. ആശുപത്രികളില്‍ വൈദ്യൂതി മുടങ്ങാതിരിക്കാനുള്ള സംവിധാനങ്ങള്‍ കൊണ്ടു വരുന്നതിനായി നിരന്തരം അധികൃതരെ സമീപിക്കാറുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.

കൊച്ചി: കൊച്ചിയിലെ കറുകപ്പിള്ളിക് സമീപത്തുള്ള പാല്‍, തൈര് തുടങ്ങിയവ വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ കോര്‍പറേഷന്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ റെയ്ഡ്. വൃത്തിഹീനമായ സാഹചര്യത്തിലാണ് വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനം അടച്ചു പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ട്. കൊച്ചിയിലെ പ്രമുഖമായ പല ലെസ്സി ഷോപ്പുകളിലും ആവശ്യമായ പാല്‍, തൈര്, ഫ്‌ളേവറുകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നത് ഈ കമ്പനിയാണ്.

അബ്ദുള്‍ ഷുക്കൂര്‍ എന്നയാള്‍ ഫേസ്ബുക്കിലൂടെ സ്ഥാപനത്തില്‍ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. പട്ടിക്കാട്ടം വരെ മുറിയില്‍ ഉള്ളതായി പുറത്ത് വിട്ട ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

https://www.facebook.com/abdul.shukkoor.712/videos/1734554099974791/

 

https://www.facebook.com/abdul.shukkoor.712/videos/1734554879974713/

അബ്ദുള്‍ ഷുക്കൂര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്;

#ലസ്സി ലവേഴ്സ് ഇവിടെ വരൂ….

എറണാകുളം സിറ്റിയിലെ പുതിയ ട്രെന്‍ഡ് ആയ ലസ്സി ഷോപ്പുകളിലേക് തൈര്, പാല്‍, ഫ്ളെവേഴ്‌സ് തുടങ്ങിയവ ഡിസ്ട്രിബൂട് ചെയ്യുന്ന സ്ഥലത്ത് (കറുകപ്പിള്ളിക് സമീപം) നേരിട്ട് പോയ കണ്ട കാര്യങ്ങള്‍ എല്ലാവര്‍ക്കും ആയിട്ട് സമര്‍പ്പിക്കുന്നു. കുഞ്ഞു കുട്ടികള്‍ വരെ കുടിക്കുന്ന ഇത്,ഇത്തരത്തില്‍ കൈകാര്യം ചെയ്യാന്‍ ഇവന്മാര്‍ക് എങ്ങനെ തോന്നുന്നു….

വളരെ വൃത്തിഹീനമായ സാഹചര്യത്തില്‍ ആണ് ലസ്സി നിര്‍മിക്കുന്നതിന് ആവശ്യമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത്…
നായ കാഷ്ടം മുതല്‍ എല്ലാത്തരം വെസ്റ്റുകള്‍ ഇതിനകതുണ്ട്…

അസഹ്യമായി ചീഞ്ഞു നാറുന്നുണ്ട് ഇവിടെ മുഴുവന്‍, ബാത്‌റൂമും തൈര് കടയുന്നതും എല്ലാം ഒരുമിച്ചു ആണെന്ന് തോന്നുന്നു,
തൈര് നിറച്ച കന്നാസ് നിലത്തു മറിഞ്ഞു വീണത് തിരിച്ചു അതിലേക്ക് തന്നെ ആക്കിയതിന്റെ അടയാളങ്ങള്‍ ഇവിടെ കാണാനുണ്ട്…

കോര്‍പറേഷന്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ വന്നു എല്ലാം ക്സ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇനിയും ലസ്സി കുടിക്കണം എന്ന് തോന്നുന്നവര്‍ ഇതൊക്കെ ഒന്ന് കാണുക.

21/03/18 8:00
Abdul Shukkoor
ഇനി തീരുമാനിക്കുക…
Share max….

കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ മുത്തശ്ശിയെ മര്‍ദ്ദിക്കുന്ന ചെറുമകളുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ക്രൂരപ്രവര്‍ത്തി ചെയ്ത ചെറുമകള്‍ ദീപയെ കുറ്റപ്പെടുത്തി നിരവധിയാളുകള്‍ രംഗത്ത് വന്നു. ദൃശ്യങ്ങള്‍ കണ്ട പോലീസ് ദീപക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ ദീപയുടെയും രണ്ട് പ്രായമായ അമ്മമാരുടെയും ജീവിതത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതീവ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജീവിത സാഹചര്യത്തിലാണ് ദീപയുടെ രണ്ട് മക്കളും പ്രായമായ അമ്മയും മുത്തശ്ശിയും ജീവിക്കുന്നത്.

എട്ടു വര്‍ഷം മുന്‍പാണ് ദീപയെയും മക്കളെയും തനിച്ചാക്കി ഭര്‍ത്താവ് നാടുവിട്ടു പോകുന്നത്. ഇതിനു ശേഷം ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ തലയിലേറ്റി ജീവിക്കുകയാണ് ദീപ. അടച്ചുറപ്പില്ലാത്ത വീട്ടില്‍ മക്കളെ തനിച്ചാക്കി ജോലിക്ക് പോകാന്‍ കഴിയാത്തത് കൊണ്ട് ടൗണിലെ തയ്യല്‍ കടയിലുണ്ടായിരുന്ന തൊഴില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ വിടീന്റെ ഏക വരുമാനം അമ്മയ്ക്കും മുത്തശ്ശിക്കും ലഭിക്കുന്ന വിധവാ പെന്‍ഷന്‍ മാത്രമാണ്. തുച്ഛമായ ഈ തുകകൊണ്ട് ഒരു കൂടുംബം മുന്നോട്ട് കൊണ്ടു പോകുക അസാധ്യമാണ്. പട്ടിണിയിലാണെന്ന് കണ്ടറിഞ്ഞ് ആരെങ്കിലും തരുന്ന സഹായമാണ് പലപ്പോഴും ഇവരുടെ വിശപ്പകറ്റിയിരുന്നത്.

മുത്തശ്ശിയെ മര്‍ദ്ദിച്ച ദിവസം അയല്‍വാസിയായ ഒരാളുമായി ദീപ വഴക്കിട്ടിരുന്നു. പ്രശ്‌നം കയ്യാങ്കളി വരെയെത്തി. ആ സമയത്തുണ്ടായ പ്രകോപനമാണ് മുത്തശ്ശിയോട് അത്തരത്തില്‍ പെരുമാറാന്‍ ദീപയെ പ്രേരിപ്പിച്ചത്. സംഭവം അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരോട് ദീപയെപ്പറ്റി നല്ലതു മാത്രമാണ് മുത്തശ്ശി പറഞ്ഞത്. മകള്‍ ചെയ്ത തെറ്റിന് ആ അമ്മ മാപ്പ് നല്‍കി കഴിഞ്ഞിരുന്നു. മൂവരും ഇപ്പോള്‍ അത്താണിയിലെ അഗതി മന്ദിരത്തിലാണ് താമസം. ലീഗല്‍ അതോറിറ്റിയാണ് ഇവരെ അവിടെയെത്തിച്ചിരിക്കുന്നത്. ഇനി ഇവര്‍ക്ക് ആവശ്യം അടച്ചുറപ്പുള്ള ഒരു വീടും ദീപയ്ക്ക് കുടുംബം പോറ്റാന്‍ കഴിയുന്ന ജോലിയുമാണ്. അത് നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമോയെന്നാണ് ചോദ്യം?

കേരളത്തിന്റെ ഔദ്യോഗിക ഫലം ഇനി ചക്ക. ഇതു സംബന്ധിച്ച സര്‍ക്കാരിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. കാര്‍ഷിക വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. മറ്റു സംസ്ഥാനങ്ങളുടേതിനേക്കാള്‍ കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മയേറും. ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്ലാവ് പരിപാലനവും വര്‍ധിക്കുമെന്നാണു പ്രതീക്ഷ.

ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. പരമാവധി പേര്‍ക്ക് തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

ചക്ക ഗവേഷണത്തിനായി അമ്പലവയലില്‍ കൃഷിവകുപ്പിന്റെ റിസര്‍ച് സെന്റര്‍ ആരംഭിച്ചു കഴിഞ്ഞു. മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളിലൂടെ പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ചക്കയില്‍ നിന്നും അതിന്റെ അനുബന്ധ ഉല്‍പന്നങ്ങളില്‍ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക.

Related image

പ്രതിവര്‍ഷം 32 കോടി ചക്ക കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നെന്നാണ് കണക്ക്. ഇതില്‍ 30 ശതമാനവും നശിച്ചു പോകുന്നു. സംസ്ഥാനത്ത് ഉപയോഗിക്കാതെ വര്‍ഷം തോറും നശിക്കുന്നത് 600 കോടി രൂപയുടെ ചക്കയാണെന്നാണ് കണക്ക്. എന്നാല്‍, ചക്ക ഉണ്ടാവാത്ത അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ഇവയ്ക്ക് പ്രിയമേറിവരികയാണ്. ഈ സാഹചര്യത്തില്‍ സംസ്‌കരണസാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ചക്കയില്‍ നിന്ന് ലാഭം കണ്ടെത്താനുളള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെത്തുന്ന വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തിയിരുന്ന ഒന്നാണ് ക്യാംപസിനകത്തെ ഹൈമാവതിക്കുളം. ഹൈമാവതിയെന്ന യക്ഷി ഉള്ള സ്ഥലമാണ് ആ പ്രദേശമെന്നാണ് കഥകള്‍ പ്രചരിച്ചിരുന്നത്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ രാത്രി കാലത്ത് ആ ഭാഗത്തേക്ക് പോകാന്‍ തന്നെ ഭയന്നിരുന്നു. യക്ഷിയെന്ന അന്ധവിശ്വാസത്തെ തുരത്തുകയാണ് എസ്.എഫ്.ഐയുടെയും ഗവേഷക യൂണിയന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍. ഹൈമാവതി സത്യമോ മിഥ്യയോ എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിച്ചു. രാത്രി 12 മണിക്ക് ശേഷം ഹൈമാവതിക്കുളത്തിന് സമീപം വിദ്യാര്‍ഥികള്‍ ഒത്തുകൂടിയായിരുന്നു ചര്‍ച്ച. വിവിധ രംഗങ്ങളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച്‌ ശാസ്ത്രീയമായി തന്നെ ഹൈമാവതി ഒരു കെട്ടുകഥയാണെന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുകയും ചെയ്തു.

യക്ഷിയുടെയും അപസര്‍പ്പക കഥകളുടെയും കേന്ദ്രമായ ഹൈമാവതിക്കുളത്തെ, ആര്‍ക്കും എപ്പോഴും ചെന്നിരിക്കാവുന്ന വിശ്രമ കേന്ദ്രമാക്കി മാറ്റാനാണ് ഇവരുടെ തീരുമാനം. ഹൈമാവതികുളത്തെ നവീകരിച്ച്‌, വശങ്ങളില്‍ ഔഷധച്ചെടികള്‍ നട്ടുപിടിപ്പിച്ച്‌, ഇരിപ്പിടങ്ങളൊരുക്കി, പാര്‍ക്കാക്കി മാറ്റാനുള്ള തീരുമാനത്തിന് സര്‍ക്കാരും പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 15 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. കൂടാതെ ക്യാംപസിന് ആവശ്യമായ കുടിവെള്ളം നല്‍കാനുള്ള ജലസേചന പദ്ധതിയും ഇവിടെ തുടങ്ങും.

ഹൈമാവതിയെക്കുറിച്ച്‌ നിരവധി കഥകളാണ് പ്രചരിച്ചിരുന്നത്. അതിലൊന്ന് ഇതാണ്. ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന സുന്ദരിയായ ഹൈമാവതി കാര്യവട്ടം ക്യാംപസിലെ ഒരു ഗവേഷക വിദ്യാര്‍ഥിയായിരുന്നു. പഠനകാലത്ത് താഴ്ന്ന ജാതിയില്‍പെട്ട യുവാവുമായി അവള്‍ പ്രണയത്തിലായി. പ്രണയം അറിഞ്ഞ വീട്ടുകാര്‍ എതിര്‍ത്തു. ഹൈമാവതി പ്രണയത്തില്‍ ഉറച്ചു നിന്നതോടെ വാശിയേറിയ വീട്ടുകാര്‍ കാമുകനെ തല്ലിക്കൊന്നു. ഇതില്‍ ദുഃഖിതയായി ഹൈമാവതി കുളത്തില്‍ ചാടി മരിച്ചു. കാര്യവട്ടം ക്യാംപസിലെ അക്വേഷ്യാ കാടിനുള്ളിലാണ് ഈ കുളം സ്ഥിതിചെയ്യുന്നത്. ഹൈമാവതി ചാടി മരിച്ചെന്ന വിശ്വാസത്തില്‍ കുളത്തിന്റെ പേര് ഹൈമാവതി കുളമെന്നായി മാറുകയായിരുന്നു.

 

തിരുവനന്തപുരം ശ്രീകാര്യത്ത് പൊലീസ് ജീപ്പിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു. കാര്യവട്ടം സ്വദേശി ആശംസ് ജോയിയുെട തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയിലാണ്. അപകടത്തിന് ശേഷം പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന് കുടുംബം പരാതിപ്പെട്ടു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി.

ഇന്നലെ വൈകിട്ട് നാല് മണിക്കാണ് ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥികളെ പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ചത്. കാര്യവട്ടം ലക്ഷമിഭായി ലെയിനില്‍ ക്രിസ്റ്റഫര്‍ ജോയിയുടെ മകന്‍ ആശംസിനും സുഹൃത്ത് സൂര്യ സുബ്രഹ്മണ്യനുമാണ് പരുക്കേറ്റത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ആശംസിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. തലക്ക് പരുക്കേറ്റ ആശംസ് ഇതുവരെ ബോദം വീണ്ടെടുത്തിട്ടില്ല. ഇത്ര ഗുരുതരമായി പരുക്കേറ്റിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

പൊലീസ് ജീപ്പിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് ആക്ഷേപമുണ്ട്. പരുക്കേറ്റ് വീണ വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജിലാക്കിയ ശേഷം പൊലീസ് മുങ്ങിയെന്നാണ് പരാതി. ഏത് പൊലീസ് ജീപ്പാണ് ഇടിച്ചതെന്ന് വ്യക്തമാക്കാന്‍ പോലും പൊലീസ് തയാറായിട്ടില്ല. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനും പ്രതിപക്ഷ നേതാവിനുമെല്ലാം പരാതി നല്‍കിയിരിക്കുകയാണ് കുടുംബം. ആശുപത്രിയിലെത്തിയ ഫയര്‍ഫോഴ്സ് മേധാവി ടോമിന്‍ തച്ചങ്കരിക്കും പരാതി നല്‍കി. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായി പൊലീസ് ആസ്ഥാനത്ത് നിന്ന് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved