India

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായി മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന പ്രചരണം തള്ളി സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വം. വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് പരിഗണിക്കുന്നതെന്നും ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു.

തുടര്‍ച്ചയായി മൂന്നുവട്ടം കോണ്‍ഗ്രസ് വിജയിച്ച ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഇടതുപക്ഷം അട്ടിമറിജയമാണ് നേടിയത്. അതുകൊണ്ടുതന്നെ ഇത്തവണയും വിജയം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. സി.പി.എമ്മിന്‍റെ സിറ്റിങ് സീറ്റില്‍ സെലിബ്രിറ്റി സ്ഥാനാര്‍ഥിയെന്ന നിലയില്‍ മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന് വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ സംഘടനാതലത്തിലും വിജയപ്രതീക്ഷയുടെ കാര്യത്തിലും ഇ‌ടതുപക്ഷം കരുത്താര്‍ജിച്ച് നില്‍ക്കുന്ന മണ്ഡലത്തില്‍ അതിന്‍റെ ആവശ്യമില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.

സജി ചെറിയാന്‍ മല്‍സരിക്കുമോയെന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് കരുതപ്പെടുന്ന തിരഞ്ഞെടുപ്പില്‍ , കുടിവെള്ള പദ്ധതികളും അടിസ്ഥാനസൗകര്യമേഖലയിലെ വികസനവും വോട്ടായി മാറുമെന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ.

ബൈക്ക് അപകടത്തില്‍ മലയാളി യുവതി മരിച്ച നിലയില്‍. ചേര്‍ത്തല സ്വദേശി ഡല്‍ഹിയില്‍ മയൂര്‍ വിഹാര്‍ ഫേസ് ത്രീയില്‍ താമസിക്കുന്ന അശോകന്‍ പൊന്നമ്മ ദമ്പതികളുടെ മകള്‍ അശ്വതിയാണ് (28) മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവ് പ്രശാന്ത് നായരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ധൗള കുവയിലായിരുന്നു അപകടം.

മയൂര്‍വിഹാറില്‍ നിന്നു ഉത്തം നഗറിലേക്കു പോകുന്നതിനിടെ ബൈക്കില്‍ ട്രക്കിടിക്കുകയായിരുന്നു. ട്രക്കിന്റെ പിന്‍വശം തലയില്‍ ഇടിച്ചു പരിക്കേറ്റ അശ്വതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യന്‍ ബാങ്കില്‍ മഹാവീര്‍ എന്‍ക്ലേവ് ബ്രാഞ്ച് ഉദ്യോഗസ്ഥയാണ് അശ്വതി.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെയുളള 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് പുതിയ തലത്തിലേയ്ക്ക്. ബിനോയി കോടിയേരിക്കെതിരെ പരാതി നൽകിയ യുഎഇ പൗരൻ കേരളത്തിലെത്തി മാധ്യമങ്ങളെ കാണും. ദുബായ് ജാസ് ടൂറിസം എംടി ഹസൻ ഇസ്മയിൽ അബ്ദുല്ല അൽ മർസൂഖി തിങ്കളാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിന് പണമടച്ചു.ബിനോയ് കോടിയേരി 13 കോടി രൂപ വെട്ടിച്ചു എന്നാണ് മര്‍സൂഖിയുടെ പരാതി

ജാസ് ടൂറിസം കമ്പനി ഉടമ ഹസന്‍ ഇസ്മയീല്‍ അബ്ദുള്ള അല്‍മര്‍സൂഖി ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ പരാതിയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിചിരുന്നു. ഒരു ഔഡി കാർ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടുവായ്പ നല്‍കി. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 7.7 കോടി രൂപ ബിനോയ്ക്ക് കമ്പനി അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് പരാതി.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽ‍കുമെന്ന് ഉറപ്പു നൽകിയിരുന്നു. കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 36.06 ലക്ഷം രൂപയാണ്. ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്. തങ്ങൾ നൽകിയതിനു പുറമേ അഞ്ചു ക്രിമിനൽ കേസുകൾകൂടി ദുബായിൽ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളിൽനിന്നു പണം വാങ്ങിയതെന്ന് ഇതിൽനിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു.
ബിനോയ് ഒരു വർഷത്തിലേറെയായി ദുബായിൽനിന്നു വിട്ടുനിൽക്കുകയാണത്രെ. ബിനോയ് നൽകിയ ചെക്കുകൾ മടങ്ങുകയും ആൾ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിലാണ് നിയമനടപടികളിലേയ്ക്ക് കടന്നതെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

കൊച്ചി: അടച്ചിട്ട ഫ്ളാറ്റിൽ സ്വകാര്യ കാര്യങ്ങളിൽ മുഴുകി കഴിയുന്ന സ്വരാജ് സ്വന്തം പാർട്ടിക്ക് തന്നെ മടിപ്പുളവാക്കിയിട്ട് കാലങ്ങളായി. മുൻ മന്ത്രി കെ. ബാബുവിന്‍റെ പകരക്കാരനായിട്ടാണ് എം. സ്വരാജ് എറണാകുളത്തിന്‍റെ മണ്ണിൽ വിജയക്കൊടി പാറിക്കുന്നത്. ബാർ കോഴയിൽ നാറി നാശം കെട്ടു നിന്ന കെ. ബാബുവിനെ തോൽപ്പിക്കാൻ സ്വരാജിനു അധികം വിയർക്കേണ്ടി വന്നില്ല. എന്നാൽ വിജയിച്ച ശേഷം എറണാകുളത്തിന്‍റെ പ്രതീക്ഷക്കൊത്ത് ഉയരാത്ത സ്വരാജിനെയാണ് മലയാളികൾ കണ്ടത്.

ഇതിനിടയിലാണ് ചാനൽ അവതാരികയുമായി ബന്ധപ്പെട്ട വിവാദം അണപൊട്ടുന്നത്. സ്വരാജിനെ കുടുക്കാൻ ലക്ഷ്യമിട്ട് തന്നെയാണ് സ്വന്തം ഫ്ളാറ്റിലെത്തിയ മനോരമ ചാനൽ സീനിയർ പ്രൊഡ്യൂസറും മുതിർന്ന മാധ്യമ പ്രവർത്തകയുമായ ഷാനി പ്രാഭാകറിന്‍റെ ദൃശ്യങ്ങൾ പുറത്തു വിടുന്നത്. ഇതിനു പിന്നിലും സിപിഎം തന്നെയാണെന്നത് വ്യക്തമാണ്. പതിറ്റാണ്ടുകളായി കോൺഗ്രസിന്‍റെ കൈപ്പിടിയിലായിരുന്ന തൃപ്പൂണിത്തുറ മണ്ഡലം തിരികെ പിടിച്ചിട്ടും യുവ രക്തം തിളക്കുന്ന എം. സ്വരാജിനു നാളിതുവരെ ഇവിടെ ഒരു ചുക്കും ചെയ്യാനായിട്ടില്ല. ഫ്ളാറ്റിലെ രഹസ്യ കൂടിക്കാഴ്ച്ചകൾ കൂടി വരുന്നതല്ലാതെ മണ്ഡലത്തിൽ പ്രവർത്തനം ഒന്നുമില്ല. കൊച്ചിയുടെ വലിയ പ്രതീക്ഷയായ വൈറ്റില മേൽപ്പാലത്തിനു വേണ്ടി പോലും ഒന്നം ചെയ്യാൻ സ്വരാജിനായില്ല.

ഇതോടെയാണ് പാർട്ടിക്കുള്ളിൽ സ്വരാജിനെതിരെ ശബ്ദം ഉയർന്നു തുടങ്ങിയത്. എന്നാൽ സോഷ്യൽ മീഡിയ ശക്തികൊണ്ടും പിണറായി വിജയനുമായുള്ള വ്യക്തി ബന്ധം കൊണ്ടും ഇതിനെയെല്ലാം പൊരുതി തോൽപ്പിച്ചാണ് സ്വരാജിന്‍റെ മുന്നേറ്റം. എന്നാൽ ഒരു പണി കൊടുക്കാമെന്ന കണക്കുകൂട്ടലിലാണ് സ്വരാജിന്‍റെ രഹസ്യ ബന്ധങ്ങൾ പാർട്ടി തന്നെ ലോകത്തിനു മുന്നിലേക്ക് ഇട്ടുകൊടുത്തത്. ഓരോ ശത്രുവിനും അർഹിക്കുന്ന പോരാട്ട മുറയുണ്ടെന്ന പൊതു തത്വമാണ് ഇവിടെ എറണാകുളത്തെ സിപിഎം സ്വീകരിച്ചത്. അഞ്ച് മണിക്കൂറിലേറെ സ്വരാജിന്‍റെ ഫ്ളാറ്റിൽ ഷാനി ചിലവഴിച്ചതിന്‍റെയും തിരികെ ഇറങ്ങിയപ്പോൾ വസ്ത്രം മാറിയിരുന്നതിന്‍റെയും വിവരങ്ങളാണ് പുറത്തു വന്നത്.

അഞ്ച് മണിക്കൂർ ഒരു പുരുഷനും സ്ത്രീക്കും ഒരുമിച്ച് ചിലവഴിച്ചുകൂടെ എന്നു ചോദിക്കുന്നവരുണ്ട്. എന്നാൽ നാടിനു വേണ്ടി പ്രവർത്തിക്കേണ്ട ഒരു എംഎൽഎ ഫ്ളാറ്റിൽ കതകടച്ചിരുന്ന് ചാനൽ പ്രവർത്തകയുമായി ഗൂഡാലോചന നടത്തുന്നതിന്‍റെ അന്തസത്തയാണ് വിമർശിക്കപ്പെടുന്നത്. എന്തായാലും സ്വരാജിനിട്ടുള്ള പണി കുറിക്ക് കൊള്ളുന്ന ലക്ഷണമുണ്ട്. എറണാകുളം സിപിഎമ്മിൽ സ്വരാജ് കറിവേപ്പിലയായി തുടങ്ങിയതായിട്ടാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന. സ്ത്രീ വിഷയത്തിൽ പേരു ദോഷം കൂടി കേൾപ്പിച്ചതോടെ സ്വരാജിന്‍റെ പതനം ഏറെ കുറെ പൂർത്തിയാകുകയാണ്.

തിരുവനന്തപുരം : ഇന്ത്യയിലാദ്യമായി വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയ യുവതിയ്ക്ക് നേരെ ഒരു സംഘത്തിന്റെ വധഭീഷണി. കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം വണ്ടൂരില്‍ ജുമാ നിസ്ക്കാരത്തിന് നേതൃത്വം നല്‍കിയ ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി ജാമിദ ടീച്ചര്‍ക്ക് നേരെയാണ് സോഷ്യല്‍ മീഡിയ വഴി വധഭീഷണിയുണ്ടായത്. എന്നാല്‍ തിരിച്ചടികള്‍ തിരിച്ചറിവുകള്‍ക്കുള്ള പാഠമാണെന്നും തന്റെ ഉദ്യമത്തില്‍ നിന്നും പിന്നോട്ടില്ലെന്നുമാണ് ടീച്ചറുടെ പ്രതികരണം.

തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ജീവനോടെ കത്തിക്കുമെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്ന് ടീച്ചര്‍ പറഞ്ഞു. താന്‍ ഇസ്ലാമിനെ അവഹേളിച്ചെന്നും ഇനി ജീവിക്കാന്‍ അവകാശമില്ലെന്നും ചിലര്‍ ഭീഷണിപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ തനിക്ക് ഭയമില്ല. എന്നാല്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കൂടി ഭീഷണി മുഴക്കുന്നവര്‍ ഭീരുക്കളാണെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിപ്പെടാനില്ലെന്നും ടീച്ചര്‍ വ്യക്തമാക്കി. സ്ത്രീകള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കുന്നത് വരും ദിവസങ്ങളില്‍ മറ്റിടങ്ങളലേക്ക് വ്യാപിപ്പിക്കുമെന്നും ജാമിദ പറഞ്ഞു.

എല്ലാ വെള്ളിയാഴ്ചയും നടക്കുന്ന ജുമുഅ നമസ്കാരങ്ങള്‍ക്ക് പുരുഷന്മാരാണു നേതൃത്വം നല്‍കാറുള്ളത്. എന്നാല്‍ ആ രീതി തെറ്റിച്ചാണ് ജാമിദ നമസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. അമേരിക്കയിലെ നവോത്ഥാന മുസ്ലീം വനിതാ നേതാവ് ആമിന വദൂദ് ആണ് ഇതിനു മുമ്പ് ജുമാമസ്കാരത്തിന് നേതൃത്വം നല്‍കിയ ആദ്യ വനിത.

തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച യുവതി പിടിയില്‍. ഡോക്ടറുടെ കോട്ട് ധരിച്ചെത്തിയ യുവതി ചികിത്സയ്ക്കായി വന്ന കുട്ടിയെ കുത്തി വെച്ച് മയക്കിയ ശേഷം തട്ടികൊണ്ട് പോകാനായാരുന്നു ശ്രമം നടത്തിയതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. പരിചയമില്ലാത്ത ഡോക്ടറെ കണ്ട നഴ്‌സുമാര്‍ ഇവരോട് കാര്യവിവരങ്ങള്‍ തിരക്കിയപ്പോള്‍ പരുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതും പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

കുട്ടിയെ തട്ടികൊണ്ട് പോകുവാന്‍ ഇവരുടെ സംഘത്തിലെ ചിലര്‍ വാഹനത്തില്‍ ആശുപത്രക്ക് പുറത്ത് ഉണ്ടായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം.

പാലം കടക്കുവോളം നാരായണ നാരായണ… പാലം കടന്നാൽ കൂരായണ… എന്ന പഴമൊഴി ഏറ്റവും ചേരുന്നത് രാഷ്ട്രീയ അവസരവാദികൾക്കാണ് (ഇപ്പോൾ ഇത്തരക്കാർ മാത്രമാണ് കൂടുതൽ ഉള്ളത് എന്നത് ഒരു സത്യം) എന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകാൻ വഴിയില്ല.  ഇന്നത്തെ കേരളത്തിൽ കേവലം ഒരു വാര്‍ഡ് മെംബര്‍ വരെ ബെന്‍സിലും ഓടിയിലും ഇന്നോവയിലും മാത്രം സഞ്ചരിക്കുമ്പോള്‍ സൈക്കിള്‍ ഔദ്യോഗിക വാഹനമാക്കി ഗ്രാമീണതയിൽ ഒരു പഞ്ചായത്ത് പ്രസിഡന്റ്. സാധാരണ അഴിമതിയും ധൂര്‍ത്തും മറ്റ് കൊള്ളരുതായ്മകളും മാസപ്പടിയും വാങ്ങിക്കലും മറ്റും നടത്തിയാണ് ചെറുതും വലുതുമായ നേതാക്കള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറ്. എന്നാല്‍ ‘മാത്തച്ചന്‍ പാമ്പാടി’ എന്നറിയപ്പെടുന്ന പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഫിലിപ്പോസ് തോമസ് ഏതാനും ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത് മറ്റൊരു കാരണം കൊണ്ടാണ്. സൈക്കിളാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനം എന്നതാണത്.

അതേ, സൈക്കിള്‍ ഹാന്റിലിന് മുകളില്‍ ഒരു ബോര്‍ഡും. ചുവപ്പില്‍ വെള്ള അക്ഷരങ്ങള്‍ ‘പ്രസിഡന്റ് , ഗ്രാമപഞ്ചായത്ത് പാമ്പാടി’ എന്ന്. റോഡിലൂടെയും ഇടവഴികളിലൂടെയും അതങ്ങനെ സഞ്ചരിക്കും. വെളുക്കുമ്പോള്‍ മുതല്‍ ഇരുട്ട് കനക്കുന്നത് വരെ. നാട്ടിലെ പ്രശ്‌നങ്ങളിലൊക്കെ ഇടപെടും. പരിഹാരം കാണും. പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ വാഹനപണിമുടക്കും മറ്റ് പ്രതിഷേധ പരിപാടികളും കേരളമുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ അരങ്ങ് തകര്‍ക്കുമ്പോഴാണ് ഉയര്‍ന്നുവരുന്ന പെട്രോള്‍ വിലയോടുള്ള പ്രതിഷേധമായി ഫിലിപ്പോസിന്റെ ഈ സൈക്കിള്‍ യാത്ര.

എന്നാല്‍ ഇതുമാത്രമല്ല വേറെയുമുണ്ട് ഫിലിപ്പോസിന്റെ സൈക്കിള്‍ പ്രേമത്തിനുള്ള കാരണങ്ങള്‍. ചെറുപ്പം മുതലേ സൈക്കിള്‍ ഓടിക്കാന്‍ ഇഷ്ടമായിരുന്നു. പക്ഷേ പതിനേഴാമത്തെ വയസ്സില്‍ കോളജില്‍ പോകുമ്പോഴാണ് സ്വന്തമായൊരു സൈക്കിള്‍ വാങ്ങുന്നത്. പിന്നെ സ്ഥിരം കോളജില്‍ പോകുന്നതും വരുന്നതുമെല്ലാം സൈക്കിളിന്മേലായിരുന്നു. ഒപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും. സിഎംഎസ് കോളേജില്‍ ഫിസിക്‌സായിരുന്നു പഠിച്ചതെങ്കിലും പിന്നീട് പൊതു പ്രവര്‍ത്തനത്തിലേക്ക് പൂര്‍ണമായും മാറി. പതിയെ സൈക്കിളും വീടിന്റെ പിന്നാമ്പുറത്തേയ്ക്ക് മാറ്റപ്പെട്ടു.

കെഎസ് യു വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായി. ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ മണ്ഡലം പ്രസിഡന്റും പാമ്പാടി പഞ്ചായത്ത് പ്രസിഡന്റുമാണ്. തന്റെ പൊതു പ്രവര്‍ത്തനം ഓഫീസ് സമയം കൊണ്ട് അവസാനിപ്പിക്കാന്‍ ഫിലിപ്പോസ് തയ്യാറല്ല. ഗവണ്‍മെന്റ് ഡ്രൈവര്‍ അഞ്ച് മണിയാകുമ്പോള്‍ പോകും. ഡ്രൈവിംഗ് അറിയാത്തതുകൊണ്ട് തന്നെ മറ്റാരെയെങ്കിലും ആശ്രയിക്കേണ്ടി വരും. അത് അത്ര എളുപ്പമല്ല. സമയവും നഷ്ടമാണ്. അതുകൊണ്ട് തന്നെ സ്വന്തമായി പോകാന്‍ സൈക്കിള്‍ മതിയെന്ന് ഫിലിപ്പോസ് തീരുമാനിച്ചു.

‘സൈക്കിള്‍ കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. ഇന്ധനലാഭമാണ് പ്രധാനം. എനിക്ക് വേണ്ടി പഞ്ചായത്തിന്റെ പണം കൂടുതല്‍ ചിലവഴിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അഴിമതിയില്ലാത്ത ഒരു പഞ്ചായത്താവണം എന്റേത് എന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. എന്തിനാണ് ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഓഡി കാറൊക്കെ വാങ്ങുന്നത്?’ ഫിലിപ്പോസ് ചോദിക്കുന്നു. നേതാവെന്നാല്‍ ജനങ്ങള്‍ക്ക് മാതൃക കൂടിയാവണം. ആ നിലയില്‍ ഫിലിപ്പോസ് യഥാര്‍ത്ഥ നേതാവു തന്നെയാണ്. നാട്ടുകാരും സമ്മതിക്കുന്നു. അഴിമതി നടത്തിയും ആഢംബരം കാട്ടിയും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന രാഷ്ട്രീയക്കാര്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് മാത്തച്ചന്‍ പാമ്പാടി എന്ന പഞ്ചായത്ത് പ്രസിഡന്റ്.

കോയമ്പത്തൂര്‍: പാര്‍ക്കില്‍ പ്രവേശിക്കണമെങ്കില്‍ പാസെടുത്താല്‍ മാത്രം പോരെന്നാണ് കോയമ്പത്തൂരിലെ തമിഴ്‌നാട് അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി ബൊട്ടാനിക്കല്‍ ഗാര്‍ഡന്റെ പുതിയ നിബന്ധന. തിരിച്ചറിയല്‍ രേഖകളോ ആധാര്‍ കാര്‍ഡോ ഒന്നും ഇവിടെ വിലപ്പോവില്ല. വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ യുവതീയുവാക്കള്‍ക്ക് പ്രവേശനമനുവദിക്കാനാകൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പാര്‍ക്കിലെത്തുന്ന യുവതീയുവാക്കള്‍ അനാശ്വാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാലാണത്രേ ഈ പുതിയ നിബന്ധനയെന്നാണ് സര്‍വകലാശാല വിശദീകരിക്കുന്നത്. ക്യാംപസിലെ വിദ്യാര്‍ത്ഥികളും അനാശ്വാസ്യപ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലും സര്‍വകലാശാല നടത്തിയിട്ടുണ്ട്. പാര്‍ക്കില്‍ പാലിക്കേണ്ട നിയമങ്ങള്‍ പലയിടത്തായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫോണ്‍ നമ്പറുകള്‍ എഴുതിവെക്കുകയും തിരിച്ചറിയല്‍ എത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതുകൊണ്ടും പ്രയോജനമില്ലാത്ത സാഹചര്യത്തിലാണ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് പ്രൊഫസറായ എം.കണ്ണന്‍ വ്യക്തമാക്കുന്നത്. ഈ പുതിയ നിബന്ധന സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പാര്‍ക്കിലെത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നും പ്രൊഫസര്‍ പറഞ്ഞു. സര്‍വകലാശാല ക്യാമ്പസില്‍ എത്തുന്നവര്‍ക്ക് ഉള്ളില്‍ കടക്കണമെങ്കില്‍ കവാടത്തില്‍ തങ്ങളുടെ പേരും വിലാസവും ഫോണ്‍ നമ്പറും നല്‍കണമെന്ന വിചിത്രമായ ആചാരവും ഇവിടെയുണ്ട്.

കോഴിക്കോട്: മോഹന്‍ലാലിനും പി.ടി.ഉഷയ്ക്കും കാലിക്കറ്റ് സര്‍വലാശാലയുടെ ഡിലിറ്റ് ബിരുദം. ചലച്ചിത്ര, കായിക മേഖലകളില്‍ ഇരുവരും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ആദരസൂചകമായി ഡിലിറ്റ് ബിരുദം നല്‍കിയത്. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ വെച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി.സദാശിവം ബിരുദം സമ്മാനിച്ചു.

വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, കാലിക്കറ്റ് സര്‍വ്വകലാശാല വി.സി.കെ.മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഇക്കാലം വര ഒപ്പം നിന്ന മലയാള സിനിമാ കൂട്ടായ്മക്കുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച ഡി ലിറ്റ് ബരുദമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തന്റെ കരിയറിന്റെ വളര്‍ച്ചക്കൊപ്പം നിന്ന കാലിക്കറ്റ് സര്‍വകലാശാല നല്‍കുന്ന ബിരുദം വളര്‍ത്തമ്മ നല്‍കുന്ന ആദരവാണെന്നായിരുന്നു പി.ടി ഉഷ പറഞ്ഞത്.

കൊച്ചി, പദ്മ ജംഗ്ഷനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റയാളെ തിരിഞ്ഞുനോക്കാതെ വഴിയാത്രക്കാര്‍ പോയ സംഭവത്തില്‍ ജനങ്ങള്‍ മനോഭാവം മാറ്റണമെന്ന് ജയസൂര്യ. ഫേസ്ബുക്ക് ലൈവിലാണ് താരം ഈ അഭ്യര്‍ത്ഥന നടത്തിയത്. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാതെ നാം ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ജയസൂര്യ പറഞ്ഞു. പരിക്കേറ്റ സജിയെ ആശുപത്രിയിലെത്തിച്ച സ്ത്രീക്കു മുന്നില്‍ പുരുഷസമൂഹം തലകുനിക്കുന്നതായും ജയസൂര്യ വ്യക്തമാക്കി. ഒരു സ്ത്രീയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകള്‍ ദൈവമായി മാറുന്നുവെന്നും ജയസൂര്യ പറഞ്ഞു.

ശനിയാഴ്ച വൈകിട്ടാണ് പദ്മ ജംഗ്ഷനിലെ ലോഡ്ജിന്റെ നാലാം നിലയില്‍ നിന്ന് വീണ് തൃശൂര്‍ സ്വദേശിയായ സജി ആന്റോയ്ക്ക് പരിക്കേറ്റത്. ഏറെ നേരം റോഡില്‍ കിടന്ന ഇയാളെ സഹായിക്കാന്‍ വഴിയാത്രക്കാര്‍ തയ്യാറായില്ല. ഒടുവില്‍ ഹൈക്കോടതി അഭിഭാഷകയായ അഡ്വ.രഞ്ജിനിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. വാഹനങ്ങളൊന്നും ലഭിക്കാതെ വന്നപ്പോള്‍ ഒരു കാര്‍ തടഞ്ഞു നിര്‍ത്തിയാണ് ഇവര്‍ സജിയെ ആശുപത്രിയിലാക്കിയത്. ഗുരുതരമായി പരിക്കേറ്റ സജിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അപകടം നടന്ന സമയത്ത് അതിനു സമീപം ഒരു ജീപ്പും ഓട്ടോറിക്ഷയുമുണ്ടായിരുന്നിട്ടും അതിലുണ്ടായിരുന്നവര്‍ സഹായിക്കാന്‍ തയ്യാറായില്ല. പലരോടും താന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടും ആരും തയ്യാറായില്ലെന്ന് അഡ്വ.രഞ്ജിനി പറഞ്ഞു. സജി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

https://www.facebook.com/Jayasuryajayan/videos/979540818866265/

Copyright © . All rights reserved